12/1/12

കണ്ണ് തുറന്ന ലോകം




ഫലസ്തീന്‍ ജനതക്ക് ലഭ്യമായിരിക്കുന്ന അംഗീകാരം അമേരിക്കയുടേയും ഇസ്രായിലിന്റേയും ശിക്ഷയാവാതിരിക്കാനും രക്ഷയാകാനും ലോകം ഇപ്പോള്‍ തുറന്നിരിക്കുന്ന കണ്ണും കാതും അടക്കാതിരിക്കുക മാത്രമാണ് വഴി.  

ഫലസ്തീന് ജനന സര്‍ട്ടിഫിക്കറ്റ് ലഭിച്ച ആഹ്ലാദത്തിലാണ് പ്രസിഡന്റ് മഹ്മൂദ് അബ്ബാസ്. ആറര പതിറ്റാണ്ടായി വെച്ചുതാമസിപ്പിച്ച അംഗീകാരം ലഭ്യമായതിലുള്ള സന്തോഷമാണ് അദ്ദേഹം യു.എന്‍. പൊതുസഭയില്‍ പ്രകടിപ്പിച്ചത്. ഗാസയില്‍ ഇസ്രായില്‍ നടത്തിയ നരനായാട്ടിനു പിന്നാലെ ഫലസ്തീന്‍ ചരിത്രനേട്ടം കൈവരിച്ചു എന്നത് ഫലസ്തീന്‍ ജനതയുടെ ദുരിതങ്ങളില്‍ നോവനുഭവിക്കുന്ന ലോകത്തെമ്പാടുമുള്ള മനുഷ്യസ്‌നേഹികള്‍ക്കും ആഹ്ലാദം പകരുന്നു.
ഐക്യരാഷ്ട്ര സംഘടനയില്‍ ലഭിച്ച നിരീക്ഷക രാഷ്ട്രപദവി ഫലസ്തീന് ഏതൊക്കെ തരത്തില്‍ പ്രയോജനപ്പെടും എന്നതിനേക്കാളും അമേരിക്കയുടേയും ഇസ്രായിലിന്റേയും കടുത്ത എതിര്‍പ്പുകളെ അതിജീവിച്ചുകൊണ്ട് ഈ നേട്ടം കൈവരിക്കാന്‍ സാധിച്ചു എന്നതു തന്നെ അഭിമാനാര്‍ഹമാണ്. വോട്ടവകാശമോ സ്ഥിരാംഗത്വമോ ഇല്ലാത്ത നിരീക്ഷക രാഷ്ട്രമായാണ് ഫലസ്തീനെ തെരഞ്ഞെടുത്തിരിക്കുന്നത്.
സമാധാനപ്രിയരായ ജനാധിപത്യ രാഷ്ട്രങ്ങളെ കൂടെ നിര്‍ത്തുന്നതില്‍ ഫലസ്തീന്‍ നയതന്ത്രം ഒരിക്കല്‍ കൂടി വിജയിച്ചിരിക്കുന്നു. ആയുധങ്ങളും സാങ്കേതിക വിദ്യയും കയറ്റി അയച്ച് വിവിധ രാജ്യങ്ങളുമായി കരാറുകളുണ്ടാക്കി ഫലസ്തീനില്‍ തങ്ങള്‍ നടത്തുന്ന അധിനിവേശത്തിനും കിരാത കൃത്യങ്ങള്‍ക്കും മറയിടാമെന്ന ഇസ്രായിലിന്റെ കണക്കുകൂട്ടലിനേറ്റ തിരിച്ചടി കൂടിയാണിത്. വെസ്റ്റ് ബാങ്കില്‍ നാമമാത്രമായി നിലനില്‍ക്കുന്ന ഫലസ്തീന്‍ സര്‍ക്കാരിനുള്ള ധനസഹായം പിന്‍വലിച്ചുകൊണ്ട് ശിക്ഷിക്കുമെന്ന് ഇസ്രായിലും അമേരിക്കയും ഭീഷണിപ്പെടുത്തിയിരുന്നു.
ഇതുവരെ ഉണ്ടായിരുന്ന നിരീക്ഷക പദവയില്‍നിന്ന് വത്തിക്കാനെ പോലെ പരമാധികാര രാഷ്ട്ര പദവിയിലേക്ക് ഉയര്‍ത്തപ്പെടുന്നത് തടയാന്‍ അമേരിക്കയും ഇസ്രായിലും, തങ്ങളെ പിന്തുണക്കുന്ന ഒരു പിടി രാഷ്ട്രങ്ങളുമായി ചേര്‍ന്ന് പരമാവധി ശ്രമങ്ങള്‍ നടത്തിയിരുന്നു. പാണ്ടന്‍നായുടെ പല്ലിന്‍ ശൗര്യം പണ്ടേപ്പോലെ ഫലിക്കുന്നില്ല എന്നതാണ് ചുരുക്കിപ്പറഞ്ഞാല്‍ അമേരിക്കക്കും ഇസ്രായിലിനും നയതന്ത്രതലത്തിലേറ്റ തിരിച്ചടി. യു.എന്നില്‍ പൂര്‍ണ തോതിലുള്ള അംഗത്വമല്ലെങ്കിലും പരമാധികാര രാഷ്ട്രം എന്ന നിലയിലുള്ള അംഗീകാരമാണ് 193 അംഗ യു.എന്‍ പൊതുസഭ ബഹുഭൂരിപക്ഷത്തോടെ ഫലസ്തീന് നല്‍കിയിരിക്കുന്നത്. ഇന്ത്യയുടേതടക്കം 138 വോട്ടുകള്‍ അനുകൂലമായി ലഭിച്ചപ്പോള്‍ ഒമ്പത് രാഷ്ട്രങ്ങള്‍ മാത്രമാണ് എതിര്‍ത്ത് വോട്ട് ചെയ്തത്. ബാക്കി രാഷ്ട്രങ്ങള്‍ വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നു. ഫലസ്തീനെ ജൂതരാഷ്ട്രമായും അറബ് രാജ്യങ്ങളായും പകുത്ത 181- ാം യു.എന്‍ പ്രമേയത്തിന്റെ 65-ാം വാര്‍ഷികത്തിലാണ് മധ്യപൗരസ്ത്യ ദേശത്ത് പുതിയ പ്രതീക്ഷകള്‍ സമ്മാനിക്കുന്ന ചരിത്ര സംഭവം. 1974 ലാണ് ഫലസ്തീന് യു.എന്നില്‍ നിരീക്ഷക പദവി ലഭിച്ചത്. 1988-ല്‍ മധ്യവര്‍ത്തികളുടെ സഹായമില്ലാതെ ആശയവിനിമയം നടത്താനും ഫലസ്തീന്‍ എന്ന പേരുപയോഗിക്കാനുള്ള അവകാശവും രാജ്യത്തിന് ലഭിച്ചു. പിന്നീട് യുനസ്‌കോ അംഗീകാരവും ഫലസ്തീന് ലഭിക്കുകയുണ്ടായി.
രാഷ്ട്രപദവിയെ നിരര്‍ഥക നടപടിയെന്ന ഇസ്രായിലിന്റെ വിലയിരുത്തിലിനു പിന്നാലെ ഫലസ്തീന്‍ രാഷ്ട്രത്തിനുള്ള നിയമപരമായ ഔപചാരിക അംഗീകാരമായി ഇതിനെ കണക്കാക്കരുതെന്നും നിയമപരമായ അംഗത്വം നല്‍കേണ്ടത് ഉഭയകക്ഷി തലത്തിലാണെന്നും പാശ്ചാത്യ നയതന്ത്ര വിദഗ്ധരും അഭിപ്രായപ്പെടുന്നുണ്ട്.
വഞ്ചനകള്‍  ആവര്‍ത്തിക്കാത്ത സംഭാഷണ പ്രക്രിയയിലേക്ക് ഇസ്രായിലിനെ കൊണ്ടുവരുന്നതിനുള്ള സമ്മര്‍ദമായി ഫലസ്തീന്റെ രാഷ്ട്രപദവി നയിക്കുമെന്നാണ് കരുതപ്പെടുന്നത്. ഫലസ്തീന്‍-ഇസ്രായില്‍ നേരിട്ടുള്ള ചര്‍ച്ച ആരംഭിക്കണമെന്ന് അമേരിക്കയും യു.എസിന് ഇസ്രായിലുള്ള സ്വാധീനം അതിനായി ഉപയോഗിക്കണമെന്ന് ബ്രിട്ടനും ആവശ്യപ്പെട്ടു കഴിഞ്ഞു.
യു.എന്നില്‍ അംഗമല്ലാത്ത നിരീക്ഷക പദവിയാണ് ഫലസ്തീന് കൈവന്നതെങ്കിലും ദൂരവ്യാപകമായ ഒട്ടേറെ പ്രത്യാഘാതങ്ങള്‍ക്ക് ഇത് ഇടവരുത്തുമെന്ന് ജൂതരാഷ്ട്രം ഭയപ്പെടുന്നുണ്ട്. അന്താരാഷ്ട്ര  ക്രിമിനല്‍ കോടതിയടക്കമുള്ള (ഐ.സി.സി) രാജ്യാന്തര വേദികളില്‍ ചേരുന്നതിന് ഫലസ്തീനു വഴി തുറന്നുകിട്ടിയിരിക്കയാണ്. ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും അനധികൃത പാര്‍പ്പിട കേന്ദ്രങ്ങളുടെ നിര്‍മാണം തുടരുന്ന ഇസ്രായിലിനെതിരെ ഐ.സി.സിയെ സമീപിക്കുമെന്ന് ഫലസ്തീന്‍ നേതാക്കള്‍ സൂചന നല്‍കിയിട്ടുണ്ട്.
എന്നാല്‍ അന്താരാഷ്ട്ര കോടതിയെ സമീപിക്കുന്നതില്‍നിന്ന് ഫലസ്തീനെ തടയുന്നതിനുള്ള സമ്മര്‍ദം അമേരിക്ക ആരംഭിച്ചു കഴിഞ്ഞു. കടന്നകൈക്ക് മുതിര്‍ന്നാല്‍ വാഷിംഗ്ടണിലെ ഫലസ്തീന്‍ ഓഫീസ് അടക്കുമെന്നും ഫല്‌സതീന്‍ അതോറിറ്റിക്കുള്ള എല്ലാ സഹായവും നിര്‍ത്തുമെന്നുമാണ് പുതിയ മുന്നറിയിപ്പ്. നിര്‍ണായക സന്ദര്‍ഭത്തില്‍ ഫലസ്തീനെ പിന്തുണക്കാതെ വിട്ടുനില്‍ക്കുക എന്ന നിലപാട് സ്വീകരിച്ചിരുന്നെങ്കില്‍ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ആത്മഹത്യാപരമാകുമായിരുന്നു.
ഒരു ഭാഗത്ത് ഫലസ്തീനെ പിന്തുണക്കുന്നതോടൊപ്പംതന്നെ ഇസ്രായിലുമായി ബന്ധം ദൃഢമാക്കുന്നതിനുള്ള നടപടികളും കരാറുകളുമായും മുന്നോട്ടു പോകുന്ന യു.പി.എ സര്‍ക്കാര്‍ പരമാവധി പഴി കേള്‍ക്കുന്നുണ്ട്. അമേരിക്കയുടേയും ഇസ്രായിലിന്റെയും ഗുഡ് സര്‍ട്ടിഫിക്കറ്റ് നേടാനായി സ്വന്തം ജനതയെ വിസ്മരിച്ചുകൊണ്ട് കൈക്കൊള്ളുന്ന നിലപാടുകള്‍ തിരുത്താനുള്ള അവസരമാണ് ഫലസ്തീന്റെ ചരിത്രനേട്ടം  കേന്ദ്ര സര്‍ക്കാരിനും നല്‍കിയിരിക്കുന്നത്.
അന്താരാഷ്ട്ര മുറവിളികള്‍ക്ക് ചെവി കൊടുക്കാതെ വെസ്റ്റ് ബാങ്കില്‍ കുടിയേറ്റ കേന്ദ്രങ്ങള്‍ വ്യാപിപ്പിച്ച ഇസ്രായില്‍ നടപടിയാണ് രണ്ട് വര്‍ഷം മുമ്പ് വരെ പേരിനെങ്കിലും നടന്നിരുന്ന സമാധാന സംഭാഷണങ്ങള്‍ക്ക് വിരാമമിട്ടത്. ഇസ്രായിലിനെ വീണ്ടും ഒത്തുതീര്‍പ്പിന്റെ പാതയിലേക്ക് കൊണ്ടുവരാന്‍ പുതിയ സാഹചര്യം അമേരിക്കയെ പ്രേരിപ്പിക്കുമെന്നുവേണം പ്രതീക്ഷിക്കാന്‍. ലോകപോലീസ് ചമയാറുള്ള അമേരിക്കയുടെ പിന്തുണ ഏതുവിധേനയും ലഭിക്കുമെന്ന അഹങ്കാരവും അമേരിക്കന്‍ സര്‍ക്കാര്‍ സംവിധാനത്തില്‍ അവസാനിക്കാതെ തുടരുന്ന ജൂതസ്വാധീനവുമാണ്  ഫലസ്തീന്‍ ജനതയുടെ മേലുള്ള നരനായാട്ടിന് ഇസ്രായിലിന് എന്നും പ്രേരകമായിട്ടുള്ളത്. ലോകത്തെവിടെയും മനുഷ്യാവകാശ സംരക്ഷകരായി എത്താറുള്ള അമേരിക്കന്‍ ഭരണകൂടം ഇസ്രായില്‍ കൊന്നൊടുക്കിയ ഫലസ്തീന്‍ കുരുന്നുകളെ ഒരിക്കലും കണ്ണ് തുറന്നു കണ്ടിട്ടില്ല.
കുടിയേറ്റ കേന്ദ്രങ്ങളുടെ നിര്‍മാണം നിര്‍ത്തിവെച്ചും കൂട്ടക്കൊലകളടക്കമുള്ള അതിക്രമങ്ങള്‍ അവസാനിപ്പിച്ചും ഫലസ്തീന്‍ ജനതയുടെ പൗരാവകാശങ്ങള്‍ വകവെച്ചു കൊടുക്കാന്‍ ഇസ്രായിലിനെ പ്രേരിപ്പിക്കാന്‍ ലോകം ഇപ്പോള്‍ തുറന്ന കണ്ണ് ഇനി അടക്കാതിരിക്കണം. ഫലസ്തീന്‍ ജനതക്ക് ലഭ്യമായിരിക്കുന്ന അംഗീകാരം അമേരിക്കയുടേയും ഇസ്രായിലിന്റേയും ശിക്ഷയാവാതിരിക്കാനും രക്ഷയാകാനും അതു മാത്രമാണ് വഴി.

11/21/12

പൊണ്ണത്തടിയന്മാരുടെ ഒരു കാര്യം



 


