10/31/10

ചൊറഞ്ഞ ഒരു എസ്.എം.എസ്




തെരഞ്ഞെടുപ്പെന്നാല്‍ മല്‍ബുവിന് ഓണവും വിഷുവും പെരുന്നാളും പോലെ തന്നെ. വിജയാഹ്ലാദത്തിന്ലഡുവിനൊപ്പം വര്‍ണപ്പായസം ഒഴിച്ചുകൂടാനാവാത്തതും.
വോട്ടെടുപ്പും ഫലവും കാത്തിരിക്കയായിരുന്നു ഒരു മല്‍ബുക്കഥ പറയാന്‍. അനുകരണം മല്‍ബുകളുടെപൊതു സ്വഭാവമായതിനാല്‍ അതൊഴിവക്കാനുള്ള ജാഗ്രത.
ആര്‍ക്കും അനുകരിക്കാന്‍ പെട്ടെന്ന് തോന്നില്ലെങ്കിലും അത്യാവേശത്തിന് ആരെങ്കിലുംഅനുകരിച്ചെങ്കിലോ എന്ന സംശയം ന്യായമാണല്ലോ?
ഇലക്ഷന്‍ നാട്ടിലാണെങ്കിലും അതു ചിന്തിച്ച് ഉറക്കം നഷ്ടപ്പെടുത്തിയവരാണ് മല്‍ബുകള്‍. ആവേശംവകതിരിവ് നഷ്ടപ്പെടുത്തുമോ എന്നുകൂടി ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നതാണ് മല്‍ബുവിനുണ്ടായ അനുഭവം.
ആത്മാര്‍ഥത കൂടിപ്പോയതിനാല്‍ കരുതിക്കൂട്ടി ചെയ്തതാണെന്ന് ഒരു കൂട്ടരും അതിരു കടന്ന തമാശവരുത്തിയ വിനയാണെന്ന് മറ്റൊരു കൂട്ടരും പറയുന്നു. ഇതേച്ചൊല്ലി ബാച്ചിലേഴ്‌സ് ഫ്‌ളാറ്റില്‍ ഉടലെടുത്തതര്‍ക്കം തണുപ്പിക്കാന്‍ ചുടുപായസത്തിനോ ലഡുവിനോ കഴിഞ്ഞിട്ടില്ല. വര്‍ഷങ്ങളായി കാത്തുസൂക്ഷിച്ചഒരു സുഹൃദ്ബന്ധത്തെ അതു തകര്‍ത്തുകളഞ്ഞുവെന്ന് എല്ലാവരും സമ്മതിക്കുന്ന യാഥാര്‍ഥ്യം.
രാഷ്ട്രീയത്തില്‍ വലിയ പിടിപാടോ താല്‍പര്യമോ ഉള്ളയാളായിരുന്നില്ല കഥാ നായകന്‍. ആരെയുംചിരിപ്പിക്കണമെന്ന് മാത്രം ആഗ്രഹിക്കുന്ന ഒരു സാദാ മല്‍ബു. എന്നുവെച്ച് രാഷ്ട്രീയ തിമിരം വന്നുപിടിപെടാന്‍ അത്ര സമയമൊന്നും വേണ്ട. കുറേക്കാലമായി കാത്തുസൂക്ഷിക്കുന്ന മോഹം പെട്ടെന്നൊരുദിവസം സടകുടഞ്ഞെഴുന്നേല്‍ക്കാം. ന്യായമായ ഒരാവശ്യത്തിന് പോലീസ് സ്റ്റേഷനില്‍പോകണമെങ്കില്‍ പോലും രാഷ്ട്രീയ നിറം ആവശ്യമുള്ള കാലമാണ്. എന്നാലും ഇയാള്‍ പാര്‍ട്ടിയില്‍ചേര്‍ന്നതിനോ പ്രവാസി ഘടകം സംഘടിപ്പിച്ച ഏതെങ്കിലും പരിപാടിയില്‍ പങ്കെടുത്തതിനോ ഒരുതെളിവുമില്ല. നേതാക്കളിലാരെങ്കിലും വന്നാല്‍ മുഖംകാണിക്കുന്നതിനുണ്ടാകാറുള്ള തിക്കിലുംതിരക്കിലുമൊന്നും കണ്ടിട്ടുമില്ല.
