4/30/09

തള്ളാനും കൊള്ളാനും മല്‍ബു

എം. അഷ്‌റഫ്‌
ജീവിതത്തില്‍ ഇതുവരെ ഇങ്ങനെയാരും തള്ളിയിട്ടില്ല.
ആരെങ്കിലും ചെറിയ തള്ള്‌ നല്‍കാനുണ്ടായിരുന്നുവെങ്കില്‍ എവിടെയോ എത്തിപ്പോകുമായിരുന്നുവെന്ന്‌ എപ്പോഴും പരിഭവം പറയാറുള്ള മല്‍ബു ആ തള്ളില്‍ വീണില്ലെന്നേയുള്ളൂ.
റോഡില്‍ കമിഴ്‌ന്നടിച്ചു വീഴാതെ ആരുടെയോ ഭാഗ്യത്തിന്‌ ബാലന്‍സ്‌ ചെയ്യാനായതിനാല്‍ ചോര കണ്ടില്ല.
പ്രതീക്ഷകള്‍ക്ക്‌ വിപരീതമായിരുന്നു, അല്ല, എല്ലാ കണക്കുകൂട്ടലുകളും തകര്‍ക്കുന്നതായിരുന്നു ആ തള്ള്‌.
അയമു പറഞ്ഞ എല്ലാ അടയാളങ്ങളും നോക്കിയതാ. വണ്ടി അരികിലൂടെ വന്നുനിര്‍ത്തി കയറ്റിക്കൊള്ളും എന്നാണ്‌ പറഞ്ഞിരുന്നത്‌.
ആദ്യാനുഭവമായതിനാല്‍ ഇത്തിരി ഭയമൊക്കെ ഉണ്ടായിരുന്നു.
അയമൂന്റെ വാക്കുകള്‍ കേട്ടാല്‍ പിന്നെ ഒട്ടും ശങ്കിക്കാനില്ല.
കാശ്‌ കൊടുത്തിട്ടല്ലേ, പിന്നെ എന്തിനു ഭയക്കണം?
രാവിലെ എട്ട്‌ മണിക്ക്‌ തുടങ്ങിയതായിരുന്നു വണ്ടിയും കാത്തുള്ള റോഡരികിലെ ഈ നില്‍പ്‌.
അവസാനം വണ്ടി വന്നു. അയമു പറഞ്ഞതുപോലെ റോഡരികില്‍ ചേര്‍ത്തുനിര്‍ത്തി.
ഇതാ പിടിച്ചോളൂ എന്ന മട്ടില്‍ കൈകള്‍ നീട്ടി നില്‍ക്കുകയാണ്‌ മല്‍ബു. അഞ്ച്‌ മിനുട്ടായിട്ടും വണ്ടിയില്‍നിന്ന്‌ ആരും ഇറങ്ങുന്നില്ല. മെല്ലെ കണ്ണയച്ചു നോക്കി. ആശാന്‍ മൊബൈലില്‍ സംസാരിച്ചുകൊണ്ടിരിക്കുകയാ. ഒരു കൈയില്‍ സിഗരറ്റുമുണ്ട്‌.
അതു രണ്ടും കഴിഞ്ഞായിരിക്കും ഇറങ്ങുക.
ഏത്‌ ഓഫീസില്‍ പോയാലും തനിക്ക്‌ സമീപിക്കേണ്ടയാള്‍ മൊബൈലിലും മാള്‍ബൊറോയിലും തൊടല്ലേ എന്ന പ്രാര്‍ഥനയോടെ വേണം ക്യൂ നില്‍ക്കാന്‍ എന്നു പറയാറുണ്ട്‌.
മല്‍ബു പ്രാര്‍ഥിച്ചു... പടച്ചോനേ, ഇനിയും സിഗരറ്റ്‌ വലിക്കല്ലേ.�
വണ്ടി എത്തിയിട്ട്‌ പത്ത്‌ മിനുട്ടോടക്കുന്നു.
