12/30/09
ഫാമിലി വിസ
വാര്‍ത്തകള്‍ സുഖദായകവും അസ്വസ്ഥത സൃഷ്ടിക്കുന്നവയുമുണ്ട്.
അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമക്ക് അസ്വസ്ഥത പകര്‍ന്ന വാര്‍ത്ത ഏതായിരിക്കും?
സംശയമില്ല, സ്വന്തം നാട്ടിലേക്കുള്ള വിമാനത്തില്‍ ബോംബ് പൊട്ടിക്കാന്‍ ശ്രമം നടന്നതും അക്രമി അഫ്ഗാനിസ്ഥാനെ കുറിച്ചു പറഞ്ഞതുമായിരിക്കും.
മല്‍ബുവിന് സുഖം പകര്‍ന്ന വാര്‍ത്തയാണ് സൗദി അറേബ്യയില്‍ ഫാമിലി വിസയുടെ കാര്യത്തില്‍ വരാനിരിക്കുന്ന പരിഷ്കാരം.
ഔദ്യോഗിക അറിയിപ്പൊന്നുമില്ലെങ്കിലും വാര്‍ത്ത പരന്ന് പരന്ന് അതു സംഭവിച്ചതു പോലെയായി.
ഫാമിലി വിസക്ക് ഇനി മുതല്‍ ഇഖാമയിലെ തൊഴില്‍ മാനദണ്ഡമാക്കില്ലെന്ന വാര്‍ത്തയാണ് മല്‍ബുവിന് സുഖദായകമായത്.
സുഖദായകം എന്നൊന്നും പറഞ്ഞാല്‍ പോരാ.
ഇതിലപ്പുറം ഇിനിയൊരു വാര്‍ത്ത വരാനില്ലെന്നാണ് മല്‍ബുവിന്റെ കമന്റ്.
ഒക്കെ മടക്കിവെച്ചതായിരുന്നു. ഇനിയൊന്നു കൂടി പൊടി തട്ടണം.
പൊടി പിടിച്ചു കിടന്ന മനസ്സിലും കുളിര്‍മ. വാര്‍ത്ത വരുന്നതു വരെ മനസ്സ് തികച്ചും അസ്വസ്ഥമായിരുന്നു.
പ്രവാസ ജീവിതം അവസാനിപ്പിക്കണമെന്ന ചിന്തക്കാണ് ഇതോടെ അറുതിയായത്. നാട്ടില്‍ പോയി എന്തെങ്കിലുമൊക്കെ ചെയ്ത് കുടുംബത്തോടൊപ്പം കഴിയാമെന്നു പറഞ്ഞുകൊണ്ടേയിരുന്ന മല്‍ബുവിനെ കൂട്ടുകാരും കൂടെ താമസിക്കുന്നവരും ഒരു വിധം പിടിച്ചുനിര്‍ത്തുകയായിരുന്നു.
പഠിപ്പിനനുസരിച്ചുള്ള ജോലി തന്നെയാണ് ലഭിച്ചതെങ്കിലും ഇഖാമയില്‍ രേഖപ്പെടുത്തിയ തൊഴിലാണ് മല്‍ബുവിന് കീറാമുട്ടിയായത്. അതു മാറ്റിയെടുക്കാനും ശ്രമിക്കാതിരുന്നിട്ടില്ല. പക്ഷേ, നടന്നില്ല.
പിന്നെ പരാതി പ്രളയമായി.
ഇതെന്തൊരു നാട് എന്നു ദിവസം നൂറു തവണയെങ്കിലും പറയും -നല്ല ചൂടുള്ള ദിവസം ശ്ശൊ എന്തൊരു ചൂട് എന്നും നല്ല തണുപ്പുള്ള ദിവസം ശ്ശൊ എന്തൊരു തണുപ്പ് എന്നും പറയുന്ന ലാഘവത്തോടെ.
താന്‍ പറഞ്ഞതുകൊണ്ട് തണുപ്പോ ചൂടോ കുറയില്ലെന്നു അറിയത്താവനല്ല മല്‍ബു.
എന്നാലും അസ്വസ്ഥതയിലേക്ക് ഊര്‍ന്നിറങ്ങാന്‍ മല്‍ബുവിന് അതുമതി. സ്വന്തം അസ്വസ്ഥത മറ്റുള്ളവരിലേക്ക് കൂടി പകര്‍ന്നാലേ സമാധാനത്തോടെ ഉറങ്ങാന്‍ പറ്റൂ.
താന്‍ തന്നെ നിര്‍വഹിക്കേണ്ട ജോലിയാണെന്നും ആരോടു പറഞ്ഞിട്ടും ഫലമുണ്ടാകില്ലെന്നും അറിവുള്ള മല്‍ബു തന്നെ പറയും. എന്തൊരു ജോലി ഭാരമാണിത്.
രാവിലെ ഓഫീസിലെത്തിയാല്‍ മല്‍ബു തുടങ്ങും.
നോക്കിഷ്ടാ, എടുത്താല്‍ തീരാത്തതത്രയും പണിയുണ്ട്. ശമ്പളം മാത്രം കൂടുന്നില്ല.
ഇതൊന്നുമില്ലെങ്കില്‍ റോഡിലെ തിരക്കിനെ കുറിച്ചെങ്കിലും പരാതി പറയാതെ മല്‍ബുവിന് സമാധാനമാവില്ല.
അതല്ല മാഷേ, ഫാമിലി വിസ കിട്ട്വോ. ഒന്നും പറയാറായിട്ടില്ല അല്ലേ.
ഓ, സമാധാനമായി. ചോദ്യവും ഉത്തരവും മല്‍ബു തന്നെ പറഞ്ഞു.
കുറച്ചുകൂടി ക്ഷമിച്ചേ പറ്റൂ. അറിയിപ്പ് വല്ലതും വരട്ടെ.
അതല്ല കാര്യം, അടുത്ത മാസം നാട്ടില്‍ പോകാനിരുന്നതാ. ഞാനതങ്ങ് കാന്‍സല്‍ ചെയ്തു. ഫാമിലി വിസ കിട്ടുകയാണെങ്കില്‍ മല്‍ബിയെ ഇങ്ങോട്ടു കൊണ്ടുവന്നാല്‍ മതിയല്ലോ?
വന്നിട്ട് ഒരു വര്‍ഷമേ ആയുള്ളൂവെങ്കിലും സ്വന്തം ടിക്കറ്റില്‍ പോകാന്‍ മാനേജറുടെ കാലു പിടിച്ചിട്ടാ ഒരു മാസത്തെ വെക്കേഷന്‍ നേടിയത്.
ഫാമിലി വിസ കിട്ടിയില്ലെങ്കില്‍ കടിച്ചതുമില്ല, പിടിച്ചതുമില്ല എന്നതു പോലെയാകും.
ആട്ടെ, മല്‍ബിയോടു പറഞ്ഞോ?
ഞാനായിട്ട് പറഞ്ഞില്ല. അവിടെ പത്രത്തിലും ടി.വിയിലും വന്നൂത്രെ.
ഏതായാലും മല്‍ബി നല്ല പ്രതീക്ഷയിലാണ്. അവള്‍ ഒരുക്കം തുടങ്ങി. വെക്കേഷനില്‍ വരുന്നില്ലാന്നു കൂടി പറഞ്ഞപ്പോള്‍ വിശ്വാസം ഇരട്ടിച്ചു. ഇക്കുറി എന്തായാലും നടക്കും.
ഹലോ. ഹലോ..
ഫാമിലി വിസക്ക് അപ്ലിക്കേഷന്‍ കൊടുക്കാറായോ?
അയ്യോ .. ഇതു ഇസ്തിഖ്ദാമല്ല, പത്രം ഓഫീസാണ്.
പത്രം ഓഫീസിലേക്കു തന്നെയാ വിളിച്ചത്. എപ്പൊഴാ കൊടുക്കാന്‍ പറ്റ്വാ.
കുറച്ചൂടി ക്ഷമിക്കേണ്ടി വരും. ഒന്നും വ്യക്തത കൈവന്നിട്ടില്ല.
എന്നാലും ഒരാഴ്ച കൊണ്ട് കിട്ടുമോ. നാട്ടില്‍ പോകാനിരുന്നതാ. ഇനിയിപ്പോ ഫാമിലിയെ ഇങ്ങോട്ടു കൊണ്ടുവരാനാ തീരുമാനം.
നല്ലതു തന്നെ. എന്നാലും ക്ഷമിക്കേണ്ടിവരും.
ക്ഷമ മല്‍ബുവിന് പുത്തരിയല്ലല്ലോ. എയര്‍ ഇന്ത്യ വിമാനത്തില്‍ തന്നെ പോകാന്‍ എത്ര നേരം കാത്തിരിക്കുന്നു.
9/27/09
സെബാസ്റ്റ്യന്‍ പോള്‍- പകയും ധര്‍മവും
പിന്തുണയ്ക്കുകയും സ്ഥാനമാനങ്ങള്‍ നല്‍കുകയും ചെയ്യുന്ന പാര്‍ട്ടിയുടെ വക്കാലത്ത് ഏറ്റെടുക്കുക അനിവാര്യമാണെന്ന് അഭിഭാഷകന്‍കൂടിയായ മുന്‍ എം.പി സെബാസ്റ്റ്യന്‍ പോളിന് അറിയാതിരിക്കില്ലല്ലോ? വക്കാലത്ത് ഏറ്റെടുക്കാന്‍ കഴിയില്ലെങ്കില്‍ കക്ഷിയെ ഒഴിവാക്കാതെ നിര്‍വാഹവുമില്ല. മറ്റാരുടെയും വക്കാലത്ത് ഏറ്റെടുക്കാതിരുന്നാല്‍ പോലും പിന്തുണക്കുന്നവരുടെ വാദങ്ങള്‍ക്ക് എതിര്‍വാദങ്ങള്‍ ഉന്നയിക്കുമ്പോള്‍ അല്‍പം കരുതിയിട്ടുതന്നെ വേണം.
സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഉപജാപക സംഘത്തിന്റെ പിടിയിലാണെന്ന് കണ്ടെത്താനുള്ള ദിവ്യദൃഷ്ടി സെബാസ്റ്റ്യന്‍ പോളിന് കഴിഞ്ഞ ദിവസം, അതായത് വെള്ളിയാഴ്ച ലഭിച്ചതാണെന്ന് കരുതാന്‍ ഒട്ടും ന്യായമില്ല. ഏറ്റവും ചുരുങ്ങിയത് കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എറണാകുളം മണ്ഡലത്തിലെ സ്ഥാനാര്‍ഥിയെ നിര്‍ണയിക്കുന്ന വേളയിലെങ്കിലും അദ്ദേഹത്തിനു ബോധ്യമായ സംഗതിയായിരിക്കണം അത്.
താന്‍ നയിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന് ഭാരമാകുമെന്നു കണ്ടെത്തിയ പിണറായിയുടെ ദീര്‍ഘദൃഷ്ടിയായിരിക്കണം പലവിധ സമ്മര്‍ദമുണ്ടായിട്ടും ഇക്കുറി സെബാസ്റ്റ്യന്‍ പോളിന് വോട്ട് ചോദിക്കാന്‍ ഇടവരുത്താതിരുന്നത്. ഇവിടെ നിറവേറ്റപ്പെട്ടിരിക്കുന്നത് പാര്‍ട്ടി ധര്‍മമാണ്. മാധ്യമ സ്വാതന്ത്ര്യ നിഷേധമല്ല.
പകയും വിദ്വേഷവും മാധ്യമ പ്രവര്‍ത്തകര്‍ക്ക് പാടില്ലെങ്കിലും തങ്ങള്‍ക്ക് ചേരുന്നതാണെന്ന് രാഷ്ട്രീയ പ്രവര്‍ത്തകര്‍ എപ്പോഴും തെളിയിച്ചുകൊണ്ടിരിക്കുന്നതാണ്.
പിണറായിയുടെ പകയാണോ സെബാസ്റ്റ്യന്‍ പോളിന്റെ പകയാണോ ജയിക്കേണ്ടതെന്ന് സി.പി.എമ്മിന്റെ ചരിത്രവും ആ പാര്‍ട്ടി ഇന്നകപ്പെട്ട പ്രതിസന്ധിയും മുന്നില്‍വെച്ച് കണ്ടെത്തേണ്ടതാണ്. വ്യക്തികളെ അവഹേളിക്കരുതെന്ന ധര്‍മത്തെക്കുറിച്ച് പലപ്പോഴും വാചാലനാകാറുള്ള സെബാസ്റ്റ്യന്‍ പോള്‍ കൊണ്ടുനടക്കുന്ന പൂച്ചയുടെ നിറം കണ്ടെത്താനുള്ള ശ്രമമാണ് ദേശാഭിമാനി ലേഖനത്തിലൂടെ നടത്തിയത്. അതാകട്ടെ, ഉണ്ട ചോറിനു നന്ദി കാണിക്കാത്തയാളെന്ന് ഏറ്റവും ചുരുങ്ങിയത് സാധാരണക്കാരായ പാര്‍ട്ടിക്കാരെെയങ്കിലും ധരിപ്പിക്കാന്‍ സെബാസ്റ്റ്യന്‍ പോള്‍ നടത്തിയ ശ്രമത്തിലൂടെ വിളിച്ചു വരുത്തിയതും.
സി.പി.എമ്മിനും സെബാസ്റ്റ്യന്‍ പോളിനും അറിയാമായിരുന്ന വഴിപിരിയല്‍ പൊതുസമൂഹത്തിന് കൂടി ബോധ്യപ്പെടുത്തേണ്ട ഘട്ടമായെന്നു മാത്രം.
മാധ്യമ സിന്‍ഡിക്കേറ്റിനെക്കുറിച്ചുള്ള ആരോപണങ്ങളും വിവാദവും സി.പി.എം നേരത്തെ തന്നെ തുടങ്ങിവെച്ചതാണ്. രണ്ടു വര്‍ഷം മുമ്പ് സെബാസ്റ്റ്യന്‍ പോളിലെ രാഷ്ട്രീയ പ്രവര്‍ത്തകനും മാധ്യമ പ്രവര്‍ത്തകനും തമ്മില്‍ ഏറ്റുമുട്ടിയപ്പോള്‍ അദ്ദേഹത്തെ പിണറായി വിജയന്‍ ശാസിച്ചതായിരുന്നു. പത്രക്കാര്‍ സി.ഐ.എയുടെ പണം പറ്റിയിട്ടില്ലെന്ന് സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞപ്പോഴായിരുന്നു അത്.
ക്രൈസ്തവ സമുദായത്തിലേക്ക് പാലം പണിതതുകൊണ്ടോ എറണാകുളത്ത് അവിശ്വസനീയ ജയം നേടിക്കൊടുത്തതുകൊണ്ടോ പാര്‍ട്ടി നിലപാടുകളെ പരസ്യമായി ചോദ്യം ചെയ്യുന്ന ഒരാളെ പാര്‍ട്ടി വെച്ചു പൊറുപ്പിക്കുമോ? പുരക്കുനേരെ ചായുന്ന മരം വെട്ടാതെ പിന്നെ എന്തു ചെയ്യും?
പാര്‍ട്ടിയുമായുള്ള ബന്ധങ്ങള്‍ ഉപേക്ഷിച്ചുകൊണ്ട് മാധ്യമ സ്വാതന്ത്ര്യത്തിനുവേണ്ടി നിലകൊള്ളാന്‍ ഇനി സമ്പൂര്‍ണ സ്വാതന്ത്ര്യം.
9/20/09
കൂട്ടം തെറ്റിയ കുഞ്ഞ്
എല്ലാവര്‍ക്കും പെരുന്നാള്‍ ആശംസകള്‍.
രാവിലെ കുടുംബത്തോടൊപ്പം പെരുന്നാള്‍ നമസ്കാരത്തിനായി ഈദ് ഗാഹില്‍ ചെന്നപ്പോള്‍
കൂട്ടം തെറ്റിയ ഒരു കുഞ്ഞിന്റെ മുഖഭാവങ്ങള്‍ എനിക്ക് കൗതുകമായി.
അണിയായി ഇരുന്ന ആള്‍ക്കൂട്ടത്തിനിടയിലൂടെ അവന്റെ പിതാവ് തേടിയെത്തുമെന്ന് ഉറപ്പായിരുന്നതുകൊണ്ടു തന്നെ അവന്റെ മുഖത്ത് മാറി മാറി പ്രകടമായ ഭാവങ്ങളില്‍ തന്നെയായി എന്റെ ശ്രദ്ധ.
പെരുന്നാള്‍ നമസ്കാരം കഴിഞ്ഞ് ഇമാം പ്രസംഗം തുടങ്ങിയപ്പോഴാണ് കരഞ്ഞു കരഞ്ഞില്ല എന്ന മട്ടിലൂള്ള അവന്റെ മുഖം ശ്രദ്ധയില്‍ പെട്ടത്.
അവനെ ഉയര്‍ത്തിപ്പിടിച്ചാല്‍ ദൂരെ എവിടെ നിന്നെങ്കിലും ബന്ധുക്കള്‍ എത്തുമല്ലോ എന്നു കരുതി കൈ ആഞ്ഞപ്പോഴേക്കും തൊട്ടുമുമ്പത്തെ നിരയിലെ ഒരു ആജാനുബാഹു ആ ദൗത്യം ഏറ്റെടുത്തു.
ഒക്കത്തെടുത്ത ഉടന്‍ ആ സുന്ദരമുഖത്ത് അദ്ദേഹം സമ്മാനിച്ച ചുംബനം അവന്റെ ചകിതമായ മനസ്സിനെ പാതി തണുപ്പിച്ചുവെന്നു തോന്നി. കളഞ്ഞുപോയ കുഞ്ഞിനെ തിരികെ കിട്ടിയെന്ന നിലയിലായിരുന്നു അദ്ദേഹത്തിന്റെ സ്‌നേഹപ്രകടനമെന്നതിനാല്‍ ചുറ്റുമുള്ളവര്‍ക്ക് അത് അയാളുടെ കുട്ടിതെന്ന എന്നു തോന്നിയിരിക്കാം.
റമദാന്‍ വ്രതത്തിലൂടെ നേടിയെടുത്ത അച്ചടക്കവും കരുത്തും തുടര്‍ ജീവിതത്തിലും നിലനിര്‍ത്തണമെന്ന ആഹ്വാനത്തോടെ ഇമാം പ്രസംഗം തുടര്‍ന്നപ്പോഴും എന്റെ കണ്ണുകള്‍ അവന്റെ കുഞ്ഞിക്കണ്ണുകളിലേക്കായിരുന്നു. നിമിഷങ്ങളുടെ വ്യത്യാസത്തില്‍ ഒട്ടേറെ ഭാവങ്ങള്‍ പ്രകടമായെങ്കിലും അവന്‍ കരഞ്ഞില്ല.
അല്‍പ സമയത്തിനകം മറ്റൊരു ദിശയില്‍നിന്ന് വന്ന പിതാവിനെ കണ്ടപ്പോള്‍ കുഞ്ഞുമോന്റെ മുഖത്ത് പ്രകടമായ പുഞ്ചിരി ഇപ്പോഴും എന്റെ മനസ്സില്‍ തങ്ങി നില്‍ക്കുന്നു.
പെരുന്നാള്‍ സന്തോഷങ്ങളൊക്കെ പങ്കിട്ട് മെയില്‍ തുറന്ന് നോക്കിയപ്പോഴാണ് സുഹൃത്ത് അത്വിയ്യ അയച്ച ഫോട്ടോ കണ്ടത്.
പെരുന്നാള്‍ തലേന്ന് മകള്‍ അഫ്രാഹ് ഫാത്തിമക്ക് അത്വിയ്യ മൈലാഞ്ചി ചോപ്പണിയിച്ച ചിത്രമായിരുന്നു അത്. ദല്‍ഹിക്കാരി അത്വിയ്യ പത്രങ്ങളിലെഴുതുന്ന കോളങ്ങള്‍ പോലെ മനോഹരം തന്നെ ഈ മൈലാഞ്ചി സൗന്ദര്യവും.
ചിത്രത്തിലെ അഫ്രയുടെ മുഖത്ത് നോക്കിയപ്പോള്‍
ഈദ് ഗാഹില്‍ കൂട്ടം തെറ്റിയ കുഞ്ഞിന്റെ മുഖം തന്നെ വീണ്ടും മനസ്സിലേക്ക്.
ഇത്തവണ റമദാനില്‍ കുടുംബത്തോടൊപ്പം വിശുദ്ധ ഹറമില്‍ ഉംറ നിര്‍വഹിക്കാന്‍ ചെന്നപ്പോള്‍ ഞങ്ങളെ കണ്ണീരിന്റെ വക്കോളമെത്തിച്ച് അഫ്ര മോളും അല്‍പനേരം അപ്രത്യക്ഷയായിരുന്നു. കൂട്ടം തെറ്റി ജനക്കൂട്ടത്തില്‍ അലിഞ്ഞുചേര്‍ന്ന അഫ്രയെ കണ്ടെത്താനെടുത്ത അരമണിക്കൂര്‍.
ചിന്തിക്കാന്‍ കൂടി വയ്യ.
അഫ്രയും കരഞ്ഞിരുന്നില്ല. കരച്ചിലിന്റെ വക്കോളമെത്തിയതേയുള്ളൂ.
ഒന്നാം ക്ലാസുകാരി അഫ്ര എന്റെ മൊബൈല്‍ നമ്പര്‍ കാണാതെ പഠിച്ചപ്പോള്‍ വലിയ സന്തോഷത്തിലായിരുന്നു. ഹറമില്‍വെച്ച് ഞാന്‍ ഒരിക്കല്‍ കൂടി ചോദിച്ചു. മൊബൈല്‍ നമ്പര്‍ ഓര്‍മയില്ലേ..
എന്നാ പറഞ്ഞേ…
സീറോ ഫൈവ് സീറോ.. അവള്‍ പറഞ്ഞു തുടങ്ങി.
കരഞ്ഞു കലങ്ങിയ അവളുടെ കണ്ണുകളിലേക്ക് നോക്കി ഏതോ ഒരു സഹോദരന്‍ മോളേ വീട്ടിലെ ഫോണ്‍ നമ്പര്‍ അറിയുമോ എന്നു ചോദിക്കുന്ന ദൃശ്യമായിരുന്നു എന്റെ മനസ്സില്‍.
മൂത്ത മകന്‍ അമീനും രണ്ടു തവണ കൂട്ടം തെറ്റി ഞങ്ങള്‍ക്ക് കണ്ണീരു സമ്മാനിച്ചിട്ടുണ്ട്. പക്ഷേ, മണിക്കൂറുകള്‍ക്കകം ആ പരീക്ഷണങ്ങളില്‍നിന്ന് ഞങ്ങള്‍ മോചിതരായി.
മക്കയിലെ ചരിത്രപധാന സ്ഥലങ്ങള്‍ സന്ദര്‍ശിക്കുമ്പോഴായിരുന്നു അത്. ഹിറാ ഗുഹ കയറി തളര്‍ന്ന്, ഛര്‍ദിച്ച് അവശനായ അവനെ ബസില്‍ ഇരുത്തി ഞങ്ങള്‍ ഹറമില്‍ ജുമുഅ നമസ്കാരത്തിനു പോയതായിരുന്നു. ബസ് അവിടെ തന്നെ ഉണ്ടാകുമെന്ന് ഡ്രൈവര്‍ നല്‍കിയ വാക്കുകള്‍ വിശ്വസിച്ച ഞങ്ങള്‍ക്ക് പിന്നെ കരയാനായിരുന്നു വിധി. ബസ് അവിടെനിന്ന് നീക്കിയപ്പോള്‍ ബസില്‍ ഉണ്ടായിരുന്ന മറ്റുള്ളവരോടൊപ്പം ഇറക്കി വിട്ട അമീന്‍ കൂട്ടം തെറ്റി.
മൂന്ന് തവണ ഞാന്‍ ഹറമിലേക്കും തിരിച്ചും നടന്ന് നിരാശനായി മടങ്ങി ബസിനു സമീപമെത്തിയപ്പോഴേക്കും അതാ നില്‍ക്കുന്നു അമീന്‍.
ബസ് നിര്‍ത്തിയിരുന്ന സ്ഥലം ഏകദേശം പറഞ്ഞു കൊടുത്ത് ഒരു മലപ്പുറം സ്വദേശിയുടെ സഹായത്തോടെയാണ് അവന്‍ തിരികെ എത്തിയത്.
മദീന സന്ദര്‍ശനത്തിലായിരുന്നു രണ്ടാമത്തെ കൂട്ടം തെറ്റല്‍. പലതവണച്ചുറ്റിത്തിരഞ്ഞ് തെരഞ്ഞ ഞങ്ങളുടെ കണ്‍മമ്പില്‍ തന്നെ അവന്‍ എത്തിപ്പെട്ടു.
പെരുന്നാള്‍ നമസ്കാരം കഴിഞ്ഞ് അമീന്‍ ഈദ് ഗാഹില്‍.
