3/30/08

ബ്ലോഗന്മാരുടെ ധര്‍മം

നീയെന്‍ പൃഷ്‌ഠം ചൊറിഞ്ഞിടില്
‍ഞാന്‍ നിന്‍ പൃഷ്‌ഠം ചൊറിഞ്ഞിടാം
എന്നത്‌ സാഹിത്യ നിരൂപണ ധര്‍മമാണെന്നറിയാം.
അത്‌ തന്നെയാണ്‌ ബ്‌ളോഗന്മാരുടേയും ധര്‍മമെന്ന്‌ എന്റെ സുഹൃത്ത്‌ ആരോപിക്കുന്നു. എല്ലാ ബ്ലോഗന്മാരേയും അവനും ചൊറിഞ്ഞു നോക്കുകയാണത്രെ ഇപ്പോള്‍. മാന്യമഹാ ബ്ലോഗന്മാരെ ഇതില്‍ വല്ല കാര്യവുമുണ്ടോ?

3/26/08

അമളി

അമേരിക്കന്‍ ആസ്ഥാനമായുള്ള കമ്പനിയുടെ ജനറല്‍ മാനേജരെ തേടിപ്പോയി പറ്റിയ അമളിയെ കുറിച്ചാണ്‌ ഈ കുറിപ്പ്‌. ജിദ്ദയിലേക്ക്‌ പുതുതായി സ്ഥലം മാറിവരുന്ന മാനേജര്‍ ഡീസന്റ്‌ സുഹൃത്തുക്കളെ തേടുന്നതായുള്ള നെറ്റിലെ പരസ്യമാണ്‌ എന്നെ ആകര്‍ഷിച്ചത്‌. ജിദ്ദയിലേക്ക്‌ വരുന്ന അദ്ദേഹത്തിന്‌ എന്തെങ്കിലും വിവിരങ്ങള്‍ നല്‍കാമല്ലോ എന്നു കരുതി ഫോണ്‍ നമ്പറും നല്‍കി. ബ്രിട്ടനില്‍നിന്നും മറ്റും സൗദി അറേബ്യയിലേക്ക്‌ വരുന്ന ഉദ്യോഗസ്ഥര്‍ ഇവിടത്തെ കാലാവസ്ഥയെ കുറിച്ചും ജീവിത ചെലവുകളെ കുറിച്ചുമൊക്കെ അന്വേഷിക്കാറുണ്ട്‌.ഏതായാലും നമ്മുടെ സുഹൃത്ത്‌ ജിദ്ദയിലെത്തി ടെലിഫോണ്‍ ചെയ്‌തതനുസരിച്ചാണ്‌ അദ്ദേഹത്തെ കാണാന്‍ ചെന്നത്‌. ഓഫീസ്‌ പ്രവര്‍ത്തിക്കുന്ന കെട്ടിടം കണ്ടെത്താന്‍ പ്രയാസപ്പെട്ടതിനെ തുടര്‍ന്ന്‌ അദ്ദേഹം കാറിലെത്തി. ഏതുതരത്തിലുള്ള ബിസിനസ്‌ സ്ഥാപനമാണെന്ന എന്റെ ചോദ്യത്തിന്‌ മാര്‍ക്കറ്റിംഗ്‌ സ്ഥാപനമെന്നാണ്‌ പാക്കിസ്ഥാനിയായ സുഹൃത്ത്‌ പറഞ്ഞു.അങ്ങനെ ഞങ്ങള്‍ ഓഫീസിലെത്തിയപ്പോഴാണ്‌ അത്‌ ഹെല്‍ത്ത്‌ പ്രേഡക്ട്‌സ്‌ മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിംഗ്‌ വഴി വില്‍പന നടത്തുന്ന സ്ഥാപനമാണെന്ന്‌ അറിയാന്‍ കഴിഞ്ഞത്‌. സുഹൃത്തിനെ തേടിയ നമ്മുടെ മാനേജര്‍ നേരെ ബിസിനസ്‌ വിഷയത്തിലേക്ക്‌ കടക്കുയും ചെയ്‌തു. ഫോര്‍ എവര്‍ കമ്പനിയുടെ ഉല്‍പന്നങ്ങളെ കുറിച്ചും നെറ്റ്‌ വര്‍ക്ക്‌ മാര്‍ക്കറ്റിംഗിനെ കുറിച്ചുള്ള ലീഫ്‌ ലെറ്റുകള്‍ തുരുതുരാ പ്രവഹിക്കുകയായി. കമ്പനിയുടെ ഉടമ കോടീശ്വരനായ റെക്‌സിനോടൊപ്പം യു.