8/28/12

സന്ദര്‍ശകര്‍ക്ക് വിസ്മയമായി ഉസ്മാന്റെ കിണര്‍

 പുതിയ സംരക്ഷണ വേലി കെട്ടിയിരിക്കുന്ന മദീനയിലെ ബിഅ്‌റു ഉസ്മാന്‍. വലത്ത്: കിണറില്‍നിന്നുള്ള വെള്ളം ശേഖരിക്കുന്നവരെ കൗതുകത്തോടെ നോക്കിനില്‍ക്കുന്ന മലയാളികള്‍.

മദീന: ഇസ്‌ലാമിക ചരിത്രത്തില്‍ കുടിവെള്ള ചൂഷണത്തിനെതിരായ ഇടപെടലിന്റെ കഥ പറയുന്ന ബിഅ്‌റു ഉസ്മാന്‍ കാണാനെത്തുന്നവര്‍ വര്‍ധിച്ചു. പെരുന്നാള്‍ അവധി ദിനങ്ങള്‍ ചരിത്രപഠന യാത്രക്ക് വിനിയോഗിച്ച ധാരാളം സംഘങ്ങള്‍ ഇത്തവണ ഈ ചരിത്ര കിണര്‍ കാണാനെത്തി. സൗദി അറേബ്യന്‍ മണ്ണിലെ ചരിത്ര സാക്ഷ്യങ്ങള്‍ സന്ദര്‍ശിക്കുന്നവരില്‍ പ്രവാസി മലയാളികള്‍ എന്നും മുന്നിലാണ്.
പ്രവാചകന്റെ കാലത്ത് ജൂതന്റെ ജലചൂഷണത്തെ പരാജയപ്പെടുത്തിയ ചരിത്രത്തിന്റെ ഉറവ ചുരത്തുന്ന കിണറാണ് ബിഅ്‌റു ഉസ്മാന്‍ എന്ന പേരില്‍ അറിയപ്പെടുന്നത്. 
ഹജ്, ഉംറ തീര്‍ഥാടകര്‍ മദീന സന്ദര്‍ശനത്തില്‍ സാധാരണ ഉള്‍പ്പെടുത്താത്തതാണ് ഖിബ്‌ലത്തൈന്‍ മസ്ജിദിന് അടുത്തുള്ള ഈ കിണര്‍. ഒരു തോട്ടത്തിനകത്ത് സംരക്ഷിച്ചിരിക്കുന്ന കിണറില്‍ ഇപ്പോഴും നല്ല ഉറവയുണ്ട്. വെള്ളം പമ്പ് ചെയ്ത് തോട്ടത്തിനകത്തെ ഈത്തപ്പനകള്‍ക്ക് നനക്കാന്‍ ഉപയോഗിക്കുന്നു.
മദീനയിലെ വരള്‍ച്ച സമയത്ത് ജനങ്ങള്‍ വെള്ളം കിട്ടാതെ വലഞ്ഞപ്പോള്‍ ഉടമ ജൂതനായ റൂമല്‍ ഗിഫാരി  സ്വന്തം കിണറിലെ വെള്ളം വില്‍പന നടത്തിയതോടെയാണ് അതുവരെ ബിഅ്‌റു റൂമ എന്ന് അറിയപ്പെട്ടിരുന്ന കിണര്‍ ബിഅ്‌റു ഉസ്മാന്‍ ആയി ചരിത്രത്തില്‍ ഇടം നേടിയത്.
മുസ്‌ലിംകളില്‍നിന്ന് കൂടുതല്‍ വില ഈടാക്കി ജൂതന്‍ ജലചൂഷണം തുടര്‍ന്നപ്പോള്‍ പ്രവാചകന്‍ ആ കിണര്‍ വിലക്കു വാങ്ങി എല്ലാവര്‍ക്കും ജലം വിതരണം ചെയ്യാന്‍ ആഹ്വാനം  ചെയ്യുകയായിരുന്നു. ആരെങ്കിലും റൂമയില്‍നിന്ന് കിണര്‍ വാങ്ങി എല്ലാവര്‍ക്കും വെള്ളമെടുക്കാന്‍ സൗകര്യം ഏര്‍പ്പെടുത്തിയാല്‍ അയാള്‍ക്ക് സ്വര്‍ഗത്തില്‍ പ്രത്യേക പാനീയം ലഭിക്കുമെന്ന പ്രവാചകന്റെ വാക്കുകള്‍ പിന്‍പറ്റി ഉടന്‍ തന്നെ ഉസ്മാനുബ്‌നു അഫ്ഫാന്‍ അതു വില കൊടുത്തു വാങ്ങി ജനങ്ങള്‍ക്ക് സൗജന്യമായി ജലമെടുക്കാന്‍ സൗകര്യം ഏര്‍പ്പെടുത്തിയെന്ന് ചരിത്രം പറയുന്നു. ഉസ്മാന്റെ സേവനത്തെ സുന്ദര ദാനമെന്ന് പ്രവാചകന്‍ പ്രകീര്‍ത്തിച്ചതോടെ കിണര്‍ പിന്നീട് ബിഅ്‌റു ഉസ്മാനായി മാറി.
കുടിവെള്ളത്തിനു വേണ്ടി ലോകം പുതിയ യുദ്ധത്തിലേക്ക് നീങ്ങുമ്പോഴും ലോകത്തെ ഒട്ടുമിക്ക രാജ്യങ്ങളിലും ജലചൂഷണം മുഖ്യ വിഷയമാകുമ്പോഴും വറ്റാത്ത ഉറവയുള്ള ഈ കിണര്‍ നല്‍കുന്ന ചരിത്രപാഠം ചെറുതല്ല.
ചുറ്റും വേലിയും കവാടവും നേരത്തെ തന്നെ ഉണ്ടായിരുന്നുവെങ്കിലും സന്ദര്‍ശകര്‍ വര്‍ധിച്ചതോടെ കിണറും അതിനോടു ചേര്‍ന്നുള്ള പമ്പ് ഹൗസും വേര്‍തിരിക്കാന്‍ ഇപ്പോള്‍ ഇരുമ്പ് വേലി നിര്‍മിച്ചിരിക്കയാണ്. ഒരാഴ്ച മുമ്പാണ് ഈ വേലി നിര്‍മിച്ചതെന്ന് മദീന സന്ദര്‍ശകരോടൊപ്പം ഇവിടെ എത്താറുള്ള ജഅ്ഫര്‍ എളമ്പിലാക്കോട് പറഞ്ഞു.
വേലി നിര്‍മിച്ചുവെങ്കിലും കിണറിലെ വെള്ളം കൗതുകത്തിനു രുചിച്ചു നോക്കുന്നവരെയും പുണ്യം കല്‍പിച്ചോ അല്ലാതെയോ കുപ്പിയിലാക്കി കൊണ്ടുപോകുന്നവരെയും കാണാന്‍ കഴിഞ്ഞു. കുടിവെള്ളം പോലുള്ള പ്രശ്‌നങ്ങളോട് മുഖം തിരിക്കരുതെന്ന ആഹ്വാനത്തിനപ്പുറം മദീനയിലെ സംസമെന്നും വിളിക്കാറുള്ള ഈ കിണറിലെ വെള്ളത്തിന്  യാതൊരു പുണ്യവുമില്ലെന്ന് ഗ്രന്ഥകാരന്‍ കൂടിയായ ജഅ്ഫര്‍ എളമ്പിലാക്കോട് പറഞ്ഞു. ചരിത്രശേഷിപ്പുകള്‍ ഒന്നൊന്നായി ഇല്ലാതായിക്കൊണ്ടിരിക്കേ അവ കാണാനുള്ള പ്രവാസി മലയാളികളുടെ താല്‍പര്യം പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു. 

