11/29/08

പാട്ടീല്‍ ഇനി എന്തു ചെയ്യും?

അദ്വാനിയുടെ കൈയില്‍ അധ്വാനമില്ലാതെ തന്നെ അധികാരമെത്താന്‍ സാധ്യത തെളിഞ്ഞിരിക്കെ, ഭരണം നിലനിര്‍ത്താനും പാര്‍ട്ടിയെ രക്ഷിക്കാനും കേന്ദ്ര ആഭ്യന്തര മന്ത്രി ശിവരാജ്‌ പാട്ടീല്‍ ഇനി എന്തു ചെയ്യും?

അദ്വാനിയുടെ കൈയില്‍ അധ്വാനമില്ലാതെ തന്നെ അധികാരമെത്താന്‍ സാധ്യത തെളിഞ്ഞിരിക്കെ, ഭരണം നിലനിര്‍ത്താനും പാര്‍ട്ടിയെ രക്ഷിക്കാനും കേന്ദ്ര ആഭ്യന്തര മന്ത്രി ശിവരാജ്‌ പാട്ടീല്‍ ഇനി എന്തു ചെയ്യും?

എം. അഷ്‌റഫ്‌

ഇന്ത്യയെ അക്ഷരാര്‍ഥത്തില്‍ സ്‌തംഭിപ്പിച്ച മുംബൈ ഭീകരാക്രമണം അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പിനെ എങ്ങനെ സ്വാധീനിക്കുമെന്ന വിശകലനത്തിലാണ്‌ രാഷ്‌ട്രീയ കേന്ദ്രങ്ങള്‍. അധികാരം ബി.ജെ.പി നേതാവ്‌ എല്‍.കെ. അദ്വാനിയുടെ കരങ്ങളില്‍ അധ്വാനിക്കാതെ തന്നെ എത്തിച്ചേരുന്നത്‌ ഇനി സമയത്തിന്റെ പ്രശ്‌നം മാത്രമാണെന്ന വിലയിരുത്തലിനാണ്‌ ഇപ്പോള്‍ മേല്‍ക്കൈ. രാജ്യത്തെ ഇന്റലിജന്‍സ്‌ വൃത്തങ്ങള്‍ക്കോ എല്ലാം അറിയുന്നവര്‍ എന്നു നടിക്കുന്ന ലോക പോലീസായ അമേരിക്കയുടെ ഇന്റലിജന്‍സ്‌ വൃത്തങ്ങള്‍ക്കോ ഒരു വിധത്തിലുള്ള സൂചനയും നല്‍കാതെയാണ്‌ ഭീകരര്‍ കടല്‍ കടന്നെത്തിയതെന്ന്‌ സമ്മതിക്കുമ്പോള്‍ മറുഭാഗത്ത്‌ അത്‌ രാജ്യത്തിന്റേയും പൗരന്മാരുടേയും സുരക്ഷ ഉറപ്പു വരുത്തുന്നതില്‍ തങ്ങള്‍ പരാജയമാണെന്ന കേന്ദ്ര സര്‍ക്കാരിന്റെ കുറ്റസമ്മതമായി മാറുകയാണ്‌.
ഈ കുറ്റസമ്മതത്തില്‍നിന്നുള്ള വോട്ടുകള്‍ തേടി തന്നെയാണ്‌ ഗുജറാത്ത്‌ മുഖ്യമന്ത്രി നരേന്ദ്ര മോഡി മുംബൈയില്‍ എത്തിയതും കോടി പ്രഖ്യാപനം നടത്തിയതും. മുംബൈ ഉള്‍ക്കൊള്ളന്ന മഹാരാഷ്‌ട്രയുടെ മുഖ്യമന്ത്രി വിലാസ്‌റാവു ദേശ്‌മുഖ്‌ മുഖം കാണിക്കുന്നതിനുമുമ്പ്‌ തന്നെ മോഡിയുടെ കോടിക്കാണ്‌ ദൃശ്യമാധ്യമങ്ങള്‍ പ്രാധാന്യം നല്‍കിയത്‌.
ദല്‍ഹിയെ വിറപ്പിച്ച സ്‌ഫോടനങ്ങള്‍ക്കു പിന്നാലെ വിവിധ പാര്‍ട്ടികള്‍ തല ചോദിച്ചപ്പോള്‍ ജാമിഅ നഗറിലെ ബട്‌ല ഹൗസില്‍ താമസിച്ച തീവ്രവാദി വിദ്യാര്‍ഥികളുടെ തല നല്‍കി സ്വന്തം തല രക്ഷിക്കാന്‍ സാധിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി ശിവരാജ്‌ പാട്ടീല്‍ കേന്ദ്ര സര്‍ക്കാരിനേയും കോണ്‍ഗ്രസിനേയും രക്ഷിക്കാന്‍ ഇനി എന്തു ചെയ്യുമെന്ന ചോദ്യമാണ്‌ ഉയര്‍ന്നുവരുന്നത്‌.
ഗ്രാമങ്ങളില്‍നിന്ന്‌ വ്യത്യസ്‌തമായി, വികസനവും സമ്പത്തും സൗകര്യങ്ങളും സുഖലോലുപതയും മാത്രം സ്വപ്‌നം കാണുന്ന മഹാ നഗരങ്ങളിലുള്ളവരുടെ വോട്ടുകളെ ചെറിയ സ്‌ഫോടനം പോലും എളുപ്പം സ്വാധീനിക്കും. ഗ്രാമങ്ങളിലെ പാവങ്ങള്‍ക്ക്‌ പിന്നീട്‌ വിസ്‌മരിക്കാവുന്ന വാഗ്‌ദാനങ്ങള്‍ നല്‍കി വോട്ട്‌ തട്ടാന്‍ പാര്‍ട്ടികള്‍ക്ക്‌ കഴിയുമെങ്കിലും മുംബൈ, ദല്‍ഹി പോലുള്ള നഗരങ്ങളില്‍ സ്ഥിതി വ്യത്യസ്‌തമാണ്‌. അവിടെ ജീവന്റെ സുരക്ഷയേക്കാള്‍ പ്രധാനം സമ്പത്തിന്റെ സുരക്ഷയാണ്‌. മഹാരാഷ്‌ട്രയില്‍ കോണ്‍ഗ്രസ്‌ വീഴുമെന്നും അത്‌ ഹിന്ദി മേഖലയില്‍ മൊത്തം പ്രതിഫലിക്കുമെന്നുമാണ്‌ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രാഷ്‌ട്രീയ നിരീക്ഷകര്‍ വിലിയിരുത്തിയിരിക്കുന്നത്‌.
സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ചില പാക്കേജുകള്‍ പ്രഖ്യാപിച്ചതിലൂടെ മുസ്‌ലിം വോട്ട്‌ നേടാനാകുമെന്ന്‌ പ്രത്യാശിച്ച കോണ്‍ഗ്രസിന്‌ കനത്ത തിരിച്ചടി നല്‍കുന്നതായിരുന്നു അമേരിക്കയുമായുണ്ടാക്കിയ ആണവ കരാറും പൗരാവകാശ പ്രവര്‍ത്തകര്‍ സംശയങ്ങളുന്നയിച്ച ബട്‌ല ഹൗസ്‌ ഏറ്റുമുട്ടലും ന്യൂനപക്ഷ മനസ്സുകളില്‍ ഏല്‍പിച്ച ആശങ്കകള്‍. അതേസമയം, രാജ്യത്തെ എല്ലാ സ്‌ഫോടനങ്ങള്‍ക്കും മുസ്‌ലിംകളെ കുറ്റപ്പെടുത്തുന്ന ഭരണകൂട, മാധ്യമ രീതിക്ക്‌ മറുപടിയായിക്കൊണ്ട്‌ മാലേഗാവ്‌ അന്വേഷണത്തിലുണ്ടായ വഴിത്തിരിവ്‌ ന്യൂനപക്ഷ വിശ്വാസം ഒരിക്കല്‍കൂടി ആര്‍ജിക്കാന്‍ കോണ്‍ഗ്രസിനു വഴി തുറന്നിരുന്നു.
അമേരിക്കയുടെ നയങ്ങളുടെ പ്രതികരണമായി രൂപപ്പെട്ട ഭീകരത ഇന്ന്‌ എല്ലാ രാജ്യങ്ങളുടെയും ഉറക്കം കെടുത്തുന്നുണ്ട്‌. അയല്‍രാജ്യമായ പാക്കിസ്ഥാനു നേരെയാണ്‌ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ്‌ അടക്കമുള്ളവര്‍ ഇപ്പോള്‍ വിരല്‍ ചൂണ്ടുന്നതെങ്കിലും അമേരിക്കയുടെ എഫ്‌.ബി.ഐ കൂടി എത്തുന്നതോടെ അത്‌ അന്താരാഷ്‌ട്ര ശൃംഖലകളുള്ള അല്‍ഖാഇദയില്‍ എത്തിച്ചേരാനാണ്‌ സാധ്യത. അമേരിക്കയുടെ സഖ്യത്തില്‍ ചേരുന്നതിനെതിരെ നേരത്തെ അല്‍ഖാഇദ നല്‍കിയ മുന്നറിയിപ്പും വിദേശ വി.ഐ.പികള്‍ തങ്ങുന്ന ഹോട്ടലുകള്‍ ഭീകരര്‍ ലക്ഷ്യമാക്കിയതും ഇതിനുള്ള സൂചനകളാണ്‌.
ഭീകരാക്രമണമുണ്ടാകില്ലെന്ന്‌ ലോകത്തെ ഒരു രാജ്യത്തിനും സ്വന്തം ജനതക്ക്‌ ഉറപ്പു നല്‍കാനാകില്ലെങ്കിലും കക്ഷി രാഷ്‌ട്രീയം ജനാധിപത്യത്തിനും പൗരബോധത്തിനുമപ്പുറം സ്വാധീനം നേടിയ ഇന്ത്യയെ പോലുള്ള രാജ്യത്തെ ജനങ്ങളെ എളുപ്പം കുപ്പിയിലിറക്കാന്‍ പാര്‍ട്ടിക്കാര്‍ക്ക്‌ കഴിയും.
രാജ്യത്തെ പൗരന്മാരുടെ സ്വസ്ഥത മാത്രമല്ല, അധഃപതനം തുടങ്ങിക്കഴിഞ്ഞ അമേരിക്കയുടെ സ്ഥാനത്ത്‌ മഹാശക്തിയാകുമെന്ന്‌ യു.എസ്‌ ഇന്റലിജന്‍സ്‌ തന്നെ പ്രവചിച്ചിരിക്കുന്ന ഇന്ത്യയുടെ സാമ്പത്തിക കേന്ദ്രം വിറപ്പിക്കപ്പെട്ടതിലൂടെ രാജ്യത്തിന്റെ വ്യാപാര താല്‍പര്യങ്ങള്‍ തന്നെയാണ്‌ ഭീകരര്‍ ലക്ഷ്യമിട്ടത്‌.
അമേരിക്കയിലെ വേള്‍ഡ്‌ ട്രേഡ്‌ സെന്റര്‍ ആക്രമിക്കപ്പെട്ട സെപ്‌റ്റംബര്‍ 11-ലെ ഭീകരതയാണ്‌ ഇന്ന്‌ അമേരിക്കയും ലോകം തന്നെയും അഭിമുഖീകരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയുടെ ഉല്‍പത്തിയെന്ന വിശകലനമുണ്ട്‌. അതിനു തുടര്‍ച്ചയായി യു.എസ്‌ പ്രസിഡന്റ്‌ ജോര്‍ജ്‌ ബുഷ്‌ നടത്തിയ ഇറാഖ്‌, അഫ്‌ഗാനിസ്ഥാന്‍ സാഹസികതയാണ്‌ പ്രതിസന്ധിയുടെ ഉള്ളറകളില്‍ കണ്ടെത്താന്‍ കഴിയുക.
ആഗോള പ്രതിസന്ധിയുടെ ആഘാതം ഇന്ത്യയിലും അനുഭവപ്പെട്ടു തുടങ്ങിയ വേളയിലാണ്‌ അശനിപാതം പോലെ പുതിയ ആക്രമണം. വന്‍ വ്യവസായികളും ആഗോള കമ്പനികളുടെ എക്‌സിക്യൂട്ടീവുകളും ഒരുപോലെ ആശ്രയിക്കുന്നതാണ്‌ മുംബൈയിലെ താജ്‌ ഹോട്ടല്‍. അവിടെ കത്തിയെരിഞ്ഞ മുറികളില്‍ ഇന്ത്യയുടെ വ്യാപാര സ്വപ്‌നങ്ങള്‍ കൂടിയാണ്‌ കത്തിയെരിഞ്ഞത്‌. ഇന്ത്യയില്‍നിന്ന്‌ നിക്ഷേപം പിന്‍വലിച്ചുകൊണ്ടുപോകാന്‍ രൂപയുടെ മൂല്യശോഷണത്തേക്കാള്‍ വിദേശ മുതല്‍മുടക്കുകാരെ പ്രേരിപ്പിക്കുന്നതാണ്‌ മൂന്ന്‌ ദിവസം മുംബൈ മഹാനഗരം സാക്ഷ്യം വഹിച്ച തീക്കളി.

11/23/08

സംസാരിക്കൂ മല്‍ബു, സംസാരിക്കൂ

പാതിരാത്രി വിളിച്ചുണര്‍ത്തി മല്‍ബു പ്രിയതമയോടു ചോദിച്ചു. ഒബാമയെ ഇഷ്‌ടമാണോ? രണ്ട്‌ ടിന്‍ മാത്രം മതിയെന്ന്‌ ഉറക്കച്ചടവിലായിരുന്ന പ്രിയതമയുടെ കിളിമൊഴി. പൊട്ടിച്ചിരി നീണ്ടുപോയപ്പോള്‍ അഞ്ച്‌ മിനിറ്റ്‌ കടന്നുകിട്ടി. ഓരോ മല്‍ബുവിനും ഇപ്പോള്‍ അഞ്ച്‌ മിനിറ്റ്‌ സുപ്രധാനമാണ്‌. മിനിറ്റും സെക്കന്റും പള്‍സും തുടങ്ങി മനുഷ്യനിര്‍മിതമായ എല്ലാ കാലഘടനകളേയും കടന്ന്‌, ആകാശത്തെ പറവകളെ പോലെ സ്വാതന്ത്ര്യം നേടാന്‍ വെറും അഞ്ച്‌ മിനിറ്റ്‌ മതി.
ഉറക്കം കണ്‍പോളകളെ പിടിച്ചമര്‍ത്തിയിരുന്നുവെങ്കിലും രണ്ടു ടിന്‍ മതിയെന്ന പ്രിയതമയുടെ മറുപടി ബോധത്തോടെ തന്നെയായിരുന്നു. കാരണം കഴിഞ്ഞ തവണ കാര്‍ഗോയില്‍ അയച്ചുകിട്ടിയ ചോക്ലേറ്റും പാല്‍പ്പൊടിയും തന്നെ ഇതുവരെ തീര്‍ന്നിട്ടില്ല. ഇനിയിപ്പോള്‍ ഒബാമയും കടിച്ചാല്‍ പൊട്ടാത്ത വല്ല സാധനവുമാണെങ്കില്‍ ബാപ്പയുടെ കെറുവും കാണണം.
ന്റെ പടച്ചോനേ, ഓനിതെന്തിന്റെ സൂക്കേടാ. ബ്‌ട കിട്ടാത്ത സാധാനങ്ങളാണോ ഇങ്ങനെ വാരിക്കെട്ടി കാശും കൊടുത്ത്‌ അയക്കുന്നത്‌. ഒന്നാന്തരം ചോക്ലേറ്റും പാല്‍പ്പൊടിയുമല്ലേ അയമൂന്റെ പീട്യേലുള്ളത്‌. എല്ലാം ഫോറിന്‍ തന്നെ. പറഞ്ഞാ തിര്യണ്ടെ. പിന്നെന്താ ചെയ്യാ..
ആരെന്തു പറഞ്ഞാലും രണ്ടോ മൂന്നോ മാസം കൂടുമ്പോള്‍ മല്‍ബു പാല്‍പ്പൊടിയും മിഠായിയും സോപ്പ്‌ പൊടിയുമൊക്കെയായി കാര്‍ഗോ അയക്കും. അതൊരു ശീലമായിപ്പോയി. താനല്ലാതെ മക്കള്‍ക്ക്‌ പിന്നാരാ ചോക്ലേറ്റ്‌ അയച്ചുകൊടുക്കുക.
പാതിവിലയ്‌ക്ക്‌ ലഭിച്ച ഗുഡ്‌നൈറ്റിന്റെ സുഗന്ധത്തിലൂടെ കൊതുകുകളെ മയക്കിക്കിടത്തി ഉറക്കത്തിലേക്ക്‌ വീണതായിരുന്നു പ്രിയതമ. അക്കാര്യം അറിയാതെയാണല്ലോ, തലയണക്കരികിലെ യന്ത്രം തട്ടം പിടിച്ചു വലിക്കല്ലേയെന്ന മധുരഗീതം പൊഴിച്ചതും അങ്ങേത്തലയ്‌ക്കല്‍ മല്‍ബു സംസാരസുഖം അനുഭവിച്ചു തുടങ്ങിയതും.
കല്യാണം കഴിഞ്ഞ്‌ പത്ത്‌ വര്‍ഷം പിന്നിടുകയും പിള്ളേര്‌ മൂന്ന്‌ പിറക്കുകയും ചെയ്‌തശേഷമാണ്‌ മല്‍ബൂന്‌ പ്രണയം മൂത്തിരിക്കുന്നത്‌. സംസാരത്തോട്‌ സംസാരം. തുടങ്ങിയാല്‍ നിര്‍ത്തുന്നേയില്ല.
മോനും മരുമോളും തമ്മില്‍ എന്തോ പ്രശ്‌നമുണ്ടെന്ന സംശയത്തിലായി ബാപ്പയും ഉമ്മയും.
നാളെ പുലര്‍ന്നാല്‌ നീ ഓളോട്‌ ഒന്ന്‌ ചോയിക്ക്‌. എന്തേലും ഇല്ലാതെ ഓറ്‌ ങ്ങനെ സംസാരിക്കൂല. ന്താ കഥ, മിനിഞ്ഞാന്ന്‌ രണ്ട്‌ മണിക്കൂറ്‌ സംസാരിച്ചു. ദ ഇന്നലെ ഞാന്‍ നോക്കീപ്പം അര മണിക്കൂറായപ്പം നിര്‍ത്തി. നീ ഞ്ഞി എന്തേലും ഓളോട്‌ പറഞ്ഞോ? ഓള്‍ക്കീടെ വല്ല വെഷമോം ഉണ്ടായോ?
ബാപ്പയും ഉമ്മയും കഥയറിയാതുഴലുമ്പോള്‍ അങ്ങേ മുറിയില്‍ രാഷ്‌ട്രീയ വിദ്യാഭ്യാസം നടത്തുകയായിരുന്നു മല്‍ബു.
ഒബാമയുടെ ചുറുചുറുക്കിനെ കുറിച്ചും സാറാപെയലിന്റെ ഭംഗിയെ കുറിച്ചുമൊക്കെ പറഞ്ഞുകൊണ്ട്‌ പഠനം സവിസ്‌തരം. എന്തുവന്നാലും ഫോണ്‍ വെക്കരുതെന്ന കല്‍പനയുള്ളതിനാല്‍ പാതി ഉറങ്ങിക്കൊണ്ട്‌ കേട്ടിരിക്കുക തന്നെയാണ്‌ പ്രിയതമ.
മല്‍ബൂന്റെ പിശുക്കിനെ കളിയാക്കിയ നിമിഷത്തെ പഴിക്കുകയാണവര്‍. കഴിഞ്ഞയാഴ്‌ച വിളിച്ചപ്പോള്‍ ഹുണ്ടിക്ക്‌ കാശയച്ച കാര്യം മാത്രം പറഞ്ഞ്‌ ഫോണ്‍ വെക്കാന്‍ തുനിഞ്ഞപ്പോഴാണ്‌ മക്കളോടൊക്കെ ഒന്നു സംസാരിച്ചൂടേ പിശുക്കാ എന്നു ചോദിച്ചത്‌.
നീ എന്നെ അങ്ങനെയും വിളിക്കണം എന്നു മാത്രമായിരുന്നു മറുപടിയെങ്കിലും പിശുക്കന്‍ വിളി ഇങ്ങനെ തറച്ചുകയറുമെന്ന്‌ സ്വപ്‌നത്തില്‍ പോലും വിചാരിച്ചതല്ല.
അതിനുശേഷമാണ്‌, ഞാന്‍ ഫോണ്‍ വെക്കുന്നതുവരെ നീ ഫോണ്‍ വെക്കരുതെന്ന കല്‍പനയോടെ ഇങ്ങനെ സംസാരം തുടങ്ങിയത്‌. മുമ്പൊരിക്കലും ഇതുപോലെ ആയിരുന്നില്ല. ഒരിക്കല്‍ കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍നിന്ന്‌ യാത്രയാക്കി മടങ്ങിയപ്പോള്‍ ഇതുപോലൊന്ന്‌ സംഭവിച്ചിരുന്നു. മൊബൈലില്‍ കയറ്റിയ കാര്‍ഡ്‌ തീരുന്നതുവരെ അന്ന്‌ വിമാനത്തിലിരുന്നു കൊണ്ട്‌ സംസാരിച്ചിരുന്നു. വിമാനം റണ്‍വേ വിട്ടപ്പോഴാണ്‌ ആ ശബ്‌ദം നേര്‍ത്ത്‌ ഇല്ലാതായത്‌.
ഇതിപ്പോള്‍ അങ്ങനെയല്ല. വീട്ടു പണികളും തീര്‍ത്ത്‌ മക്കളേയും ഉറക്കിയശേഷം ഉറക്കം പിടിച്ചുവരുമ്പോഴായിരിക്കും ഫോണ്‍ ശബ്‌ദിക്കുക. എടുത്തു കഴിഞ്ഞാല്‍ ആദ്യത്തെ നിര്‍ദേശം. ഒരിക്കലും ഫോണ്‍ കട്ടാക്കരുത്‌.
അഞ്ച്‌ മിനിറ്റിനു ശേഷമുള്ള കോളുകള്‍ സൗദി ടെലികോം സൗജന്യമാക്കിയ ഗുട്ടന്‍സ്‌ മാത്രം മല്‍ബു വിട്ടുപറഞ്ഞില്ല. കട്ടാക്കാത്തതിന്റെ ഗുട്ടന്‍സറിയാതെ, പാതി ഉറങ്ങിക്കൊണ്ട്‌ ഫോണും പിടിച്ചിരിക്കുമ്പോള്‍ മല്‍ബു കടന്നു ചെല്ലാത്ത വിഷയങ്ങളില്ല. ഒബാമയുടെ നിറവും മുടിച്ചന്തവും ചുറുചുറുക്കും അങ്ങനെയങ്ങനെ. മല്‍ബുവിനെ കുറ്റം പറയണോ അതോ അഞ്ച്‌ മിനിറ്റിനപ്പുറം സംസാരസുഖം അനന്തമാക്കി ജീവിതത്തെ കൂടുതല്‍ എളുപ്പമാക്കിയ ടെലിഫോണിനെ പഴിക്കണോ? സംസാരിക്കൂ മല്‍ബു. വീണ്ടും വീണ്ടും സംസാരിക്കൂ.

11/8/08

മല്‍ബു വിദ്യകള്‍ക്ക്‌ പേറ്റന്റ്‌



ബസിലെ ഇടുങ്ങിയ സീറ്റില്‍ തൊട്ടടുത്തിരിക്കുന്നയാള്‍ ഇടക്കിടെ ഞെരിപൊരി കൊള്ളുന്നതുകൊണ്ട്‌ മാത്രം അയാള്‍ രോഗിയാണെന്ന്‌ സംശയിക്കേണ്ട. പാന്റ്‌സിന്റെ പിറകിലെ പോക്കറ്റ്‌ ഇടക്കിടെ തപ്പി നോക്കുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും ഉറപ്പിക്കാം അതൊരു മല്‍ബുവായിരിക്കും. കാലിന്‌ അല്‍പം നീളവും ശരീരത്തിന്‌ അല്‍പം വീതിയും കൂടുതലുണ്ടെങ്കില്‍ ഈ അഭ്യാസം സഹസീറ്റുകാരന്‌ ശരിക്കും അലോസരമാവുകയും ചെയ്യും. ഉറങ്ങിക്കൊണ്ട്‌ ദേഹത്ത്‌ വന്നിടിക്കുന്നതിനേക്കാളും പ്രയാസകരമാണ്‌, ഒരാള്‍ക്കുതന്നെ ശരിക്കുമൊന്നിരിക്കാന്‍ പാങ്ങില്ലാത്ത ഈ സീറ്റിലിരുന്നുകൊണ്ടുള്ള തപ്പല്‍. സഹികെടുന്ന യാത്രക്കാരന്‍ രൂക്ഷമായൊന്നു നോക്കിയാലും ബസ്‌ ഉരുണ്ടുരുണ്ട്‌ ലക്ഷ്യസ്ഥാനത്തെത്തുന്നതുവരെ ഈ തപ്പലഭ്യാസം തുടരാന്‍ മല്‍ബു നിര്‍ബന്ധിതനാണ്‌. കാരണം ഇതവന്റെ ജീവിതവുമായി ബന്ധപ്പെട്ട പ്രശ്‌നമാണ്‌. ഇതിലെങ്ങാനും പരാജയപ്പെട്ടാല്‍ പിന്നെ വയ്യാവേലികള്‍ പലതാണ്‌.
രണ്ട്‌ റിയാല്‍ ബസിലെ യാത്ര മല്‍ബുവിനു മാത്രമല്ല, ഏതൊരു പ്രവാസിക്കും ഇത്തിരി വെല്ലുവിളി തന്നെയാണ്‌.
അലജം ബസ്‌ യാത്രയില്‍ ഇഖാമ നഷ്‌ടമായ കഥ കേള്‍ക്കാത്തവര്‍ ചുരുക്കമായിരിക്കും.
ആദ്യമായി വന്നിറങ്ങുന്ന പ്രവാസിക്ക്‌ ബന്ധുക്കളും സുഹൃത്തുക്കളും നല്‍കുന്ന ഉപദേശങ്ങളില്‍ പ്രധാനം ഇഖാമ കാത്തുകൊള്ളണേ എന്നായിരിക്കും. പിന്നെ എങ്ങനെ യാത്ര അവസാനിക്കുന്നതുവരെ, ഇഖാമ യഥാസ്ഥാനത്തുതന്നെ ഇല്ലേയെന്നു തപ്പിനോക്കാതിരിക്കും.
രണ്ട്‌ റിയാല്‍ ബസ്‌ യാത്രക്കിടയില്‍ ഇഖാമ നഷ്‌ടമായതിനെ തുടര്‍ന്ന്‌ സോമാലി കള്ളന്മാര്‍ക്ക്‌ ഒന്നിലേറെ തവണ പണം നല്‍കേണ്ടിവന്ന മല്‍ബു മുതല്‍ കള്ളന്മാര്‍ക്ക്‌ പണം നല്‍കി മറ്റാരുടേയോ കാലാവധി കഴിഞ്ഞ ഇഖാമ വാങ്ങേണ്ടി വന്ന മല്‍ബു വരെയുണ്ട്‌.
പത്തോ പതിനഞ്ചോ റിയാല്‍ നല്‍കി കാറില്‍ യാത്ര ചെയ്യാന്‍ സാധിക്കാത്ത സാധാരണ പ്രവാസി മാത്രമല്ല, രണ്ടോ മൂന്നോ കാറുകള്‍ വാങ്ങാന്‍ കഴിവുള്ള വൈറ്റ്‌ കോളര്‍ പ്രവാസിയും രണ്ട്‌ റിയാല്‍ ബസിനെ ആശ്രയിക്കുന്നവരിലുണ്ട്‌. ബസ്‌ യാത്രയുടെ സുഖമൊന്ന്‌ വേറെത്തന്നെയെന്ന്‌ പ്രവാസ ജീവിതത്തിന്റെ സുവര്‍ണ ജൂബിലി ആഘോഷിച്ചിട്ടും അലജം ബസ്‌ ആശ്രയിക്കുന്ന ഒരു വൈറ്റ്‌ കോളര്‍ മല്‍ബു സാക്ഷ്യപ്പെടുത്തുന്നു.
പാതി വഴിയില്‍ കുടുങ്ങിപ്പോകുമോ എന്ന ഭയത്താല്‍ കെട്ടിടത്തിന്റെ നാലാം നിലയിലെ ജോലി സ്ഥലത്തെത്താന്‍ ലിഫ്‌റ്റ്‌ ഉപയോഗിക്കാത്ത മറ്റൊരു മല്‍ബു രണ്ട്‌ റിയാല്‍ ബസിനെ ആശ്രയിക്കുന്നത്‌ തനിച്ച്‌ കാറില്‍ സഞ്ചരിച്ച്‌ വരാനിരിക്കുന്ന വയ്യാവേലി ഒഴിവാക്കാനാണത്രെ.
തലങ്ങും വിലങ്ങും വിലസുന്ന, ഒറിജിനിലനെ വല്ലുന്ന ഡിറ്റക്‌ടീവുകളും സി.ഐ.ഡികളുമൊന്നും ബസില്‍ കയറി പൊല്ലാപ്പുണ്ടാക്കില്ലെന്ന വിശ്വാസമാണ്‌ അയാളെ രക്ഷിക്കുന്നത്‌. കാറില്‍ സഞ്ചരിക്കവെ, മയക്കുമരുന്ന്‌ പരിശോധനയുടെ പേരിലും മറ്റും തട്ടിപ്പിനിരയായ കഥകള്‍ക്ക്‌ ഒട്ടും പഞ്ഞമില്ലതാനും.
പോക്കറ്റ്‌ മുറുക്കിപ്പിടിക്കുന്നവരും ഇടക്കിടെ തപ്പി നോക്കുന്നവരും കള്ളന്മാരാകാനിടയുള്ള കറുത്തവരെ കണ്ടാല്‍ അവരില്ലാത്ത ബസ്‌ വരുന്നതുവരെ കാത്തിരിക്കുന്നുവരും മല്‍ബുകളിലുണ്ട്‌. ഇഖാമ നഷ്‌ടപ്പെടാതെ സുരക്ഷിത യാത്രക്ക്‌ മല്‍ബു ഗവേഷണം തുടര്‍ന്നുകൊണ്ടേയിരിക്കയാണ്‌.
ചിലര്‍ ബസില്‍ കയറുന്നതിനു മുമ്പ്‌ തന്നെ ഇഖാമയും പണവും അടങ്ങിയ പഴ്‌സ്‌ കൈയിലെടുത്ത്‌ പിടിക്കും. ബസ്‌ യാത്ര അവസാനിച്ചശേഷമേ പിന്നീട്‌ അത്‌ പോക്കറ്റിലിടൂ. ബസിനകത്ത്‌ വെച്ച്‌ ഒരിക്കലും പഴ്‌സ്‌ എടുക്കാതിരിക്കാന്‍ രണ്ട്‌ റിയാലെടുത്ത്‌ മുന്‍ പോക്കറ്റിലിടുന്നവരുണ്ട്‌.
ഒരു തവണ ഇഖാമ നഷ്‌ടപ്പെട്ട ഒരു മല്‍ബുവാണ്‌ ശരിക്കുമുള്ള മല്‍ബു വിദ്യ പ്രയോഗിച്ചിരിക്കുന്നത്‌. പുറമേയുള്ള പോക്കറ്റിന്റെ സ്ഥാനത്ത്‌ ഷര്‍ട്ടിനകത്ത്‌ മറ്റൊരു പോക്കറ്റ്‌ തയ്‌പിച്ച്‌ അതില്‍ ഇഖാമ സൂക്ഷിച്ചിരിക്കുന്ന താന്‍ ഇപ്പോള്‍ ടെന്‍ഷന്‍ ഫ്രീയാണെന്ന്‌ ഈ മല്‍ബു സാക്ഷ്യപ്പെടുത്തുന്നു. കള്ളന്‍ കൊതിക്കട്ടെയെന്ന്‌ കരുതി മുന്‍ പോക്കറ്റില്‍ എന്തെങ്കിലും നിറിച്ചു വെക്കാം. പാവം കള്ളന്‍ ഇളുമ്പട്ടെ.
പാന്റ്‌സിന്റെ പിറകിലെ പോക്കറ്റില്‍ കനം തൂങ്ങുന്ന പഴ്‌സ്‌ വെച്ച്‌ കള്ളനെ കബളിപ്പിക്കാന്‍ കച്ചകെട്ടിയിറങ്ങിയ മറ്റൊരു മല്‍ബു ദേ അതു വഴി പോകുന്നു. അങ്ങേരുടെ ഇഖാമയും പണവും മറ്റു കാര്‍ഡുകളുമെല്ലാം സുരക്ഷിതമായുണ്ട്‌. പഴ്‌സിലുള്ളത്‌ കുറച്ചു കടലാസുകള്‍ മാത്രം. കള്ളാ, വാ വാ എന്നു വിളിച്ചകൊണ്ടാണ്‌ ആ പഴ്‌സിന്റെ നില്‍പ്‌.
നാടുകടത്തുന്ന കള്ളന്മാരുടെ തിരിച്ചുവരവു പോലെ തന്നെ മല്‍ബു പ്രവാസവും ഒരിക്കലും അവസാനിക്കുന്നില്ല. അവസാന നിമിഷംവരെ പിടിച്ചുനില്‍ക്കാന്‍ നിര്‍ബന്ധിതരാകുന്ന അവര്‍ ഇഖാമ സംരക്ഷണത്തിന്‌ ഇനിയും വിദ്യകള്‍ കണ്ടെത്തിക്കൊണ്ടേയിരിക്കും. ആ വിദ്യകളുടെ പേറ്റന്റ്‌, പേടിസ്വപ്‌നമായ കറുത്തവര്‍ കൊണ്ടുപോകുംമുമ്പ്‌ നമുക്ക്‌ തന്നെ നേടിയെടുക്കണം.