എ.ഇ.യിലെ ബുര്‍ജുല്‍ അറബില്‍ പ്രാതല്‍ കഴിച്ചതുവരെയുള്ള കഥകള്‍ നിരത്തിയപ്പോള്‍ താങ്കള്‍ക്ക്‌ ഇതുവഴി മാസം എത്ര റിയാല്‍ ലഭിക്കുന്നുണ്ടെന്ന്‌ ഞാന്‍ അദ്ദേഹത്തോട്‌ ചോദിച്ചു. പതിനായിരത്തില്‍ കൂടുതലെന്നായിരുന്നു മറുപടി. മള്‍ട്ടിലെവല്‍ മാര്‍ക്കറ്റ്‌ നെറ്റ്‌ വര്‍ക്കില്‍ ചേര്‍ന്ന്‌ പരാജയപ്പെട്ട മെംബര്‍മാര്‍ എത്ര വരുമെന്ന ചോദ്യത്തിന്‌ 50 ശതമാനമെന്ന്‌ അദ്ദേഹം സത്യസന്ധമായി മറുപടി നല്‍കി. ചതിക്കപ്പെട്ട ആ 50 ശതമാനത്തിന്റെ കണ്ണീരാണ്‌ താങ്കള്‍ നേടിക്കൊണ്ടിരിക്കുന്ന പതിനായിരത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നതെന്നും ഈ സാമൂഹ്യ ബോധമാണ്‌ കേരളത്തില്‍നിന്ന്‌്‌ വളരെ കുറച്ച്‌്‌ അതിമോഹികളെ മാത്രമേ മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിംഗ്‌ില്‍ ലഭിക്കുന്നുള്ളൂ എന്ന യാഥാര്‍ഥ്യത്തിനു പിന്നിലുള്ളതെന്നും ഞാന്‍ അദ്ദേഹത്തെ ധരിപ്പിച്ചു. കമ്പനിയില്‍ ചേരാന്‍ ഫീയില്ലെന്ന്‌ പറയുമ്പോഴും ആദ്യ വില്‍പനക്ക്‌ ഏല്‍പിക്കുന്ന ഉല്‍പന്നങ്ങള്‍ ഒരിക്കലും കമ്പനി തിരിച്ചെടുക്കില്ലെന്ന വസ്‌തുതയും ഞാന്‍ അദ്ദേഹത്തെ കൊണ്ട്‌ പറയിച്ചു. ബിസിനസ്‌ ബന്ധമുണ്ടാക്കാന്‍ ഇത്തരത്തില്‍ തെറ്റിദ്ധരിപ്പിച്ചത്‌ ശരിയായില്ലെന്ന്‌ പറഞ്ഞതിനു പുറമെ, മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിംഗിലെ ചതികളെ കുറിച്ച്‌ അദ്ദേഹത്തോടും എം.ബി.എ കഴിഞ്ഞ്‌ ഈ ബിസിനസിലേക്ക്‌ കടന്നുവെന്ന പാക്കിസ്ഥാനി തന്നെയായ മറ്റൊരു മാനേജറോടും വിശദീകരിച്ച ചാരിതാര്‍ഥ്യത്തോടെയാണ്‌ ഞാന്‍ മടങ്ങിയത്‌. അമളിയാണ്‌ സംഭവിച്ചതെങ്കിലും സഹജീവികളുടെ അവകാശങ്ങള്‍ കവര്‍ന്നെടുത്ത്‌ പേരും പ്രശസ്‌തിയും പണവും നേടാനുള്ള ആര്‍ത്തിയെ കുറിച്ച്‌ നന്നായി പറയാന്‍ എനിക്ക്‌ സാധിച്ചു.