വണ്ണം ഇനിയും കൂടിയാല്‍ വിമാനത്തില്‍ രണ്ട് സീറ്റ് ബുക്ക് ചെയ്യേണ്ടി വരും. ജാഗ്രതൈ
 
സഹയാത്രികനായി ഒരു പൊണ്ണത്തടിയനുണ്ടെങ്കില്‍ അയാള്‍ക്കുവേണ്ടി ഇത്തിരി വിട്ടുവീഴ്ച ചെയ്ത് സീറ്റില്‍ ഒതുങ്ങയിരിക്കുക എന്നത് സാമാന്യ മര്യാദയാണ്. ബസിലായാലും ട്രെയിനിലായാലും വിമാനത്തിലായാലും ഉറക്കം തൂങ്ങി ദേഹത്തേക്ക് വീഴുന്നവരെ പോലെ തന്നെ ശപിക്കപ്പെടുന്നവരാണ് സീറ്റിന്റെ ബഹുഭൂരിഭാഗവും കവര്‍ന്ന് ഒന്നനങ്ങാന്‍ പോലുമാകാത്ത വിധം മുറുകി ഇരിക്കുന്നവര്‍. 
എന്തൊരു കഷ്ടപ്പാടാണിത്, തടി കുറയ്ക്കാന്‍ എന്തെങ്കിലും ചെയ്തുകൂടേ എന്ന നമ്മുടെ സഹതാപര്‍ഹമായ ചോദ്യത്തില്‍ ഒട്ടും കാര്യമില്ല. ഓരോ പൊണ്ണത്തടിയനും തടിച്ചിയും കൊണ്ടുനടക്കുന്ന ആധി പറഞ്ഞാല്‍ തീരില്ല. ഭക്ഷണം പാതിയാക്കിയും കഠിനവ്യായാമത്തിലേര്‍പ്പെട്ടും ചികിത്സകള്‍ നടത്തിയും പരാജയപ്പെട്ട് വിധിയെ പഴിച്ചു കഴിയുന്നവരായിരിക്കും മിക്ക പൊണ്ണത്തിടയന്മാരും. ഇക്കൂട്ടരുടെ എണ്ണം ഓരോ സമൂഹത്തിലും കൂടിക്കൂടി വരികയാണ്. അതില്‍ പണക്കാരെന്നോ പാവങ്ങളെന്നോ ഇല്ല. അധികമായി തിന്ന് മദിക്കാന്‍ അവസരങ്ങളില്ലാത്തവരും തടി കൊണ്ടുള്ള അലോസരങ്ങള്‍ ഏറ്റുവാങ്ങുന്നുണ്ട്. തിന്നിട്ടുള്ള തടിയല്ല, ഒരുതരം രോഗാവസ്ഥയാണ് പൊണ്ണത്തടി പലര്‍ക്കും. മരുന്നു കമ്പനികള്‍ക്കും വിദഗ്ധ ഡോക്ടര്‍മാര്‍ക്കും പണം കൊയ്യാനുള്ള അവസരം കൂടി ഒരുക്കിയാണ് ഓരോ പൊണ്ണത്തടിയനും നമ്മോടൊപ്പം യാത്ര ചെയ്യാനും പ്രാര്‍ഥനകളില്‍ അണി ചേരാനും എത്തുന്നു. സാഷ്ടാംഗം വരെയുള്ള ശരീര ചലനങ്ങള്‍ ആവശ്യമായ നമസ്‌കാരത്തില്‍ ആയാസപ്പെടുന്നവര്‍ നമുക്ക് ദൈവത്തോട് നന്ദി പറയാനുള്ള അവസരം ഒരുക്കുന്നതോടപ്പം നമ്മുടെ പ്രാര്‍ഥനക്കും അര്‍ഹരായിത്തീരുന്നു. 
അമിതവണ്ണമുള്ളവരെ ലക്ഷ്യമിട്ട് പുറത്തിറക്കുന്ന വാഹനങ്ങള്‍ മുതല്‍ എല്ലാ രംഗത്തും അവസരങ്ങള്‍ മുതലെടക്കാനുള്ള കച്ചവടക്കണ്ണ് താമസിയാതെ വിമാനയാത്രക്കാരെയും പിടികൂടും. അതിനുള്ള സൂചനകള്‍ ഉദാരവല്‍കരണത്തിനും ആഗോളവല്‍കരണത്തിനുമായി നാം കണ്ണയച്ചുകൊണ്ടിരിക്കുന്ന അമേരിക്കയില്‍ കണ്ടു തുടങ്ങി. പ്രായപൂര്‍ത്തിയായവരില്‍ 30 ശതമാനത്തിലേറെ അമിതവണ്ണമുള്ളവര്‍ താമസിക്കുന്ന അമേരിക്കയിലെ വിമാനക്കമ്പനികള്‍ ഭീമന്‍ യാത്രക്കാരെ എങ്ങനെ ചൂഷണം ചെയ്യാമെന്ന ചിന്തയിലാണ്. അവരുടെ ചിന്ത അനുകരിക്കാന്‍ നിര്‍ബന്ധിതരായ മൂന്നാം ലോകത്തെ നമ്മുടെ വിമാനക്കമ്പനികള്‍ക്കും വേറിട്ടൊരു ആലോചനക്ക് പഴുതില്ല. പാശ്ചാത്യലോകത്തുനിന്ന് അനുകരിക്കുമ്പോള്‍ നല്ലതു മാത്രമേ ആകാവു എന്ന ചിന്ത പാടുള്ളതല്ല. നല്ലതുമതി നമ്മള്‍ക്കു എന്നു ചിന്തിക്കുമ്പോള്‍ ഒന്നിനും കൊള്ളാത്തവനെന്ന് ്ചിത്രീകരിച്ച് പ്രധാനമന്ത്രിയെ പോലും സമ്മര്‍ദത്തില്‍ അകപ്പെടുത്തും. നാട്ടിലെ സമ്മര്‍ദം കാരണം ഉദാരവല്‍കരണത്തില്‍ ഇത്തിരി മെല്ലെപ്പോക്ക് നയം സ്വീകരിച്ച പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് അമേരിക്കന്‍ മാധ്യമങ്ങളില്‍് വിമര്‍ശിക്കപ്പെട്ടപ്പോള്‍ വര്‍ധിതവീര്യത്തോടെയാണ് ഇപ്പോള്‍ അവരുടെ കാര്യങ്ങള്‍ നടപ്പിലാക്കിക്കൊടുക്കുന്നത്. 
അമിതവണ്ണമുള്ളവരോട് വിമാന യാത്രക്ക് അമിത ചാര്‍ജ് ഈടാക്കുന്നതില്‍ തെറ്റില്ലെന്ന നിഗമനത്തിലേക്കാണ് ചര്‍ച്ചകളുടെ പോക്ക്. ചില കമ്പനികളാകട്ടെ തടിയന്മാര്‍ക്ക് ഒരു സീറ്റ് അധികം നല്‍കി ചാര്‍ജ് ഈടാക്കിത്തുടങ്ങി.  
ഭക്ഷണം, ബാഗേജ് മുതല്‍  കാല് നീട്ടിവെക്കാനുള്ള സൗകര്യംവരെ യാത്രക്കാര്‍ക്ക് ആവശ്യമുണ്ടെങ്കില്‍  അധിക ചാര്‍ജ് നല്‍കി ലഭ്യമാക്കാവുന്ന സൗകര്യങ്ങളുണ്ട്. അതേസമയം, വിമാനത്തിലെ സാധാരണ സീറ്റില്‍ കൊള്ളാത്തവര്‍ അധിക തുക നല്‍കി പാപഭാരം പേറണമെന്ന വിവേചനത്തിലേക്കാണ് കാര്യങ്ങളുടെ പോക്ക്. 17 ഇഞ്ച് വീതിയുള്ള ഇക്കണോമി ക്ലാസ് സീറ്റില്‍ കൊള്ളാത്തവരെ പിഴിയാന്‍ വിമാനക്കമ്പനികള്‍ നയം രൂപപ്പെടുത്തിയെന്ന് എയര്‍വാച്ച്‌ഡോഗ് ഡോട് കോം പ്രസിദ്ധീകരിച്ച റിലീസില്‍ പറയുന്നു. ബാഗേജിന്റെ സൈസ് തീരുമാനിച്ചതുപോലെ യാത്രക്കാരുടേയും സൈസ് തീരുമാനിക്കപ്പെടുകയാണ്. അമിതവണ്ണമുള്ളവര്‍ രണ്ടാമതൊരു സീറ്റ് കൂടി ബുക്ക് ചെയ്യാന്‍ നിര്‍ബന്ധിതരാകും.
സ്വാഭാവികമായും ഇരകളാക്കപ്പെടുന്ന തടിയന്മാരുടെ ഭാഗത്തുനിന്ന് ക്രൂരവിവേചനമെന്ന ആവലാതികള്‍ ഉയരുമ്പോള്‍ യാത്രക്കാരുടെ സുരക്ഷക്കും സൗകര്യത്തിനും അനിവാര്യമെന്നാണ് ഒരിക്കലെങ്കിലും സമീപത്തിരിക്കുന്ന പൊണ്ണത്തടിയന്റ അസൗകര്യം അനുഭവിച്ചവരും അത്തരക്കാര്‍ ശല്യമായിരിക്കുമെന്ന നിഗമനത്തിലെത്തുന്നവരും അഭിപ്രായപ്പെടുന്നത്. എന്നാല്‍ യാത്രക്കാര്‍ക്കല്ല, വിമാനക്കമ്പനികള്‍ക്കാണ് ഉത്തരവാദിത്തമെന്നാണ് എയര്‍വാച്ച്‌ഡോഗ് സ്ഥാപകനായ ജോര്‍ജ് ഹോബിക്കയുടെ അഭിപ്രായം.
വിമാനക്കമ്പനികള്‍ക്ക് പൊതുസുരക്ഷാ നിബന്ധനകളുണ്ട്. തൊട്ടടുത്ത സീറ്റ് കവരുന്നതിനേക്കാള്‍ പ്രധാനമാണ് ഇത്. സീറ്റിലെ കൈത്താങ്ങ് താഴ്ത്താനും സൗകര്യപ്രദമായി സീറ്റ് ബെല്‍റ്റ് ഇടാനും സാധിക്കണം. ചില വിമാനക്കമ്പനികള്‍ തടിന്മാര്‍ക്ക് സീറ്റ് ബെല്‍റ്റിന് നീളും കൂട്ടാനുള്ള എക്്‌സറ്റന്‍ഡേഴ്‌സ് നല്‍കാറുണ്ട്. അമിതവണ്ണമുള്ള യാത്രക്കാര്‍ സ്വന്തമായി എക്‌സറ്റന്‍ഡേഴ്‌സ കരുതുന്നതിനു വിലക്കുമുണ്ട്. ആളുകളുടെ തടി കൂടുന്നതല്ലാതെ വിമാനങ്ങളിലെ സീറ്റികളില്‍ മാറ്റം വരുന്നില്ല.
എയര്‍ കാനഡ പോലുളള ചില അന്താരാഷ്ട്ര വിമാനക്കമ്പനികള്‍ ഡോക്ടര്‍മാരുടെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ അമിതവണ്ണമുള്ളവര്‍ക്ക് കൂടുതലായി ഒരു സീറ്റ് സൗജന്യമായി നല്‍കാറണ്ട്. ഒറ്റ സീറ്റില്‍ കൊള്ളാത്തവരാണെന്നു ബോധ്യമുള്ളവര്‍ ഒരു സീറ്റ് കൂടി ബുക്ക് ചെയ്യണമെന്നാണ് അമേരിക്കന്‍ എയര്‍ലൈന്‍സ് പോലുള്ള കമ്പനികളുടെ നയം. കൂടുതല്‍ സ്ഥലം ആവശ്യമുള്ളവപരോട് സൗകര്യപ്രഥമായ അടുത്ത വിമാനത്തില്‍ വന്നാല്‍ മതിയെന്ന് പറയാന്‍ അവകാശമുണ്ടെന്ന് ഡെല്‍റ്റ എയര്‍ലൈന്‍സ് പോലുള്ള ചില കമ്പനികള്‍ വ്യവസ്ഥ വെച്ചിട്ടുണ്ട്. അന്യന്റെ സീറ്റിീലെ അല്‍പഭാഗം കവര്‍ന്നാല്‍ ഒരു സീറ്റിന്റെ ചാര്‍ജ് കൂടി ഈടാക്കും സൗത്ത് വെസ്റ്റ് എയര്‍ലൈന്‍സ്. വിമാനത്തില്‍ വേണ്ടത്ര യാത്രക്കാരില്ലെങ്കില്‍ കൂടുതല്‍ പണം പിടുങ്ങുന്നതില്‍ ഒട്ടും വിട്ടുവീഴ്ചയില്ലതെ ഈ നയം നടപ്പിലാക്കും. കൈത്താങ്ങ് താഴ്ത്താന്‍ പറ്റാത്തവര്‍ രണ്ടാമതൊരു സീറ്റിന്റെ തുക വാങ്ങുന്ന അമേരിക്കന്‍ എയര്‍ലൈന്‍സും എയര്‍ ട്രാനും സാധ്യമായ ഏറ്റവും കുറഞ്ഞ നിരക്കിലാണ് രണ്ടാമത്തെ ടിക്കറ്റ് നല്‍കുകയെന്ന് അവകാശപ്പെടുന്നു. അടുത്ത വിമാനത്തില്‍ പോകാമെന്ന നിര്‍ദേശത്തിനു വഴങ്ങാത്ത തടിയന്മാര്‍ക്ക് മറ്റൊരു ടിക്കറ്റ് ചാര്‍ജ് കൂടി നല്‍കാതെ യു.എസ്.എയര്‍വേസില്‍ പോകാനാവില്ല. സാധാരണ സീറ്റികളേക്കാള്‍ ഒരു ഇഞ്ച് വീതിയുള്ള സീറ്റ് ഏര്‍പ്പെടുത്തിയ ജെറ്റ് ബ്ലൂ അധിക ചാര്‍ജ് ഈടാക്കാതെ തടിയന്മാര്‍ക്കായി വേറിട്ടുനില്‍ക്കുന്നു. 
ചുരുക്കത്തില്‍ ലഗേജ് പോലെ തന്നെ യാതക്കാരേയും തടിയും തൂക്കവും നോക്കി കടത്തിവിടുന്ന രീതിയിലാണ് കാര്യങ്ങള്‍.
അങ്ങനെ തന്നെ വേണമെന്നായിരിക്കും അടുത്ത സീറ്റിലെ തടിയനെ കൊണ്ടു കുഴങ്ങിയ യാത്രക്കാരുടെ പക്ഷം. കാശ് കൊടുത്തു് ടിക്കറ്റ് വാങ്ങുന്നത് സൗകര്യമായി ഇരുന്നു പോകാനാണല്ലോ. വിമാനത്തില്‍ കയറിയാലും ടേക്ക് ഓഫിനു മണിക്കൂറുകള്‍ എടുക്കുന്ന എയര്‍ ഇന്ത്യയിലാണ് യാത്രയെങ്കില്‍ പറയാനുമില്ല. 
പരിഹാരമായി എയര്‍വാച്ച്‌ഡോഗ് മുന്നോട്ടുവെക്കുന്ന ഒരു നിര്‍ദേശം ഇതാണ്. അധിക തുക വാങ്ങി കാല് നീട്ടിവെക്കാവുന്ന സീറ്റ് നല്‍കുന്നതുപോലെ ഇക്കണോമി ക്ലാസില്‍ വീതി കൂടുതലുള്ള വലിയ സീറ്റ് ഏര്‍പ്പെടുത്തണം. 
രണ്ടു സീറ്റിന്റെ ടിക്കറ്റെടുത്ത് യാത്ര ചെയ്യേണ്ട പ്രവാസി മലയാളിത്തടിന്മാരുണ്ടോ എന്ന ചോദ്യത്തിന് ഇപ്പോള്‍ അത്രയില്ലെങ്കിലും ഉണ്ടാകാതിരിക്കാന്‍ തരമില്ലെന്നാണ് ഡോക്ടര്‍മാരുടെ അഭിപ്രായം. 

10/11/12

അസ്ഥികള്‍ കഥ പറയുന്നു



 യെമന്‍ അതിര്‍ത്തിയോടു ചേര്‍ന്നു കിടക്കുന്ന സൗദി അറേബ്യന്‍ പ്രവിശ്യയാണ് നജ്‌റാന്‍. കാര്‍ഷിക നഗരമെന്നു പേരുകേട്ട ഇവിടെ വിശുദ്ധ ഖുര്‍ആനില്‍ ഇടംപിടിച്ച ഒരു ദുരന്ത സംഭവത്തിന്റെ ശേഷിപ്പുകള്‍ സഞ്ചാരികളെ കാത്തിരിക്കുന്നു.

അമേരിക്കയിലും പുറത്തും ഇസ്‌ലാം ഭീതി പടര്‍ത്തുന്നതിന് ഇന്ന് മുന്‍പന്തിയിലുള്ള ജൂതന്മാരുടെ ക്രൂരതയുടെ മുദ്രകളാണ് ഇവിടെ സംരക്ഷിക്കപ്പെട്ടിരിക്കുന്ന പ്രാചീന നഗരത്തിന്റെ ശേഷിപ്പുകള്‍. പച്ചപ്പുള്ള ഈ നഗരത്തിലെത്തുന്ന സഞ്ചാരികള്‍ തേടുന്ന അസ്ഥികള്‍ പറയുന്ന കഥയുടെ തുടര്‍ച്ചയാണ് ഈയിടെ അമേരിക്കയുടെ കൂടി പൗരത്വമുള്ള ഒരു ആധുനിക ജൂതന്‍ നൂറുപേരില്‍നിന്ന് പത്ത് ലക്ഷം ഡോളര്‍ പിരിച്ചെടുത്ത് നിര്‍മിച്ച സിനിമക്കു പിന്നിലെയും വിദ്വേഷം. നൂറ്റാണ്ടുകള്‍ക്കു മുമ്പ് ഒരു രാജാവ് പ്രകടിപ്പിച്ച വിദ്വേഷത്തിന്റേയും രാഷ്ട്രീയ, സാമ്പത്തിക മോഹങ്ങളുടേയും ആവര്‍ത്തനം തന്നെയാണ്  ഇസ്‌ലാമിനേയും മുഹമ്മദിനേയും അവഹേളിക്കുന്നതിന് കാലിഫോര്‍ണിയയിലെ റിയല്‍ എസ്‌റ്റേറ്റ് ബിസിനസുകാരനായ സാം ബാസിലി നിര്‍മിച്ച സിനിമക്കുപിന്നിലും.
 
അമേരിക്കയില്‍ നിലം പൊത്തിയ ഇരട്ട ടവറുകളും സെപ്റ്റംബര്‍ പതിനൊന്നും ഓരോ വര്‍ഷവും അനുസ്മരിക്കുമ്പോള്‍ ഇസ്‌ലാമിനെ വീഴ്ത്താന്‍ ശ്രമിക്കുന്ന ജൂത തന്ത്രങ്ങള്‍ നജ്‌റാനിലെ മായാത്ത ചരിത്രത്തിലെ വിറകുകൊള്ളികള്‍ക്കു സമാനമാണ്. വിശ്വാസികളെ പച്ചക്കു ചുട്ടുകൊന്നവരുടെ പാരമ്പര്യം പേറുന്നവരാണ് ഇന്നും ആഗോള ഇസ്‌ലാം ഭീതി ഉല്‍പാദിപ്പിച്ച് ഫലം കൊയ്യുന്നത്. വെന്തുതീരുന്ന വിശ്വാസികളെ നോക്കി നൂറ്റാണ്ടുകള്‍ക്കു മുമ്പ് അട്ടഹസിച്ചവരുടെ പിന്മുറക്കാര്‍ ഇന്ന് കൈയടക്കിവെച്ചിരിക്കുന്ന  ഇലക്‌ട്രോണിക് മാധ്യമങ്ങളില്‍ അതിന്റെ തനിയാവര്‍ത്തനം നടപ്പിലാക്കുന്നു.

കിടങ്ങുകാര്‍ ശപിക്കപ്പെട്ടിരിക്കുന്നു.
ആ കിടങ്ങുകള്‍ തീ ആളിക്കത്തുന്ന വിറകുള്ളതായിരുന്നു.
അവര്‍ അതിന്റെ വക്കില്‍ ഇരുന്ന് സത്യവിശ്വാസികളോട്
ചെയ്തതൊക്കെ നോക്കിക്കണ്ടത് ഓര്‍ക്കുക.
അജയ്യനും സ്തുത്യര്‍ഹനും ആകാശഭൂമികളുടെ അധിപനുമായ അല്ലാഹുവില്‍ വിശ്വസിച്ചു എന്നതു മാത്രമായിരുന്നു  അവര്‍ക്കുണ്ടായിരുന്ന വിരോധത്തിനു കാരണം.
അല്ലാഹു എല്ലാ കാര്യത്തിനും ദൃക്‌സാക്ഷിയാണ്.
വിശുദ്ധ ഖുര്‍ആന്‍ (85: 4-9)
നജ്‌റാന്റെ പ്രാചീന പേരാണ് ഖുര്‍ആന്‍ പരാമര്‍ശിച്ചിരിക്കുന്ന അല്‍ ഉഖ്ദൂദ്. നജ്‌റാന്‍ സിറ്റിയില്‍നിന്ന് ആറ് കിലോമീറ്റര്‍ തെക്കുമാറി ഈ പുരാതന നഗരത്തിന്റെ ശേഷിപ്പുകള്‍ പുരാവസ്തു വകുപ്പ് സംരക്ഷിച്ചിരിക്കുന്നു. നജ്‌റാന്‍ സിറ്റിയുടെ ഒരറ്റം തന്നെയാണ് ഉഖ്ദൂദ് പ്രദേശമെന്നു പറയാം. സമീപ പ്രദേശങ്ങളിലെല്ലാം ജനവാസമുണ്ട്. മുഹമ്മദ് നബിയുടെ ആഗമനത്തിനു 200 വര്‍ഷങ്ങള്‍ക്കു മുമ്പ് യഹൂദ മതം സ്വീകരിക്കാന്‍ വിസമ്മതിച്ച ക്രൈസ്തവ വിശ്വാസികളെ കിടങ്ങിലിട്ട് ചുട്ടെരിച്ച സംഭവമാണ്  വിശുദ്ധ ഖുര്‍ആന്‍ വിവരിക്കുന്നതെന്ന് മുസ്‌ലിം ചരിത്രകാരന്മാര്‍ അഭിപ്രായപ്പെടുന്നു. കിടങ്ങിലിട്ട് വിശ്വാസികളെ ചുട്ടുകളഞ്ഞ സംഭവം ചരിത്രത്തില്‍ വേറെയുമുണ്ടെങ്കിലും ഏറ്റവും പ്രശസ്തമായ സംഭവം നജ്‌റാനിലേതാണ്.
അറബ് ലോകത്തെ പാശ്ചാത്യ ലോകവുമായി ബന്ധിപ്പിച്ച കുന്തിരിക്ക പാതയിലെ പ്രധാനപ്പെട്ട ഒരു ഇടത്താവളമായിരുന്നു നജ്‌റാന്‍. നാലായിരം വര്‍ഷങ്ങള്‍ക്കു മുമ്പ് തന്നെ ജനവാസമുണ്ടായിരുന്നുവെന്ന് കരുതുന്ന ഇവിടെ വ്യാപാരം തഴച്ചുവളര്‍ന്നത് ക്രിസ്തുവിന് മുമ്പ് ഒന്നും രണ്ടും നൂറ്റാണ്ടുകളിലായിരുന്നു. പ്രാചീന നഗരശേഷപ്പുകളില്‍ നടത്തിയ പുരാവസ്തു ഖനനത്തില്‍ കണ്ടുകിട്ടിയ പാത്രങ്ങളും ലോഹങ്ങളും മറ്റും നജ്‌റാന്‍ മ്യൂസിയത്തില്‍ കാണാം. സവിശേഷമായ കെട്ടിടങ്ങളും കോട്ടയും മതിലുകളുമൊക്കെ തകര്‍ന്നടഞ്ഞതിന്റെ അവശിഷ്ടങ്ങളാണ് ഇന്ന്  ഉഖ്ദൂദില്‍ കാണാനുള്ളത്. ചുട്ടെരിച്ചവരുടെ എല്ലുകളാണെന്ന് പറയാനാവില്ലെങ്കിലും കല്ലുകള്‍ക്കിടയില്‍ പരതി നടന്നാല്‍ അസ്ഥികള്‍ കണ്ടെത്താം.
അവേശഷിക്കുന്ന ആ അസ്ഥികള്‍ നമ്മെ കൊണ്ടുപോകുന്നത് ഖുര്‍ആന്‍ പരാമര്‍ശിച്ച സംഭവത്തിലേക്കാകുമെന്നതില്‍ സംശയമില്ല.
ഈജിപ്തുകളിലെ പിരമിഡ് നിര്‍മിക്കാനുപയോഗിച്ചതു പോലുള്ള വലിയ കല്ലുകള്‍ കൊണ്ടാണ് ഉഖ്ദൂദ് നഗരത്തിലെ കോട്ട നിര്‍മിച്ചത്. സൗദി പുരാവസ്തു മന്ത്രാലയത്തിനു കീഴിലെ സംഘങ്ങള്‍ നജ്‌റാനില്‍ നടത്തിയ സര്‍വേയില്‍ ഇസ്‌ലാമിനും മുമ്പും ഇസ്‌ലാമിന്റെ ആദ്യകാലത്തുമുള്ള കേന്ദ്രങ്ങളുടെ ശേഷിപ്പുകള്‍ കണ്ടെത്തിയിരുന്നു. ഉഖ്ദൂദില്‍ കാണുന്ന കല്ലുകളിലും പാറകളിലും മൃഗങ്ങളുടെ ചിത്രങ്ങളും പുരാതന ലിഖിതങ്ങളുമുണ്ട്.
വസ്ത്രനിര്‍മാണത്തില്‍ പേരെടുത്ത യഹൂദ വിശ്വസികളാണ് ഈ പ്രദേശത്തു താമസിച്ചിരുന്നതെന്നും പിന്നീട് അവര്‍ ക്രൈസ്തവ വിശ്വാസികളായെന്നും പിന്മുറക്കാര്‍ ഒടുവില്‍ സി.ഇ 630-631-ല്‍ ഇസ്‌ലാം സ്വീകരിച്ചുവെന്നും  ചരിത്രം പറയുന്നു.
യെമനിലെ ഹിംയര്‍ രാജാവായിരുന്ന തുബാന്‍ യസ്‌രിബ് (മദീനയുടെ ആദ്യനാമം) സന്ദര്‍ശിച്ച വേളയില്‍ ജൂതന്മാരില്‍ ആകൃഷ്ടനായി ജൂതമതം സ്വീകരിച്ചുവെന്നും തുടര്‍ന്ന് ഖുറൈള ഗോത്രത്തിലെ ജൂതപണ്ഡിതന്മാരെ യെമനിലേക്ക് കൊണ്ടുപോയെന്നും ഇബ്‌നുഹിശാം, ത്വബരി, ഇബ്‌നു ഖല്‍ദൂന്‍ തുടങ്ങിയ ഇസ്‌ലാമിക ചരിത്രകാരന്മാര്‍ വിവരിക്കുന്നു. ഇന്ന് നജ്‌റാന്‍ പട്ടണത്തില്‍നിന്ന് 25 കിലോമീറ്റര്‍ കൂടി സഞ്ചരിച്ചാല്‍ യെമന്റെ അതിര്‍ത്തി ചെക്ക് പോസ്റ്റിലെത്താം.