രാഹുലിനും നീതി അപ്രാപ്യമാകുമ്പോള്‍

ബോംബാക്രമണത്തില്‍ പിതാവ്‌ കൊല്ലപ്പെട്ട തനിക്ക്‌ ഇതുവരെ നീതി ലഭിച്ചിട്ടില്ലെന്ന രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയുടെ ദൗര്‍ബല്യങ്ങള്‍ക്ക്‌ ഒരിക്കല്‍ കൂടി അടിവരയിടുന്നതായി. ഉത്തരാഖണ്ഡിലെ എച്ച്‌.എന്‍. ബഹുഗുണ സര്‍വകലാശാലയിലെ വിദ്യാര്‍ഥികളോട്‌ സംസാരിക്കവേയാണ്‌ രാജീവ്‌ ഗാന്ധിയുടെ ഘാതകര്‍ക്ക്‌ ഇനിയും ശിക്ഷ ലഭിക്കാത്തതിനെക്കുറിച്ച്‌ രാഹുല്‍ ഗാന്ധി മനസ്സ്‌ തുറന്നത്‌.
`പാര്‍ലമെന്റ്‌ ആക്രമണക്കേസില്‍ വധശിക്ഷ വിധിക്കപ്പെട്ട അഫ്‌സല്‍ ഗുരുവിനെ എന്തുകൊണ്ട്‌ തൂക്കിലേറ്റുന്നില്ല' എന്ന ഒരു വിദ്യാര്‍ഥിയുടെ ചോദ്യത്തിനാണ്‌ തന്റെ പിതാവും മുത്തശ്ശിയും പ്രധാനമന്ത്രിമാരായിരുന്നുവെന്ന കാര്യം അനുസ്‌മരിച്ച്‌ രാഹുല്‍ ഗാന്ധി നീതിനിഷേധത്തെക്കുറിച്ച്‌ പരാമര്‍ശിച്ചത്‌. 40 പേരുള്‍പ്പെട്ട കേസിന്റെ വിചാരണക്ക്‌ 17 വര്‍ഷമെടുത്തുവെന്നും ഇതുവരെയും ശിക്ഷ പൂര്‍ണമായും നടപ്പാക്കിയിട്ടില്ലെന്നും രാജ്യത്തെ ജുഡീഷ്യല്‍ സംവിധാനത്തിന്റെ മെല്ലെപ്പോക്കിലേക്ക്‌ വിരല്‍ ചൂണ്ടി അദ്ദേഹം പറഞ്ഞു.
1991 മേയില്‍ നടന്ന രാജീവ്‌ വധക്കേസില്‍ 14 വര്‍ഷം തടവുശിക്ഷ പൂര്‍ത്തിയാക്കിയ തന്നെ മോചിപ്പിക്കണമെന്ന പി.ആര്‍. രവിചന്ദ്രന്റെ ഹരജിയില്‍ സുപ്രീം കോടതി തമിഴ്‌നാട്‌ സര്‍ക്കാരിനു നോട്ടീസയച്ച ദിവസം തന്നയാണ്‌ പിതാവിനെക്കുറിച്ചുള്ള നൊമ്പരങ്ങള്‍ കൂടി ചേര്‍ത്തുകൊണ്ട്‌ രാജ്യത്തെ നീതിന്യായ വ്യവസ്ഥയെ രാഹുല്‍ ഗാന്ധി പ്രതിക്കൂട്ടില്‍ കയറ്റിയിരിക്കുന്നത്‌. ജീവപര്യന്തം തടവ്‌ പൂര്‍ത്തിയാക്കിയ തന്നെ മോചിപ്പിക്കുന്നതിന്‌ തമിഴ്‌നാട്‌ സര്‍ക്കാര്‍ നടപടികളെടുക്കുന്നില്ലെന്ന്‌ ആരോപിച്ചുകൊണ്ടാണ്‌ രവിചന്ദ്രന്‍ സുപ്രീം കോടതിയെ സമീപിച്ചത്‌.
അഫ്‌സലിനെ തൂക്കിലേറ്റാതിരിക്കുന്നത്‌ മാത്രമല്ല പ്രശ്‌നമെന്നും നമ്മുടെ നീതിന്യായ സമ്പ്രദായത്തിനു മൊത്തത്തില്‍ തന്നെ വേഗം കുറവാണെന്നും രാഹുല്‍ ഗാന്ധി വിദ്യാര്‍ഥികളോട്‌ പറഞ്ഞു. അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റാത്തതിന്‌ കേന്ദ്ര സര്‍ക്കാരിനു നേതൃത്വം നല്‍കുന്ന യു.പി.എ, ബി.ജെ.പിയില്‍നിന്നും സംഘ്‌പരിവാരത്തില്‍നിന്നും നേരിടുന്ന വിമര്‍ശനത്തിനുള്ള മറുപടിയെന്നതിലുപരി രാഹുലിന്റെ മറുപടി, നീണ്ടു പോകുന്ന വിചാരണയും അവസാനിക്കാത്ത കോടതി നടപടികളും കാരണം വിധിക്കു മുമ്പ്‌ തന്നെ `ശിക്ഷ' അനുഭവിച്ചുതീരുന്ന അനേകായിരങ്ങളുടെ ദുരിതക്കഥകളിലേക്ക്‌ കൂടിയാണ്‌ ശ്രദ്ധ ക്ഷണിക്കുന്നത്‌. പിതാവിന്റെ കൊലയാളികളെ തൂക്കിലേറ്റാത്തതില്‍ വേദനയുണ്ടെങ്കിലും വൈകിയാല്‍ പോലും നീതി ലഭിക്കുമെന്നു തന്നെ വിശ്വസിക്കുന്നതായി കോണ്‍ഗ്രസ്‌ എം.പിയായ രാഹുല്‍ പറഞ്ഞുവെച്ചു.
ഉന്നത പദവികളലങ്കരിച്ച തന്റെ കുടുംബത്തിന്റെ ഗതി ഇങ്ങനെയാണെങ്കില്‍ ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയെ എന്തിനു കൊള്ളാം എന്ന മൂര്‍ച്ചയേറിയ ചോദ്യത്തെ, എങ്കില്‍ പോലും ജുഡീഷ്യറിയില്‍ തനിക്ക്‌ പൂര്‍ണവിശ്വാസമുണ്ടെന്ന മറ്റൊരു വാചകത്തിലൂടെ രാഹുല്‍ ഗാന്ധി മയപ്പെടുത്തിയിട്ടുണ്ട്‌.
ദേശസുരക്ഷയുടേയും നീതി വ്യവസ്ഥയുടേയും പേരില്‍ പൗരസമൂഹം അനുഭവിക്കുന്ന പീഡനങ്ങളെ വിമര്‍ശിക്കുമ്പോള്‍ ഈയൊരു സവിശേഷ ശ്രദ്ധ രാജ്യത്ത്‌ അനിവാര്യമാണ്‌. സുരക്ഷയുടേയും ജുഡീഷ്യറിയുടേയും കവചമുണ്ടായാല്‍ നെറികേടുകള്‍ക്കു മുമ്പില്‍ നാവടക്കാന്‍ രാഷ്‌ട്രീയക്കാരും പത്രക്കാരും നിര്‍ബന്ധിതരാണ്‌. ഭീകര വേട്ടയുടെ പേരില്‍ അധികൃതര്‍ വിളമ്പുന്ന നീണ്ട വിവരണങ്ങള്‍ ചോദ്യങ്ങളേ ഉന്നയിക്കപ്പെടാത്ത കഥകളായി പരിണമിക്കുന്നതിനു മറ്റു കാരണങ്ങള്‍ അന്വേഷിക്കേണ്ടതില്ല. പട്ടാളക്കാര്‍ക്ക്‌ എന്തും കാണിക്കാം, അവരെ പോലീസ്‌ പിടിക്കില്ല എന്ന വിശ്വാസം പോലും ഇന്ത്യന്‍ ജനതക്കിടയിലുണ്ട്‌. കശ്‌മീരിലും സൈനിക നിയന്ത്രണത്തിലുള്ള മറ്റു പ്രദേശങ്ങളിലും പട്ടാളക്കാരുടെ അതിക്രമങ്ങള്‍ അപൂര്‍വമായേ ദേശീയ ശ്രദ്ധ ആകര്‍ഷിക്കാറുള്ളൂ.
പിതാവിന്റേയും മുത്തശ്ശിയുടേയും പദവികള്‍ പറഞ്ഞുകൊണ്ട്‌ രാഹുല്‍ ഗാന്ധി പറയുന്ന കേസില്‍ നീതി ലഭിക്കുന്നതിലെ കാലതാമസമാണ്‌ വിഷയമെങ്കില്‍ നീണ്ടു നീണ്ടു പോയ കേസില്‍ അകന്നകന്നു പോയ നീതിയുടെ സംഭവങ്ങളും നമ്മുടെ രാജ്യത്ത്‌ അന്യമല്ല. കേരളത്തിന്റെ മനുഷ്യാവകാശ പോരാട്ടമെന്ന്‌ പോലും വിശേഷിപ്പിക്കാവുന്ന രാജന്‍ കേസ്‌ ഇതിലൊന്നാണ്‌. രാഹുലിന്റെ മുത്തശ്ശി ഇന്ദിരാ ഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനു പിന്നാലെ 1976 മാര്‍ച്ച്‌ ഒന്നിന്‌ നക്‌സലൈറ്റ്‌ ബന്ധം ആരോപിച്ച്‌ പോലീസ്‌ പിടിച്ചുകൊണ്ടുപോയ കോഴിക്കോട്‌ ആര്‍.ഇ.സിയിലെ വിദ്യാര്‍ഥി രാജന്റെ തിരോധാനം തെളിയിക്കാന്‍ പാടുപെട്ട പിതാവ്‌ ടി.വി. ഈച്ചരവാര്യര്‍ ഒരച്ഛനും ഈ ഗതിയുണ്ടാവരുതെന്ന്‌ പറഞ്ഞു കൊണ്ടാണ്‌ ഈ ലോകത്തോട്‌ വിട പറഞ്ഞത്‌. ഈച്ചരവാര്യര്‍ ഫയല്‍ ചെയ്‌ത ഹേബിയസ്‌ കോര്‍പസ്‌ കേസില്‍ 1978 ല്‍ മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരനു തല്‍ക്കാലം ആ സ്ഥാനത്തുനിന്ന്‌ രാജിവെക്കേണ്ടിവന്നു എന്നതു മാത്രമായിരുന്നു ലഭ്യമായ ഏക നീതി. കേസുകളില്‍ തീര്‍പ്പ്‌ വൈകുന്ന ഗൗരവതരമായ സ്ഥിതിവിശേഷത്തിലേക്ക്‌ സുപ്രീം കോടതി തന്നെ പല തവണ ശ്രദ്ധ ക്ഷണിച്ചിട്ടുണ്ട്‌. ഇങ്ങനെ പോയാല്‍ നീതിന്യായ വ്യവസ്ഥയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം തന്നെ ഇല്ലാതാകുമെന്ന്‌ പല തവണ സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്‌.
കുറ്റവാളിയെ ശിക്ഷിക്കുന്നതു പോലെ തന്നെ നിരപരാധികളെ വിട്ടയക്കുക എന്നതു കൂടി ജുഡീഷ്യല്‍ സംവിധാനത്തില്‍ നിര്‍ബന്ധമാണെന്ന തത്വം പറഞ്ഞുകൊണ്ട്‌ കേസുകള്‍ അര നൂറ്റാണ്ടും മുക്കാല്‍ നൂറ്റാണ്ടും നീളുന്നത്‌ ന്യായീകരിക്കാനാവില്ല. വിചാരണയുടെ പേരില്‍ പത്തും ഇരുപതും വര്‍ഷം ജയിലില്‍ കഴിയുന്നത്‌ ഇന്നൊരു പുതുമയല്ലാതായിരിക്കുന്നു. പി.ഡി.പി നേതാവ്‌ അബ്‌ദുന്നാസര്‍ മഅ്‌ദനി അനുഭവിച്ച ജയില്‍വാസം നമ്മുടെ വിചാരണ സമ്പ്രദായത്തിന്റെ ദുരവസ്ഥ വിളിച്ചോതുന്നതായിരുന്നു. നീതിയും വേഗവും കേസുകള്‍ തീര്‍പ്പാക്കുന്നതില്‍ ഒരുപോലെ പ്രധാനമാണ്‌. ആരോപണ വിധേയരാകുന്നവര്‍ക്കും ഇരകള്‍ക്കും സമൂഹത്തിനു തന്നെയും ആശ്വസിക്കാവുന്നത്‌ വേഗത്തില്‍ നീതി ലഭ്യമാക്കുമ്പോഴാണ്‌.
മരിക്കുന്നതിനു മുമ്പെങ്കിലും കേസില്‍ തീര്‍പ്പാകുമെന്ന്‌ വിശ്വസിക്കാന്‍ കേസുകളുമായി കോടതികള്‍ കയറിയിറങ്ങുന്നവര്‍ക്ക്‌ വിശ്വസിക്കാന്‍ വയ്യാതായിരിക്കുന്നു. ജഡ്‌ജിമാരില്ല, സൗകര്യങ്ങളില്ല തുടങ്ങിയ ന്യായീകരണങ്ങളാണ്‌ സുപ്രീം കോടതിയും കേന്ദ്ര സര്‍ക്കാരും ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്‌. ക്രിമിനല്‍ കേസുകള്‍ വര്‍ഷങ്ങളും ദശാബ്‌ദങ്ങളും കടക്കുമ്പോള്‍ സിവില്‍ കേസുകള്‍ അതിലുമപ്പുറം എത്തുന്നു.
ഇന്ത്യയിലെ പത്ത്‌ ലക്ഷം ജനങ്ങള്‍ക്ക്‌ 15 ജഡ്‌ജിമാര്‍ മാത്രമേയുള്ളൂവെന്നാണ്‌ ചൂണ്ടിക്കാണിക്കപ്പെടാറ്‌. എന്നാല്‍ കനഡയില്‍ പത്ത്‌ ലക്ഷം പേര്‍ക്ക്‌ 75, അമേരിക്കയില്‍ 104 എന്നിങ്ങനെയാണ്‌ അനുപാതം. കീഴ്‌ക്കോടതികളിലും മേല്‍ക്കോടതികളിലും കെട്ടിക്കിടക്കുന്ന കോടിക്കണക്കിനു കേസുകളെക്കുറിച്ച്‌ കോടതികള്‍ വാചാലമാകാറുണ്ടെങ്കിലും അതിനു പരിഹാരം കാണാന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന്‌ കാര്യമായ നടപടികളൊന്നും ഉണ്ടാകാറില്ല. ജനാധിപത്യത്തിന്റെ അടിസ്ഥാനമെന്ന്‌ വിശേഷിപ്പിക്കാറുള്ള നീതിന്യായ വ്യവസ്ഥയുടെ വിശ്വാസ്യത സംരക്ഷിക്കുന്നതില്‍, അധികാരം നിലനിറുത്താന്‍ കുതിരക്കച്ചവടവും കൂറുമാറ്റവും പ്രോത്സാഹിപ്പിക്കുന്ന രാഷ്‌ട്രീയ കക്ഷികള്‍ക്ക്‌ സമയമെവിടെ? കേരളത്തിലടക്കം കുറ്റകൃത്യങ്ങള്‍ക്ക്‌ ഇരയാകുന്നയര്‍ ചെയ്യുന്ന പ്രതികാരങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ വര്‍ധിക്കുന്നത്‌ നീതി നടപ്പിലാക്കുന്നതിലെ കാലതാമസമാണെന്ന്‌ നിരീക്ഷിക്കപ്പെടാറുണ്ട്‌.
രാജീവ്‌ ഗാന്ധി വധക്കേസില്‍ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട്‌ വെല്ലൂര്‍ ജയിലില്‍ കഴിയുന്ന നളിനിയെ രാഹുലിന്റെ സഹോദരി പ്രിയങ്കാ ഗാന്ധി സന്ദര്‍ശിച്ചതും ശിക്ഷ ഇളവ്‌ ചെയ്‌ത്‌ നളിനിയെ മോചിപ്പിക്കണമെന്ന ആവശ്യത്തെ മാതാവ്‌ സോണിയാ ഗാന്ധി പിന്തുണച്ചതും ഈയിടെ മാധ്യമങ്ങളില്‍ സ്ഥാനം പിടിച്ചിരുന്നു. എതിരാളികളുടെ ചോദ്യത്തെ നേരിടാനായിരിക്കാം രാഹുല്‍ ഗാന്ധി സ്വന്തം നൊമ്പരത്തെ കൂട്ടുപിടിച്ചതെങ്കിലും നീതി വ്യവസ്ഥയെ കുറിച്ചുള്ള രാജ്യത്തിന്റെ നൊമ്പരമാണ്‌ അത്‌ ഉള്‍ക്കൊള്ളുന്നത്‌.

10/26/08

ല മറന്ന മല്‍ബു

എം.അഷ്‌റഫ്‌

ല എന്ന അക്ഷരം മറന്ന മല്‍ബൂനെ ഭാര്യ രക്ഷിച്ചതൊരു കഥയാണ്‌. ഇരുപത്‌ വര്‍ഷത്തെ പ്രവാസമാണ്‌ മല്‍ബൂന്‌ ഈ അക്ഷര മറവി സമ്മാനിച്ചത്‌. ല എന്നൊരക്ഷരം അത്ര വലിയൊരു സംഭവമാണോ എന്നു ചോദിക്കാന്‍ വരട്ടെ. നാം ഉപയോഗിക്കാത്ത എത്രയെത്ര അക്ഷരങ്ങള്‍ വേറെയും കിടക്കുന്നു. പക്ഷേ മല്‍ബൂന്‌ ലാ. ലാ ലല്ലാ എന്ന മൂളിപ്പാട്ട്‌ പോലും വരില്ല.
അറബയിലും മലയാളത്തിലും പിന്നെയും ഏതൊക്കെയോ ഭാഷകളിലും ല എന്നത്‌ നിഷേധത്തിന്റെ സൂചനയാണ്‌. ലാ എന്നു പറഞ്ഞു പറഞ്ഞുപോയാല്‍ ഇല്ലാ എന്നാകും. വിമാനം കയറുന്നതുവരെ മല്‍ബു ഒരു നിഷേധിയായിരുന്നു. ഒന്നും വിട്ടുകൊടുക്കാത്ത ഒരു നിഷേധി. മന്ത്രി സുധാകരനെ പോലെ എല്ലാം മറുചോദ്യങ്ങള്‍ കൊണ്ട്‌ നേരിട്ട ശരിക്കുമുള്ളൊരു ബുദ്ധിജീവി.
നാടും വീടും വിട്ടുള്ള ജീവിതത്തിന്റെ തുടക്കത്തില്‍ ഈ ചങ്കുറപ്പും ഞാനെടാ ഭാവവും പലപ്പോഴും ദുരന്തത്തിന്റെ വക്കിലെത്തിച്ചിട്ടുണ്ട്‌. സഹപ്രവര്‍ത്തകരുടെ പരാതികള്‍ കഫീലിന്റെ മുന്നിലത്തുമ്പോള്‍ അറിയാതെ തന്നെ പുറത്തേക്കു വരുന്ന കണ്ണീരും അങ്ങേരുടെ ചായപ്പൂതിയുമാണ്‌ പലപ്പോഴും രക്ഷിച്ചത്‌. മല്‍ബു കാച്ചുന്ന ചായയില്‍ വീഴാത്ത കഫീലുമാരുണ്ടോ? വെറും ചായ കൊണ്ട്‌ മല്‍ബുകളില്‍ എത്രയെത്ര പേര്‍ വലിയ വലിയ ബംഗ്ലാവും കാറും നേടിയിരിക്കുന്നു.
ഒരിക്കല്‍ തന്നെ പോലത്തെ മറ്റൊരു മല്‍ബൂന്റെ ആജ്ഞ ധിക്കരിച്ചപ്പോള്‍ ഇക്കുറി ജോലി പോയതുതന്നെ എന്നു ധരിച്ചതായിരുന്നു. തിരിച്ച്‌ ഒരേ നാട്ടില്‍ പോകേണ്ടവരാണെന്ന കാര്യം പോലും മറന്നുകൊണ്ടായിരിക്കും ചിലപ്പോള്‍ ചില മല്‍ബു മേലാളന്മാരുടെ പെരുമാറ്റം. ഒന്നു വീക്കാനാണ്‌ തോന്നുക. പിന്നെ വിധിയെന്നു കരുതി സമാധാനിക്കും. അങ്ങനെ മെല്ലെമെല്ലെയാണ്‌ മല്‍ബു പാകപ്പെട്ടത്‌. ആരെന്തു പറഞ്ഞാലും ഇപ്പോള്‍ പ്രതികരണം ഒരു വിഡ്‌ഢിച്ചിരിയില്‍ ഒതുക്കും. ഒരിക്കല്‍ ഒരു സുഡാനി സുഹൃത്താണ്‌ ഈ ചിരി പഠിപ്പിച്ചത്‌. ഇപ്പോള്‍ ആരോടും ലാ എന്നു പറയില്ല. എല്ലാം കേള്‍ക്കും എന്നിട്ട്‌ മുഖത്ത്‌ നേരത്തേ പറഞ്ഞ ആ ചിരി വരുത്തും.
നാട്ടിലെത്തി ഒരാഴ്‌ചയേ ആയിട്ടുള്ളൂ. ഇതിനകം അവള്‍ നാലു തവണ വന്നു. ചാനലില്‍ കിന്നരിക്കുന്ന പെണ്‍കുട്ടിയുടെ മുഖമുള്ളവള്‍. അവള്‍ പറയുന്ന കഥകള്‍ കേട്ടിരിക്കും. എന്നിട്ട്‌ നീ പിന്നെ വാ എന്നു പറഞ്ഞു മടക്കി അയക്കും. ഇല്ലാ എന്നു പറയാന്‍ കഴിയാത്ത മല്‍ബൂനെ തേടി അവള്‍ പിന്നെയും വരും. പുതിയ കഥകളുമായി.
അവളുടെ സ്ഥിരമായുള്ള വരവ്‌ പ്രിയതമക്കത്ര പിടിച്ചിട്ടില്ല. കുടിക്കാന്‍ ടാങ്ക്‌ കലക്കി മടുത്ത ഒരു ദിവസം അവള്‍ ചോദിച്ചു. എന്തോന്നാ ഈ കിന്നാരം. ഡെഡിക്കേഷനാണോ?
പതിനഞ്ചാം വിവാഹ വാര്‍ഷികത്തില്‍ പ്രിയപ്പെട്ട ചാനലിലേക്ക്‌ വിളിച്ച്‌ ഒരു പാട്ട്‌ ഡെഡിക്കേറ്റ്‌ ചെയ്‌തതിന്റെ പുകിലാണോര്‍മ വന്നത്‌. അന്ന്‌ ചാനല്‍ സുന്ദരിയോട്‌ കിന്നരിച്ചൂന്ന്‌ പറഞ്ഞ്‌ പരിഭവിച്ച ഭാര്യക്ക്‌ രണ്ടര പവന്റെ ഒരു വള വാങ്ങിക്കൊടുത്തയച്ചാണ്‌ പ്രശ്‌നം പരിഹരിച്ചത്‌. തന്നോട്‌ സംസാരിക്കുന്നതിനേക്കാളും കൂടുതല്‍ ചാനലില്‍ വിളിച്ച്‌ റിമ്മിയോടും നിമ്മിയോടുമൊക്കെ സംസാരിക്കുന്നൂന്നായിരുന്നു പരിഭവം. അത്‌ കൊണ്ട്‌ ഡെഡിക്കേഷന്‍ എന്ന വാക്കു കേട്ടാല്‍ മതി മല്‍ബു മൂത്രമൊഴിച്ചോ എന്നു നോക്കിയാല്‍ മതി.
ഇപ്പോഴത്തെ പ്രശ്‌നം അത്ര വലിയ കാര്യമൊന്നുമല്ല. തേടിവരുന്ന പെണ്‍കുട്ടിയെ കുറിച്ച്‌ എല്ലാവര്‍ക്കുമറിയാം. നാട്ടില്‍ സുപരിചിത. മല്‍ബു ഗള്‍ഫില്‍ നിന്നെത്തുന്നതും കാത്തിരിക്കുകയായിരുന്നുവത്രേ അവള്‍. എങ്ങനെയെങ്കിലും ഒന്നെടുപ്പിക്കാനാണ്‌ അവളുടെ വിടാതെയുള്ള വരവ്‌. മല്‍ബൂനാണെങ്കില്‍ അതിലൊട്ടും താല്‍പര്യമില്ലതാനും. പലിശയില്‍നിന്ന്‌ വിട്ടുനില്‍ക്കണമെന്നത്‌ വിശ്വാസത്തിന്റെ ഭാഗമാണെന്നു മാത്രമല്ല, എല്‍.ഐ.സിയില്‍ നിക്ഷേപിക്കുന്നത്‌ വലിയ വിളവല്ലെന്ന ഇക്കണോമിക്‌സും മല്‍ബൂനറിയാം. പക്ഷേ, ലാ എന്നു പറയാന്‍ കഴിയുന്നില്ല. അതുകൊണ്ട്‌ മല്‍ബു ഉണരും മുമ്പേ പുതിയ കഥകളുമായി അവള്‍ എത്തും.
ആക്‌സിഡന്റില്‍ മരിച്ച അയല്‍വാസിക്ക്‌ എല്‍.ഐ.സി ഉണ്ടായിരുന്നെങ്കില്‍ അവന്റെ ഭാര്യക്ക്‌ ഒരു സഹായമാകുമായിരുന്നില്ലേ, കുഞ്ഞോന്‍ പോളിസി എടുത്തതുകൊണ്ട്‌ ഇപ്പോള്‍ പണിയില്ലാതായപ്പോള്‍ സഹായത്തിനായില്ലേ? ക്ലെയിം കിട്ടിയ പണം കൊണ്ട്‌ നാണി കാറ്‌ വാങ്ങിയില്ലേ? മതവും പിടിച്ചോണ്ടിരുന്നാല്‍ ഇക്കാലത്ത്‌ ജീവിക്കാന്‍ പറ്റ്വോ? തുടങ്ങിയ കഥകളാണ്‌ ഓരോ ദിവസവും അവള്‍ വിളമ്പുന്നത്‌. കേട്ടിരിക്കാന്‍ നല്ല രസം.
അയല്‍ക്കാരൊക്കെ സ്വത്ത്‌ വാങ്ങിക്കൂട്ടുന്നു. നമ്മള്‍ ഇങ്ങനെയായാല്‍ മതിയോ എന്ന ഭാര്യയുടെ ആവലാതി പറച്ചിലിനേക്കാള്‍ എന്തുകൊണ്ടും കേള്‍ക്കാന്‍ സുഖം.
അങ്ങനെ തുടരവേയാണ്‌ ഡെഡിക്കേഷനെ കുറിച്ചുള്ള സംശയം പ്രിയതമ ഉയര്‍ത്തിയിരിക്കുന്നത്‌.
വേണ്ട, നീ പോ എന്ന്‌ എങ്ങനെയാണ്‌ അവളോട്‌ പറയുകയെന്ന ആശയക്കുഴപ്പത്തിലായിരുന്നു മല്‍ബു. ഇത്‌ അഞ്ചാമത്തെ വരവാണ്‌. പാവം� നല്ല പ്രതീക്ഷയോടയാണ്‌ എല്ലാ വരവും.
ആറാമത്തെ വരവില്‍ മല്‍ബു ഭാര്യയോട്‌ കാര്യം പറഞ്ഞു. എന്താ ചെയ്യുക. നീ ഒരു വഴിയുണ്ടാക്ക്‌.
അതാണോ ഇത്ര വലിയ കാര്യമെന്നായി ഭാര്യ. ഞാനാരാ മോളെന്ന്‌ ഇപ്പോ കാട്ടിത്തരമെന്ന ഭാവത്തില്‍ ഒരു നൂറു രൂപ നോട്ടുമെടുത്ത്‌ അവള്‍ സിറ്റിംഗിലേക്ക്‌ പോയി. പിന്നാലെ ഞാനും.
നീട്ടിപ്പിടിച്ച നോട്ടുമായി പ്രിയതമ പറഞ്ഞു. മോളെ നീ കുറെ തവണ വന്നതല്ലേ? ഇത്‌ വണ്ടിക്ക്‌ കൊടുത്തോ. ഇങ്ങേര്‌ എല്‍.ഐ.സി എടുക്കൂല്ല.
ഓ ഇതൊരു കൊലച്ചതിയായിപ്പോയി എന്നു പറഞ്ഞോണ്ട്‌ നോട്ടും വാങ്ങി അവള്‍ മല്‍ബൂന്റെ മുഖത്തേക്കൊന്ന്‌ ദൈന്യതയോടെ നോക്കിയ ശേഷം പടികളിറങ്ങി.
മല്‍ബു ഭാര്യയോട്‌.. നിനക്ക്‌ ആ നൂറു രുപ ചുരുട്ടി മൗലവിമാര്‍ക്കൊക്കെ കൈമടക്കി കൊടുക്കുന്നതുപോലെ കൊടുത്താല്‍ പോരായിരുന്നോ.
ങാ പോയതു പോയി. ഇനിയും വയ്യാവേലിക്ക്‌ നില്‍ക്കേണ്ട. ഡെഡിക്കേറ്റ്‌ ചെയ്‌തുകളയുമെന്ന്‌ പറഞ്ഞ്‌ രൂക്ഷമായി നോക്കിയ പ്രിയതമയോട്‌ മല്‍ബൂന്റെ മതിപ്പൊന്ന്‌ കൂടീന്ന്‌ പറഞ്ഞാല്‍ മതി.