3/25/08

രാപ്പാര്‍ക്കാന്‍ ഇടം കൊടുത്തു;പണവുമായി കടന്നു

എം. അഷ്‌റഫ്‌
മാര്‍ച്ച്‌ 24- മലയാളം ന്യൂസ്‌
ജിദ്ദ: തട്ടിപ്പുകളുടേയും പിടിച്ചുപറിയുടേയും വാര്‍ത്തകള്‍ ധാരാളം കേള്‍ക്കാറുണ്ടെങ്കിലും ജോലി നഷ്‌ടപ്പെട്ട മലയാളിക്ക്‌ അഭയം നല്‍കാന്‍ തോന്നിയ നിമിഷത്തെ ശപിച്ചു കഴിയുകയാണ്‌ മലപ്പുറം മഞ്ചേരി നെല്ലിക്കുത്ത്‌ പാല സ്വദേശി കൊല്ലേരി മൂസ. ജാമിഅയില്‍ ഹാരിസായി ജോലി ചെയ്യുന്ന മൂസ നാട്ടിലെ അത്യാവശ്യത്തിനായി കരുതി വെച്ച 1970 റിയാല്‍ നഷ്‌ടപ്പെട്ട സങ്കടത്തിലാണ്‌. പണം നഷ്‌ടപ്പെട്ടതിനോടൊപ്പം നാട്ടുകാരനില്‍നിന്നുണ്ടായ ചതിയും ഓര്‍ത്ത്‌ വിഷമിക്കുന്ന മൂസയെ ആശ്വസിപ്പിക്കാന്‍ സുഹൃത്തുക്കള്‍ക്കാവുന്നില്ല.ഖുന്‍ഫുദയില്‍നിന്നെത്തി രണ്ടു മാസത്തോളം മൂസ ജോലി ചെയ്‌ത ഫ്‌ളാറ്റിനു സമീപത്തെ ബഖാലയില്‍ ജോലി ചെയ്‌തിരുന്ന മലയാളിയാണ്‌ രാവിലെ മൂസ ഉണരും മുമ്പേ പണവുമായി കടന്നത്‌. പരപ്പനങ്ങാടി സ്വദേശി അബ്‌ദുല്‍ മജീദ്‌ എന്നാണ്‌ യുവാവ്‌ പരിചയപ്പെടുത്തിയിരുന്നത്‌. ബഖാലയിലെ ജോലി ഒഴിവായ ശേഷം അബ്‌ദുല്‍ മജീദ്‌ രാപ്പാര്‍ക്കാനിടം ആവശ്യപ്പെടുകയായിരുന്നു. രാത്രി മജീദ്‌ കാണ്‍കെ തന്നെയാണ്‌ താന്‍ പണം വെച്ചിരുന്നതെന്നും പുലര്‍ച്ചെ ഉണരുമ്പോഴേക്കും മജീദ്‌ പോയിക്കഴിഞ്ഞിരുന്നുവെന്നും മൂസ പറയുന്നു. മൊബൈല്‍ ഫോണ്‍ ഓഫാക്കിയ മജീദിനെ കുറിച്ച്‌ പരപ്പനങ്ങാടിക്കാരോട്‌ അന്വേഷിച്ചപ്പോള്‍ ഉള്ളണം സ്വദേശിയാണെന്നാണ്‌ സുഹൃത്തുക്കള്‍ക്ക്‌ അറിയാന്‍ കഴിഞ്ഞത്‌. ഖുന്‍ഫുദയിലേയോ ജിദ്ദയിലേയോ ഉള്ളണം സ്വദേശികള്‍ മജീദിനെ കണ്ടെത്തി തന്റെ പണം ലഭ്യമാക്കുമെന്ന പ്രതീക്ഷയിലാണ്‌ മൂസ.