യെമനില്‍ ജൂതമതം പ്രചരിപ്പിച്ച തുബാന്റെ പിന്‍ഗാമിയായി അധികാരമേറ്റ പുത്രന്‍ ദൂനവാസ്  സി.ഇ 523 ല്‍ ദക്ഷിണ അറേബ്യയിലെ െ്രെകസ്തവ മേഖലയായിരുന്ന നജ്‌റാന്റെ നിയന്ത്രണം പിടിച്ചതാണ്   കിടങ്ങുസംഭവത്തിന് ആധാരം. ക്രിസ്തുമതം ഉപേക്ഷിച്ച് ജനങ്ങള്‍  ജൂതമതം സ്വീകരിക്കണമെന്നും രാജാവ് ഉത്തരവിട്ടു. ഈ ക്രൈസ്തവരാകട്ടെ, ഒട്ടും മാര്‍ഗഭ്രംശമില്ലാതെ  ഈസാ(അ) പ്രബോധനം ചെയ്ത യഥാര്‍ഥ ദീനില്‍ നിലകൊണ്ടവരായിരുന്നുവെന്ന് ഇബ്‌നുഹിശാം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കോട്ടയുടേയും അധികാരത്തിന്റേയും ഹുങ്കില്‍ ദൂനവാസ്  ജനങ്ങളെ ജൂതമതത്തിലേക്ക് ക്ഷണിച്ചെങ്കിലും അവര്‍ വിസമ്മതിച്ചു. തുടര്‍ന്നാണ് കോട്ടക്കു സമീപം കിടങ്ങുകളില്‍ വലിയ അഗ്നികുണ്ഡങ്ങള്‍ തീര്‍ത്ത് ആയിരങ്ങളെ ചുട്ടുകൊന്നത്. നൂറുകണക്കിനാളുകളെ വധിക്കുകയും ചെയ്തു. ഇരുപതിനായിരത്തിലേറെ പേരാണ് കൊല്ലപ്പെട്ടത്.
ദൂനവാസിന്റെ ക്രൂരതയില്‍നിന്ന് ഓടിരക്ഷപ്പെട്ട ഒരു നജ്‌റാന്‍കാരന്‍ നല്‍കിയ വിവരങ്ങളാണ് പിന്നീട് ദൂനവാസ് നിഷ്‌കാസിതനാകാന്‍ നിമിത്തമായത്. 70,000 ഭടന്മാരുള്ള  അബിസീനിയന്‍ (എത്യോപ്യ) സൈന്യം യെമനെ ആക്രമിച്ചതോടെയാണ് ദൂനവാസിന്റെ നേതൃത്വത്തിലുള്ള ജൂതഭരണത്തിന്  അന്ത്യം കുറിച്ചത്. ദൂനവാസിന്റെ ക്രൂരതയുടെ വിവരങ്ങള്‍ റോമിലെ സീസര്‍ക്ക് ലഭിച്ചിരുന്നുവെന്നും അദ്ദേഹം അബിസീനിയയിലെ നജ്ജാശി (നേഗസ്) രാജാവിന് കത്തയച്ചിരുന്നുവെന്നും ചരിത്രകാരന്മാര്‍ പറയുന്നു. 

 രാഷ്ട്രീയ, സാമ്പത്തിക കാരണങ്ങളും  ദൂനവാസിനെ നജ്‌റാന്‍ ആക്രമിക്കാന്‍ പ്രേരിപ്പിച്ചതായി ചരിത്രരേഖകളില്‍ തെളിയുന്നുണ്ട്. ദക്ഷിണ അറേബ്യയിലെ പ്രമുഖ വ്യാപാര വ്യവസായ കേന്ദ്രമായിരുന്ന നജ്‌റാനില്‍ അന്ന് തുകല്‍ വ്യവസായവും ആയുധവ്യവസായവും പുഷ്ടിപ്പെട്ടിരുന്നു. യെമനീ വസ്ത്രങ്ങളിലൂടെയും നജ്‌റാന്‍ പ്രശ്‌സതമായി.
നേരത്തെ, ഫെയ്മിയോന്‍ എന്ന സന്യാസിയുടെ പ്രബോധന ഫലമായാണ് നജ്‌റാനിലെ വിഗ്രഹാരാധകര്‍ ഈസാ നബിയുടെ മതം സ്വീകരിച്ചത്.  നജ്‌റാനില്‍ അന്ന് ഭരണകാര്യങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചിരുന്ന ഗോത്രത്തലവനെയാണ് ദൂനവാസ് വധിച്ചത്. സുറിയാനി ചരിത്രകാരന്മാര്‍  അറത്താസ് എന്നു വിളിച്ച ഇദ്ദേഹത്തിന്റെ രണ്ടു പെണ്‍മക്കളെ ഭാര്യ വേമയുടെ മുമ്പില്‍വെച്ച് കൊന്ന് ആ ചോര അവരെക്കൊണ്ടു കുടിപ്പിച്ചതായും രേഖപ്പെടുത്തിയിട്ടുണ്ട്. തുടര്‍ന്നാണ് വിശ്വാസത്തില്‍ ഉറച്ചുനിന്ന സ്ത്രീകളും കുട്ടികളുമടങ്ങുന്ന സമൂഹത്തെ  അഗ്നി നിറച്ച കിടങ്ങുകളില്‍ തള്ളിയത്. രാജാവും കിങ്കരന്മാരും കിടങ്ങിനു ചുറ്റുമിരുന്ന് അത് ആസ്വദിച്ചു.
സി.ഇ 523 ഒക്ടോബറില്‍ ഈ സംഭവം നടന്ന് രണ്ടു വര്‍ഷത്തിനുശേഷം 525 ലാണ് അബിസീനിയന്‍ സേന ദൂനവാസിനെയും അയാളുടെ  ഭരണകൂടത്തെയും ഉന്മൂലനം ചെയ്തത്. യെമനിലെ പുരാവസ്തു ഗവേഷകര്‍ ഗുറാബു കോട്ടയില്‍നിന്ന് കണ്ടെടുത്ത രേഖകള്‍ ഈ വിവരങ്ങള്‍ ശരിവെക്കുന്നു. ആറാം നൂറ്റാണ്ടിലെ നിരവധി െ്രെകസ്തവരേഖകളിലും ക്രൈസ്തവ പീഡനത്തിന്റെ വിശദാംശങ്ങളുണ്ട്.  നജ്‌റാനില്‍ കൊലചെയ്യപ്പെട്ടവരുടെ പേരില്‍ ബിഷപ്പ് പോള്‍സ് എഴുതിയ വിലാപഗീതവും പ്രശ്‌സതമായിരുന്നു.
സുറിയാനി ഭാഷയിലുള്ള കിതാബുല്‍ ഹിംയരിയ്യീന്‍ എന്ന ഗ്രന്ഥത്തിന്റെ ഇംഗ്‌ളീഷ് തര്‍ജമയാ ബുക്ക് ഓഫ് ഹിംയരിറ്റ്‌സും  ബ്രിട്ടീഷ് മ്യൂസിയത്തിലുള്ള അബിസീനിയന്‍ ലിഖിതങ്ങളും  നജ്‌റാനിലെ ക്രൈസ്തവ പീഡന കഥ ശരിവെക്കുന്നു. കിടങ്ങു സംഭവം നടന്ന സ്ഥലം നജ്‌റാനിലെ ജനങ്ങള്‍ക്ക് സുപരിചിതമാണെന്നും ഉമ്മുഖര്‍ഖിനടുത്ത് പാറകളില്‍ കൊത്തിയ ചില ചിത്രങ്ങള്‍ കാണാമെന്നും ഫിലിപ്പി അദ്ദേഹത്തിന്റെ യാത്രാവിവരണമായ അറേബ്യന്‍ ഹൈലാന്റ്‌സില്‍ എഴുതിയിട്ടുണ്ട്.
ക്രൈസ്തവരെ ജൂതന്മാര്‍ കൂട്ടക്കൊല ചെയ്ത സംഭവം 2009-ല്‍ ബി.ബി.സി ടെലിവിഷന്‍ ഡോക്യുമെന്ററിയില്‍ ഉള്‍പ്പെടുത്തിയത് വിവാദമായിരുന്നു. കുന്തിരിക്കപ്പാതയിലുടെ സഞ്ചരിച്ച് കേറ്റ് ഹംബിള്‍ അവതരിപ്പിച്ച ഡോക്യുമെന്ററിയില്‍ ഉഖ്ദൂദ് സംഭവം ഉള്‍പ്പെടുത്തിയതില്‍ ചില കോണുകളില്‍നിന്നുയര്‍ന്ന പ്രതിഷേധത്തിനൊടുവില്‍ ഇസ്രായിലി ചരിത്രകാരന്മാര്‍ തന്നെ സംഭവം ശരിവെക്കുകയായിരുന്നു.  ഹിംയാര്‍ രാജവംശത്തിലുള്ളവരെ ഇസ്രായിലിലെ ബൈത്ത് ശാരിമില്‍ സംസ്‌കരിച്ചിട്ടുണ്ടെന്നും ജോസഫ് ദൂനവാസിന്റെ പേരില്‍ ഇസ്രായിലില്‍ ഒരു സ്ട്രീറ്റുണ്ടെന്നും അന്ന് വെളിപ്പെടുത്തിയിരുന്നു. ആധികാരിക സ്രോതസ്സകളില്‍നിന്നാണ് വിവരങ്ങളെന്നു വിശദീകരിച്ചുകൊണ്ട് ബി.ബി.സി ഡോക്യുമെന്ററിയില്‍ ഉറച്ചുനില്‍ക്കുകയും ചെയ്തു. തങ്ങള്‍ കൂട്ടക്കൊല നടത്തുന്നവരല്ലെന്നും ആരെങ്കിലും അങ്ങനെ ചെയ്തിട്ടുണ്ടാകാമെന്നും സ്ഥാപിക്കാനായിരുന്നു ജൂതന്മാരുടെശ്രമം. മരുഭൂ പട്ടണത്തില്‍ ഇരുപതിനായിരത്തിലേറെ പേരെ ഉള്‍ക്കൊള്ളാന്‍ സാധ്യമല്ലെന്ന വാദവും ഉന്നയിച്ചിരുന്നു. ഡോക്യുമന്ററി സംഘം ബേത്ത് അര്‍ഷാം ബിഷപ്പ് 524 ല്‍ എഴുതിയ രേഖക്കു പുറമെ, ഒട്ടേറെ ചരിത്രകാരന്മാരെ ഉദ്ധരിച്ചുകൊണ്ടാണ് എതിര്‍ വാദങ്ങളുടെ മുനയൊടിച്ചത്.
വിശുദ്ധ ഖുര്‍ആനിലെ 105-ാം അധ്യായമായ അല്‍ ഫീലില്‍ പരാമര്‍ശിച്ചിരിക്കുന്ന ആനക്കലഹ സംഭവത്തിലെ നായകനായ അബ്‌റഹത്തിനെയാണ് അബ്‌സീനിയന്‍ രാജാവ് നജ്ജാശി തന്റെ പ്രതിനിധിയായി പിന്നീട് നജ്‌റാനില്‍ നിയോഗിച്ചത്. അബ്‌സീനിയക്കാര്‍ ഇവിടെ കഅ്ബയുടെ മാതൃകയില്‍ ഒരു കെട്ടിടമുണ്ടാക്കി അതിനു മുഖ്യസ്ഥാനം നല്‍കാന്‍ ശ്രമിച്ചിരുന്നു. തലപ്പാവ് ധരിച്ച ബിഷപ്പുമാര്‍ പുണ്യസ്ഥലമായി പ്രഖ്യാപിച്ച ഇവിടേക്ക് റോമാ സാമ്രാജ്യവും സഹായങ്ങള്‍ എത്തിച്ചിരുന്നു. ഈ കഅ്ബയിലെ പുരോഹിതന്‍ ബിഷപ്പുമാരുടെ നേതാവായി മദീനയിലേക്ക് സംവാദത്തിനു വന്നതായി പ്രവാചക ചരിത്രത്തിലുണ്ട്. പ്രവാചകന്റെ പ്രബോധനത്തോടെ  ഉഖ്ദൂദുകാര്‍ ഇസ്‌ലാമിലേക്ക് വരികയായിരുന്നു. നജ്‌റാനില്‍ നിന്നുള്ള നിവേദക സംഘങ്ങള്‍ പലപ്പോഴായി പ്രവാചക സദസ്സില്‍ എത്തിയിരുന്നതായി ചരിത്രരേഖകളിലുണ്ട്. പുരാവശിഷ്ടങ്ങളില്‍ നജ്‌റാനില്‍ ആദ്യമായി സ്ഥാപിക്കപ്പെട്ട പള്ളിയുടെ തറയും കാണാം.
കിടിലം കൊള്ളിക്കുന്ന ചരിത്രശേഷപ്പ് പേറി നില്‍ക്കുന്ന നജ്‌റാനിലും ധാരാളം മലയാളികള്‍ ജോലി നോക്കുന്നു. ചിലപ്പോള്‍ കേരളത്തിലെ അതേ കാലാവസ്ഥ സമ്മാനിക്കുന്ന ഇവിടെ നാട്ടിലെ പോലെ കപ്പയും വാഴയും നട്ട് ഗൃഹാതുരത്വം മറക്കാന്‍ ശ്രമിക്കുന്നു അവര്‍. കാലവസ്ഥയും അണക്കെട്ടും വെള്ളം ഫലപ്രദമായി ഉപയോഗിക്കാനുള്ള സംവിധാനങ്ങളും നജ്‌റാനെ സൗദി അറേബ്യയിലെ മറ്റു മരൂുഭൂ പ്രദേശങ്ങളില്‍നിന്ന് വ്യതിരിക്തമാക്കക്കുന്നു. പര്‍വതനിരകളാല്‍ ചുറ്റപ്പെട്ട ഇവിടെ പച്ചപ്പ് നിറഞ്ഞ വിസ്തൃതമായ പാടങ്ങളോടൊപ്പം പുരാതന വാസ്തുവിദ്യ മുഴച്ചുനില്‍ക്കുന്ന കെട്ടിടങ്ങളും കാഴ്ചകളാണ്. പര്‍വതനിരകളിലെ കനത്ത മഴ പാറകള്‍ക്കിടയിലൂടെ അനുഗ്രഹമായി താഴ്‌വരകളെ നനക്കുമ്പോള്‍ നജ്‌റാന്‍ ഒരു കാര്‍ഷിക നഗരമായി മാറുന്നു. ഉഖ്ദൂദിനു പുറമെ, നജ്‌റാന്‍ അണക്കെട്ടും പരമ്പരാഗത ചന്തയും അല്‍ ആന്‍ കൊട്ടാരവും മ്യൂസിയവും പാറകളില്‍നിന്ന് ജലമൊഴുകുന്ന താഴ്‌വരകളും ഇവിടേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്നു. അബഹയില്‍നിന്ന് 280 കി.മീ കിഴക്കുള്ള നജ്‌റാനിലേക്ക് സൗദിയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് വിമാന സര്‍വീസുണ്ട്.
പ്രബോധനം പ്രസിദ്ധീകരിച്ച യാത്ര



രാജവിഥികളിലെ കൊള്ളക്കാരെ തേടി






കാവല്‍ക്കാരന്റെ അനുമതി ലഭിച്ചതും സഞ്ചാരികള്‍ കുന്നിനു മുകളിലേക്കു കുതിച്ചു. ദൂരെക്കാണുന്ന ശിലാഭവനങ്ങള്‍ ലക്ഷ്യമാക്കി ഓട്ടമത്സരം നടത്തുന്ന അവര്‍ ഒട്ടേറെ ജനപഥങ്ങളുടെ ഉത്ഥാനപതനങ്ങള്‍ കണ്ട ചരിത്രത്തിലേക്കു കൂടിയാണ് ഓടിക്കയറുന്നത്.
ചരിത്രശേഷിപ്പായി അവിടെ കാണുന്നത് മല തുരന്നുണ്ടാക്കിയ ഏതാനും ഭവനങ്ങള്‍. അകത്തേക്ക് നൂണുകയറി വെളിച്ചമില്ലാത്ത ഉള്‍മുറികളില്‍ ക്യാമറയുടേയും മൊബൈലിന്റേയും വെളിച്ചത്തില്‍ അവര്‍ ആരെയാണ് അന്വേഷിക്കുന്നത്. യാത്രാ സംഘത്തെ കൊള്ളയടിക്കാനോ കച്ചവടസംഘങ്ങളില്‍നിന്ന് വെട്ടിപ്പ് നടത്താനോ തക്കം പാര്‍ത്തിരിക്കുന്ന ഒരു ഐക്ക വാസി അവിടെയെങ്ങാനും ഒളിച്ചിരിപ്പുണ്ടോ?
ദൈവത്തിനുള്ളത് ദൈവത്തിന്, സീസര്‍ക്കുള്ളത് സീസര്‍ക്ക് എന്ന ആധുനിക മനുഷ്യനെ നയിക്കുന്ന മുദ്രാവക്യം ഏതോ കാലത്തുതന്നെ പ്രായോഗികമാക്കി അതിന്റെ ദുരന്തം ഏറ്റുവാങ്ങിയ ഒരു ജനതയുടെ ചരിത്രം പറയാന്‍ ഇവിടെ ഒരാളുടെ ആവശ്യമില്ല, ഈ ചരിത്രശേഷിപ്പു മതി.
പച്ചപ്പ് ചിറകുവിടര്‍ത്തിയിരുന്ന ഈ പ്രദേശത്ത് മരുപ്പച്ചതേടി പിന്നെയും ജനപഥങ്ങള്‍ പലതും വന്നുപോയെങ്കിലും തലമുറകള്‍ക്കായി കാത്തുവെച്ചിരിക്കയാണ് ഈ കാഴ്ചകള്‍.