10/13/08

കൈവിട്ടു പോയ പത്ത്‌ ലക്ഷം



എയര്‍ ഹോസ്റ്റസിനോട്‌ ചോദിച്ച്‌ വാങ്ങിയ പഞ്ഞി ഇരു ചെവികളിലും തിരുകിയ മല്‍ബു ചിന്തയുടെ അഗാധതകളിലേക്ക്‌ ഊര്‍ന്നിറങ്ങി. പൊണ്ണത്തടിയും പ്രായവും കാരണം എയര്‍ ഇന്ത്യ അടുത്തൊന്നും പുറത്താക്കിനിടയില്ലാത്ത എയര്‍ഹോസ്റ്റസിനോട്‌ മൂന്ന്‌ തവണ ആവശ്യപ്പെട്ടതിനുശേഷമാണ്‌ പഞ്ഞി സ്വന്തമാക്കിയത്‌. ഇനിയില്ലെന്നു പറഞ്ഞു കൊണ്ട്‌ കൈമലര്‍ത്തി അടുത്ത സീറ്റിലിരുന്നവരെയൊക്കെ അവര്‍ നിരാശരാക്കുകയും ചെയ്‌തു. ബജറ്റ്‌ എയര്‍ലൈനല്ലാത്തതിനാല്‍ പഞ്ഞി വില കൊടുത്തുവാങ്ങാനാവില്ലല്ലോയെന്ന്‌ അവരൊക്കെ സമാധാനിച്ചിട്ടുണ്ടാകും.
മല്‍ബുവിന്റെ ചിന്ത പറന്നു പറന്നു പോകുന്നത്‌ മരണത്തിലേക്കാണ്‌. വിമാനത്തിലിരുന്നുകൊണ്ട്‌ അശുഭ ചിന്ത പാടില്ലെന്ന്‌ മനസ്സിനെ ആവര്‍ത്തിച്ച്‌ പഠിപ്പിച്ചിട്ടും ചെന്നു ചേരുന്നത്‌ മരണത്തില്‍ തന്നെ. പിന്നെ അത്‌ ജീവിതത്തിലെ കൂട്ടിക്കിഴിക്കലിലേക്ക്‌ തിരിച്ചെത്തും.
ജീവസന്ധാരണത്തിനുള്ള ഈ പോക്കില്‍ മരണം ഇങ്ങനെ അതിക്രമിച്ചു കടന്നുവരാന്‍ പാടില്ലല്ലോ? മനസ്സിനെ അവിടെനിന്ന്‌ പിടിച്ചു വലിച്ചപ്പോള്‍ പിന്നെ അതു പോകുന്നത്‌ ലക്ഷങ്ങളുടെ നോട്ടുകെട്ടിലേക്കാണ്‌. പത്ത്‌ ലക്ഷം രൂപ ഒറ്റയടിക്ക്‌ വരാനിരിക്കയാണ്‌. 20 വര്‍ഷമായി മരുഭൂമിയില്‍ വിയര്‍പ്പൊഴുക്കുന്നുണ്ടെങ്കിലും പത്ത്‌ ലക്ഷം രൂപ ഒരുമിച്ചു കാണാന്‍ ഇതുവരെ സാഹചര്യമൊത്തിട്ടില്ല. അതിനു ശ്രമിച്ചില്ലെന്നുവേണം പറയാന്‍. പണം ഇങ്ങനെ സ്വരൂപിച്ചയക്കാന്‍ ഒരു എന്‍.ആര്‍.ഇ അക്കൗണ്ട്‌ പോലും തുറന്നിട്ടില്ല. ബാങ്കുകളില്‍ പോയി ക്യൂ നില്‍ക്കാനുള്ള മടി കൊണ്ട്‌ പണമയക്കാന്‍ എപ്പോഴും ആശ്രയിക്കാറുള്ളത്‌ ഉണ്ടി എന്ന്‌ ഓമാനപ്പേരിട്ട്‌ വിളിക്കുന്ന ഹുണ്ടി എന്ന ഹവാലയെയാണ്‌. ശമ്പളം കിട്ടുന്നതിനു മുമ്പ്‌ തന്നെ നാട്ടില്‍ ഉയര്‍ന്നുവരുന്ന പലമാതിരി ആവശ്യങ്ങള്‍ക്കായി റൂമിനും മെസ്സിനും കഴിച്ചുള്ള ബാക്കി തുകയങ്ങ്‌ അയച്ചുകൊടുക്കാറാണ്‌ പതിവ്‌. കുറച്ചൊക്കെ നീ അവിടെ സൂക്ഷിച്ചുവെക്കണമെന്ന്‌ ശ്രീമതിയോട്‌ പറയാറുണ്ടെങ്കിലും ചെലവ്‌ കഴിഞ്ഞിട്ടുവേണ്ടേ മിച്ചം വെക്കാനെന്ന മറുപടിയാണ്‌ അവള്‍ നല്‍കാറുള്ളത്‌. ടെലിഫോണിനും കറണ്ടിനും ഗ്യാസിനും തന്നെ ഇപ്പോഴെത്ര വേണമെന്ന കണക്കും പറഞ്ഞു തരും.
പത്ത്‌ ലക്ഷം രൂപ കിട്ടിയാല്‍ ഒരു പത്ത്‌ പവന്‍ ആഭരണമെങ്കിലും അവള്‍ക്ക്‌ വാങ്ങിക്കൊടുക്കണം. ഇത്തവണയും താന്‍ നാട്ടില്‍ ചെന്നപ്പോള്‍ അയല്‍ക്കാര്‍ അവളെയിട്ട്‌ കളിയാക്കിയത്രെ. പത്തിരുപത്‌ കൊല്ലമായി കെട്ടിയോന്‍ ഗള്‍ഫിലുണ്ടായിട്ടും കല്യാണത്തിനും സല്‍ക്കാരത്തിനു പോകാന്‍ അയല്‍ക്കാരി ആച്ചുമ്മയുടെ ആഭരണങ്ങളെ ആശ്രയിക്കണമെന്നതു നാണക്കേട്‌ തന്നെ. നീ കാര്യായി പറയാത്തുതുകൊണ്ടല്ലേ ഒന്നും കൊണ്ടു തരാത്തത്‌ എന്ന്‌ അവളെ അയല്‍ക്കാരിലൊരാള്‍ പഠിപ്പിച്ചു വിടുകയും ചെയ്‌തിരിക്കുന്നു. നാണക്കേട്‌ തന്നെയെന്ന്‌ സമ്മതിച്ചുകൊടുത്തപ്പോഴാണ്‌ അവള്‍ക്കും അല്‍പം സമാധാനമായത്‌. ഇനിയെങ്കിലും ബുദ്ധിപൂര്‍വം പ്രവര്‍ത്തിക്കണമെന്ന അവളുടെ ഉപദേശത്തിനു തലയാട്ടുകയും ചെയ്‌തു.
സ്വര്‍ണവില കുത്തനെ കുതിച്ചുയരുന്നുവെന്ന്‌ പത്രങ്ങളിലും ടെലിവിഷനുകളിലും കാണുമ്പോള്‍ പലപ്പോഴും കുറ്റബോധം പിടികൂടാറുണ്ട്‌. പണ്ടേ ഇത്തിരി ആഭരണം അവള്‍ക്ക്‌ വാങ്ങിക്കൊടുത്തിരുന്നെങ്കില്‍ ഇപ്പോള്‍ നല്ല വില കിട്ടിയേനെ എന്ന ചിന്ത ഇല്ലാതാക്കാന്‍ താന്‍ സമ്പാദ്യം തായ്‌ലന്റ്‌ ലോട്ടറി കളിച്ച്‌ കളഞ്ഞതൊന്നുമല്ലല്ലോ എന്നാണ്‌ ആശ്വസിക്കാറുള്ളത്‌.
നീ ഒരു നൂറു റിയാലെങ്കിലും മാസം ബാക്കി വെക്കണമെന്ന്‌ കൂടെ താമസിക്കുന്ന സുഹൃത്ത്‌ പറയാറുണ്ടെങ്കിലും വീട്ടുകാരിയുടേയും ബന്ധുക്കളുടേയും ആവശ്യങ്ങള്‍ കുന്നുകൂടുമ്പോള്‍ അതൊന്നും ഓര്‍ക്കാറേയില്ല.
ഇരുപത്‌ കൊല്ലത്തെ ഗള്‍ഫ്‌ ജീവിതത്തിനിടെ പത്ത്‌ മാസം മാത്രമാണ്‌ നാട്ടില്‍ കുടുംബത്തോടൊപ്പം കഴിഞ്ഞത്‌. രണ്ട്‌ വര്‍ഷം കൂടുമ്പോള്‍ ലഭിക്കുന്ന ഒരു മാസത്തെ അവധി കണ്ണുചിമ്മി തുറക്കുംമമ്പേ പറന്നു പോകുമായിരുന്നു.
പത്ത്‌ ലക്ഷത്തില്‍ ഒരു ലക്ഷം കൊണ്ട്‌ ഒരു നാനോ കാര്‍ കൂടി വാങ്ങണം. എന്നിട്ട്‌ അവളെയും കുട്ടികളേയും കയറ്റി ഇത്തവണ ബസ്‌ കത്തുനില്‍ക്കുമ്പോള്‍ കളിയാക്കിയ കുഞ്ഞോന്റെ മുന്നിലൂടെ പോകണം. ഒരു റെന്റേ കാറെങ്കിലും വാങ്ങിയാല്‍ ഈ നില്‍പ്‌ ഇങ്ങനെ നില്‍ക്കണോ എന്ന്‌ അവന്‍ ചോദിച്ചപ്പോള്‍ എന്നെക്കാളും ചൂളിയത്‌ അവളായിരുന്നു.
ഓരോ പദ്ധതികളും പ്ലാനുമായി അങ്ങനെ സഞ്ചരിച്ചുകൊണ്ടിരിക്കയാണ്‌ നോട്ടുകെട്ടുമായി അവന്‍ മുട്ടി വിളിച്ചത്‌. കണ്ണ്‌ തുറന്ന്‌, തുറിച്ച്‌ നോക്കിയിട്ടും അവന്റെ കൈയില്‍ നോട്ടുകെട്ട്‌ കാണുന്നില്ല.
നല്ല ഉറക്കായിരുന്നു അല്ലേ.. അടുത്തിരുന്ന യാത്രക്കാരന്‍ ഹൈദ്രോസിന്റെ ചോദ്യം.
കാലാവസ്ഥ മോശമായതിനാല്‍ വിമാനം അരമണിക്കൂര്‍ വൈകിയേ ലാന്റ്‌ ചെയ്യുകയുള്ളൂ..ഇനിയും വേണമെങ്കില്‍ ഉറങ്ങാം. ഹൈദ്രോസ്‌ പറഞ്ഞു.
അല്ല, ഞാനിങ്ങനെ ഓരോന്നാലോചിച്ച്‌ മയങ്ങിപ്പോയതാ. പിന്നെ നിങ്ങള്‍ എത്രയുടേതാ എടുത്തത്‌ അഞ്ച്‌ ലക്ഷത്തിന്റേതോ പത്ത്‌ ലക്ഷത്തിന്റേതോ?
ഒന്നും പിടികിട്ടാതെ ഹൈദ്രോസ്‌ മിഴിച്ചു നോക്കി. അല്ല, വിമാനത്തില്‍ കയറുമ്പോള്‍ എടുത്ത ഇന്‍ഷൂറന്‍സിന്റെ തുകയാ ഞാന്‍ ചോദിച്ചത്‌.
നിങ്ങള്‍ എടുത്തോ? ഹൈദ്രോസ്‌ തിരിച്ചുചോദിച്ചു.
ഏതായാലും എടുക്കകുയല്ലേ, 180 രൂപ കൊടുത്ത്‌ ഞാന്‍ പത്ത്‌ ലക്ഷത്തിന്റേതു തന്നെയങ്ങെടുത്തു.
നിങ്ങളൊരു മരപ്പൊട്ടന്‍ തന്നെ. വിമാനവും യാത്രക്കാരെയുമൊക്കെ മൊത്തം എയര്‍ ഇന്ത്യ ഇന്‍ഷുറന്‍സ്‌ ചെയ്‌തിരിക്കയല്ലേ.
പിന്നെ നിങ്ങള്‍ വേറെ തന്നെ ഇന്‍ഷുര്‍ ചെയ്യേണ്ടുതണ്ടോ?
ഹൈദ്രോസിന്റെ ചോദ്യത്തോടൊപ്പം തന്നെ വിമാനം ലാന്റ്‌ ചെയ്യുകയാണെന്ന അനൗണ്‍സുമെന്റുമെത്തി.

10/12/08

ഗര്‍ഭന്‍ അഥവാ ഗര്‍ഭം ധരിക്കുന്ന പുരുഷന്‍


അമേരിക്കയിലെ, ലോകത്തിലെ തന്നെ ഏറ്റവും മികച്ച ആശുപത്രികളിലൊന്നായ ആര്‍.വൈ.ടി ഹോസ്‌പ്‌റ്റലിന്റെ അറിയിപ്പില്‍ ഇങ്ങനെ പറയുന്നു. ഗര്‍ഭം ധരിക്കാന്‍ ആഗ്രഹിക്കുന്ന പുരുഷന്മാരെ ഇപ്പോള്‍ പ്രവേശിപ്പിക്കാന്‍ നിര്‍വാഹമില്ല.
1978 ല്‍ ആദ്യ ടെസ്റ്റ്‌റ്‌റ്യൂബ്‌ ശിശു ജനിച്ചതു മുതല്‍ ആര്‍.വൈ.ടി. ഹോസ്‌പിറ്റലിലെ ഡോക്‌ടര്‍മാരും ശാസ്‌ത്രജ്ഞരും ആണുങ്ങളെ ഗര്‍ഭം ധരിപ്പിക്കുന്നതിനു ഫലപ്രദമായ മാര്‍ഗം കണ്ടെത്താന്‍ കഠിന ശ്രമം നടത്തി വരികയാണ്‌. ഈ ശ്രമത്തിനു വിധേയനായ ആദ്യ പുരുഷനായ ലീ എന്നയാളുടെ റേഡിയോഗ്രാഫിക്‌ ചിത്രമാണ്‌ ഇതോടൊപ്പം ചേര്‍ത്തിട്ടുള്ളത്‌. അദ്ദേഹത്തിന്റെ വയറ്റില്‍ ഭ്രൂണം വളരുന്നതായി ചിത്രം കാണിക്കുന്നു.
ഈ ചിത്രവും പുരുഷ ഗര്‍ഭത്തെ കുറിച്ചുള്ള വിവരങ്ങളും ആശുപത്രി പുറത്തുവിട്ടുകൊണ്ടതു കൊണ്ടാണോ എന്നറിയില്ല, അവിടേക്കുള്ള ഇടിച്ചുകയറ്റം കാരണമായിരിക്കാം ഇങ്ങനെയൊരു അറിയിപ്പിനു കാരണം. പുരുഷ ഗര്‍ഭം ഇപ്പോഴും ഗവേഷണത്തിലാണെന്നും സമീപഭാവിയിലൊന്നും അത്‌ പൊതുജനങ്ങള്‍ക്ക്‌ ലഭ്യമാക്കാനാവില്ലെന്നും ആശുപത്രിയുടെ പത്രക്കുറിപ്പില്‍ പറയുന്നു. ഇന്‍ വിറ്റ്രോ ഫെര്‍ടിലൈസേഷന്‍ (ഐ.വി.എഫ്‌) വിദ്യയിലൂടെയാണ്‌ പുരുഷന്റെ വയറ്റില്‍ സിക്താണ്ഡവും പ്ലാസന്റയും നിക്ഷേപിച്ചത്‌.
കൂടുതല്‍ അറിയന്‍ http://www.malepregnancy.com/science/

10/3/08

ലഖ്‌നോ പ്രാതലും തെലുങ്കന്‍ ലഞ്ചും



വ്രതമാസത്തിനുശേഷമുള്ള പെരുന്നാള്‍ ആഹ്ലാദത്തില്‍ ഇത്തവണ എന്നെ വരവേറ്റത്‌ ലഖ്‌നോ പ്രാതലും തെലുങ്കന്‍ ലഞ്ചുമായിരുന്നു. വീട്ടുകാരിയും കിടാങ്ങളും നാട്ടിലാണെന്ന്‌ അറിയാവുന്ന കുടുംബ സുഹൃത്തുക്കളെല്ലാം പെരുന്നാള്‍ സദ്യക്ക്‌ വിളിച്ചുവെങ്കിലും അയല്‍ക്കാരുടെ ക്ഷണത്തിനുമുന്നില്‍ അവയൊക്കെയും നിരസിക്കുകയേ നിര്‍വാഹമുണ്ടായിരുന്നുള്ളൂ.
റമദാന്‍ കൂടി ഉള്‍പ്പെട്ടതിനാല്‍ ഇക്കുറി ലഭിച്ച നീണ്ട അവധിക്കാലം പരമാവധി ആസ്വദിച്ചോട്ടെയെന്ന്‌ കരുതി തന്നെയാണ്‌ അവരില്ലാതെ ജിദ്ദയിലെ ജോലി സ്ഥലത്തേക്ക്‌ തിരിച്ചത്‌. ചിത്രങ്ങള്‍ കണ്ടും കേട്ടും മാത്രമറിഞ്ഞിരുന്ന ജീവികളെ നേരില്‍ കണ്ടപ്പോള്‍ മകള്‍ അഫ്രക്കുണ്ടായ ആഹ്ലാദവും അയല്‍പക്കത്തെ കുട്ടികളെ കൂട്ടി അവളൊരു ടീമിനെ ഉണ്ടാക്കി ഉല്ലസിച്ച ദിനങ്ങളും തന്നെയാണ്‌ ഈ വെക്കേഷന്റെ ബാക്കി.
അടുക്കളയില്‍ കുടുംബിനിയെ പരമാവധി സഹായിക്കണമെന്നൊക്കെ അറിയാമെങ്കിലും വിജ്ഞാനക്കമ്മി കാരണം അങ്ങോട്ട്‌ തിരിഞ്ഞു നോക്കാതിരുന്ന എനിക്ക്‌ നോമ്പ്‌ കാലത്ത്‌ എന്തു ചെയ്യുമെന്നൊക്കെ ആശങ്ക ഉണ്ടായിരുന്നുവെങ്കിലും ജിദ്ദയിലെ അയല്‍ക്കാരുടേയും സുഹൃത്തുക്കളുടേയും സല്‍ക്കാരത്തിലൂടെ വ്രതദിനങ്ങള്‍ കടന്നു പോയതറഞ്ഞില്ല.
അതില്‍ അവസാനത്തേതായിരുന്നു പെരുന്നാള്‍ പ്രാര്‍ഥന കഴിഞ്ഞെത്തിയപ്പോള്‍ ലഖ്‌നോക്കാരി സമ്മാനിച്ച പ്രാതലും ഉച്ചക്ക്‌ തെലുങ്കത്തി സമ്മാനിച്ച ഉഗ്രന്‍ ബിരിയാണിയും.
ഇതോടൊപ്പം ഇന്ത്യയുടെ രൂചിഭേദങ്ങളെ കുറിച്ചുള്ള ഒരു മേപ്പും ചേര്‍ക്കുന്നു.
ഇവിടെ

9/30/08

വാട്ട്‌ എ താളിപ്പ്‌ വിത്തൗട്ട്‌ കഞ്ഞി


എം.അഷ്‌റഫ്‌
ഇംഗ്ലീഷ്‌ കേട്ട്‌ ഞെട്ടേണ്ട. താളിപ്പുണ്ടാക്കാന്‍ ഇത്രയൊക്കെ ഭാഷാ പരിജ്ഞാനം മതി. മാത്രമല്ല, മല്‍ബൂ വിഭവമായ താളിപ്പിന്‌ ഇനിയും മതിയായ പദം മറ്റു ഭാഷകളില്‍ കണ്ടെത്തിയിട്ടുമില്ല. താളിപ്പിനു പകരം താളിപ്പു മാത്രം. അതിന്റെ രുചിയും മഹിമയും ആസ്വദിച്ചുതന്നെ അറിയണം. പാപമോചനത്തിന്റേയും പുണ്യങ്ങളുടേയും പൂക്കാലമെന്ന പോലെ റമദാന്‍ താളിപ്പിന്റെ കൂടി കാലമാണ്‌. ഒരു വര്‍ഷത്തോളം പൊറോട്ടയും അതുപോലുള്ള കടുകടുപ്പന്‍ ഭക്ഷ്യവിഭവങ്ങളും അടിച്ചുമാറി ആകെ വീര്‍ത്തിരിക്കുന്ന വയറിനകത്തെ ആമാശയത്തിനുള്ള പാപമോചന സിദ്ധൗഷധമാണ്‌ താളിപ്പ്‌. വിശപ്പിന്റെ കാഠിന്യമറിയാനും വിശന്നിരുന്നു കൊണ്ട്‌ പ്രപഞ്ചത്തെ കുറിച്ചും മറ്റുള്ളവരെ കുറിച്ചും ചിന്തിക്കാനാണ്‌ വ്രതകാലം അവസരമൊരുക്കുന്നത്‌. അപ്പോള്‍ സുബ്‌ഹിക്കു മുമ്പ്‌ കഴിക്കുന്ന അത്താഴം ചിക്കനും മട്ടനും മീന്‍ വറുത്തതുമൊക്കെ ചേര്‍ന്നുള്ളതാകമ്പോള്‍ എങ്ങനെ വിശപ്പറിയും? എങ്ങനെ ചിന്താശേഷി വളരും? പട്ടിണിയുടെ കാഠിന്യത്തിലൂടെ വിശപ്പിന്റെ വിലയറിയുവാനും ചിന്തയിലുടെ സ്രഷ്‌ടാവിനെ അറിയാനും അനുസരിക്കാനും പ്രേരണയാകുന്നില്ലെങ്കില്‍ നോമ്പ്‌ കൊണ്ടെന്തു കാര്യം? അവിടെയാണ്‌ തെക്കും വടക്കുമുള്ള കേമന്മാര്‍ എന്തൊക്കെ കുറ്റം പറഞ്ഞാലും താളിപ്പിന്റെ മഹിമ. ശുദ്ധമായ ഈ താളിപ്പും കൂട്ടി ചോറ്‌ തിന്നാല്‍ വയറിന്‌ എന്തൊരാശ്വാസമാണെന്ന്‌ അനുഭവസ്ഥര്‍ പറഞ്ഞുതരും. നോമ്പ്‌ തുറയും പിന്നെ മുത്താഴവും അത്താഴുമൊക്കെ കടുകട്ടി മസാല ചേര്‍ത്തുള്ള കറികളോടെയാകുമ്പോള്‍ നെഞ്ചിലുണ്ടാകുന്ന എരിച്ചില്‍ മാറ്റാന്‍ അല്‍മറായി പാലിനെ ആശ്രയിക്കുന്നവരൊക്കെ ഇപ്പോള്‍ താളിപ്പില്‍ അഭയം തേടിയിരിക്കയാണെന്ന്‌ രഹസ്യമായി സമ്മതിച്ചു തരും.
മറ്റു മാസങ്ങളില്‍ ദിവസം ഒരു നേരമെങ്കിലും പൊറോട്ട വേണമെന്ന്‌ ശഠിക്കാറുള്ള മലപ്പുറം ജില്ലാക്കാര്‍ക്ക്‌ നോമ്പ്‌ കാലത്ത്‌ താളിപ്പ്‌ നിര്‍ബന്ധമാണ്‌. അതിഷ്‌ടമല്ലാത്ത മറ്റു ജില്ലക്കാര്‍ താമസസ്ഥലമോ മെസ്സോ മാറിപ്പോകുകയല്ലാതെ നിര്‍വാഹമില്ല. പൊറോട്ട ഇങ്ങനെ അടിച്ചുകയറ്റി വയറു കേടാക്കരുതെന്ന്‌ ഭിഷഗ്വരന്മാര്‍ സാധാരണ ഉപദേശിക്കാറുണ്ടെങ്കിലും അതൊക്കെ തൃണവല്‍ഗണിക്കാന്‍ മലപ്പുറത്തുകാര്‍ക്ക്‌ പ്രേരണയാകുന്നതു താളിപ്പെന്ന സിദ്ധൗഷധമാണെന്ന്‌ തിരിച്ചറിയാത്തവ മുഢന്മാരാണ്‌ താളിപ്പിനെ പഴിക്കുന്ന മറ്റു ജില്ലക്കാര്‍.
ഖദര്‍ പോലെ പരിശുദ്ധമാണ്‌ താളിപ്പ്‌. ഇവിടെ ഖദറിനെന്തു കാര്യമെന്ന്‌ ചോദിക്കാന്‍ വരട്ടെ. രണ്ടും തമ്മില്‍ പ്രത്യക്ഷബന്ധമൊന്നുമില്ലെങ്കിലും രണ്ടുമായും അഭേദ്യ ബന്ധമുള്ള മൂന്നമതൊരു സംഭവമുണ്ട്‌. അതാണ്‌ കഞ്ഞി. ഓഫീസിലെ സൗകര്യങ്ങല്‍ വ്യക്തിപരമായി ഉപോയിക്കുന്നതിന്‌ കഫീല്‍ വിരട്ടിയ നമ്മുടെ മല്‍ബൂന്‌ കഞ്ഞി ഇന്നുമൊരു പേടി സ്വപ്‌നമാണ്‌. അതൊരു കഥയാണ്‌. നാട്ടില്‍ പോയ മല്‍ബുന്‌ ഒരു പൂതി തോന്നിയത്രെ. ചുട്ടെടുത്ത ഉണക്കമീന്‍ കൂട്ടിയൊന്നു കഞ്ഞി കുടിക്കണം. അങ്ങനെ കഞ്ഞി കുടിച്ചുകൊണ്ടിരിക്കുമ്പോഴാണത്രെ മക്കള്‍ സ്‌കൂള്‍ വിട്ട്‌ എത്തിയത്‌. കഞ്ഞിയും ഉണക്കമീനും കണ്ട അവര്‍ നമ്മളെ ബാപ്പ മിസ്‌കീനായേ എന്ന്‌ പറഞ്ഞുകൊണ്ട്‌ പൊട്ടിക്കരഞ്ഞുവെന്നാണ്‌ കഥ. കഞ്ഞി പാവങ്ങള്‍ക്കായി പടച്ചതാണെന്ന്‌ കരുതുന്ന ഗള്‍ഫ്‌ പൊലിമയുള്ള കുടുംബങ്ങള്‍ക്കുള്ള അനുഭവ സാക്ഷ്യമാണിത്‌. അങ്ങനെയുള്ള കഞ്ഞി താളിപ്പിനും ഖദറിനും ഒരുപോലെ നിര്‍ബന്ധമാണ്‌. കഞ്ഞി മുക്കാത്ത ഖദര്‍ കഞ്ഞികൂട്ടാത്ത താളിപ്പ്‌ പോലെയാണ്‌. കഞ്ഞി മുക്കി ഇസ്‌തിരിയിടാത്ത ഖദര്‍ ധരിച്ചാല്‍ മുരളിയോടൊപ്പം പോയ കോണ്‍ഗ്രസുകാരനെ പോലിരിക്കും. കഞ്ഞിക്കു പകരം താളിപ്പിനു വെള്ളം ഉപയോഗിച്ചാല്‍ പിന്നെ മെസ്സിലെ പാചകക്കാരന്‍ വിവരമറിയും. മലയാളികള്‍ക്ക്‌ മെസ്സുണ്ടാക്കുന്നത്‌ ഇടതടവില്ലാതെ വാഹനങ്ങള്‍ ചീറിപ്പായുന്ന മദീനാ റോഡ്‌ മുറിച്ചുകടക്കുന്നതിനു തുല്യമാണെന്ന്‌ ജിദ്ദയില്‍ പലമറികളില്‍ ഭക്ഷണം പാകം ചെയ്‌ത്‌ അന്നത്തിനു വക കണ്ടെത്തുന്ന പാചകക്കാര്‍ പറയാറുണ്ട്‌. ഉംറക്കാര്‍ കുറഞ്ഞതിനാല്‍ ഇപ്പോള്‍ കുക്കുകള്‍ക്ക്‌ ഇത്തിരി നിലയും വിലയുമൊക്കെയുണ്ടെന്നും കേള്‍ക്കുന്നു.
ആണവ കരാറിലെത്തുന്ന ഉദാരീകരണവും ആഗോളീകരണവും മാത്രമല്ല, പ്രഷര്‍ കുക്കറുകളുടെ പ്രചാരവും കൂടിയായപ്പോള്‍ ഖദര്‍ ധരിക്കുന്ന കോണ്‍ഗ്രസുകാരുടെ വീടുകളില്‍ പോലും ഇപ്പോള്‍ കഞ്ഞിയില്ല. വസ്‌ത്രം വടി പോലെ നില്‍ക്കണമെന്നും അതിന്റെ പോക്കറ്റില്‍ നീളമുള്ള പഴ്‌സ്‌ വെക്കണമെന്നും നിര്‍ബന്ധമുള്ള കോണ്‍ഗ്രസുകാരേയും ഖദര്‍ ഫാഷനായി കൊണ്ടുനടക്കുന്ന പുതുതലമുറയേയും ഒരു പോലെ തൃപ്‌തിപ്പെടുത്താന്‍ ഖാദി ബോര്‍ഡ്‌ തന്നെ കഞ്ഞി ഇപ്പോള്‍ വിപണിയിലിറക്കുന്നുണ്ട്‌. അതുപോലെ നോമ്പ്‌ കാലത്ത്‌ താളിപ്പിന്റെ രുചി നിലനിറുത്താനും അതുമൂലമുള്ള കശപിശ ഒഴിവാക്കാനും ഏതെങ്കിലും പ്രവാസി സംഘടനക്ക്‌ കഞ്ഞി വിപണിയിലിറക്കാവുന്നതാണ്‌. നിക്ഷേപിക്കാന്‍ വഴികാണാതെ ശബരീനാഥിനെ പോലുള്ളവരുട പിന്നാലെ പോകുന്ന പ്രവാസികള്‍ക്ക്‌ അതൊരു അനുഗ്രഹമാവുകയും ചെയ്യും.