8/14/09
അസൂയ നല്‍കുന്ന പാഠം
ഗള്‍ഫില്‍ വന്നത് വളരെ പ്രതീക്ഷകളോടെ ആയിരുന്നു. വിസ കിട്ടിയതോടെ നാട്ടിലെ ജോലി കളഞ്ഞ് ഉമ്മയുടെ സ്വര്‍ണം പണയം വെച്ച് വാങ്ങിയ പണം കൊണ്ട് ടിക്കറ്റ് സമ്പാദിച്ച് ഗള്‍ഫിലെത്തി.
ജോലി ചെയ്ത് ശമ്പളം കിട്ടിത്തുടങ്ങിയാല്‍ വിസയുടെ പണം കൊടുത്തു തുടങ്ങിയാല്‍ മതിയെന്ന ആശ്വാസമുണ്ടായിരുന്നു. കാരണം അകന്ന ഒരു ബന്ധുവാണ് വിസ തരപ്പെടുത്തി നല്‍കിയത്.
യാത്ര തിരിക്കുന്നതിനുമുമ്പ്, മറ്റുള്ളവരൊക്കെ ചെയ്തതു പോലെ തങ്ങളെ കണ്ട് അനുഗ്രഹം തേടിയിരുന്നു. നല്ലൊരു ജോലി ലഭിക്കാനും കുടുംബത്തെ കരകയറ്റാനും സാധിക്കട്ടെ എന്ന ആശംസകളോടെ തങ്ങള്‍ മന്ത്രിച്ചൂതി നല്‍കിയ 100 രൂപയുടെ നോട്ട് ഭദ്രമായി പഴ്‌സില്‍ സൂക്ഷിച്ചിരുന്നു.
തനിക്ക് മുമ്പേ ഇക്കരെ കടന്ന പല ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും നമ്പറുകള്‍ എഴുതി വളരെ ഭദ്രമായി ഡയറിയില്‍ വെച്ചിട്ടുണ്ടായിരുന്നു.
ഗള്‍ഫില്‍ എത്തിയശേഷം ആദ്യം ശ്രമിച്ചത് അവരില്‍ ഓരോരുത്തരെയും കണ്ടെത്തി നല്ലൊരു ജോലിക്ക് എന്തെങ്കിലും വഴിയുണ്ടോ എന്ന് അന്വേഷിക്കുകയായിരുന്നു. പക്ഷേ, തിരസ്കാരമായിരുന്നു എവിടേയും.
നാട്ടിലെ നല്ലൊരു ജോലി കളഞ്ഞ് ഇങ്ങോട്ട് കെട്ടിയെടുക്കേണ്ടിയിരുന്നോ എന്നായിരുന്നു പലരുടേയും ചോദ്യം. ആരോടും സഹായമൊന്നും ചോദിച്ചിരുന്നില്ല. ജോലി കണ്ടെത്താനുള്ള വഴി മാത്രമാണ് അന്വേഷിച്ചത്. പരിചയമേ നടിക്കാത്തവരുമുണ്ടായിരുന്നു. ഫോണ്‍ നമ്പര്‍ നല്‍കിയെങ്കിലും ഇടക്കിടെ വിളിക്കരുതെന്ന് പറഞ്ഞവരുണ്ടായിരുന്നു. കിട്ടിയ ജോലിക്ക് കയറി പിന്നീട് മാത്രമേ നല്ലതിനു ശ്രമിക്കാവൂ എന്ന് ഉപദേശിച്ചവരുമുണ്ട്.
അവസാനം, ഒട്ടും പരിചയമില്ലാത്ത ഏതോ നാട്ടുകാരനാണ് കൂടെ താമസിപ്പിച്ചതും ജോലി കണ്ടെത്താന്‍ സഹായിച്ചതും.
കിട്ടിയ ജോലിയാകട്ടെ മനഃസമാധാനം നല്‍കിയെങ്കിലും പ്രതീക്ഷകള്‍ക്കും സ്വപ്നങ്ങള്‍ക്കും കരുത്തേകിയില്ല. ബാധ്യതകള്‍ വര്‍ധിച്ചുകൊണ്ടേയിരുന്നു. സ്വന്തമായൊരു പാര്‍പ്പിടമെന്ന സ്വപ്നം പോലും അകന്നകന്നുപോയി.
എത്ര പെട്ടെന്നാണ് ചിലര്‍ ധനികരാകുന്നത്. കണ്ണടച്ച് തുറക്കും മുമ്പ്, ലോട്ടറി അടിച്ചതുപോലെ.
ലോട്ടറി അടിച്ചാല്‍ പണക്കാരനാകാന്‍ കഴിയുമെന്ന ചിന്ത മൂത്ത് മല്‍ബു തായ്‌ലന്റ് ലോട്ടറിക്ക് പിന്നാലെയൊന്നും പോയില്ല. കോടീശ്വരനാകാന്‍ കള്ളക്കടത്ത് നടത്തിയതുമില്ല.
അതല്ല, എന്താ ഈ ആലോചന.
മുറിയില്‍ അടുത്തിടെ താമസം തുടങ്ങിയ ചെറുപ്പക്കാരന്‍ തട്ടി വിളിച്ചപ്പോഴാ സംഭവ ലോകത്തെത്തിയത്.
ങാ സംഭവം പിടികിട്ടി. ഇതിനു തന്നെയാ അസൂയ എന്നു പറയുന്നത്.
മുന്നിലുള്ള പത്രത്തിലേക്ക് വിരല്‍ ചൂണ്ടിക്കൊണ്ട് ചെറുപ്പക്കാരന്‍ പറഞ്ഞു.
അതു തന്നെയായിരുന്നു കഥ.
രാവിലെ പത്രവായന തുടങ്ങിയതും ഈ ഫോട്ടോ കണ്ടതുമാണ് ചിന്തകളെ ഇങ്ങനെ വര്‍ഷങ്ങള്‍ക്കു പിറകിലേക്ക് കൊണ്ടുപോയത്.
തന്നോടൊപ്പം ഒരേ ബെഞ്ചിലിരുന്ന് പഠിച്ചയാള്‍, ഒരേ വര്‍ഷം ഗള്‍ഫിലേക്ക് വിമാനം കയറിയയാള്‍.
ഇപ്പോള്‍ വലിയ ബിസിനസ് സ്ഥാപനങ്ങളുടെ ഉടമ.
പലപ്പോഴും കഥാപുരുഷന്റെ നാട്ടുകാരനാണെന്നും ഒരുമിച്ച് പഠിച്ചിട്ടുണ്ടെന്നും ഒരേ വര്‍ഷമാണ് പ്രവാസം തുടങ്ങിയതെന്നുമൊക്കെ അഭിമാനപൂര്‍വം പറയാറുണ്ട്.
താന്‍ ഒന്നും നേടിയില്ലെങ്കിലും ബിസിനസ് രംഗത്തും രാഷ്ട്രീയ രംഗത്തും സ്ഥാനം നേടിയയാള്‍ തന്റെ നാട്ടുകാരനും സുഹൃത്തും ആണെന്ന് പറഞ്ഞ് അഭിമാനം കൊള്ളുന്നതിലും തെറ്റൊന്നുമില്ല.
ങ്ങനെ വിചാരിച്ചിരുന്നോണ്ട് വലിയ കാര്യമൊന്നുമില്ല മാഷേ.
ചെറുപ്പക്കാരന്‍ മല്‍ബു വിടുന്ന മട്ടില്ല.
ങ്ങളെ കൂടെ പഠിച്ചയാളാണല്ലോ ഇയാള്‍.
ങ്ങളെക്കാളും മുമ്പേ പഠിത്തം നിറുത്തിയയാള്‍.
ങ്ങളോടൊപ്പം വണ്ടി കയറിയ ആള്‍.
അയാള്‍ക്ക് കിട്ടിയ അവസരങ്ങള്‍ ങ്ങള്‍ക്കും ഉണ്ടായിരുന്നില്ലേ ഇവിടെ.
അയാള്‍ ചെയ്തതൊക്കെ ങ്ങള്‍ക്കും ചെയ്തു കൂടായിരുന്നോ?
കാല്‍ നൂറ്റാണ്ട് പിന്നിട്ടശേഷം അയാളും ഞാനും ഒരേ ബെഞ്ചിലിരുന്നാ പഠിച്ചതെന്നും ഒരേ വിമാനത്തിലാ വന്നതെന്നും പറഞ്ഞ്
അസൂയപ്പെടുന്നു.
എന്റെ മുന്നിലിരിക്കുന്ന ങ്ങളും ഫോട്ടോയില്‍ കാണുന്ന അയാളും തന്നെയാണ് എന്നെ പോലുള്ള പുതിയ പ്രവാസികള്‍ക്ക് എന്നും പാഠം.
8/5/09
സൗദി വനിതകള്‍ വീട്ടു ജോലിക്ക്
സൗദി അറേബ്യയില്‍ സ്വദേശി വനിതകള്‍ 1500 റിയാല്‍ ശമ്പളത്തില്‍ വീട്ടു വേല ചെയ്‌തു തുടങ്ങി എന്ന വാര്‍ത്ത കഴിഞ്ഞ ഏതാനും ദിവസങ്ങളില്‍ പ്രാദേശിക ഭാഷാ പത്രങ്ങളിലും ഇംഗ്ലീഷ് പത്രങ്ങളിലും വന്നു കൊണ്ടിരിക്കുന്നുണ്ട്. ഇതു വെറും പ്രചാരണത്തിനു മാത്രമാണെന്ന് കരുതുന്നവരുണ്ട്. അങ്ങനെയൊന്ന് സംഭവിക്കില്ലെന്ന് അവര്‍ ഉറച്ചു വിശ്വസിക്കുന്നു.
കിംഗ് അബ്‌ദുല്‍ അസീസ് യൂനിവേഴ്‌സറ്റിയില്‍നിന്ന് ഇംഗ്ലീഷ് ബിരുദമെടുത്ത ശേഷം ഒരു തൊഴില്‍ നേടാനുള്ള സമ്മര്‍ദത്തിലാണ് റീം എന്റെ സുഹൃത്ത്. കാരണം പിതാവ് വിവാഹ മോചനം ചെയ്‌ത മാതാവിനോടൊപ്പം കഴിയുന്ന റീമിന്റെ ഏക ആശ്രയം യൂനിവേഴ്‌സിറ്റിയില്‍നിന്ന് ലഭിച്ചിരുന്ന സ്റ്റൈപ്പന്റായിരുന്നു. ബിരുദം പൂര്‍ത്തിയായതോടെ അത് അവസാനിച്ചു.
നല്ല മാര്‍ക്കോടെ നേടിയ ബിരുദം ഒന്നാഘോഷിക്കണമെന്ന് അവള്‍ കരുതിയിരുന്നുവെങ്കിലും മാതാവിന്റെ സാമ്പത്തിക പ്രതിസന്ധി അതിനു സഹായിച്ചില്ല.
ഒരു ഡോക്‌ടറുടെ സെക്രട്ടറിയാകാനുള്ള ഒരു ഇന്റര്‍വ്യൂവില്‍ റീം പങ്കെടുത്തു. കമ്പനിയുടെ മാനേജര്‍ക്കും ഡോക്‌ടര്‍ക്കും റീമിന്റെ ഇംഗ്ലീഷ് നന്നായി ബോധ്യപ്പെടുകയും ജോലിക്കെടുക്കുകയും ചെയ്‌തു. പക്ഷേ പുരുഷ ഡോക്‌ടര്‍ക്കും മാനേജര്‍ക്കും കീഴില്‍ ഇങ്ങനെയൊരു ജോലിക്ക് പോകുന്നതിനോട് റീമിന്റെ പിതാവും വിവാഹം ചെയ്യുമെന്ന് അറിയിച്ചിരിക്കുന്ന യുവാവും യോജിക്കുന്നില്ല. അങ്ങനെ ആദ്യമായി ലഭിച്ച ജോലി ഉപേക്ഷിച്ചിരിക്കയാണ് റീം.
ഇനിയും ഉപരിപഠനത്തിനുള്ള വഴി അന്വേഷിക്കുകയാണ് റീം.
പഠിച്ചാലും ബിരുദങ്ങള്‍ നേടിയാലും ഉചിതമായി ജോല ലഭിക്കില്ലെന്ന് കരുതുന്നവരാണ് സൗദി വനിതകളില്‍ ഭൂരിഭാഗവും.
7/21/09
അവനവന്‍ കുഴിച്ച കുഴിയില്‍,
ദീര്‍ഘനേരം റിംഗായാലും മല്‍ബു ഫോണെടുക്കില്ല. എടുക്കാനുദ്ദേശ്യമില്ലെങ്കില്‍ അതൊട്ട് സൈലന്റാക്കി വെക്കുകയുമില്ല. ഇനി കേള്‍ക്കാനിമ്പമുള്ള ഏതെങ്കിലും പാട്ടായിരുന്നെങ്കില്‍ സഹിക്കാമായിരുന്നു. ഇതെന്തോ ഒരു കഠോര ശബ്‌ദം.
മുറിയിലുള്ളവര്‍ക്കൊക്കെ സഹികെട്ടു തുടങ്ങി. കുറേ നേരം കഴിഞ്ഞിട്ടും മല്‍ബുവിന് അനക്കമില്ലെങ്കില്‍ ആരെങ്കിലും ചെന്ന് ഫോണെടുത്തു നോക്കും. ഉടന്‍ തന്നെ അവിടെവെച്ച് താന്‍ ആ വഴി പോയതേയില്ല എന്ന മട്ടില്‍ തിരിച്ചുപോകും. അടുത്തയാള്‍ വന്നാലും ഇതു തന്നെയായിരിക്കും സംഭവിക്കുക. ഫോണെടുക്കും. ഉടന്‍ വെക്കും. അങ്ങോട്ടും ഇങ്ങോട്ടും തിരിഞ്ഞുനോക്കും. സ്ഥലം കാലിയാക്കും.
ഇതൊക്കെ കണ്ട് മല്‍ബു അപ്പുറത്തെ കട്ടിലില്‍ കിടപ്പുണ്ടാകും. എന്നാല്‍ അങ്ങേരോട് ഒന്നുകില്‍ ഫോണെടുക്കെടോ, അല്ലെങ്കില്‍ സൈലന്റാക്കി വെക്കെടോ എന്നാരും പറയില്ല.
കാരണം എല്ലാവര്‍ക്കും വേണ്ടപ്പെട്ട ഒരു ദേഹമാണത്. ജനസേവനത്തിന്റെ പര്യായം. പ്രവാസ ലോകത്ത് തുടങ്ങിയതല്ല ആ സേവന പാരമ്പര്യം.
സേവനവും ഒപ്പം ഫുട്‌ബോളും തലക്കു പിടിച്ച് കുടുംബം പട്ടിണിയിലായപ്പോള്‍ അമ്മോശന്‍ കയറ്റിവിട്ടതാണ് ഇങ്ങോട്ട്. അങ്ങനെയെങ്കിലും ഇത്തിരി കാര്യഗൗരവം തിരികെ വരുമെന്നും കുടുംബം രക്ഷപ്പെടുമെന്നും കരുതി.
പക്ഷേ ഇവിടെ എത്തിയപ്പോഴും സ്ഥിതി തഥൈവ. സി.പി.എമ്മിലെ ആഭ്യന്തര കുഴപ്പങ്ങള്‍ പോലെ ഒരു മാറ്റവുമില്ല. ഫുട്‌ബോള്‍ കളിക്കാരെ തിരഞ്ഞുനടക്കുക മാത്രമല്ല, നാട്ടിലുള്ള ക്ലബുകളുടേയും സെവന്‍സ് ടൂര്‍ണമെന്റുകളുടേയും ജീവവായുവായി അങ്ങനെ ഒരു ജന്മം.
പിന്നെ എന്തേ ഈ കിടപ്പ്? കുരങ്ങ് ചത്ത കുറവനെപ്പോലുള്ള ഈ ഇരിപ്പ്? എന്തുകൊണ്ട് ഫോണെടുക്കുന്നില്ല?
സംശയങ്ങള്‍ ന്യായമാണ്. ഉത്തരവുമുണ്ട്.
നാളുകള്‍ ചെല്ലുന്തോറും ഉപദേശങ്ങള്‍ തേടിയും സഹായങ്ങള്‍ ആവശ്യപ്പെട്ടും മല്‍ബുവിനെ സമീപിക്കുന്നവര്‍ വര്‍ധിച്ചുവരികയായിരുന്നു.
പുതിയ കമ്പനിയിലേക്ക് മാറുന്നതിന് പഴയ സ്‌പോണ്‍സറുടെ കടലാസും ഇഖാമയുമൊക്കെ ഏല്‍പിച്ചതായിരുന്നു. പക്ഷേ അവര്‍ മേശയില്‍ വെച്ചുകൊണ്ടിരുന്നു. ഇപ്പോള്‍ ഇതാ ഹുറൂബായി. കമ്പനി ഇപ്പോള്‍ കൈമലര്‍ത്തുന്നു. എവിടെയാണ് പരാതി നല്‍കേണ്ടത്?
നാട്ടില്‍ ഭാര്യയും കുടുംബക്കാരും എന്റെ എല്ലാ സ്വത്തുക്കളും കൈക്കലാക്കി. അവര്‍ക്ക് എന്റെ ചെക്ക് മാത്രമേ വേണ്ടൂ. അവരെ ഒരുപാഠം പഠിപ്പിക്കാന്‍ എന്തു ചെയ്യണം?
കൂട്ടുകാരനുമായി ചേര്‍ന്നു തുടങ്ങിയ കൂട്ടുകച്ചവടമാ. ബിസിനസ് ഉറപ്പായപ്പോള്‍ അവന്‍ എന്നെ ചവിട്ടിപ്പുറത്താക്കി. എന്തു ചെയ്യണം?
മകനെ നാട്ടില്‍ പറഞ്ഞയക്കണം. നല്ല ഒരു സ്ഥാപനത്തില്‍ അഡ്‌മിഷന്‍ ശരിയാക്കിത്തരണം.
കടത്തില്‍ മുങ്ങിയിരിക്കയാ. എവിടെനിന്നെങ്കിലും ഒരു പതിനായിരം റിയാല്‍ സംഘടിപ്പിച്ചുതരണം. അല്ലെങ്കില്‍ പലിശ കൊടുക്കേണ്ടിവരും.
അങ്ങനെ പരിഹാരം തേടി എത്രയെത്ര ആവലാതികളും അഭ്യര്‍ഥനകളുമാണ് മല്‍ബുവിനെ തേടിയെത്താറുള്ളത്.
മല്‍ബുവിന്റെ പക്കല്‍ പരിഹാരമില്ലാത്ത ഒന്നും ഇല്ലായിരുന്നു. ഒരു രണ്ട് ദിവസം തരൂ, ഞാന്‍ ശരിയാക്കാം എന്നായിരിക്കും മല്‍ബുവിന്റെ മറുപടി.
രണ്ടു ദിവസം കഴിഞ്ഞ് മൊബൈല്‍ ഫോണിലൂടെയോ ഉടലോടെയോ പരാതിക്കാരന്‍ വീണ്ടുമെത്തും.
എന്തായി മാഷേ, വല്ല പുരോഗതിയുമുണ്ടോ?
ഇല്ലെന്നേ, ങ്ങള് ഒരു രണ്ട് ദിവസം കൂടി കഴിഞ്ഞു വിളിക്കൂ.
അങ്ങനെയിരിക്കെയാണ് അതു സംഭവിച്ചത്.
ആവലാതിക്കാരിലൊരാള്‍ ഉടലോടെ എത്തി.
നിങ്ങള്‍ എന്റെ സ്‌പോണ്‍സറെ കണ്ടോ?
കഫീലിനെ കിട്ടാന്‍ പലതവണ ശ്രമിച്ചിട്ടും കിട്ടിയില്ലെന്നതാണ് വാസ്‌തവമെങ്കിലും പരാതിക്കാരനായ ചെറുപ്പക്കാരനെ നിരാശനാക്കേണ്ടെന്ന് കരുതി മല്‍ബു പറഞ്ഞു:
ഇല്ല, കണ്ടില്ല.
എന്തുകൊണ്ട് കണ്ടില്ല?
സമയം കിട്ടിയില്ല.
സമയം കിട്ടിയില്ല അല്ലേ, നിങ്ങള്‍ എന്റെ ഒരു മാസമാ കളഞ്ഞത് എന്നു പറഞ്ഞുകൊണ്ട് ചെറുപ്പക്കാരന്‍ ഒരു പിടിത്തമായിരുന്നു.
ചെറുപ്പക്കാരന്റെ ബലിഷ്‌ഠമായ കൈ കഴുത്തില്‍ വരിഞ്ഞുമുറുകി. എല്ലാം അവസാനിക്കുന്നതുപോലെ തോന്നി.
അപ്പോള്‍ ആരോക്കെയോ വന്ന് പിടിച്ചുമാറ്റിയതുകൊണ്ട് രക്ഷയായി.
കഠിന വേദന തോന്നിയ കഴുത്തില്‍ തടവിനോക്കി.
അന്നു നിര്‍ത്തിയതാണിത്. പക്ഷെ റൂമിലുള്ളവരോട് പോലും ഇക്കഥ പറഞ്ഞില്ല.
സ്വയം കുഴിച്ച കുഴിയില്‍ വീണത് ആരോട് പറയാനാ?
സ്വന്തം പരിമിതികള്‍ തിരിച്ചറിയാന്‍ കഴിയാത്ത മല്‍ബു. പക്ഷേ ബുദ്ധി പ്രവര്‍ത്തിച്ചു.
അതിന്റെ ഫലമാ ഫോണെടുത്തു നോക്കുന്നവരുടെ ചമ്മല്‍.
ഫോണെടുത്തു നോക്കുന്നവര്‍ തലങ്ങും വിലങ്ങും നോക്കി ആരും കണ്ടില്ലെന്ന് ഉറപ്പുവരുത്തി ചമ്മിപ്പോകുന്നത് എന്തുകൊണ്ടാ?
ആ രഹസ്യം വെളിപ്പെടുത്താം. കൂടെ താമസിക്കുന്നവരുടെ ശല്യം കാരണം ഫോണ്‍ എവിടെയെങ്കിലും വെച്ചുപോകാന്‍ കഴിയാത്തവര്‍ക്ക് പ്രയോഗിക്കാം. മല്‍ബുവിന്റെ മൊബൈല്‍ സ്‌ക്രീനിലെ മെസേജാണ് കാര്യം.
`ഫോണ്‍ അവിടെ വെച്ച് പോടോ വിഡ്‌ഢീ...'
ഫോണ്‍ എടുത്തു നോക്കാന്‍ വരുന്നവരുടെ തൊലിക്കട്ടി തൂക്കിനോക്കി സന്ദേശത്തില്‍ മാറ്റവുമാകാം.
അയമുവിന്റെ രൂപപരിണാമം
മല്‍ബു ഉടുപ്പുകള്‍ ഇസ്‌തിരി ഇടുകയായിരുന്നു. അപ്പോഴാണ് അയമു കയറിവന്നത്.
ഇസ്‌തിരിയിടുകയാണ് അല്ലേ?
നിനക്ക് കണ്ണില്ലേ അയമൂ, പിന്നെ എന്തിനു ചോദിക്കുന്നുവെന്ന് തിരിച്ചു ചോദിച്ചില്ല. അങ്ങനെയൊരു ചോദ്യമായിരിക്കും ഒരുപക്ഷേ ആഗോള ചര്‍ച്ചകളിലേക്കും മനുഷ്യന്റെ സ്വഭാവ സവിശേഷതകളെ കുറിച്ചുള്ള ഉജ്വല ഭാഷണങ്ങളിലേക്കുമൊക്കെ നീങ്ങുക.
എന്തിനു വെറുതെ വയ്യാവേലിക്ക് പോകണം.
അതെ, ഇസ്‌തിരിയിടുകയാണ്.
അയമുവിന്റെ അടുത്ത ചോദ്യം.
ശ്ശെ, ഇങ്ങനെയാണോ ഇസ്‌തിരിയിടുന്നത്? കണ്ടാല്‍ ഇസ്‌തിരിയിട്ടതാണെന്നു തോന്നുക പോലുമില്ല.
മല്‍ബു ഒന്നും മിണ്ടിയില്ല. കുറ്റങ്ങള്‍ കണ്ടുപിടിക്കുക മാത്രമല്ല, അതു ഉച്ചത്തില്‍ പറയുക കൂടിയാണ് അയമുവിന്റെ ഹോബി.
നടക്കട്ടെ, നമ്മളായിട്ട് എന്തിനു മുടക്കണം.
മല്‍ബിയെ നാട്ടില്‍ അയക്കണ്ടായിരുന്നുവെന്ന് ഇപ്പോള്‍ തോന്നുന്നുണ്ടോ?
അയമുവിന്റെ അടുത്ത ചോദ്യത്തിന് അധികം താമസമുണ്ടായില്ല.
മല്‍ബു ഒന്നും മിണ്ടാതെ ഇസ്‌തിരിയിടല്‍ തുടര്‍ന്നു.
മല്‍ബിയെ നാട്ടിലയച്ചതിന്റെ ഗുണദോഷങ്ങളെ കുറിച്ചുള്ള ചര്‍ച്ച ഇന്നലെയാണ് ഉപസംഹരിച്ചത്.