സൗദി അറേബ്യയിലെ വടക്കു പടിഞ്ഞാറന്‍ ഭാഗത്തുള്ള തബൂക്ക് സിറ്റിയില്‍നിന്ന് 220 കി.മീ അകലെ മദായിന്‍ ശുഐബെന്നും മാഗയിര്‍ ശുഐബെന്നും അറിയപ്പെടുന്ന ചരിത്രശേഷിപ്പ് കാണാനെത്തുമ്പോള്‍ വിശുദ്ധ ഖുര്‍ആനിലും ബൈബിളിലും വിവരിക്കപ്പെട്ടിരിക്കുന്ന ശഐബ് നബിയുടേയും അദ്ദേഹത്തിന്റെ ജനതയുടേയും ചരിത്രമാണ് മനസ്സില്‍. തബൂക്ക് ഉള്‍പ്പെടുന്ന പ്രദേശങ്ങളുടെ പഴയ പേരാണ് ഐക്ക.
എക്കാലത്തേയും മനുഷ്യര്‍ക്ക് ചരിത്രപാഠം നല്‍കാന്‍ കാത്തുവെച്ചിരിക്കുന്ന ശേഷിപ്പുകള്‍ക്ക് മീതെ പില്‍ക്കാലത്തുവന്ന ജനതകളുടെ ചരിത്രം അടിച്ചേല്‍പിക്കാന്‍ ബോധപൂര്‍വമോ അല്ലാതെയോ ശ്രമങ്ങളുണ്ട്. എന്നാല്‍ പോലും പേരുസൂചിപ്പിക്കുന്നതു പോലെ മദാഇന്‍ സാലിഹിനൊപ്പം മദാഇന്‍ ശുഐബും വാതില്‍ തുറക്കുന്നത് ചിരിത്രകഥനത്തിലേക്കു തന്നെ.
മദാഇന്‍ ശുഐബില്‍ സംരക്ഷിക്കപ്പെട്ടിരിക്കുന്ന ഈ പുരാവശിഷ്ടം ഇപ്പോള്‍ സ്ഥിരീകരിക്കപ്പെട്ടിരിക്കുന്ന ചരിത്രത്തിനപ്പുറത്തേക്കുള്ള വസ്തുതകള്‍ ഇന്നല്ലെങ്കില്‍ നാളെ വെളിപ്പെടുത്തും. കാലാവസ്ഥാ വ്യതിയാനങ്ങളെ അതിജീവിച്ചുകൊണ്ട് മണ്ണൊലിപ്പില്‍ ഒലിച്ചുതീരാത്ത ഈ ശിലാഭവനങ്ങളുടെ കാത്തിരിപ്പ് മറ്റൊന്നിനല്ല. ദൈവികശിക്ഷ ഇറങ്ങിയ പ്രദേശമെന്ന ഖ്യാതി ഈ പ്രദേശത്തുനിന്ന് മായ്ച്ചുകളയുക സാധ്യമേയല്ല.
ശുഐബ് നബിയേയും ദൈവിക നിര്‍ദേശങ്ങളേയും ധിക്കരിച്ചതിന്റെ ഫലമായി ശിക്ഷ ഇറങ്ങിയ പ്രദേശമാണ് മദായിന്‍ ശുഐബ്. ആ ദേശം തകര്‍ന്നടിഞ്ഞ ശേഷവും അറബികള്‍ക്ക് ദൃഷ്ടാന്തമായി അതുനിലനിന്നതിനാലാണ് ഇന്നും പേരുകൊണ്ടുതന്നെ ഈ സ്ഥലം അടയാളപ്പെടുത്താന്‍ നമുക്ക് സാധിക്കുന്നത്. അറബികള്‍ തലമുറകളായി കൈമാറിപ്പോന്ന ചരിത്രം ഗവേഷണം പാതിഴിയിലെത്തിയ നിരീക്ഷണത്തെ അതിജീവിക്കുന്നു. തകര്‍ന്നടിഞ്ഞ ജനപഥത്തിന്റെ പുരാവശിഷ്ടങ്ങള്‍ക്ക് മധ്യത്തിലൂടെ ആയിരുന്നു അറബികളുടെ സാര്‍ഥവാഹക സംഘങ്ങള്‍ സിറിയയിലേക്കും ഈജിപ്്തിലേക്കും പോയിരുന്നത്.

മദ്‌യന്‍ വാസികളിലേക്കാണ് ശുഐബ് നബിയെ നിയോഗിച്ചതെന്ന് വിശുദ്ധ ഖുര്‍ആന്‍ പറയുന്നു (അല്‍ അഅ്‌റാഫ് 85-87)
ഭൂമിയില്‍ സംസ്‌കരണം വന്നശേഷം നാശമുണ്ടാക്കരുതെന്നും അളവുതൂക്കത്തില്‍ കൃത്യത പാലിക്കണമെന്നും ജനങ്ങള്‍ക്ക് അവരുടെ സാധനങ്ങള്‍ നഷ്ടപ്പെടുത്തരുതെന്നുമാണ് അദ്ദേഹം ജനങ്ങളെ ആഹ്വാനം ചെയ്തത്. ബഹുദൈവ വിശ്വാസത്തിനുപുറമേ, വ്യാപാരത്തിലെ ചതിയും കൃത്രിമവുമാണ് മദ്‌യന്‍കാരില്‍ കാണപ്പെട്ട ഏറ്റവും വലിയ തിന്മ. പൂര്‍വപ്രവാചകന്മാര്‍ പടുത്തുയര്‍ത്തിയ ധാര്‍മിക ജീവിതവ്യവസ്ഥ നശിപ്പിക്കരുതെന്നും അവരോട് ശുഐബ് നബി പറഞ്ഞു. രാജവീഥികളിലെ കൊള്ളക്കാരായി അവര്‍ വിലസി.
ശുഐബ് നബിയുടെ ആഹ്വാനം ചെവിക്കൊള്ളാതെ ആ സമൂഹത്തിലെ നായകന്മാരുടെ സമ്മര്‍ദത്തിനു വഴങ്ങിയ ജനതയെ കിടിലം കൊള്ളിക്കുന്ന വിപത്ത് ബാധിക്കുകയും ആ ഭവനങ്ങളില്‍ താമസിക്കുകയേ ഉണ്ടായിട്ടില്ലാത്തവിധം തുടച്ചുനീക്കപ്പെട്ടുവെന്നും ഖുര്‍ആന്‍ വ്യക്തമാക്കുന്നു (അഅ്‌റാഫ് 90-93).
സൗദി അറേബ്യയുടെ വടക്കു പടിഞ്ഞാറ് ചെങ്കടലിന്റേയും അഖബാ ഉള്‍ക്കടലിന്റേയും തീരത്തൂടെ സീനാ ഉപദ്വീപിന്റെ കിഴക്കെ കരയിലോളം നീണ്ടതായിരുന്നു മദ്‌യന്‍ ദേശം. ചെങ്കടല്‍ തീരത്തൂടെ യെമനില്‍നിന്ന് യാമ്പു വഴി സിറിയ വരേയും ഇറാഖില്‍നിന്ന് ഈജിപ്ത് വരേയും പോകുന്ന വ്യാപാര മാര്‍ഗങ്ങളുടെ ഒരു ജംഗ്ഷനായിരുന്നു അത്.  ഇബ്രാഹിം നബിക്ക് മൂന്നാമത്തെ പത്‌നി ഖാത്തൂറയില്‍ ജനിച്ച പുത്രന്‍ മിദ്‌യാനോട് ബന്ധപ്പെട്ട ഒരു ജനവിഭാഗമാിരുന്നു ഇവരെന്നും വിശ്വാസത്തില്‍നിന്ന് വ്യതിചലിച്ചുപോയ ഇവരെ സംസ്‌കരിക്കാനാണ് ശഐബ് നബി നിയോഗിതനായതെന്നും മൗലാനാ സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദി തഫ്ഹീമുല്‍ ഖുര്‍ആനില്‍ വിശദീകരിക്കുന്നു.
ഈജിപ്തിലേക്കും ഇറാഖിലേക്കും കടന്നുപോകുന്ന കച്ചവട സംഘങ്ങളെ ചൂഷണം ചെയ്യാതെ, സത്യസന്ധരായി ജീവിക്കണമെന്ന ശുഐബിന്റെ ആഹ്വാനം സ്വീകരിച്ചാല്‍ സാമ്പത്തികവും രാഷ്ട്രീയവുമായ എല്ലാ നേട്ടങ്ങളും നഷ്ടപ്പെടുമെന്ന് ഉണര്‍ത്തിയ അവരുടെ നേതാക്കള്‍ മറ്റൊരര്‍ഥത്തില്‍ മത വിശ്വാസം രാഷ്ട്രീയ കാര്യങ്ങളില്‍ ഇടപെടരുതെന്നാണ് ശഠിച്ചത്.
ധനം ഇഷ്ടാനുസാരം കൈകാര്യം ചെയ്യാന്‍ സ്വാതന്ത്ര്യമില്ലെന്നും പൂര്‍വികര്‍ ആരാധിച്ച ദൈവങ്ങളെ ഉപേക്ഷിക്കണമെന്നും പറയാന്‍ പ്രേരിപ്പിക്കുന്നത് നിന്റെ നമസ്‌കാരമാണോ എന്ന് അവര്‍ ശുഐബ് നബിയോട് ചോദിക്കുന്നുണ്ട് (ഹൂദ 84-86)
ഗുണകാംക്ഷയോടെയുള്ള ഒരു സദുപദേശകന്‍ മാത്രമാണ് താനെന്നും നിങ്ങളില്‍ സമ്മര്‍ദം ചെലുത്തുന്നില്ലെന്നും ഇന്നത്തെ സുസ്ഥിതി സകലരേയും വലയം ചെയ്യുന്ന പീഡനം നിറഞ്ഞ ഒരു ദിനം വന്നെത്തുമെന്ന് ഭയപ്പെടുന്നുവെന്നും ശുഐബ് നബി അവര്‍ക്ക് മറുപടി നല്‍കുന്നു.
ദൈവികശിക്ഷ ഏറ്റുവാങ്ങിയ മദ്‌യന്‍ ജനതക്ക് സംഭവിച്ച നാശം വളരെ കാലത്തോളം അയല്‍നാടുകളിലും മറ്റു ജനതകളിലും ഒരു ചൊല്ലായി നിലനിന്നിരുവെന്ന് ബൈബിളും പറയുന്നു.
സംരക്ഷിത പ്രദേശമായതിനാല്‍ തലസ്ഥാനമായ റിയാദിലെ പുരാവസ്തു വിഭാഗം ഡയരക്ടറില്‍നിന്ന് അനുമതി വാങ്ങിവേണം മദാഇന്‍ ശുഐബും അതുപോലുള്ള ചരിത്രശേഷിപ്പുകളും പുരാവസ്തു കേന്ദ്രങ്ങളും സന്ദര്‍ശിക്കാന്‍.
പേരില്‍നിന്നു ഭിന്നമായി, നബ്ത്തി സാമ്രാജ്യത്തിന്റെ ശേഷിപ്പായാണ് മദാഇന്‍ ശുഐബ് നിലവില്‍ അംഗീകരിക്കപ്പെട്ട ചരിത്ര ശേഷിപ്പുകളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ശുഐബ് നബിക്ക് ശേഷം ഒട്ടേറെ ജനപഥങ്ങള്‍ ഇവിടെ ജീവിച്ചു കടന്നുപോയി എന്നാണ് അനുമാനിക്കേണ്ടത്.
പ്രവാചകന്‍ മുഹമ്മദിനു (സ)700 വര്‍ഷം മുമ്പ് ദമസ്‌കസ് മുതല്‍ ചെങ്കടല്‍വരെ നീണ്ടുപരന്നു കിടന്ന ഒരു രാജവംശമായിരുന്നു നബ്ത്തി. ഇവരുടെ ബാക്കി പത്രമാണ് സൗദിയുടെ വടക്കുപടിഞ്ഞാറന്‍ ഭാഗത്തു സ്ഥിതി ചെയ്യന്ന ഹിസ്മ പര്‍വത നിരയിലുള്ളതെന്ന് ഔദ്യോഗിക ഭാഷ്യം. ജോര്‍ദാനിലെ പെട്രയില്‍ കാണുന്ന ശവകുടീരങ്ങള്‍ക്ക് സാമ്യമുള്ള സൗദിയിലെ ചുകപ്പന്‍ കുടീരങ്ങളിലേക്ക് ചരിത്രത്തെ വലിച്ചുനീട്ടിയത് യൂറോപ്യനായ ചോള്‍ഡ് ഡോട്ടി ആയിരുന്നു.
മദായിന്‍ ശുഐബിലെ ശേഷിപ്പിന് മദായിന്‍ സാലിഹിലെ ശിലാഭവനങ്ങളോട് സാമ്യതയുണ്ടെങ്കിലും മനോഹാരിതയിലും വ്യാപ്തിയിലും മദായിന്‍ സാലിഹാണ് മുന്നില്‍. നിര്‍മാണ വൈദഗ്ധ്യം വിളിച്ചോതുന്നതാണ് നബ്ത്തികളുടെ പട്ടങ്ങളുടേയും ശവകുടീരങ്ങളുടേയും കിണറുകളുടേയും അവശിഷ്ടങ്ങള്‍. അറബിയുടെ സ്വാധീനം പ്രകടമായ അരാമിക് ഭാഷ സംസാരിച്ചിരുന്ന പുരാതന ജനവിഭാഗമായിരുന്നു നബ്ത്തികള്‍. ആ കാലഘട്ടത്തിലെ എന്‍ജിനീയറിംഗില്‍ വൈദഗ്ധ്യം പുലര്‍ത്തിയ അവര്‍ കിണറുകളും കനാലുകളും നിര്‍മിച്ച് ജലസേചനം നടത്തി പച്ചപ്പുകള്‍ തീര്‍ത്തു. അവരുടെ കിണറുകളില്‍ ചിലത് ഇക്കാലത്തും ഉപയോഗ യോഗ്യമാണ്. വടക്കന്‍ തബൂക്ക് വരെ നീണ്ടുകിടക്കുന്നതും ഹിസ്മ, സെയ്ത, അബിയദ് താഴ് വരകള്‍ ഉള്‍ക്കൊള്ളുന്നതുമായ ഹിസ്മയാണ് മേഖലയിലെ ഏറ്റവും വലിയ പര്‍വതനിര. ഇത് തബൂക്കിലെ സറവാത്ത് മലനിരകളോടൊപ്പം ചേര്‍ന്ന് വടക്കോട്ട് നീണ്ട് ജോര്‍ദാനിലെ വാദിറുമില്‍ എത്തുന്നു. 
തബൂക്ക് സിറ്റിയില്‍നിന്ന് 220 കി.മീ അകലെയുള്ള വാദി അഫലിലാണ് മദായിന്‍ ശുഐബ് ഉള്‍പ്പെടുന്നത്. ഇവിടെ നബ്ത്തികളുടെ മുപ്പതോളം ശവകുടീരങ്ങളുണ്ടെന്നാണ് കണക്കാക്കിയിരിക്കുന്നത്. 20 വര്‍ഷം നീണ്ട വരള്‍ച്ചയാണ് ഇവിടെനിന്ന് നബ്ത്തിയന്‍ അധിവാസ കേന്ദ്രങ്ങളെ ഉന്മൂലനം ചെയ്തതെന്നും പറയുന്നു. അതേസമയം, നബ്ത്തികളുടെ തലസ്ഥാനമായിരുന്ന ജോര്‍ദാനിലെ പെട്രയില്‍ കാണുന്ന കുടീരങ്ങളും മദായിന്‍ സാലിഹിലും മദായിന്‍ ശുഐബിലും കാണുന്ന ശേഷിപ്പുകളും വ്യത്യസ്തമാണെന്ന നിരീക്ഷണം ശക്തമാണ്.
ഈജിപ്ത് വിട്ട മൂസാ നബി ശുഐബ് നബിയുടെ സമൂഹം താമസിച്ചിരുന്ന മദ്‌യനിലേക്കാണ് വന്നതെന്ന് ഖുര്‍ആനും ബൈബിളും വ്യക്തമാക്കുന്നു. ഫറോവക്ക് സ്വാധീനമോ നിയന്ത്രണമോ ഇല്ലാത്ത പ്രദേശമായതിനാലാണ് മൂസാ നബി മദ്‌യിനിലേക്ക് നീങ്ങിയത്. സീനായുടെ തെക്കും പടിഞ്ഞാറും ഭാഗത്തല്ലാതെ ഉപദ്വീപില്‍ മുഴുവന്‍ ഫറോവക്ക് നിയന്ത്രണമുണ്ടായിരുന്നില്ല.
അറബികള്‍ കൈമാറിയ അറിവാണ് ഈ പ്രദേശം തന്നെയാണ് ശഐബ് നബിയുടെ ജനത താമസിച്ചിരുന്ന മദ്‌യന്‍ എന്നുള്ളത്. ഇന്ന് അത് അല്‍ ബിദ് എന്നറിയപ്പെടുന്നു. ചരിത്രകാരന്മാരും പൊതുവെ ഇതുതന്നെയാണ് പുരാതന മദ്‌യനെന്ന് സമ്മതിക്കുന്നു. 
മഴ പെയ്താല്‍ വീണ്ടും കിളിര്‍ക്കുമെന്നും അരുവികള്‍ ഒഴുകുമെന്നും തോന്നിപ്പിക്കുന്ന ഈ പ്രദേശത്ത്  വ്യത്യസ്ത കാലഘട്ടങ്ങളില്‍ വേറെയും ജനപഥങ്ങള്‍ താമസിച്ചിരുന്നു. ടോളമി അല്‍ ഉയ്‌യ്‌നയെന്നു പരാമര്‍ശിച്ച ഈ പ്രദേശം പുരാതന മരുപ്പച്ചയായിരുന്നു. തബൂക്കിന്റെ തെക്കു പടിഞ്ഞാറ് അല്‍ദിസാഹിലും കിണറുകളുടേയും പാര്‍പ്പിടങ്ങളുടേയും ശിലാലിഖിതങ്ങളുടേയും ശേഷിപ്പുകള്‍ കണ്ടെത്തിയിരുന്നു.
ശുഐബ് നബിയുടെ സമുദായത്തിനുശേഷം വന്ന ജനപഥങ്ങളും വരള്‍ച്ചക്കെടുതിയില്‍ നാമാവശേഷമായെന്നു മനസ്സിക്കുമ്പോള്‍ വരുംതലമുറകള്‍ക്കുള്ള പാഠമാണിതെന്ന ഖുര്‍ആന്റെ പ്രഖ്യാപനവും അതിന്റെ സ്വാധീനവുമാണ് പ്രകടമാകുന്നത്.
മക്കയിലുണ്ടായിരുന്ന ബഹുദൈവ വിശ്വാസികളും ധിക്കാരികളുമായ പ്രമാണികളോട് ചരിത്രത്തില്‍നിന്ന് പാഠമുള്‍ക്കൊള്ളാന്‍ പ്രവാചകന്‍ (സ) കല്‍പിച്ച മദായിന്‍ ശുഐബിന്റെ ശേഷിപ്പ് അന്വേഷിക്കുന്ന സഞ്ചാരികള്‍ക്ക് ഈ ഭൂപ്രകൃതി തന്നെ അതു സമ്മാനിക്കുന്നുണ്ട്. പ്രവാചകന്‍ (സ) മക്കയിലെ അവിശ്വാസികള്‍ക്ക് മുമ്പാകെ ചെയ്തതു പോലെ, പൂര്‍വ പ്രവാചകന്മാരായ നൂഹിന്റേയും ഹൂദിന്റേയും സാലിഹിന്റേയും ജനത്തെ ബാധിച്ച മഹാവിപത്ത് നിങ്ങള്‍ക്ക് എത്താതിരിക്കട്ടെയെന്ന് പറയുന്ന ശുഐബ് നബി വിപത്ത് ഏറ്റുവാങ്ങിയ ലൂത്തിന്റെ ജനത നിങ്ങളുടെ അടുത്താണല്ലോ എന്നു പറയുന്നുണ്ട് (ഹൂദ് 88-90)
ലൂത്ത് നബിയുടെ ജനത ശുഐബ് നബിയുടെ ജനത താമസിച്ചിരുന്ന ദേശത്തിന്റെ തൊട്ടടുത്തായിരുന്നു എന്നു മാത്രമല്ല, അപ്പോഴേക്കും 600-700 വര്‍ഷം മാത്രമേ കഴിഞ്ഞിട്ടുമുള്ളൂ. കുടുംബമില്ലായിരുന്നുവെങ്കില്‍ കൊന്നു കളയുമെന്ന് ആ സമൂഹത്തിലെ നേതാക്കള്‍ ശുഐബ് നബിയെ ഭീഷണിപ്പെടുത്തിയതും ഖുര്‍ആന്‍ വിവരിക്കുന്നുണ്ട്.
മദീനയില്‍നിന്നുള്ള യാത്രയില്‍ മദായിന്‍ സാലിഹിനുശേഷം തബൂക്കിലുള്ള മദായിന്‍ ശുഐബ് കൂടി ഉള്‍പ്പെടുത്തുന്നവര്‍ക്ക് അഖബ ഉള്‍ക്കടലിന്റെ തീരത്ത് സൗദിയുടെ ജോര്‍ദാന്‍ അതിര്‍ത്തിയായ ഹഖല്‍ കൂടി കണ്ടു മടങ്ങാം. ഇവിടെനിന്ന് നോക്കിയാല്‍ കടലിനക്കരെ ഈജിപ്തിലെ സീനായ് മലനിരകളും വിദൂരതയില്‍ ഇസ്രായിലില്‍ ഉള്‍പ്പെടുന്ന ഈലാത് പട്ടണത്തില്‍നിന്നുള്ള വെളിച്ചവും കാണാം. 