ക്ഷമ കെട്ട മല്‍ബു ഒരു തീരുമാനമെടുത്തു. രണ്ടും കല്‍പിച്ച്‌ വണ്ടിയിലങ്ങോട്ട്‌ കയറി. മല്‍ബുവിനോടാണോ കളി.
ഇങ്ങോട്ട്‌ തന്നില്ലെങ്കില്‍ അങ്ങോട്ട്‌ ചോദിച്ച്‌ പാര്‍ട്ടി സ്ഥാനവും എം.പി സ്ഥാനവും വരെ സ്വന്തമാക്കുന്നവരാണ്‌ മല്‍ബുകള്‍.
അങ്ങനെയല്ല സംഭവിച്ചത്‌.
ആശാന്‍ ചാടിയിറങ്ങി, മല്‍ബുവിന്റെ കൈയില്‍ പിടിച്ചുവലിച്ച്‌ പുറത്തേക്കൊരു തള്ള്‌.
ഏശ്‌ ഹാദാ, മജ്‌നൂന്‍...
പോടാ പ്‌രാന്താ...
മല്‍ബു ഓര്‍ത്തു. കാശ്‌ കൊടുത്തതിനു കിട്ടിയതാ ഈ ചവിട്ട്‌. കാലം കൊള്ളൂല്ലാ.
അസ്സലാമു അലൈക്കും എന്നുപറഞ്ഞ്‌ ഹസ്‌തദാനം ചെയ്യുന്ന കാക്കിക്കാരെ കുറിച്ച്‌ എപ്പോഴും ഊറ്റം കൊള്ളാറുണ്ട്‌.
ഇവിടെ വാടാ, കയറെടാ തുടങ്ങിയ മൃദു തെറികളില്‍ തുടങ്ങി കടുംതെറികളിലൂടെ കൊടുംതെറികളില്‍, പിന്നെ ഉരുട്ടലില്‍ കലാശിക്കുന്ന കാക്കിക്കാരെ അപേക്ഷിച്ച്‌ ഇവരില്‍ ഊറ്റം കൊള്ളുന്നതില്‍ എന്താണു തെറ്റ്‌?
ഏയ്‌ ഒരു തെറ്റുമില്ല. പക്ഷെ, കാക്കിക്കാര്‍ എല്ലായിടത്തും ഒരുപോലെ തന്നെയാ.
ദാ ഇപ്പോള്‍ കണ്ടില്ലേ, തള്ളിയ തള്ള്‌.
മല്‍ബു ഓര്‍ത്തു.
എല്ലാ ഉംറികളുടേയും ഗതി തന്നെയായിരിക്കുമോ ഇത്‌.
എന്നെ പിടിച്ചോളൂ, എന്നെ പിടിച്ചോളൂ എന്നു പറഞ്ഞുകൊണ്ട്‌ തലങ്ങും വിലങ്ങും നടന്നാലും ആരും പിടിക്കാന്‍ എത്തിക്കൊള്ളണമെന്നില്ല. അതൊരു ഭാഗ്യമോ നിര്‍ഭാഗ്യമോ ആണ്‌.
മുങ്ങിയതിനു ശേഷം ജോലി തെരഞ്ഞ്‌ കണ്ടുപിടിച്ച്‌ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പിടിയിലാകുന്ന ഉംറികളുമുണ്ട്‌. അതും ഭാഗ്യമോ നിര്‍ഭാഗ്യമോ തന്നെ.
അങ്ങനെ ഉംറികളുടെ മടക്കം മല്‍ബുകള്‍ക്ക്‌ പുതിയ തൊഴില്‍ സാധ്യത തുറന്നുകൊടുത്തു.
അയമുമാരും സെയ്‌തലവിമാരും അതിന്റെ സാധ്യതകളിലേക്ക്‌ ആഴ്‌ന്നിറങ്ങി. പിടിയന്മാരുടെ പിന്തുണയില്ലാതെ തന്നെയും ചില സമര്‍ഥരായ മല്‍ബുകള്‍ തുടങ്ങി ഈ വ്യാപാരം.