എന്നിട്ടും എന്തിനിതു ചെയ്തു?
ഇതൊന്നും പോരാ. അവന്റെ കൈ വെട്ടുകയാണ് വേണ്ടിയിരുന്നത്.
മേലാല്‍ ഇത് തോന്നരുത്.
വെച്ചോണ്ടിരിക്കുന്നതെന്തിനാ? വലിച്ചെറിഞ്ഞൂടേ? ഫ്‌ളാറ്റീന്ന് പുറത്താക്കണം വിശ്വസിക്കാന്‍കൊള്ളാത്ത സാധനത്തെ.
അവന് പാര്‍ട്ടിയൊന്നും ഇല്ലാന്നേ. എന്തോ തമാശ കാണിച്ചതെന്നു തന്നെയാ എനിക്കു തോന്നുന്നത്. അവനോട് പണ്ടേ ഞാന്‍ പറഞ്ഞതാ. തമാശ ഇത്തിരി കൂടുന്നുണ്ട്. അവസാനം കുഴിയില്‍ ചാടുമെന്ന്.
അന്തേവാസികളുടെ അഭിപ്രായങ്ങള്‍ ഇങ്ങനെ പല വഴിക്കാണ്.
ഇവന്‍ അന്നൊരിക്കല്‍ കസേര വലിച്ചതിന് ഛോട്ടാ മല്‍ബൂന്റെ കൈയീന്ന് അടി കിട്ടിയത്ഓര്‍മയുണ്ടോ?
എല്ലാരും കൂടിയിരുന്ന് ടി.വി കാണുമ്പോഴായിരുന്നല്ലോ സംഭവം.
ഛോട്ടാ മല്‍ബു വെള്ളം കുടിക്കാന്‍ എഴുന്നേറ്റതായിരുന്നു. തക്കം നോക്കി അവന്‍ കസേര വലിച്ചുകളഞ്ഞു. വീഴ്ചയില്‍ ആറാഴ്ചയാ ഛോട്ടാ മല്‍ബു കിടപ്പിലായത്.
അന്ന് ഇവനെ താക്കീത് ചെയ്തതാ. ഇങ്ങനെ ആളുകളെ ചിരിപ്പിക്കാന്‍ കഠോര രീതികള്‍സ്വീകരിക്കരുതെന്ന്.
പിന്നൊരിക്കല്‍ കൂര്‍ക്കം വലിക്കുകയായിരുന്ന ഒരു മല്‍ബുവിന്റെ തലയില്‍ മുണ്ടിട്ട് മൂടിക്കളഞ്ഞു.
ങാ, പിന്നെ അതു മറന്നുപോയോ?
നിവര്‍ന്നു കിടന്നുറങ്ങുകയായിരുന്ന കുഞ്ഞിക്കാനെ വെള്ളത്തുണി മൂടി മയ്യിത്താക്കിയത്.
ഇതൊക്കെ അനുഭവങ്ങളാണെങ്കിലും ഇപ്പോള്‍ ചെയ്തത് പൊറുത്തുകൊടുക്കാന്‍ ഫ്‌ളാറ്റില്‍ കൂടെതാമസിക്കുന്ന ആരും തയ്യാറല്ല. ഒരു എസ്.എം.എസ് ആണ് വിനയായി മാറിയത്.
വോട്ട് ചെയ്യാന്‍ എസ്.എം.എസ് അയക്കുന്നത് വലിയ കാര്യമൊന്നുമല്ല. എല്ലാ പാര്‍ട്ടിക്കാരും ചെയ്യുന്നസാദാ കാര്യം. ഉശിരന്മാരായ പ്രവര്‍ത്തകര്‍ക്ക് നാട്ടില്‍ പോയി പ്രവര്‍ത്തിക്കാന്‍ വിമാന ടിക്കറ്റുകൊടുക്കുന്നത് പോലെ എസ്.എം.എസ് അയക്കാനുള്ള ചെലവ് പാര്‍ട്ടികള്‍ തന്നെയാണ് നല്‍കുന്നത്.