വിസ്മയിപ്പിക്കുന്ന ശിലാഭവനങ്ങള്‍




പ്രകൃതിയുടെ കരവിരുത് മോഹിപ്പിക്കുന്ന ശില്‍പഭംഗി തീര്‍ത്ത ഈ താഴ്‌വാരത്ത് സഞ്ചാരികള്‍ ധിറുതിയിലാണ്. കണ്ടു തീരില്ലെന്ന് കരുതി തിരക്കിട്ടു നടക്കുന്നവരും വേഗം കണ്ടുതീര്‍ത്ത് പുറത്തു കടക്കണമെന്ന് ആഗ്രഹിക്കുന്നവരും.
സൗദി അറേബ്യയില്‍ മദീനക്കും തബൂക്കിനുമിടയില്‍ മദായിന്‍ സാലിഹിനെ തേടി വരുന്നവര്‍ക്ക് ഇവിടെ അധികനേരം ചെലവഴിച്ച് ഉല്ലസിക്കാന്‍ പാടില്ല. വിശുദ്ധ ഖുര്‍ആനിലെ വിവരണ പ്രകാരം ദൈവിക ശിക്ഷ ഇറങ്ങിയ പ്രദേശമാണ് സാലിഹ് നബിയുടെ നഗരങ്ങള്‍ അഥവാ മദായിന്‍ സാലിഹ്.

ഘോരശബ്ദത്തോടെ ഭൂചലനത്തില്‍ നശിപ്പിക്കപ്പെട്ടുവെന്ന് കരുതുന്ന സാലിഹ് നബിയുടെ ജനതയായ സമൂദ് ഗോത്രത്തിന്റെ ആവാസകേന്ദ്രം ഇതുതന്നെയാണെന്ന് ഉറപ്പിച്ചുപറയാവുന്ന തെളിവുകള്‍ ഇനിയും ലഭിക്കണമെങ്കിലും, ജീവിതത്തില്‍ പ്രവാചക നിര്‍ദേശങ്ങള്‍ പിന്‍പറ്റുന്ന വിശ്വാസികള്‍ ദൈവശിക്ഷ ഇറങ്ങിയ ഇവിടെനിന്ന് വേഗം കടന്നുപോകണമെന്ന പ്രവാചകന്റെ നിര്‍ദേശം അതേപടി അനുസരിക്കുന്നു.
സാലിഹ് നബിയുടെ കാലത്തിനും നൂറ്റുണ്ടുകള്‍ക്ക് ശേഷം ചേക്കേറിയ നബ്ത്തികളുടെ ശവകുടീരങ്ങളാണ് മദായിന്‍ സാലിഹിലുള്ളതെന്ന നിഗമനം ശരിവെച്ചുകൊണ്ട് വരുന്ന ടൂറിസ്റ്റുകള്‍ക്ക് ഈ വിസ്മയ ഭൂപ്രദേശം കണ്ടാല്‍ കൊതി തീരില്ല. പ്രകൃതി തീര്‍ത്ത മനോഹാരിതക്കൊപ്പം പാറകള്‍ തുരന്ന് തീര്‍ത്ത പാര്‍പ്പിടങ്ങളും ശവകുടീരങ്ങളും ആരേയും വിസ്മയിപ്പിക്കുന്നതാണ്.
പത്ത് വര്‍ഷത്തിനുശേഷം വീണ്ടും മദായിന്‍ സാലിഹില്‍ എത്തിയപ്പോള്‍ മാറ്റങ്ങള്‍ പ്രകടമാണ്. മാറ്റമില്ലാത്തത് ഗരിമയോടെ നില്‍ക്കുന്ന ചുകന്ന കുന്നുകളും അതിലെ ശിലാഭവനങ്ങളും.

സംരക്ഷണത്തിന് യാതൊരു നടപടികളും സ്വീകരിക്കാതെ തന്നെ ഈ സ്മാരകങ്ങള്‍ നിലനിര്‍ത്തുന്നതിനുള്ള ഉത്തരവാദിത്തം പ്രകൃതി ഏറ്റെടുത്തിരിക്കയാണ്. സൗദി അറേബ്യയിലെ മറ്റു പലസ്ഥലങ്ങളിലും മണ്ണൊലിപ്പ് ചെറുതും വലുതുമായ മലകള്‍ക്ക് രൂപപരിണാമം വരുത്തിയിട്ടുണ്ടെങ്കിലും മദായിന്‍ സാലിഹിലെ ചുകപ്പന്‍ കുന്നുകളില്‍ മണ്ണൊലിപ്പ് അത്ര തീവ്രമല്ല.

കുടീരങ്ങളിലെ ശിലാലിഖിതങ്ങളും പ്രാചീന ചിത്രങ്ങളും നേരത്തെ തന്നെ മാഞ്ഞുപോകുകയോ നശിപ്പിക്കപ്പെടുകയോ ചെയ്തിട്ടുണ്ടെങ്കിലും മദായിന്‍ സാലിഹിന് ഇപ്പോള്‍ പുതമോടി കൈവന്നിട്ടുണ്ട്.
2008-ല്‍ യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഇടംനേടിയതാണ് വിശാലമായ ഈ ഭൂപ്രദേശത്ത് ചുറ്റിക്കറങ്ങാന്‍ സഞ്ചാരികള്‍ക്ക് എളുപ്പമായ റോഡുകളും പുറത്ത് വിശാലമായ കവാടവും ഉയര്‍ന്നു പറക്കുന്ന പതാകകളും സമ്മാനിച്ചത്.
131 സ്മാരകങ്ങളുള്ള ഏക്കര്‍ കണക്കിനു പ്രദേശത്ത് വിവിധ പേരുകളില്‍ അറിയപ്പെടുന്ന അവ തിരിച്ചറിയാനും വഴി കണ്ടെത്താനും ഇപ്പോള്‍ എളുപ്പമാണ്. ഓരോന്നിനെ കുറിച്ചും ചെറുവിവരണങ്ങള്‍ നല്‍കുന്ന ഫലകങ്ങള്‍ ചില്ലിട്ട് സ്ഥാപിച്ചിരിക്കുന്നു.


ഖസ്‌റുല്‍ സനേഹ്, അല്‍ ഖുറൈമത്ത്, ഖസ്‌റുല്‍ ബിന്‍ത്,  ഖസര്‍ ഫരീദ്, അല്‍ മഹജര്‍ തുടങ്ങിയ ഈ പേരുകള്‍ നബ്ത്തികളുടെ സംഭാവനയല്ലെന്നാണ് പൊതു നിഗമനം. ആധുനിക അറബിയോട് സാമ്യമുള്ള ഈ നാമങ്ങള്‍ പിന്നീട് ബദുക്കള്‍ സമ്മാനിച്ചതാണെന്ന് കരുതുന്നു.
ജോര്‍ദാനിലെ പെട്ര ആസ്ഥാനമായി സ്ഥാപിക്കപ്പെട്ട നബ്ത്തിയന്‍ രാജ്യത്തിന്റെ രണ്ടാം നഗരമോ കോളനിയോ ആയിരുന്നു ഹിജാസിലെ ഈ ഭൂപ്രദേശമെന്ന നിഗമനമാണ് അംഗീകരിക്കപ്പെട്ടത്. 1880-കളില്‍ ഇവിടം സന്ദര്‍ശിച്ച യൂറോപ്യന്‍ ചാള്‍സ് ഡോട്ടിയുടെ വകയാണ് ഇതിലേക്ക് വെളിച്ചം വീശുന്ന വിവരങ്ങള്‍. രണ്ടാം നഗരമുണ്ടെന്ന് പെട്രയില്‍നിന്ന് ലഭിച്ച വിവരങ്ങളാണ് അദ്ദേഹത്തെ ഇങ്ങോട്ട് നയിച്ചത്.


സമൂദ് ജനതയുടെ ആവാസ കേന്ദ്രവും സാലിഹ് നബിയേയും ദൈവിക കല്‍പനകളേയും ധിക്കരിച്ചതിനാല്‍ ദൈവശിക്ഷ ഇറങ്ങിയ സ്ഥലവും ഇതുതെന്നയെന്ന് ഉറച്ചു വിശ്വസിക്കുന്നതിനാല്‍ സൗദി അറേബ്യയിലെ തദ്ദേശീയരില്‍നിന്ന് ഇവിടേക്ക് വന്‍തോതിലുള്ള ടൂറിറ്റ് പ്രവാഹമില്ല. ടൂറിസം വികസനത്തിന് കോടികളുടെ പദ്ധതികള്‍ നടപ്പിലാക്കിവരുന്ന സൗദി ഭരണകൂടം ഇസ്‌ലാമിനു മുമ്പത്തെ ചരിത്ര സ്മാരകങ്ങള്‍ കേന്ദ്രീകരിച്ചുകൊണ്ടുള്ള ടൂറിസം പദ്ധതികള്‍ക്ക് മുന്‍ഗണന നല്‍കുന്നുമില്ല.

ജിദ്ദയില്‍നിന്ന് 750 കി.മീറ്ററും മദീനയില്‍നിന്ന് 300കി.മീറ്ററും വടക്ക് സ്ഥിതി ചെയ്യുന്ന മദായിന്‍ സാലിഹ് കാണാന്‍ എത്തുന്നവരില്‍ മലയാളികള്‍ ധാരാളമുണ്ട്. സൗദി അറേബ്യയില്‍ വിശുദ്ധ ഗേഹങ്ങള്‍ക്ക് പുറമേ ഒരേയൊരു സ്ഥലമാണ് കാണുദ്ദേശിക്കുന്നതെങ്കില്‍ അത് മദായിന്‍ സാലിഹായിരിക്കണമെന്ന് നിസ്സംശയം പറയാം. പെരുന്നാള്‍ അവധി ദിവസങ്ങളില്‍ മലയാളികളുടെ നിരവധി പഠനവിനോദ യാത്ര സംഘങ്ങള്‍ ഈ ചരിത്ര ഭൂമിയിലെത്തുന്നു.
അല്‍ ഉലാ സിറ്റിയില്‍ എത്തുമ്പോള്‍ തന്നെ പാറകളുടെ രൂപഭാവങ്ങളും വര്‍ണങ്ങളും മനോഹര കാഴ്ചയൊരുക്കി തുടങ്ങും. ജിദ്ദയില്‍നിന്നും റിയാദില്‍നിന്നും തബൂക്കില്‍നിന്നും അല്‍ ഉല സിറ്റിയിലേക്ക്  ബസ് സര്‍വീസുണ്ട്. അല്‍ ഉലയില്‍നിന്ന് 23 കി.മീറ്ററാണ് മദായിന്‍ സാലിഹിലേക്കുള്ളത്.