3/23/08

ഗുട്ടന്‍സറിയാതെ പാവം സ്വര്‍ണം

സൗദിയില്‍ വെക്കേഷന്‍ കാലം അടുക്കുകയായി. നാട്ടില്‍ പോകാനുള്ള ഒരുക്കങ്ങള്‍ക്കിടയില്‍ ഇത്തവണയും കുറച്ച്‌ പൊന്ന്‌്‌ വാങ്ങാതെ എങ്ങനെ പോകുമെന്ന ചോദ്യം പ്രിയതമ എറഞ്ഞു കഴിഞ്ഞു. പ്രവാസി കുടുംബങ്ങള്‍ നാട്ടിലെത്തിയാല്‍ ബന്ധുക്കളും കൂട്ടുകാരികളുമൊക്കെ ചോദിക്കാറുള്ളതവയില്‍ ഒരു പ്രധാന ചോദ്യം എന്തൊക്കെ ആഭരണങ്ങള്‍ കൊണ്ടുവന്നു എന്നതാണ്‌. ഓഗസ്‌റ്റ്‌, സെപ്‌റ്റംബര്‍ മാസങ്ങള്‍ വെക്കേഷനായതിനാല്‍ സ്വര്‍ണ വിലയിലെ കുതിപ്പും കിതപ്പും നിരീക്ഷിച്ചു വരികയാണ്‌ പ്രവാസികള്‍. വില അല്‍പം കുറഞ്ഞുകിട്ടിയെങ്കില്‍ കണ്ണില്‍ പൊടിയിടാനെങ്കിലും വല്ലതും വാങ്ങാനാണ്‌ ഈ നോട്ടം.വീട്ടുകാരിയുടെ ഒരു കൂട്ടുകാരി കഴിഞ്ഞ ദിവസം സ്വര്‍ണ വിലയില്‍ അല്‍പം ഇടിവുണ്ടായപ്പോള്‍ അഞ്ചു പവന്റെ ആഭരണം വാങ്ങി.അവരാകട്ടെ എല്ലാ വര്‍ഷവും ഇങ്ങനെ സ്വര്‍ണം വാങ്ങിക്കൂട്ടുമത്രെ. അമേരിക്കയിലെ ഓളങ്ങളില്‍ ഓഹരി വിപണിയും ഉലഞ്ഞതോടെ സ്വര്‍ണം വലിയ നിക്ഷേപ സാധ്യതയായി മാറിയിട്ടുണ്ടെങ്കിലും നമ്മുടെ കൂട്ടുകാരി സ്വര്‍ണം വാങ്ങിക്കൂട്ടുന്നതിന്റെ ഗുട്ടന്‍സ്‌ മറ്റൊന്നാണ്‌. അവര്‍ ഭര്‍ത്താവിനോട്‌ പറഞ്ഞുപോലും. മക്കളില്ലാത്ത നമ്മളെ ആപത്ത്‌ കാലത്ത്‌ ആരെങ്കിലും നോക്കണമെങ്കില്‍ ഇങ്ങനെ വല്ലതും സൂക്ഷിച്ചേ തീരൂ എന്ന്‌്‌.അവര്‍ക്ക്‌ സ്വര്‍ണത്തേക്കാളും തിളങ്ങുന്ന സന്താനങ്ങളേ നല്‍കണേ എന്ന പ്രാര്‍ഥനയോടെ...

3/20/08

പുനര്‍ഭവ


പുനര്‍ഭവ
വൈകല്യങ്ങളുമായി ജീവിക്കുന്നവര്‍ക്കായി ഇന്ത്യാ ഗവണ്‍മെന്റ്‌ പ്രത്യേക പോര്‍ട്ടല്‍ ആരംഭിച്ചു. രാജ്യത്ത്‌ 21 ദശലക്ഷത്തോളം പേര്‍ വൈകല്യങ്ങളുമായി മല്ലടിച്ച്‌ ജീവിതം മുന്നോട്ടുനീക്കുന്നുവെന്നാണ്‌ ഔദ്യോഗകി കണക്ക്‌. അതിലേറെ വരുമെന്ന്‌ അനൗദ്യോഗിക കണക്കുകളും പറയുന്നു. നിസ്സാര വൈകല്യങ്ങള്‍ കൂടി കണക്കിലെടുത്താന്‍ എണ്ണം 60 ദശലക്ഷം വരുമെന്ന്‌ വിവിധ ഏജന്‍സികള്‍ കണക്കാക്കുന്നു.വൈകല്യങ്ങളുമായി ജീവിക്കുന്നവരുടെ വിവരങ്ങള്‍ ശേഖരിക്കാനും അവരുടെ പ്രയാസങ്ങള്‍ മനസ്സിലാക്കാനും പുതിയ വെബ്‌ സൈറ്റ്‌ ഉതകുമെന്നാണ്‌ സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്‌. വികലംഗരുടെ സേവനങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന സന്നദ്ധസംഘങ്ങളെ കുറിച്ചുള്ള വിവരങ്ങളും സൈറ്റില്‍ ലഭിക്കും.
http://www.punarbhava.in/