ഗള്‍ഫില്‍നിന്ന് നേരിട്ട് വിളിച്ച് വോട്ട് ചോദിക്കണമെന്നാണ് ആദ്യം നിര്‍ദേശം നല്‍കിയിരുന്നതെങ്കിലുംഗള്‍ഫില്‍നിന്നുള്ള ഫോണുകള്‍ നാട്ടുകാര്‍ എടുക്കാതായതോടെയാണ് എസ്.എം.എസിനെആശ്രയിച്ചത്.
ടെലിവിഷന്‍ ചാനലുകളിലെ റിയാലിറ്റി ഷോകള്‍ക്ക് എസ്.എം.എസ് അയക്കാനുള്ള ചെലവ് ഇതിനൊട്ടുവരില്ല താനും.
പാര്‍ട്ടികള്‍ തന്നെ തയാറാക്കി നല്‍കുന്ന എസ്.എം.എസുകള്‍ അടുത്ത ബന്ധുക്കള്‍ക്കുംസുഹൃത്തുക്കള്‍ക്കും അയക്കുകയാണ് ഓരോരുത്തരും ചെയ്യേണ്ടത്.
മല്‍ബുവും ഒരു എസ്.എം.എസ് അയക്കുകയേ ചെയ്തിട്ടുള്ളൂ. അത് ഇത്രമേല്‍ പുലിവാലാകുമെന്ന് ഓര്‍ത്തുകാണില്ല. പക്ഷെ, പുലിവാലായില്ലെങ്കിലേ അദ്ഭുതമുള്ളൂവെന്ന് ആരും സമ്മതിക്കും.
എന്തുകൊണ്ട്?
മല്‍ബു മെസേജ് അയച്ചത് സ്വന്തം മൊബൈലില്‍ നിന്നായിരുന്നില്ല.
സ്വന്തം ഭാര്യയുടെ നമ്പറിലേക്കുമായിരുന്നില്ല.
സഹമുറിയന്‍ ബാത്ത്‌റൂമില്‍ പോയ തക്കത്തിന് അയാളുടെ ഫോണില്‍നിന്ന് അയാളുടെ ഭാര്യയുടെഫോണിലേക്കായിരുന്നു മെസേജ്.
വിജയമുറപ്പിക്കാന്‍ സഹമുറിയന്‍ കഠിനാധ്വാനം ചെയ്യുന്ന സ്ഥാനാര്‍ഥിയുടെ എതിരാളിക്ക് വോട്ടുചെയ്യാനുള്ള അഭ്യര്‍ഥന.
അഭ്യര്‍ഥന ലഭിച്ച മല്‍ബി ആര്‍ക്കാണ് വോട്ടു ചെയ്തതെന്ന് തല്‍ക്കാലം ചോദിക്കേണ്ട. കാരണംസ്വകാര്യമായി വിനിയോഗിക്കുന്ന അവകാശമാണല്ലോ അത്.




10/24/10

ടുക്കഡ ടുക്കഡ കരോ..... മല്‍ബിയുടെ ഹിന്ദി



കാണാന്‍ കാത്തിരുന്നവരെ കണ്ടെന്നു വരുത്തിത്തീര്‍ത്ത ഉടന്‍ കട്ടിലിലേക്ക് വീണതാണ് മല്‍ബു.
യാത്രാക്ഷീണം. അതാര്‍ക്കും മനസ്സിലാക്കാവുന്നതാണല്ലോ?
മുമ്പൊക്കെ എയര്‍പോര്‍ട്ടില്‍ വന്നു സ്വീകരിച്ചിരുന്നവര്‍ ആരും ഇത്തവണ ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ കാറില്‍ നിര്‍ത്താതെ സംസാരിച്ചുകൊണ്ടിരുന്ന ഡ്രൈവര്‍ മാത്രമായിരുന്നു കൂട്ട്. റോഡിലെ കുണ്ടും കുഴിയും മന്ത്രിമാരും അയാളുടെ ശാപ വാക്കുകള്‍ക്ക് ഇരയായിക്കൊണ്ടിരുന്നു. വിമാനത്തിലിരുന്നതിനേക്കാള്‍ സമയം കാറിലിരുന്നെങ്കിലും ഒരിക്കല്‍ പോലും കണ്‍പോളകളടഞ്ഞില്ല. ഡ്രൈവര്‍ അതിനു സമ്മതിച്ചില്ല എന്നതിനേക്കാള്‍ വലിയ ഗര്‍ത്തങ്ങള്‍ക്കു നടുവിലൂടെ അയാള്‍ നടത്തിയ അഭ്യാസങ്ങളാണ് അതിനു തടസ്സമായതെന്നുവേണം പറയാന്‍.