9/27/08

ഹമീദും ജബ്ബാറും സെക്‌സും



പിറന്ന സമുദായത്തെ ആറാം നൂറ്റാണ്ടില്‍നിന്ന്‌ 21-ാം നൂറ്റാണ്ടിലെത്തിക്കാന്‍ കഠിനാധ്വാനം ചെയ്യുന്ന രണ്ട്‌ മഹാമനീഷികളാണ്‌ ഹമീദ്‌ ചേന്നമംഗലൂരും ഇ.എ. ജബ്ബാറും. പ്രസംഗവേദികളില്‍നിന്നും പുസ്‌തകങ്ങളില്‍നിന്നും ഇവരുടെ സമുദായ പരിഷ്‌കരണ കഠിനാധ്വാനങ്ങള്‍ ഇപ്പോള്‍ ബ്ലോഗുകളിലും ലഭ്യമാണ്‌. മഹാന്മാരായ ഈ പരിഷ്‌കര്‍ത്താക്കളെ സമുദായത്തിലുള്ളവര്‍ എന്തുകൊണ്ട്‌ പുറംകാലു കൊണ്ട്‌ തള്ളുന്നുവെന്ന്‌ വെറുതെ കൗതുകത്തിന്‌ ഒരു സുഹൃത്തിനോട്‌ ചോദിച്ചു. അദ്ദേഹം പറഞ്ഞ കാര്യങ്ങളും കൗതുകം നിറഞ്ഞതായതിനാല്‍ ഇവിടെ കുറിക്കുന്നു.
ഇവര്‍ രണ്ടാളുകളുടേയും പേരുകള്‍ ദൈവത്തിന്റെ നാമവിശേഷണങ്ങളാണ്‌. ഹമീദ്‌ എന്നാല്‍ സ്‌തുതിക്കപ്പെടുന്നവന്‍, സ്‌തുതിക്കര്‍ഹമായവന്‍ എന്നൊക്കെയാണ്‌ അറബിയില്‍ അര്‍ഥം. ജബ്ബാര്‍ എന്നാല്‍ അധീശാധികാരിയും. മുസ്‌ലിംകള്‍ ഈ പേരുകള്‍ ഉപയോഗിക്കുമ്പോള്‍ അതിനു മുമ്പ്‌ ദാസന്‍ എന്നര്‍ഥം വരുന്ന അബ്‌ദ്‌ എന്ന അറബി പദം ഉപയോഗിക്കും. ഒരിക്കലും അവര്‍ ഹമീദ്‌ എന്നോ ജബ്ബാര്‍ എന്നോ പറയില്ല. പകരം ഹമീദിന്റെ ദാസന്‍ എന്നും ജബ്ബാറിന്റെ ദാസന്‍ എന്നും അര്‍ഥം ലഭിക്കുന്ന അബ്‌ദുല്‍ ഹമീദ്‌, അബ്‌ദുല്‍ ജബ്ബാര്‍ എന്നിവയാണ്‌ ഉപയോഗിക്കുക.
ഈ ചിന്തകരുടെ പേരുകള്‍ അന്വര്‍ഥമാക്കുന്നതുപോലെ തന്നെ, അവര്‍ മുസ്‌ലിംകള്‍ സാക്ഷാല്‍ ദൈവത്തിനു മാത്രം വകവെച്ചു കൊടുക്കുന്ന അധികാരങ്ങളില്‍ കൈകടത്തുന്നു. അതയാത്‌, ദൈവത്തിന്‌ സമന്മാരായി നിന്നുകൊണ്ട്‌ മനുഷ്യര്‍ക്ക്‌ നിയമങ്ങളും സദാചാര നിര്‍ദേശങ്ങളും നല്‍കുന്നു. ഇവരുടെ നിര്‍ദേശങ്ങള്‍ വസ്‌ത്രധാരണം മുതല്‍ ചേലാകര്‍മം വരെ നീളുന്നതായി കാണാം.
ദൈവത്തിനു സമന്മാരായി നിങ്ങള്‍ ആരെയും കരുതരുതെന്നാണ്‌ വേദഗ്രന്ഥമായ ഖുര്‍ആന്റെ കല്‍പന. അങ്ങനെ വരുമ്പോള്‍ യഥാര്‍ഥ ദൈവത്തെ വിട്ട്‌ എങ്ങനെ ആ ദൈവത്തിനു സമന്മാരാകാന്‍ ആഗ്രഹിക്കുന്നവരെ പിന്‍പറ്റുമെന്നതാണ്‌ മുസ്‌ലിംകള്‍ ഉന്നയിക്കുന്ന ചോദ്യം.
ഖുര്‍ആനിലെ രണ്ടാം അധ്യായത്തിലെ 165 മുതല്‍ 167 വരെയുള്ള സൂക്തങ്ങളില്‍ ഇങ്ങനെ കാണാം.
165-അല്ലാഹുവിന്‌ പുറമെയുള്ളവരെ അവന്‌ സമന്മാരാക്കുന്ന ചിലയാളുകളുണ്ട്‌. അല്ലാഹുവെ സ്‌നേഹിക്കുന്നതുപോലെ ഈ ആളുകള്‍ അവനേയും സ്‌നേഹിക്കുന്നു. എന്നാല്‍ സത്യവിശ്വാസികള്‍ അല്ലാഹുവോട്‌ അതിശക്തമായ സ്‌നേഹമുള്ളവരത്രെ. ഈ അക്രമികള്‍ പരലോകശിക്ഷ കണ്‍മുമ്പില്‍ കാണുന്ന സമയത്ത്‌ ശക്തി മുഴുവന്‍ അല്ലാഹുവിനാണെന്നും അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാണെന്നും അവര്‍ കണ്ടറിഞ്ഞിരുന്നുവെങ്കില്‍(അതവര്‍ക്ക്‌ എത്ര ഗുണകരമാകുമായിരുന്നു).
166- പിന്തുടരപ്പെട്ടവര്‍(നേതാക്കള്‍) പിന്തുടര്‍ന്നവരെ (അനുയായികളെ) വിട്ട്‌ ഒഴിഞ്ഞുമാറുകയും ശിക്ഷ നേരില്‍ കാണുകയും അവര്‍ (ഇരുവിഭാഗവും) തമ്മിലുള്ള ബന്ധങ്ങള്‍ അറ്റുപോകുകയും ചെയ്യുന്ന സന്ദര്‍ഭമത്രെ (അത്‌).
167-പിന്തുടര്‍ന്നവര്‍ (അനുയായികള്‍) അന്നു പറയും ഞങ്ങള്‍ക്ക്‌ (ഇഹലോകത്തേക്ക്‌) ഒരു തിരിച്ചുപോക്കിനവസരം കിട്ടിയിരുന്നുവെങ്കില്‍ ഇവര്‍ ഞങ്ങളെ വിട്ടൊഴിഞ്ഞു മാറിയതുപോലെ ഞങ്ങള്‍ ഇവരെ വിട്ടും ഒഴിഞ്ഞുമാറുമായിരുന്നു. അപ്രകാരം അവരുടെ കര്‍മങ്ങളെല്ലാം അവര്‍ക്ക്‌ ഖേദത്തിനു കാരണമായി ഭവിച്ചത്‌ അല്ലാഹു അവര്‍ക്ക്‌ കാണിച്ചുകൊടുക്കും. നരകാഗ്നിയില്‍നിന്ന്‌ അവര്‍ക്ക്‌ പുറത്തുകടക്കാനാവുകയുമില്ല.
ഇപ്പോള്‍ ദൈവത്തിന്റെ നിര്‍ദേശങ്ങള്‍ക്ക്‌ പകരം തങ്ങളുടെ നിര്‍ദേശങ്ങള്‍ അനുസരിക്കപ്പെടണമെന്ന്‌ പറയുന്ന ജബ്ബാര്‍ സാഹിബേ, ഹമീദ്‌ സാഹിബേ ധീരതയോടെ നയിച്ചോളൂ, ലക്ഷം ലക്ഷം പിന്നാലെ എന്നു വിളിച്ചാലുള്ള ഗതിയാണ്‌ ഖര്‍ആന്‍ വിവരിച്ചിരിക്കുന്നത്‌.
വീട്ടിലുള്ളവര്‍ക്ക്‌ പുറമേ, മേനിയഴക്‌ മറ്റുള്ളവര്‍ക്കു കൂടി കാണാനുതകുന്ന വസ്‌ത്രരീതി മുസ്‌ലിംകള്‍ സ്വീകരിക്കണമെന്നാണ്‌ ഈ പരിഷ്‌കര്‍ത്താക്കളുടെ മുഖ്യ ഉപദേശങ്ങളിലൊന്ന്‌. സ്‌ത്രീകളുടെ മേനിയഴക്‌ ചൂഷണം ചെയ്യുന്നവരെ സ്‌ത്രീകള്‍ തന്നെ കൈകാര്യം ചെയ്യണമെന്ന്‌ വനിതാ കമ്മീഷന്‍ അധ്യക്ഷ ജസ്റ്റിസ്‌ ശ്രീദേവി പോലും പറഞ്ഞിട്ടും ശരീര ഭാഗങ്ങള്‍ മറക്കണമെന്ന ദൈവിക നിര്‍ദേശം അംഗീകരിക്കുന്ന മുസ്‌ലിം സ്‌ത്രീകളെ പീഡിപ്പിക്കാനാണ്‌ ഈ പരിഷ്‌കര്‍ത്താക്കളുടെ ശ്രമം.
സ്വന്തം അധീനതയിലുള്ളവരുടെ സൗന്ദര്യം മതിയാകുന്നില്ലെങ്കില്‍ മുസ്‌ലിംകളായ ഇവര്‍ക്ക്‌ വേണമെങ്കില്‍ നാല്‌ വരെ വിവാഹം ചെയ്‌ത്‌ മേനിയഴക്‌ ഇഷ്‌ടം പോലെ ആസ്വദിക്കാമല്ലോ എന്നും അതു സ്വീകാര്യമല്ലെങ്കില്‍ ദൈവത്തിലും സദാചാരത്തിലും ധാര്‍മികതയിലുമൊന്നും വിശ്വസിക്കാത്ത ചിലര്‍ മുതലാളിത്ത സംസ്‌കാരത്തിന്റെ ഭാഗമായി കൊണ്ടുനടക്കുന്ന സ്വാപിംഗ്‌ പരിപാടി ആശ്രയിക്കാമെന്നും നമ്മുടെ സുഹൃത്ത്‌ നിര്‍ദേശിക്കുന്നു. അതിനുള്ള വഴിയായി സുഹൃത്ത്‌ പറഞ്ഞ ഒരു വെബ്‌ സൈറ്റ്‌ നോക്കിയപ്പോഴാകട്ടെ ഭാര്യമാരെ പരസ്‌പരം കൈമാറുന്നതിന്‌ ക്ഷണിക്കുന്ന അനവധി പരസ്യങ്ങളും.
ചേലാ കര്‍മം നടത്തിയാല്‍ രതിസുഖം നഷ്‌ടപ്പെടുമെന്നാണ്‌ ജബ്ബാര്‍ സാഹിബിന്റെ സവിശേഷവാദം. അങ്ങനെയാണെങ്കില്‍ ചില ഹാജിയാര്‍മാര്‍ നാലെണ്ണം വരെ കെട്ടുന്നില്ലേ എന്നും സുഹൃത്ത്‌ ചോദിക്കുന്നു.

9/22/08

റോയിട്ടേഴ്‌സ്‌ പറ്റിച്ചു





തെക്കനാഫ്രിക്കന്‍ രാജ്യമായ ലെ
സോത്തോയിലെ ഖനി കമ്പനിയായ ആഫ്രിക്കന്‍ കിംഗ്‌ഡം കണ്ടെത്തിയ 500 കാരറ്റുള്ള ഏറ്റവും വലിയ വജ്രത്തിന്റേതെന്ന്‌ പറഞ്ഞ്‌ കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ക്കു നല്‍കിയ
ചിത്രം റോയിട്ടേഴ്‌സ്‌ പിന്‍വലിച്ചു.
വജ്രം കണ്ടെത്തിയത്‌ ശരിയാണെങ്കിലും അതോടൊപ്പം ചേര്‍ക്കാന്‍ നല്‍കിയ ചിത്രം പിന്‍വലിച്ചുകൊണ്ടാണ്‌ ഏജന്‍സി ക്ഷമ ചോദിച്ചത്‌.
വാര്‍ത്താ ഏജന്‍സി തിരുത്തുമ്പോഴേക്കും ലോകത്തിന്റെ പലഭാഗങ്ങളിലും ഈ അപൂര്‍വ വജ്രം പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു. മത്സരത്തിന്റെ ഭാഗമായി പഴയ ഏതോ ഫയല്‍ ചിത്രം ചേര്‍ത്തതാകും. നമ്മുടെ നാട്ടിലെ പത്രങ്ങളൊക്കെ ചെയ്യുന്നതു പോലെ.

9/21/08

ദേ പിന്നേം വന്നു കഫീല്‌

എം. അഷ്‌റഫ്‌
മല്‍ബൂ എടോ മല്‍ബൂ..
ഉറക്കം പിടിച്ചുവരുന്നതേയുള്ളൂ. അതിനു മുമ്പാണ്‌ കഫീലിന്റെ വിളി. സുഖമായുറങ്ങാന്‍ ശാസ്‌ത്രീയമായി തലയണ എങ്ങനെ വെക്കണമെന്ന്‌ ഇന്റര്‍നെറ്റില്‍ ഇന്നാണ്‌ കണ്ടെത്താനായത്‌. അതു മാത്രമല്ല, ഇന്ന്‌ സംതൃപ്‌തമായ ദിനമായിരുന്നു. ആകെക്കൂടി കൂട്ടിക്കിഴിച്ചപ്പോള്‍ എന്തെന്നില്ലാത്ത ഒരു സംതൃപ്‌തി. നാല്‌ പത്രങ്ങളില്‍ നാനാ വിഷയങ്ങളില്‍ കത്തുകള്‍ അച്ചടിച്ചുവന്ന ദിവസം. നാല്‌ പേര്‍ വിളിച്ച്‌ അഭിനന്ദിച്ച ദിവസം. മാത്രമല്ല, നാളെ പത്രങ്ങളിലെ പ്രതികരണ കോളങ്ങളിലേക്ക്‌ എഴുതാന്‍ കിട്ടിയത്‌ നല്ല വിഷയങ്ങളും. പറ്റിയെങ്കില്‍ ചാനലിലേക്ക്‌ കൂടി ഒന്നെഴുതണം.
ഇന്ത്യയുടെ ചാന്ദ്ര ദൗത്യത്തെ കുറിച്ചുള്ള കത്തെഴുത്തിനെ കുറിച്ച്‌ ആലോചിക്കുമ്പോഴാണ്‌ പണ്ടേ കാത്തിരുന്ന ഒരു വിഷയം കൂടി റമദാന്‍ ബോണസെന്ന നിലില്‍ മുന്നില്‍ വന്നു വീണിരിക്കുന്നത്‌. പലവിധേന പ്രയാസപ്പെടുന്ന പ്രവാസികളെ സഹായിക്കാന്‍ സംഘടനകളും പ്രവാസി സാമൂഹിക പ്രവര്‍ത്തകരും നടത്തുന്ന മത്സരവും അത്തരം മത്സരങ്ങളിലെ നല്ല പ്രകടനം സാമൂഹിക പരിഷ്‌കര്‍ത്താക്കളുടേയും സേവനസന്നദ്ധരുടേയും പേരുകളൊന്നും വിട്ടുപോകാതെ നന്നായി റിപ്പോര്‍ട്ട്‌ ചെയ്യുന്ന പത്രക്കാരന്‌ അവാര്‍ഡും നല്‍കുന്ന ഏര്‍പ്പാട്‌ തുടങ്ങിയിട്ട്‌ കുറെ നാളായി. ഇപ്പോള്‍ ഇതാ അങ്ങനെയൊരു സഹായവും ലഭിച്ചിട്ടില്ലെന്ന്‌ സഹായത്തിനിരയായെന്ന്‌ പത്രക്കാര്‍ വെണ്ടക്ക നിരത്തിയവര്‍ നിഷേധവുമായി രംഗത്തു വന്നിരിക്കുന്നു. തങ്ങളുടെ പേര്‌ വാര്‍ത്തയില്‍ ഉള്‍പ്പെടാന്‍ ഇടയായതില്‍ ഖേദിക്കുന്നുവെന്ന്‌ സംഘടനക്കാരും പറഞ്ഞിരിക്കുന്നു.
ഏതു പ്രവാസി മരിച്ചാലും ഒന്നുകില്‍ മൃതദേഹം ഇവിടെ മറവു ചെയ്യും. അല്ലെങ്കില്‍ നാട്ടില്‍ കൊണ്ടുപോയി ഖബറടക്കും. ഇതറിയാവുന്ന എല്ലാ സംഘടനകളും രേഖകള്‍ ശരിയാക്കാനുള്ള സഹായവുമായി ഇറങ്ങിത്തിരിച്ചിരിക്കുകയാണ്‌. ഇതിനെയൊന്ന്‌ തുറന്നു കാണിക്കാനുള്ള വാക്കുകളൊക്കെ ആലോചിച്ചുകൊണ്ടാണ്‌ ഉറങ്ങാന്‍ കിടന്നത്‌. എല്ലാ സംഘടനകള്‍ക്കുമിട്ട്‌ കൊടുക്കണം ഒരു കൊട്ട്‌. കൂട്ടത്തില്‍ പത്രക്കാര്‍ക്കും വേണം ഒരു വീക്ക്‌.
അപ്പോഴാണ്‌ കഫീലിന്റെ വിളി. മല്‍ബൂ...
നല്ല ചായയിട്ടു കൊടുക്കാന്‍ തന്നെയായിരിക്കും. അപ്പോഴാണ്‌ അങ്ങേര്‌ മല്‍ബൂ എന്ന്‌ നീട്ടി വിളിക്കുക. മലയാളികളെ മല്ലു എന്നു വിളിക്കുന്നതു പോലെ മലബാരിക്ക്‌ അദ്ദേഹമിട്ട ചുരുക്കമാണിത്‌.
വിളി കേട്ട്‌ കണ്ണ്‌ തുറന്നു നോക്കിയപ്പോള്‍ കഫീല്‍ മുന്നില്‍ നില്‍ക്കുന്നു. ആദ്യമായണല്ലോ കഫീല്‍ താമസസ്ഥലത്തു വരുന്നത്‌. ആകെ അമ്പരപ്പായി. കിടന്നുകൊണ്ടു തന്നെ അദ്ദേഹത്തോട്‌ ഇരിക്കാന്‍ പറഞ്ഞു.
മെല്ലെ ബോധത്തിലേക്കു വന്നപ്പോഴാണ്‌ കഫീല്‍ എടോ എന്നാണല്ലോ വിളിച്ചതെന്ന്‌ ചിന്തിച്ചത്‌. ഇദ്ദേഹം എപ്പോള്‍ മലയാളം പഠിച്ചുവെന്ന അമ്പരപ്പ്‌ ഇരട്ടിച്ചപ്പോഴാണ്‌ ഒരു മാസം മുമ്പ്‌ കഫീല്‍ മരിച്ചുപോയ കാര്യവും മനസ്സിലേക്ക്‌ വന്നത്‌.
ആകെ പരവശനായി. ഒന്നു കൂടി പറയാന്‍ ശ്രമിച്ചു. അസ്സലാമു അലൈക്കും. കുല്ലു ആം വ അന്‍തും ബി ഖൈര്‍. വാക്കുകള്‍ പുറത്തേക്ക്‌ വന്നില്ല.
വീണ്ടും വിളി മല്‍ബൂ...
നിങ്ങള്‍ സ്‌പെയിനില്‍വെച്ച്‌ മരിച്ചു പോയതല്ലേ.
അതേ. മരിച്ചവരെ വീണ്ടും എഴുന്നേല്‍പിക്കൂന്ന്‌ നിനക്കറിയില്ലേ.
അറിയാം. അത്‌ ഖിയാമത്തു നാളിലല്ലേ. ഞാനൊന്ന്‌ തൊട്ടു നോക്കിക്കോട്ടെ. വിശ്വാസം വരുന്നില്ല.
ഇതാണ്‌ മലയാളികളുടെ ഒരു കാര്യം. ഒന്നും വിശ്വസിക്കില്ല. നീ നിന്റെ ഭാര്യയോട്‌ ഫോണില്‍ സംസാരിക്കുന്നത്‌ തൊട്ടു നോക്കിയിട്ടാണോ?
പിന്നെ, എനിക്ക്‌ തിരക്കുണ്ട്‌. സ്റ്റാഫിനെ എല്ലാം ഒന്നു കാണണം.
നീ നോമ്പ്‌ പിടിക്കാറുണ്ടോ.. സക്കാത്ത്‌ കൊടുക്കാറുണ്ടോ..
ഐവ.. കൃത്യമായി ചെയ്യാറുണ്ട്‌. ങാ ഇതന്വേഷിക്കാനായിരുന്നോ ഈ വരവ്‌. ബോണസ്‌ നേരിട്ടു തരാനായിരിക്കും.
എന്തിനാ അതൊക്കെ ചെയ്യുന്നത്‌.
പടച്ചോന്റെ പ്രീതി നേടാനും സ്വര്‍ഗത്തില്‍ പോകാനും.
ആരാന്റെ മുതല്‌ കട്ടുതിന്നാല്‍ സ്വര്‍ഗത്തില്‍ പോകുമോ.
ഇല്ല. അത്‌ ഞാനല്ല. ഓഫീസിലെ ഫോണില്‍നിന്ന്‌ നാട്ടിലേക്ക്‌ കട്ട്‌ വിളിക്കാറുള്ളത്‌ കുഞ്ഞോനാണ്‌. ഓന്‌ പടച്ചോനെ ഒട്ടും പേടിയില്ല. നിസ്‌കരിക്കീം കൂടി ഇല്ല.
ദേ വീണ്ടും മലായളികളുടെ സ്വഭാവം. ഞാന്‍ പറഞ്ഞു തുടങ്ങുന്നതിനു മുമ്പ്‌ കൂട്ടുകാരനിട്ട്‌ പാര പണിയുന്നു.
നീ എത്ര കാലായി കമ്പനിയല്‍ ചേര്‍ന്നിട്ട്‌?
രണ്ട്‌ പതിറ്റാണ്ടായി.
മലയാളിത്തില്‍ പറ..
തല്‍ക്കാലം പത്രഭാഷ ഒഴിവാക്കി. 20 വര്‍ഷം.
ഇത്രയും കാലം നീ എന്റെ ഫോണും ഇന്റര്‍നെറ്റും ഫാക്‌സും പ്രിന്ററും ഒക്കെ നിന്റെ കാര്യങ്ങള്‍ക്ക്‌ ഉപയോഗിച്ചത്‌ എന്നോട്‌ ചോദിച്ചിട്ടാണോ? സ്വന്തം തറവാട്ടിലെ മുതലെന്ന പോലെയല്ലേ നീ ഉപയോഗിച്ചത്‌? നീ ശരിക്കും ഒരു കള്ളന്‍ തന്നെയാ. നീ സ്വര്‍ഗത്തില്‍ പോകൂല്ല. ഒരു ദിവസം എത്ര ഫാക്‌സ്‌ അയക്കും?
അഞ്ചോ ആറോ... എത്ര അയച്ചാലും പത്രം ഓഫീസിന്ന്‌ പത്രാധിപര്‍ പറയും. അതു തെളിഞ്ഞിട്ടില്ല. ഒന്നു കൂടി അയക്കൂന്ന്‌.
പിന്നെ സാറേ, ഈ ഫാക്‌സും ഫോണും ഒന്നും എന്റെ സ്വന്തം ആവശ്യത്തിനല്ല ഞാന്‍ ഉപയോഗിച്ചത്‌. എല്ലാം സാമൂഹിക പ്രതിബദ്ധത നിറവേറ്റാനായിരുന്നു. ശരിക്കും പറഞ്ഞാല്‍ നിങ്ങള്‍ നിറവേറ്റേണ്ട സാമൂഹിക പ്രതിബദ്ധതയാണ്‌ ഞാന്‍ കഷ്‌ടപ്പെട്ട്‌ നിറവേറ്റിയത്‌. ഒരു കത്ത്‌ അച്ചടിച്ചുവരാന്‍ എത്ര തവണ വിളിക്കണോന്നറിയോ പത്രാധിപര്‍ പഹയനെ? ഇത്രയും കാലം എത്രയെത്ര വിഷയങ്ങളിലാണ്‌ ഞാന്‍ ജനങ്ങളെ ബോധവല്‍ക്കരിച്ചത്‌? തായ്‌ലന്റ്‌ ലോട്ടറിക്കെതിരായ കത്തിലൂടെ ഞാന്‍ എത്രയെത്ര കുടുംബങ്ങളെയാണ്‌ രക്ഷിച്ചത്‌?
ഫ.. ഇതു കേട്ടതോടെ കഫീലിന്റെ കൈ നീണ്ട്‌ കരണത്ത്‌ വന്ന്‌ പതിച്ചത്‌ മാത്രമേ ഓര്‍മയുള്ളൂ. മരിച്ചവര്‍ തിരിച്ചുവരുമെന്ന്‌ ശരിക്കും ബോധ്യായി. പിന്നെ ഇത്രയും കൂടി കേട്ടു.
ഞാന്‍ വീണ്ടും വരും. 20 വര്‍ഷം എന്റെ ഫാക്‌സും ഫോണും ഉപയോഗിച്ചതിനുള്ള തുക കണക്കാക്കി നാളെ തന്നെ ഓഫീസില്‍ അടയ്‌ക്കണം. ഇല്ലെങ്കില്‍ നിനക്ക്‌ ദുനിയാവും ഉണ്ടാകില്ല. നാളേക്ക്‌ നീ കാത്തിരിക്കുന്ന സ്വര്‍ഗവും ഉണ്ടാകില്ല. ഓര്‍മയിരിക്കട്ടെ.