ഇന്നലെ അയമു വന്നത് ഭക്ഷണം കഴിച്ച് പാത്രം കഴുകുമ്പോഴായിരുന്നു.
ശ്ശെ, ഇങ്ങനെയാണോ പാത്രം കഴുകുന്നതെന്ന ചോദ്യവുമായിട്ടായിരുന്നു തുടക്കം.
മല്‍ബി ഉണ്ടായിരുന്നെങ്കില്‍ എത്ര ഈസിയാകുമായിരുന്നു ലൈഫ്.
വൈകിട്ട് തിന്നാനായി മേശപ്പുറത്ത് അടച്ചുവെച്ചിരുന്ന ഉപ്പുമാവ് അകത്താക്കിക്കൊണ്ട് അയമുവിന്റെ ചോദ്യം വീണ്ടും വന്നു.
ഇങ്ങനെയാണോ ഉപ്പുമാവ് ഉണ്ടാക്കുന്നത്?
ചൊറിഞ്ഞുവന്ന മല്‍ബു അല്‍പം ആശ്വാസത്തിനായി ബാത്ത് റൂമില്‍ കയറി വാതിലടച്ചു.
സ്ഥിതിഗതികള്‍ ശാന്തമായിക്കാണുമെന്ന് കരുതി പുറത്തിറങ്ങിയപ്പോഴും അയമു ഉപ്പുമാവിനോട് മല്ലിട്ടു കഴിഞ്ഞിട്ടുണ്ടായിരുന്നില്ല.
എത്ര നേരായിഷ്‌ടാ ബാത്ത്‌റൂമില്‍? ഇങ്ങനെയിരുന്നാലേ, മറ്റവന്‍ വരും.
രക്ഷയില്ല.
ചൊറിഞ്ഞുവന്ന മല്‍ബു ശപിക്കപ്പെട്ട പിശാചില്‍നിന്ന് ദൈവമേ ഞാന്‍ നിന്നില്‍ ശരണം തേടുന്നുവെന്ന് രണ്ടുതവണ ഉരുവിട്ടു.
നീ എന്താ ഒന്നും മിണ്ടാത്തത്?
ഇങ്ങനെയാണോ മുറിയില്‍ വന്ന ഒരാളോട് പെരുമാറുന്നത്?
അയമൂ, ഒന്ന് വെറുതെ ഇരിക്കാന്‍ വിടുന്നുണ്ടോ?
മല്‍ബുവിന്റെ പൊട്ടിത്തെറിയുടെ ഊക്കില്‍ മുറിയുടെ പുറത്തേക്ക് തെറിച്ച അയമു വീണ്ടും വരുമെന്ന് കരുതിയതേ ഇല്ല.
ദേ പിന്നേം.
മല്‍ബൂ, നിനക്ക് ഖുതുബുദ്ദീന്‍ അന്‍സാരിയെ കാണണോ?
ഏതു ഖുതുബുദ്ദീന്‍?
പണ്ട് ഗുജറാത്തില്‍ മറ്റവര് കൊല്ലാന്‍ വന്നപ്പോള്‍ കൈകൂപ്പി നിന്ന ഒരാളില്ലേ?
മല്‍ബുവിന്റെ ചിന്ത ഗുജറാത്ത് കലാപ നാളുകളിലേക്ക് പോയി. അതെ, ന്യൂനപക്ഷ ഉന്മൂലനത്തിന്റെ പ്രതീകമായി മാറിയ ഖുതുബുദ്ദീന്‍ അന്‍സാരി. പത്രങ്ങള്‍ എപ്പോഴും ഉപയോഗിക്കാറുള്ള ചിത്രം.
അതേ, അങ്ങേര് വന്നിട്ടുണ്ടോ?
അതെ, എന്താ വന്നൂടെ, എത്രയെത്ര മഹാന്മാര്‍ വരുന്നു നമ്മളെ, പ്രവാസികളെ തേടി.
പിന്നെ, അയാള് വന്നിട്ടൊന്നും ഇല്ല കേട്ടോ. ഫോട്ടോ കാണണോ എന്നാ ചോദിച്ചത്.
ഫോട്ടോ എത്ര തവണ കണ്ടതാ. ഇനിയെന്തു കാണാന്‍?
ഇതു പറഞ്ഞതും അയമു പഴ്‌സില്‍നിന്ന് ഇഖാമ കാര്‍ഡ് പുറത്തെടുത്തു.
ദാ കണ്ടോ, ഖുതുബുദ്ദീന്‍ അന്‍സാരി ഇവിടെ.
ശരിയാ, പേടിച്ചരണ്ട മുഖവുമായി ഖുതുബുദ്ദീന്‍ അന്‍സാരിയായി അയമുവിന്റെ ഫോട്ടോ.
മല്‍ബുവിന് ചിരിയടക്കാനായില്ല.
ഖുതുബുദ്ദീന്റെ അതേ മുഖം, അതേ ഭാവം. കൈകൂപ്പിയില്ല എന്നേയുള്ളൂ.
ഫിംഗര്‍ പ്രിന്റുകാര്‍ പറ്റിച്ചതാ ഇത്.
ശരിക്കും പേടിപ്പിച്ചല്ലേ ഫോട്ടോ എടുത്തത്. ക്യാമറ കണ്ണില്‍ കുത്തിയില്ലെന്നേയുള്ളൂ.
മണിക്കൂറുകളോളം ക്യൂനിന്ന് തളര്‍ന്ന് ശരിക്കും വിയര്‍ത്തു കുളിച്ചാണ് യന്ത്രത്തിനു മുന്നില്‍ എത്തിയത്.
ഫിംഗര്‍ പ്രിന്റല്ലേ എന്നു കരുതി തള്ളവിരല്‍ വെക്കാന്‍ നോക്കിയപ്പോള്‍, നാലും വിരലുകളും ചേര്‍ത്ത് ഒരമര്‍ത്തലായിരുന്നു.
അറബി അറിയാത്തതുകൊണ്ട് മിഴിച്ചിരുന്നപ്പോള്‍ വീണ്ടും വന്നു അമര്‍ഷത്തോടെയുള്ള അമര്‍ത്തല്‍. ഇത്തിരി ശക്തിയോടെ.
അങ്ങനെ പേടിച്ചരണ്ട മുഖം ക്യാമറയില്‍ പകര്‍ത്തിയത് എപ്പോഴെങ്കിലുമൊക്കെ പുറത്തെടുക്കേണ്ടി വരാറുള്ള ഇഖാമയില്‍ ചേര്‍ക്കാനാണെന്ന് അറിഞ്ഞിരുന്നില്ല.
പിന്നെ, സ്വന്തം മുഖം തന്നെയാ ഫോട്ടോയില്‍ വന്നിരിക്കുന്നത്. സല്‍മാന്‍ ഖാനാണെന്നാ വിചാരം.
മല്‍ബു കിട്ടിയ അവസരം പാഴാക്കിയില്ല.
പേടിക്കേണ്ട മോനേ. നിന്റെ ഫോട്ടോ ഇങ്ങോട്ട് വരട്ടെ, നീ എന്നെക്കാളും മുന്തിയ ഖുതുബുദ്ദീന്‍ അന്‍സാരിയായിരിക്കും.
അയമുവും വിട്ടുകൊടുത്തില്ല.
മല്‍ബു ഇനി നടക്കുന്നില്ല
മെസ് ഹാളില്‍ വെച്ചാണ് മല്‍ബു ആ പ്രഖ്യാപനം നടത്തിയത്.
ഇനി ഞാന്‍ നടക്കാന്‍ പോകുന്നില്ല.
നാടകീയമായിട്ടായിരുന്നു പ്രഖ്യാപനം.
പ്രിയമുള്ളവരേ, ഞാനൊരു പ്രഖ്യാപനം നടത്താന്‍ പോവുകയാണെന്ന മുഖവുരയോടെ.
പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്നു എന്നായിരിക്കും മല്‍ബു പ്രഖ്യാപിക്കുകയെന്നാണ് എല്ലാവരും കരുതിയത്.
വര്‍ഷാവര്‍ഷം പേരക്കിടാങ്ങളുടെ എണ്ണം കൂടിയിട്ടും അറുപത് പിന്നിട്ട മല്‍ബു നാട്ടില്‍ പോകുന്ന കാര്യം ചിന്തിച്ചു തുടങ്ങിയിട്ടു പോലുമില്ല.
എന്താ പറ്റീത്, നടത്തം നിര്‍ത്താന്‍?
എല്ലാവരും ചോദിച്ചു തുടങ്ങിയപ്പോള്‍ മല്‍ബു പ്രതിവചിച്ചു.
എന്തോ നല്ല സുഖം പോരാ, കിതപ്പ് അല്‍പം കൂടുന്നുമുണ്ട്. ഇത്രയൊക്കെ ആയില്ലേ, ഇനിയിപ്പം അങ്ങ് പോകുന്നെങ്കില്‍ പോകട്ടെ. വയ്യ, കാലു കഴച്ചിട്ടും വയ്യ.
ജീവിതത്തില്‍ മറ്റെന്ത് ഉപേക്ഷിച്ചാലും നടത്തം മുടക്കാത്തയാളാ ഇപ്പറേന്നെ.
എല്ലാവരും പരസ്‌പരം അന്വേഷിച്ചു.
മല്‍ബൂക്കക്ക് എന്താ പറ്റീത്? ഇങ്ങനെയൊരു തീരുമാനമെടുക്കാന്‍.
കട്ടിലുകളേക്കാള്‍ ആളുകള്‍ കൂടുതല്‍ ഉണ്ടാകാറുള്ള അങ്ങാടി ഹൗസിലെ കാരണവരാണ് മല്‍ബു. പ്രവാസ ലോകത്തേക്ക് സമൃദ്ധിയുടെ കിനാവുകളുമായി നാടുവിട്ടെത്തുന്നവരെ ജോലി ശരിയാകുന്നതിനു മുമ്പുതന്നെ പ്രവാസ ജീവിതത്തില്‍ ആരോഗ്യത്തിനും ശരീരത്തിനും വരാനിരിക്കുന്ന നഷ്‌ടങ്ങളെ കുറിച്ച് ബോധ്യപ്പെടുത്തി വ്യായാമത്തിനു പ്രേരിപ്പിക്കുന്നയാളാണ് മല്‍ബുക്ക.
റിയാലിനോടൊപ്പം ശരീരത്തിലേക്ക് ഇവിടെനിന്ന് ലഭിക്കുന്ന ദുര്‍മേദസ്സുകള്‍ ഇവിടെതന്നെ ഒഴുക്കിക്കളയണം. റിയാല്‍ മാത്രമേ കൊണ്ടുപോകാവൂ. കുടവയര്‍ കൊണ്ടുപോകരുത്.
വ്യായാമത്തില്‍ തന്റെ ശിഷ്യന്മാരാകുന്നവര്‍ക്ക് ഉചിതമായ ജോലി കണ്ടെത്തുന്നതിനും മല്‍ബുവിന്റെ സഹായമുണ്ടാകും.
സ്വന്തം കട്ടിലില്‍ കയറിക്കിടന്ന മല്‍ബു ഒന്നും മണ്ടുന്നില്ല.
സാധാരണ അങ്ങനെയല്ല. രാവിലത്തെ നടത്തം കഴിഞ്ഞ ഉത്സാഹത്തോടെ എത്തുന്ന മല്‍ബു പിന്നീട് ജോലിക്ക് പോകാനായി ഫ്‌ളാറ്റില്‍നിന്ന് പുറത്തിറങ്ങുന്നതുവരെ എന്തെങ്കിലുമൊക്കെ പറഞ്ഞുകൊണ്ടിരിക്കും.
നൊടിയല്‍ തുടങ്ങി എന്നൊക്കെ പറഞ്ഞ് കളിയാക്കാറുണ്ടെങ്കിലും ഫ്‌ളാറ്റില്‍ താമസിക്കുന്ന എല്ലാവര്‍ക്കും മല്‍ബുക്കയെ ഇഷ്‌ടമായിരുന്നു.
എന്തൊക്കെ കുറ്റം പറഞ്ഞാലും ഒരിക്കലും അനിഷ്‌ടത്തോടെ പെരുമാറില്ല. എല്ലായ്‌പ്പോഴും പുഞ്ചിരി തൂകിക്കൊണ്ടിരിക്കും.
തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പറ്റുന്ന ലുക്കുണ്ടെന്നാണ് കൊച്ചു മല്‍ബുകള്‍ പറയാറുള്ളത്.
ശമ്പളം കിട്ടി തൊട്ടടുത്ത ദിവസം തന്നെ മുഴുവന്‍ തുകയും ഡ്രാഫ്‌റ്റാക്കി നാട്ടിലേക്ക് വിട്ട് പിന്നീട് കാണിക്കുന്ന പിശുക്ക് ആര്‍ക്കും ഇഷ്‌ടമാകാറില്ല.
ഈയിടെ ഫ്‌ളാറ്റില്‍ ഒരു ടി.വി സ്റ്റേഷന്‍ കിട്ടാതായപ്പോള്‍ വീട്ടില്‍ കാരണവര്‍ ഇല്ലാതായതു പോലെ തോന്നുന്നുവെന്ന് പറഞ്ഞത് മല്‍ബുക്കയായിരുന്നു.
പക്ഷെ, ഇത്തിരി പണം മുടക്കി അതു ശരിയാക്കാന്‍ തുനിഞ്ഞപ്പോള്‍ മല്‍ബുക്ക ഉടക്കി.
വേറെ എത്ര ടി.വി കിടക്കുന്നു. ഇനിയിപ്പം അതില്ലെങ്കില്‍ പോട്ടെ എന്നു പറഞ്ഞുകൊണ്ടായിരുന്നു തടിയൂരല്‍. പലര്‍ക്കും അരിശം വന്നെങ്കിലും ആരും പുറമേ പ്രകടിപ്പിച്ചില്ല. പ്രായത്തെ പരിഗണിക്കാതിരിക്കുന്നതെങ്ങനെ?
അടുക്കും ചിട്ടയോടുമുള്ള ജീവിതമാണ് ഇത്ര വയസ്സായിട്ടും തനിക്ക് ചുറുചുറുക്കും പ്രസരിപ്പും സമ്മാനിക്കുന്നതെന്ന മുഖവുരയോടെയായിരിക്കും പ്രവാസികളുടെ ജീവിത ശൈലിയില്‍ വരുത്തേണ്ട മാറ്റങ്ങളെ കുറിച്ച് മല്‍ബുക്ക സംസാരം തുടങ്ങുക.
തളര്‍ന്നതുപോലെ കിടക്കുന്ന മല്‍ബുവിനു ചുറ്റും കൂടിയവരെല്ലാം മുഖത്തോടുമുഖം നോക്കി.
കൂട്ടത്തിലൊരാള്‍ മറ്റൊരു നഗരത്തില്‍ ജോലി ചെയ്യുന്ന മല്‍ബുവിന്റെ മകന് ഫോണ്‍ ചെയ്‌തു.
ഹലോ, ഹലോ...
മല്‍ബുക്കയുടെ മോനല്ലേ.
പിന്നെ, പുള്ളിക്കാരന് എന്തോ പറ്റിയതുപോലെ. ഒറ്റ ദിവസവും നടത്തവും വ്യായാമവും മുടക്കാത്തയാളാ. ഇപ്പോള്‍ കട്ടിലില്‍ കയറി കിടപ്പാണ്. ഇനി നടക്കാന്‍ പോകുന്നില്ലെന്ന്. അസുഖം വല്ലതുമുണ്ടെന്ന് വിളിച്ചു പറഞ്ഞിരുന്നോ.
ഏയ് ഇല്ല, ഇന്നലെ രാത്രിയും ഞങ്ങള്‍ സംസാരിച്ചതാ.
ഏതായാലും നിങ്ങളിങ്ങോട്ട് വന്നേക്ക്. സംഗതികള്‍ അത്ര സുഖകരമല്ല.
ഫോണ്‍ ഓഫാക്കിയ ശേഷം മറ്റു മല്‍ബുകള്‍ പറഞ്ഞു.
ഏതായാലും വിളിച്ചു പറഞ്ഞതു നന്നായി. മോന്‍ ഇങ്ങോട്ട് വന്നോട്ടെ, അല്ലെങ്കില്‍ ആശുപത്രിയില്‍ പോകണമെങ്കില്‍ പോലും നമ്മള്‍ ബുദ്ധിമുട്ടും. കിട്ടിയതു മുഴുവന്‍ ചവിട്ടിയിട്ടുണ്ടാകുമല്ലോ? പോക്കറ്റില്‍ ഒന്നും കാണില്ല.
അല്‍പം കഴിഞ്ഞപ്പോഴേക്കും മല്‍ബുക്കയുടെ ഫോണ്‍ പാട്ടു പാടിത്തുടങ്ങി.
ഹലോ, നീയോ... എന്താ മോനേ ഈ ഇത്ര രാവിലെ തന്നെ.
അതേ, ങ്ങക്കെന്താ പറ്റീത്? നടത്തം നിര്‍ത്തീന്നും തളര്‍ന്നൂന്നും ഒക്കെ കേട്ടല്ലോ. ഇപ്പോ തന്നെ ആശുപ്രത്രീലേക്ക് പോണം. വെച്ചു താമസിപ്പിക്കരുത്. ഞാന്‍ നാളെ രാവിലെ അങ്ങോട്ടെത്താം.
ഏയ്, അതൊന്നും വേണ്ട. എനിക്ക് ഒരു അസുഖോം ഇല്ല. പിന്നെ നടത്തം നിര്‍ത്തീത് അവിടെ എന്റെ പാര്‍ട്ട് ടൈം ജോലി കഴിഞ്ഞതുകൊണ്ടാ. രാവിലെ പാര്‍ട്ട് ടൈം ജോലിക്കാ പോകുന്നതെന്ന് ഇവരോടാരോടും പറഞ്ഞിട്ടില്ല. ഇപ്പോള്‍ അവിടെ അവര്‍ ഒരു ചെറുപ്പക്കാരനെ നിയമിച്ചു. വയസ്സായില്ലെടോ, പാര്‍ട്ട് ടൈം ജോലിയോന്നും ഇനിയങ്ങനെ കിട്ടീന്ന് വരില്ല. നീ വേവലാതിപ്പെടുകൊന്നും വേണ്ട. ശരീരത്തിന് ഒരു കുഴപ്പവുമില്ല.
6/24/09
തൊഴിലവസരങ്ങള്‍
JOB VACANCIES with a company, Jeddah, Saudi Arabia
A National Company has the following job vacancies;
CIVIL ENGINEER
• Bachelors Degree in Civil Engineering.
• Fluency in English both speaking and writing.
• Knowledge of Engineering Software.
• Minimum 10 years experience in the same field.
• Must possess valid Saudi driver’s license.
ELECTRICAL ENGINEER
• Bachelors Degree in Electrical Engineering
• Fluency in English both speaking and writing.
• Computer Literate.
• Minimum 10 years experience in the same field.
• Must possess valid Saudi driver’s license.
ELECTRICAL TECHNICIAN
• Good qualifications.
• Minimum 7 years experience in the same field.
Interested and qualified candidates may send their CVs to:
P.O. Box 8150, Jeddah 21482
Fax: (02) 6688093 or E-mail:
abdulqader@almuznarabia.com***** ***** *****
2
URGENTLY REQUIRED
A recently started Saudi Company for Laboratory, Medical and Scientific Equipment has the following
opportunities:
I. SALES EXECUTIVES
Qualifications:
• Bachelor Degree in Science
• Minimum 3 years experience in Saudi Market
• Computer Proficiency with MS Office
• Excellent written and verbal communication skill in English
2. LABORATORY & MEDICAL EQUIPMENTS ENGINEER
Qualifications:
• Bachelor Degree or diploma in Engineering
• Minimum 3 years experience as a service Engineer
• Computer Proficiency with MS Office
• Excellent written and verbal communication skill in English
General
The position will offer generous and competitive
remuneration package for the right candidates with excellent career opportunities
Please send your detailed CV to:
jobtsc@yahoo.Com***** ***** *****
3
Followings are required by a company , Riyadh, Saudi Arabia
Project Manager - Substations 1321W &
33KV :
7 years or more. Specialized in Construction of
33 / 132 KV substations and supervision of
Installations and testing.
Electrical Engineer :
— Project Engineer 3 years or more in 132KV or 33kV substation installation or design work
Electrical Engineer – Protection / SCADA
:- 6,Sc Degree in Electrical Engineering
-3 years or more experience. Specialized in
- Medium and High Voltage substations.
Civil Engineer :
- Experience in Construction works. Substations experience is an advantage.
Electrical Technicians:
- Experience in Installations / testing works for 132 Ky or 33 KV substations and cables
Send your CV to :
hiring@delta.com.sa or send thru fax to : 00-966-1-4650634***** ***** *****
4
BIG OPPORTUNITY FOR THE BRIGHT AND THE BEST
A leading Industrial Group of Saudi Arabia requires for one of their group companies dealing in world renowned consumer brands a
NATIONAL SALES MANAGER
To head their new products business across the Kingdom.
We are looking for a person with adequate professional qualification (MBA/BBA) and experience of at least 5 - 7 years of handling a leading "Colour Cosmetics & Make-up brand" in the Kingdom of Saudi Arabia
with exposures in management of sales team, trade marketing function, line function and distribution management, formulation and implementation of sales & marketing strategies to drive top line, bottom line and future growth objectives and be responsible for net revenue and operating profit of the division.
Though Saudis are preferred for this position, bright and deserving expatriates are also welcome with a transferable Iqama and valid Saudi driving license.
The company offers attractive remuneration with an excellent career growth prospect and dynamic environment to succeed.
Candidates with the above requisites may apply in strict confidence within 7 days with a structured CV to:
jobscv09@gmail.com6/20/09
ഒരു യാത്രയുടെ പുകില്‍
എയര്‍പോര്‍ട്ടില്‍നിന്ന് വീട്ടിലെത്താന്‍ കാറും പടയുംവേണ്ടെന്ന മല്‍ബുവിന്റെ തീരുമാനം ചില്ലറ പുകിലൊന്നുമല്ല ഉണ്ടാക്കിയത്. എല്ലാവരും അന്വേഷിച്ചത് കാരണമായിരുന്നു. ഇത്രയും കാലം കൂട്ടുകുടുംബങ്ങള്‍ വിമാനത്താവളത്തിലെത്തി ആര്‍ഭാടത്തോടെ ആനയിക്കാറുള്ള മല്‍ബു ഇപ്പോള്‍ ഇങ്ങനെ തീരുമാനിക്കാന്‍ എന്തു കാരണം.
കല്യാണം കഴിഞ്ഞ ശേഷം ആദ്യമായുള്ള വരവാണെന്നതു ശരി. അതിനുമുമ്പും അഞ്ചാറു തവണ നാട്ടില്‍ വന്നു പോയിട്ടുണ്ടല്ലോ? അന്നൊന്നും പത്രാസിനു ഒരു കുറവുമുണ്ടായിരുന്നില്ല. രണ്ട് ജീപ്പ് ആളുകളും വലിയ പെട്ടികളുമുയുള്ള മല്‍ബുവിന്റെ വരവ് നാടിനു തന്നെ ഉത്സവമായിരുന്നു.
എയര്‍പോര്‍ട്ടില്‍നിന്ന് താന്‍ തനിച്ച് വീട്ടിലെത്തിക്കൊള്ളാമെന്നും സ്വീകരിക്കാന്‍ കാറുമായി ആരും വരേണ്ടതില്ലെന്നുമാണ് മല്‍ബു അറിയിച്ചത്.
ആഗോള സാമ്പത്തിക പ്രതിസന്ധി മുതല്‍ കൂടോത്രം വരെ നീണ്ടുനീണ്ടു പോയി അതിന്റെ കാരണത്തെ കുറിച്ചുള്ള അന്വേഷണങ്ങള്‍.
ജോലിക്കെന്തെങ്കിലും വിഷമമുണ്ടായിക്കാണുമെന്ന ഭയമാണ് മുന്‍ പ്രവാസിയായ ഉപ്പ മല്‍ബുവിനെ പിടികൂടിയതെങ്കില്‍
കൂടോത്രം നടന്നുവെന്ന കാര്യത്തില്‍ ഉമ്മ മല്‍ബിക്ക് ഒട്ടും സംശയമില്ല.
ഗള്‍ഫ് നാടുകളില്‍നിന്ന് തിരിച്ചൊഴുക്ക് തുടങ്ങിയെന്നും അവരെ പുനരധിവസിപ്പിക്കുകയെന്നത് വന്‍വെല്ലുവിളിയാകുമെന്നും മന്ത്രിമാര്‍ തട്ടിവിടുന്നത് വലിയ വാര്‍ത്തകളായപ്പോള്‍ ഗ്രാമങ്ങളില്‍ ചങ്കിടിപ്പേറി.
ജോലിക്കെന്തെങ്കിലും പ്രശ്‌നമുണ്ടോ എന്നു ചോദിച്ചപ്പോള്‍ ഒന്നും പേടിക്കാനില്ലെന്നായിരുന്നു മല്‍ബുവിന്റെ മറുപടി.
മന്ത്രിമാര്‍ക്ക് പണിയൊന്നുമില്ലാത്തതിനാല്‍ പലതും തട്ടിവിടുമെന്ന കമന്റും.