നാട്ടില്‍ പോകാനൊരുങ്ങിയ മല്‍ബുവിന്‌, വണ്ടികള്‍ വരുന്ന വഴികളറിഞ്ഞ്‌ കാത്തുനില്‍ക്കാനുള്ള സ്ഥലം നിര്‍ണയിച്ചുകൊടുക്കുകയേ ഈ വ്യാപാരത്തില്‍ വേണ്ടിയിരുന്നുള്ളൂ. ഭാഗ്യത്തിനോ നിര്‍ഭാഗ്യത്തിനോ വണ്ടി നിറുത്തി പെറുക്കിയാല്‍ നിശ്ചയിച്ചുറപ്പിച്ച തുക പോക്കറ്റിലായി. അല്ലെങ്കില്‍ ഒരാഴ്‌ച കഴിഞ്ഞിട്ടും പിടികൊടുക്കാന്‍ യോഗമില്ലാതെ മടങ്ങിവരുന്ന ഉംറിക്ക്‌ കാശ്‌ മടക്കിക്കൊടുക്കണം- അത്ര തന്നെ.
വിസക്ക്‌ കാശു വാങ്ങി ആറുമാസം ബക്കാല നടത്തി കഫീല്‍ ശരിയില്ലെന്ന്‌ പഴി പറഞ്ഞുകൊണ്ട്‌ പണം ഗഡുക്കളായി മടക്കിക്കൊടുക്കുന്നതു പോലെ.
പിടിത്തം കൊടുക്കുന്ന മല്‍ബുകള്‍ക്ക്‌ മുന്നില്‍ പടിയടക്കുന്ന പുതിയ കാലത്ത്‌ വ്യാപാര സാധ്യതകളും വര്‍ധിച്ചിട്ടുണ്ട്‌. പടിയടക്കാതെ തള്ളാനും മല്‍ബുവിന്‌ വഴികളേറെ.

മല്‍ബുവിന്റെ കാത്തിരിപ്പ്‌

കാത്തിരിപ്പ്‌ തുടങ്ങിയിട്ട്‌ കുറേ നേരമായി.
അയാള്‍ വരുമോ? അതോ കഴിഞ്ഞ തവണത്തെ പോലെ അവസാനം ഫോണ്‍ കോളായിരിക്കുമോ വരിക?
അസ്വസ്ഥനായ മല്‍ബു ചിന്താമല്‍ബുവായി.
കഫീലിന്റെ കൂടെ അത്യാവശ്യമായി ഒരു സ്ഥലംവരെ പോകേണ്ടിവന്നു എന്നായിരുന്നു അന്ന്‌ അവസാനം ഫോണില്‍ അയാളുടെ മറുപടി.
രണ്ടു മണിക്കൂറോളം നടുറോഡില്‍ കാത്തുനിന്ന ശേഷം കേട്ട മറുപടിയില്‍ രക്തം തിളച്ചുവന്നതായിരുന്നു. പക്ഷേ എന്തു ചെയ്യാന്‍ കഴിയും, ജീവിതം അയാളുടെ കൈയിലായിപ്പോയില്ലേ?
ഇത്രയും നേരം ഇവിടെ നിര്‍ത്തിയിട്ടാണോ ഇപ്പോള്‍ നിങ്ങളുടെ ഈ മറുപടി?
ഞാനൊരു ഹൗസ്‌ ഡ്രൈവറാണേ എന്നായിരുന്നു പിന്നീട്‌ അയാളുടെ വിശദീകരണം.
അറിയാലോ, ഹൗസ്‌ ഡ്രൈവറുടെ പരിപാടി. ഒന്നിനും ഒരു നിശ്ചയോം കാണില്ല.