3/7/08

മക്കളേ ഓനെ ഇറക്കണ്ട

മക്കളേ ഓനെ ഇറക്കണ്ട
എം. അഷ്‌റഫ്‌
മലയാളം ന്യൂസ്‌- 2008 മാര്‍ച്ച്‌ ഏഴ്‌

സാമൂഹിക സേവനം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന പ്രവാസി സംഘടനകള്‍ക്ക്‌ പൂക്കാലമാണിപ്പോള്‍. സേവന സംരംഭങ്ങള്‍ക്കുള്ള അവസരങ്ങള്‍ കൂടിക്കൂടി വരുന്നു. നാട്ടിലെ പാര്‍ട്ടികള്‍ക്ക്‌ ജനപിന്തുണ ഉറപ്പാക്കാനുള്ള പരിമിത ലക്ഷ്യം മുതല്‍ ജനസേവനത്തിലൂടെ ദൈവപ്രീതി കരസ്ഥമാക്കാമെന്ന ഉന്നത ലക്ഷ്യംവരെയുള്ള സംഘടനകള്‍ മത്സരിച്ച്‌ പ്രവര്‍ത്തിക്കുമ്പോള്‍ അത്‌ പ്രയാസപ്പെടുന്ന പ്രവാസികള്‍ക്ക്‌ ആശ്വാസമാകുമെന്നതിലും തര്‍ക്കമില്ല. സ്വപ്‌നങ്ങളൊക്കെ കരിഞ്ഞുണങ്ങി നാട്ടിലേക്ക്‌ മടങ്ങി, ദുരിതം പേറുന്ന മുന്‍ പ്രവാസികള്‍ക്ക്‌ മാത്രമല്ല, അവിടെ രോഗങ്ങള്‍ കൊണ്ട്‌ കഷ്‌ടപ്പെടുന്നവര്‍ക്കും വീട്‌ വെക്കാന്‍ വകയില്ലാത്തവര്‍ക്കും വിവാഹത്തിനുമൊക്കെ പ്രവാസി സംഘടനകള്‍ ചെയ്യുന്ന സേവനം എത്ര പുകഴ്‌ത്തിയാലും മതിയാകുന്നതുമല്ല. ഗള്‍ഫ്‌ സംഘടനകള്‍ അയക്കുന്ന പണം ഇവിടെ വിയര്‍പ്പൊഴുക്കുന്ന മലയാളി അവന്റെ വേതനത്തില്‍നിന്ന്‌ നല്‍കുന്ന വിഹിതം സ്വരൂപിച്ചുണ്ടാക്കുന്നതാണെന്ന ബോധം നാട്ടിലുള്ളവര്‍ക്കുണ്ടാകില്ലെന്നതു നേരു തന്നെ.
പ്രവാസികള്‍ നാട്ടിലേക്ക്‌ അയക്കുന്ന പണത്തിന്റെ കണക്ക്‌ മതവിദ്വേഷം വളര്‍ത്താന്‍ ഉപയോഗപ്പെടുത്തുന്ന കാവിപ്പട മാത്രമല്ല, സര്‍ക്കാരുകള്‍ പോലും ഇവിടെനിന്ന്‌ അയക്കുന്ന പണത്തില്‍ അടങ്ങിയിരിക്കുന്ന വിയര്‍പ്പിന്റെ ഗന്ധം കണ്ടില്ലെന്ന്‌ നടിക്കാറാണ്‌ പതിവ്‌. സന്ദര്‍ശനം നടത്തുന്ന മന്ത്രിമാര്‍ക്കും നേതാക്കള്‍ക്കും നിങ്ങളയക്കുന്ന കോടികളാണ്‌ കേരളത്തെ താങ്ങിനിറുത്തുന്നതെന്ന്‌ പറഞ്ഞ്‌ സുഖിപ്പിക്കാനും ഈ കണക്ക്‌ പ്രയോജനപ്പെടുന്നു.
സന്നദ്ധ സേവനം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന പ്രവാസി സംഘടനകള്‍ മത്സരിച്ച്‌ മുന്നേറുന്നതിനനുസരിച്ച്‌ അത്തരം സഹായ ഹസ്‌തങ്ങള്‍ ആവശ്യമുള്ളവരുടെ എണ്ണവും വര്‍ധിച്ചുവരികയാണെന്ന്‌ തോന്നിപ്പോകും.