9 comments:

  1. നല്ല പോസ്റ്റ്
    നല്ല അറിവ്

    ReplyDelete
  2. ഇതിനെ പറ്റി നല്ല അറിവ് തന്നതിന് നന്ദി ..തിര

    ReplyDelete
  3. ഈ അറിവിനു നന്ദി.....
    വെള്ളത്തിനായി സ്ത്രീകള്‍ പതിമൂന്നു കിലോ മീറ്ററുകളോളം നടക്കേണ്ടി വരുന്ന ഇന്ത്യാമഹാരാജ്യത്തിലിരുന്ന് ഇതു വായിക്കുമ്പോള്‍..........വെള്ളത്തിനു ജാതിയും മതവും നിറവും പറയുന്നത് കേള്‍ക്കേണ്ടി വരുമ്പോള്‍.......

    ReplyDelete
  4. This comment has been removed by the author.

    ReplyDelete
    Replies
    1. This comment has been removed by the author.

      Delete
    2. This comment has been removed by the author.

      Delete
    3. എഴുത്ത് കലക്കി...


      പുണ്യമില്ലെന്ന് പറയാനൊക്കുമോ....?

      ReplyDelete

      Delete
  5. എഴുത്ത് കവക്കി...


    പുണ്യമില്ലെന്ന് പറയാനൊക്കുമോ....?

    ReplyDelete

Related Posts Plugin for WordPress, Blogger...