ശരിയാണ്. പുതിയ സര്‍ക്കാരും മന്ത്രിമാരുമൊക്കെ റെഡിയായതോടെ പ്രവാസികളുടെ വോട്ടും പുനരധിവാസവും പത്രങ്ങളില്‍ നിറഞ്ഞു തുടങ്ങി.
വയലാര്‍ രവി വാ തുറന്നാല്‍ കുടുങ്ങി. ദിവസം മൂന്ന് തവണ വീതം പ്രവാസി വോട്ടും പുനരധിവാസവും.
ആഗോള പ്രതിസന്ധിയുടെ പേരില്‍ കമ്പനികള്‍ നടപ്പാക്കുന്ന കോസ്റ്റ് കട്ടിംഗ് പോലെ മല്‍ബുവും ചെലവു കുറയ്‌ക്കുന്നതാകുമെന്ന് സമാധാനിക്കാനാണ് ഉപ്പ മല്‍ബു ശ്രമിച്ചത്.
പക്ഷേ, അതൊന്നും ഉമ്മ മല്‍ബിയുടെ മനസ്സ് തണുപ്പിച്ചില്ല. കൂടോത്രമാണ് അവര്‍ക്ക് മണക്കുന്നത്.
ഇത് ഓള് ചെയ്‌ത കൂടോത്രം തന്നെയാ. അല്ലാതെ ഇത്ര നാളും ഞാന്‍ എയര്‍പോര്‍ട്ടില്‍ പോയാ അവനെ കൂട്ടിക്കൊണ്ടു വന്നത്. ഇപ്പോള്‍ കല്യാണം കഴിഞ്ഞ ശേഷം ആദ്യ വരവില്‍ തന്നെ ഓള് കൂടോത്രം ചെയ്‌തിരിക്ക്യാ. ഉറപ്പാ.
എങ്ങനെ ഉറപ്പല്ലാതിരിക്കും.
നാട്ടിലെ പുകിലൊക്കെ അറിഞ്ഞ കൂട്ടുകാരിലൊരാള്‍ മല്‍ബുവിനെ തേടി എത്തി.
അല്ലിഷ്‌ടാ, നിനക്കാരോ കൂടോത്രം ചെയുതൂന്നൊക്കയാണല്ലോ നാട്ടില്‍നിന്നുള്ള വാര്‍ത്ത. ലുംഗി ന്യൂസൊന്നും അല്ല. ശരിക്കും അറിഞ്ഞതു തന്നെയാ, എന്താ കാര്യം.
അടുത്തയാഴ്‌ച നാട്ടില്‍ പോകുന്നുണ്ട്. എയര്‍പോര്‍ട്ടിലേക്ക് കാറുമായി ആരും വരേണ്ട, ഞാന്‍ വീട്ടിലെത്തിക്കോളാം എന്ന് അറിയിച്ചതാണ് ഈ പുകിലിനു കാരണം.
ഭാര്യ കൂടോത്രം ചെയ്‌തതാണെന്ന് അവര് കണ്ടെത്തിയിരിക്കുന്ന കാരണം. സ്വന്തം വീട്ടിലേക്ക് പോകാതെ ഭാര്യ വീട്ടിലേക്ക് തന്നെ എത്താന്‍ എന്റെ ഭാര്യ ചെയ്‌ത കൂടോത്രം.
നീ എന്തിനാ അറിയിക്കാന്‍ പോയത്. നേരെയങ്ങ് പോയാല്‍ പോരായിരുന്നു. പിന്നെ കൂടോത്രക്കാര് കമലാ സുറയ്യയെ പോലും വെറുതെ വിട്ടിട്ടില്ലാന്നാ കേള്‍വി.
നല്ല ഉറക്കം കിട്ടാന്‍ തലയിണക്കടിയില്‍ വെക്കുന്നതിന് ഇസ്‌മെഴുതിയ കടലാസുമായി പോയ പുരോഹിതന്മാര്‍ കമലാ സുറയ്യയെ ഞെട്ടിച്ച സംഭവം അവരെ കുറിച്ചുള്ള അനുസ്‌മരണ കുറിപ്പിലുണ്ട്.
പ്രവാസികളെ കുറിച്ചാകുമ്പോള്‍ എളുപ്പം ചെലവാകും ഈ കൂടോത്രങ്ങളും ഇസ്‌മിന്റെ പണിയുമൊക്കെ.
പിന്നെ, ഏതായാലും നിന്റെ കല്യാണം കഴിഞ്ഞുള്ള ആദ്യത്തെ പോക്കല്ലെ, കാര്‍ വരുന്നത് തന്നെയായിരുന്നു നല്ലത്. അതിനായിട്ടെന്തിനാ ഒരു പിശുക്ക്.
പിശുക്കൊന്നും അല്ല മാഷേ കാര്യം. ഞാനൊരു സര്‍വേ നടത്തിയതിന്റെ ഫലമായിട്ടാ ഈ തീരുമാനം.
എന്തു സര്‍വേ, ബുദ്ധിജീവി ചമയാതെ കാര്യം പറ.
അതേയ്, കണ്ണൂര്‍, കാസര്‍കോട്, വയനാട് ജില്ലകളില്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കുടുംബ സമേതമുള്ള അപകട മരണങ്ങളാണ് പഠന വിധേയമാക്കിയത്. മിക്ക അപകടങ്ങളും എയര്‍പോര്‍ട്ടിലേക്കോ പ്രിയപ്പെട്ടവരെ സ്വീകരിച്ച് വീട്ടിലേക്കോ ഉള്ള യാത്രകളിലായിരുന്നു.
പുലര്‍ച്ചെ തന്നെ എയര്‍പോര്‍ട്ടിലേക്ക് ഉറക്കമൊഴിച്ചുള്ള യാത്ര പലപ്പോഴും ദുരന്തത്തില്‍ അവസാനിച്ചിട്ടുണ്ട്.
6/14/09
ആളും വേണ്ട, കാറും വേണ്ട
ഇടിത്തീ പോലെ ആയിരുന്നു ആ ഫോണ്‍ കോള്‍.
കൂട്ടാന്‍ ആളും വേണ്ട, കാറും വേണ്ട എന്നു മല്‍ബു പറഞ്ഞപ്പോള്‍ ഉമ്മക്കു മാത്രമല്ല, പ്രവാസത്തിന്റെ നോവും ദുരന്തവും അനുഭവിച്ചു തീര്‍ത്ത ഉപ്പ മൊയ്‌തീന്‍ കുഞ്ഞിക്കും അതു സഹിക്കാനായില്ല.
എന്താ ഓന് പറ്റീത്. കോലായിലിരുന്നു മുറുക്കാന്‍ നീട്ടി തുപ്പിക്കൊണ്ട് ഇരുവരും പരസ്‌പരം ചോദിച്ചു.
കല്യാണം കഴിഞ്ഞ ശേഷം മല്‍ബൂന്റെ ആദ്യത്തെ വരവാ ഇത്. ഇതുവരെയുള്ള എല്ലാ പോക്കുവരവുകളിലും ഉപ്പയും ഉമ്മയും മാത്രമല്ല, കുടുംബക്കാരുടെ മുഴുവന്‍ സാന്നിധ്യമുണ്ടായിരുന്നു.
അവനെ യാത്രയാക്കാനും സ്വീകരിക്കാനും രണ്ട് ജിപ്പ് ആളുകളാ പോകാറുള്ളത്.
അതിരാവിലേയും സന്ധ്യക്കും കരിപ്പൂര്‍ വിമാനത്താവളത്തില്‍ രൂപപ്പെടാറുള്ള മഹാ സമ്മേളനത്തിലെ കണ്ണികള്‍. മോന്‍ വരുന്നൂന്ന് അറിഞ്ഞാല്‍ തലേ രാത്രി ആരും ഉറങ്ങാറില്ല. കാഞ്ഞങ്ങാട്ടുനിന്ന് കരിപ്പൂര്‍ വിമാനത്താവളത്തിലെത്തി മോന്‍ ഇറങ്ങിവരുന്നത് നോക്കിക്കാണുന്നതിന് ഒത്ത സ്ഥലത്തുനില്‍ക്കാന്‍ പുലര്‍ച്ചെ രണ്ട് മണിക്കെങ്കിലും പുറപ്പെടണം.
പിന്നെ എയര്‍പോര്‍ട്ട് യാതക്കായി വൈവകിട്ട് തന്നെ എത്തുന്ന കുഞ്ഞുകുട്ടിമക്കള്‍ക്ക് ഭക്ഷണം ഉണ്ടാക്കണം. അര്‍ധ കല്യാണ വീടുപോലെയാകുന്ന തറവാട്ടില്‍ പിന്നെ എങ്ങനെ ഉറങ്ങും.
അങ്ങനെ മല്‍ബൂന്റെ വരവും പോക്കും ഒരു ആഘോഷമായി കൊണ്ടാടിയിരുന്ന വീട്ടിലാണ് ഇപ്പോള്‍ അതിനൊക്കെ അറുതിയാവുന്നത്.
മരിച്ച വീടു പോലെ ആയില്ലെങ്കിലേ അത്ഭുതമുള്ളൂ.
അവന്റെ ജോലിക്ക് വല്ലതും സംഭവിച്ചു കാണുമോ? എയര്‍പോര്‍ട്ടില്‍നിന്ന് ബസിലും ട്രെയിനിലും കയറി വീടണയാനുള്ള തീരുമാനം പിശുക്ക് കൊണ്ടാവാനേ തരമില്ല. കാരണം അവന്‍ ആനപ്പുറത്ത് കയറി ഭാര്യവീട്ടിലേക്ക് പോയ മൊയ്‌തീന്‍ കുഞ്ഞിയുടെ മോനാ. ഉപ്പയുടെ ആത്മഗതം ഇത്തിരി ഒച്ചത്തിലായിപ്പോയി.
എന്നാ പിന്നെ ഇത് ഓളെ പണി തന്ന്യാ. ആ മൂസീബത്ത് വന്നു ചേര്‍ന്നതില്‍ പിന്നെ ന്റെ മോന്‍ ഒരു പാട് മാറിപ്പോയി.
കൊടുത്തയക്കുന്ന സാധനങ്ങളും കുറഞ്ഞു, ഫോണ്‍ വിളിയും കറഞ്ഞു. മയോണൈസും ഓട്‌സും കിട്ടീട്ട് നാളെത്രയായി.
മല്‍ബൂമ്മയുടെ മനസ്സിലേക്ക് മല്‍ബൂന്റെ ഓള് മുസീബത്തായി അലിഞ്ഞു ചേര്‍ന്നു.
അല്ല ശൈഖേ, ഓന് ഇക്കുറി ഓളെ വീട്ടിലേക്ക് നേരിട്ട് വരാനായിരിക്കും പരിപാടി അല്ലേ.
മല്‍ബൂമ്മ മൊയ്‌തീന്‍ കുഞ്ഞിയോട് ചോദിച്ചു.
മരുഭൂമിയില്‍ പണിയെടുക്കുമ്പോള്‍ ആളുകള്‍ വിളിച്ചിരുന്ന പേരാണ് ശൈഖ്. അതു തന്നെ പിന്നെ വീട്ടിലെ വിളിപ്പേരുമായി.
ഒരറബിയോട് ആദ്യമായി പേരു പറഞ്ഞപ്പോള്‍ കേട്ട മറുപടിയായിരുന്നു അത്. യാ ശൈഖ്�
ങ്ങളെന്താ ഒന്നും പറയാത്തത്. ഫോണ്‍ ചെയ്‌തപ്പോള്‍ ഓനോട് നേരിട്ട് ചോദിച്ചൂടായിരുന്നു. നീ വീട്ടിലേക്കാണോ വരുന്നതെന്ന്.
മല്‍ബൂന് രണ്ട് വീടുണ്ട്. ഒന്ന് സ്വന്തം വീട്, അതു പുര, രണ്ടാമത്തേത് ഭാര്യ വീട്. അത് വീട്.
ഉത്തര കേരളത്തിലെ സായാഹ്നങ്ങള്‍ ഗള്‍ഫ് അത്തറുകളുടെ സുഗന്ധത്തിലലിയാറുള്ളത് പുരകളില്‍നിന്ന് പുതിയപ്പിളമാര്‍ വീടുകളിലേക്ക് ഇറങ്ങുമ്പോഴാണ്. ബസും കാറും ഓട്ടോകളുമൊക്കെ ഈ സുഗന്ധം ഏറ്റുവാങ്ങും.
അങ്ങനെ എത്രയെത്ര പുതിയാപ്പിള ബസുകളും ഓട്ടോകളും സായാഹ്നങ്ങളില്‍ ശ്ലീലമല്ലാത്ത മാപ്പിളപ്പാട്ടകളും കേള്‍പ്പിച്ചുകൊണ്ട് തലങ്ങും വിലങ്ങും പോകുന്നു.
അതെങ്ങനാ കദീസു ഓനോട് ചോദിക്കാ. ജോലി നഷ്‌ടപ്പെട്ടിട്ടാണോ പിടിത്തം കൊടുത്തിട്ടാണോ എങ്ങനാ വരുന്നതെന്ന് അറിയാതെ ഓനോട് എങ്ങനാ ചോദിക്കുക.-ശൈഖ് പറഞ്ഞു.
അങ്ങനെയൊന്നും സംഭവിച്ചിട്ടില്ല. ഇതെന്തോ കാര്യമായ സാധനങ്ങള്‍ ഓള്‍ക്ക് കൊണ്ടുവരാന്‍ തന്നെയാ. ഇവിടെ കൊണ്ടുവരണ്ടാന്ന് ഓള്‍ ഉപദേശിച്ചിട്ടുണ്ടാകും. ആ മുസീബത്ത്.
എ.സി കൊടുത്തയച്ച് നമ്മളാരെങ്കിലും അറിഞ്ഞിരുന്നാ. നമ്മക്കൊന്നും വേണ്ടെ. ഓനും ഓളും സുഖിക്കട്ട.
മല്‍ബൂമ്മയുടെ സങ്കടം മെല്ലെ മെല്ലെ മെല്ലെ രോഷത്തിനു വഴിമാറി.
നീ ഏതായാലും ഓന്‍ വരുന്നത് ആരോടും പറയണ്ട. കൂട്ടാന്‍ കാറുമായി ആളുകള്‍ പോകേണ്ട എന്നു പറയുന്നത് വലിയ നാണക്കേടാ. ആളുകള്‍ നമ്മളെ അളന്നു കളയും.- ശൈഖ് മല്‍ബൂമ്മയെ ഉപദേശിച്ചു.
ങാ ഞാനാരോടും പറയാന്‍ പോകുന്നില്ല. ന്നാലും അതൊന്ന് അറിയണമല്ലോ?
അതൊക്കെ അറിയാന്നെ. അവനിങ്ങോട്ട് വരട്ടെ.
6/13/09
അഭയം നല്‍കിയതിന് ജയില്‍
മല്‍ബുവിനെ പോലീസ് കൊണ്ടു പോയി.
കേട്ടവര്‍ കേട്ടവര്‍ മൂക്കത്ത് വിരല്‍ വെച്ചു. ആര്‍ക്കും വിശ്വസിക്കാനായില്ല. ഇതു സത്യം തന്നെയോ?
ആളുകള്‍ മൊബൈലുകളില്‍ പരക്കെ അന്വേഷണം തുടങ്ങി. സംഭവം സത്യം തന്നെ.
പേടിക്കാനില്ലെന്നും കഫീല്‍ പോയി ഇറക്കിക്കൊള്ളുമെന്നും ചിലര്‍. അത്രയും നല്ല കഫീലാണ്..
ഈയിടെ സൂപ്പര്‍ മാര്‍ക്കറ്റില്‍ വെച്ച് മല്‍ബു പിടിയിലായപ്പോള്‍ അദ്ദേഹം ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്‍കിയതു കൊണ്ടു മാത്രമാണ് രക്ഷപ്പെട്ടത്. അല്ലെങ്കില്‍ അകത്താകുമായിരുന്ന കേസായിരുന്നു.
എന്നാല്‍ ഇക്കുറി അങ്ങനെയൊന്നും രക്ഷപ്പെടില്ലെന്ന് സംഭവം മുഴുവന്‍ അറിയുന്ന ചിലര്‍.
മല്‍ബു ഒരു പ്രതിഭാസം തന്നെയായിരുന്നു. ഹൗസ് ഡ്രൈവറായിരുന്നിട്ടും ഉശിരന്‍ വളര്‍ച്ച.
മറ്റു ഹൗസ് ഡ്രൈവര്‍മാരൊക്കെ മൂക്കത്ത് വിരല്‍ വെച്ചിട്ടുണ്ട്, മല്‍ബു ഇടക്കിടെ ബാങ്കിലേക്കൊടുമ്പോള്‍.
എല്ലാ മാസവും ഒന്നോ രണ്ടോ തവണ നാട്ടിലേക്ക് ബാങ്കിലേക്കായും ഉണ്ടിയായും പണം അയക്കും.
ഇതെങ്ങനെ സ എന്നു ചോദിക്കുമ്പോള്‍
തലേവരയെന്നും ജാതക ഗുണമെന്നുമൊക്കെ പറയുന്നവരുണ്ട്.
കഫീല്‍ നന്നായാല്‍ ഇതുപോലിരിക്കുമെന്നാണ് ചില നേരേ വാ നേരോ പോ മല്‍ബുകള്‍ പറയുക. ചെന്നു പറ്റുന്നിടം നന്നായാല്‍ പിന്നെ ഒന്നും നോക്കേണ്ട. നല്ല കഫീലുമാരുടെ ഡ്രൈവര്‍മാരായി വന്ന് പിന്നെ പുഷ്‌പിച്ച്, പുഷ്‌പിച്ച് ധനാഢ്യന്മാരായ എത്രയെങ്കിലും മല്‍ബുകളുണ്ട്. സ്വന്തം ജോലിക്കാരെ പൊന്നു പോലെ നോക്കുന്ന കഫിലുമാര്‍.
കഫീലുമാരെ മാത്രമല്ല, മണിയടിച്ച്, മണിയടിച്ച് ബോസുമാരില്‍നിന്ന് അവിഹിത ആനുകൂല്യം പറ്റുന്ന മല്‍ബുകള്‍ അനവധി. സ്വന്തം കാര്യങ്ങള്‍ നേടുന്നതിനു പുറമെ, മറ്റുള്ളവര്‍ക്ക് എന്തെങ്കിലും കിട്ടുന്നത് ഇല്ലാതാക്കാനും ഇക്കൂട്ടര്‍ക്കറിയാം. നാട്ടുകാര്‍ക്ക് വിതരണം ചെയ്യാന്‍ കമ്പനികള്‍ ഏല്‍പിക്കുന്ന കോംപ്ലിമെന്റ്‌സുകള്‍ മുതല്‍ സഹജീവനക്കാര്‍ക്ക് നല്‍കാന്‍ ബോസുമാര്‍ നല്‍കുന്ന രണ്ടു റിയാല്‍ സാധനങ്ങള്‍ വരെ നാട്ടിലേക്കുള്ള പെട്ടിയുടെ ഭാരം കൂട്ടാന്‍ മാറ്റി വെക്കുന്നവരാണ് അത്തരം മല്‍ബു മേലാളന്മാര്‍.
പിന്നെ, പറഞ്ഞാല്‍ മതി.
കഫീല്‍ നന്നായിട്ടൊന്നുമല്ല ഈ മല്‍ബു നന്നായത്. ശരിക്കും അനര്‍ഹമായതു തന്നെയാ നാട്ടിലേക് അയച്ചു കൊണ്ടിരുന്നത്.
ജയിലിലായ മല്‍ബുവിനെ ശരിക്കും അറിയുന്ന നാണി വിടുന്നില്ല.
സൂപ്പര്‍ മാര്‍ക്കറ്റിലെ കാഷ്യറുമായി ഒത്തു കളിച്ച് എത്ര പണമാ നാട്ടിലേക്കയച്ചത്. അവസാനം പിടിയിലായപ്പോള്‍ രക്ഷിച്ചത് കഫീലാണെന്നതു നേരു തന്നെ.
അതെങ്ങനാ ഹൗസ് ഡ്രൈവറായ ഇയാള്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍നിന്ന് അടിച്ചു മാറ്റുന്നേ..
ഗംശയം ന്യായമാണ്.
ഹൗസ് ഡ്രൈവറായ മല്‍ബുവിന് സൂപ്പര്‍ മാര്‍ക്കറ്റില്‍ പോക്കായിരുന്നു ഏറ്റവും ഇഷ്‌ടമുള്ള കാര്യം. ദിവസം പലതവണ സൂപ്പര്‍ മാര്‍ക്കറ്റ് സന്ദര്‍ശിക്കും.
അവിടെ ക്യാഷറുമായുള്ള അഡ്‌ജസ്റ്റ്‌മെന്റ് പ്രകാരം സാധനങ്ങള്‍ പുറത്തേക്ക് കടത്തി വില്‍പന നടത്തിയാണ് മല്‍ബു പണക്കാരനായത്.
~ഒടുവില്‍ സെക്യൂരിറ്റിക്കാരനാണ് സൂപ്പര്‍മാര്‍ക്കറ്റിന്റെ രക്ഷക്കെത്തിയത്. മല്‍ബു വാങ്ങിയ സാധനങ്ങള്‍ പരിശോധിച്ചപ്പോള്‍ പകുതിയലധികവും ബില്ലില്ലാത്തത്.
ക്യാഷ്യര്‍ക്ക് തെറ്റിയതാകുമെന്നും തന്റെ ഡ്രൈവര്‍ക്ക് പങ്കില്ലെന്നും കഫീല്‍ ആണയിട്ടതുകൊണ്ടാണ് അന്ന് മല്‍ബു ഊരിപ്പോന്നത്.
നാണി പലപ്പോഴും പറഞ്ഞതാ..
എന്തിനാ മല്‍ബൂ ഇങ്ങനെ സമ്പാദിക്കുന്നത്. ഇതൊന്നും ബാക്കിയാകൂല്ല.
അതൊക്കെ വെറുതെ തോന്നുന്നതാണെന്നായിരുന്നു മല്‍ബൂന്റെ കമന്റ്.
പണം സൂക്ഷിക്കാനറിഞ്ഞാല്‍ ബാക്കിയാകും. ഇല്ലെങ്കില്‍ ഒന്നും കാണില്ല-പലപ്പോഴും മല്‍ബു സൈദ്ധാന്തികനാകും.
അഭയം നല്‍കിയതിനാണ് ഇപ്പോള്‍ മല്‍ബു പിടിയിലായത്.
മറ്റുള്ളവരെ സഹായിക്കുന്നതും അഭയം നല്‍കുന്നതുമൊക്കെ മല്‍ബുവിന് രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നതാണല്ലോ?
അഭയം നല്‍കുന്നതിനെതന്തിനാ പോലീസ് കൊണ്ടു പോകുന്നത്?
അതേ, കഫില്‍ താമസിക്കാന്‍ നല്‍കിയ ചെറിയ മുറിയില്‍ നമ്മുടെ മല്‍ബു അഭയം നല്‍കിയത് ആറ് സ്‌ത്രീകള്‍ക്കായിരുന്നു.
6/3/09
അയാള്‍ എന്തിനാണ് ചിരിച്ചത്?
ഹോര്‍മോണ്‍ ഗുളിക കഴിച്ച് തടി കൂട്ടിയും കഷണ്ടിത്തലയില്‍ മുടിവെച്ചും കരിപ്പൂര്‍ വിമാനത്താവളത്തിലിറങ്ങിയ മായിന്‍ പുറത്ത് കാത്തുനിന്നിരുന്ന മല്‍ബിയെയും മക്കളെയും കുടുംബക്കാരെയുമൊക്കെ ഏറെ നേരം വട്ടം കറക്കിയിരുന്നുവത്രെ.
പ്രകടനം നയിക്കാനുള്ള ആള്‍ക്കൂട്ടമായി എയര്‍പോര്‍ട്ടില്‍ എത്തിയ കുടുംബക്കാര്‍ക്ക് മായിനെ തിരിച്ചറിയാന്‍ പതിനഞ്ച് മിനിറ്റ് വേണ്ടി വന്നൂത്രെ. മല്‍ബി പോലും വാ പൊളിച്ചു നിന്നുപോയി.
മല്‍ബിയെ കെട്ടുമ്പോള്‍ മെലിഞ്ഞൊട്ടിയ മായിന്‍ രണ്ടുവര്‍ഷം കഴിഞ്ഞുള്ള ആദ്യത്തെ പോക്കില്‍ ശരിക്കുമൊരു കിടിലനായിരുന്നു എന്നര്‍ഥം.
മല്‍ബുവിന്റെ ചിന്ത അതൊന്നുമായിരുന്നില്ല.
എന്തു പറ്റിയെടാ?
മായിന്‍ വിടുന്നില്ല.
രൂപയുടെ വില കൂടിയതിനാലാണോ?
കോണ്‍ഗ്രസും ലീഗും ജയിക്കേം വേണം, രൂപയുടെ വില കൂടാനും പാടില്ല. രണ്ടും കൂടി എങ്ങനെയാ നടക്കാ. പച്ച ലഡുവും തിന്ന് പച്ചപ്പായസവും കുടിക്കുമ്പോള്‍ പിന്നെ എന്താ കരുതീത്.