രാജ്യത്തെ നിയമങ്ങളെ കുറിച്ചുള്ള ഭീതി മൂലം അടങ്ങിയൊതുങ്ങി കഴിഞ്ഞിരുന്ന പ്രവാസികള്‍ ഇപ്പോള്‍ അത്തരം ആശങ്കകളൊക്കെ മാറ്റിവെച്ചുകൊണ്ടാണ്‌ രംഗത്തിറങ്ങുന്നത്‌.
ഫ്‌ളാറ്റില്‍ നടന്ന സ്വാഭാവിക മരണത്തിന്റെ പേരില്‍, വാതുറന്ന്‌ പറയാന്‍ കഴിയാത്തതുമൂലം ആഴ്‌ചകളോളം ഒരു കൂട്ടം ആളുകള്‍ ജയിലില്‍ കിടന്ന സംഭവം ജിദ്ദയിലെ പഴയകാല പ്രവാസികള്‍ ഓര്‍ക്കുന്നു. സാധാരണ മരണമെന്ന്‌ പോലീസിനോട്‌ പറയാന്‍ കഴിയാത്തതിനാലാണത്രെ ജിദ്ദയില്‍ ആ കെട്ടിടത്തില്‍ താമസിച്ചിരുന്ന മലയാളികള്‍ക്ക്‌ മുഴുവന്‍ ജയിലില്‍ പോകേണ്ടിവന്നത്‌.
ഇന്നിപ്പോള്‍ ആ സംഭവങ്ങളൊക്കെ പഴങ്കഥകളായി. ഏതെങ്കിലും കാരണത്താല്‍ ജയിലിലടക്കപ്പെട്ട മലയാളി ഉണ്ടോ ഇറക്കാന്‍ എന്ന അന്വേഷണവുമായി സംഘടനാ നേതാക്കള്‍ പരക്കം പായുന്ന കാലമായി ഇന്ന്‌.
ജയിലിലടക്കാനുണ്ടായ കാരണമെന്തായാലും അയാളുടെ മോചനത്തിന്‌ ആദ്യം ഇടപെട്ടത്‌ തങ്ങളാണെന്ന നിര്‍ബന്ധവും വാശിയും സംഘടനകളെ നയിച്ചുതുടങ്ങിയതോടെ ഒട്ടേറെ പേര്‍ക്ക്‌ അതു തുണയായി. ഈ മത്സരങ്ങളില്‍ രക്ഷപ്പെട്ടവരില്‍ നിരപരാധികളും അപരാധികളുമുണ്ടാകും.
കുറ്റം എന്തെങ്കിലുമാകട്ടെ, മലയാളിയാണെങ്കില്‍ അവന്റെ കാര്യത്തില്‍ ഇടപടാതെ തരമില്ല എന്നതായിരിക്കുന്നു സംഘടനകളുടെ പരിപാടി. ഇത്‌ പലപ്പോഴും അവരെ പ്രയാസത്തിലകപ്പെടുത്തുന്നു എന്നും റിപ്പോര്‍ട്ട്‌ ചെയ്യപ്പെടാറുണ്ട്‌. അങ്ങനെ വരുമ്പോള്‍ കുറ്റവാളിയായി ജയിലിലടക്കപ്പെട്ട മലയാളിയുടെ മറുകഥ രചിക്കാന്‍ സംഘടനകളുടെ നേതാക്കളും സാമൂഹിക, സന്നദ്ധ പ്രവര്‍ത്തകരും നിര്‍ബന്ധിതരാകുന്നു. ഗോതമ്പു മോഷണത്തിന്‌ അറസ്റ്റിലായ മലയാളി, സുഹൃത്തിന്റെ പ്രേരണ കാരണമാണ്‌ കുറ്റം ചെയ്‌തതെന്നും മോഷണത്തിനു പോയപ്പോള്‍ കൊല്ലാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും ബഹളം വെക്കാതിരിക്കാന്‍ വായയില്‍ തുണി തിരുകിയപ്പോള്‍ വൃദ്ധ ശ്വാസംമുട്ടി മരിക്കുകയായിരുന്നുവെന്നുമൊക്കെ പറയാന്‍ നാം നിര്‍ബന്ധിതരാകുന്നു.