പാസ്‌പോര്‍ട്ടിനായി കഴിഞ്ഞയാഴ്‌ച രണ്ടു മണിക്കൂറോളം കാത്തിരുന്ന വിവരം ഇതുവരെ ആരോടും പറഞ്ഞിരുന്നില്ല. ഒന്നുകൂടി കളിയാക്കാനായി റൂമിലുള്ളവരോടും കൂട്ടുകാരോടും എന്തിനു പറയണം?
അലമ്പില്ലാതെ നാട്ടിലെത്താന്‍ അലവിയുടെ കൈയില്‍ പാസ്‌പോര്‍ട്ട്‌ ഏല്‍പിച്ചപ്പോള്‍ തന്നെ എല്ലാവരും പറഞ്ഞതാ. ഇനി കാത്തിരിപ്പും മൊബൈല്‍ വിളിയും തന്നെയായിരിക്കുമെന്ന്‌.
അപ്പോഴൊന്നും മല്‍ബു പ്രതീക്ഷ കൈവെടിഞ്ഞിട്ടില്ല.
അയാളുടെ സംസാരത്തില്‍ അങ്ങനെ പറ്റിക്കുന്നയാളാണെന്ന്‌ ഒരിക്കലും തോന്നിയിട്ടില്ല. എടങ്ങേറില്ലാതെ നാട്ടില്‍ പോയി കെട്ട്യോളേം മക്കളേം കണ്ട്‌ പുതിയ വിസയില്‍ സുഖായി മടങ്ങിവരാമെന്ന്‌ അയാള്‍ പറയുമ്പോള്‍ മാത്രമാണ്‌ ആശ്വാസം.
ഇപ്പോള്‍ കുടുംബക്കാരും കൂട്ടുകാരുമൊക്കെ കുറ്റപ്പെടുത്തുന്നത്‌ തന്നെയാണ്‌.
ആരെങ്കിലും പാസ്‌പോര്‍ട്ട്‌ കൈമാറുമോ? അത്രക്കും പൊട്ടനാണോ നീ എന്നാണ്‌ എല്ലാവരുടേയും ചോദ്യം.
മഹാ പൊട്ടത്തരം തന്നെയാ ചെയ്‌തത്‌.
നാട്ടില്‍ പോയി പുതിയ വിസയില്‍ വരാനുള്ള തിടുക്കം കാരണം മറ്റൊന്നും ആലോചിച്ചില്ല. അലമ്പില്ലാതെ നാട്ടിലെത്താനും മടങ്ങിവരാനും മറ്റെന്താണൊരു വഴി.
നാലുവര്‍ഷം ജോലി ചെയ്‌തതില്‍ മിച്ചമുള്ളതും കടം വാങ്ങിയുമാണ്‌ പുതിയ വിസ ഒപ്പിച്ചത്‌. അതും കൊണ്ട്‌ പിടികൊടുക്കാതെ പോയി വരാന്‍ മറ്റൊരു മാര്‍ഗവുമില്ലാതെ ആലോചിച്ചിരിക്കുമ്പോഴാണ്‌ പടച്ചവന്‍ അലവിയെ മുന്നിലെത്തിച്ചത്‌.
സുരക്ഷിതമായി വിമാനത്തിലെത്തിച്ചാല്‍ 2000 റിയാല്‍.
മറ്റൊന്നും ആലോചിച്ചില്ല. ഈ ഉംറി പിന്നെ എന്താ ചെയ്യുക? ഇപ്പോള്‍ കുറ്റപ്പെടുത്താന്‍ വരുന്ന കുടുംബക്കാരും കൂട്ടുകാരുമൊന്നും അന്ന്‌ ഉണ്ടായിരുന്നില്ല.
പലരുടേയും മുഖങ്ങള്‍ മനസ്സിലൂടെ കടന്നുപോവുകയാണ്‌. നാലു വര്‍ഷത്തിനുശേഷം നാട്ടിലേക്ക്‌ മടങ്ങുമ്പള്‍ മക്കള്‍ക്കായി വാങ്ങിയ സാധനങ്ങള്‍ റൂമില്‍ തയാറാക്കി വെച്ച പെട്ടിയില്‍ ഭദ്രമാണ്‌. പുതിയ വിസയില്‍ മടങ്ങിയെത്തിയിട്ട്‌ വേണം അലമ്പില്ലാതെ പണിയെടുക്കാനും എന്തെങ്കിലുമൊക്കെ മിച്ചം വെച്ച്‌ വീടുണ്ടാക്കാനും.