ഒരാള്‍ സംസാരിക്കുമ്പോള്‍ മൂളിയെങ്കിലും കൊടുക്കുക എന്നത് സാമാന്യ മര്യാദയാണ്. ബംഗാളിയോ പാക്കിസ്ഥാനിയോ ആണ് ഡ്രൈവറെങ്കില്‍ മൂളല്‍ ധാരാളം മതി. കാരണം ഭാഷ ഒരു തടസ്സമാണല്ലോ? ജീ... ഹാ, സഹീ ബാത്ത് ഹെ, അച്ചാ ജീ തുടങ്ങി മൂന്നു നാലു വാക്കുകള്‍ മാത്രമേ നിഘണ്ടുവിലുള്ളൂവെങ്കിലും ചറപറാന്നുള്ള ഉര്‍ദുവിനു പോലും എത്രതവണ വഴങ്ങിക്കൊടുത്തിരിക്കുന്നു. നിങ്ങള്‍ മല്‍ബുകള്‍, ഭാഷകളില്‍ കേമന്മാര്‍ എന്ന പ്രശംസാ വാചകങ്ങളും പലതവണ കേട്ടിട്ടുണ്ട്.
ഇതിപ്പോള്‍ നാടാണ്. രണ്ടുവര്‍ഷം പ്രതീക്ഷയോടെ കാത്തിരുന്ന ശേഷം യാഥാര്‍ഥ്യമായിരിക്കുന്ന അവധിക്കാലം. ഡ്രൈവര്‍ സംസാരിക്കുന്നത് പച്ചമലയാളവും. അതുകൊണ്ടുതന്നെ ഉര്‍ദുക്കാരോടും ബംഗാളികളോടും സ്വീകരിക്കുന്നതുപോലെ വെറുമൊരു മൂളലിലൊതുക്കുന്നത് പ്രവാസിയുടെ ധാരാളിത്തത്തിനു ഒട്ടും ചേര്‍ന്നതല്ല. ഈ തിരിച്ചറിവു കാരണം ഇടക്കിടെ വാക്കുകളുടെ പിശുക്ക് ഒഴിവാക്കി ഡ്രൈവറെ പ്രോത്സാഹിപ്പിച്ചു. റോഡിലെ കുഴിയടക്കാത്ത മന്ത്രിമാരുടെ വായാണ് അടക്കേണ്ടതെന്ന പ്രയോഗം അയാള്‍ക്കു നന്നായി ബോധിച്ചു.
നിങ്ങള്‍ പ്രവാസികള്‍ ഭാഗ്യവാന്മാരാണ്. അവിടെ യാത്ര ചെയ്യാന്‍ നല്ല റോഡുകളെങ്കിലുമുണ്ടല്ലോ. ചാരിക്കിടന്ന് ഉറങ്ങിക്കോളൂ എന്ന് ഡ്രൈവര്‍ ഇടക്കിടെ പറയുമെങ്കിലും അത് ഒട്ടും ആത്മാര്‍ഥതയോടെ അല്ല. വെറുതെ ഒരു ഫോര്‍മാലിറ്റി.
ഇതെന്താ നിങ്ങളെ സ്വീകരിക്കാന്‍ ആരും എയര്‍പോര്‍ട്ടിലേക്ക് വരാതിരുന്നത്?
ആരും വരേണ്ട എന്നു ഞാന്‍ തന്നെ പറഞ്ഞതാ.
ഓ, ശരിയായ തീരുമാനം. അല്ലെങ്കിലും ഈ റോഡിലൂടെ യാത്ര ചെയ്‌തൊന്നും ആരും വരില്ല. ഒരു ദിവസം യാത്ര ചെയ്താല്‍ രണ്ടുദിവസം കിടക്കേണ്ടി വരും.