9/10/08

അപൂര്‍വ കൂട്ടായ്‌മ


മലയാളം ന്യൂസ്‌ സണ്‍ഡേ പ്ലസില്‍ 2008 സെപ്‌റ്റംബര്‍ ഏഴിന്‌ പ്രസിദ്ധീകരിച്ച ഫീച്ചര്‍

അപൂര്‍വ കൂട്ടായ്‌മ
വിദ്യാര്‍ഥികളെ
സിജി വിളിക്കുന്നു
എം. അഷ്‌റഫ്‌

ഉന്നത വിദ്യാഭ്യാസം സാമ്പത്തിക ഭദ്രതയുള്ളവര്‍ക്ക്‌ മാത്രമായി പരിമിതപ്പെടുകയാണെന്ന ആശങ്കകള്‍ക്കിടയിലും നടപ്പുരീതികള്‍ അവസാനിപ്പിച്ച്‌ വൈവിധ്യമാര്‍ന്ന തൊഴില്‍ മേഖലകളിലേക്ക്‌ കയറിപ്പോകാനുള്ള പ്രവണത കേരളീയ സമൂഹത്തില്‍ ശക്തമായി വരുന്നു. ഏതു കോളേജില്‍ എന്തിനു പഠിക്കുന്നുവെന്ന ചോദ്യങ്ങള്‍ക്ക്‌ കേട്ടുകേള്‍വിയില്ലാത്ത കോഴ്‌സുകളെ കുറിച്ചായിരിക്കും ലഭിക്കുന്ന മറുപടി. പുതിയ പ്രവണതക്കനുസരിച്ചുള്ള കോഴ്‌സുകള്‍ തേടി വിദ്യാര്‍ഥികളെ സംസ്ഥാനത്തിനും രാജ്യത്തിനുമപ്പുറത്തേക്കുമയക്കാന്‍ രക്ഷിതാക്കള്‍ മടി കാണിക്കുന്നില്ല. പത്രങ്ങളിലെ അപൂര്‍വം കരിയര്‍ കോളങ്ങളില്‍നിന്ന്‌ കേരളത്തെ ഇങ്ങനെ മാറ്റിയെടുക്കുന്നതില്‍ കോഴിക്കോട്‌ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന, സിജി എന്ന ചുരുക്കപ്പേരില്‍ നാട്ടിലും മറുനാട്ടിലും ഒരുപോലെ അറിയപ്പെടുന്ന സെന്റര്‍ ഫോര്‍ ഇന്‍ഫര്‍മേഷന്‍ ആന്റ്‌ ഗൈഡന്‍സ്‌ ഇന്ത്യ എന്ന സ്ഥാപനം വഹിച്ച പങ്ക്‌ വളരെ വലുതാണ്‌. ബോധവല്‍ക്കരണത്തില്‍ തുടങ്ങി പതിനൊന്ന്‌ വര്‍ഷം പിന്നിടുന്ന സിജി രക്ഷിതാക്കള്‍ക്കിടയിലും വിദ്യാര്‍ഥികള്‍ക്കിടയിലും ഇന്നൊരു വികാരമാണ്‌. ജനകീയ പ്രസ്ഥാനമാണ്‌. സംഘടനകള്‍ക്കതീതമായുള്ള ഒരു അപൂര്‍വ കൂട്ടായ്‌മയായി സിജിയെ വിശേഷിപ്പിക്കാം.


പ്രവാസി വിദ്യാര്‍ഥികള്‍ക്കായി ഓഗസ്‌റ്റ്‌ 13 മുതല്‍ 17 വരെ സിജിയുടെ ചേവായൂരിലുള്ള കാമ്പസില്‍ സംഘടിപ്പിച്ച എക്‌്‌സ്‌പാ സ്‌കാനുമായി ബന്ധപ്പെട്ട്‌ അവിടെ ചെന്നപ്പോള്‍ സിജിയുടെ വളര്‍ച്ച നേരിട്ട്‌ അനുഭവിക്കാനായി. സിജിയുടെ തുടക്കത്തില്‍ വിദ്യാഭ്യാസ, തൊഴില്‍ അവസരങ്ങളെ കുറിച്ചുള്ള കുറിപ്പുകള്‍ കൈമാറി സഹകരിക്കാന്‍ മാത്രമാണ്‌ ഈ ലേഖകനെ പോലുള്ളവര്‍ക്ക്‌ സാധിച്ചിരുന്നതെങ്കില്‍ ഇന്ന്‌ നാട്ടിലും മറുനാട്ടിലുമായി സിജിയുടെ പ്രവര്‍ത്തനങ്ങളോട്‌ സഹകരിക്കാന്‍ വിദ്യാഭ്യാസത്തിലും സാമൂഹിക മുന്നേറ്റത്തിലും താല്‍പര്യമുള്ള ധാരാളം സന്നദ്ധ സേവകരുണ്ട്‌. അവരിലൂടെയാണ്‌ ഒട്ടേറെ സേവനങ്ങള്‍ സൗജന്യമായി നല്‍കിവരുന്ന സിജി വളരുന്നത്‌.
പതിനൊന്ന്‌ വര്‍ഷം കൊണ്ട്‌ സിജി എന്തുനേടിയെന്ന ചോദ്യത്തിന്‌ കരിയര്‍ ഗൈഡന്‍സിന്‌ ദിശാബോധം നല്‍കിയെന്നാണ്‌ സിജിയുടെ ദൗത്യം തപസ്യയാക്കി മാറ്റിയ അതിന്റെ പ്രസിഡന്റും ഡയറക്‌ടറുമായ ഡോ. കെ.എം. അബൂബക്കറിന്റെ മറുപടി.

കേരളത്തിലെ വിദ്യാര്‍ഥികള്‍ക്ക്‌, പ്രത്യേകിച്ച്‌ പിന്നോക്ക വിഭാഗങ്ങള്‍ക്ക്‌ മികച്ച വിദ്യാഭ്യാസം ലഭിക്കാനും അതുമുഖേന മികച്ച കരിയറില്‍ എത്തിച്ചേരാനും സഹായിക്കുക എന്ന ലക്ഷ്യത്തോടെ രൂപീകരിച്ച സിജി ഇന്ന്‌ വിദ്യാര്‍ഥികള്‍ക്കിടയില്‍ പരിചിതമാണ്‌. സമൂഹത്തിലെ എല്ലാ വിഭാഗം വിദ്യാര്‍ഥികളും സിജിയുടെ സേവനം ഉപയോഗപ്പെടുത്തുന്നുണ്ടെങ്കിലും അത്‌ പ്രയോഗവല്‍ക്കരിച്ച്‌ നേട്ടമുണ്ടാക്കുന്നതില്‍ മുന്നോക്ക വിഭാഗം വിദ്യാര്‍ഥികള്‍ തന്നെയാണ്‌ മുന്നിട്ടുനില്‍ക്കുന്നതെന്ന്‌ പഠനം വ്യക്തമാക്കുന്നു. ഗൈഡന്‍സ്‌ ലഭിക്കുന്നുണ്ടെങ്കിലും പിന്നോക്ക വിഭാഗം വിദ്യാര്‍ഥികളും ഇടത്തരക്കാരും അത്‌ പ്രയോജനപ്പെടുത്തി വിജയം വരിക്കുന്നതില്‍ പിന്നിലാണെന്നത്‌ കൂടുതല്‍ പഠനങ്ങള്‍ക്ക്‌ വിധേയമാക്കേണ്ടതാണ്‌.
സമൂഹത്തിന്റെ ബഹുമുഖ പുരോഗതി ലക്ഷ്യമാക്കിയുള്ള പരിപാടികളാണ്‌ സിജി സംഘടിപ്പിച്ചു വരുന്നത്‌. വിദ്യാര്‍ഥികള്‍ക്കു പുറമേ, രക്ഷിതാക്കള്‍, അധ്യാപകര്‍, സ്ഥാപന മേധാവികള്‍, യുവാക്കള്‍, തൊഴിലന്വേഷകര്‍, സാമൂഹിക നേതാക്കള്‍, ബിസിനസ്‌ എക്‌സിക്യൂട്ടീവുകള്‍ തുടങ്ങിയവരും സേവനം ഉപയോഗപ്പെടുത്തുന്നു.
അഭിരുചിയും കഴിവുകളും കണക്കിലെടുത്തുകൊണ്ടുള്ള കോഴ്‌സുകളാണ്‌ വിദ്യാര്‍ഥികള്‍ക്ക്‌ സിജി കൗണ്‍സിലര്‍മാര്‍ നിര്‍ദേശിക്കുന്നത്‌. ശാസ്‌ത്രീയ വിശകലനം അടിസ്ഥാനമാക്കുന്നതിനാല്‍ ഇതില്‍ പാളിച്ചകള്‍ വിരളമാണ്‌. കോഴ്‌സുകള്‍ തെരഞ്ഞെടുക്കുമ്പോള്‍ വിദ്യാര്‍ഥികള്‍ മാത്രമല്ല, രക്ഷിതാക്കളും ഇന്ന്‌ ഏറെ ജാഗ്രത പുലര്‍ത്തുന്നു. ലോകത്ത്‌ ഇന്ന്‌ മൂവായിരത്തോളം കരിയര്‍ മേഖലകളുണ്ടെന്നാണ്‌ കണക്ക്‌. ആഗോളീകരണത്തിന്റേയും ഉദാരവല്‍ക്കരണത്തിന്റേയും ഫലമായി ഇവയില്‍ നല്ലൊരു പങ്കും ഇന്ത്യയില്‍ എത്തിക്കഴിഞ്ഞു. പുതിയ പുതിയ സംരംഭങ്ങള്‍ തുടങ്ങുന്നതിന്‌ നമ്മുടെ നാട്ടിലും ഇപ്പോള്‍ മത്സരം പ്രകടമാണ്‌. കാലഘട്ടം ആവശ്യപ്പെടുന്ന തൊഴില്‍ മേഖലകളില്‍ പ്രാവീണ്യം തെളിയിക്കാനും അവ ഏറ്റെടുക്കാനുമുള്ള ശേഷിയുണ്ടാക്കിയെടുക്കുകയാണ്‌ ഇന്ന്‌ തൊഴിലന്വേഷകര്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. പ്ലസ്‌ ടു വിദ്യാര്‍ഥികള്‍ക്കുമുമ്പില്‍ പുതിയ മേഖലകളുടെ അനന്ത സാധ്യതകള്‍ തുറന്നുകൊണ്ട്‌ അതിനു അനിവാര്യമായ വിഷയങ്ങള്‍ ഉള്‍പ്പെടുത്തി വരികയാണ്‌. സി.ബി.എസ്‌.ഇ കരിയര്‍ തെരഞ്ഞെടുക്കുന്നവര്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളായാലും പ്ലസ്‌ ടു വിദ്യാര്‍ഥികളായാലും അതതു സമയത്തെ പ്രവണതകള്‍ അറിഞ്ഞേ പറ്റൂ.
സംതൃപ്‌തമായ ഭാവിയും ജോലിയും പുതുതലമുറയുടെ സ്വപ്‌നമായി മാറിയിരിക്കെ, അതു സാക്ഷാത്‌കരിക്കാനുള്ള കൃത്യമായ മാര്‍ഗനിര്‍ദേശങ്ങളാണ്‌ സിജി നല്‍കുന്നത്‌. അഭിരുചികള്‍ തിരിച്ചറിയാനും ബുദ്ധിശക്തിയും പഠനതാല്‍പര്യവും മനസ്സിലാക്കാനുമുതകുന്ന വിവിധ സൈക്കോ മെട്രിക്‌ ടെസ്റ്റുകളെ കൗണ്‍സലര്‍മാര്‍ ആശ്രയിക്കുന്നു.

പഠന മേഖലയില്‍ മാത്രമല്ല, വ്യക്തിപരവും കുടുംബപരവുമായ പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്നവര്‍ക്ക്‌ മനഃശാസ്‌ത്രത്തില്‍ കൂടി വൈദഗ്‌ധ്യമുള്ള കൗണ്‍സലര്‍മാരുടെ സേവനം പ്രയോജനപ്പെടുന്നു. അധ്യാപകര്‍ക്ക്‌ മികവ്‌ പ്രദാനം ചെയ്യുന്ന പരിശീലനത്തിനു പുറമേ, പി.എസ്‌.സി, യു.പി.എസ്‌.സി, സിവില്‍ സര്‍വീസ്‌ പരീക്ഷകള്‍, യു.ജി.സി, എല്‍.ഡി.സി തുടങ്ങിയ മത്സര പരീക്ഷകളുടെ പരിശീലനത്തിനും സിജിയില്‍ അവസരമുണ്ട്‌. ലാംഗ്വേജ്‌ കോച്ചിംഗിന്റെ ഭാഗമായി ഇംഗ്ലീഷ്‌ ഭാഷാപരിശീലനവും കോര്‍പറേറ്റ്‌ ട്രെയിനിംഗ്‌ വിഭാഗത്തില്‍ ബിസിനസ്‌ സംരംഭകര്‍ക്ക്‌ മാനേജ്‌മെന്റെ ട്രെയിനിംഗ്‌, സ്റ്റാഫ്‌ ട്രെയിനിംഗ്‌, സെയില്‍സ്‌മാന്‍ ട്രെയിനിംഗ്‌ എന്നിവയുമുണ്ട്‌. സര്‍ക്കാറിന്റെ വിവിധ പദ്ധതികളും സിജി ഏറ്റെടുത്തു നടത്തുന്നു. ആദിവാസി വിദ്യാര്‍ഥികള്‍ക്ക്‌ സമ്പൂര്‍ണ വിദ്യാഭ്യാസ വികസന പരിശീലന പരിപാടി, യുവജനങ്ങള്‍ക്കായുള്ള വികസന പരിശീലന പരിപാടി, കെ.എസ്‌.ആര്‍.ടി.സി ഡ്രൈവര്‍മാര്‍ക്ക്‌ പരിശീലനം, ഉദ്യോഗാര്‍ഥികള്‍ക്ക്‌ പരിശീലനം, പട്ടികവര്‍ഗ ഹോസ്റ്റല്‍ വിദ്യാര്‍ഥികള്‍ക്ക്‌ കൗണ്‍സലിംഗ്‌ പരിശീലന പരിപാടികള്‍, കരിയര്‍ മേള, ഐ.സി.ഡി.എസ്‌ പദ്ധതിയുടെ ഭാഗമായി കൗമാരക്കാരായ പെണ്‍കുട്ടികള്‍ക്ക്‌ കൗണ്‍സലിംഗ്‌ ക്ലാസ്‌ തുടങ്ങിയവ ഇതിന്റെ ഭാഗമാണ്‌.
കേരളത്തിലെ അനാഥശാലകളിലെ മികച്ച വിദ്യാര്‍ഥികളെ കണ്ടെത്തി പരിശീലിപ്പിച്ചെടുക്കുന്ന സവിശേഷ പദ്ധതിയുമുണ്ട്‌ സിജിക്ക്‌. നിങ്ങളുടെ സമര്‍ഥരെ തരൂ ഞങ്ങള്‍ അവരെ ഭാവിയുടെ നേതാക്കളാക്കാം എന്ന മുദ്രാവാക്യവുമായി ഈ
പദ്ധതിയില്‍ (സ്റ്റുഡന്റ്‌സ്‌ ട്രെയ്‌നിംഗ്‌ ഫോര്‍ എക്‌സലന്റ്‌ പെര്‍ഫോമന്‍സ്‌-സ്റ്റെപ്പ്‌) വിവിധ ടെസ്റ്റുകളിലൂടെയാണ്‌ മികവു പുലര്‍ത്തുന്ന വിദ്യാര്‍ഥികളെ തെരഞ്ഞെടുക്കുന്നത്‌. മഹല്ലുകളില്‍ നടത്തുന്ന ശാക്തീകരണ പരിശീലന പരിപാടിയാണ്‌ എടുത്തുപറയേണ്ട മറ്റൊരു പദ്ധതി.
ഉദാരമതികളുടെ സഹായേത്താടെ കേഴിക്കോട്‌ ചേവായൂരില്‍ പണിത വിശാല കെട്ടിടത്തിലാണ്‌ സിജിയുടെ ആസ്ഥാനം. മിക്ക പരിശീലന പരിപാടികളും ഇപ്പോള്‍ ഇവിടെതന്നെ നടത്തുന്നു. എറണാകുളം, മലപ്പുറം, പയ്യന്നൂര്‍ എന്നിവിടങ്ങളിലും വിവിധ ഗള്‍ഫ്‌ നാടുകളിലും സിജിയുടെ കേന്ദ്രങ്ങളുണ്ട്‌.
ഗള്‍ഫ്‌ നാടുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കായി ഈ വര്‍ഷം സംഘടിപ്പിച്ച പഠനസഹവാസ ക്യാമ്പില്‍ 50 വിദ്യാര്‍ഥികളാണ്‌ പങ്കെടുത്തത്‌. കുട്ടികളുടെ അഭിരുചിക്കനുസരിച്ച്‌ പഠനത്തെ പരിശീലനമാക്കി മാറ്റിയ ക്യാമ്പിനെ കുറിച്ച്‌ സമാപന ദിവസം അവലോകനം നടത്തിയ വിദ്യാര്‍ഥികള്‍ തങ്ങളൊരു വിസ്‌മയ ലോകത്തെത്തിയെന്ന അനുഭവങ്ങളാണ്‌ പങ്കുവെച്ചത്‌.
പുതിയ മോഹങ്ങളുമായി


എണ്‍പതാം വയസ്സിലും എണ്ണയിട്ട യന്ത്രം പോലെ കര്‍മനിരതനാണ്‌ ഡോ.കെ.എം. അബൂബക്കറെന്ന സിജിയുടെ ജീവവായു. ഓഫീസ്‌ മുറിയിലിരുന്നുകൊണ്ട്‌ തന്നെ ഒറ്റ പ്ലെയിറ്റില്‍ ചോറും കറിയും കൂട്ടിക്കുഴച്ച്‌ കുറച്ചുമാത്രം കഴിച്ച്‌, എക്‌സ്‌പാ സ്‌കാന്‍ വിദ്യാര്‍ഥികളേയും രക്ഷിതാക്കളേയും ആവേശത്തോടെ അഭിസംബോധന ചെയ്‌തു അദ്ദേഹം.
മുംബൈ ഭാഭ ആറ്റമിക്‌ റിസര്‍ച്ച്‌ സെന്ററിലെ സീനിയര്‍ സയന്റിസ്റ്റായിരുന്ന അദ്ദേഹം അവിടെ പത്ത്‌ വര്‍ഷത്തോളം ഗ്രാജ്വേറ്റ്‌ എന്‍ജിനീയറിംഗ്‌ ട്രെയിനികള്‍ക്ക്‌ ക്ലാസെടുത്തപ്പോള്‍ തുടങ്ങിയതാകാം വിദ്യാര്‍ഥികള്‍ക്ക്‌ നേര്‍വഴി കാട്ടണമെന്ന മോഹം. ഇപ്പോള്‍ മലയാളികള്‍ക്കിടയില്‍ വിജയിച്ച സിജിയെ എങ്ങനെ ഉത്തരേന്ത്യയിലെ ഗല്ലികളില്‍ എത്തിക്കാം എന്ന ചിന്തയാണ്‌ അദ്ദേഹത്തിന്‌.
ഇംഗ്ലീഷിനു പുറമേ, ഉര്‍ദുവും ഹിന്ദിയും കൈകാര്യം ചെയ്യാനറിയുന്ന പരിശീലകരുടെ അഭാവമാണ്‌ ഏറ്റവും വലിയ തടസ്സമെന്ന്‌ അദ്ദേഹം പറഞ്ഞു. ദൈവം സഹായിച്ചാല്‍ മീറത്തിലേയും ഭഗല്‍പൂരിലേയും പട്ടിണിപ്പാവങ്ങളേയും കൈപിടിച്ചുയര്‍ത്താനാകുമെന്ന ശുഭപ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു.
നാട്ടിലും മറുനാട്ടിലുമുള്ള ഉദാരമതികളാണ്‌ സിജിയുടെ കരുത്തെന്ന്‌ എം.എസ്‌സി കെമിസ്‌ട്രിയില്‍ ഒന്നാം റാങ്കും ഫിസിക്കല്‍ കെമിസ്‌ട്രിയില്‍ ഡോക്‌ടറേറ്റും കരസ്ഥമാക്കിയ ഡോ. അബൂബക്കര്‍ കൂട്ടിച്ചേര്‍ത്തു.
കൊച്ചിക്കടുത്ത വൈപ്പിന്‍ ദ്വീപിലെ എടവനക്കാട്ടുകാരനായ അബൂബക്കര്‍ എറണാകുളം മഹാരാജാസ്‌ കോളേജില്‍ ഇന്റര്‍മീഡിയറ്റിന്‌ പഠിക്കാന്‍ പ്രയാസം നേരിട്ടപ്പോള്‍ വൈദ്യുതി ബോര്‍ഡില്‍ ക്ലാര്‍ക്ക്‌ ജോലി സമ്പാദിച്ചാണ്‌ അതിനെ മറികടന്നത്‌. പരീക്ഷയില്‍ സര്‍വകാലശാലാ റാങ്ക്‌ നേടിയപ്പോള്‍ ആ ജോലി നഷ്‌ടപ്പെട്ട കഥയും അദ്ദേഹം അനുസ്‌മരിക്കുന്നു. റാങ്കുകാരനെ ഓഫീസില്‍ കെട്ടിയിടാന്‍ കഴിയില്ലെന്നു പറഞ്ഞുകൊണ്ട്‌ വൈദ്യുതി ബോര്‍ഡില്‍ അന്ന്‌ എക്‌സിക്യുട്ടീവ്‌ എന്‍ജിനീയറായിരുന്ന കുമാരന്‍ കുട്ടി മേനോന്‍ ഉപരിപഠനത്തിനുപോകാന്‍ നിര്‍ദേശിക്കുകയായിരുന്നു.
പത്ത്‌ ലക്ഷത്തിലേറെ പേര്‍ക്ക്‌ ഭാവിയെ കുറിച്ച്‌ മാര്‍ഗനിര്‍ദേശം നല്‍കാനും ആത്മവിശ്വാസം വളര്‍ത്താനും പതിനൊന്ന്‌ വര്‍ഷം കൊണ്ട്‌ സിജിക്ക്‌ സാധിച്ചുവെന്ന്‌ അദ്ദേഹം അഭിമാനം കൊള്ളുന്നു.
ഒട്ടേറെ പ്രമുഖര്‍ സന്ദര്‍ശിച്ച്‌, പ്രകീര്‍ത്തിച്ച സിജിയുടെ താങ്ങ്‌ വിദ്യാഭ്യാസത്തില്‍ താല്‍പര്യമുള്ള സന്നദ്ധ സേവകരും ഉദാരമതികളുമാണെന്ന്‌ അദ്ദേഹം പറഞ്ഞു.
അറിവിനോടൊപ്പം എളിമയും കാത്തുസൂക്ഷിക്കുന്ന നിസ്വാര്‍ഥനായ ഒരു കര്‍മനിരതനെയാണ്‌ ഡോ. അബൂബക്കറില്‍ ആര്‍ക്കും ദൃശ്യമാകുക.

7/4/08

ഇന്ത്യയുടെ കുടിവെള്ളം


ഇന്ത്യയുടെ കുടിവെള്ളം
പുരി ജഗന്നാഥക്ഷേത്രത്തിലെ രഥയാത്രക്കിടെ തിക്കിലും തിരക്കിലും ആറ്‌ പേര്‍ മരിക്കുകയും പത്ത്‌ പേര്‍ക്ക്‌ പരിക്കേല്‍ക്കുകയും ചെയ്‌തു. രഥത്തിനടുത്ത്‌ എത്തിപ്പെടാന്‍ ജനക്കൂട്ടം മത്സരിച്ചതാണ്‌ ദുരന്തത്തില്‍ കലാശിച്ചത്‌.
ആ ദുരന്തത്തിന്റെ ചിത്രങ്ങള്‍ക്കിടയില്‍ സന്തോഷദായകമായ ഒരു ചിത്രം കൂടി കണ്ടു. രഥം തള്ളി ക്ഷീണതരായവര്‍ക്ക്‌ ഒരു മുസ്‌ലിം വൃദ്ധന്‍ കുടിവെള്ളം നല്‍കുന്ന ചിത്രം.
ഇന്ത്യക്കാവശ്യമായ ബഹുസ്വരതയുടെ ചിത്രം..

5/10/08

ബുഷിനെ കുറിച്ച്‌ ആരും വേവലാതിപ്പെടേണ്ട

ബുഷിനെ കുറിച്ച്‌ ആരും വേവലാതിപ്പെടേണ്ട. ക്ലസ്റ്റര്‍ ബോംബുകളിട്ട്‌ നിരപരാധികളായ കുഞ്ഞുങ്ങളേയും സ്‌ത്രീകളേയും കൊന്നൊടുക്കി രസിക്കുന്ന അദ്ദേഹത്തിനുമേല്‍ മൂത്രമൊഴിച്ച്‌ ആരെങ്കിലും രോഷം തീര്‍ക്കട്ടെ. എന്നാല്‍ ഞാന്‍ ഇവിടെ സദാചാരം ലംഘിച്ചോ എന്ന്‌ എല്ലാവരും കൂടി ഒന്നു പറ.

5/9/08

സൗദിയിലെ മലയാളികള്‍ക്ക്‌ അവസരം

സൗദിയിലെ ബ്ലോഗന്മാരായ മലയാളികള്‍ക്ക്‌ ഇതാ അവസരം


ബൂലോകത്തെ സദാചാരം

പ്രതിസന്ധിയുടെ യഥാര്‍ഥ കാരണങ്ങള്‍ കാണാതെ ഇന്ത്യക്കാരെ ആക്ഷേപിച്ച അമേരിക്കന്‍ പ്രസിഡന്റ്‌ ജോര്‍ജ്‌ ബുഷിനെതിരെ അത്യാവശ്യം മാത്രം പ്രതികരിക്കാറുള്ള നമ്മുടെ പ്രതിരോധ മന്ത്രി എ.കെ. ആന്റണി മുതല്‍ ഭരണ, പ്രതിപക്ഷ രാഷ്‌ട്രീയ നേതാക്കളൊക്കെയും പ്രതിഷേധവുമായി രംഗത്തുവന്നപ്പോള്‍ ഞാനൊരു അബദ്ധം ചെയ്‌തു. അത്‌ ഇങ്ങനെ വലിയൊരു സദാചാര പ്രശ്‌നമാകുമെന്ന്‌ കരുതിയതേയില്ല.

ചിത്രത്തിലുള്ള ബഷിന്റെ വായിലേക്ക്‌ മൂത്രം ഒഴിക്കുന്ന ഒരു ചിത്രമാണ്‌ ഞാന്‍ ഇവിടെപോസ്റ്റ്‌ ചെയ്‌തത്‌. പലരും കണ്ടുകഴിഞ്ഞ ഈ ചിത്രം കാണാത്ത ആരെങ്കിലും ഉണ്ടെങ്കില്‍ കണ്ടോട്ടെ എന്നുമാത്രമാണ്‌ ഞാന്‍ ഉദ്ദേശിച്ചത്‌.പക്ഷേ അത്‌ ബൂലോകത്തെ സദാചാര മര്യാദകളുടെ ലംഘനമായെന്നും ഉടന്‍ നീക്കണമെന്നും ഒരു സുഹൃത്ത്‌ പ്രതികരിച്ചിരിക്കുന്നു.ചിത്രം പോസ്റ്റ്‌ ചെയ്യുമ്പോള്‍ അത്‌ ഇങ്ങനെ ഒരു വിശാല ചിന്തയിലേക്ക്‌ കടന്നു പോകുമെന്ന്‌ ഞാന്‍ ആലോചിച്ചതേയില്ല. നെറ്റിലായാലും അല്ലെങ്കിലും സദാചാര മര്യാദകള്‍ പാലിക്കപ്പെടണമെന്നു തന്നെയാണ്‌ എന്റെയും അഭിപ്രായം. ഈ ചിത്രം അതിനെതിരായി തോന്നിയ എല്ലാ വായനക്കാരോടും ക്ഷമ ചോദിക്കുന്നു. ചിത്രം കണ്ടശേഷം മറ്റു ചില വായനക്കാര്‍ അങ്ങനൊയരു സദാചാര മര്യാദയൊന്നും ഇല്ലെന്നും എഴുതിക്കണ്ടു. ഏതായാലും അങ്ങനെയാണെങ്കില്‍ ഏത്‌ അതിരുവരെ പോകാം എന്ന കാര്യത്തില്‍ മലയാള ബ്ലോഗര്‍മാരെങ്കിലും ഒരു ധാരണയിലെത്തുന്നത്‌ ഉചിതമായിരിക്കും.