വിശുദ്ധ ഖുര്‍ആനില്‍ ഈ പട്ടണത്തെ അല്‍ ഹിജ്ര്‍ എന്നാണ് വിളിച്ചിരിക്കുന്നത്. അല്‍ അഅറാഫ്-7:73-79, ഹൂദ് 11: 61-68, അല്‍ ഹിജ്ര്‍ 15:80-84, അല്‍ ഇസ്രാഅ് 17:59, അശ്ശൂറാ 26: 141-159, അല്‍ നംല് 27: 45-53, ഫുസ്സിലാത്ത് 41: 17-18, അല്‍ ഖമര്‍ 54: 23-32, അശ്ശംസ് 91: 11-15, ഇബ്രാഹിം 14: 8-9 എന്നീ സൂക്തങ്ങളിലാണഅ ഥമൂദ് ഗോത്രത്തേയും സാലിഹ് നബിയേയും ഇവരുടെ പരിണിതിയേയും പരാമര്‍ശിക്കുന്നത്.
ആദ് സമുദായത്തിനുശേഷം നിങ്ങളെ പ്രതിനിധികളായി നിശ്ചയിച്ചതും ഭൂമിയില്‍ നിങ്ങള്‍ക്ക് ഈ അധിവാസ സൗകര്യം പ്രദാനംചെയ്തതും ഓര്‍ക്കണമെന്ന് ഖുര്‍ആന്‍ സമൂദ് ജനതയോട് പറയുന്നുണ്ട്. നിങ്ങള്‍ അതിലെ സമതലങ്ങളില്‍ ഉന്നത സൗധങ്ങള്‍ പണിയുന്നുവെന്നും  പര്‍വതങ്ങള്‍ തുരന്നു ഭവനങ്ങളുണ്ടാക്കുന്നുവെന്നും ഉണര്‍ത്തിയശേഷം  ദൈവത്തിന്റെ ശക്തിയുടെ അടയാളങ്ങളെക്കുറിച്ച് അശ്രദ്ധരാകരുതെന്നും ഭൂമിയില്‍ നാശമുണ്ടാക്കരുതെന്നും മുന്നറിയിപ്പ് നല്‍കുന്നു.
അറേബ്യയിലെ അതിപുരാതനമായ രണ്ടാമത്തെ സമുദായമാണ് സമൂദിനെ കണക്കാക്കുന്നത്. ആദിനുശേഷം ഏറ്റവും പ്രശസ്തമായ ഇവരുടെ കഥകള്‍ വിശുദ്ധ ഖുര്‍ആന്റെ അവതരണത്തിന് മുമ്പുതന്നെ അറബികളില്‍ പ്രചാരം നേടിയിരുന്നു.
വലിയ ഒരു നഗരത്തിന്റെ അവശിഷ്ടങ്ങളാണ് ഇവിടെ കാണാന്‍ കഴിയുക.
ഖുര്‍ആന്റെ അവതരണകാലത്ത് ഹിജാസിലെ  കച്ചവടസംഘങ്ങള്‍ മദായിന്‍ സാലിഹിന്റെ മധ്യത്തിലൂടെയാണ് കടന്നുപോകാറുണ്ടായിരുന്നത്. തബൂക്ക് യുദ്ധവേളയില്‍ പ്രവാചകന്‍ ഈ വഴി യാത്ര ചെയ്തിരുന്നുവെന്നും  പുരാവസ്തുക്കള്‍ക്കിടയിലെ  കിണര്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് സാലിഹ് നബിയുടെ ഒട്ടകം അതില്‍നിന്നാണ് വെള്ളം കുടിച്ചിരുന്നതെന്ന് പറഞ്ഞതായും രേഖപ്പെടുത്തിയിട്ടുണ്ട്.  സമൂദിന്റെ നഷ്ടാവശിഷ്ടങ്ങളിലൂടെ ചുറ്റിക്കറങ്ങിയ അനുചരന്മാരോട്  അല്ലാഹുവിന്റെ ശിക്ഷക്കിരയായ ഒരു ജനതയുടെ പ്രദേശമാണിതെന്നും ഉല്ലാസ വേദിക്കപ്പുറും  വിലാപ വേദിയാണെന്നും ചൂണ്ടിക്കാട്ടി  അവിടെ നിന്ന് വേഗം പോകണമെന്നും നിര്‍ദേശിക്കുകയും ചെയ്തു.
ആദ് സമുദായത്തെ പോലെ സമൂദും വിഗ്രഹാരാധാകരായിരുന്നു. ക്രിസ്തുവിനു മുമ്പ് രണ്ടായിരാമാണ്ടില്‍ സാലിഹ് നബി ഇവരിലേക്ക് നിയോഗിതനായപ്പോള്‍ ചുരുങ്ങിയത് 47 ദൈവങ്ങളാണ് ആരാധിക്കപ്പെട്ടിരുന്നത്. ഏകദൈവ വിശ്വാസത്തിലേക്ക് ക്ഷണിച്ചുകൊണ്ട് ദൈവത്തില്‍ ആരെയും പങ്കു ചേര്‍ക്കരുതെന്നാണ് സാലിഹ് നബി ആഹ്വാനം ചെയ്തത്. ഭൂരിഭാഗം ജനതയും സാലിഹിന്റെ വിളി തള്ളിക്കളയുക മാത്രമല്ല, അദ്ദേഹത്തെ വധിച്ചു കളയാന്‍ പോലും മുതിര്‍ന്നു. ഒരു ദൈവമേയുള്ളൂ എന്ന സാലിഹിന്റെ വാദത്തിനു അവര്‍ തെളിവ് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഗര്‍ഭിണിയായ ചുവന്ന ഒട്ടകം അവരുടെ മുമ്പില്‍ പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ അവരിലെ പുരോഹിതന്മാര്‍ സാലിഹിന്റെ ദൃഷ്ടാന്തത്തില്‍ വിശ്വസിച്ചാല്‍ ശിക്ഷിക്കുമെന്ന് ജനങ്ങളെ ഭീഷണിപ്പെടുത്തകയും അവരിലെ സമ്പന്നര്‍ ഒട്ടകത്തെ കൊന്നു കളയാന്‍ ആളുകളെ നിയോഗിക്കുകയുമായിരുന്നു. ഒട്ടകം കൊല്ലപ്പെട്ടപ്പോള്‍ കൊലയാളികളും ദൈവധിക്കാരികളും മൂന്ന് ദിവസം മാത്രമേ ജീവിക്കുകയുള്ളൂവെന്ന് സാലിഹ് നബി പ്രവചിച്ചതുപോലെ ഘോരശബ്ദത്തോടെ ഭൂമി കുലുങ്ങുകയും ഏതാനും വിശ്വാസികളെ ഒഴിച്ച് ബാക്കിയുള്ളവര്‍ നാശമടയുകയും ചെയ്തു. 
നബ്ത്തികളുടെ രണ്ടാം പട്ടണമായി യുനെസ്‌കോ ഉള്‍പ്പെടുത്തിയിരിക്കുന്ന മദായിന്‍ സാലിഹ് അവരുടെ കാലത്ത് പെട്രയില്‍നിന്നും മക്കയിലേക്കുള്ള വ്യാപാര മാര്‍ഗത്തിലെ സുപ്രധാന കേന്ദ്രമായിരുന്നു. നബ്ത്തികളുടെ തലസ്ഥാനമായ പെട്ര 106-ല്‍  റോമാ സൈന്യത്തോട് അടിയറവു പറഞ്ഞതോടെ മദായിന്‍ സാലിഹിന്റെ പ്രതാപവും അവസാനിച്ചു. ചെങ്കടലില്‍ തുറമുഖങ്ങളുണ്ടാക്കി കരമാര്‍ഗമുള്ള വ്യാപാരത്തിന്റെ പ്രാധാന്യം റോമാക്കാര്‍ കുറക്കുകയായിരുന്നു. പില്‍ക്കാലത്ത് ദമസ്‌കസില്‍നിന്ന് മക്കയിലേക്കുള്ള തീര്‍ഥാടകരുടെ യാത്രയില്‍ മദായിന്‍ സാലിഹ് ഒരു കേന്ദ്രമായിരുന്നു. ഹിജാസ് റെയില്‍വേയുടെ പ്രധാന സ്റ്റേഷനായിരുന്ന ഇവിടെ അതിന്റെ കെട്ടിടങ്ങളുടേയും റെയിലിന്റെയും എന്‍ജിന്റേയും അവശിഷ്ടങ്ങള്‍ സൂക്ഷിച്ചിട്ടുണ്ട്. നബ്ത്തികളുടേതായി ഇവിടെ 60 കിണറുകളുണ്ടായിരുന്നതില്‍ ഒരു കിണറുള്ള പ്രദേശം പുരാവസ്തു ഗവേഷണത്തിനായി വളച്ചു കെട്ടിയിരിക്കുന്നതായി കാണാം. ഈ കിണറിലേക്ക് വീഴാതിരിക്കാനും സുരക്ഷിതമാക്കാനും ഹിജാസ് റെയിലിന്റെ പാളങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്.
നബ്ത്തികള്‍ എവിടെനിന്നു വന്നുവെന്ന് ചരിത്രകാരന്മാര്‍ക്കിടയില്‍ പല അഭിപ്രായങ്ങളുണ്ടെങ്കിലും അവര്‍ ആദിമ അറബികള്‍ തന്നെയാണെന്ന് പൊതുവെ കരുതുന്നു. കാര്‍ഷികവൃത്തിയില്‍ കേന്ദ്രീകരിക്കുന്നതുവരെ നാടോടികളായ ബദുക്കളായിരുന്ന അവര്‍ക്ക് മരുഭൂമിയിലെ ജലസ്രോതസ്സുകള്‍ ഉപയോഗിക്കുന്നതിലുള്ള മികവും വ്യാപാര മാര്‍ഗങ്ങള്‍ കണ്ടെത്തുന്നതിലുഉണ്ടായിരുന്ന പ്രാഗത്ഭ്യവുമാണ് മേല്‍ക്കൈ സമ്മാനിച്ചത്. പില്‍ക്കാലത്ത് വാണിജ്യ സംഘങ്ങള്‍ക്ക് സംരക്ഷണം നല്‍കി ചുങ്കം പിരിക്കാനും തുടങ്ങിയെന്ന് ചരിത്രം പറയുന്നു. ശവകുടീരങ്ങളില്‍ കാണുന്ന അരാമിക് ലിഖിതങ്ങളല്ലാതെ നബ്ത്തികളുടേതായി എഴുതപ്പെട്ട ചരിത്രമൊന്നുമില്ല. പെട്രയും മദായിന്‍ സാലിഹും നിലംപൊത്തിയതിനുശേഷം നബ്ത്തികള്‍ക്ക് എന്തു സംഭവിച്ചുവെന്നതിനു ഉത്തരം ലഭിക്കാന്‍ പുരാവസ്തു ഗവേഷണം ഇനിയും തുടരണം.
ശിക്ഷ ഇറങ്ങിയശേഷം മദായിന്‍ സാലിഹില്‍ സമൂദ് ഗോത്രത്തില്‍ അവശേഷിച്ച ഏതാനും വിശ്വാസികള്‍ ജറൂസലമിലേക്ക് രക്ഷപ്പെട്ടുവെന്നും നൂറ്റാണ്ടുകള്‍ക്കുശേഷം അവരുടെ പിന്മുറക്കാരാണ് പെട്രയില്‍ നബ്ത്തി സാമ്രാജ്യത്തിനു തുടക്കം കുറിച്ചതെന്നും സമൂദ് ഗോത്രത്തില്‍ അവശേഷിച്ചവര്‍ റോമാക്കാരോടൊപ്പം ചേര്‍ന്ന് പിന്നീട് നബ്ത്തികളോട് യുദ്ധം ചെയ്തുവെന്നും രണ്ട് അഭിപ്രായങ്ങള്‍ ഇസ്്‌ലാമിക ചരിത്രകാരന്മാരെ ഉദ്ധരിച്ചുണ്ട്.
പ്രബോധനത്തില്‍ പ്രസിദ്ധീകരിച്ച യാത്ര


9/24/12

നിരക്ഷരതയില്‍നിന്ന് വാഴ്‌സിറ്റി വിപ്ലവത്തിലേക്ക്




അറിവുള്ളവരും അറിവില്ലാത്തവരും എങ്ങനെ സമമാകുമെന്ന് ഖുര്‍ആന്‍ ഉന്നയിക്കുന്ന ചോദ്യമാണ് രാജ്യത്തെ വിദ്യാഭ്യാസ ഉണര്‍വിനെ കുറിച്ച് സംസാരിക്കുമ്പോഴൊക്കെ തിരുഗേഹങ്ങളുടെ സേവകന്‍ അബ്ദുല്ല രാജാവ് ആവര്‍ത്തിക്കാറുള്ളത്.

നിരക്ഷരതയില്‍നിന്ന്
വാഴ്‌സിറ്റി വിപ്ലവത്തിലേക്ക്

എം. അഷ്‌റഫ്
മറ്റു പല രാജ്യങ്ങളേയും പോലെ സാക്ഷരതയില്‍ പിറകിലായിരുന്നു ഒരു കാലത്ത് സൗദി അറേബ്യയും. ഇവിടെ 90 ശതമാനം നിരക്ഷരരുണ്ടെന്നാണ് 1950-ല്‍ യുനെസ്‌കോ കണക്കാക്കിയത്. എന്നാല്‍ ആറു പതിറ്റാണ്ടുകള്‍ കൊണ്ട്  ഈ നാട് കൈവരിച്ച വിദ്യാഭ്യാസ പുരോഗതി വിലയിരുത്തുമ്പോള്‍ കണക്കില്‍ അതിശയോക്തി തോന്നാം. ദീര്‍ഘ വീക്ഷണത്തോടെയുള്ള ഭരണാധികാരികളുടെ ചുവടുവെപ്പുകള്‍ ആധുനിക, ഉന്നത വിദ്യാഭ്യാസ രംഗത്ത് വന്‍ കുതിപ്പാണ് പോയ ദശകങ്ങള്‍ സമ്മാനിച്ചത്. നിരക്ഷരരുടെ എണ്ണക്കൂടുതലിനു പുറമേ, രാജ്യത്തെ മനുഷ്യവിഭവ ശേഷിയുടെ വികസനവും ആധുനികവല്‍കരണവും വിദ്യാഭ്യാസത്തെ മുഖ്യലക്ഷ്യമായി കാണാന്‍ ഭരണാധികാരികളെ പ്രേരിപ്പിച്ചു. ഇന്ന് വിദ്യാഭ്യാസ രംഗത്ത് സാങ്കേതിക വിദ്യ ഏറ്റവും ഫലപ്രദമായും വിപുലമായും ഉപയോഗപ്പെടുത്തുന്ന രാജ്യങ്ങളിലൊന്നായി മാറിയിരിക്കുന്നു സൗദി അറേബ്യ. 1953 വരെ ഉണ്ടായിരുന്ന ജനറല്‍ ഡയരക്ടറേറ്റ് വിദ്യാഭ്യാസ മന്ത്രാലയമായി മാറിയതു മുതല്‍ തുടക്കമിട്ടതായിരുന്നു വിദ്യാഭ്യാസ വിപ്ലവം. പുതിയ തലമുറയെ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം ഉള്‍ക്കൊണ്ടു വളര്‍ത്തിക്കൊണ്ടുവരികയെന്ന ലക്ഷ്യം മുന്നില്‍ കണ്ടും അതിന്റെ പ്രാധാന്യം മനസ്സിലാക്കിയുമാണ് അബ്ദുല്‍ അസീസ് രാജാവ് മക്കളിലൊരാളായ ഫഹദ് രാജകുമാരനെ (അന്തരിച്ച ഫഹദ് രാജാവ്) രാജ്യത്തെ പ്രഥമ വിദ്യാഭ്യാസ മന്ത്രിയായി നിയോഗിച്ചത്. ഫഹദ് രാജാവ് വഴികാട്ടിയ വിദ്യാഭ്യാസ വിപ്ലവത്തെ തിരുഗേഹങ്ങളുടെ സേവകന്‍ അബ്ദുല്ല രാജാവ് അതിന്റെ പാരമ്യതയിലെത്തിക്കുന്നതാണ് ഇന്ന് കാണാന്‍ കഴിയുക.
പ്രാഥമിക, ഇന്റര്‍മീഡിയറ്റ്, സെക്കന്‍ഡറി വിദ്യാഭ്യാസത്തിനു നല്‍കിയ പ്രാധാന്യമൊക്കെ കടന്ന് രാജ്യം ഇപ്പോള്‍ സര്‍വകലാശാല വിപ്ലവത്തിനാണ് സാക്ഷ്യം വഹിക്കുന്നത്. രാജ്യത്തെമ്പാടുമുള്ള കുട്ടികളെ വിദ്യാലയങ്ങളിലെത്തിക്കുന്നതിന് സാര്‍വത്രിക സൗജന്യ വിദ്യാഭ്യാസം ഏര്‍പ്പെടുത്തിയതിനു പുറമെ, കുട്ടികളുടേത് നിര്‍ധന കുടുംബങ്ങളാണെങ്കില്‍ അവര്‍ക്ക് പ്രത്യേക അലവന്‍സ് അനുവദിക്കാനും സംവിധാനമുണ്ടാക്കി. വനിതകള്‍ക്ക് ഇസ്‌ലാം അനുവദിച്ച വിശിഷ്ട സാമൂഹിക പദവിക്ക് അനുഗുണമായി പ്രത്യേകം തന്നെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിച്ച് പെണ്‍കുട്ടികളുടെ പഠനത്തിനും പ്രാധാന്യം നല്‍കി. 1960 വരെ കുടുംബങ്ങളില്‍ മാത്രമായി ഒതുങ്ങിയിരുന്ന സ്ത്രീ വിദ്യാഭ്യാസമാണ് സര്‍ക്കാര്‍ സ്ഥാപനങ്ങളിലെത്തിച്ചതും പുരോഗതി കൈവരിച്ചതും.  ഉന്നത വിദ്യാഭ്യാസം നേടിയ വനിതകള്‍ക്ക് അര്‍ഹമായ തൊഴിലിടങ്ങള്‍ കണ്ടെത്തുന്നതിനാണ് ഇന്ന് രാജ്യം പ്രയാസപ്പെടുന്നത്.
അബ്ദുല്ല രാജാവ് തുടക്കം കുറിച്ച യൂനിവേഴ്‌സിറ്റി സിറ്റി പദ്ധതിയുടെ രണ്ടാം ഘട്ടത്തിലൂടെയാണ് രാജ്യം ഇപ്പോള്‍ കടന്നു പോകുന്നത്. പതിനായിരം കോടി റിയാലിന്റെ വാഴ്‌സിറ്റി സിറ്റികളാണ് രാജ്യത്ത് ഉയരുന്നത്. 16 വാഴ്‌സിറ്റി കാമ്പസുകളും 166 പുതിയ കോളേജുകളും.  ജിദ്ദ, റിയാദ് , ദമാം പോലുള്ള വന്‍ നഗരങ്ങളില്‍ മാത്രം കേന്ദ്രീകരിക്കാതെ രാജ്യത്തെ എല്ലാ മേഖലകളിലേക്കും വാഴ്‌സിറ്റി വിപ്ലവമെത്തിക്കുന്നു എന്നതാണ് സവിശേഷത. ജിസാന്‍, തായിഫ്, ഹായില്‍, തബൂക്ക്, ബാഹ, നജ്‌റാന്‍, അല്‍ ജൗഫ്, മജ്മഅ, ശഖ്‌റ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം പുതിയ കാമ്പസുകളുണ്ട്. ഉന്നത കലാലയങ്ങളുമായി ബന്ധപ്പെട്ട് അനുബന്ധ വികസനവും രാജ്യത്ത് ദൃശ്യമാണ്. പാര്‍പ്പിട കേന്ദ്രങ്ങളും ആശുപത്രികളും ഇവയോടൊപ്പം ഉയര്‍ന്നുവന്നു.
ക്ഷേമവും ഐശ്വര്യവും സമ്മാനിച്ച വിദ്യാഭ്യാസ നവോത്ഥാനമായാണ് സൗദിയിലെ സര്‍വകലാശാല വിപ്ലവത്തെ വിലയിരുത്തുന്നത്. 2004-ല്‍ രാജ്യത്ത് 15 സര്‍ക്കാര്‍ സര്‍വകലാശാലകളാണ് ഉണ്ടായിരുന്നതെങ്കില്‍ ഇപ്പോള്‍ അത് 32 ആണ്. കോളേജ് കാമ്പസുകള്‍ 314-ല്‍നിന്ന് 452 ആയി വര്‍ധിക്കുകയും ചെയ്തു. ഇതോടൊപ്പം വിദേശ യൂനിവേഴ്‌സിറ്റികളുടെ വിദ്യാഭ്യാസ സൗകര്യമൊരുക്കി സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളും രാജ്യത്ത് തഴച്ചു വളര്‍ന്നു.
അറിവുള്ളവരും അറിവില്ലാത്തവരും എങ്ങനെ സമമാകുമെന്ന് ഖുര്‍ആന്‍ ഉന്നയിക്കുന്ന ചോദ്യമാണ് രാജ്യത്തെ വിദ്യാഭ്യാസ ഉണര്‍വിനെ കുറിച്ച് സംസാരിക്കുമ്പോഴൊക്കെ അബ്ദുല്ല രാജാവ് ആവര്‍ത്തിക്കാറുള്ളത്. ഉന്നത ശാസ്ത്ര സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് അബ്ദുല്ല രാജാവിന്റെ സ്വപ്നപദ്ധതിയായിരുന്നു ജിദ്ദയില്‍ സ്ഥാപിതമായ കിംഗ് അബ്ദുല്ല യൂനിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്റ് ടെക്‌നോളജി (കൗസ്റ്റ്). രാജ്യത്തെ പൗരന്മാര്‍ക്ക് മാത്രമല്ല, ലോകത്തെ മുഴുവന്‍ മനുഷ്യര്‍ക്കും ഉപയോഗപ്പെടുംവിധം വിജ്ഞാനത്തിന്റെ വികസനമാണ് കൗസ്റ്റ് ലക്ഷ്യമിടുന്നതെന്ന് അബ്ദുല്ല രാജാവ് പറയുകയുണ്ടായി. ശാസ്ത്രജ്ഞന്മാരുടേയും സാങ്കേതിക വിദഗ്ധരുടേയും എന്‍ജിനീയര്‍മാരുടേയും  പുതിയ തലമുറക്ക് ഗവേഷണ പഠനങ്ങള്‍ക്ക് അവസരം നല്‍കുന്ന ലോകോത്തര വിദ്യാഭ്യാസ സ്ഥാപനമെന്നതാണ് കൗസ്റ്റിനെ കുറിച്ച് അദ്ദേഹത്തിന്റെ സ്വപ്നം.
ഇസ്‌ലാമിക സംസ്‌കാരം കെട്ടിപ്പടുക്കുന്നതില്‍ വഖ്ഫിന്റെ പ്രാധാന്യം എടുത്തുപറയാറുള്ള അദ്ദേഹം വരുംതലമുറകള്‍ക്കു കൂടി ഫലം കൊയ്യാവുന്ന സല്‍കര്‍മങ്ങളിലാണ് വിദ്യാഭ്യാസ രംഗത്തെ സഹായത്തെ വിശേഷിപ്പിക്കാറുള്ളത്.
ശാസ്ത്ര, സാങ്കേതിക ഗവേഷണ രംഗത്തെ ലക്ഷ്യം കൈവരിക്കാനുള്ള എല്ലാ വിഭവങ്ങളും ഒരുക്കിയ കൗസ്റ്റിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് വഖഫ് സംവിധാനം ഏര്‍പ്പെടുത്തിയതും അതിനായി സ്വതന്ത്ര ട്രസ്റ്റ് എര്‍പ്പെടുത്തിയതും സവിശേഷതയാണ്.
രാജ്യത്തെ പൗരന്മാരുടെ മാത്രമല്ല, ലോക ജനതയുടെ തന്നെ സാമ്പത്തിക പുരോഗതിയും സാമൂഹിക ക്ഷേമവുമാണ് അബ്ദുല്ല രാജാവ് നടപ്പിലാക്കുന്ന വിദ്യാഭ്യാസ വിപ്ലവത്തിന്റെ ലക്ഷ്യമെന്നു കൗസ്റ്റില്‍ പഠനത്തിനും ഗവേഷണത്തിനുമെത്തിയ വിവിധ ദേശക്കാരും ഭാഷക്കാരുമായ വിദ്യാര്‍ഥികള്‍ സാക്ഷ്യം വഹിക്കുന്നു.