ചിന്തയുടെ വേഗം വാച്ചിലെ സമയസൂചിക്കില്ലല്ലോ. പറഞ്ഞ സമയവും കടന്ന്‌ ഇപ്പോള്‍ മണിക്കൂര്‍ രണ്ടാകുന്നു. മൊബൈല്‍ എടുത്ത്‌ ഡയല്‍ ചെയ്‌തു നോക്കി. സ്വിച്ച്‌ ഓഫാണ്‌.
പടച്ചോനേ, ഇന്നും കാത്തിരിപ്പ്‌ വെറുതെയാകുമോ?
ദേ സമീപത്ത്‌ തന്നെപോലെ അസ്വസ്ഥനായി വിരല്‍ കടിച്ചുകൊണ്ട്‌ നില്‍ക്കുന്നു മറ്റൊരു മല്‍ബു.
മലയാളിയാ അല്ലേ?
അതേ, നാട്ടില്‍ എവിടാ?
കൊണ്ടോട്ടി. ആരെയോ കാത്തുനില്‍ക്കുകാ അല്ലേ?
അതേ, മുഹമ്മദ്‌ക്കാനെ കാത്തുനില്‍ക്കുവാ. നിങ്ങളോ?
ഞാനും ഒരാളെ കാത്തുനില്‍ക്കുവാ, അലവിയെ.
പാസ്‌പോര്‍ട്ടും കൊണ്ട്‌ അയാള്‍ കറങ്ങിനടക്കുകാ.
രണ്ടുപേരും പറഞ്ഞത്‌ ഒരേ സമയത്തായിരുന്നു.
തുല്യ ദുഃഖിതര്‍.
ആട്ടെ എത്ര മണിക്ക്‌ എത്തുമെന്നാ പറഞ്ഞത്‌?
ആറ്‌ മണി.
എന്നോടും ആറ്‌ മണി.
ഇരുവരുടേയും കൈയിലുള്ളത്‌ ഒരേ മൊബൈല്‍ നമ്പര്‍.
രണ്ട്‌ മല്‍ബുകളും ഞെട്ടി.
വെപ്പ്‌മുടി പോലെ തോന്നിക്കുന്ന മുടിയുള്ളയാള്‍ക്കാണോ നിങ്ങള്‍ പാസ്‌പോര്‍ട്ട്‌ കൊടുത്തത്‌?
അല്ല, അലവി നല്ല ഒത്ത കഷണ്ടിയാ.
ഇയാള്‍ എവിടാ താമസിക്കുന്നതെന്ന്‌ അറിയാമോ?
അയാള്‍ പറയുന്ന ഏതെങ്കിലും സ്ഥലത്ത്‌ വരികയാ പതിവ്‌. ഇവിടെ വെച്ചാ ഒരു മാസം മുമ്പ്‌ പാസ്‌പോര്‍ട്ട്‌ കൊടുത്തത്‌.
ഞാന്‍ സൂഖില്‍ വെച്ചാ കൊടുത്തത്‌.
രണ്ടും ഒരാള്‍ തന്നെയായിരിക്കും. അപ്പോള്‍ അയാളുടേത്‌ വെപ്പുമുടിതന്നെയായിരിക്കും.
പടച്ചോനേ, കുടുങ്ങിയോ?
രണ്ടുപേരും പറഞ്ഞത്‌ ഒരേ സമയം.
അതേ, മല്‍ബുകള്‍ ഒരേ പോലെ ചിന്തിക്കുന്നു.
മണ്ടത്തരമാകുന്ന മല്‍ബുത്തരത്തിലും ഒപ്പത്തിനൊപ്പം.