5/5/08

അരിക്കു പകരം മൂത്രം

ഇപ്പോള്‍ പ്രസംഗിക്കേണ്ട സമയമല്ല,പ്രവര്‍ത്തിക്കേണ്ട സമയമാണ്‌.
ആരാണാവോ ബുഷിന്റെ വായടപ്പിക്കുന്നത്‌.
അയച്ചു കിട്ടിയ ഫോട്ടോ

5/2/08

അംബാനിയുടെ കൊട്ടാരവും `അരി'യുടെ കുത്തും


എം. അഷ്‌റഫ്‌

മലയാളം ന്യൂസില്‍ മെയ്‌ മൂന്നിന്‌ പ്രസിദ്ധീകരിച്ച ലേഖനം

ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നനായ മുകേഷ്‌ അംബാനി മുംബൈയില്‍ പണിയുന്ന 27 നിലയുള്ള അംബരചുംബിയായിരിക്കും ലോകത്തെ എറ്റവും വിലകൂടിയ കൂറ്റന്‍ ഭവനമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയില്‍ തന്നെയാണ്‌ ഇന്ത്യയിലെ പാര്‍ട്ടികള്‍ക്കും നേതാക്കള്‍ക്കുമൊക്കെ അലോസരമുണ്ടാക്കിക്കൊണ്ട്‌ അമേരിക്കന്‍ സ്റ്റേറ്റ്‌ സെക്രട്ടറി കോണ്ടലീസ റൈസിന്റെ പ്രസ്‌താവനയും വന്നത്‌. ഇന്ത്യക്കാരും ചൈനക്കാരും തിന്നുമുടിക്കുന്നതു കൊണ്ടാണ്‌ ലോകം പട്ടിണിയിലേക്ക്‌ നീങ്ങുന്നതെന്നാണ്‌ ഭക്ഷ്യക്ഷാമം ഒരിക്കലും അനുഭവപ്പെടാത്ത രാജ്യത്തുനിന്ന്‌ പേരിനോടൊപ്പം ഇംഗ്ലീഷില്‍ അരി എന്നു കൂടി ചേര്‍ത്തു കൊണ്ടുള്ള കോണ്ടലീസയുടെ പരാമര്‍ശം. ഇന്ത്യയിലെ രാഷ്‌ട്രീയ പാര്‍ട്ടി നേതാക്കള്‍ക്കും ആസൂത്രണ കമ്മീഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടെക്‌ സിംഗ്‌ അലുവാലിയക്കുമൊക്കെ അത്‌ അവഹേളനമായി അനുഭവപ്പെട്ടു. വികസന രംഗത്തെ പുരോഗതി ഇന്ത്യയിലേയും ചൈനയിലേയും ജനങ്ങളുടെ ഭക്ഷണ രീതിയില്‍ മാറ്റം വരുത്തിയെന്നും അവര്‍ തിന്നു മുടിക്കുന്നതു കൊണ്ടാണ്‌ ലോകം ഭക്ഷ്യക്ഷാമത്തിലേക്ക്‌ നീങ്ങുന്നതെന്നുമാണ്‌ കോണ്ടലീസയുടെ കണ്ടുപിടിത്തം. ചൈനീസ്‌ ഗ്രാമങ്ങളില്‍നിന്ന്‌ ജനങ്ങള്‍ കൂട്ടത്തോടെ നഗരങ്ങളിലേക്ക്‌ ചേക്കേറിയെന്നും അവര്‍ക്കുണ്ടായ സാമ്പത്തിക പുരോഗതി നിമിത്തം ഭക്ഷണ രീതി മാറിയെന്നും അതാണ്‌ ഇപ്പോള്‍ ക്ഷാമത്തിലേക്ക്‌ നയിക്കുന്നതെന്നും പാശ്ചാത്യ രാജ്യങ്ങളില്‍നിന്ന്‌ നേരത്തെ തന്നെ നിരീക്ഷണം പുറത്തുവന്നിരുന്നു. ഇതിനു ചുവടു പിടിച്ചുകൊണ്ടാണ്‌ കോണ്ടലീസയുടെ കമന്റ്‌. ഭക്ഷ്യ ഉപഭോഗത്തില്‍ ഇന്ത്യയും ചൈനയും തന്നെയാണ്‌ മുന്നില്‍ നില്‍ക്കുന്നതെങ്കിലും ലോകത്ത്‌ ഇപ്പോള്‍ ഉടലെടുത്ത ഭക്ഷ്യ പ്രതിസന്ധിയുടെ യഥാര്‍ഥ കാരണം മറച്ചുവെച്ചുകൊണ്ടാണ്‌ കോണ്ടലീസയുടെ പരാമര്‍ശം. അതുകൊണ്ടു കൂടിയാണ്‌ അവരുടെ കുത്ത്‌ സാമൂഹികമായും ധാര്‍മികമായും ശരിയായില്ലെന്ന്‌ നിരീക്ഷകര്‍ അഭിപ്രായപ്പെട്ടത്‌. യഥാര്‍ഥത്തില്‍ ഇന്ത്യയിലേയും ചൈനയിലേയും ഭക്ഷ്യോല്‍പാദനം കൂടുകയാണ്‌ ചെയ്‌തതെന്ന്‌ ആസൂത്രണ കമ്മീഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടക്‌ അലുവാലിയ കണക്കുകള്‍ നിരത്തി സമര്‍ഥിക്കുകയും ചെയ്‌തു. ആഗോളീകരണവും ഉദാരീകരണവും സമ്പന്നര്‍ക്ക്‌ കണക്കില്ലാത്ത സൗകര്യങ്ങള്‍ സമ്മാനിച്ചതോടൊപ്പം രാഷ്‌ട്രങ്ങളെ ഒന്നാകെ തന്നെ പട്ടിണിയിലേക്കും പ്രതിസന്ധിയിലേക്കും നയിക്കുന്ന ദുരന്തം കൂടിയായി മാറുകയാണെന്ന പാഠമാണ്‌ ഇപ്പോള്‍ ലോകം അഭിമുഖീകരിക്കുന്ന ഭക്ഷ്യപ്രതിസന്ധി വരച്ചുകാണിക്കുന്നത്‌. ഭക്ഷണ വിതരണ കേന്ദ്രങ്ങളിലെ തിരക്കും തല്ലും സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ വികസ്വര, അവികസിത രാജ്യങ്ങളില്‍നിന്നു വന്നുകൊണ്ടേയിരിക്കുന്നു. അന്താരാഷ്‌ട്ര ധനകാര്യ മേഖലയിലെ വ്യവസ്ഥയില്ലായ്‌മയാണ്‌ ആഗോള പ്രതിസന്ധിക്ക്‌ കാരണമെന്ന്‌ ഇന്ത്യയും പലിശയിലധിഷ്‌ഠിതമായ മുതലാളിത്ത സാമ്പത്തിക ക്രമമാണ്‌ പ്രതിസന്ധിയുടെ ആഴം വര്‍ധിപ്പിക്കുന്നതെന്ന്‌ ഇറാനും കുറ്റപ്പെടുത്തുന്നു. ആഫ്രിക്കയിലെ പട്ടിണി രാജ്യങ്ങള്‍ മാത്രമല്ല, മറ്റു അവികസിത രാജ്യങ്ങളും ചികിത്സക്കും വിദ്യാഭ്യാസത്തിനും ചെലവഴിക്കുന്ന ശരാശരി തുകയുടെ എത്രയോ ഇരട്ടിയാണ്‌ അന്താരാഷ്‌ട്ര നാണയനിധിക്കും ലോകബാങ്കിനും മറ്റും പലിശയിനത്തില്‍ നല്‍കുന്നത്‌. വികസനത്തിന്റെ പേരില്‍ നല്‍കുന്ന സഹായത്തിനുള്ള പലിശക്കെണിയുടെ ഭാരമാണ്‌ ആഫ്രിക്കന്‍ രാജ്യങ്ങള്‍ വഹിക്കുന്നത്‌. വര്‍ധിച്ചുവരുന്ന വ്യാവസായിക ആവശ്യങ്ങള്‍ക്കായി ജൈവ ഇന്ധനം കണ്ടെത്താന്‍ ഭക്ഷ്യധാന്യങ്ങള്‍ ഉല്‍പാദിപ്പിച്ചിരുന്ന കൃഷി ഭൂമികള്‍ അമേരിക്ക മാറ്റിമറിച്ചതാണ്‌ ഇപ്പോഴത്തെ പ്രതിസന്ധിക്ക്‌ കാരണമെന്ന വിശകലനത്തെ കണ്ടില്ലെന്നു നടിച്ചുകൊണ്ടാണ്‌ പട്ടിണി കിടന്നു കൊണ്ട്‌ ലോകത്തെ ഊട്ടാന്‍ അമേരിക്കന്‍ സ്റ്റേറ്റ്‌ സെക്രട്ടറി കോണ്ടലീസ റൈസ്‌ ഇന്ത്യയേയും ചൈനയേയും ഉപദേശിക്കുന്നത്‌. ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയില്‍ ഉദാരീകരണവും ആഗോളീകരണവും വഹിച്ച പങ്കിനെ കുറിച്ച്‌ വാതോരാതെ സംസാരിച്ചിരുന്ന അതേ രാഷ്‌ട്രീയ നേതാക്കള്‍ തന്നെയാണ്‌ ഇപ്പോള്‍ വിലക്കയറ്റം കൊണ്ട്‌ പൊറുതിമുട്ടുന്ന ജനങ്ങളില്‍നിന്ന്‌ അടുത്ത തവണ എങ്ങനെ വോട്ട്‌ കൈക്കലാക്കാമെന്ന തന്ത്രങ്ങളും അന്വേഷിച്ചുനടക്കുന്നത്‌.അവശ്യവസ്‌തുക്കളുടെ വില കുറഞ്ഞെങ്കില്‍ ഒരുനേരം കൂടി ഭക്ഷണം കഴിക്കാമല്ലോ എന്ന്‌ ആലോചിച്ച്‌ കഴിയുന്ന ഗ്രാമീണരുടെ കുടിലുകളില്‍ അന്തിയുറങ്ങി പാവങ്ങളോട്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്ന നേതാക്കളുള്ള നാട്ടില്‍തന്നെയാണ്‌ മുകേഷ്‌ അംബാനി വീട്‌ നിര്‍മാണത്തിലൂടെ ലോകത്തെ വിസ്‌മയിപ്പിക്കുന്നത്‌. ഉദാരീകരണത്തിനും ആഗോളവല്‍കരണത്തിനും ഓശാന പാടിയിരുന്ന നേതാക്കളാകട്ടെ ഈ വിസ്‌മയത്തുമ്പില്‍ എല്ലാം മറന്ന്‌ ഉല്ലസിക്കുന്നു. നാല്‌ വര്‍ഷമായിട്ടും പണി തീരാത്ത അംബാനി ഭവനം അടുത്ത ജനുവരിയിലാണ്‌ പൂര്‍ത്തിയാകുന്നത്‌. നാല്‌ ലക്ഷം ചതുരശ്ര അടി അകത്തളമുള്ള വീടിന്റെ ഉയരം 550 അടിയായിരിക്കും. 200 കോടി ഡോളര്‍ (8000 കോടി രൂപ) ചെലവിടുന്ന ഈ വീടായിരിക്കും ലോകത്തെ ഏറ്റവും വലുതും ചെലവേറിയുതുമായ ഭവനമെന്ന്‌ ഫോബ്‌സ്‌ മാഗസിനാണ്‌ വെളിപ്പെടുത്തിയത്‌. മുകേഷും പത്‌നി നീതയും മൂന്ന്‌ മക്കളും ഇപ്പോള്‍ മുംബൈയിലെ 22 നില ടവറിലാണ്‌ താമസം. പുതിയ കൊട്ടാരത്തിലെ മുകള്‍ നിലകള്‍ ബിസിനസ്‌ അതിഥികള്‍ക്ക്‌ വിനോദമൊരുക്കാനാണെങ്കില്‍ ചൂടുള്ള ദിനങ്ങളില്‍ കാറ്റുകൊള്ളാനുള്ള തുറന്ന പൂന്തോട്ടങ്ങളാണ്‌ നാല്‌ നിലകളില്‍. 4300 കോടി ഡോളറിന്റെ ആസ്‌തിയുള്ള മുകേഷ്‌ അംബാനിയെ കഴിഞ്ഞ മാര്‍ച്ചില്‍ ലോകത്തെ അഞ്ചാമത്തെ അതിസമ്പന്നനായി ഫോര്‍ബ്‌സ്‌ മാഗസിന്‍ തെരഞ്ഞെടുത്തിരുന്നു. നാലാം സ്ഥാനത്ത്‌ ഇന്ത്യന്‍ പൗരത്വമുള്ള ലക്ഷ്‌മി മിത്തല്‍ ഉണ്ടെങ്കിലും അദ്ദേഹം ബ്രിട്ടനിലാണ്‌ താമസം. ഇന്ത്യയിലെ സമ്പന്നരില്‍ മുകേഷ്‌ തന്നെയാണ്‌ ഒന്നാം സ്ഥാനത്ത്‌. എണ്ണ, പെട്രോകെമിക്കല്‍ കുത്തകയായ റിലയന്‍സ്‌ ഇന്‍ഡസ്‌ട്രീസിന്റെ അമരക്കാരനായ അംബാനിയുടെ അംബരചുംബി ഇന്ത്യയുടേയും ഇന്ത്യക്കാരന്റേയും ഉയര്‍ച്ചയുടെ പ്രതീകമാകുമ്പോഴും റിലയന്‍സ്‌ ഓഹരികളില്‍ നിക്ഷേപിച്ച്‌ വിപണിയുടെ ചതിയില്‍ കുടുങ്ങി കണ്ണീര്‍ കുടിക്കേണ്ടിവന്ന പതിനായിരങ്ങളെ ആരും കാണുന്നില്ല.ഉദാരീകരണത്തിനും ആഗോളീകരണത്തിനും ജയ്‌ വിളിച്ചുകൊണ്ടുതന്നെ നമുക്ക്‌ അംബാനിയുടെ കൂറ്റന്‍ ബംഗ്ലാവ്‌ നോക്കി ആസ്വദിക്കാം. കോണ്ടലീസ റൈസിന്റെ അവഹേളന വാക്കുകള്‍ സഹിക്കുകയുമാവാം.

4/26/08

ഉപ്പുരസമില്ലാത്ത ഉപ്പ്‌

ഉപ്പുരസമില്ലാത്ത ഉപ്പ്‌കൊണ്ടെന്തു കാര്യം?
ചോദ്യം പുതിയതല്ല,
പക്ഷെ, ചോദിച്ചതൊരു വിദേശി.
പണ്ടൊരു സ്വദേശി നാവിതുരത്തപ്പോള്
‍തള്ളിയ ഞാനിന്ന്‌ കൊള്ളുന്നു.
കാരണം, അസ്‌തിത്വമില്ലാതായതിന്
‍ഉത്തരമുണ്ടീ ചോദ്യത്തില്
‍ഉപ്പുരസമുണ്ടാക്കാന്
‍ഇനിയുള്ള ജീവിതം.

4/17/08

പാസ്‌പോര്‍ട്ടിലെ പരിഷ്‌കാരം

പാസ്‌പോര്‍ട്ടില്‍ പേര്‌ തിരിഞ്ഞു; യുവാവിനെ കയറ്റിവിട്ടു
എം.അഷ്‌റഫ്‌
(ഏപ്രില്‍ 17ന്‌ മലയാളം ന്യൂസില്‍ പ്രസിദ്ധീകരിച്ച വാര്‍ത്ത)

ജിദ്ദ: പാസ്‌പോര്‍ട്ട്‌ പുതുക്കിയപ്പോള്‍ പേര്‌ ചേര്‍ക്കുന്നതില്‍ വരുത്തിയ പരിഷ്‌കാരം ഒരു മലയാളി യുവാവിന്റെ സ്വപ്‌നങ്ങള്‍ തകര്‍ത്തു. കോഴിക്കോട്‌ ഓഫീസില്‍നിന്ന്‌ പുതുക്കിയ പാസ്‌പോര്‍ട്ടുമായി ഒരാഴ്‌ച മുമ്പ്‌ ജിദ്ദ കിംഗ്‌ അബ്‌ദുല്‍ അസീസ്‌ അന്താരാഷ്‌ട്ര വിമാനത്താവളത്തിലിറങ്ങിയ കണ്ണൂര്‍ മാട്ടൂല്‍ സ്വദേശി ഉസ്സയിന്റെ വളപ്പില്‍ ശബീര്‍ അഹ്‌മദാണ്‌ വ്യാജ പാസ്‌പോര്‍ട്ടിന്റെ പേരില്‍ പിടിക്കപ്പെട്ട്‌ തിരിച്ചയക്കപ്പെട്ടത്‌. ദിവസങ്ങളോളം എയര്‍പോര്‍ട്ടിലും തര്‍ഹീലിലും കഴിഞ്ഞ യുവാവ്‌ ഇന്നലെ ജോര്‍ദാന്‍ വഴി മുംബൈയിലെത്തി. ആദ്യത്തെ പാസ്‌പോര്‍ട്ടില്‍ ശബീര്‍ അഹ്‌മദ്‌ ഉസ്സയിന്റെ വളപ്പില്‍ എന്ന പേര്‌ പുതുക്കിയപ്പോള്‍ ഉസ്സയിന്റെ വളപ്പില്‍ ശബീര്‍ അഹ്‌മദ്‌ ആയതാണ്‌ വിനയായത്‌. കോണ്‍സുലേറ്റിന്റെ സഹായത്തോടെ ശബീറിനെ മോചിപ്പിക്കാനാകുമെന്ന പ്രതീക്ഷയില്‍ അല്‍ ബാഹയില്‍നിന്നെത്തിയ സഹോദരന്‍ അമീറുദ്ദീന്‍ നിരാശനായി മടങ്ങി. നേരത്തെ അല്‍ ബാഹയില്‍ ജോലി ചെയ്‌തിരുന്ന ശബീര്‍ നാട്ടില്‍ കംപ്യൂട്ടര്‍ നെറ്റ്‌വര്‍ക്കിംഗ്‌ പഠിച്ച്‌ പുതിയ ജോലിയില്‍ പ്രവേശിക്കാനാണ്‌ നജ്‌റാനില്‍നിന്ന്‌ സമ്പാദിച്ച വിസയില്‍ എത്തിയത്‌. കോഴിക്കോട്‌ ഓഫീസില്‍നിന്ന്‌ പാസ്‌പോര്‍ട്ട്‌ പുതുക്കിയപ്പോള്‍ നേരത്തെ `ഗിവണ്‍ നെയിം' കോളത്തില്‍ ഉണ്ടായിരുന്ന വീട്ടുപേരിന്റെ സ്ഥാനത്ത്‌ ശരിയായ പേര്‌ തന്നെ ചേര്‍ക്കുകയായിരുന്നു. പുതിയ വിസയിലെത്തിയ ശബീറിന്റെ ഫിംഗര്‍ പ്രിന്റ്‌ എമിഗ്രേഷന്‍ കൗണ്ടറില്‍ എടുത്തപ്പോള്‍ തന്നെ നേരത്തെ എക്‌സിറ്റില്‍ പോയ ഉസ്സയിന്റവളപ്പിലാണെന്ന നിഗമനത്തില്‍ തടഞ്ഞുവെക്കുകയായിരുന്നു. രണ്ടും ഒരാളാണെന്ന്‌ ധരിപ്പിക്കാന്‍ യുവാവിന്‌ സാവകാശം ലഭിച്ചതുമില്ല. പുതുതായി വിസ നല്‍കിയ സ്‌പോണ്‍സര്‍ ബന്ധപ്പെട്ടപ്പോള്‍ വിസയിലെത്തിയ ആള്‍ നേരത്തെ എക്‌സിറ്റില്‍ പോയി വ്യാജ പാസ്‌പോര്‍ട്ടില്‍ എത്തിയതാണെന്ന മറുപടിയാണ്‌ ജവാസാത്ത്‌ അധികൃതരില്‍നിന്ന്‌ ലഭിച്ചത്‌. എംബസി പ്രതിനിധി എത്തി പാസ്‌പോര്‍ട്ടില്‍ കൃത്രിമമില്ലെന്ന്‌ സ്ഥിരീകരിച്ചാല്‍ വിട്ടയക്കാമെന്ന്‌ അധികൃതര്‍ സ്‌പോണ്‍സറെ അറിയിച്ചിരുന്നുവെന്ന്‌ അമീറുദ്ദീന്‍ പറഞ്ഞു. രണ്ട്‌ പാസ്‌പോര്‍ട്ടും ഒരാളുടേതാണെന്ന്‌ സ്ഥിരീകരിച്ചുകിട്ടാന്‍ അമീറുദ്ദീന്‍ ചൊവ്വാഴ്‌ച കോണ്‍സുലേറ്റുമായി ബന്ധപ്പെട്ടിരുന്നെങ്കിലും കോണ്‍സുലേറ്റ്‌ ഉദ്യോഗസ്ഥര്‍ക്ക്‌ ഇടപെടാന്‍ കഴിയുംമുമ്പ്‌ ചൊവ്വാഴ്‌ച തന്നെ ജോര്‍ദാന്‍ വഴിയുള്ള വിമാനത്തില്‍ കയറ്റിവിട്ടിരുന്നു. ഇക്കാര്യം അറിയാതെ പ്രശ്‌നത്തില്‍ ഇടപെടാന്‍ കോണ്‍സുലേറ്റിനു നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട്‌ അമീറുദ്ദീന്‍ ജിദ്ദയിലുണ്ടായിരുന്ന വിദേശകാര്യ സഹമന്ത്രി ഇ. അഹമ്മദിനു നിവേദനം നല്‍കുകയുമുണ്ടായി. പഴയ പാസ്‌പോര്‍ട്ടും പുതിയ പാസ്‌പോര്‍ട്ടുമായി എത്തിയാല്‍ വേണ്ടതു ചെയ്യാമെന്നാണത്രെ കോണ്‍സുലേറ്റ്‌ അധികൃതര്‍ അമീറുദ്ദീനോട്‌ പറഞ്ഞത്‌. പഴയ പാസ്‌പോര്‍ട്ടിന്റേയും പുതുക്കിയ പാസ്‌പോര്‍ട്ടിന്റേയും നമ്പറുകളും പഴയ പാസ്‌പോര്‍ട്ട്‌ കോപ്പിയും കോണ്‍സുലേറ്റില്‍ എത്തിച്ച അമീറുദ്ദീന്‍ സൗദി അധികൃതരുടെ പക്കലുള്ള പുതിയ പാസ്‌പോര്‍ട്ട്‌ തനിക്ക്‌ എങ്ങനെ ലഭിക്കുമെന്ന്‌ കൈമലര്‍ത്തി. പാസ്‌പോര്‍ട്ടില്‍ പേരു ചേര്‍ക്കുമ്പോള്‍ വന്ന പിഴവ്‌ പുതുക്കുമ്പോള്‍ തിരുത്തുന്നത്‌ എക്‌സിറ്റില്‍ പോയി പുതിയ വിസയില്‍ വരുന്നവരെ കുഴപ്പത്തിലാക്കുമെന്നാണ്‌ ഈ സംഭവം തെളിയിക്കുന്നത്‌. പുതിയ പാസ്‌പോര്‍ട്ടില്‍ പേര്‌ വ്യത്യാസം ചൂണ്ടിക്കാട്ടി ഈയിടെ ജിദ്ദ കോണ്‍സുലേറ്റിനെ സമീപിച്ചയാള്‍ക്ക്‌ അബദ്ധം തിരുത്തിയതാണെന്ന മറുപടിയാണ്‌ അധികൃതര്‍ നല്‍കിയത്‌. ആവശ്യം വരികയാണെങ്കില്‍ രണ്ട്‌ പാസ്‌പോര്‍ട്ടും ഒരാളുടേതാണെന്നതിന്‌ സര്‍ട്ടിഫിക്കറ്റ്‌ നല്‍കാമെന്ന്‌ പറഞ്ഞു സമാധാനിപ്പിക്കുകയും ചെയ്‌തു. പേരുകളുടെ കോളത്തില്‍ മാറ്റം വന്നിട്ടുണ്ടെങ്കില്‍ പഴയ പാസ്‌പോര്‍ട്ട്‌ എപ്പോഴും കൂടെ കരുതുന്നതാകും ബുദ്ധി.

വയാഗ്ര പരസ്യം

സ്ലൊവേനിയന്‍ പത്രത്തില്‍ വന്ന വയാഗ്ര പരസ്യം

4/15/08

കൈനീട്ടമായി മുന്നില്‍വറുതിയുടെ കാലം

മലയാളം ന്യൂസില്‍ ഏപ്രില്‍ 14-ന്‌ പ്രസിദ്ധീകരിച്ച കുറിപ്പ്‌

സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും നല്ല നാളുകള്‍ സ്വപ്‌നം കണ്ടുകൊണ്ട്‌ മലയാളികള്‍ ഇന്ന്‌ വിഷു ആഘോഷിക്കുമ്പോള്‍, കാര്‍ഷിക സംസ്‌കാരത്തിന്റെ കൂടി ചിഹ്‌നമായ വിഷുക്കനവുകള്‍ക്ക്‌ അടിവരയിടുകയാണ്‌ ആഗോള സാഹചര്യം. നിക്ഷേപത്തിന്റെയും വികസനത്തിന്റെയും മന്ത്രങ്ങളായ ആഗോളീകരണത്തിനും ഉദാരീകരണത്തിനും സമ്പന്നനെ കൂടുതല്‍ സമ്പന്നനാക്കാന്‍ മാത്രമല്ല, രാഷ്‌ട്രങ്ങളെ കൂട്ടമായി തന്നെ പട്ടിണിയിലേക്കും കലാപത്തിലേക്കും തിരിച്ചുവിടാനും സാധിക്കുമെന്ന്‌ തെളിഞ്ഞുകൊണ്ടിരിക്കുകയാണ്‌. ലോകത്തിലെ അരിശേഖരം 130 ദശലക്ഷം ടണ്ണില്‍നിന്ന്‌ 72 ടണ്‍ ആയി കുറഞ്ഞിരിക്കേ, പല രാജ്യങ്ങളും ഈ പ്രതിസന്ധി എങ്ങനെ മറികടക്കാനാവുമെന്നറിയാതെ കുഴങ്ങുന്നു. കേരളത്തിലെയും ഗള്‍ഫ്‌ നാടുകളിലെയും അരി വിലക്കയറ്റത്തെ ആഗോള തലത്തിലുണ്ടായ അരി ഉല്‍പാദന കമ്മിയില്‍നിന്ന്‌ വേര്‍പെടുത്തി കാണാനാവില്ല.ഇന്ത്യ, ചൈന, ഈജിപ്‌ത്‌, വിയറ്റ്‌നാം, കമ്പോഡിയ തുടങ്ങിയ രാജ്യങ്ങള്‍ അരി കയറ്റുമതി പൂര്‍ണമായി നിരോധിക്കുകയോ കയറ്റുമതി ചുങ്കം കൂട്ടി തടയുകയോ ചെയ്‌തിരിക്കുകയാണ്‌. ജനസംഖ്യാ വര്‍ധനവും ചൈനയിലും ഓസ്‌ട്രേലിയയിലുമുണ്ടായ വരള്‍ച്ചയും കാരണങ്ങളാണെങ്കിലും കാലി സമ്പത്തിനും അമേരിക്കക്ക്‌ വേണ്ടിയുള്ള ജൈവ ഇന്ധന ഉല്‍പാദനത്തിനും കൃഷി ഭൂമി വഴി മാറിയതും ഭക്ഷ്യ പ്രതിസന്ധിക്ക്‌ മനുഷ്യ നിര്‍മിതമായ കാരണങ്ങളാണ്‌. കാലാവസ്ഥാ വ്യതിയാനം, വളങ്ങളുടെ വില വര്‍ധന തുടങ്ങിയവക്കു പുറമെ, ആഗോള തലത്തില്‍ തന്നെ ഭക്ഷണ രീതിയില്‍ വന്ന മാറ്റവും അരിക്കമ്മിക്ക്‌ കാരണമായി ചൂണ്ടിക്കാണിക്കുന്നു. ചൈനീസ്‌ ഗ്രാമങ്ങളില്‍നിന്ന്‌ പത്ത്‌ കോടിയാളുകള്‍ പുതിയ നഗരങ്ങളിലേക്ക്‌ കുടിയേറുകയും സമ്പന്നരായ അവര്‍ അരി ഭക്ഷണത്തിലേക്ക്‌ തിരിയുകയും ചെയ്‌തുവെന്ന്‌ കണക്കുകള്‍ പറയുന്നു. മറ്റു ഭക്ഷ്യധാന്യങ്ങളുടെ വിലക്കയറ്റമാണ്‌ കൂടുതല്‍ പേരെ അരി ഭക്ഷണത്തിലേക്ക്‌ മാറാന്‍ പ്രേരിപ്പിച്ചതെന്നത്‌ മറ്റൊരു വസ്‌തുത. പ്രതിസന്ധിയുടെ കാരണങ്ങളെ കുറിച്ച്‌ അന്വേഷണം സജീവമാണെങ്കിലും ലഭ്യമായ അരിയുടെ സന്തുലിത വിതരണത്തിന്‌ അന്താരാഷ്‌ട്ര സംവിധാനമുണ്ടാകുന്നില്ല. വിഖ്യാത സാമ്പത്തിക ശാസ്‌ത്രജ്ഞന്‍ അമര്‍ത്യ സെന്‍ മുന്നറിയിപ്പ്‌ നല്‍കിയതു പോലെ മനുഷ്യ കരങ്ങളാലുള്ള പട്ടിണിയായിരിക്കും അനന്തര ഫലം. ആന്ധ്രപ്രദേശും കര്‍ണാടകയും തമിഴ്‌നാടും രണ്ട്‌ രൂപ നിരക്കില്‍ അരി നല്‍കാന്‍ തുടങ്ങിയതും കേരളത്തില്‍ അരിവില വര്‍ധിക്കാനുള്ള കാരണങ്ങളിലൊന്നാണ്‌. മുംബൈയില്‍നിന്ന്‌ കയറ്റുമതി തുടരുമ്പോഴായിരുന്നു ബംഗാളില്‍ ഭക്ഷ്യക്ഷാമം കൊടുമ്പിരിക്കൊണ്ടത്‌. സ്വാതന്ത്ര്യ പ്രസ്ഥാനത്തെ തളര്‍ത്താന്‍ ബ്രിട്ടീഷുകാര്‍ മനഃപൂര്‍വം ഉണ്ടാക്കിയതായിരുന്നു 1943ലെ ഭക്ഷ്യക്കമ്മി. ബ്രിട്ടന്‍ എതിര്‍ത്തിരുന്നില്ലെങ്കില്‍ അമേരിക്ക ഭക്ഷ്യവസ്‌തുക്കള്‍ തരുമായിരുന്നുവെന്നും പിന്നീട്‌ വെളിപ്പെടുത്തപ്പെട്ടു. ഇന്ത്യക്ക്‌ ഭക്ഷ്യസഹായം നല്‍കിയാല്‍ ആയുധം സംഭരിക്കാന്‍ ഉപയോഗപ്പെടുത്തുമെന്ന്‌ പാക്കിസ്ഥാന്‍ മുന്നറിയിപ്പ്‌ നല്‍കിയതും മറ്റൊരു സാഹചര്യത്തില്‍ സഹായം നിഷേധിക്കാന്‍ അമേരിക്കയെ പ്രേരിപ്പിച്ചു. അരി ക്ഷാമം പല നാടുകളിലും ജനങ്ങളെ കലാപത്തിനു പ്രേരിപ്പിക്കുമെന്ന അന്താരാഷ്‌ട്ര തലത്തിലെ മുന്നറിയിപ്പുകള്‍ ശരിവെക്കുകയാണ്‌ ബംഗ്ലാദേശില്‍നിന്നും മറ്റും റിപ്പോര്‍ട്ട്‌ ചെയ്യുന്ന സംഭവങ്ങള്‍. ക്ഷാമത്തിന്റെ കെടുതികള്‍ ഏറ്റവും കൂടുതല്‍ അനുഭവിക്കുക പാവങ്ങളായിരിക്കുമെന്നതിലും തര്‍ക്കമില്ല. ബംഗ്ലാദേശില്‍ അരിക്കു വേണ്ടി ക്യൂ നിന്നവരാണ്‌ ഏറ്റുമുട്ടിയത്‌.