അതൊന്നും അല്ല മാഷേ കാര്യം.
ജാട കള, കുളമാക്കാന്‍ പറ്റുന്നതാണേല്‍ ഞാനും സഹായിക്കാം. എന്തായാലും പറ.
മല്‍ബു മൊബൈല്‍ എടുത്തു കാണിച്ചു.
ദേ പത്ത് മിസ്‌ഡ് കോളാ. രാവിലെ മുതല്‍ തുടങ്ങിയതാ.
പിന്നെ കെട്ടിയോള്‍ക്ക് സമയത്ത് പണം അയച്ചു കൊടുത്തില്ലെങ്കില്‍ പത്തല്ല, നൂറ് മിസ്‌ഡ് കോളും വരും. രൂപയുടെ വില കുറയാന്‍ കാത്തിരുന്നാലേ, അവര് പട്ടിണി കിടന്നു ചാകും.
അതൊന്നും അല്ല മായിനേ കാര്യം.
നീ ഇതെന്താ ഇടതുമുന്നണിക്കാര് തെരഞ്ഞെടുപ്പ് തോല്‍വിയുടെ കാരണം പറയുന്നതുപോലെ വളച്ചു കെട്ടിപ്പറയുന്നേ. ഒന്നു പറഞ്ഞു തുലക്കെടോ.
ഞാനൊരു ജയില്‍ സഹായിയുടെ കാര്യം പറഞ്ഞിരുന്നില്ലേ, ചിരിച്ചു കൊണ്ടുവന്ന മല്‍ബു. അവന്റേതാ മിസ്‌ഡ് കോള്‍.
എന്താ കാര്യം?
കഴിഞ്ഞ മാസം പിടിയിലായ മല്‍ബൂനെ പെട്ടെന്ന് നാട്ടിലേക്ക് കയറ്റിവിടാന്‍ വഴി അന്വേഷിച്ചിരുന്നല്ലോ. അതിനിടെയാണ് ചിരിച്ചു കൊണ്ടുവന്ന പഹയനെ പരിചയപ്പെട്ടത്.
ആയിരം റിയാലാ ചോദിച്ചിരുന്നത്. അന്നുതന്നെ 500 കൊടുത്തിരുന്നു.
ഒരാഴ്‌ചക്കകം സെല്ല് മാറ്റി നാട്ടിലയക്കാന്‍ ഏര്‍പ്പാടാക്കാമെന്നായിരുന്നു ഓഫര്‍. ദിവസങ്ങളങ്ങനെ കടന്നുപോയിട്ടും ഒന്നും സംഭവിച്ചിരുന്നില്ല.
പലതവണ ചോദിച്ചെങ്കിലും ഉടന്‍ ശരിയാകുമെന്നായിരുന്നു മറുപടി. ഓനെക്കൊണ്ടൊന്നും നടക്കൂലാന്ന് പിന്നീടാ മനസ്സിലായത്.
പോയ 500 പോട്ടേന്ന് കരുതി അവനെ ഒഴിവാക്കീതാ.
പോലീസിന്റേയും ജവാസാത്തിന്റേയും പിടിയിലാകുന്നവരെ എളുപ്പം നാട്ടിലെത്തിക്കാമെന്നു പറഞ്ഞ് പണം പിടുങ്ങാന്‍ കുറേ മല്‍ബുകള്‍ രംഗത്തിറങ്ങിയിട്ടുണ്ടെന്ന കാര്യം പിന്നീടാണ് അറിഞ്ഞത്.
പിടിയിലാകുന്നവര്‍ സമയമാകുമ്പോള്‍ നാട്ടിലെത്തുമെന്ന് കരുതി സമാധാനിക്കുക മാത്രമേ നിര്‍വാഹമുള്ളൂ.
വിമാന ടിക്കറ്റുമായി ചെന്നാല്‍ നാളെ തന്നെ നാട്ടിലെത്തിക്കാമെന്ന് ചിന്തിക്കുന്ന മല്‍ബുകളുമുണ്ട്. പൊട്ടത്തരം അഥവാ മല്‍ബുത്തരം എന്നേ പറയേണ്ടൂ.
അവന് അവസാനം രണ്ടു ദിവസം അവധി നല്‍കീതാ.
രണ്ടു ദിവസത്തിനകം നാട്ടിലെത്തിയാല്‍ ബാക്കി 500 തരാന്ന് പറഞ്ഞതാ. ഇപ്പോള്‍ ഒരു മാസം കഴിഞ്ഞ് മല്‍ബു നാട്ടിലെത്തിയപ്പോഴാ അവന്റെ ഒരു വിളി.
ബാക്കി 500 ഉടന്‍ എത്തിക്കണമെന്ന്. അവന്‍ സെല്ല് മാറാന്‍ സഹായിച്ചതു കൊണ്ടാണത്രെ ഇപ്പോഴെങ്കിലും നാട്ടിലെത്താന്‍ കഴിഞ്ഞത്.
രാവിലെ തുടങ്ങീതാ വിളി. ഇനിയിപ്പോ സിം മാറ്റേണ്ടി വരുമെന്നാ തോന്നുന്നത്.
അവന് പോയി രണ്ട് പൊട്ടിച്ചു കൊടുക്കാ വേണ്ടത് -മായന്‍ അഭിപ്രായം പാസാക്കി.
ശരിയാ. വിസക്കച്ചവടം കുറഞ്ഞപ്പോള്‍ ജയിലും പോലീസ് സ്‌റ്റേഷനും ചുറ്റിപ്പറ്റി തൊഴിലവസരം കണ്ടെത്തിയിരിക്കയാ ചില മല്‍ബുകള്‍.
ജയിലിലാകുന്ന അനധികൃത താമസക്കാര്‍ സമയമാകുമ്പോള്‍ പോകുമെന്ന് അറിയുന്നവരാണ് അവര്‍. അതുകൊണ്ടുതന്നെ സഹായ വാഗ്‌ദാനവുമായി എത്തി തുക പറഞ്ഞുറപ്പിക്കുന്നു അവര്‍. പിടിയിലായ ആള്‍ നാട്ടിലെത്തുന്നതുവരെ അവധി കേള്‍ക്കാം. നാട്ടിലെത്തിക്കഴിഞ്ഞാല്‍ അവര്‍ എത്തുകയായി. പറഞ്ഞുറപ്പിച്ച തുക സ്വീകരിക്കാന്‍ അവകാശവാദവുമായി.
കസ്റ്റഡിയിലായവര്‍ക്കു മുന്നില്‍ അയാള്‍ ചിരിക്കുന്നത് വെറുതെയല്ല- മല്‍ബുച്ചിരി.
5/10/09
ലാസിം സബബ് -കാരണം നിര്‍ബന്ധം
ലാസിം സബബ്.
മുറിയില്‍ കാത്തുനിന്നിരുന്ന സഹ മല്‍ബുകള്‍ക്കൊന്നും കാര്യം പിടികിട്ടിയില്ല.
കൂട്ടത്തില്‍ ബഖാലയില്‍ ജോലി ചെയ്യുന്ന അയമൂട്ടി അതു തിരിച്ചറിഞ്ഞു.
അതാണോ കാര്യം?
ഇതു തന്നെയല്ലേ പണ്ടേയുള്ള നിയമം. പിന്നെ ആരാ പറഞ്ഞത് മാറീന്ന്.
പുതിയവരും പഴയവരുമായ മല്‍ബുകളെല്ലാം കാതോര്‍ത്തു.
അയമൂട്ടി ചോദിച്ചു: നീ അവിടെ അറബി പറഞ്ഞിരുന്നോ?
രാവിലെ വെറും ചായ മാത്രം കുടിച്ച് മഹാ ദൗത്യത്തിനിറങ്ങി നിരാശനായി തിരിച്ചെത്തിയ മല്‍ബു തലയാട്ടിക്കൊണ്ടു പറഞ്ഞു. ഇല്ല.
അറബി പറയരുതെന്ന് നിങ്ങള്‍ മാത്രമല്ല, സബ്‌അ സിത്തീനും പറഞ്ഞിരുന്നു.
സബ്‌അ സിത്തീന്‍ -അറുപത്തിയേഴ്
ആരുടെ പേരാ ഇത്.
കോട്ടയത്തെ അച്ചായന്‍ സെബാസ്റ്റ്യന്‍.
സെബാസ്റ്റ്യന്‍ സബ്‌അ സിത്തീന്‍ ആയത് വലിയ കഥയൊന്നുമല്ല.
കടലാസിനു വേണ്ടി കാത്തിരിക്കുകയായിരുന്നു സെബാസ്റ്റ്യന്‍. പലരുടേയും പേരുകള്‍ വിളിക്കുന്നു. തന്റെ പേര് വിളിക്കുന്നില്ലെന്ന നിരാശയോടെ അക്ഷമനായി.
അവസാനം രണ്ടു മൂന്ന് പേര്‍ ബാക്കിയായപ്പോഴാണ് കൂട്ടത്തില്‍ ഒരാള്‍ അന്വേഷിച്ചത്.
എന്താ നിങ്ങളുടെ പേര്?
സെബാസ്റ്റ്യന്‍
കൈയിലുണ്ടായിരുന്ന കടലാസ് വാങ്ങി നോക്കി.
ഓ സബഅ സിത്തീന്‍.
ഇത് ഒരു മണിക്കൂര്‍ മുമ്പേ ഇവിടെനിന്ന് പല തവണ വിളിക്കുന്നത് കേട്ടല്ലോ?
ഒരു മണിക്കൂര്‍ കാത്തുനിന്നെങ്കിലും സെബാസ്റ്റ്യന്‍ കാര്യം സാധിച്ചത് അറബി ഒരക്ഷരം പോലും ഉരിയാടാതെയായിരുന്നു.
അറബി ക്ലാസില്‍ പോയി പഠിച്ചിരുന്നെങ്കിലും അറിയാത്ത ഭാവത്തിലങ്ങനെ സബ്‌അ സിത്തീന്‍ നിന്നു.
മല്‍ബു കഥ തുടര്‍ന്നു.
പക്ഷേ എന്നോട് അയാള്‍ അറബി മാത്രമേ പറഞ്ഞുള്ളൂ.
ഇംഗ്ലീഷില്‍ പലതും ചോദിച്ചു നോക്കിയെങ്കിലും അയാള്‍ ഒറ്റ അക്ഷരം ഇംഗ്ലീഷില്‍ ഇങ്ങോട്ടു പറഞ്ഞില്ല.
എല്ലാം അറബിയില്‍.
ദൂരെ ബോര്‍ഡ് ചൂണ്ടി തഅ്‌ലീമാത് എന്നും പറഞ്ഞു.
ഭാഷകള്‍ക്ക് ഇങ്ങനെയൊരു സൗകര്യമുണ്ട്.
നല്ല ജ്ഞാനമുള്ള കാര്യമായാല്‍ പോലും ചിലപ്പോള്‍ മൗനം പാലിക്കേണ്ടിവരും. മൗനം വിദ്വാനു മാത്രമല്ല മല്‍ബൂനും ഭൂഷണമാകുന്ന സന്ദര്‍ഭങ്ങളുണ്ടാകുമെന്നര്‍ഥം. കയര്‍ത്തുകൊണ്ടിരിക്കുന്ന കഫീലിനു മുന്നിലും പൊരിവെയിലത്ത് മോട്ടോര്‍ സൈക്കിളുമായി കാത്തുനിന്ന് ഇരയെ കിട്ടിയല്ലോ എന്നു സന്തോഷിക്കുന്ന ട്രാഫിക് പോലീസുകാരനു മുന്നിലും അന്യായമായി ആളാകാന്‍ ശ്രമിക്കുന്ന ഇടത്തരം ബോസുമാര്‍ക്കു മുന്നിലും എന്നുവേണ്ട അസമയത്ത് സൂപ്പര്‍ മാര്‍ക്കറ്റിലേക്ക് പോകാനിറങ്ങുന്ന മല്‍ബിക്കു മുന്നില്‍ പോലും മൗനം ആയുധമാക്കാം.
നിയമം മാറീന്ന വാര്‍ത്ത കേട്ട് സന്തോഷിച്ച ആയിരങ്ങളില്‍ ഒരാളാണ് മല്‍ബു.
ഭാര്യയേയും മക്കളേയും കൊണ്ടുവരാന്‍ പാങ്ങുണ്ടെങ്കിലും പ്രായമായ മാതാവിനെ തനിച്ചാക്കി എങ്ങനെ ആ കടുംകൈ ചെയ്യുമെന്ന ചിന്തയിലായിരുന്ന മല്‍ബുവിന് സന്തോഷം പകര്‍ന്ന വാര്‍ത്തയായിരുന്നു അത്.
ആര്‍ക്കും വിസിറ്റിംഗ് വിസ കിട്ടും.
കേട്ടവര്‍ കേട്ടവര്‍ ഓഫീസുകളില്‍നിന്ന് ഓഫീസുകളിലേക്ക് ഓടി.
അങ്ങനെ ഇന്റര്‍നെറ്റ് വഴി അപേക്ഷ നല്‍കിയും ഓഫീസുകള്‍ കയറിയിറങ്ങിയും ഒരു വക വിസ കിട്ടുമെന്ന തോന്നാല്‍ പ്രതീക്ഷയായി കടല്‍ കടന്നപ്പോഴാണ് മല്‍ബുവിനു മുന്നില്‍ അതു പൊട്ടീവീണത്.
ലാസിം സബബ്.
മാതാവിനെ എന്തിനു കൊണ്ടുവരുന്നുവെന്ന് തെളിയിക്കണം. അതായത് കാരണം നിര്‍ബന്ധം.
പൊട്ടനെപ്പോലെ നിന്ന മല്‍ബുവിന് മുന്നില്‍ ഉദ്യോഗസ്ഥന്‍ വീണ്ടും വീണ്ടും ലാസിം സബബ് ആവര്‍ത്തിച്ചു.
കാര്യവിവരമുള്ള അയമൂട്ടി പറഞ്ഞു.
മല്‍ബൂ നിനക്ക് ഇനി ഒറ്റ വഴിയേയുള്ളൂ.
ആദ്യം മല്‍ബിയെ കൊണ്ടുവരിക. എന്നിട്ട് പുഷ്‌പിണിയാക്കുക. പിന്നീട് സര്‍ട്ടിഫിക്കറ്റുമായി ചെല്ലുക.
അപ്പോള്‍ സബബായി. വിസ റെഡി.
5/9/09
മല്‍ബുവിന്റെ തിരോധാനം
കുടുംബ ബന്ധവും സ്‌നേഹവും ഇങ്ങനെ വല്ലതുമൊക്കെ കൊണ്ടുപോയി കൊടുത്ത് നേടേണ്ടതല്ലെന്നും അതു പ്രതിഫലേഛകളൊന്നുമില്ലാതെ, നിഷ്‌കളങ്കമായി നിര്‍ഗളിക്കേണ്ടതാണെന്നുമൊക്കെ ആദര്‍ശം പുരട്ടി അയാളുടെ നാവില്‍നിന്ന് അടര്‍ന്നുവീഴുമ്പോള്‍ ലോറി മാറിപ്പോയി എന്ന പാട്ടു പാടിയാണ് കൂട്ടുകാരനായ മല്‍ബു അതിനെ നേരിടുക.
രാത്രി ആയായാന്നേ എന്താ ചാക്കോച്ചാ. ഓ എന്തരു ചാക്കോച്ചാ.
ലോറി മാറിപ്പോയി..പ്രകൃതം മായിച്ചോനെ..
ചിന്താഭാരം റോഡില്‍ മാവോയിസം വീട്ടില്‍..
ചിന്താഭാരം ചിന്താഭാരം.. മൂങ്ങാക്കൂട്ടില്‍ ചാടി.
ഇവാന്‍ കുപ്പാലയുടെ റഷ്യന്‍ നാടോടി ഗാനം കേള്‍ക്കുമ്പോള്‍ മലയാളത്തില്‍ ഇങ്ങനെ ഈണത്തില്‍ തോന്നും എന്ന് കണ്ടെത്തി ഏതോ മലയാളി വിദ്വാന്‍ ഇന്റര്‍നെറ്റില്‍ യൂ ട്യൂബിലൂടെ പ്രചരിപ്പിച്ച ഗാനമാണിത്.
മനസ്സിലാകാത്ത തത്വം പ്രസംഗിക്കുന്നവരോട് പ്രതികരിക്കാന്‍ ഇതിലപ്പുറം നല്ല ഒരു പാട്ടില്ല.
മൗനം മല്‍ബൂന് ഭൂഷണം എന്നറിയാത്തതുകൊണ്ടല്ല, ഇങ്ങനെയൊരു പാട്ടു പാടിയെങ്കിലും തനിക്കുമുണ്ട് ചിന്താശേഷിയെന്നു തെളിയിച്ചില്ലെങ്കില്‍ പിന്നെ താനെന്തൊരു മല്‍ബു.
സ്‌നേഹം അനന്തമായി നിര്‍ഗളിക്കണമെന്ന് പറയാറുള്ള ബുദ്ധിജീവി മല്‍ബു മര്യാദയെക്കുറിച്ചും പഠിപ്പിക്കാറുണ്ട്.
ഇംഗ്ലണ്ടിലെ ജന്‍ട്രിയുടെ കഥയാണ് അതിനു പറയാറുള്ളത്.
ജന്‍ട്രി ചെറിയ ഒരു കുട്ടിയായിരുന്നു. ഒരു ദിവസം അവന്‍ അമ്മയോടൊപ്പം ബസില്‍ കയറി. സീറ്റ് കണ്ടെത്താനുള്ള തിരക്കിനിടയില്‍ ഇരിക്കുകയായിരുന്ന ഒരാളുടെ ദേഹത്ത് ചെന്ന് തട്ടി.
സോറി, അറിയാതെ പറ്റിയതാണെന്നു പറഞ്ഞുകൊണ്ട് ക്ഷമ ചോദിച്ചത് യാത്രക്കാരന് നന്നേ ബോധിച്ചു. അയാള്‍ കുട്ടിയെ അടുത്ത് പിടിച്ചിരുത്തി പേരും വിലാസവുമൊക്കെ ചോദിച്ചറിഞ്ഞു. പിന്നെ എല്ലാ വര്‍ഷവം ജെന്‍ട്രിക്ക് സമ്മാനം കിട്ടിത്തുടങ്ങി. ബസില്‍ വെച്ചു കണ്ട സഹോദരന്റെ വക എന്നു മാത്രമാണ് അതിലൊക്കെയും എഴുതിയിരുന്നത്. പിറന്നാളുകളില്‍ മുറ തെറ്റാതെ വന്നുകൊണ്ടിരുന്നു സമ്മാനം. പതിനേഴ് വയസ്സായപ്പോള്‍ ജെന്‍ട്രിയും കുടുംബവും തണുപ്പ് കൂടിയ പ്രദേശത്തേക്ക് താമസം മാറ്റി. കല്‍ക്കരി കത്തിക്കാതെ കഴിയാന്‍ പറ്റാത്ത വീടായിരുന്നു അത്. ഒരു ഐസ് കൂടു തന്നെ. കല്‍ക്കരിയാണെങ്കില്‍ ആവശ്യത്തിനു കിട്ടാനുമില്ല.
അച്ഛനും അമ്മയും തണുത്തു വിറച്ച് മരിച്ചുപോകുമെന്ന് ഭയപ്പെട്ട ജെന്‍ട്രി കല്‍ക്കരിക്ക് വേണ്ടി നെട്ടോട്ടമോടി. കല്‍ക്കരി കമ്പനിയില്‍ ഫോണ്‍ ചെയ്‌തപ്പോള്‍ സ്റ്റോക്കില്ലെന്നും കിട്ടിയാല്‍ അറിയിക്കാമെന്നും പറഞ്ഞ് പേരും വിലാസവും എഴുതിയെടുത്തു.
രണ്ട് മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ പുറത്ത് ഒരു കാര്‍ വന്നു നില്‍ക്കുന്നു. അതില്‍നിന്ന് ജെന്‍ട്രിക്ക് എന്നെഴുതിയ ഏതാനും കല്‍ക്കരിച്ചാക്കുകള്‍ വീട്ടിലേക്ക് എടുത്തു വെക്കുന്നു. ഇത് ഞങ്ങളുടെ മാനേജര്‍ തന്നയച്ചതാണെന്നും ബസില്‍ വെച്ചു കണ്ട സഹോദരന്‍ തന്നയച്ചതാണെന്ന് പറയാന്‍ എല്‍പിച്ചതായും അവ കൊണ്ടുവന്നവര്‍ പറഞ്ഞു.
സന്തോഷം കൊണ്ട് സംസാരിക്കാന്‍ കഴിയാതായി ജെന്‍ട്രിക്ക്.
ചെറുപ്രായത്തില്‍ കാണിച്ച മര്യാദയുടെ ഫലം.
സ്‌നേഹത്തിന്റെയും മര്യാദയുടെയും കഥകള്‍ക്ക് പഞ്ഞമില്ലാത്ത സഹമുറിയനായ ബുദ്ധിജീവിയോട് മറ്റു മല്‍ബുകള്‍ക്ക് സ്‌നേഹമില്ലാതിരിക്കാന്‍ കാരണം അയാള്‍ കുഞ്ഞാലിക്കുട്ടിയുടെ ആരാധകനായിരുന്നില്ല എന്നതു മാത്രമല്ല.
മറ്റുള്ളവരെ സ്‌നേഹത്തിന്റെ രസതന്ത്രം പഠിപ്പിക്കുന്ന ബുദ്ധിജീവിക്ക് വ്യത്യാസങ്ങള്‍ പലതായിരുന്നു. കൂട്ടുകാര്‍ പ്‌രാന്തനെന്ന് വിളിക്കുന്ന അയാള്‍ക്ക് നാട്ടില്‍ പോകുന്നതിനേക്കാളേറെ സന്തോഷം നാട്ടില്‍ നിന്ന് തിരിച്ചുവരുമ്പോഴായിരുന്നു. പ്രവാസ ലോകത്തേക്ക് തിരിച്ചെത്തുമ്പോള്‍ ചിരിച്ചുകൊണ്ട് വിമാനമിറങ്ങുന്ന ഒരേ ഒരാള്‍ എന്നു വേണമെങ്കില്‍ പറയാം.
അങ്ങനെ ഒരു നാള്‍ അപ്രത്യക്ഷനായ മല്‍ബു ബുദ്ധിജീവിയെ കുറിച്ച് ആര്‍ക്കും ഒരു വിവരവുമില്ലാതായി.
അന്വേഷണത്തിനൊടുവില്‍ ഒമ്പതു മാസമായി ജയിലിലുള്ള അയാള്‍ക്ക് ഇപ്പോഴും നിസ്സംഗത തന്നെ. ~
ങാ.., ഒമ്പതു മാസായി. രണ്ടു മാസം കഴിഞ്ഞാ ഇറങ്ങാനാകൂന്നാ തോന്നുന്നത്.
പുറംലോകവുമായി ബന്ധപ്പെടാന്‍ സഹ തടവുകാര്‍ക്ക് മൊബൈല്‍ സേവനം നല്‍കുന്ന ബുദ്ധിജീവിയുടെ വാക്കുകള്‍ക്ക് എന്തൊരു ലാഘവം!
ഇന്തോനേഷ്യന്‍ യുവതിയോടൊപ്പം പിടിയിലായ കഥാപുരുഷന് നാട്ടിലേക്കുള്ള യാത്ര വിരസമായി തോന്നിയതിന്റെ ഗുട്ടന്‍സ് അപ്പോഴാണ് കൂട്ടുകാര്‍ക്ക് പിടികിട്ടിയത്.
4/30/09
തള്ളാനും കൊള്ളാനും മല്‍ബു
ജീവിതത്തില്‍ ഇതുവരെ ഇങ്ങനെയാരും തള്ളിയിട്ടില്ല.
ആരെങ്കിലും ചെറിയ തള്ള് നല്‍കാനുണ്ടായിരുന്നുവെങ്കില്‍ എവിടെയോ എത്തിപ്പോകുമായിരുന്നുവെന്ന് എപ്പോഴും പരിഭവം പറയാറുള്ള മല്‍ബു ആ തള്ളില്‍ വീണില്ലെന്നേയുള്ളൂ.
റോഡില്‍ കമിഴ്‌ന്നടിച്ചു വീഴാതെ ആരുടെയോ ഭാഗ്യത്തിന് ബാലന്‍സ് ചെയ്യാനായതിനാല്‍ ചോര കണ്ടില്ല.
പ്രതീക്ഷകള്‍ക്ക് വിപരീതമായിരുന്നു, അല്ല, എല്ലാ കണക്കുകൂട്ടലുകളും തകര്‍ക്കുന്നതായിരുന്നു ആ തള്ള്.
അയമു പറഞ്ഞ എല്ലാ അടയാളങ്ങളും നോക്കിയതാ. വണ്ടി അരികിലൂടെ വന്നുനിര്‍ത്തി കയറ്റിക്കൊള്ളും എന്നാണ് പറഞ്ഞിരുന്നത്.