വോട്ടില്ല, പകരം അടി

ബന്ധങ്ങള്‍ ഉണ്ടാക്കുന്നയാളാണ്‌ ശശി തരൂര്‍. കടല്‍ കടന്നും ബന്ധങ്ങള്‍ വളര്‍ത്തുന്നയാള്‍. ലോകമേ തറവാട്‌. ഇസ്രായിലുമായി പോലും വേണം ബന്ധമെന്ന്‌ വാദിക്കുന്നയാള്‍. വേണ്ടാ എന്നു പറയുന്നവര്‍ മഹാത്മാ ഗാന്ധിയോടൊപ്പം എന്നോ പോയി മറയേണ്ടിയിരുന്നവര്‍. കാലത്തിനു കൊള്ളാത്തവര്‍.
അങ്ങനെയുള്ള ശശി തരൂര്‍ ബന്ധം കുളമാക്കിയെന്നു പറഞ്ഞാല്‍ ആരും ഒന്നമ്പരക്കും. പക്ഷേ ഇതു വാസ്‌തവം.
ഒരു പാത്രത്തിലുണ്ടും ഒരേ കട്ടിലില്‍ കിടന്നും എന്നൊക്കെ പറയാവുന്ന രണ്ട്‌ മല്‍ബുകളെ തമ്മില്‍ തെറ്റിച്ചിരിക്കയാണ്‌ അനന്തപുരിയിലെ ലോക്‌സഭാ മണ്ഡലത്തില്‍ വിജയം പ്രതീക്ഷിച്ച്‌ കഴിയുന്ന ശശി തരൂര്‍.
ഒരേ പാത്രത്തിലുണ്ടു, ഒരേ കിടക്കയില്‍ കിടന്നു എന്നൊക്കെ പണ്ടാണെങ്കില്‍ ഉറപ്പിച്ചു പറയാമായിരുന്നു. അക്ഷരാര്‍ഥത്തില്‍ ഇതുറപ്പില്ലാത്തതു കൊണ്ട്‌ അങ്ങനെ പറയാന്‍ വയ്യ. കാരണം ഒരേ സമയത്തല്ല രണ്ടു പേരുടേയും ഭക്ഷണം. ജോലി കഴിഞ്ഞ്‌ രണ്ടു പേരും ഒരേ സമയത്ത്‌ മുറിയിലെത്താറില്ല എന്നതു തന്നെ കാരണം. വേണമെങ്കില്‍ ഒരാള്‍ ഭക്ഷണം കഴിച്ച്‌ കഴുകിവെച്ച പാത്രത്തില്‍ രണ്ടാമത്തെയാള്‍ ഉണ്ടു എന്നു പറയാം.
ഒരേ കട്ടിലില്‍ കിടന്നു എന്നു വേണമെങ്കില്‍ ശങ്കയില്ലാതെ പറയാം. ഇടുങ്ങിയ മുറിയില്‍ രണ്ടാമതൊരു കട്ടിലിടാന്‍ സ്ഥലമില്ലാത്തതിനാല്‍ നിലത്ത്‌ ബ്ലാങ്കറ്റ്‌ വിരിച്ചാണ്‌ അയമുവിന്റെ കിടപ്പ്‌. പക്ഷേ കട്ടിലിന്റെ ഉടമയായ നാണി മുറിയിലില്ലാത്തപ്പോഴെല്ലാം അയമു കട്ടിലില്‍ കിടന്നാണ്‌ ടി.വി കണ്ടിരുന്നത്‌. ലോക വിവരം കൂടുതല്‍ അയമുവിനു തന്നെയാണ്‌ കൂടുതല്‍. കാരണം കൂടുതല്‍ സമയം ടി.വിക്കു മുമ്പില്‍ ഇരിക്കാറുള്ളത്‌ അയമു തന്നയാണ്‌. ചാനലുകള്‍ കിട്ടാതായപ്പോള്‍ അയമുവിന്‌ ശരിക്കും ഭ്രാന്ത്‌ വന്നിരുന്നു. ഒടുവില്‍ എന്തൊക്കെ വിദ്യകള്‍ ഒപ്പിച്ചതിനു ശേഷമാണെന്നോ എല്ലാ ചാനലുകളും ഒപ്പിച്ചെടുത്തത്‌. എല്ലാ ചാനലുകളും കാണാറില്ലെങ്കിലും അതൊക്കെ റിസീവറില്‍ കിട്ടിയിരിക്കണം. ഒന്നും ഇല്ല എന്നു പറയാന്‍ ഇടവരരുത്‌.