ദേശീയ ദിനത്തിന് ഇരട്ടി മധുരമേകി ഹോട്ടലുകളും ബേക്കറികളും





ജിദ്ദ: ഹോട്ടലുകളും ബേക്കറികളും വിവിധ വിഭവങ്ങളൊരുക്കി സൗദി അറേബ്യയുടെ ദേശീയ ദിനത്തിനു ഇരട്ടി മധുരമേകി. ദേശീയ പതാകയുടേയും പരമ്പരാഗത സൗദി കെട്ടിടങ്ങളുടേയും മാതൃകയില്‍ തീര്‍ത്ത കേക്കുകള്‍ ആകര്‍ഷകമായി. വന്‍ വ്യാപാരം പ്രതീക്ഷിച്ചുകൊണ്ട് പ്രത്യേക കേക്കുകളും കപ്പ് കേക്കുകളും ലോലി പോപ്പുകളും ഒരുക്കിയ ബേക്കറികള്‍ക്ക് നിരാശപ്പെടേണ്ടി വന്നില്ല. ജിദ്ദ, ദമാം, റിയാദ് തുടങ്ങിയ നഗരങ്ങളിലെല്ലാം പ്രമുഖ ബേക്കറികള്‍ ആഘോഷം അവിസ്മരണീയമാക്കാന്‍ വിഭവങ്ങളൊരുക്കിയിരുന്നു.



ജിദ്ദ ഹില്‍ട്ടന്റെ അല്‍സാഫിന റെസ്റ്റോറന്റ് ശനി, ഞായര്‍ ദിവസങ്ങളില്‍ ദേശീയ ദിനം ആഘോഷിക്കാന്‍ ബുഫെ ഒരുക്കി. ജോലിക്കാര്‍ പരമ്പരാഗത വേഷമണിഞ്ഞ് അറബിക് കോഫിയും ഈത്തപ്പഴങ്ങളും പഴച്ചാറുകളും നല്‍കിയാണ് അതിഥികളെ വരവേറ്റത്. മനോഹരമായി അലങ്കരിച്ച ഹാളില്‍ തയാറാക്കിയ ബുഫെയില്‍ സൗദി വിഭവങ്ങള്‍ക്കായിരുന്നു മുന്‍തൂക്കം. 190 റിയാല്‍ മുതലായിരുന്നു ഒരാള്‍ക്ക് ബുഫെയില്‍ പങ്കെടുക്കാനുള്ള നിരക്ക്.
ജിദ്ദയിലെ അല്‍ അവാനി മോമോനി ഈത്തപ്പഴ സംസ്‌കരണ ഫാക്ടറി ദേശീയ ദിനാഘോഷത്തില്‍ പങ്കുകൊള്ളാന്‍ ഫാക്ടറി സന്ദര്‍ശനത്തോടൊപ്പം ഈത്തപ്പഴം അടിസ്ഥാനമാക്കിയുള്ള വിഭവങ്ങളുമാണ് ഒരുക്കിയത്. ഈത്തപ്പഴ സംസ്‌കരണത്തിന്റെ വിവിധഘട്ടങ്ങള്‍ നേരില്‍ കാണാനും തുടര്‍ന്ന് അത്താഴത്തിനും യാത്രാ സൗകര്യമടക്കമാണ് അല്‍ അവാനി ഏര്‍പ്പെടുത്തിയത്. ഒരാള്‍ക്ക് 422 റിയാലും ദമ്പതികള്‍ക്ക് 750 റിയാലുമാണ് ഈടാക്കിയത്.

9/6/12

ചരിത്രത്തിന്റെ കടലോരത്ത്


നീലക്കടലിനോട് കിന്നരിക്കുമ്പോള്‍ നീന്തിക്കടക്കാന്‍ ഭ്രമിപ്പിച്ചുകൊണ്ട് മാടിവിളിക്കുന്നു സീനായ് മലനിരകള്‍. ഇടതുവശം തിരിഞ്ഞുനിന്ന് ദൂരേക്ക് കണ്ണു പായിച്ചാല്‍ അകലെ കാണാം, മറ്റൊരു ചരിത്ര ദേശത്തിന്റെ മുനമ്പ്. അവിടെ അവ്യക്തമായി കാണുന്ന കെട്ടിടങ്ങളും സന്ധ്യ കഴിഞ്ഞാല്‍ അരിച്ചെത്തുന്ന വെളിച്ചവും ബൈത്തുല്‍ മഖ്ദിസ് ഉള്‍പ്പെടുന്ന ചരിത്ര ഭൂമിയില്‍നിന്നാണെന്നറിയുമ്പോള്‍ സഞ്ചാരിയുടെ മനസ്സിലേക്ക് ആഹ്ലാദം തിരതല്ലിയെത്തുന്നു. 


നില്‍ക്കുന്നത് അഖബ കടലിടുക്കിനോട് ചേര്‍ന്നാണ്. നാല് ദേശങ്ങള്‍ പങ്കിടുന്ന ഈ ഉള്‍ക്കടലിന്റെ ശാന്തതയും മനോഹാരിതയും മറ്റൊരു സമുദ്രത്തിനുമില്ലെന്ന് തോന്നും. അതുകൊണ്ടു തന്നെയാണ് യാത്രക്കൊരുങ്ങുന്ന സൗദി അറേബ്യയിലെ സ്വദേശികളും വിദേശികളും ഈ മനോഹര തീരത്തണയാന്‍ കൊതിക്കുന്നത്.


ജോര്‍ദാന്‍ അതിര്‍ത്തിയോട് ചേര്‍ന്നു കിടക്കുന്ന ഹഖല്‍ എന്ന കൊച്ചു പട്ടണം വികസനക്കുതിപ്പിലാണ്. ടൂറിസ്റ്റു റിസോര്‍ട്ടുകളും ഉല്ലാസ നൗകകളും ഹഖലിന്റെ പുതിയ കാഴ്ച.
ഹഖലിന്റെ കിഴക്കന്‍ അതിര്‍ത്തിയാണ് ജോര്‍ദാന്‍. ഇന്ത്യ-പാക് അതിര്‍ത്തിയിലെ സൈനിക കോലാഹലങ്ങളാണ് മനസ്സിലെങ്കില്‍ ഇവിടെ പട്ടാള ദൃശ്യങ്ങളില്ല. സൗദി അറേബ്യയും ജോര്‍ദാനും ഈ അതിര്‍ത്തി അടയാളപ്പെടുത്താന്‍ തീരുമാനിച്ചതും ജോര്‍ദാനിലെ ഏക തുറമുഖമായ അഖബയോട്  ചേര്‍ന്ന് ജോര്‍ദാന് അല്‍പം ഭൂമി ലഭിച്ചതും 1965 ലാണ്. മുന്നിലെ കടലിന്റെ ശാന്തത പോലെ ഈ അതിര്‍ത്തിയും ശാന്തമാണ്. പടിഞ്ഞാറ് കടലിനപ്പുറത്ത് ഈജിപ്തും സീനായ് പര്‍വത നിരകളും. പിന്നെ വിദൂരമായി കാണുന്നത് ഇസ്രായിലില്‍ ഉള്‍പ്പെടുന്ന ഈലാത് പട്ടണത്തിലെ ടവറില്‍നിന്നുള്ള വെളിച്ചം.


സൗദിയുടെ വടക്കു പടിഞ്ഞാറ് ചെങ്കടല്‍ തീരത്ത് ഈജിപ്തിന് അഭിമുഖമായുള്ള തബൂക്ക് പ്രവിശ്യയില്‍ ഉള്‍പ്പെടുന്നതാണ് ഹഖല്‍. അതിവേഗം ടൂറിസ്റ്റുകളുടെ പറുദീസയായി മാറിക്കൊണ്ടിരിക്കുന്നു ഹഖല്‍. പ്രവിശ്യയുടെ തലസ്ഥാനമായ തബൂക്ക് സിറ്റിയില്‍ നിന്ന് 250 കി.മീ അകലെയാണ്. തദ്ദേശീയരും വിദേശികളും പ്രകൃതി ഭംഗിയും സവിശേഷമായ കാലാവസ്ഥയും തേടി വാരാന്ത്യത്തില്‍ ഇങ്ങോട്ടൊഴുകുമ്പോള്‍ വിദൂര പ്രദേശങ്ങളില്‍നിന്നുള്ളവര്‍ക്ക് ഹഖലിലെ കാഴ്ചകള്‍ ചരിത്ര പഠന യാത്രകളുടെ ഭാഗമാണ്.

 പൈതൃക കേന്ദ്രങ്ങളായ മദായിന്‍ സാലിഹും മദായിന്‍ ശുഐബും സന്ദര്‍ശിച്ചുകൊണ്ടാണ് ചരിത്രമുറങ്ങുന്ന സീനായ് മലനിരകളും അഖബ കടലിടുക്കും കാണാനെത്തുക.  പൂര്‍വ പ്രവാചകന്മാരുടെ ചരിത്രത്തോടൊപ്പം ലോക മഹാ യുദ്ധത്തിന്റെ ശേഷിപ്പുകളും ഈ ഭൂമി ഏറ്റുവാങ്ങിയിരിക്കുന്നു. ഈദ് അവധി ദിനങ്ങളില്‍ ജിദ്ദയില്‍നിന്ന് പുറപ്പെട്ട ഇതുപോലൊരു പഠന യാത്രയിലാണ് ഹഖലില്‍ എത്തിച്ചേര്‍ന്നത്.


പ്രകൃതി മനോഹാരതിക്കൊപ്പം ചരിത്രമുറങ്ങുന്ന ഹഖലിലും സൗദി അറേബ്യയിലെ മറ്റു പ്രദേശങ്ങളിലെന്ന പോലെ മലയാളി സാന്നിധ്യമുണ്ട്. തബൂക്ക് മൊത്തം അതിശൈത്യത്തിലമര്‍ന്നാലും ഇവിടെ നല്ല കാലാവസ്ഥയായിരിക്കുമെന്നത് മറ്റൊരു സവിശേഷത.









കടലിനോട് ചേര്‍ന്നുള്ള പള്ളിയുടെ പുറത്തെ ഭാഗം സഞ്ചാരികള്‍ക്കായി എപ്പോഴും തുറന്നിട്ടിരിക്കുന്നു. മരത്തണലുകള്‍ കൂടിയുള്ള ഈ പള്ളിയില്‍ പ്രാര്‍ഥന നിര്‍വഹിക്കാം, വിശ്രമിക്കാം.
ശാന്തത ആസ്വാദിച്ചുകൊണ്ട് കടലിലേക്ക് നോക്കിയിരുന്നാല്‍ ദൂരെ സീനായ് മലകളുടെ പശ്ചാത്തലത്തില്‍ കപ്പലുകള്‍ കടന്നു പോകുന്നത് കാണാം. ദൈവ ധിക്കാരത്തിന്റെ ഫലമായി മദായിന്‍ സാലിഹിലും മദായിന്‍ ശുഐബിലും തകര്‍ന്നടിഞ്ഞ ജനപഥങ്ങളുടെ ചരിത്രം അയവിറക്കിയ ശേഷം ഹഖലിലെത്തുന്ന സഞ്ചാരികള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെടുന്ന സീനായ് മലനിരകള്‍ പറയുന്നതും പ്രവാചക ചരിത്രം തന്നെ.

മൂസാ നബിയുമായി ബന്ധപ്പെട്ട് വിശുദ്ധ ഖുര്‍ആനിലും ബൈബിളിലും പരാമര്‍ശിക്കുന്ന പര്‍വത നിരകളാണ് സീനായ്. മൂസാ നബിക്ക് വേദഗ്രന്ഥം നല്‍കപ്പെട്ടത് ഈ പര്‍വത നിരയില്‍ വെച്ചായിരുന്നുവെന്ന് വേദഗ്രന്ഥങ്ങള്‍ പറയുന്നു. മൂസായും കുടുംബവും സീനായുടെ ദക്ഷിണ ഭാഗത്തുകൂടി സഞ്ചരിക്കുമ്പോഴാണ് അകലെ ഒരു വെളിച്ചം കണ്ടതെന്ന് ഖുര്‍ആന്‍ വിവരിക്കുന്നു. അവിടെ പോയി കുറച്ചു തീ കൊണ്ടുവരികയാണെങ്കില്‍ കുട്ടികള്‍ക്കും കുടുംബത്തിനും രാത്രി ശൈത്യത്തില്‍നിന്ന് രക്ഷപ്പെടാനുള്ള ഏര്‍പ്പാടുകള്‍ ചെയ്യാമെന്നായിരുന്നു മൂസാ കരുതിയത്.  ഏറ്റവും ചുരുങ്ങിയത് മുന്നോട്ട് സഞ്ചരിക്കാനുള്ള വഴി മനസ്സിലാക്കുകയെങ്കിലും ചെയ്യാമല്ലോ എന്നു കരുതി അങ്ങോട്ട് പോയ അദ്ദേഹത്തിനു  മോക്ഷത്തിലേക്കുള്ള വഴി കൂടി അവിടെനിന്ന് ലഭിച്ചു.
ഹഖലിന്റെ മനോഹാരിത ആവോളം ആസ്വദിച്ച് തീരദേശത്തുകൂടി മടങ്ങുമ്പോള്‍ ഒന്നു നീന്തിയിട്ട് പോകാം എന്നു പറയും മഗ്‌ന ബീച്ച്. ദൂരെ ഈജിപ്തിലെ വെളിച്ചം നോക്കിക്കൊണ്ട് വൃത്തിയും വെടിപ്പുമുള്ള ഇവിടെ നീന്തിത്തുടിക്കാം. ആഴവും വലിയ തിരകളുമുണ്ടെങ്കിലും കൂര്‍ത്തു മൂര്‍ത്ത കല്ലുകള്‍ തറയ്ക്കാനില്ലാത്ത ഇവിടെ നീന്താന്‍ ആഗ്രഹിക്കുന്നവര്‍ക്കായി അടയാളപ്പെടുത്തിയ ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ട്.
ഹഖലില്‍ നിന്ന് ജിദ്ദയിലേക്ക് തീരദേശ പാതയുണ്ട്. ഈജിപ്തിലേക്ക് ഫെറി, കപ്പല്‍ സര്‍വീസ് നടത്തുന്ന ദുബയിലേക്ക് ഇതുവഴി എത്താം. അഖബ ഉള്‍ക്കടല്‍ ആരംഭിക്കുന്ന ദുബയില്‍നിന്ന് ഈജിപ്തിലെ രണ്ട് തുറമുഖങ്ങളിലെത്താന്‍ ചുരുങ്ങിയത് മൂന്ന് മണിക്കൂര്‍ മതി. ഈ കൊച്ചു തുറമുഖ നഗരം തിരക്കു കൊണ്ട് വീര്‍പ്പുമുട്ടുന്നുണ്ട്. ഇവിടെ നിന്ന് 180 കി.മീ അകലെയുള്ള തബൂക്കിലും 160 കി.മീ അകലെയുള്ള അല്‍വാജിലും വിമാനത്താവള സൗകര്യമുണ്ട്. ജിദ്ദയില്‍നിന്നും മക്കയില്‍നിന്നും തബൂക്കിലേക്കുള്ള സാപ്റ്റ്‌കോ ബസ് സര്‍വീസ് ദുബ വഴിയാണ്.
തബൂക്കില്‍നിന്ന് ചരിത്ര വിസ്മയങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഈജിപ്തിലേക്ക് വെറും 22 മിനിറ്റ് കൊണ്ട് എത്തിച്ചേരാവുന്ന പാലത്തിനായുള്ള പദ്ധതി പണിപ്പുരയിലാണ് സൗദി അറേബ്യയും ഈജിപ്തും. 300 കോടി ഡോളറിന്റെ പദ്ധതിയുമായി മുന്നോട്ടു പോകുകയാണെന്ന് ഈജിപ്ത് വിദേശകാര്യ മന്ത്രി മുഹമ്മദ് റഷീദ് അല്‍ മതീനി കഴിഞ്ഞ ദിവസം വ്യക്തമാക്കി. പദ്ധതിയുടെ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ സാങ്കേതിക കമ്മിറ്റി ഈ മാസം അവസാനം യോഗം ചേരും. തബൂക്കിലെ റാസ് ഹമീദില്‍നിന്ന് ഈജിപ്ഷ്യന്‍ ടൂറിസ്റ്റ് കേന്ദ്രമായ ശറുമഷെയ്ക്കിലെ റാസ് നസ്‌റാനിലേക്കുള്ള പാലത്തിന്റെ ദൂരം 32 കി.മീറ്ററാണ്. കഴിഞ്ഞ ജൂണ്‍ 30 ന് അധികാരമേറ്റ ശേഷം രണ്ടു തവണ സൗദി അറേബ്യ സന്ദര്‍ശിച്ച  ഈജിപ്ത് പ്രസിഡന്റ് മുഹമ്മദ് മുര്‍സി പദ്ധതി നടപ്പിലാക്കാന്‍ അതീവ തല്‍പരനാണ്. കോസ് വേ വന്നാല്‍ ഇരുരാജ്യങ്ങളും തമ്മിലുളള വ്യാപാരത്തില്‍ 300 ശതമാനം വര്‍ധനയാണ് പ്രതീക്ഷിക്കുന്നത്. ഈജിപ്ത്, ജോര്‍ദാന്‍, സൗദി അറേബ്യ എന്നീ രാജ്യങ്ങളെ തമ്മില്‍ ബന്ധിപ്പിച്ചുള്ള അറബ് ടൂറിസത്തിനും കോസ്‌വേ സഹായകമാകും. ലോകത്തെ ഏറ്റവും വലിയ പാലമായിരിക്കും ഇത്. സൗദിയെ ബഹ്‌റൈനുമായി ബന്ധിപ്പിക്കുന്ന കിംഗ് ഫഹ്ദ് കോസ്‌വേയുടെ ദൂരം 25 കിലോ മീറ്ററാണ്. നിര്‍മാണം പൂര്‍ത്തിയാക്കാന്‍ മൂന്ന് വര്‍ഷമെങ്കിലുമെടുക്കുമെന്നാണ് കണക്കാക്കിയിരിക്കുന്നത്.
ഉംലജും യാമ്പുവും കടന്ന് ബസ് ജിദ്ദയിലെത്തിയപ്പോള്‍ അവിസ്മരണീയ പ്രകൃതിക്കാഴ്ചകളും ചരിത്ര ശേഷിപ്പുകളും വീണ്ടും മാടിവിളിക്കുന്നു.


                                        മഗ്‌ന ബീച്ചില്‍നിന്ന് അസ്തമയം



                                    നിര്‍ദിഷ്ട സൗദി-ഈജിപ്ത് പാലം ഇതാ ഇവിടെ



8/28/12

സന്ദര്‍ശകര്‍ക്ക് വിസ്മയമായി ഉസ്മാന്റെ കിണര്‍

 പുതിയ സംരക്ഷണ വേലി കെട്ടിയിരിക്കുന്ന മദീനയിലെ ബിഅ്‌റു ഉസ്മാന്‍. വലത്ത്: കിണറില്‍നിന്നുള്ള വെള്ളം ശേഖരിക്കുന്നവരെ കൗതുകത്തോടെ നോക്കിനില്‍ക്കുന്ന മലയാളികള്‍.