ആദ്യാനുഭവമായതിനാല്‍ ഇത്തിരി ഭയമൊക്കെ ഉണ്ടായിരുന്നു.
അയമൂന്റെ വാക്കുകള്‍ കേട്ടാല്‍ പിന്നെ ഒട്ടും ശങ്കിക്കാനില്ല.
കാശ് കൊടുത്തിട്ടല്ലേ, പിന്നെ എന്തിനു ഭയക്കണം?
രാവിലെ എട്ട് മണിക്ക് തുടങ്ങിയതായിരുന്നു വണ്ടിയും കാത്തുള്ള റോഡരികിലെ ഈ നില്‍പ്.
അവസാനം വണ്ടി വന്നു. അയമു പറഞ്ഞതുപോലെ റോഡരികില്‍ ചേര്‍ത്തുനിര്‍ത്തി.
ഇതാ പിടിച്ചോളൂ എന്ന മട്ടില്‍ കൈകള്‍ നീട്ടി നില്‍ക്കുകയാണ് മല്‍ബു. അഞ്ച് മിനുട്ടായിട്ടും വണ്ടിയില്‍നിന്ന് ആരും ഇറങ്ങുന്നില്ല. മെല്ലെ കണ്ണയച്ചു നോക്കി. ആശാന്‍ മൊബൈലില്‍ സംസാരിച്ചുകൊണ്ടിരിക്കുകയാ. ഒരു കൈയില്‍ സിഗരറ്റുമുണ്ട്.
അതു രണ്ടും കഴിഞ്ഞായിരിക്കും ഇറങ്ങുക.
ഏത് ഓഫീസില്‍ പോയാലും തനിക്ക് സമീപിക്കേണ്ടയാള്‍ മൊബൈലിലും മാള്‍ബൊറോയിലും തൊടല്ലേ എന്ന പ്രാര്‍ഥനയോടെ വേണം ക്യൂ നില്‍ക്കാന്‍ എന്നു പറയാറുണ്ട്.
മല്‍ബു പ്രാര്‍ഥിച്ചു... പടച്ചോനേ, ഇനിയും സിഗരറ്റ് വലിക്കല്ലേ.�
വണ്ടി എത്തിയിട്ട് പത്ത് മിനുട്ടോടക്കുന്നു.
ക്ഷമ കെട്ട മല്‍ബു ഒരു തീരുമാനമെടുത്തു. രണ്ടും കല്‍പിച്ച് വണ്ടിയിലങ്ങോട്ട് കയറി. മല്‍ബുവിനോടാണോ കളി.
ഇങ്ങോട്ട് തന്നില്ലെങ്കില്‍ അങ്ങോട്ട് ചോദിച്ച് പാര്‍ട്ടി സ്ഥാനവും എം.പി സ്ഥാനവും വരെ സ്വന്തമാക്കുന്നവരാണ് മല്‍ബുകള്‍.
അങ്ങനെയല്ല സംഭവിച്ചത്.
ആശാന്‍ ചാടിയിറങ്ങി, മല്‍ബുവിന്റെ കൈയില്‍ പിടിച്ചുവലിച്ച് പുറത്തേക്കൊരു തള്ള്.
ഏശ് ഹാദാ, മജ്‌നൂന്‍...
പോടാ പ്‌രാന്താ...
മല്‍ബു ഓര്‍ത്തു. കാശ് കൊടുത്തതിനു കിട്ടിയതാ ഈ ചവിട്ട്. കാലം കൊള്ളൂല്ലാ.
അസ്സലാമു അലൈക്കും എന്നുപറഞ്ഞ് ഹസ്‌തദാനം ചെയ്യുന്ന കാക്കിക്കാരെ കുറിച്ച് എപ്പോഴും ഊറ്റം കൊള്ളാറുണ്ട്.
ഇവിടെ വാടാ, കയറെടാ തുടങ്ങിയ മൃദു തെറികളില്‍ തുടങ്ങി കടുംതെറികളിലൂടെ കൊടുംതെറികളില്‍, പിന്നെ ഉരുട്ടലില്‍ കലാശിക്കുന്ന കാക്കിക്കാരെ അപേക്ഷിച്ച് ഇവരില്‍ ഊറ്റം കൊള്ളുന്നതില്‍ എന്താണു തെറ്റ്?
ഏയ് ഒരു തെറ്റുമില്ല. പക്ഷെ, കാക്കിക്കാര്‍ എല്ലായിടത്തും ഒരുപോലെ തന്നെയാ.
ദാ ഇപ്പോള്‍ കണ്ടില്ലേ, തള്ളിയ തള്ള്.
മല്‍ബു ഓര്‍ത്തു.
എല്ലാ ഉംറികളുടേയും ഗതി തന്നെയായിരിക്കുമോ ഇത്.
എന്നെ പിടിച്ചോളൂ, എന്നെ പിടിച്ചോളൂ എന്നു പറഞ്ഞുകൊണ്ട് തലങ്ങും വിലങ്ങും നടന്നാലും ആരും പിടിക്കാന്‍ എത്തിക്കൊള്ളണമെന്നില്ല. അതൊരു ഭാഗ്യമോ നിര്‍ഭാഗ്യമോ ആണ്.
മുങ്ങിയതിനു ശേഷം ജോലി തെരഞ്ഞ് കണ്ടുപിടിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പിടിയിലാകുന്ന ഉംറികളുമുണ്ട്. അതും ഭാഗ്യമോ നിര്‍ഭാഗ്യമോ തന്നെ.
അങ്ങനെ ഉംറികളുടെ മടക്കം മല്‍ബുകള്‍ക്ക് പുതിയ തൊഴില്‍ സാധ്യത തുറന്നുകൊടുത്തു.
അയമുമാരും സെയ്‌തലവിമാരും അതിന്റെ സാധ്യതകളിലേക്ക് ആഴ്‌ന്നിറങ്ങി. പിടിയന്മാരുടെ പിന്തുണയില്ലാതെ തന്നെയും ചില സമര്‍ഥരായ മല്‍ബുകള്‍ തുടങ്ങി ഈ വ്യാപാരം.
നാട്ടില്‍ പോകാനൊരുങ്ങിയ മല്‍ബുവിന്, വണ്ടികള്‍ വരുന്ന വഴികളറിഞ്ഞ് കാത്തുനില്‍ക്കാനുള്ള സ്ഥലം നിര്‍ണയിച്ചുകൊടുക്കുകയേ ഈ വ്യാപാരത്തില്‍ വേണ്ടിയിരുന്നുള്ളൂ. ഭാഗ്യത്തിനോ നിര്‍ഭാഗ്യത്തിനോ വണ്ടി നിറുത്തി പെറുക്കിയാല്‍ നിശ്ചയിച്ചുറപ്പിച്ച തുക പോക്കറ്റിലായി. അല്ലെങ്കില്‍ ഒരാഴ്‌ച കഴിഞ്ഞിട്ടും പിടികൊടുക്കാന്‍ യോഗമില്ലാതെ മടങ്ങിവരുന്ന ഉംറിക്ക് കാശ് മടക്കിക്കൊടുക്കണം- അത്ര തന്നെ.
വിസക്ക് കാശു വാങ്ങി ആറുമാസം ബക്കാല നടത്തി കഫീല്‍ ശരിയില്ലെന്ന് പഴി പറഞ്ഞുകൊണ്ട് പണം ഗഡുക്കളായി മടക്കിക്കൊടുക്കുന്നതു പോലെ.
പിടിത്തം കൊടുക്കുന്ന മല്‍ബുകള്‍ക്ക് മുന്നില്‍ പടിയടക്കുന്ന പുതിയ കാലത്ത് വ്യാപാര സാധ്യതകളും വര്‍ധിച്ചിട്ടുണ്ട്. പടിയടക്കാതെ തള്ളാനും മല്‍ബുവിന് വഴികളേറെ.
മല്‍ബുവിന്റെ കാത്തിരിപ്പ്
അയാള് വരുമോ? അതോ കഴിഞ്ഞ തവണത്തെ പോലെ അവസാനം ഫോണ്‍ കോളായിരിക്കുമോ വരിക?
അസ്വസ്ഥനായ മല്‍ബു ചിന്താമല്‍ബുവായി.
കഫീലിന്റെ കൂടെ അത്യാവശ്യമായി ഒരു സ്ഥലംവരെ പോകേണ്ടിവന്നു എന്നായിരുന്നു അന്ന് അവസാനം ഫോണില്‍ അയാളുടെ മറുപടി.
രണ്ടു മണിക്കൂറോളം നടുറോഡില്‍ കാത്തുനിന്ന ശേഷം കേട്ട മറുപടിയില്‍ രക്തം തിളച്ചുവന്നതായിരുന്നു. പക്ഷേ എന്തു ചെയ്യാന്‍ കഴിയും, ജീവിതം അയാളുടെ കൈയിലായിപ്പോയില്ലേ?
ഇത്രയും നേരം ഇവിടെ നിര്‍ത്തിയിട്ടാണോ ഇപ്പോള്‍ നിങ്ങളുടെ ഈ മറുപടി?
ഞാനൊരു ഹൗസ് ഡ്രൈവറാണേ എന്നായിരുന്നു പിന്നീട് അയാളുടെ വിശദീകരണം.
അറിയാലോ, ഹൗസ് ഡ്രൈവറുടെ പരിപാടി. ഒന്നിനും ഒരു നിശ്ചയോം കാണില്ല.
പാസ്‌പോര്‍ട്ടിനായി കഴിഞ്ഞയാഴ്‌ച രണ്ടു മണിക്കൂറോളം കാത്തിരുന്ന വിവരം ഇതുവരെ ആരോടും പറഞ്ഞിരുന്നില്ല. ഒന്നുകൂടി കളിയാക്കാനായി റൂമിലുള്ളവരോടും കൂട്ടുകാരോടും എന്തിനു പറയണം?
അലമ്പില്ലാതെ നാട്ടിലെത്താന്‍ അലവിയുടെ കൈയില്‍ പാസ്‌പോര്‍ട്ട് ഏല്‍പിച്ചപ്പോള്‍ തന്നെ എല്ലാവരും പറഞ്ഞതാ. ഇനി കാത്തിരിപ്പും മൊബൈല്‍ വിളിയും തന്നെയായിരിക്കുമെന്ന്.
അപ്പോഴൊന്നും മല്‍ബു പ്രതീക്ഷ കൈവെടിഞ്ഞിട്ടില്ല.
അയാളുടെ സംസാരത്തില്‍ അങ്ങനെ പറ്റിക്കുന്നയാളാണെന്ന് ഒരിക്കലും തോന്നിയിട്ടില്ല. എടങ്ങേറില്ലാതെ നാട്ടില്‍ പോയി കെട്ട്യോളേം മക്കളേം കണ്ട് പുതിയ വിസയില്‍ സുഖായി മടങ്ങിവരാമെന്ന് അയാള്‍ പറയുമ്പോള്‍ മാത്രമാണ് ആശ്വാസം.
ഇപ്പോള്‍ കുടുംബക്കാരും കൂട്ടുകാരുമൊക്കെ കുറ്റപ്പെടുത്തുന്നത് തന്നെയാണ്.
ആരെങ്കിലും പാസ്‌പോര്‍ട്ട് കൈമാറുമോ? അത്രക്കും പൊട്ടനാണോ നീ എന്നാണ് എല്ലാവരുടേയും ചോദ്യം.
മഹാ പൊട്ടത്തരം തന്നെയാ ചെയ്‌തത്.
നാട്ടില്‍ പോയി പുതിയ വിസയില്‍ വരാനുള്ള തിടുക്കം കാരണം മറ്റൊന്നും ആലോചിച്ചില്ല. അലമ്പില്ലാതെ നാട്ടിലെത്താനും മടങ്ങിവരാനും മറ്റെന്താണൊരു വഴി.
നാലുവര്‍ഷം ജോലി ചെയ്‌തതില്‍ മിച്ചമുള്ളതും കടം വാങ്ങിയുമാണ് പുതിയ വിസ ഒപ്പിച്ചത്. അതും കൊണ്ട് പിടികൊടുക്കാതെ പോയി വരാന്‍ മറ്റൊരു മാര്‍ഗവുമില്ലാതെ ആലോചിച്ചിരിക്കുമ്പോഴാണ് പടച്ചവന്‍ അലവിയെ മുന്നിലെത്തിച്ചത്.
സുരക്ഷിതമായി വിമാനത്തിലെത്തിച്ചാല്‍ 2000 റിയാല്‍.
മറ്റൊന്നും ആലോചിച്ചില്ല. ഈ ഉംറി പിന്നെ എന്താ ചെയ്യുക? ഇപ്പോള്‍ കുറ്റപ്പെടുത്താന്‍ വരുന്ന കുടുംബക്കാരും കൂട്ടുകാരുമൊന്നും അന്ന് ഉണ്ടായിരുന്നില്ല.
പലരുടേയും മുഖങ്ങള്‍ മനസ്സിലൂടെ കടന്നുപോവുകയാണ്. നാലു വര്‍ഷത്തിനുശേഷം നാട്ടിലേക്ക് മടങ്ങുമ്പള്‍ മക്കള്‍ക്കായി വാങ്ങിയ സാധനങ്ങള്‍ റൂമില്‍ തയാറാക്കി വെച്ച പെട്ടിയില്‍ ഭദ്രമാണ്. പുതിയ വിസയില്‍ മടങ്ങിയെത്തിയിട്ട് വേണം അലമ്പില്ലാതെ പണിയെടുക്കാനും എന്തെങ്കിലുമൊക്കെ മിച്ചം വെച്ച് വീടുണ്ടാക്കാനും.
ചിന്തയുടെ വേഗം വാച്ചിലെ സമയസൂചിക്കില്ലല്ലോ. പറഞ്ഞ സമയവും കടന്ന് ഇപ്പോള്‍ മണിക്കൂര്‍ രണ്ടാകുന്നു. മൊബൈല്‍ എടുത്ത് ഡയല്‍ ചെയ്‌തു നോക്കി. സ്വിച്ച് ഓഫാണ്.
പടച്ചോനേ, ഇന്നും കാത്തിരിപ്പ് വെറുതെയാകുമോ?
ദേ സമീപത്ത് തന്നെപോലെ അസ്വസ്ഥനായി വിരല്‍ കടിച്ചുകൊണ്ട് നില്‍ക്കുന്നു മറ്റൊരു മല്‍ബു.
മലയാളിയാ അല്ലേ?
അതേ, നാട്ടില്‍ എവിടാ?
കൊണ്ടോട്ടി. ആരെയോ കാത്തുനില്‍ക്കുകാ അല്ലേ?
അതേ, മുഹമ്മദ്‌ക്കാനെ കാത്തുനില്‍ക്കുവാ. നിങ്ങളോ?
ഞാനും ഒരാളെ കാത്തുനില്‍ക്കുവാ, അലവിയെ.
പാസ്‌പോര്‍ട്ടും കൊണ്ട് അയാള്‍ കറങ്ങിനടക്കുകാ.
രണ്ടുപേരും പറഞ്ഞത് ഒരേ സമയത്തായിരുന്നു.
തുല്യ ദുഃഖിതര്‍.
ആട്ടെ എത്ര മണിക്ക് എത്തുമെന്നാ പറഞ്ഞത്?
ആറ് മണി.
എന്നോടും ആറ് മണി.
ഇരുവരുടേയും കൈയിലുള്ളത് ഒരേ മൊബൈല്‍ നമ്പര്‍.
രണ്ട് മല്‍ബുകളും ഞെട്ടി.
വെപ്പ്‌മുടി പോലെ തോന്നിക്കുന്ന മുടിയുള്ളയാള്‍ക്കാണോ നിങ്ങള്‍ പാസ്‌പോര്‍ട്ട് കൊടുത്തത്?
അല്ല, അലവി നല്ല ഒത്ത കഷണ്ടിയാ.
ഇയാള്‍ എവിടാ താമസിക്കുന്നതെന്ന് അറിയാമോ?
അയാള്‍ പറയുന്ന ഏതെങ്കിലും സ്ഥലത്ത് വരികയാ പതിവ്. ഇവിടെ വെച്ചാ ഒരു മാസം മുമ്പ് പാസ്‌പോര്‍ട്ട് കൊടുത്തത്.
ഞാന്‍ സൂഖില്‍ വെച്ചാ കൊടുത്തത്.
രണ്ടും ഒരാള്‍ തന്നെയായിരിക്കും. അപ്പോള്‍ അയാളുടേത് വെപ്പുമുടിതന്നെയായിരിക്കും.
പടച്ചോനേ, കുടുങ്ങിയോ?
രണ്ടുപേരും പറഞ്ഞത് ഒരേ സമയം.
അതേ, മല്‍ബുകള്‍ ഒരേ പോലെ ചിന്തിക്കുന്നു.
മണ്ടത്തരമാകുന്ന മല്‍ബുത്തരത്തിലും ഒപ്പത്തിനൊപ്പം.
വോട്ടില്ല, പകരം അടി
അങ്ങനെയുള്ള ശശി തരൂര്‍ ബന്ധം കുളമാക്കിയെന്നു പറഞ്ഞാല്‍ ആരും ഒന്നമ്പരക്കും. പക്ഷേ ഇതു വാസ്‌തവം.
ഒരു പാത്രത്തിലുണ്ടും ഒരേ കട്ടിലില്‍ കിടന്നും എന്നൊക്കെ പറയാവുന്ന രണ്ട് മല്‍ബുകളെ തമ്മില്‍ തെറ്റിച്ചിരിക്കയാണ് അനന്തപുരിയിലെ ലോക്‌സഭാ മണ്ഡലത്തില്‍ വിജയം പ്രതീക്ഷിച്ച് കഴിയുന്ന ശശി തരൂര്‍.
ഒരേ പാത്രത്തിലുണ്ടു, ഒരേ കിടക്കയില്‍ കിടന്നു എന്നൊക്കെ പണ്ടാണെങ്കില്‍ ഉറപ്പിച്ചു പറയാമായിരുന്നു. അക്ഷരാര്‍ഥത്തില്‍ ഇതുറപ്പില്ലാത്തതു കൊണ്ട് അങ്ങനെ പറയാന്‍ വയ്യ. കാരണം ഒരേ സമയത്തല്ല രണ്ടു പേരുടേയും ഭക്ഷണം. ജോലി കഴിഞ്ഞ് രണ്ടു പേരും ഒരേ സമയത്ത് മുറിയിലെത്താറില്ല എന്നതു തന്നെ കാരണം. വേണമെങ്കില്‍ ഒരാള്‍ ഭക്ഷണം കഴിച്ച് കഴുകിവെച്ച പാത്രത്തില്‍ രണ്ടാമത്തെയാള്‍ ഉണ്ടു എന്നു പറയാം.
ഒരേ കട്ടിലില്‍ കിടന്നു എന്നു വേണമെങ്കില്‍ ശങ്കയില്ലാതെ പറയാം. ഇടുങ്ങിയ മുറിയില്‍ രണ്ടാമതൊരു കട്ടിലിടാന്‍ സ്ഥലമില്ലാത്തതിനാല്‍ നിലത്ത് ബ്ലാങ്കറ്റ് വിരിച്ചാണ് അയമുവിന്റെ കിടപ്പ്. പക്ഷേ കട്ടിലിന്റെ ഉടമയായ നാണി മുറിയിലില്ലാത്തപ്പോഴെല്ലാം അയമു കട്ടിലില്‍ കിടന്നാണ് ടി.വി കണ്ടിരുന്നത്. ലോക വിവരം കൂടുതല്‍ അയമുവിനു തന്നെയാണ് കൂടുതല്‍. കാരണം കൂടുതല്‍ സമയം ടി.വിക്കു മുമ്പില്‍ ഇരിക്കാറുള്ളത് അയമു തന്നയാണ്. ചാനലുകള്‍ കിട്ടാതായപ്പോള്‍ അയമുവിന് ശരിക്കും ഭ്രാന്ത് വന്നിരുന്നു. ഒടുവില്‍ എന്തൊക്കെ വിദ്യകള്‍ ഒപ്പിച്ചതിനു ശേഷമാണെന്നോ എല്ലാ ചാനലുകളും ഒപ്പിച്ചെടുത്തത്. എല്ലാ ചാനലുകളും കാണാറില്ലെങ്കിലും അതൊക്കെ റിസീവറില്‍ കിട്ടിയിരിക്കണം. ഒന്നും ഇല്ല എന്നു പറയാന്‍ ഇടവരരുത്.
നാണിക്ക് താല്‍പര്യം സംഗീതവും കംപ്യൂട്ടറുമാണ്. ഒരു കട്ടിലിടാന്‍ മാത്രമേ മുറിയില്‍ സ്ഥലമുള്ളൂ എങ്കിലും വലിയ ടി.വിയും ഉഗ്രന്‍ മ്യൂസിക് സിസ്റ്റവും നാണിയുടെ മുതലാണ്. ഇടുങ്ങിയ മുറിയില്‍ അത്യുച്ചത്തില്‍ എല്ലാ ഗാംഭീര്യത്തോടെയും കേള്‍ക്കുമ്പോള്‍ മാത്രമാണ് അതു സംഗീതമാകുന്നത്. ജയ് ഹോ പാടുമ്പോള്‍ കിടിലം കൊള്ളണം. പാട്ടു കേട്ടുകൊണ്ടു വേണം നാണിക്ക് കംപ്യൂട്ടറില്‍ ചാറ്റിംഗ്.
ഇഷ്‌ടാനിഷ്‌ടങ്ങള്‍ വേറെയാണെങ്കിലും വിട്ടുവീഴ്‌ചയാണ് നാണിയുടേയും അയമുവിന്റേയും മുഖമുദ്ര. പ്രവാസ ലോകത്തെ ഒട്ടുമിക്ക മല്‍ബുകളുടേയും മുഖമുദ്ര തന്നെ. വിട്ടുവീഴ്‌ചാ മനോഭാവം ഇല്ലായിരുന്നെങ്കില്‍ എത്രയെത്ര മല്‍ബുകള്‍ തല്ലിപ്പിരിയുമായിരുന്നു. കണ്ടില്ല, കേട്ടില്ല എന്നു വിചാരിക്കാന്‍ കഴിയുന്നതുകൊണ്ടുള്ള ഈ ഒരുമയെ വാഴ്‌ത്താത്തവരില്ല.
പ്രവാസികളുടെ ഒരുമയെ തകര്‍ക്കാന്‍ ഒരു ശക്തിക്കുമാവില്ല, തകര്‍ക്കാനെത്തുന്നവരെ തകര്‍ത്തുകളയും എന്നൊക്കെ സന്ദര്‍ശകരായെത്തുന്ന രാഷ്‌ട്രീയ പാര്‍ട്ടി നേതാക്കളും കവികളും സാഹിത്യകാരന്മാരുമൊക്കെ കാച്ചുമ്പോള്‍ മല്‍ബുകള്‍ അകമേ ചിരിക്കുന്നുണ്ടാകും.
ഗതികേട് കൊണ്ടാണ് മാഷേ ഈ ഒരുമ. അല്ലെങ്കിലും ഇവനെപ്പോലുള്ള എരുമയെയൊന്നും ഒരിക്കലും സഹിക്കാനാവില്ലേ.
അങ്ങനെ വിട്ടുവീഴ്‌ച ചെയ്‌തും അല്ലാതെയും ഉല്ലസിച്ചു പോന്നിരുന്ന നാണിയും അയമുവും ശശി തരൂരിന്റെ ജയത്തെ ചൊല്ലി ഒന്നും രണ്ടും പറഞ്ഞു പറഞ്ഞ് കയ്യാങ്കളിയിലെത്തിച്ചുവെന്ന് പറഞ്ഞാല്‍ മതിയല്ലോ.
ശശി തരൂര്‍ ജയിക്കുമെന്ന് ലോക വിവരമുള്ള അയമു പറയുമ്പോള്‍ നാണി വിട്ടുകൊടുക്കേണ്ടതല്ലേ.
ജയിക്കുമെങ്കില്‍ അതു വോട്ട് വില കൊടുത്ത് വാങ്ങിയിട്ടാകുമെന്ന നാണിയുടെ കമന്റ് ഒരു ഊഹം മാത്രമാണ്. പക്ഷേ, മുറിയില്‍ കിടക്കാന്‍ ഇടം കൊടുത്തയാളോടാണോ ഊഹം കാച്ചുന്നത്.
നിങ്ങള്‍ പണ്ടേ വോട്ട് കച്ചടവക്കാരാണെന്നു കൂടി പറഞ്ഞതോടെ രണ്ടു പേരുടേയും രാഷ്‌ട്രീയത്തിന് നാട്ടിലേതുപോലെ തന്നെ വീറും വാശിയുമായി.
അയമു വിട്ടുകൊടുത്തില്ല, കൊടുത്തു ഒരെണ്ണം.
അഞ്ച് വര്‍ഷമായി ഒരുമിച്ച് താമസിക്കുന്നു.
എന്നാലും എന്നെ അടിക്കാന്‍ പാടുണ്ടോ? നാണിക്ക് സങ്കടം സഹിക്കാനാവുന്നില്ല.
വോട്ടില്ലെങ്കിലെന്താ അടി കിട്ടിയില്ലേ മല്‍ബുവിന്.