4/12/08

പുസ്‌തകങ്ങളുടെ മരണം ഇതാ ഇങ്ങനെ.....

ഉറവിടമറിയില്ല.
എങ്കിലും കണ്ടപ്പോള്‍ സങ്കടം തോന്നി...





















4/11/08

ഇങ്ങനെ കുത്തണം പച്ച


ഇങ്ങനെ കുത്തണം പച്ച



4/9/08

അറബി ഭാഷ പഠിക്കാം


അറബി പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്‌
ഇതാ ലളിതമായ ഒരു സൈറ്റ്‌.

http://arabcafe.org/Arabic/

കുരങ്ങിന്റെ കൈയില്‍ പൂച്ചക്കുട്ടിയെ കിട്ടിയപ്പോള്‍

കാണാത്തവര്‍ക്ക്‌ കാണാന്‍






3/30/08

ബ്ലോഗന്മാരുടെ ധര്‍മം

നീയെന്‍ പൃഷ്‌ഠം ചൊറിഞ്ഞിടില്
‍ഞാന്‍ നിന്‍ പൃഷ്‌ഠം ചൊറിഞ്ഞിടാം
എന്നത്‌ സാഹിത്യ നിരൂപണ ധര്‍മമാണെന്നറിയാം.
അത്‌ തന്നെയാണ്‌ ബ്‌ളോഗന്മാരുടേയും ധര്‍മമെന്ന്‌ എന്റെ സുഹൃത്ത്‌ ആരോപിക്കുന്നു. എല്ലാ ബ്ലോഗന്മാരേയും അവനും ചൊറിഞ്ഞു നോക്കുകയാണത്രെ ഇപ്പോള്‍. മാന്യമഹാ ബ്ലോഗന്മാരെ ഇതില്‍ വല്ല കാര്യവുമുണ്ടോ?

3/26/08

അമളി

അമേരിക്കന്‍ ആസ്ഥാനമായുള്ള കമ്പനിയുടെ ജനറല്‍ മാനേജരെ തേടിപ്പോയി പറ്റിയ അമളിയെ കുറിച്ചാണ്‌ ഈ കുറിപ്പ്‌. ജിദ്ദയിലേക്ക്‌ പുതുതായി സ്ഥലം മാറിവരുന്ന മാനേജര്‍ ഡീസന്റ്‌ സുഹൃത്തുക്കളെ തേടുന്നതായുള്ള നെറ്റിലെ പരസ്യമാണ്‌ എന്നെ ആകര്‍ഷിച്ചത്‌. ജിദ്ദയിലേക്ക്‌ വരുന്ന അദ്ദേഹത്തിന്‌ എന്തെങ്കിലും വിവിരങ്ങള്‍ നല്‍കാമല്ലോ എന്നു കരുതി ഫോണ്‍ നമ്പറും നല്‍കി. ബ്രിട്ടനില്‍നിന്നും മറ്റും സൗദി അറേബ്യയിലേക്ക്‌ വരുന്ന ഉദ്യോഗസ്ഥര്‍ ഇവിടത്തെ കാലാവസ്ഥയെ കുറിച്ചും ജീവിത ചെലവുകളെ കുറിച്ചുമൊക്കെ അന്വേഷിക്കാറുണ്ട്‌.ഏതായാലും നമ്മുടെ സുഹൃത്ത്‌ ജിദ്ദയിലെത്തി ടെലിഫോണ്‍ ചെയ്‌തതനുസരിച്ചാണ്‌ അദ്ദേഹത്തെ കാണാന്‍ ചെന്നത്‌. ഓഫീസ്‌ പ്രവര്‍ത്തിക്കുന്ന കെട്ടിടം കണ്ടെത്താന്‍ പ്രയാസപ്പെട്ടതിനെ തുടര്‍ന്ന്‌ അദ്ദേഹം കാറിലെത്തി. ഏതുതരത്തിലുള്ള ബിസിനസ്‌ സ്ഥാപനമാണെന്ന എന്റെ ചോദ്യത്തിന്‌ മാര്‍ക്കറ്റിംഗ്‌ സ്ഥാപനമെന്നാണ്‌ പാക്കിസ്ഥാനിയായ സുഹൃത്ത്‌ പറഞ്ഞു.അങ്ങനെ ഞങ്ങള്‍ ഓഫീസിലെത്തിയപ്പോഴാണ്‌ അത്‌ ഹെല്‍ത്ത്‌ പ്രേഡക്ട്‌സ്‌ മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിംഗ്‌ വഴി വില്‍പന നടത്തുന്ന സ്ഥാപനമാണെന്ന്‌ അറിയാന്‍ കഴിഞ്ഞത്‌. സുഹൃത്തിനെ തേടിയ നമ്മുടെ മാനേജര്‍ നേരെ ബിസിനസ്‌ വിഷയത്തിലേക്ക്‌ കടക്കുയും ചെയ്‌തു. ഫോര്‍ എവര്‍ കമ്പനിയുടെ ഉല്‍പന്നങ്ങളെ കുറിച്ചും നെറ്റ്‌ വര്‍ക്ക്‌ മാര്‍ക്കറ്റിംഗിനെ കുറിച്ചുള്ള ലീഫ്‌ ലെറ്റുകള്‍ തുരുതുരാ പ്രവഹിക്കുകയായി. കമ്പനിയുടെ ഉടമ കോടീശ്വരനായ റെക്‌സിനോടൊപ്പം യു.എ.ഇ.യിലെ ബുര്‍ജുല്‍ അറബില്‍ പ്രാതല്‍ കഴിച്ചതുവരെയുള്ള കഥകള്‍ നിരത്തിയപ്പോള്‍ താങ്കള്‍ക്ക്‌ ഇതുവഴി മാസം എത്ര റിയാല്‍ ലഭിക്കുന്നുണ്ടെന്ന്‌ ഞാന്‍ അദ്ദേഹത്തോട്‌ ചോദിച്ചു. പതിനായിരത്തില്‍ കൂടുതലെന്നായിരുന്നു മറുപടി. മള്‍ട്ടിലെവല്‍ മാര്‍ക്കറ്റ്‌ നെറ്റ്‌ വര്‍ക്കില്‍ ചേര്‍ന്ന്‌ പരാജയപ്പെട്ട മെംബര്‍മാര്‍ എത്ര വരുമെന്ന ചോദ്യത്തിന്‌ 50 ശതമാനമെന്ന്‌ അദ്ദേഹം സത്യസന്ധമായി മറുപടി നല്‍കി. ചതിക്കപ്പെട്ട ആ 50 ശതമാനത്തിന്റെ കണ്ണീരാണ്‌ താങ്കള്‍ നേടിക്കൊണ്ടിരിക്കുന്ന പതിനായിരത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നതെന്നും ഈ സാമൂഹ്യ ബോധമാണ്‌ കേരളത്തില്‍നിന്ന്‌്‌ വളരെ കുറച്ച്‌്‌ അതിമോഹികളെ മാത്രമേ മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിംഗ്‌ില്‍ ലഭിക്കുന്നുള്ളൂ എന്ന യാഥാര്‍ഥ്യത്തിനു പിന്നിലുള്ളതെന്നും ഞാന്‍ അദ്ദേഹത്തെ ധരിപ്പിച്ചു. കമ്പനിയില്‍ ചേരാന്‍ ഫീയില്ലെന്ന്‌ പറയുമ്പോഴും ആദ്യ വില്‍പനക്ക്‌ ഏല്‍പിക്കുന്ന ഉല്‍പന്നങ്ങള്‍ ഒരിക്കലും കമ്പനി തിരിച്ചെടുക്കില്ലെന്ന വസ്‌തുതയും ഞാന്‍ അദ്ദേഹത്തെ കൊണ്ട്‌ പറയിച്ചു. ബിസിനസ്‌ ബന്ധമുണ്ടാക്കാന്‍ ഇത്തരത്തില്‍ തെറ്റിദ്ധരിപ്പിച്ചത്‌ ശരിയായില്ലെന്ന്‌ പറഞ്ഞതിനു പുറമെ, മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിംഗിലെ ചതികളെ കുറിച്ച്‌ അദ്ദേഹത്തോടും എം.ബി.എ കഴിഞ്ഞ്‌ ഈ ബിസിനസിലേക്ക്‌ കടന്നുവെന്ന പാക്കിസ്ഥാനി തന്നെയായ മറ്റൊരു മാനേജറോടും വിശദീകരിച്ച ചാരിതാര്‍ഥ്യത്തോടെയാണ്‌ ഞാന്‍ മടങ്ങിയത്‌. അമളിയാണ്‌ സംഭവിച്ചതെങ്കിലും സഹജീവികളുടെ അവകാശങ്ങള്‍ കവര്‍ന്നെടുത്ത്‌ പേരും പ്രശസ്‌തിയും പണവും നേടാനുള്ള ആര്‍ത്തിയെ കുറിച്ച്‌ നന്നായി പറയാന്‍ എനിക്ക്‌ സാധിച്ചു.

3/25/08

രാപ്പാര്‍ക്കാന്‍ ഇടം കൊടുത്തു;പണവുമായി കടന്നു

എം. അഷ്‌റഫ്‌
മാര്‍ച്ച്‌ 24- മലയാളം ന്യൂസ്‌
ജിദ്ദ: തട്ടിപ്പുകളുടേയും പിടിച്ചുപറിയുടേയും വാര്‍ത്തകള്‍ ധാരാളം കേള്‍ക്കാറുണ്ടെങ്കിലും ജോലി നഷ്‌ടപ്പെട്ട മലയാളിക്ക്‌ അഭയം നല്‍കാന്‍ തോന്നിയ നിമിഷത്തെ ശപിച്ചു കഴിയുകയാണ്‌ മലപ്പുറം മഞ്ചേരി നെല്ലിക്കുത്ത്‌ പാല സ്വദേശി കൊല്ലേരി മൂസ. ജാമിഅയില്‍ ഹാരിസായി ജോലി ചെയ്യുന്ന മൂസ നാട്ടിലെ അത്യാവശ്യത്തിനായി കരുതി വെച്ച 1970 റിയാല്‍ നഷ്‌ടപ്പെട്ട സങ്കടത്തിലാണ്‌. പണം നഷ്‌ടപ്പെട്ടതിനോടൊപ്പം നാട്ടുകാരനില്‍നിന്നുണ്ടായ ചതിയും ഓര്‍ത്ത്‌ വിഷമിക്കുന്ന മൂസയെ ആശ്വസിപ്പിക്കാന്‍ സുഹൃത്തുക്കള്‍ക്കാവുന്നില്ല.ഖുന്‍ഫുദയില്‍നിന്നെത്തി രണ്ടു മാസത്തോളം മൂസ ജോലി ചെയ്‌ത ഫ്‌ളാറ്റിനു സമീപത്തെ ബഖാലയില്‍ ജോലി ചെയ്‌തിരുന്ന മലയാളിയാണ്‌ രാവിലെ മൂസ ഉണരും മുമ്പേ പണവുമായി കടന്നത്‌. പരപ്പനങ്ങാടി സ്വദേശി അബ്‌ദുല്‍ മജീദ്‌ എന്നാണ്‌ യുവാവ്‌ പരിചയപ്പെടുത്തിയിരുന്നത്‌. ബഖാലയിലെ ജോലി ഒഴിവായ ശേഷം അബ്‌ദുല്‍ മജീദ്‌ രാപ്പാര്‍ക്കാനിടം ആവശ്യപ്പെടുകയായിരുന്നു. രാത്രി മജീദ്‌ കാണ്‍കെ തന്നെയാണ്‌ താന്‍ പണം വെച്ചിരുന്നതെന്നും പുലര്‍ച്ചെ ഉണരുമ്പോഴേക്കും മജീദ്‌ പോയിക്കഴിഞ്ഞിരുന്നുവെന്നും മൂസ പറയുന്നു. മൊബൈല്‍ ഫോണ്‍ ഓഫാക്കിയ മജീദിനെ കുറിച്ച്‌ പരപ്പനങ്ങാടിക്കാരോട്‌ അന്വേഷിച്ചപ്പോള്‍ ഉള്ളണം സ്വദേശിയാണെന്നാണ്‌ സുഹൃത്തുക്കള്‍ക്ക്‌ അറിയാന്‍ കഴിഞ്ഞത്‌. ഖുന്‍ഫുദയിലേയോ ജിദ്ദയിലേയോ ഉള്ളണം സ്വദേശികള്‍ മജീദിനെ കണ്ടെത്തി തന്റെ പണം ലഭ്യമാക്കുമെന്ന പ്രതീക്ഷയിലാണ്‌ മൂസ.

3/23/08

ഗുട്ടന്‍സറിയാതെ പാവം സ്വര്‍ണം

സൗദിയില്‍ വെക്കേഷന്‍ കാലം അടുക്കുകയായി. നാട്ടില്‍ പോകാനുള്ള ഒരുക്കങ്ങള്‍ക്കിടയില്‍ ഇത്തവണയും കുറച്ച്‌ പൊന്ന്‌്‌ വാങ്ങാതെ എങ്ങനെ പോകുമെന്ന ചോദ്യം പ്രിയതമ എറഞ്ഞു കഴിഞ്ഞു. പ്രവാസി കുടുംബങ്ങള്‍ നാട്ടിലെത്തിയാല്‍ ബന്ധുക്കളും കൂട്ടുകാരികളുമൊക്കെ ചോദിക്കാറുള്ളതവയില്‍ ഒരു പ്രധാന ചോദ്യം എന്തൊക്കെ ആഭരണങ്ങള്‍ കൊണ്ടുവന്നു എന്നതാണ്‌. ഓഗസ്‌റ്റ്‌, സെപ്‌റ്റംബര്‍ മാസങ്ങള്‍ വെക്കേഷനായതിനാല്‍ സ്വര്‍ണ വിലയിലെ കുതിപ്പും കിതപ്പും നിരീക്ഷിച്ചു വരികയാണ്‌ പ്രവാസികള്‍. വില അല്‍പം കുറഞ്ഞുകിട്ടിയെങ്കില്‍ കണ്ണില്‍ പൊടിയിടാനെങ്കിലും വല്ലതും വാങ്ങാനാണ്‌ ഈ നോട്ടം.വീട്ടുകാരിയുടെ ഒരു കൂട്ടുകാരി കഴിഞ്ഞ ദിവസം സ്വര്‍ണ വിലയില്‍ അല്‍പം ഇടിവുണ്ടായപ്പോള്‍ അഞ്ചു പവന്റെ ആഭരണം വാങ്ങി.അവരാകട്ടെ എല്ലാ വര്‍ഷവും ഇങ്ങനെ സ്വര്‍ണം വാങ്ങിക്കൂട്ടുമത്രെ. അമേരിക്കയിലെ ഓളങ്ങളില്‍ ഓഹരി വിപണിയും ഉലഞ്ഞതോടെ സ്വര്‍ണം വലിയ നിക്ഷേപ സാധ്യതയായി മാറിയിട്ടുണ്ടെങ്കിലും നമ്മുടെ കൂട്ടുകാരി സ്വര്‍ണം വാങ്ങിക്കൂട്ടുന്നതിന്റെ ഗുട്ടന്‍സ്‌ മറ്റൊന്നാണ്‌. അവര്‍ ഭര്‍ത്താവിനോട്‌ പറഞ്ഞുപോലും. മക്കളില്ലാത്ത നമ്മളെ ആപത്ത്‌ കാലത്ത്‌ ആരെങ്കിലും നോക്കണമെങ്കില്‍ ഇങ്ങനെ വല്ലതും സൂക്ഷിച്ചേ തീരൂ എന്ന്‌്‌.അവര്‍ക്ക്‌ സ്വര്‍ണത്തേക്കാളും തിളങ്ങുന്ന സന്താനങ്ങളേ നല്‍കണേ എന്ന പ്രാര്‍ഥനയോടെ...

3/20/08

പുനര്‍ഭവ


പുനര്‍ഭവ
വൈകല്യങ്ങളുമായി ജീവിക്കുന്നവര്‍ക്കായി ഇന്ത്യാ ഗവണ്‍മെന്റ്‌ പ്രത്യേക പോര്‍ട്ടല്‍ ആരംഭിച്ചു. രാജ്യത്ത്‌ 21 ദശലക്ഷത്തോളം പേര്‍ വൈകല്യങ്ങളുമായി മല്ലടിച്ച്‌ ജീവിതം മുന്നോട്ടുനീക്കുന്നുവെന്നാണ്‌ ഔദ്യോഗകി കണക്ക്‌. അതിലേറെ വരുമെന്ന്‌ അനൗദ്യോഗിക കണക്കുകളും പറയുന്നു. നിസ്സാര വൈകല്യങ്ങള്‍ കൂടി കണക്കിലെടുത്താന്‍ എണ്ണം 60 ദശലക്ഷം വരുമെന്ന്‌ വിവിധ ഏജന്‍സികള്‍ കണക്കാക്കുന്നു.വൈകല്യങ്ങളുമായി ജീവിക്കുന്നവരുടെ വിവരങ്ങള്‍ ശേഖരിക്കാനും അവരുടെ പ്രയാസങ്ങള്‍ മനസ്സിലാക്കാനും പുതിയ വെബ്‌ സൈറ്റ്‌ ഉതകുമെന്നാണ്‌ സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്‌. വികലംഗരുടെ സേവനങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന സന്നദ്ധസംഘങ്ങളെ കുറിച്ചുള്ള വിവരങ്ങളും സൈറ്റില്‍ ലഭിക്കും.
http://www.punarbhava.in/

3/7/08

മക്കളേ ഓനെ ഇറക്കണ്ട

മക്കളേ ഓനെ ഇറക്കണ്ട
എം. അഷ്‌റഫ്‌
മലയാളം ന്യൂസ്‌- 2008 മാര്‍ച്ച്‌ ഏഴ്‌

സാമൂഹിക സേവനം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന പ്രവാസി സംഘടനകള്‍ക്ക്‌ പൂക്കാലമാണിപ്പോള്‍. സേവന സംരംഭങ്ങള്‍ക്കുള്ള അവസരങ്ങള്‍ കൂടിക്കൂടി വരുന്നു. നാട്ടിലെ പാര്‍ട്ടികള്‍ക്ക്‌ ജനപിന്തുണ ഉറപ്പാക്കാനുള്ള പരിമിത ലക്ഷ്യം മുതല്‍ ജനസേവനത്തിലൂടെ ദൈവപ്രീതി കരസ്ഥമാക്കാമെന്ന ഉന്നത ലക്ഷ്യംവരെയുള്ള സംഘടനകള്‍ മത്സരിച്ച്‌ പ്രവര്‍ത്തിക്കുമ്പോള്‍ അത്‌ പ്രയാസപ്പെടുന്ന പ്രവാസികള്‍ക്ക്‌ ആശ്വാസമാകുമെന്നതിലും തര്‍ക്കമില്ല. സ്വപ്‌നങ്ങളൊക്കെ കരിഞ്ഞുണങ്ങി നാട്ടിലേക്ക്‌ മടങ്ങി, ദുരിതം പേറുന്ന മുന്‍ പ്രവാസികള്‍ക്ക്‌ മാത്രമല്ല, അവിടെ രോഗങ്ങള്‍ കൊണ്ട്‌ കഷ്‌ടപ്പെടുന്നവര്‍ക്കും വീട്‌ വെക്കാന്‍ വകയില്ലാത്തവര്‍ക്കും വിവാഹത്തിനുമൊക്കെ പ്രവാസി സംഘടനകള്‍ ചെയ്യുന്ന സേവനം എത്ര പുകഴ്‌ത്തിയാലും മതിയാകുന്നതുമല്ല. ഗള്‍ഫ്‌ സംഘടനകള്‍ അയക്കുന്ന പണം ഇവിടെ വിയര്‍പ്പൊഴുക്കുന്ന മലയാളി അവന്റെ വേതനത്തില്‍നിന്ന്‌ നല്‍കുന്ന വിഹിതം സ്വരൂപിച്ചുണ്ടാക്കുന്നതാണെന്ന ബോധം നാട്ടിലുള്ളവര്‍ക്കുണ്ടാകില്ലെന്നതു നേരു തന്നെ.
പ്രവാസികള്‍ നാട്ടിലേക്ക്‌ അയക്കുന്ന പണത്തിന്റെ കണക്ക്‌ മതവിദ്വേഷം വളര്‍ത്താന്‍ ഉപയോഗപ്പെടുത്തുന്ന കാവിപ്പട മാത്രമല്ല, സര്‍ക്കാരുകള്‍ പോലും ഇവിടെനിന്ന്‌ അയക്കുന്ന പണത്തില്‍ അടങ്ങിയിരിക്കുന്ന വിയര്‍പ്പിന്റെ ഗന്ധം കണ്ടില്ലെന്ന്‌ നടിക്കാറാണ്‌ പതിവ്‌. സന്ദര്‍ശനം നടത്തുന്ന മന്ത്രിമാര്‍ക്കും നേതാക്കള്‍ക്കും നിങ്ങളയക്കുന്ന കോടികളാണ്‌ കേരളത്തെ താങ്ങിനിറുത്തുന്നതെന്ന്‌ പറഞ്ഞ്‌ സുഖിപ്പിക്കാനും ഈ കണക്ക്‌ പ്രയോജനപ്പെടുന്നു.
സന്നദ്ധ സേവനം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന പ്രവാസി സംഘടനകള്‍ മത്സരിച്ച്‌ മുന്നേറുന്നതിനനുസരിച്ച്‌ അത്തരം സഹായ ഹസ്‌തങ്ങള്‍ ആവശ്യമുള്ളവരുടെ എണ്ണവും വര്‍ധിച്ചുവരികയാണെന്ന്‌ തോന്നിപ്പോകും.
രാജ്യത്തെ നിയമങ്ങളെ കുറിച്ചുള്ള ഭീതി മൂലം അടങ്ങിയൊതുങ്ങി കഴിഞ്ഞിരുന്ന പ്രവാസികള്‍ ഇപ്പോള്‍ അത്തരം ആശങ്കകളൊക്കെ മാറ്റിവെച്ചുകൊണ്ടാണ്‌ രംഗത്തിറങ്ങുന്നത്‌.
ഫ്‌ളാറ്റില്‍ നടന്ന സ്വാഭാവിക മരണത്തിന്റെ പേരില്‍, വാതുറന്ന്‌ പറയാന്‍ കഴിയാത്തതുമൂലം ആഴ്‌ചകളോളം ഒരു കൂട്ടം ആളുകള്‍ ജയിലില്‍ കിടന്ന സംഭവം ജിദ്ദയിലെ പഴയകാല പ്രവാസികള്‍ ഓര്‍ക്കുന്നു. സാധാരണ മരണമെന്ന്‌ പോലീസിനോട്‌ പറയാന്‍ കഴിയാത്തതിനാലാണത്രെ ജിദ്ദയില്‍ ആ കെട്ടിടത്തില്‍ താമസിച്ചിരുന്ന മലയാളികള്‍ക്ക്‌ മുഴുവന്‍ ജയിലില്‍ പോകേണ്ടിവന്നത്‌.
ഇന്നിപ്പോള്‍ ആ സംഭവങ്ങളൊക്കെ പഴങ്കഥകളായി. ഏതെങ്കിലും കാരണത്താല്‍ ജയിലിലടക്കപ്പെട്ട മലയാളി ഉണ്ടോ ഇറക്കാന്‍ എന്ന അന്വേഷണവുമായി സംഘടനാ നേതാക്കള്‍ പരക്കം പായുന്ന കാലമായി ഇന്ന്‌.
ജയിലിലടക്കാനുണ്ടായ കാരണമെന്തായാലും അയാളുടെ മോചനത്തിന്‌ ആദ്യം ഇടപെട്ടത്‌ തങ്ങളാണെന്ന നിര്‍ബന്ധവും വാശിയും സംഘടനകളെ നയിച്ചുതുടങ്ങിയതോടെ ഒട്ടേറെ പേര്‍ക്ക്‌ അതു തുണയായി. ഈ മത്സരങ്ങളില്‍ രക്ഷപ്പെട്ടവരില്‍ നിരപരാധികളും അപരാധികളുമുണ്ടാകും.
കുറ്റം എന്തെങ്കിലുമാകട്ടെ, മലയാളിയാണെങ്കില്‍ അവന്റെ കാര്യത്തില്‍ ഇടപടാതെ തരമില്ല എന്നതായിരിക്കുന്നു സംഘടനകളുടെ പരിപാടി. ഇത്‌ പലപ്പോഴും അവരെ പ്രയാസത്തിലകപ്പെടുത്തുന്നു എന്നും റിപ്പോര്‍ട്ട്‌ ചെയ്യപ്പെടാറുണ്ട്‌. അങ്ങനെ വരുമ്പോള്‍ കുറ്റവാളിയായി ജയിലിലടക്കപ്പെട്ട മലയാളിയുടെ മറുകഥ രചിക്കാന്‍ സംഘടനകളുടെ നേതാക്കളും സാമൂഹിക, സന്നദ്ധ പ്രവര്‍ത്തകരും നിര്‍ബന്ധിതരാകുന്നു. ഗോതമ്പു മോഷണത്തിന്‌ അറസ്റ്റിലായ മലയാളി, സുഹൃത്തിന്റെ പ്രേരണ കാരണമാണ്‌ കുറ്റം ചെയ്‌തതെന്നും മോഷണത്തിനു പോയപ്പോള്‍ കൊല്ലാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും ബഹളം വെക്കാതിരിക്കാന്‍ വായയില്‍ തുണി തിരുകിയപ്പോള്‍ വൃദ്ധ ശ്വാസംമുട്ടി മരിക്കുകയായിരുന്നുവെന്നുമൊക്കെ പറയാന്‍ നാം നിര്‍ബന്ധിതരാകുന്നു.
അങ്ങനെ നിയമത്തിന്റെ ഏതെങ്കിലും പഴുതിലൂടെ രക്ഷപ്പെടുത്താനുള്ള ശ്രമത്തില്‍ പലതും വിജയം കാണുന്നു. ആദ്യമൊക്കെ വാഹനാപകടക്കേസുകളില്‍ നഷ്‌ടപരിഹാര തുക നല്‍കാന്‍ കഴിയാത്തവര്‍ക്ക്‌ ആ തുക കണ്ടെത്താന്‍ ഫണ്ട്‌ പിരിച്ചും മറ്റുമായിരുന്നു സഹായമെങ്കില്‍ ഇപ്പോള്‍ കുറ്റം എന്തു തന്നെയായാലും പ്രതിയുടെ നാട്ടിലെ കുടുംബത്തിന്റെ ദൈന്യതക്കുമുമ്പില്‍ എങ്ങനെയെങ്കിലും അയാളെ രക്ഷിച്ചെടുക്കുകയെന്നത്‌ സംഘടനകളുടെ ബാധ്യതയായി മാറുന്നു.
ജിദ്ദയിലേയും മക്കയിലേയും സന്നദ്ധ പ്രവര്‍ത്തനങ്ങളിലും നിയമ സഹായമെത്തിക്കുന്നതിലും നിറസാന്നിധ്യമായ ഒരു സാമൂഹിക പ്രവര്‍ത്തകന്‍ കഴിഞ്ഞ ദിവസം പറഞ്ഞ കഥ കേള്‍ക്കുക. ജയിലിലടക്കപ്പെട്ട ഒരു യുവാവിന്റെ മോചനത്തിന്‌ ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ശ്രമം ആരംഭിച്ചിട്ട്‌ നാളേറെയായി. ഒടുവില്‍ 10,000 റിയാല്‍ അടച്ചാല്‍ യുവാവിനെ മോചിപ്പിക്കാം എന്ന നിലയിലെത്തി. ആവശ്യമായ തുകയില്‍ എത്രമാത്രം യുവാവിന്റെ കുടുംബത്തില്‍നിന്ന്‌ കണ്ടെത്താനാകും എന്നറിയാനാണ്‌ അദ്ദേഹം സ്വന്തം സംഘടന വഴി നാട്ടില്‍ യുവാവിന്റെ പിതാവുമായി ബന്ധപ്പെട്ടത്‌. പതിനായിരത്തില്‍ കിട്ടുന്നത്‌ അവിടെനിന്ന്‌ വാങ്ങി ബാക്കി ഇവിടെനിന്നും സംഘടിപ്പിച്ച്‌ യുവാവിനെ പുറത്തിറക്കാനായിരുന്നു പരിപാടി. അങ്ങനെ യുവാവിന്റെ പിതാവിനെ കണ്ട്‌ കാര്യങ്ങള്‍ ബോധിപ്പിച്ചപ്പോള്‍ ലഭിച്ച മറുപടിയാണ്‌ ഈ കുറിപ്പിന്റെ തലക്കെട്ട്‌. മക്കളേ, നിങ്ങള്‍ ഓനെ ഇപ്പം ഇറക്കണ്ട. ഓന്‍ കുറച്ച്‌ അവിടെക്കിടന്ന്‌ പഠിക്കട്ടെയെന്ന്‌.
സ്വന്തം കുടുംബം പോലും ഉപേക്ഷിച്ച ക്രിമിനലിനെയാണോ നമ്മള്‍ ഇവിടെ ഏതെങ്കിലും വിധേന രക്ഷിക്കാന്‍ പാടുപെടുന്നതെന്ന സംശയമാണ്‌ ഇവിടെ ഉയരുന്നത്‌.
സ്വന്തം ഫ്‌ളാറ്റില്‍ മദ്യം വാറ്റിയതിനു പിടിയിലായ മലയാളിയെ രക്ഷിക്കാനുള്ള ശ്രമത്തില്‍ സത്യാവസ്ഥ ബോധ്യപ്പെട്ടപ്പോള്‍ വിരല്‍ കടിച്ച മറ്റൊരു സന്നദ്ധ പ്രവര്‍ത്തകന്റെ അനുഭവവും ഈയിടെ അറിഞ്ഞു. തന്നെ വേറെ ചിലര്‍ ചേര്‍ന്ന്‌ കുടുക്കിയെന്ന കള്ളക്കഥയാണ്‌ ആ ക്രിമിനല്‍ സന്നദ്ധ പ്രവര്‍ത്തകരെ ബോധ്യപ്പെടുത്തിയത്‌. പിന്നീടാണ്‌ വാറ്റ്‌ ജീവിതമാര്‍ഗമാക്കിയ ഇയാളെ കുറിച്ചുള്ള കുടൂതല്‍ വിവരങ്ങള്‍ ലഭ്യമായത്‌.
സംഘടനകളുടെ മത്സരത്തിനിടയില്‍ ഇത്തരം ചില അക്കിടികള്‍ പൊറുക്കാവുന്നതേയുള്ളൂവെന്ന്‌ വെക്കാം. എങ്കില്‍ പോലും മറുഭാഗത്ത്‌ ഇത്തരം ക്രിമിനലുകളില്‍നിന്നുള്ള ഉപദ്രവം ഏറ്റവരുടെ നീതി നിഷേധിക്കപ്പെടാമോ? നാടിനോടും നാട്ടുകാരോടുമുള്ള അമിത താല്‍പര്യവും സേവന മനോഭാവവും അതിരു കടക്കുമ്പോള്‍ അക്കിടികള്‍ക്കുമപ്പുറം അത്‌ നീതിനിഷേധത്തിലേക്കും ഒരു പക്ഷേ ദൈന്യതയുടെ മറവില്‍ ക്രിമിനലുകളെ മഹത്വപ്പെടുത്താന്‍ പോലും നാം നിര്‍ബന്ധിതരായി തീരും. ക്രിമിനലിനുവേണ്ടി നേരിട്ടു വാദിക്കാന്‍ കഴിയാതാകുമ്പോള്‍ അയാളെ കുറ്റത്തിനു പ്രേരിപ്പിച്ചതിനെ കുറിച്ചും പ്രേരകനെ കുറിച്ചുമൊക്കെയുള്ള പോലീസിനെ വെല്ലുന്ന അന്വേഷണമായി പിന്നീട്‌.
സാമൂഹിക പ്രവര്‍ത്തകര്‍ ഇടപെട്ടതു വഴി നിരവധി നിരപരാധികള്‍ക്ക്‌ രക്ഷപ്പെടാനായി എന്ന വസ്‌തുതയും ഇനിയും ഒട്ടേറെ നിരപരാധികള്‍ക്ക്‌ ഇത്തരം സഹായങ്ങള്‍ ആവശ്യമാണ്‌ എന്ന വസ്‌തുതയും വിസ്‌മരിച്ചുകൊണ്ടല്ല ഇക്കാര്യം സൂചിപ്പിക്കുന്നത്‌. വാര്‍ത്തകളില്‍ ഇടം പിടിക്കാനുള്ള വ്യഗ്രതയും സംഘടനകള്‍ തമ്മിലുള്ള മത്സരവും അനാവശ്യമായ ഇടപെടലുകളിലേക്ക്‌ നയിക്കുന്നില്ലേ എന്ന സംശയം അവശേഷിക്കുന്നു.
നാട്ടില്‍ ഏതു ക്രിമിനലിനേയും രക്ഷിക്കാന്‍ രാഷ്‌ട്രീയ പ്രവര്‍ത്തകര്‍ ബാധ്യസ്ഥരാണ്‌. മലപ്പുറം ജില്ലയില്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നതിനെ കുറിച്ചുള്ള ചര്‍ച്ചയില്‍ അതൊക്കെ നിയന്ത്രിക്കുന്നതിലും സമൂഹത്തെ ക്രിമിനല്‍വല്‍ക്കരണത്തില്‍നിന്ന്‌ തടയുന്നതിലും രാഷ്‌ട്രീയ പാര്‍ട്ടി നേതാക്കള്‍ക്ക്‌ പരിമിതിയുണ്ടെന്നാണ്‌ ഒരു നേതാവ്‌ തുറന്നടിച്ചത്‌. മദ്യപിച്ച്‌ പോലീസ്‌ പിടിയിലായ ആളെ ഇറക്കാന്‍ പോലീസ്‌ സ്റ്റേഷനിലേക്ക്‌ വിളിച്ചു പറയാനെങ്കിലും സാധിക്കുന്നില്ലെങ്കില്‍ പിന്നെ എന്തു നേതാവ്‌ എന്ന ചോദ്യമാണുയരുക. കള്ളുകുടിയനാണെങ്കിലും അയാളെ പോലീസ്‌ സ്റ്റേഷനില്‍നിന്ന്‌ ഇറക്കിയില്ലെങ്കില്‍ അയാളുടേയും കുടുംബത്തിന്റേയും പിന്തുണ പാര്‍ട്ടിക്ക്‌ നഷ്‌ടം തന്നെ. ഇതു പോലുള്ള നിസ്സഹായാവസ്ഥ എന്തായാലും പ്രവാസി സംഘടനകള്‍ക്കില്ല, അവയില്‍ മിക്കതും രാഷ്‌ട്രീയ പാര്‍ട്ടികളുടെ പോഷക സംഘടനകളാണെങ്കില്‍ പോലും.