നാണിക്ക്‌ താല്‍പര്യം സംഗീതവും കംപ്യൂട്ടറുമാണ്‌. ഒരു കട്ടിലിടാന്‍ മാത്രമേ മുറിയില്‍ സ്ഥലമുള്ളൂ എങ്കിലും വലിയ ടി.വിയും ഉഗ്രന്‍ മ്യൂസിക്‌ സിസ്റ്റവും നാണിയുടെ മുതലാണ്‌. ഇടുങ്ങിയ മുറിയില്‍ അത്യുച്ചത്തില്‍ എല്ലാ ഗാംഭീര്യത്തോടെയും കേള്‍ക്കുമ്പോള്‍ മാത്രമാണ്‌ അതു സംഗീതമാകുന്നത്‌. ജയ്‌ ഹോ പാടുമ്പോള്‍ കിടിലം കൊള്ളണം. പാട്ടു കേട്ടുകൊണ്ടു വേണം നാണിക്ക്‌ കംപ്യൂട്ടറില്‍ ചാറ്റിംഗ്‌.
ഇഷ്‌ടാനിഷ്‌ടങ്ങള്‍ വേറെയാണെങ്കിലും വിട്ടുവീഴ്‌ചയാണ്‌ നാണിയുടേയും അയമുവിന്റേയും മുഖമുദ്ര. പ്രവാസ ലോകത്തെ ഒട്ടുമിക്ക മല്‍ബുകളുടേയും മുഖമുദ്ര തന്നെ. വിട്ടുവീഴ്‌ചാ മനോഭാവം ഇല്ലായിരുന്നെങ്കില്‍ എത്രയെത്ര മല്‍ബുകള്‍ തല്ലിപ്പിരിയുമായിരുന്നു. കണ്ടില്ല, കേട്ടില്ല എന്നു വിചാരിക്കാന്‍ കഴിയുന്നതുകൊണ്ടുള്ള ഈ ഒരുമയെ വാഴ്‌ത്താത്തവരില്ല.
പ്രവാസികളുടെ ഒരുമയെ തകര്‍ക്കാന്‍ ഒരു ശക്തിക്കുമാവില്ല, തകര്‍ക്കാനെത്തുന്നവരെ തകര്‍ത്തുകളയും എന്നൊക്കെ സന്ദര്‍ശകരായെത്തുന്ന രാഷ്‌ട്രീയ പാര്‍ട്ടി നേതാക്കളും കവികളും സാഹിത്യകാരന്മാരുമൊക്കെ കാച്ചുമ്പോള്‍ മല്‍ബുകള്‍ അകമേ ചിരിക്കുന്നുണ്ടാകും.
ഗതികേട്‌ കൊണ്ടാണ്‌ മാഷേ ഈ ഒരുമ. അല്ലെങ്കിലും ഇവനെപ്പോലുള്ള എരുമയെയൊന്നും ഒരിക്കലും സഹിക്കാനാവില്ലേ.
അങ്ങനെ വിട്ടുവീഴ്‌ച ചെയ്‌തും അല്ലാതെയും ഉല്ലസിച്ചു പോന്നിരുന്ന നാണിയും അയമുവും ശശി തരൂരിന്റെ ജയത്തെ ചൊല്ലി ഒന്നും രണ്ടും പറഞ്ഞു പറഞ്ഞ്‌ കയ്യാങ്കളിയിലെത്തിച്ചുവെന്ന്‌ പറഞ്ഞാല്‍ മതിയല്ലോ.