നിങ്ങള്‍ക്ക് പന്തയം വെച്ചാല്‍ പോരായിരുന്നോ. വോട്ടെണ്ണി ഫലപ്രഖ്യാപനം വന്ന ശേഷമാകാമായിരുന്നില്ലേ അടി.
പന്തയം വെച്ച് എത്രയെത്ര മല്‍ബുകളാണ് ദിവസങ്ങള്‍ എണ്ണിക്കഴിയുന്നത്. ഫോണ്‍ കാര്‍ഡുകള്‍ മുതല്‍ പതിനായിരങ്ങള്‍ വരെ പന്തയങ്ങളില്‍ മറിയും. പിന്നെ ചിലരെങ്കിലും മൊട്ടയടിച്ച് നടക്കേണ്ടിയും വരും.
4/10/09
4/5/09
എന്റെ ഹസ് ഇങ്ങനെയാവണം
ഭര്‍ത്താവിനെ കുറിച്ച് സ്വപ്‌നം കാണുന്ന എല്ലാ ബ്ലോഗികള്‍ക്കും ഇത് സമര്‍പ്പിക്കുന്നു.
3/22/09
ഉറക്കം വരുന്നില്ലെന്നേ
താളമേളങ്ങളുയരുന്ന വാഹനങ്ങള്‍, നിലയ്‌ക്കാത്ത വാഗ്‌ധോരണികള്‍, വോട്ടഭ്യര്‍ഥനയുമായി നീങ്ങുന്ന കൊച്ചു കൊച്ചു കൂട്ടങ്ങള്‍, അലയടിച്ചുയരുന്ന ജയ്‌ഹോ..
അതിനിടയില്‍ മല്‍ബുവിന്റെ ഉറക്കം കെടുത്താനൊരു ചോദ്യം.
എന്താഹേ നാട്ടില്‍ വരുന്നില്ലേ..
മേളങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കമിടയില്‍ ആരുടെയൊക്കെയോ മുഖങ്ങള്‍ അവ്യക്തമായി തെളിഞ്ഞുവരുന്നു. പുതുമുഖങ്ങളായ, മുണ്ട് മാത്രമുടുക്കുന്ന കുഞ്ഞാമുവും പാന്റ്‌സും കോട്ടുമിടുന്ന രണ്ടത്താണിയുമൊക്കയുണ്ട്. പിന്നെ കളരിയില്‍ പയറ്റിത്തെളിഞ്ഞ കൊമ്പന്മാരും വമ്പന്മാരും പത്രാസു കാട്ടി ക്ഷണിക്കുന്നു.
വാ, വാ കെങ്കേമമാക്കാന്‍ വാ..
ഉറങ്ങാന്‍ കിടന്നാല്‍ തെളിഞ്ഞുവരുന്നത് നിങ്ങളുടെ വിലപ്പെട്ട വോട്ട് എന്നു തുടങ്ങുന്ന അനൗണ്‍സുമെന്റും പാട്ടുകളുമാണ്.
ഉറക്കം കിട്ടാത്ത ഈ അവസ്ഥ തുടങ്ങിയിട്ട് കുറച്ചായി. പൊന്നാനിയില്‍ മത്സരിക്കാന്‍ തയാറുള്ള സര്‍വസമ്മതനായിട്ടൊന്നുമല്ല. നാട്ടിലെ പുകില് നേരില്‍ കാണാനൊക്കാത്തതിലുള്ള ഒരു തരം വിമ്മിഷ്‌ടം.
പത്രങ്ങള്‍ പരതിയും കിട്ടാത്ത ടെലിവിഷന്‍ ചാനലുകളെ ശപിച്ചും തിരിഞ്ഞും മറിഞ്ഞും കിടക്കുമ്പോള്‍ കൂട്ടുകാര്‍ പറയും നിനക്ക് ഭ്രാന്താ.
അങ്ങനെ കേള്‍ക്കുമ്പോഴും മല്‍ബുവിന് പ്രയാസമില്ല. ഒരു കണക്കിനു ഇതൊരു ഭ്രാന്ത് തന്നെയാ. ജയം അറിഞ്ഞിട്ട് വേണം ഇതൊന്നു തണുക്കാന്‍.
നാട്ടില്‍ ഫുട്‌ബോള്‍ നടക്കുമ്പോഴാണ് ഈ ഭ്രാന്തിന്റെ മറ്റൊരു വകഭേദം അനുഭവിച്ചറിയുക.
ഓന്‍ നാട്ടില്‍ വരണമെങ്കില്‍ ഫുട്‌ബോളോ വോട്ടോ വരണം എന്നും ആളുകള്‍ പറയാറുണ്ട്.
ആദ്യത്തെ കണ്‍മണിയെ കാണാനും പെങ്ങളെ കല്യാണത്തിനു കൂടാനുമൊക്കെ നാട്ടില്‍നിന്ന് വിളി വന്നതാ.
എന്തായിപ്പം വിമാനക്കൂലി. ഞാന്‍ അങ്ങോട്ട് വരുന്ന പണം കൂടിയുണ്ടെങ്കില്‍ കണ്‍മണിക്ക് തീര്‍ക്കുന്ന അരഞ്ഞാണത്തിന്റെ കനം കൂട്ടാം. പെങ്ങളെ കല്യാണത്തിന് രണ്ട് പവന്‍ കൂടുതല്‍ കൊടുക്കാം.
അങ്ങനെയൊക്കെയായിരുന്നു മല്‍ബുവിന്റെ ഒഴികഴിവുകള്‍.
ഇതിപ്പോള്‍ ഇങ്ങനെ ഇവിടെ കഴിച്ചു കൂട്ടാന്‍ കഴിയുമെന്നൊന്നും തോന്നുന്നില്ല. ഒരാഴ്‌ചയെങ്കിലും പോയി ഒന്നു കലക്കിമറിച്ചില്ലെങ്കില്‍ ശരിക്കും ഭ്രാന്തായി പോകും.
എങ്കിലും മനസ്സില്‍ മല്‍ബിയെ പേടി. കുഞ്ഞിനെ കാണാന്‍ വരാത്തയാള്‍ വോട്ടിനു വന്നൂന്നറഞ്ഞാല്‍ നാട്ടുകാര്‍ തല്ലിക്കൊല്ലും എന്നാണ് കഴിഞ്ഞ ദിവസം മല്‍ബി പറഞ്ഞത്.
കണ്‍മണികള്‍ ഇനിയും വരും. ഇലക്‌ഷന്‍ അഞ്ച് വര്‍ഷം കഴിഞ്ഞല്ലേ വരൂ.
പാര്‍ട്ടി ഫണ്ട് ഉപയോഗിച്ച് എത്ര പേര്‍ക്ക് നാട്ടില്‍ പോകാനൊക്കും. ഗ്രൂപ്പിലെ കൊച്ചുനേതാവാകാനും നേതാക്കളുടെ വലംകൈയുമൊക്കെയാകുന്നതിന് ഭാഗ്യം സിദ്ധിച്ച രണ്ടോ മൂന്നോ പേര്‍ക്ക് ലഭിക്കും അവസരം.
അതിനെന്താ സ്വന്തമായി തന്നെ പോയിക്കൂടേ.
അതിനു വേണ്ടിയല്ലേ വിമാനങ്ങളെല്ലാം കൂലി കുറച്ചത്.
എന്താ സംശയം, അത് ഞങ്ങളുടെ നേട്ടം തന്നെയാ.
മല്‍ബൂന്റെ രാഷ്‌ട്രീയബോധമുണര്‍ന്നു.
മറ്റേ മല്‍ബു വിടുമോ.. പിന്നെ സൗദി സര്‍വീസ് തുടങ്ങുന്നതു കൊണ്ടാ ഈ മാറ്റം.
സൗദി സര്‍വീസ് തുടങ്ങിച്ചതാരാ. അതു നമ്മളാ.
അതോണ്ട് ഇക്കുറി പ്രവാസികളുടെ വോട്ട് നമ്മള്‍ക്ക് തന്നെ കിട്ടണം.
അതിനു പ്രവാസികള്‍ക്കെവിടാ വോട്ട്.
പ്രവാസികളെ ആശ്രയിച്ചു കഴിയുന്നോരൊക്കെ വോട്ട് ചെയ്യണം. അതിന് കത്തെഴുതണം, എസ്.എം.എസ് അയക്കണം, ഫോണ്‍ വിളിക്കണം.
ഇതൊക്കെ തന്നെയാ കര്‍മങ്ങള്‍.
പിന്നെ കോടികള്‍ ഒഴുക്കണം. വലിയ വലിയ ബോര്‍ഡുകളൊക്കെ വെക്കാന്‍ നാട്ടുകാര്‍ക്ക് എവിടുന്നാ പണം. അതു നമ്മള്‍ തന്നെ കൊടുക്കണം. വോട്ടില്ലെങ്കിലും സംഗതികള്‍ക്ക് ഒരു മുടക്കവും വരരുത്. തിരിച്ചു പോകേണ്ട നാടല്ലേ. ഏതെങ്കിലും ഒരു കാലത്ത് നമുക്ക് വോട്ട് ചെയ്യേണ്ടതല്ലേ.
അല്ലെങ്കിലും പ്രവാസി വോട്ട് അടുത്തൊന്നും നടക്കാന്‍ പാടില്ലാത്തതാകുന്നു. കാരണം പിന്നെ നേതാക്കള്‍ എന്താ പറയുക.
വിമാനയാത്രാ പ്രശ്‌നത്തില്‍ അല്‍പം അയവു വന്ന സ്ഥിതിക്ക് ഇനി നേതാക്കള്‍ക്ക് പോരാട്ടം പ്രഖ്യാപിക്കാനുള്ളത് വോട്ടവകാശത്തിനുവേണ്ടി തന്നെയാ.
തെരഞ്ഞെടുപ്പ് പ്രകടന പത്രികകളില്‍ ഒന്നാം ഇനമായി പോലും എഴുതി ചേര്‍ക്കാം. ഉശിരോടെ കാച്ചാം.
ഇതിനു വേണ്ടിത്തന്നെയാ വമ്പന്മാര്‍ നേതാക്കള്‍ക്കു നല്‍കുന്ന സ്വീകരണത്തില്‍ സമ്മാനിക്കുന്ന ബൊക്കെയോടോപ്പം കോടികള്‍ കൂടി നല്‍കുന്നത്.
പ്രവാസികളുടെ പണം മതി. പിന്നെ എസ്.എം.എസും.
വോട്ട് വേണ്ട.
ജാഥ നയിക്കാതെയും മുദ്രാവാക്യം മുഴക്കാതെയും മൈദ തേച്ച് പോസ്റ്റര്‍ ഒട്ടിക്കാതെയും ഉറക്കം വരാത്ത മല്‍ബുവിന് ഇതാണവസരം.
കമ്പനികള്‍ വാരിക്കോരി അവധി കൊടുക്കാന്‍ തയാര്‍. ഒരു മാസം ലീവ് ചോദിക്കുന്നവരോട് അഞ്ചോ ആറോ മാസം എടുത്തോളൂ എന്നു കമ്പനികള്‍ പറഞ്ഞു തുടങ്ങിയിട്ടുണ്ട്.
മല്‍ബുവിന് വേണമെങ്കില്‍ ആഗോള സാമ്പത്തിക പ്രതിസന്ധിക്ക് നന്ദി പറഞ്ഞുകൊണ്ട് മഈ ഇലക്‌ഷന്‍ ആഘോഷിക്കാം.
3/18/09
രൂപയും മല്‍ബവും
മനശ്ശാന്തി നശിപ്പിക്കാന്‍
മര്‍ത്യനെന്തോന്ന് ചെയ്യണം
ഉത്തരം കവി തന്നെ പറയട്ടെ.
ചെയ്യേണ്ട കാര്യം വേണ്ടപ്പോള്‍
ചെയ്യാതെ കണ്ടിരിക്കുക
ഇന്നു ചെയ്യേണ്ടതാം കാര്യം
എന്നും നാളേക്കു നീട്ടുക
നാളെ ചെയ്യേണ്ട കാര്യങ്ങള്‍
നീളെ ചെയ്യാതിരിക്കുക
ചെയ്യാതിരിക്കാന്‍ ന്യായങ്ങള്‍
തയ്യാറാക്കി നിരത്തുക
ചെയ്യേണ്ടതല്ലാത്ത കാര്യങ്ങള്‍
ചെയ്യാന്‍ വാശി പിടിക്കുക
മനശ്ശാന്തി നഷ്‌ടപ്പെട്ട മല്‍ബുവിനെ കണ്ടിരുന്നുവെങ്കില്‍ കവി ഇങ്ങനെ പാടുമായിരുന്നില്ല. പകരം ബാങ്കിലേക്കോ എക്‌സ്‌ചേഞ്ച് ഹൗസിലേക്കോ പോകാനിറങ്ങുന്ന മല്‍ബുവിനോട് ഇങ്ങനെ ചൊല്ലുമായിരുന്നു.
ഇന്നയക്കേണ്ട മല്‍ബൂ
നാളെ ഇനിയും കുറയും
മറ്റന്നാളേക്ക് നീട്ടിയാല്‍
വീണ്ടും വീണ്ടും കുറയും
ഡ്രാഫ്‌റ്റയച്ചയച്ച് പോക്കുറ്റുകള്‍ കാലിയാക്കുന്നവരില്‍ പലരും ഇപ്പോള്‍
രൂപയുടെ കയറ്റിറക്കങ്ങള്‍ നിരീക്ഷിക്കുക പതിവാക്കി. അയക്കാനുള്ളവര്‍ ഒത്ത സമയം തേടുന്നു. അയച്ചവരാകട്ടെ സങ്കടപ്പെടാനും.
നാട്ടിലേക്ക് പണമയക്കാന്‍ സൗകര്യമുള്ള എല്ലാ ബാങ്കുകളിലും എക്‌സ്‌ചേഞ്ച് ഹൗസുകളിലും വിളിച്ച് രൂപയുടെ വിനിമയ നിരക്ക് അന്വേഷിക്കുന്ന ഒരു മല്‍ബുവിനെ കണ്ടുമുട്ടി.
എന്തേ ഇനിയും അയച്ചില്ലേ?
അയച്ചു. ന്നാലും നിരക്ക് അറിഞ്ഞിരിക്കാമല്ലോ?
സങ്കടപ്പെടാനെങ്കിലും.
ആ മല്‍ബൂനെ കുറ്റം പറഞ്ഞൂടാ. നാട്ടില്‍ വീടു പണി നടക്കുന്ന മല്‍ബു തട്ടിക്കൂട്ടി പണമയച്ചശേഷമാണ് രൂപയുടെ കൂപ്പു കുത്തല്‍ തുടങ്ങിയത്.
ഞാനോ പെട്ടും മക്കളേ.
നിങ്ങളെങ്കിലും ചോദിച്ചും പിടിച്ചും അയച്ചോ എന്നാണ് മല്‍ബുവിന്റെ ഉപദേശം.
നിരക്കുകകള്‍ പലയിടത്തും പലതായതിനാല്‍ എല്ലായിടത്തും അന്വേഷിക്കണം.
ആദ്യം ചോദിക്കുക. മല്‍ബുവിന്റെ സ്വന്തം ഉണ്ടിയെന്ന് അനൗദ്യോഗിക നിരക്ക് തന്നെ.
പിന്നെ അല്‍ റാജ്‌ഹി, ടെലിമണി, അല്‍ അമൂദി അങ്ങനെ പോകുന്നു അന്വേഷണങ്ങള്‍.
ഒരിടത്ത് കുറവാണെന്നു പറഞ്ഞാല്‍ അതു കുടീ പരിഗണിക്കുന്ന നിലയിലായിട്ടുണ്ട് എക്‌സ്‌ചേഞ്ചുകളുടെ മത്സരം.
തുറന്ന ഉടനെയാണെങ്കില്‍ എക്‌സ്‌ചേഞ്ച് ഹൗസില്‍നിന്ന് നിരക്ക് പറഞ്ഞു തരാന്‍ അല്‍പം മടി കാണിക്കും.
ശരിക്കും പണം അയക്കാന്‍ ഉദ്ദേശിക്കുന്നയാളാണോ എന്നു ഉറപ്പു വരുത്താന്‍ അക്കൗണ്ട് നമ്പറൊക്കെ ചോദിച്ചറിഞ്ഞ ശേഷമേ നിരക്ക് പറയൂ.
മറ്റേ എക്‌സ്‌ചേഞ്ച് ഹൗസിന്റെ നിരക്ക് നിശ്ചയിക്കാനുള്ള വിളിയാണോ എന്നാണ് അവരുടെ സംശയം.
വിനിമയ നിരക്കിലെ ഇടിവും എക്‌സ്‌ചേഞ്ചുകളുടെ മത്സരവും എല്ലാം കൂടി മല്‍ബുവിന് ആഹ്ലാദം തന്നെ എന്നു പറയാന്‍ വരട്ടെ മല്‍ബു എന്താ എല്ലാ ദിവസവും നാട്ടിലേക്ക് പണമയക്കുന്നുണ്ടോ?
മാസത്തില്‍ ഒരിക്കലല്ലേ മല്‍ബൂന് ചവിട്ടാന്‍ പറ്റൂ.
റൂം വാടക്കും ഭക്ഷണത്തിനുമുള്ള തുക മാറ്റിവെച്ച് മുഴുവന്‍ ചവിട്ടിയാലും അതിനുമൊരു കണക്കില്ലേ.
അതോണ്ട് രൂപ കൂപ്പുകൂത്തുമ്പോള്‍ മല്‍ബു ആഹ്ലാദിരേകത്താല്‍ മതിമറക്കുകയാണെന്നൊന്നും പറയല്ലേ സാറേ.
ഇതാ ഇപ്പോള്‍ അയക്കൂ, ഇപ്പോള്‍ അയക്കൂ എന്നൊക്കെ ഇ-മെയില്‍ അയക്കാന്‍ ബാങ്ക് മാനേജര്‍മാര്‍ക്ക് എളുപ്പം തന്നെ.
ഒരു ബാങ്ക് മാനേജരോട് പൊരുതി ജയിച്ച മല്‍ബുവിന്റെ കഥ കൂടിയുണ്ട്.
എല്ലാ തവണയും പണമയച്ചാല്‍ 100 രൂപ രൂപ വീതം കമ്മീഷന്‍ പിടിച്ച ബാങ്ക് അധികൃതര്‍ക്ക് ന്യായങ്ങള്‍ നിരത്തി തുരുതുരാ ഇ-മെയിലുകള്‍ ചെന്നപ്പോള്‍ അവര്‍ കിടുങ്ങി. പണമയക്കുമ്പോള്‍ നല്‍കുന്ന കമ്മീഷനില്‍നിന്ന് തങ്ങള്‍ക്ക് ഒന്നും ലഭിക്കുന്നില്ലെന്നായിരുന്നു ബാങ്ക് അധികൃതര്‍ നിരത്തിയ ന്യായം. അതും ചോദ്യം ചെയ്‌തപ്പോള്‍, ഗത്യന്തരമില്ലാതെ മൂന്ന് തവണ പിടിച്ച മൂന്നൂറു രൂപ തിരികെ നല്‍കി. അങ്ങനെ ബാങ്ക് തോറ്റു. മല്‍ബു ജയിച്ചു.
നൂറു രൂപ വിതം കൊടുത്തു ശീലമുള്ളവര്‍ അതൊന്ന് മാറ്റാന്‍ ശ്രമിക്കണമെന്ന് വിജയിയായ മല്‍ബു ആവശ്യപ്പെടുന്നു.
3/7/09
റസൂലിന്റെ നാട്ടുകാരനാ...
പത്രം ഓഫീസിലേക്ക് വിളിച്ച മല്‍ബു പറഞ്ഞു:
ഒരു വാര്‍ത്ത കൊടുക്കാനുണ്ടായിരുന്നു. റസൂലിനുള്ള അഭിനന്ദനമാ. ഫാക്‌സില്‍ അയച്ചിട്ടുണ്ട്.
അതില്‍ റസൂല്‍ എന്നു മാത്രമേ എഴുതിയിട്ടുള്ളൂ കേട്ടോ. അങ്ങനെ കൊടുത്തേക്കരുതേ. റസൂല്‍ പൂക്കുട്ടി എന്നുതന്നെ കൊടുക്കണം.
അതെന്താ അങ്ങനെ?
റഹ്‌മാനും റസൂലും കൂടി ആകെ കുടുങ്ങിയിരിക്കാ. അറബികളോടൊന്നും അവരുടെ പേരു പറയാന്‍ പറ്റുന്നില്ല. കേള്‍ക്കുമ്പോള്‍ അവര്‍ മൂക്കത്ത് വിരല്‍ വെക്കുന്നു. അതോണ്ട് ഇപ്പോള്‍ എ.ആര്‍, പൂക്കുട്ടി എന്നൊക്കെയാ പറയാറ്.
പക്ഷെ, അങ്ങനെയാണെങ്കിലും നമുക്ക് ഇപ്പോള്‍ നല്ല നിലയും വിലയുമൊക്കെയുണ്ട്.
മുണ്ട് കുത്തിയുടുത്ത് നടക്കുന്ന മല്‍ബു ഓസ്‌കര്‍ തിളക്കത്തിലല്ലേ?
തലയെടുപ്പോടെ നടക്കാം.
ചന്ദ്രനില്‍ നമ്മുടെ പതാക പറപ്പിച്ചപ്പോഴായിരുന്നു ഇതിനു മുമ്പ് ഈ തലയെടുപ്പ്.
അന്ന് അറബി പത്രത്തില്‍ വന്ന ലേഖനവുമായിട്ടായിരുന്നു നടപ്പ്.
ഇപ്പോള്‍ ഇതാ റസൂല്‍ പൂക്കുട്ടിയും മല്‍ബുവിന്റെ അഭിമാനമുയര്‍ത്തിയിരിക്കുന്നു.
പിന്നെ, അയച്ച വാര്‍ത്ത ഒട്ടും കുറക്കരുത് കേട്ടോ.
ഇത്ര ദീര്‍ഘമായി എഴുതിയാല്‍ എങ്ങനെ പത്രത്തിലിടും? -എഡിറ്ററുടെ മറുപടി.
എല്ലാവരുടേയും പേര് കൊടുക്കണം സാറേ. ഇല്ലെങ്കില്‍ ആകെ കുഴപ്പമാകും. എല്ലാവരും വി.ഐ.പികളാ. ആരുടെയെങ്കിലും പേര് വിട്ടുപോയാല്‍ അവരെന്നോട് ശണ്‌ഠ കൂടും.
സാറിനു നിര്‍ബന്ധമാണെങ്കില്‍ റഹ്‌മാന്റേയും പൂക്കുട്ടിയുടേയും പോരിശ കുറച്ച് ഒഴിവാക്കിക്കോ. അതേ ഒരു മാര്‍ഗമുള്ളൂ. അതൊക്കെ എമ്പാടും പത്രത്തില്‍ വന്നതാണല്ലോ?
പൂക്കുട്ടിയുടെ മറവില്‍ സ്വന്തം പൂക്കുറ്റി പൊട്ടിക്കാന്‍ ചിലരെങ്കിലും ശ്രമിച്ചിട്ടുണ്ടാകാമെങ്കിലും അത്തരം ഉപായങ്ങള്‍ക്കൊന്നും മെനക്കെടാതെ തന്നെ ആനന്ദാശ്രു പൊഴിച്ച മല്‍ബുകള്‍ ധാരാളം കാണും.
കൊച്ചു കുട്ടികള്‍ക്ക് പുസ്‌തകങ്ങള്‍ നല്‍കുമ്പോഴും വീല്‍ചെയര്‍ സമ്മാനിക്കുമ്പോഴും മാത്രമല്ല, ചരമവാര്‍ത്തയില്‍ പോലും പേരച്ചടിച്ച് ഞെളിയുന്നവര്‍ക്ക് ഒരു പൂക്കുട്ടി സുഖം ലഭിച്ചതിന് ആരേയും കുറ്റം പറയേണ്ട.
മരിച്ചയാളുടെ പേര് വന്നില്ലെങ്കില്‍ പോലും ബന്ധുക്കളുടെ പേരും പദവിയും വരുന്നതിലാണ് കാര്യം. സമ്മാനം ഏറ്റുവാങ്ങുന്ന കുട്ടിയെ ഫോട്ടോയില്‍ കണ്ടില്ലെങ്കിലും കുട്ടിക്കു ചുറ്റും ജിറാഫുകളെ പോലെ ഉയര്‍ന്നുനില്‍ക്കണം സംഘടനക്കാര്‍.
ഓസ്‌കറിലൂടെ യശസ്സുയര്‍ന്നപ്പോള്‍ വിളക്കുപാറ ഉള്‍പ്പെടുന്ന ജില്ലക്കാര്‍ മാത്രമല്ല, മറ്റു ഭാഗങ്ങളിലുള്ള മല്‍ബുകളും സന്തോഷം പങ്കിട്ടിരുന്നു. സ്വയം സന്നദ്ധരായി മറ്റുള്ളവരെ മധുരം തീറ്റിച്ചവരും അതിനു മുന്നോട്ടുവരാത്ത പിശുക്കന്മാരെ പഴുപ്പിച്ച് ചെലവ് ചെയ്യിച്ചവരും കാണും.