1/24/08

അഴിമതിക്കാരെ ഇതിലേ....


അനധികൃത മാര്‍ഗങ്ങളിലൂടെ നേടുന്ന പണം തിരിച്ചേല്‍പിക്കുന്നതിന്‌ സൗദി അറേബ്യയില്‍ ആരംഭിച്ച അക്കൗണ്ടില്‍ ഇതുവരെ 14.6 കോടി റിയാല്‍ (140 കോടി രൂപ) ലഭിച്ചു. മൂന്നു വര്‍ഷം മുമ്പാണ്‌ അബ്‌ദുല്ല രാജാവ്‌ ഇത്തരമൊരു അക്കൗണ്ട്‌ തുറക്കാന്‍ നിര്‍ദേശം നല്‍കിയത്‌. രണ്ടര കോടി റിയാലാണ്‌ അക്കൗണ്ടില്‍ ലഭിച്ച ഏറ്റവും വലിയ തുക. ഒരു വ്യക്തിയാണ്‌ ഈ തുക അക്കൗണ്ടിലടച്ചത്‌.
അനര്‍ഹമായി നേടുന്ന തുക കൈമൈറുന്നതിനുള്ള അക്കൗണ്ട്‌ തുറക്കുകയെന്ന ആശയത്തിനു പിന്നില്‍ ഈജിപ്‌തുകാരനാണെന്ന്‌ അക്കൗണ്ട്‌ സെക്രട്ടറി മുഹമ്മദ്‌ വുഹൈബി പറഞ്ഞു. സൗദിയില്‍ ജോലി ചെയ്‌തിരുന്ന ഈജിപ്‌തുകാരന്‍ നാട്ടിലേക്ക്‌ മടങ്ങിയ ശേഷം അവിഹിത മാര്‍ഗത്തിലൂടെ നേടിയ തുക എങ്ങനെ തിരിച്ചുനല്‍കാമെന്ന്‌ അബ്‌ദുല്ല രാജാവിനോട്‌ അന്വേഷിക്കുകയായിരുന്നു. തുടര്‍ന്നാണ്‌ അക്കൗണ്ട്‌ തുറക്കാന്‍ രാജാവ്‌ നിര്‍ദേശം നല്‍കിയത്‌. അക്കൗണ്ടില്‍ ആദ്യമായി പണം നിക്ഷേപിച്ചത്‌ രാജാവിനെ സമീപിച്ച ഈജിപ്‌തുകാരന്‍ തന്നെയായിരുന്നു. 5000 ഈജിപ്‌ഷ്യന്‍ പൗണ്ടാണ്‌ ഇയാള്‍ നിക്ഷേപിച്ചത്‌.
അക്കൗണ്ടില്‍ പണമടക്കുന്നവരെ ആരും ചോദ്യം ചെയ്യില്ല. വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും. കൈക്കൂലിയായും മറ്റും നേടിയ തുക സ്വദേശികള്‍ക്കും വിദേശികള്‍ക്കും അക്കൗണ്ടില്‍ അടയ്‌ക്കാം.
ഇങ്ങനെ ലഭിക്കുന്ന തുക പാവങ്ങള്‍ക്കാണ്‌ വിതരണം ചെയ്യുന്നത്‌. 2804 പേര്‍ക്കായി 5.6 കോടി റിയാല്‍ അക്കൗണ്ടില്‍നിന്ന്‌ വിതരണം ചെയ്‌തതായും സെക്രട്ടറി പറഞ്ഞു.
അനര്‍ഹമായി പണം കൈക്കലാക്കിയവര്‍ അത്‌ അക്കൗണ്ടില്‍ നിക്ഷേപിച്ച്‌ സ്വന്തം പാപമോചനം ഉറപ്പാക്കണമെന്ന്‌ ശൂറാ കൗണ്‍സില്‍ അംഗവും നീതിന്യായ മന്ത്രാലയത്തിലെ ഉപദേഷ്‌ടാവുമായ ശൈഖ്‌ അബ്‌ദുല്‍ മുഹ്‌സിന്‍ അല്‍ഉബൈകാന്‍ ആഹ്വാനം ചെയ്‌തു. അക്കൗണ്ടിന്‌ ജനങ്ങളില്‍നിന്ന്‌ ലഭിക്കുന്ന മികച്ച പ്രതികരണം സമൂഹത്തിലെ മതബോധത്തിന്‌ തെളിവാണെന്ന്‌ അദ്ദേഹം പറഞ്ഞു.

1/20/08

അവരുടെ ഹവാല, നമ്മുടെ ഹുണ്ടി



എം. അഷ്‌റഫ്‌
മയ്യിത്ത്‌ കട്ടിലുമായോ ഖബ്‌റുമായോ ടെലിമണിക്ക്‌ ബന്ധമൊന്നുമില്ലെങ്കിലും ഈയിടെയായി മരണത്തെ ഓര്‍മിപ്പിച്ചുകൊണ്ടിരിക്കുകയാണ്‌ അറബ്‌ നാഷണല്‍ ബാങ്കിന്റെ മണി ട്രാന്‍സ്‌ഫര്‍ സംവിധാനമായ ടെലിമണി. മരണത്തെ കുറിച്ച്‌ ഓര്‍മിക്കാനും ജീവിതം ക്രമപ്പെടുത്താനും സഹായകമാകുന്ന വഴികളിലൊന്നായാണ്‌ പ്രവാചകന്‍ (സ) ഖബര്‍ സന്ദര്‍ശനത്തെ വിശേഷിപ്പിച്ചത്‌. നമ്മെ കയറ്റിക്കിടത്തി ആളുകള്‍ ചുമലിലേന്തി കൊണ്ടുപോകുന്ന മയ്യിത്ത്‌ കട്ടില്‍ കണ്ടാലും അല്‍പ നേരത്തേക്കെങ്കിലും മരണം നമ്മുടെ മനസ്സിനെ കീഴടക്കും.
കഴിഞ്ഞയാഴ്‌ച ടെലിമണി വഴി നാട്ടിലേക്ക്‌ പണമയച്ചപ്പോള്‍ കിട്ടിയ രസീറ്റ്‌ നോക്കിയപ്പോള്‍ ഒന്നു ഞെട്ടാതിരുന്നില്ല. പണമയച്ച തീയതിക്കുശേഷം ഒരു മാസത്തിനകം ഏതെങ്കിലും അപകടത്തിലൂടെ ഈ ലോകത്തുനിന്ന്‌ പോകേണ്ടിവന്നാല്‍ 1300 റിയാല്‍ വീതം 12 മാസത്തേക്ക്‌ സ്ഥിരമായി പണം സ്വീകരിക്കുന്നയാള്‍ക്ക്‌ നല്‍കാമെന്നാണ്‌ രസീറ്റില്‍ ചുവപ്പ്‌ മഷിയില്‍ പ്രത്യേകം രേഖപ്പെടുത്തിയിരിക്കുന്നത്‌. അപകട മരണം പോയിട്ട്‌ സാധാരണ മരണം പോലും ചിന്തിക്കാതിരിക്കെ ഇങ്ങനെയൊരു ഓഫര്‍ ഉള്ള കാര്യം ആരോടെങ്കിലും പറയേണ്ടേ എന്നു കരുതി വീട്ടുകാരിയോട്‌ സൂചിപ്പിച്ചു.
അല്‍ രാജ്‌ഹിക്കു പുറമേ ധാരാളം പേര്‍ ആശ്രയിക്കുന്ന ടെലിമണിയുടെ ഓഫര്‍ ഇടപാടുകാര്‍ക്ക്‌ എത്രമാത്രം ആകര്‍ഷകമായി തോന്നിയെന്ന്‌ അറിയില്ല.
സൗദിയില്‍ മാത്രമല്ല, എല്ലാ ഗള്‍ഫ്‌ രാജ്യങ്ങളിലേയും മണി ട്രാന്‍സ്‌ഫര്‍ സ്ഥാപനങ്ങളും ബാങ്കുകളും ഇപ്പോള്‍ പണമയക്കുന്നവര്‍ക്ക്‌ പലതരത്തിലുള്ള വാഗ്‌ദാനങ്ങള്‍ നല്‍കുന്നു. നറുക്കെടുപ്പിലൂടെ വീടും കാറും മുതല്‍ അധിക വിനിമയ നിരക്കും കുറഞ്ഞ ചാര്‍ജും പിന്നെ ഇന്‍ഷുറന്‍സ്‌ ആനുകൂല്യംവരെ. ഫിലിപ്പൈന്‍സിലേക്ക്‌ പണമയക്കുന്നവര്‍ക്കാണ്‌ ടെലിമണി നറുക്കെടുപ്പിലൂടെ കാറും വീടും നല്‍കിയത്‌. ഒരേ ബാങ്കിന്റെ തന്നെ വിവിധ ബ്രാഞ്ചുകളില്‍ വിനിമയ നിരക്ക്‌ വ്യത്യസ്‌തമായാണ്‌ നല്‍കുന്നത്‌. തൊട്ടടുത്ത്‌ മറ്റൊരു സ്ഥാപനമുണ്ടെങ്കിലാണ്‌ ബ്രാഞ്ചുകള്‍ ഈ അടവ്‌ പയറ്റുക. ചുരുക്കത്തില്‍ മണി ട്രാന്‍സ്‌ഫര്‍ മേഖലയില്‍ സ്ഥാപനങ്ങള്‍ വര്‍ധിച്ചത്‌ പണമയക്കുന്നതിന്റെ വേഗം കൂട്ടിയതിനോടൊപ്പം മത്സരം വര്‍ധിക്കാനും കാരണമായി.
നിലവിലെ ട്രാന്‍സ്‌ഫര്‍ രീതിയേക്കാളും ആകര്‍ഷകമായ സംവിധാനങ്ങളെ കുറിച്ചുള്ള ആലോചനയിലുമാണ്‌ മണി ട്രാന്‍സ്‌ഫര്‍ സ്ഥാപനങ്ങളും ബാങ്കുകളും. മിഡിലീസ്റ്റ്‌, ആഫ്രിക്കന്‍ രാജ്യങ്ങളിലെ പ്രവാസികള്‍ ഒരിക്കലും ഉപേക്ഷിക്കാന്‍ തയാറല്ലാത്ത ഹവാല അഥവാ ഹുണ്ടി സംവിധാനം ഉയര്‍ത്തുന്ന വെല്ലുവിളികള്‍ മിറകടക്കാനുള്ള ഗവേഷണമാണ്‌ തുടര്‍ന്നുകൊണ്ടേയിരിക്കുന്നത്‌. മിനിറ്റുകള്‍ കൊണ്ട്‌ നാട്ടില്‍ പണം ലഭിക്കുന്ന സംവിധാനവുമായി വെസ്റ്റേണ്‍ യൂനിയനും സമാന കമ്പനികളും രംഗത്തുണ്ടെങ്കിലും അതേക്കാള്‍ ആകര്‍ഷകമായ ട്രാന്‍സ്‌ഫര്‍ രീതികളാണ്‌ വരാനിരിക്കുന്നത്‌.
മൊബൈല്‍ റീച്ചാര്‍ജ്‌ കാര്‍ഡ്‌ വാങ്ങുന്നതുപോലെ ഇവിടെ റിയാല്‍ നല്‍കി കാര്‍ഡ്‌ വാങ്ങുകയും എസ്‌.എം.എസ്‌ അയച്ചാല്‍ നാട്ടിലെ മൊബൈല്‍ കമ്പനി പണം നല്‍കുകയും ചെയ്യുന്ന രീതിയാണ്‌ പരിഗണനയിലുള്ള ഒരു സംവിധാനം. ഇവിടെ ബാങ്ക്‌ അക്കൗണ്ട്‌ ഇല്ലാത്തവരേയും മണി ട്രാന്‍സ്‌ഫര്‍ സ്ഥാപനങ്ങളില്‍ പോകാന്‍ സമയമില്ലാത്തവരേയും ഇങ്ങനെ സ്വാധീനിക്കാമെന്നാണ്‌ കണക്കുകൂട്ടുന്നത്‌.
പക്ഷേ ബാങ്കുകളും മണിട്രാന്‍സ്‌ഫര്‍ സ്ഥാപനങ്ങളും എന്തൊക്കെ നൂതന രീതികള്‍ ആവിഷ്‌കരിച്ചാലും പുരാതന രീതിയായ ഹവാലയെന്ന, ഹുണ്ടിയെന്ന നമ്മുടെ ഉണ്ടിയെ വെല്ലാന്‍ കഴിയില്ലെന്നത്‌ കട്ടായം. ഗള്‍ഫ്‌ രാജ്യങ്ങളില്‍നിന്ന്‌ ബാങ്കുകള്‍ വഴി നാട്ടിലയക്കുന്ന പണത്തേക്കാളുമേറെ വരും ഹവാല വഴി ബഹിര്‍ഗമിക്കുന്ന പണമെന്നത്‌ അമേരിക്കയെ മാത്രമല്ല മറ്റു രാജ്യങ്ങളേയും കുഴക്കുന്ന പ്രശ്‌നമാണ്‌. രേഖകളിലില്ലാതെ ഇങ്ങനെ പോകുന്ന പണം തീവ്രവാദികള്‍ ആയുധങ്ങള്‍ വാങ്ങാന്‍ ഉപയോഗിക്കുന്നുവെന്ന ഭീതിയെ തുടര്‍ന്നാണ്‌ ഹവാലയെ കുറിച്ചുള്ള അമേരിക്കയുടെ ഗവേഷണം പുരോഗമിക്കുന്നത്‌.
എന്നാല്‍ ആയിരം റിയാലില്‍ താഴെ ശമ്പളമുള്ള പ്രവാസികളാണ്‌ കുടുംബത്തില്‍ പണമെത്തിക്കാനുള്ള വ്യഗ്രതയില്‍ ഹുണ്ടി ഏജന്റിനെ സമീപിക്കുന്നതെന്നത്‌ വസ്‌തുത.
ഇന്ത്യക്കാരും പാക്കിസ്ഥാനികളും നേപ്പാളികളും ബംഗാളികളുമൊക്കെ ഹുണ്ടിയെ ആശ്രയിക്കുന്നു. കൂടിയ വിനിമയ നിരക്കും വേഗവും വാഗ്‌ദാനം ചെയ്‌തതിനെ തുടര്‍ന്ന്‌ ബംഗാളികളും നേപ്പാളികളും കൂടുതലായും അല്‍ അമൗദി എക്‌സ്‌ചേഞ്ചിനെ ആശ്രയിച്ചു തുടങ്ങിയിട്ടുണ്ട്‌. എന്നാല്‍ പാക്കിസ്ഥാനികള്‍ക്ക്‌ പ്രിയം ഹവാല തന്നെ. അവര്‍ക്കു പുറമേ മലയാളികളും വ്യാപകമായി ആശ്രയിക്കുന്ന ഹുണ്ടിയെ ആകര്‍ഷകമാക്കുന്ന ഘടകങ്ങള്‍ നിരവധിയാണ്‌. പലപ്പോഴും ബാങ്ക്‌ നിരക്കിനെക്കാള്‍ കൂടുതല്‍ നല്‍കിയാണ്‌ മലയാളി പ്രവാസികള്‍ ഹുണ്ടി വഴി പണമെത്തിക്കാറുള്ളത്‌. പാക്കിസ്ഥാനികളും തഥൈവ.
ഇവിടെ ബാങ്കുമായി ഒരു തരത്തിലും ബന്ധപ്പെടാത്തവര്‍ക്കും മണിട്രാന്‍സ്‌ഫര്‍ സ്ഥാപനങ്ങളില്‍ പോകാന്‍ സമയം ലഭിക്കാത്തവര്‍ക്കും മറ്റൊരു മാര്‍ഗമില്ല. സ്വന്തം താമസസ്ഥലത്തുവന്ന്‌ റിയാല്‍ ശേഖരിക്കുന്ന പണം ഹുണ്ടി വഴി മണിക്കൂറുകള്‍ക്കകം നാട്ടിലെ വേണ്ടപ്പെട്ടവരുടെ കൈകളിലെത്തുന്നു. ഇതേക്കാളെല്ലാമുപരി പാക്കിസ്ഥാനികളേയും മലയാളികളേയും ആകര്‍ഷിക്കുന്നത്‌ ഹുണ്ടി ഏജന്റുമാര്‍ നല്‍കുന്ന സാവകാശമാണെന്ന്‌ അനുഭവസ്ഥര്‍ പറയുന്നു. നാട്ടിലേക്ക്‌ പണമയച്ചാല്‍ ഒന്നോ രണ്ടോ ആഴ്‌ച കഴിഞ്ഞ്‌ ഏജന്റിനു പണം നല്‍കിയാല്‍ മതി. ബാങ്ക്‌ നിരക്കിനേക്കാളും കൂടിയാലും ഈ സൗകര്യം ഏത്‌ മണി ട്രാന്‍സ്‌ഫര്‍ സ്ഥാപനത്തിനു നല്‍കാന്‍ കഴിയും.
പ്രാദേശിക കറന്‍സികളുടെ മൂല്യം ഉയരുന്നതിനു മുമ്പ്‌ ഇന്ത്യയിലായാലും പാക്കിസ്ഥാനിലായാലും ബാങ്ക്‌ നിരക്കിനേക്കാളും കൂടുതല്‍ നല്‍കാന്‍ ഹവാലകള്‍ക്ക്‌ സാധിച്ചിരുന്നു. ഏതു കോണിലും അതിവേഗമെത്തുമെന്നതും കുറഞ്ഞ നിരക്കുമാണ്‌ പ്രവാസികളെ ഹുണ്ടിയിലേക്ക്‌ ആകര്‍ഷിച്ചു തുടങ്ങിയത്‌. ഇവിടെയെന്നതു പോലെ നാട്ടിലും ബാങ്ക്‌ അക്കൗണ്ട്‌ ഇല്ലാത്തവര്‍ക്കും ഹവാല അനുഗ്രഹമാകുന്നു. ഇതൊക്കെ വെച്ചുനോക്കുമ്പോള്‍ മണി എക്‌സ്‌ചേഞ്ച്‌ കമ്പനികളും ബാങ്കുകളും എത്രമാത്രം ആകര്‍ഷകമാക്കിയാലും എന്തൊക്കെ അഭ്യാസം നടത്തിയാലും ഹുണ്ടി ഒരിക്കലും അവസാനിക്കില്ല. ഐ.എം.എഫും ലോകബാങ്കും അമേരിക്കയും എന്തൊക്കെ ഗവേഷണം നടത്തിയാലും.

1/18/08

പൂജ്യത്തിന്റെ നോട്ട്‌


കൈക്കൂലിക്കാര്‍ക്ക്‌ നല്‍കാന്‍
പൂജ്യത്തിന്റെ നോട്ട്‌


കൈക്കൂലിക്കാരായ ഉദ്യോഗസ്ഥരെ ഞെട്ടിക്കാനുള്ളതാണ്‌ ചിത്രത്തിലുള്ള പൂജ്യം രൂപ നോട്ട്‌. രാജ്യത്തിന്റെ പൊതു ശത്രുവായ അഴിമതിക്കെതിരെ സന്നദ്ധ സംഘടനയായ ഫിഫ്‌ത്‌ പില്ലര്‍ ആരംഭിച്ച പ്രചാരണ പരിപാടിയുടെ ഭാഗമായുള്ളതാണ്‌ ഈ നോട്ട്‌. നേരിട്ട്‌ കണ്ടിട്ടില്ലെങ്കിലും നമ്മുടെ രൂപയുടേതിനോട്‌ നല്ല സാമ്യമുണ്ട്‌ ചിത്രത്തിന്‌. ബ്ലോഗര്‍മാരില്‍ ആരെങ്കിലും ഇതു കണ്ടിട്ടുണ്ടോ ആവോ.
പ്രവാസികളായ ഞങ്ങള്‍ക്ക്‌ ഇപ്പോള്‍ ഇന്ത്യന്‍ നോട്ടിനോട്‌ തീരേ കമ്പമില്ല. രൂപയുടെ മൂല്യവര്‍ധന ശമ്പളത്തില്‍ വന്‍ കുറവാണ്‌ വരുത്തിയിരിക്കുന്നത്‌. ഡ്രൈവിംഗ്‌ ലൈസന്‍സോ ബര്‍ത്ത്‌ സര്‍ട്ടിഫിക്കറ്റോ അതു പോലുള്ള ഗുലുമാലുകളോ നല്‍കാന്‍ കൈക്കൂലി ആവശ്യപ്പെടുന്നവര്‍ക്ക്‌ നമ്മുടെ ആയിരം രൂപയോട്‌ സമാനതയുള്ള പൂജ്യത്തിന്റെ നോട്ട്‌ നല്‍കണമെന്നാണ്‌ ഫിഫ്‌ത്‌ പില്ലര്‍ ആവശ്യപ്പെടുന്നത്‌. അങ്ങനെ നമ്മുടെ പ്രതിഷേധം അറിയിക്കാം. പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനായ എം.ബി നിര്‍മലാണ്‌ ഈയിടെ ഫിഫ്‌ത്‌ പില്ലറിനു രൂപം നല്‍കിയത്‌.
Related Posts Plugin for WordPress, Blogger...