പണ്ടത്തെപ്പോലെ ആളുകള്‍ ഇപ്പോള്‍ സ്വീകര്‍ത്താക്കളായി എയര്‍പോര്‍ട്ടിലേക്ക് വരുന്നില്ല എന്ന പ്രസ്താവന ആരും എളുപ്പം സമ്മതിച്ചുതരില്ല. ചുറ്റുമുള്ള കമ്പികളില്‍ പിടിച്ച്് പ്രതീക്ഷയോടെ കാത്തിരിക്കുന്ന ജനക്കൂട്ടത്തെ ഓരോ തവണയും കാണുന്നവര്‍ ഇതെങ്ങനെ സമ്മതിക്കും? പ്രവാസികളെ യാത്രയാക്കാനും സ്വീകരിക്കാനും എത്തുന്നവരുടെ എണ്ണം കൂടിയിട്ടേയുള്ളൂ, കുറഞ്ഞിട്ടില്ല എന്നു സ്ഥാപിക്കാനായിരിക്കും അവരുടെ ശ്രമം.
തര്‍ക്കം വേണ്ട. വടക്കോട്ടുള്ള ഈ മല്‍ബു ഇപ്പോള്‍ ഒറ്റക്കാണല്ലോ? റോഡിലെ കുഴികളുടെ എണ്ണവും ആഴവും കൂടുന്നതിനനുസരിച്ച് സ്വീകരിക്കാനെത്തുന്നവരുടെ എണ്ണവും കുറയുന്നു എന്നെങ്കിലും പറയാമല്ലോ?
ടുക്കഡ ടുക്കഡ കരോ...
ഹിന്ദിയിലുള്ള കല്‍പന കേട്ടാണ് മല്‍ബു ഞെട്ടിയത്.
സംശയത്തോടെ, പാതി തുറന്ന കണ്ണുകള്‍ നിവര്‍ത്താന്‍ ശ്രമിച്ചു. ഇല്ല, നാട്ടില്‍ തന്നെയാണ്. പക്ഷേ, ആരെയും കാണാനില്ല.
ഇന്നാണല്ലോ നാട്ടിലെത്തിയതെന്നും കിടക്കുന്നത് സ്വന്തം വീട്ടിലാണെന്നും ഒരിക്കല്‍കൂടി ഉറപ്പു വരുത്തി തുറന്നു കിടന്ന വാതിലിലൂടെ മുന്നോട്ടു നോക്കി.

പുറത്തേക്കുള്ള വാതില്‍ക്കല്‍ മല്‍ബി നില്‍ക്കുന്നുണ്ട്. ആരോടോ സംസാരിക്കുകയാണ്. ഹിന്ദി തന്നെ.
വീണ്ടും സ്ഥലകാലബോധം നഷ്ടപ്പെട്ട നിലയിലായി മല്‍ബു.
മല്‍ബി ഹിന്ദി സംസാരിക്കുന്നോ? അവിശ്വസനീയം. കണ്ണു തിരുമ്മി ഒന്നുകൂടി നോക്കി.
അല്ലാ, നീ ഇതാരോടാ സംസാരിക്കുന്നത്?
അതു മുന്ന ഭായി. വിറകു കീറാന്‍ വന്നതാ. ഞാന്‍ ചെറിയ കഷ്്ണങ്ങളാക്കാന്‍ പറയുകാരുന്നു.
ഹിന്ദിയിലോ?
അതെ, ഹിന്ദി തന്നെ. അല്ലാതെ ബംഗാളീന്ന് വന്ന മുന്ന ഭായിയോട് മലയാളം പറഞ്ഞിട്ടെന്തു കാര്യം?
നീ എവിടുന്ന് ഹിന്ദി പഠിച്ചു.
ഹിന്ദി ഹമാരാ രാഷ്ട്രഭാഷാ ഹേ... ഹിന്ദി പഠിക്കാതെ ഇനി ഇവിടെ ജീവിക്കാന്‍ കഴില്ലാട്ടോ.
വിറകു കീറാന്‍ വരെ ഇനി ഹിന്ദിക്കാരെയേ കിട്ടൂ. ബംഗാളി, രാജസ്ഥാനി...
എന്നെ ശരിക്കും ഹിന്ദി പഠിപ്പിച്ചിട്ട് മടങ്ങിപ്പോയാ മതീട്ടോ.
Related Posts Plugin for WordPress, Blogger...