അങ്ങനെ നിയമത്തിന്റെ ഏതെങ്കിലും പഴുതിലൂടെ രക്ഷപ്പെടുത്താനുള്ള ശ്രമത്തില്‍ പലതും വിജയം കാണുന്നു. ആദ്യമൊക്കെ വാഹനാപകടക്കേസുകളില്‍ നഷ്‌ടപരിഹാര തുക നല്‍കാന്‍ കഴിയാത്തവര്‍ക്ക്‌ ആ തുക കണ്ടെത്താന്‍ ഫണ്ട്‌ പിരിച്ചും മറ്റുമായിരുന്നു സഹായമെങ്കില്‍ ഇപ്പോള്‍ കുറ്റം എന്തു തന്നെയായാലും പ്രതിയുടെ നാട്ടിലെ കുടുംബത്തിന്റെ ദൈന്യതക്കുമുമ്പില്‍ എങ്ങനെയെങ്കിലും അയാളെ രക്ഷിച്ചെടുക്കുകയെന്നത്‌ സംഘടനകളുടെ ബാധ്യതയായി മാറുന്നു.
ജിദ്ദയിലേയും മക്കയിലേയും സന്നദ്ധ പ്രവര്‍ത്തനങ്ങളിലും നിയമ സഹായമെത്തിക്കുന്നതിലും നിറസാന്നിധ്യമായ ഒരു സാമൂഹിക പ്രവര്‍ത്തകന്‍ കഴിഞ്ഞ ദിവസം പറഞ്ഞ കഥ കേള്‍ക്കുക. ജയിലിലടക്കപ്പെട്ട ഒരു യുവാവിന്റെ മോചനത്തിന്‌ ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ശ്രമം ആരംഭിച്ചിട്ട്‌ നാളേറെയായി. ഒടുവില്‍ 10,000 റിയാല്‍ അടച്ചാല്‍ യുവാവിനെ മോചിപ്പിക്കാം എന്ന നിലയിലെത്തി. ആവശ്യമായ തുകയില്‍ എത്രമാത്രം യുവാവിന്റെ കുടുംബത്തില്‍നിന്ന്‌ കണ്ടെത്താനാകും എന്നറിയാനാണ്‌ അദ്ദേഹം സ്വന്തം സംഘടന വഴി നാട്ടില്‍ യുവാവിന്റെ പിതാവുമായി ബന്ധപ്പെട്ടത്‌. പതിനായിരത്തില്‍ കിട്ടുന്നത്‌ അവിടെനിന്ന്‌ വാങ്ങി ബാക്കി ഇവിടെനിന്നും സംഘടിപ്പിച്ച്‌ യുവാവിനെ പുറത്തിറക്കാനായിരുന്നു പരിപാടി. അങ്ങനെ യുവാവിന്റെ പിതാവിനെ കണ്ട്‌ കാര്യങ്ങള്‍ ബോധിപ്പിച്ചപ്പോള്‍ ലഭിച്ച മറുപടിയാണ്‌ ഈ കുറിപ്പിന്റെ തലക്കെട്ട്‌. മക്കളേ, നിങ്ങള്‍ ഓനെ ഇപ്പം ഇറക്കണ്ട. ഓന്‍ കുറച്ച്‌ അവിടെക്കിടന്ന്‌ പഠിക്കട്ടെയെന്ന്‌.
സ്വന്തം കുടുംബം പോലും ഉപേക്ഷിച്ച ക്രിമിനലിനെയാണോ നമ്മള്‍ ഇവിടെ ഏതെങ്കിലും വിധേന രക്ഷിക്കാന്‍ പാടുപെടുന്നതെന്ന സംശയമാണ്‌ ഇവിടെ ഉയരുന്നത്‌.
സ്വന്തം ഫ്‌ളാറ്റില്‍ മദ്യം വാറ്റിയതിനു പിടിയിലായ മലയാളിയെ രക്ഷിക്കാനുള്ള ശ്രമത്തില്‍ സത്യാവസ്ഥ ബോധ്യപ്പെട്ടപ്പോള്‍ വിരല്‍ കടിച്ച മറ്റൊരു സന്നദ്ധ പ്രവര്‍ത്തകന്റെ അനുഭവവും ഈയിടെ അറിഞ്ഞു. തന്നെ വേറെ ചിലര്‍ ചേര്‍ന്ന്‌ കുടുക്കിയെന്ന കള്ളക്കഥയാണ്‌ ആ ക്രിമിനല്‍ സന്നദ്ധ പ്രവര്‍ത്തകരെ ബോധ്യപ്പെടുത്തിയത്‌. പിന്നീടാണ്‌ വാറ്റ്‌ ജീവിതമാര്‍ഗമാക്കിയ ഇയാളെ കുറിച്ചുള്ള കുടൂതല്‍ വിവരങ്ങള്‍ ലഭ്യമായത്‌.