ശശി തരൂര്‍ ജയിക്കുമെന്ന്‌ ലോക വിവരമുള്ള അയമു പറയുമ്പോള്‍ നാണി വിട്ടുകൊടുക്കേണ്ടതല്ലേ.
ജയിക്കുമെങ്കില്‍ അതു വോട്ട്‌ വില കൊടുത്ത്‌ വാങ്ങിയിട്ടാകുമെന്ന നാണിയുടെ കമന്റ്‌ ഒരു ഊഹം മാത്രമാണ്‌. പക്ഷേ, മുറിയില്‍ കിടക്കാന്‍ ഇടം കൊടുത്തയാളോടാണോ ഊഹം കാച്ചുന്നത്‌.
നിങ്ങള്‍ പണ്ടേ വോട്ട്‌ കച്ചടവക്കാരാണെന്നു കൂടി പറഞ്ഞതോടെ രണ്ടു പേരുടേയും രാഷ്‌ട്രീയത്തിന്‌ നാട്ടിലേതുപോലെ തന്നെ വീറും വാശിയുമായി.
അയമു വിട്ടുകൊടുത്തില്ല, കൊടുത്തു ഒരെണ്ണം.
അഞ്ച്‌ വര്‍ഷമായി ഒരുമിച്ച്‌ താമസിക്കുന്നു.
എന്നാലും എന്നെ അടിക്കാന്‍ പാടുണ്ടോ? നാണിക്ക്‌ സങ്കടം സഹിക്കാനാവുന്നില്ല.
വോട്ടില്ലെങ്കിലെന്താ അടി കിട്ടിയില്ലേ മല്‍ബുവിന്‌.
നിങ്ങള്‍ക്ക്‌ പന്തയം വെച്ചാല്‍ പോരായിരുന്നോ. വോട്ടെണ്ണി ഫലപ്രഖ്യാപനം വന്ന ശേഷമാകാമായിരുന്നില്ലേ അടി.
പന്തയം വെച്ച്‌ എത്രയെത്ര മല്‍ബുകളാണ്‌ ദിവസങ്ങള്‍ എണ്ണിക്കഴിയുന്നത്‌. ഫോണ്‍ കാര്‍ഡുകള്‍ മുതല്‍ പതിനായിരങ്ങള്‍ വരെ പന്തയങ്ങളില്‍ മറിയും. പിന്നെ ചിലരെങ്കിലും മൊട്ടയടിച്ച്‌ നടക്കേണ്ടിയും വരും.

4/10/09

വണ്ടി റെഡി, ഇനി പോകാം

മരുഭൂമിയില്‍ പോയി വര്‍ഷങ്ങളോളം കഴിയാം.



കൂടുതല്‍ ചിത്രങ്ങള്‍ ഇവിടെ

4/5/09

എന്റെ ഹസ്‌ ഇങ്ങനെയാവണം

പ്രവാസ ലോകത്ത്‌ ഇരട്ടക്കുട്ടികളുടെ അച്ഛനായ ശേഷം ഡൊമസ്റ്റിക്‌ വര്‍ക്ക്‌ കൊണ്ട്‌ കുറച്ചൊക്കെ പ്രയാസപ്പെടുന്ന ഒരു സുഹൃത്ത്‌ അയച്ചു തന്നതാണ്‌ ഈ ഫോട്ടോ. എവിടുന്ന്‌ തപ്പിയെടുത്തൂന്ന്‌ അറിയില്ല.
ഭര്‍ത്താവിനെ കുറിച്ച്‌ സ്വപ്‌നം കാണുന്ന എല്ലാ ബ്ലോഗികള്‍ക്കും ഇത്‌ സമര്‍പ്പിക്കുന്നു.
Related Posts Plugin for WordPress, Blogger...