ജോലിക്കുള്ള അപേക്ഷയില്‍ ഇനി റസൂലിന്റെ നാട്ടുകാരെന്ന് പ്രത്യേകം എഴുതാം അല്ലേ?
എന്തായാലും ഒരു ചെറിയ പരിഗണന ഇല്ലാതിരിക്കുമോ?
റസൂല്‍ പൂക്കുട്ടിയുടെ വീട്ടിനടുത്താണോ നിങ്ങള്‍?
ഒരു നൂറു കിലോമീറ്റര്‍ അടുത്തു വരും. അതിനെന്താ സാറേ. അറബികള്‍ക്കെവിടെ വിളക്കുപാറയും ചുവന്ന കുന്നും ചേറ്റംകുന്നും തിരിച്ചറിയുന്നു.
എല്ലാം മല്‍ബുകള്‍ തന്നെ. മലബാരികള്‍.
അതിന് റസൂലിന്റെ നാട് ഇപ്പോള്‍ മുംബൈയിലല്ലേ? ബാല്‍താക്കറേയുടെ നാട്ടുകാരന്‍ എന്നതാകും കൂടുതല്‍ ശരി.
സോണിയാ ഗാന്ധി മാത്രമല്ല, അദ്വാനിയും ജയ്‌ഹോ പാടുന്നതിനാല്‍ തല്‍ക്കാലം ബാല്‍താക്കറെ പുറത്താക്കില്ലെന്നു കരുതാം.
ശങ്ക വേണ്ട, ഓസ്‌കര്‍ സ്വീകരിച്ചുകൊണ്ട് കൊഡാക് തിയേറ്ററില്‍ പൂക്കുട്ടി കാച്ചിയത് കേള്‍ക്കാത്തതുകൊണ്ടാ ഇങ്ങനെയൊക്കെ. ആ കാച്ചലില്‍ താക്കറെയും അദ്വാനിയും മാത്രമല്ല, സാക്ഷാല്‍ തൊഗാഡിയ പോലും വീണിട്ടുണ്ടാകും.
ഓസ്‌കര്‍ മഹിമ കൊണ്ട് നാട്ടില്‍ എങ്ങനെ നാല് വോട്ട് നേടാനാകുമെന്നാണ് സോണിയാ ഗാന്ധിയും അദ്വാനിയും നോക്കുന്നത്.
അന്താരാഷ്‌ട്ര തലത്തില്‍ അതിന്റെ വ്യാപാര സാധ്യത അളക്കുന്നത് പാവം മല്‍ബു മാത്രം.
3/1/09
പുസ്‌തകങ്ങള്‍ വെറുതെ
ആമസോണ്‍ വിതരണക്കാര്‍ ബ്രിട്ടനിലെ ഒരു പുസ്‌തക ഗോഡൗണ്‍ ഉപേക്ഷിച്ചത് പുസ്‌തക പ്രേമികള്‍ക്ക് കൊയ്‌ത്തായി.
പുസ്‌തകങ്ങള്‍ ഇങ്ങനെ ഉപേക്ഷിക്കാമോ അത് ഏതെങ്കിലും ലൈബ്രറിക്ക് കൊടുത്തൂകൂടേ എന്നൊക്കെ ചോദിക്കുന്നവുരുണ്ടെങ്കിലും ബ്രിസ്റ്റളില്‍ ഇഷ്‌ടപ്പെട്ട പുസ്‌തകങ്ങള്‍ തെരഞ്ഞുപിടിച്ച് സ്വന്തമാക്കിയവര്‍ നിരവധി. പുസ്‌തകങ്ങള്‍ കെട്ടിക്കൊണ്ടു പോകാന്‍ ബാഗും കയറുമൊക്കെ ആയിട്ടായിരുന്നു ആളുകളുടെ വരവ്.
പുസ്‌തകങ്ങള്‍ ചവിട്ടിമെതിച്ചുകൊണ്ടുള്ള തിക്കിലും തിരിക്കിലും ആളപായമൊന്നുമില്ല.
പേഞ്ഞാളത്തം
പേഞ്ഞാളും എന്നത് അത്ര ഗുരുതരമായ കുറ്റമോ അസുഖമോ ഒന്നുമല്ല.
മല്‍ബു അത് പഠിച്ചതും പയറ്റുന്നതും പ്രവാസ ലോകത്താണ്.
കണ്‍സ്യൂമര്‍ ഈസ് ദ കിംഗ് എന്നൊക്കെ ചൊല്ലി പഠിച്ചിട്ടുണ്ടെങ്കിലും സ്വന്തം നാട്ടില്‍ മല്‍ബു പേഞ്ഞാളനല്ല. ഒന്നിനും വിലപേശില്ലെന്നര്‍ഥം. അങ്ങനെയെങ്ങാനും ഒരു മല്‍ബു നാട്ടിലെത്തിപ്പെട്ടാല്‍ ചുറ്റുമുള്ളവര്‍ മൂക്കത്തു വിരല്‍വെക്കും.
തല്ലിക്കൊല്ലണമെന്ന് മീന്‍കാരും ഇറച്ചിക്കാരും ആശാരിമാരും വിധിയെഴുതും.
നാട്ടില്‍ മല്‍ബുവിനില്ലാത്ത പേരുദോഷങ്ങളൊന്നുമില്ല. കൂലി വര്‍ധിപ്പിച്ചവന്‍, മീനിന് വില കയറ്റിയവന്‍ തുടങ്ങി എത്രയോ അപകീര്‍ത്തികള്‍.
പക്ഷേ, വിയര്‍പ്പൊഴുക്കുന്ന നാട്ടില്‍ പേഞ്ഞാളനാകാതെ തരമില്ലല്ലോ. പേയാതെ എങ്ങനെ മറുനാട്ടില്‍ കാത്തിരിക്കുന്നവര്‍ക്ക് പുഞ്ചിരി സമ്മാനിക്കും?
ലിമോസിന്‍ ജോലി എങ്ങനുണ്ട്?
പാരകളുടെ ഇരയായി വലിയ ഫാക്‌ടറിയിലെ ജോലി നഷ്‌ടപ്പെട്ട ശേഷം ലിമോസിന്‍ കമ്പനിയില്‍ അഭയം തേടിയ മല്‍ബുവിനോടാണ് ചോദ്യം.
മനസ്സമാധാനം തന്നെ പ്രധാനം. ബോസ് ചമയുന്ന മല്‍ബുകളെ കാണേണ്ടതില്ലല്ലോ. കുത്തിത്തിരിപ്പില്‍നിന്നും പാരകളില്‍നിന്നും മോചനം. പണിയെടുത്താല്‍ മെച്ചം തന്നെയാ. നടുവേദന വന്ന് വെറുതെ ഇരുന്നാല്‍ അന്ന് കമ്പനിയില്‍ അടക്കേണ്ട കാശ് വെറെ കാണണം.
പിന്നെ മല്‍ബുകളും ഈ നാട്ടുകാരും കയറാതിരുന്നാല്‍ മതി.
അതെന്താ അങ്ങനെ?
പേഞ്ഞാളൂന്നേ. കിട്ടുന്നെങ്കില്‍ യൂറോപ്യന്മാരെ കിട്ടണം. മറ്റേതു നാട്ടുകാരായാലും കൊള്ളാം. മല്‍ബുകളെ വേണ്ട.
യൂറോപ്യരുമായി മല്‍ബുകളെ താരതമ്യം ചെയ്യാനൊക്കുമോ? അവര്‍ക്കൊക്കെ കിട്ടുന്ന ശമ്പളവും സൗകര്യങ്ങളുമൊക്കെ നോക്കിയാല്‍ മല്‍ബുവിന് രണ്ട് റിയാല്‍ ബസില്‍ കയറാന്‍ പോലും പാങ്ങില്ല. അതോണ്ട് അവരെ വേറെ തന്നെ കാണണം.
ന്നാലും ഇങ്ങനെയുണ്ടോ ഒരു പേഞ്ഞാളത്തം. ഇരുപതും പതിനഞ്ചും ആരും നല്‍കുന്ന ഓട്ടത്തിന് മല്‍ബു പത്ത് റിയാലേ നല്‍കൂ. അഞ്ചിന് പോകാമോ എന്ന് ചോദിക്കുന്നവരുമുണ്ട്.
പത്ത് മല്‍ബൂനെ കിട്ടുന്നിടത്ത് ഒരു വെളുത്തോനെ കിട്ടിയാല്‍ മതി.
അങ്ങനെയൊന്നുമല്ല.
കഥ പറഞ്ഞാല്‍ മല്‍ബു മനസ്സറിഞ്ഞു കൊടുക്കും.
അതെങ്ങനാ?
പത്ത് റിയാല്‍ പറഞ്ഞുറപ്പിച്ച് ലിമോസിനില്‍ കയറിയ മല്‍ബൂനോട് പന്ത്രണ്ടര റിയാലെങ്കിലും തന്നൂടെ എന്നു ചോദിച്ചായിരുന്നു പാക്കിസ്ഥാനി ഡ്രൈവര്‍ കഥ തുടങ്ങിയത്.
ആദ്യം ഒരു സ്‌ത്രീയുടെ കഥ. പിന്നെ ഒരു ഒമാനിയുടേയും.
പത്ത് റിയാല്‍ പറഞ്ഞുറപ്പിച്ചായിരുന്നു യാത്രക്കാരി കാറില്‍ കയറിയത്. ഇടയ്‌ക്കൊന്ന് ബാങ്കിലും മെഡിക്കല്‍ ഷോപ്പിലും കയറി.
സമയം നീണ്ടപ്പോള്‍ അക്കാര്യം ഓര്‍മിപ്പിച്ച ഡ്രൈവറോട് സാരമില്ല, അധികം റിയാല്‍ നല്‍കിക്കോളാമെന്നായിരുന്നു അവരുടെ മറുപടി.
പറഞ്ഞുറപ്പിച്ചതിന്റെ മൂന്നിരട്ടിയെങ്കിലും വാങ്ങണമെന്ന് മനസ്സില്‍ കണക്കുകൂട്ടിയ ഡ്രൈവറെ അമ്പത് റിയാല്‍ നല്‍കി അമ്പരപ്പിച്ചുകളഞ്ഞു യാത്രക്കാരി.
മുപ്പത് മതി.
വിനയാന്വിതനായി മാറിയ ഡ്രൈവറോട് തൃപ്‌തിപ്പെട്ടു നല്‍കുന്നതാണെന്ന് യാത്രക്കാരി.
പിന്നെ എന്തിനു വാങ്ങാതിരിക്കണം?
വിമാനത്താവളത്തിലേക്കായിരുന്നു ഒമാനിയുടെ യാത്ര.
യാത്ര അവസാനിച്ചപ്പോള്‍ എത്രയായെന്ന് ചോദ്യം.
500 റിയാലായെന്ന മറുപടി കേട്ട് ഒമാനി ഞെട്ടിയൊന്നുമില്ല.
പോക്കറ്റിലും പഴ്‌സിലുമൊക്കെ തപ്പി 440 തികച്ചു. തല്‍ക്കാലം ഇത്രയേയുള്ളൂ.
ഇതൊന്നും വേണ്ട. എനിക്ക് 50 മതി.
അല്ല എടുത്തോളൂ. ഞാന്‍ തൃപ്‌തിപ്പെട്ടു നല്‍കുന്നതാ. ഞാന്‍ ഏതായാലും നാട്ടിലേക്ക് പോകുന്നതാ. സന്തോഷായിട്ട് തരുന്നതാ. എടുത്തോളൂന്നേ.
പിന്നെ എന്തിനു മടിക്കണം?
50 റിയാലിന്റെ ഓട്ടത്തിനു കിട്ടിയത് 440.
പിന്നെ അന്ന് എന്താണ് ചെയ്‌തതെന്നോ?
എന്തോന്നാ ചെയ്‌തത്?
കുളിച്ച്, സുഖമായി കിടന്നുറങ്ങി. അത്ര തന്നെ.
കഥ തീര്‍ന്നപ്പോഴേക്കും മല്‍ബുവിന് ഇറങ്ങാറായിരുന്നു.
പന്ത്രണ്ടരക്ക് പകരം പതിനഞ്ച് റിയാലെടുത്തു കൊടുത്ത മല്‍ബുവിനോട് ഡ്രൈവര്‍-
ബാക്കി വേണോ?
ഏയ് വേണ്ട എടുത്തോളൂ.
തൃപ്‌തിപ്പെട്ട് നല്‍കുന്നതാണല്ലോ?
അതെ, അതെ.
പത്തിനുറപ്പിച്ച് ലിമോസിനില്‍ കയറിയ മറ്റൊരു മല്‍ബുവും വീണത് ഡ്രൈവറുടെ വാഗ്വിലാസത്തില്‍തന്നെ.
ശരിക്കും ഇത് പതിനഞ്ച് റിയാലിന്റെ ഓട്ടമുണ്ട്.
ഞാനായതുകൊണ്ടാ തുറന്നു പറയുന്നത്.
പത്തിനു സമ്മതിക്കുന്ന ഡ്രൈവര്‍മാര്‍ യാത്ര അവസാനിക്കുന്നതുവരെ നിങ്ങളെ ശപിക്കുകയായിരിക്കും.
കണ്ടില്ലേ റോഡിലെ തിരക്ക്. ഇവിടെ കുടുങ്ങിയാല്‍ നിങ്ങളെ ശപിക്കാത്ത ഒരു ഡ്രൈവറുമുണ്ടാകില്ല.
ഞാനായതുകൊണ്ടാ തുറന്നു പറയുന്നത്.
മറ്റുള്ളവര്‍ മനസ്സിലിങ്ങനെ ശപിച്ചു ശപിച്ചുകൊണ്ടായിരിക്കും ഓടിക്കുക.
ശാപത്തെ കുറിച്ച് പറഞ്ഞുപറഞ്ഞ് യാത്ര അവസാനിച്ചപ്പോള്‍ ഇരുപത് റിയാല്‍ കൊടുത്ത മല്‍ബൂനോട് ബാക്കി അഞ്ച് മതിയല്ലോ അല്ലേ?
മതി.
അതും ഒരു പാക്കിസ്ഥാനി ഡ്രൈവറായിരുന്നു.
2/25/09
തല മാറ്റിയ മല്‍ബു
മധുവിധു ആഘോഷിക്കാന്‍ ജിദ്ദ നഗരത്തിലേക്കു വന്നതാണ് ദമ്പതികള്‍. ചെറുതെങ്കില്‍ ചെറുത്, ഒരു യാത്ര ഇല്ലാതെ എന്തു ഹണിമൂണ്‍ എന്നായിട്ടുണ്ടല്ലോ. അങ്ങനെ നഗരത്തിലെത്തിയ ഒരു പൊട്ടന് മണവാട്ടിയെ തന്നെ നഷ്‌ടപ്പെട്ട സംഭവമുണ്ടായി.
ആരെങ്കിലും അടിച്ചുമാറ്റിയതായിരിക്കും, അല്ലേ?
തോക്കില്‍ കയറി വെടിവെക്കാതെ. അങ്ങനെയൊന്നുമല്ല. മണവാളന്റെ പൊട്ടത്തരം കൊണ്ടു മാത്രം സംഭവിച്ചതാ.
ശരിക്കും ഉണ്ടായതാണോ?
അതെ, നാട്ടുകാരൊക്കെ അറിഞ്ഞു. പത്രത്തിലൊക്കെ വന്നു. പെണ്ണിന്റെ ബാപ്പയും ആങ്ങളമാരും ക്ഷമയുള്ളവരായതുകൊണ്ടാ മണവാളനു ജീവന്‍ തിരിച്ചു കിട്ടിയത്.
എന്തായാലും വലിച്ചുനീട്ടാതെ സംഭവം പറ. കേള്‍ക്കാന്‍ ധൃതിയായി.
വിദൂര ഗ്രാമത്തില്‍നിന്ന് നഗരത്തിലെത്തിയതായിരുന്നു നവ ദമ്പതികള്‍.
യുവതികളുടെ രക്ഷിതാക്കള്‍ വിവാഹമൂല്യം കുറച്ചുകൊണ്ട് യുവാക്കളെ സഹായിക്കണമെന്ന കാമ്പയിന്‍ തുടങ്ങിയതിനുശേഷമാണോ ഇവരുടെ വിവാഹം എന്നറിയില്ല.
അങ്ങനെയൊരു കാമ്പയിനുണ്ടോ?
പിന്നെ, രണ്ടു മൂന്ന് വെബ്‌സൈറ്റുകളിലൂടെ വമ്പിച്ച പ്രചാരണമല്ലേ നടക്കുന്നത്. മഹര്‍ തുക കുറച്ച് വിവാഹം എളുപ്പമാക്കുന്നില്ലെങ്കില്‍ നാട്ടുകാരെ വേണ്ടെന്നുവെച്ച് വിദേശത്തുപോയി കെട്ടുമെന്നാണ് യുവാക്കളുടെ ഭീഷണി.
ശരിയാ. ഇങ്ങനെയൊരു കാമ്പയിന്‍ അത്യാവശ്യം തന്നെയാ. പെണ്‍മക്കളുണ്ടെന്നുവച്ച് അവരെ വിട്ടുകൊടുക്കാന്‍ ഇങ്ങനെയുമുണ്ടോ ഒരു മഹ്‌ര്‍ ചോദിക്കല്‍. ശരിക്കും ചൂഷണം തന്നെയാ ഇത്.
മല്‍ബൂന്റെ നാട്ടിലാണെങ്കില്‍ പത്ത് മാര്‍ച്ച് കഴിയേണ്ട സമയം കഴിഞ്ഞു.
താങ്ങാനാവാത്ത മഹ്‌ര്‍ ചോദിച്ച് വലയ്‌ക്കുന്ന പിതാകിങ്കരന്മാര്‍ക്കെതിരെ യുവജനരക്ഷാ മാര്‍ച്ച്.
അതിരിക്കട്ടെ, നമ്മുടെ കഥയിലേക്ക് വരാം.
ഒന്നു രണ്ടാഴ്‌ച കഴിഞ്ഞ് മടങ്ങിയാല്‍ മതിയെന്ന് തീരുമാനിച്ച ദമ്പതികള്‍ ഫര്‍ണിഷ്‌ഡ് അപ്പാര്‍ട്ടുമെന്റിലാണ് താമസം തുടങ്ങിയത്. രണ്ടാം ദിവസം ഉച്ചക്ക് ഫാസ്റ്റ് ഫുഡ് വാങ്ങാന്‍ നഗരത്തിന്റെ മറ്റൊരു ഭാഗത്തേക്ക് പോയ മണവാളന് അക്കിടി പറ്റി. തിരിച്ച് അപ്പാര്‍ട്ട്‌മെന്റിലെത്താനുള്ള വഴി മറന്നു. അപ്പാര്‍ട്ട്‌മെന്റിന്റെ പേരും മറന്നു. ടെലിഫോണ്‍ നമ്പറില്ല. മണവാട്ടിയുടെ കൈയിലും ഫോണില്ല.
എത്ര നേരാ വിഷണ്ണനായി നില്‍ക്കുക. പുള്ളിക്കാരന്‍ നേരെ സ്വന്തം ഗ്രാമത്തിലേക്ക് മടങ്ങിപ്പോയി.
മണവാട്ടി എങ്ങനെയെങ്കിലും എത്തിക്കോളും എന്നാണോ അയാള്‍ വിചാരിച്ചിരുന്നതെന്നറിയില്ല.
ഭക്ഷണം വാങ്ങാന്‍ പോയ മണവാളനെ കാത്തിരുന്ന് കാത്തിരുന്ന് മുഷിഞ്ഞ മണവാട്ടിക്ക് പരിഭ്രമം തുടങ്ങി.
അതു പിന്നെ പറയാനുണ്ടോ. എങ്ങനെ പരിഭ്രമിക്കാതിരിക്കും? വിദൂര ഗ്രാമത്തില്‍നിന്ന് തീരെ പരിചയമില്ലാത്ത നഗരത്തിലെത്തുക. ഉച്ചക്ക് ഭക്ഷണം വാങ്ങാന്‍ പോയ ഭര്‍ത്താവ് രാത്രിയായിട്ടും അപ്പാര്‍ട്ട്‌മെന്റില്‍ തിരിച്ചെത്താതിരിക്കുക. ആരായാലും പരിഭ്രമിക്കും.
മണവാട്ടി ഏതായാലും ബുദ്ധിമതിയായിരുന്നു. ഗ്രാമത്തിലുള്ള സഹോദരനുമായി ബന്ധപ്പെട്ട് വിവരം അറിയിച്ചു.
പരിഭ്രാന്തരായ സഹോദരനും പിതാവും മരുമോന്റെ വീട്ടില്‍ വിവരം അറിയിക്കാമെന്ന് കരുതി അവിടെ ചെന്നു.
അപ്പോള്‍ അതാ കഥാപുരുഷന്‍ അവിടെ ഇരുന്ന് സിഗരറ്റ് വലിക്കുന്നു. ഭാര്യ എപ്പോള്‍ എത്തുമെന്ന ചിന്ത മൂത്തായിരിക്കാം സിഗരറ്റ് വലിച്ചു തള്ളിത്തുടങ്ങിയത്.
സിഗരറ്റ് പുകച്ചില്ലെങ്കില്‍ എങ്ങനെ ചിന്താമഗ്‌നനാകും? ഈയിടെ മല്‍ബുവിന്റെ ഒരു ഇലക്‌ട്രോണിക്‌സ് റിപ്പയര്‍ കടയിലെത്തിയ ഒരാള്‍ സിഗരറ്റ് വലിക്കാത്ത മല്‍ബു ടെക്‌നീഷ്യനെ കണ്ട് അത്ഭുതം കൂറിയത്രെ.
സിഗരറ്റ് പോലും വലിക്കാതെ എന്തു മുഹന്തിസ് എന്നായിരുന്നുവത്രെ ചോദ്യം.
മണവാളനിലേക്ക് വരാം.
മകളെ ഏതോ നഗരത്തിലാക്കി നാട്ടിലേക്ക് മടങ്ങിവന്ന മരുമോനെ കൂടുതല്‍ വിശദീകരിക്കാനൊന്നും പരിഭ്രാന്തനായ ആ പിതാവ് അനുവദിച്ചില്ല. എല്ലാം അവിടെവെച്ച് അവസാനിപ്പിച്ചു.
കഥാനായകന്‍ മല്‍ബു അല്ലായിരിക്കും, അല്ലേ?
ഏയ്, മല്‍ബു അല്ല. അറബി തന്നെ.
മല്‍ബു കാണിക്കാറുള്ളത് അതിലും വലിയ പൊട്ടത്തരമല്ലേ. അതുവെച്ചു നോക്കുമ്പോള്‍ ഇതൊക്കെ നിസ്സാരം.
അതോണ്ടാണല്ലോ, അയല്‍ സംസ്ഥാനക്കാരന്‍ പ്രേമിച്ച പെണ്ണിന് വ്യാജ പാസ്‌പോര്‍ട്ട് സംഘടിപ്പിച്ചു കൊടുക്കുകയെന്ന പൊട്ടത്തരത്തിന് മല്‍ബു മുതിര്‍ന്നത്.
തല മാറ്റിയ പാസ്‌പോര്‍ട്ടില്‍ സൗദി വനിതയെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ കൊണ്ടിറക്കിയ മംഗലാപുരത്തുകാരന്‍ ഇപ്പോള്‍ ജയിലിലാണ്. കൂട്ടുകാരന്‍ മല്‍ബുവാണ് ബുദ്ധി ഉപദേശിച്ചതെന്നും തലമാറ്റിയ പാസ്‌പോര്‍ട്ട് സംഘടിപ്പിച്ചതെന്നുമാണ് അയാള്‍ നല്‍കിയ മൊഴി.
ഡ്രൈവിംഗ് ലൈസന്‍സിനുള്ള അപേക്ഷയോടൊപ്പം നല്‍കാറുള്ള ഇന്ത്യന്‍ ലൈസന്‍സിന്റെ വ്യാജനെ ഫ്‌ളാറ്റിന്റെ മുകളില്‍ വെയിലത്തുവെച്ച് ഉണക്കിയെടുക്കാന്‍ കാണിക്കാറുള്ള ജാഗ്രതപോലും പൊട്ടന്‍ മല്‍ബു ഇക്കാര്യത്തില്‍ കാണിച്ചില്ല.
സൗദി പൗരത്വമുള്ളയാള്‍ക്ക് ജനിച്ച, ഒറ്റ ഇന്ത്യന്‍ ഭാഷയും അറിയാത്ത പെണ്ണിനെ, രണ്ടാം പാസ്‌പോര്‍ട്ടുകാര്‍ക്കായി കണ്ണില്‍ എണ്ണയൊഴിച്ച് കാത്തിരിക്കുന്ന എമിഗ്രേഷന്‍ ഉദ്യോഗസ്ഥരുടെ മുന്നില്‍ കൊല്ലത്തുകാരിയുടെ പാസ്‌പോര്‍ട്ടില്‍ കാഴ്‌ചവെക്കണമെങ്കില്‍ കുറഞ്ഞ പൊട്ടത്തരമൊന്നും പോരാ. മല്‍ബുത്തരം തന്നെ വേണം.