സംഘടനകളുടെ മത്സരത്തിനിടയില്‍ ഇത്തരം ചില അക്കിടികള്‍ പൊറുക്കാവുന്നതേയുള്ളൂവെന്ന്‌ വെക്കാം. എങ്കില്‍ പോലും മറുഭാഗത്ത്‌ ഇത്തരം ക്രിമിനലുകളില്‍നിന്നുള്ള ഉപദ്രവം ഏറ്റവരുടെ നീതി നിഷേധിക്കപ്പെടാമോ? നാടിനോടും നാട്ടുകാരോടുമുള്ള അമിത താല്‍പര്യവും സേവന മനോഭാവവും അതിരു കടക്കുമ്പോള്‍ അക്കിടികള്‍ക്കുമപ്പുറം അത്‌ നീതിനിഷേധത്തിലേക്കും ഒരു പക്ഷേ ദൈന്യതയുടെ മറവില്‍ ക്രിമിനലുകളെ മഹത്വപ്പെടുത്താന്‍ പോലും നാം നിര്‍ബന്ധിതരായി തീരും. ക്രിമിനലിനുവേണ്ടി നേരിട്ടു വാദിക്കാന്‍ കഴിയാതാകുമ്പോള്‍ അയാളെ കുറ്റത്തിനു പ്രേരിപ്പിച്ചതിനെ കുറിച്ചും പ്രേരകനെ കുറിച്ചുമൊക്കെയുള്ള പോലീസിനെ വെല്ലുന്ന അന്വേഷണമായി പിന്നീട്‌.
സാമൂഹിക പ്രവര്‍ത്തകര്‍ ഇടപെട്ടതു വഴി നിരവധി നിരപരാധികള്‍ക്ക്‌ രക്ഷപ്പെടാനായി എന്ന വസ്‌തുതയും ഇനിയും ഒട്ടേറെ നിരപരാധികള്‍ക്ക്‌ ഇത്തരം സഹായങ്ങള്‍ ആവശ്യമാണ്‌ എന്ന വസ്‌തുതയും വിസ്‌മരിച്ചുകൊണ്ടല്ല ഇക്കാര്യം സൂചിപ്പിക്കുന്നത്‌. വാര്‍ത്തകളില്‍ ഇടം പിടിക്കാനുള്ള വ്യഗ്രതയും സംഘടനകള്‍ തമ്മിലുള്ള മത്സരവും അനാവശ്യമായ ഇടപെടലുകളിലേക്ക്‌ നയിക്കുന്നില്ലേ എന്ന സംശയം അവശേഷിക്കുന്നു.
നാട്ടില്‍ ഏതു ക്രിമിനലിനേയും രക്ഷിക്കാന്‍ രാഷ്‌ട്രീയ പ്രവര്‍ത്തകര്‍ ബാധ്യസ്ഥരാണ്‌. മലപ്പുറം ജില്ലയില്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നതിനെ കുറിച്ചുള്ള ചര്‍ച്ചയില്‍ അതൊക്കെ നിയന്ത്രിക്കുന്നതിലും സമൂഹത്തെ ക്രിമിനല്‍വല്‍ക്കരണത്തില്‍നിന്ന്‌ തടയുന്നതിലും രാഷ്‌ട്രീയ പാര്‍ട്ടി നേതാക്കള്‍ക്ക്‌ പരിമിതിയുണ്ടെന്നാണ്‌ ഒരു നേതാവ്‌ തുറന്നടിച്ചത്‌. മദ്യപിച്ച്‌ പോലീസ്‌ പിടിയിലായ ആളെ ഇറക്കാന്‍ പോലീസ്‌ സ്റ്റേഷനിലേക്ക്‌ വിളിച്ചു പറയാനെങ്കിലും സാധിക്കുന്നില്ലെങ്കില്‍ പിന്നെ എന്തു നേതാവ്‌ എന്ന ചോദ്യമാണുയരുക. കള്ളുകുടിയനാണെങ്കിലും അയാളെ പോലീസ്‌ സ്റ്റേഷനില്‍നിന്ന്‌ ഇറക്കിയില്ലെങ്കില്‍ അയാളുടേയും കുടുംബത്തിന്റേയും പിന്തുണ പാര്‍ട്ടിക്ക്‌ നഷ്‌ടം തന്നെ. ഇതു പോലുള്ള നിസ്സഹായാവസ്ഥ എന്തായാലും പ്രവാസി സംഘടനകള്‍ക്കില്ല, അവയില്‍ മിക്കതും രാഷ്‌ട്രീയ പാര്‍ട്ടികളുടെ പോഷക സംഘടനകളാണെങ്കില്‍ പോലും.
Related Posts Plugin for WordPress, Blogger...