മദീന: ഇസ്‌ലാമിക ചരിത്രത്തില്‍ കുടിവെള്ള ചൂഷണത്തിനെതിരായ ഇടപെടലിന്റെ കഥ പറയുന്ന ബിഅ്‌റു ഉസ്മാന്‍ കാണാനെത്തുന്നവര്‍ വര്‍ധിച്ചു. പെരുന്നാള്‍ അവധി ദിനങ്ങള്‍ ചരിത്രപഠന യാത്രക്ക് വിനിയോഗിച്ച ധാരാളം സംഘങ്ങള്‍ ഇത്തവണ ഈ ചരിത്ര കിണര്‍ കാണാനെത്തി. സൗദി അറേബ്യന്‍ മണ്ണിലെ ചരിത്ര സാക്ഷ്യങ്ങള്‍ സന്ദര്‍ശിക്കുന്നവരില്‍ പ്രവാസി മലയാളികള്‍ എന്നും മുന്നിലാണ്.
പ്രവാചകന്റെ കാലത്ത് ജൂതന്റെ ജലചൂഷണത്തെ പരാജയപ്പെടുത്തിയ ചരിത്രത്തിന്റെ ഉറവ ചുരത്തുന്ന കിണറാണ് ബിഅ്‌റു ഉസ്മാന്‍ എന്ന പേരില്‍ അറിയപ്പെടുന്നത്. 
ഹജ്, ഉംറ തീര്‍ഥാടകര്‍ മദീന സന്ദര്‍ശനത്തില്‍ സാധാരണ ഉള്‍പ്പെടുത്താത്തതാണ് ഖിബ്‌ലത്തൈന്‍ മസ്ജിദിന് അടുത്തുള്ള ഈ കിണര്‍. ഒരു തോട്ടത്തിനകത്ത് സംരക്ഷിച്ചിരിക്കുന്ന കിണറില്‍ ഇപ്പോഴും നല്ല ഉറവയുണ്ട്. വെള്ളം പമ്പ് ചെയ്ത് തോട്ടത്തിനകത്തെ ഈത്തപ്പനകള്‍ക്ക് നനക്കാന്‍ ഉപയോഗിക്കുന്നു.
മദീനയിലെ വരള്‍ച്ച സമയത്ത് ജനങ്ങള്‍ വെള്ളം കിട്ടാതെ വലഞ്ഞപ്പോള്‍ ഉടമ ജൂതനായ റൂമല്‍ ഗിഫാരി  സ്വന്തം കിണറിലെ വെള്ളം വില്‍പന നടത്തിയതോടെയാണ് അതുവരെ ബിഅ്‌റു റൂമ എന്ന് അറിയപ്പെട്ടിരുന്ന കിണര്‍ ബിഅ്‌റു ഉസ്മാന്‍ ആയി ചരിത്രത്തില്‍ ഇടം നേടിയത്.
മുസ്‌ലിംകളില്‍നിന്ന് കൂടുതല്‍ വില ഈടാക്കി ജൂതന്‍ ജലചൂഷണം തുടര്‍ന്നപ്പോള്‍ പ്രവാചകന്‍ ആ കിണര്‍ വിലക്കു വാങ്ങി എല്ലാവര്‍ക്കും ജലം വിതരണം ചെയ്യാന്‍ ആഹ്വാനം  ചെയ്യുകയായിരുന്നു. ആരെങ്കിലും റൂമയില്‍നിന്ന് കിണര്‍ വാങ്ങി എല്ലാവര്‍ക്കും വെള്ളമെടുക്കാന്‍ സൗകര്യം ഏര്‍പ്പെടുത്തിയാല്‍ അയാള്‍ക്ക് സ്വര്‍ഗത്തില്‍ പ്രത്യേക പാനീയം ലഭിക്കുമെന്ന പ്രവാചകന്റെ വാക്കുകള്‍ പിന്‍പറ്റി ഉടന്‍ തന്നെ ഉസ്മാനുബ്‌നു അഫ്ഫാന്‍ അതു വില കൊടുത്തു വാങ്ങി ജനങ്ങള്‍ക്ക് സൗജന്യമായി ജലമെടുക്കാന്‍ സൗകര്യം ഏര്‍പ്പെടുത്തിയെന്ന് ചരിത്രം പറയുന്നു. ഉസ്മാന്റെ സേവനത്തെ സുന്ദര ദാനമെന്ന് പ്രവാചകന്‍ പ്രകീര്‍ത്തിച്ചതോടെ കിണര്‍ പിന്നീട് ബിഅ്‌റു ഉസ്മാനായി മാറി.
കുടിവെള്ളത്തിനു വേണ്ടി ലോകം പുതിയ യുദ്ധത്തിലേക്ക് നീങ്ങുമ്പോഴും ലോകത്തെ ഒട്ടുമിക്ക രാജ്യങ്ങളിലും ജലചൂഷണം മുഖ്യ വിഷയമാകുമ്പോഴും വറ്റാത്ത ഉറവയുള്ള ഈ കിണര്‍ നല്‍കുന്ന ചരിത്രപാഠം ചെറുതല്ല.
ചുറ്റും വേലിയും കവാടവും നേരത്തെ തന്നെ ഉണ്ടായിരുന്നുവെങ്കിലും സന്ദര്‍ശകര്‍ വര്‍ധിച്ചതോടെ കിണറും അതിനോടു ചേര്‍ന്നുള്ള പമ്പ് ഹൗസും വേര്‍തിരിക്കാന്‍ ഇപ്പോള്‍ ഇരുമ്പ് വേലി നിര്‍മിച്ചിരിക്കയാണ്. ഒരാഴ്ച മുമ്പാണ് ഈ വേലി നിര്‍മിച്ചതെന്ന് മദീന സന്ദര്‍ശകരോടൊപ്പം ഇവിടെ എത്താറുള്ള ജഅ്ഫര്‍ എളമ്പിലാക്കോട് പറഞ്ഞു.
വേലി നിര്‍മിച്ചുവെങ്കിലും കിണറിലെ വെള്ളം കൗതുകത്തിനു രുചിച്ചു നോക്കുന്നവരെയും പുണ്യം കല്‍പിച്ചോ അല്ലാതെയോ കുപ്പിയിലാക്കി കൊണ്ടുപോകുന്നവരെയും കാണാന്‍ കഴിഞ്ഞു. കുടിവെള്ളം പോലുള്ള പ്രശ്‌നങ്ങളോട് മുഖം തിരിക്കരുതെന്ന ആഹ്വാനത്തിനപ്പുറം മദീനയിലെ സംസമെന്നും വിളിക്കാറുള്ള ഈ കിണറിലെ വെള്ളത്തിന്  യാതൊരു പുണ്യവുമില്ലെന്ന് ഗ്രന്ഥകാരന്‍ കൂടിയായ ജഅ്ഫര്‍ എളമ്പിലാക്കോട് പറഞ്ഞു. ചരിത്രശേഷിപ്പുകള്‍ ഒന്നൊന്നായി ഇല്ലാതായിക്കൊണ്ടിരിക്കേ അവ കാണാനുള്ള പ്രവാസി മലയാളികളുടെ താല്‍പര്യം പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു. 

8/27/12

പാല്‍ക്കാരിയും ലോക് പാലും


രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധി ഖലീഫാ ഉമറിന്റെ ഭരണം കൊതിച്ചപ്പോള്‍ മനസ്സില്‍ ഉത്തരവാദിത്ത ബോധമുള്ള ഒരു ഭരണാധികാരിയുടെ ചിത്രമായിരുന്നു. രാമരാജ്യമെന്ന് അടയാളപ്പെടുത്തിയപ്പോഴും ഭരണത്തിലെ നേരും നെറിയുമാണ് അദ്ദേഹം സൂചിപ്പിച്ചത്.
മനുഷ്യരെ അന്യരുടെ അവകാശം കവര്‍ന്നെടുക്കാതെ, സൂക്ഷ്മതയോടെയും ഭക്തിയോടെയും ജീവിക്കുന്നവരാക്കി മാറ്റാന്‍ എല്ലാ മതങ്ങളും നിര്‍ദേശിച്ച ഉപവാസത്തെ ഗാന്ധി മറ്റൊരു തരത്തില്‍ കൂടി ഉപയോഗപ്പെടുത്തി. ആര്‍ത്തിക്കും മോഹങ്ങള്‍ക്കും മീതെ ആത്മാവിന്റെ ബലം നേടുകയാണ് മതങ്ങളിലെ ഉപവാസത്തിന്റെ ലക്ഷ്യമെങ്കില്‍ പ്രതിഷേധ സൂചകമായും മനഃസാക്ഷി ഉണര്‍ത്തുന്നതിനുള്ള ആയുധമായും ഗാന്ധി നിരാഹാര സമരത്തെ കണ്ടു.
ഇന്ത്യയിലെ ഭരണാധികാരികളെക്കൊണ്ട് കണക്കു പറയിക്കാന്‍ ഉപവാസമെന്ന സമര മുറയുമായി ഇറങ്ങിപ്പുറപ്പെട്ട അണ്ണാ ഹസാരെ എന്ന ഗാന്ധിയന്‍ തോറ്റു തൊപ്പിയിട്ടതിന്റെ ആഘോഷത്തിലാണ് എല്ലാവരും. ഗാന്ധി ശിഷ്യന്മാര്‍ ഒത്തുകൂടി മഹത്തായ ഒരു സമര മാര്‍ഗത്തെ കൊന്നു എന്നു പറയുന്നതാകും ശരി. തടി കേടാകുമെന്ന് ചിന്തിക്കാതെ നിരാഹാരമിരിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട ഹസാരെയും അദ്ദേഹത്തിന്റെ അഴിമതി വിരുദ്ധ സംഘവും ഉപവാസത്തെ പ്രഹസനമാക്കി മാറ്റി. അധികാരത്തിലുള്ള ഗാന്ധി ശിഷ്യന്മാര്‍ കഴുത്തു ഞെരിക്കുകയും ഹസാരെ സംഘത്തിലെ ആശാന്മാര്‍ മരണം സ്ഥിരീകരിക്കുകയും ചെയ്ത മഹാസംഭവമാണ്  ഇന്ത്യയിലെ അഴിമതി വിരുദ്ധ പ്രക്ഷോഭം.  ഗാന്ധിയുടെ തൊപ്പിയില്‍നിന്ന് ഗാന്ധിത്തൊപ്പികളിലെത്തുമ്പോള്‍ ഖദറിനു മാത്രമല്ല, മഹത്തായ സമര മുറക്കും വിലയിടിഞ്ഞു പോയി.
ഗാന്ധിജി പിറന്ന ഗുജറാത്തില്‍, കൈയില്‍ ചോരപ്പാടുകളുള്ള മുഖ്യമന്ത്രി നരേന്ദ്ര മോഡി സൗഹാര്‍ദത്തിനു വേണ്ടി ഉപവാസമിരുന്നപ്പോള്‍ സംഭവിച്ചതും മറ്റൊന്നായിരുന്നില്ല.
ലോകത്തെ സമ്പന്നര്‍ നികുതി വെട്ടിച്ചും അല്ലാതെയുമുണ്ടാക്കിയ 32 ട്രില്യണ്‍ ഡോളറിന്റെ സമ്പാദ്യം സുരക്ഷിത കേന്ദ്രങ്ങളിലുണ്ടെന്ന പഠന റിപ്പോര്‍ട്ട് പുറത്തു വന്ന വേളയില്‍ തന്നെയാണ് ഭരണാധികാരികളെ ഭയപ്പെടുത്താനുതകുന്ന ശക്തമായ ലോക്പാലിനു വേണ്ടിയുള്ള മുറവിളി ഇന്ത്യയില്‍ പ്രഹസനമായി കലാശിച്ചത്. സ്വര്‍ണമായും യാനങ്ങളായും സ്വത്തുക്കളായുമുള്ള ഈ അനധികൃത സമ്പാദ്യത്തില്‍ 2800 കോടി ഡോളറും ആദായ നികുതി വെട്ടിച്ചതാണെന്ന് ടാക്‌സ് ജസ്റ്റിസ് നെറ്റ് വര്‍ക്ക് നടത്തിയ പഠനം വ്യക്തമാക്കുന്നു. ഇങ്ങനെ കടല്‍ കടന്ന പണം 139 വികസ്വര രാജ്യങ്ങളുടെ സമ്പദ്ഘടനയിലാണ് ആഘാതമേല്‍പിച്ചത്. അതിസമ്പന്നരുടെ ഈ കവര്‍ച്ച എങ്ങനെ തടയാമെന്ന് വിവിധ രാജ്യങ്ങള്‍ തല പുകയ്ക്കുമ്പോഴാണ് നമ്മുടെ രാജ്യം 40 വര്‍ഷം മുമ്പ് ആരംഭിച്ച ലോക്പാല്‍ ദൗത്യം ഇപ്പോഴും തുടരുന്നത്. ഇന്ത്യയിലെ കോടീശ്വരന്മാര്‍ 25 ലക്ഷം കോടി രൂപയാണ് നികുതി വെട്ടിച്ച് വിദേശ ബാങ്കുകളില്‍ നിക്ഷേപിച്ചത്. ടു ജി സ്‌പെക്ട്രം അഴിമതിയില്‍  കംപ്‌ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ കണക്കാക്കിയ നഷ്ടം 1,76,000 കോടി രൂപയാണ്.
സമ്പന്നര്‍ വളര്‍ന്നുകൊണ്ടേയിരിക്കുന്ന രാജ്യമെന്ന ഖ്യാതിയോടെയാണ് നാം വീണ്ടുമൊരു സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നത്. നാലു ശതമാനം അതിസമ്പന്നരും 18 ശതമാനം ഇടത്തരക്കാരും 78 ശതമാനം പട്ടിണിപ്പാവങ്ങളും ചേര്‍ന്നതാണ് നമ്മുടെ രാജ്യം. സമ്പന്നരും പാവങ്ങളും തമ്മിലുള്ള അകലം അതിവേഗം വര്‍ധിച്ചുകൊണ്ടിരിക്കുന്നു.   ലോകത്തിലെ ഏറ്റവും വലിയ പത്ത് കോടീശ്വരന്മാരില്‍ നാലു പേര്‍ ഇന്ത്യക്കാരാണ്. നൂറ് കോടിയിലധികം വരുമാനമുള്ള ശതകോടീശ്വരന്മാര്‍ 300.
5000 കോടിയിലധികം ആസ്തിയുള്ളവര്‍ ഇന്ത്യയില്‍ 50 വരും.
 പാര്‍പ്പിടമോ അടിസ്ഥാന സൗകര്യങ്ങളോ ഇല്ലാത്ത പാവങ്ങള്‍ നമ്മുടെ വികസന സ്വപ്‌നങ്ങളില്‍ കടന്നുവരുന്നില്ല. ഫൈവ് സ്റ്റാര്‍ ഹോട്ടലുകളും മെട്രോ നഗരങ്ങളും അന്താരാഷ്ട്ര വിമാനത്താവളങ്ങളും ആഡംബര കാറുകളും അതിവേഗ പാതയുമൊക്കെയാണ് നമ്മുടെ സ്വപ്‌നങ്ങള്‍. കഴിഞ്ഞ ബജറ്റില്‍ കോര്‍പറേറ്റ് സ്ഥാപനങ്ങള്‍ക്ക് കോടികളുടെ നികുതിയിളവാണ് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. വ്യവസായികളില്‍നിന്ന് വേണ്ടെന്നുവെച്ച വരുമാനം ബജറ്റില്‍ കാണിച്ച ധനക്കമ്മിയേക്കാള്‍ കൂടുതലാണ്.
പാവങ്ങള്‍ക്ക് ആശ്വാസമായിരുന്ന സബ്‌സിഡികള്‍ എല്ലാ മേഖലയില്‍നിന്നും ഇല്ലാതാക്കിക്കൊണ്ടാണ് സമ്പന്നരുടെ ആശങ്കകള്‍ ദൂരീകരിക്കാനും ഉദാരവല്‍ക്കരണ നടപടികള്‍ ഊര്‍ജിതമാക്കാനും സര്‍ക്കാര്‍ ഒരുങ്ങുന്നത്. ഉദാരീകരണ നടപടികളുടെ വേഗം കുറഞ്ഞതാണ് സാമ്പത്തിക പ്രതിസന്ധിക്ക് കാരണമെന്ന് വിദഗ്ധരും മാധ്യമങ്ങളും ആവര്‍ത്തിക്കമ്പോള്‍ പ്രധാനമന്ത്രിക്കും ധനമന്ത്രിക്കും മേലുള്ള ജനകീയ സമ്മര്‍ദമെന്ന അവസാനത്തെ കെട്ടു കൂടി പൊട്ടിക്കാനുള്ള തന്ത്രമാണ് അതെന്നു പോലും തിരിച്ചറിയാനാവുന്നില്ല.
കഴിഞ്ഞ വര്‍ഷത്തെ മനുഷ്യ വികസന റിപ്പോര്‍ട്ടിലെ ദാരിദ്ര്യ സൂചികയനുസരിച്ച് 55 ശതമാനം ഇന്ത്യക്കാരും ദരിദ്രരാണ്. 200 ദശലക്ഷം ഇന്ത്യക്കാര്‍ എല്ലാ ദിവസവും ആവശ്യമായ ഭക്ഷണം കഴിക്കാത്തവരാണെന്ന് ഭക്ഷ്യ കാര്‍ഷിക സംഘടനയും പറയുന്നു. 20 ലക്ഷം കുഞ്ഞുങ്ങളാണ് രാജ്യത്ത് ഓരോ വര്‍ഷവും  പോഷകാഹാരം കിട്ടാതെയും ചികിത്സ ലഭിക്കാതെയും മരിക്കുന്നത്. രാജ്യത്തെ 85 കോടിയോളം ജനങ്ങളുടെ ദിവസ വരുമാനം 20 രൂപയില്‍ താഴെ മാത്രമാണെന്നും കണക്കുകള്‍ പറയുന്നു.
കാര്യക്ഷമതയില്ലാത്തവനെന്ന പഴി കേട്ടുതുടങ്ങിയ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിനു കീഴില്‍ വീണ്ടും ധനകാര്യം ഏറ്റെടുത്ത പി. ചിദംബരം കുറേക്കൂടി പ്രത്യക്ഷമായ കോര്‍പറേറ്റ് പ്രീണന നയങ്ങള്‍ ആവിഷ്‌കരിച്ചു നടപ്പിലാക്കുമെന്നു തന്നെയാണ് പ്രതീക്ഷിക്കേണ്ടത്. കാരണം വളര്‍ച്ചാ നിരക്ക് ഇനിയും കൂട്ടിക്കാണിച്ച് തെരഞ്ഞെടുപ്പുകളെ അഭിമുഖീകരിക്കണമെങ്കില്‍ നാല് ശതമാനം വരുന്ന നാലര കോടി സമ്പന്നര്‍ക്ക് വീണ്ടും വളരാന്‍ സാഹചര്യമൊരുക്കിയേ പറ്റൂ.
ഒരു ലോക്പാല്‍ നിയമം  വരുന്നതോടെ രാജ്യത്തെ അധികാരി വര്‍ഗം അഴിമതി നിര്‍ത്തി സമ്പൂര്‍ണ ജനസേവകരായി മാറുമെന്ന് കരുതാനാവില്ലെങ്കിലും ജയിലില്‍ പോകേണ്ടിവരുമെന്ന ചെറിയൊരു പേടിയെങ്കിലും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നവരുണ്ട്.
ഗള്‍ഫ് നാടുകളില്‍ ഉള്ളതുപോലെ കട്ടവന്റെ കരം ഛേദിക്കപ്പെടുമെന്ന ഭയമെങ്കിലും രാഷ്ട്രീയക്കാരില്‍ ഉണ്ടാക്കാന്‍ ശക്തമായ ലോക്പാലിനു കഴിയുമെന്നാണ് ഹസാരെ സംഘത്തിലെ കിരണ്‍ ബേദിയെന്ന മുന്‍ പോലീസ് ഓഫീസര്‍ പറഞ്ഞത്.
സമ്പന്നര്‍ക്ക് വേണ്ടി നിലകൊള്ളുന്ന അധികാരികളുള്ള രാജ്യത്ത് ഖലീഫ ഉമറിന്റേതുപോലുള്ള ഭരണമെന്ന ഗാന്ധിയുടെ സ്വപ്‌നം വെറും സ്വപ്‌നം മാത്രം. ഒരു സുപ്രഭാതത്തില്‍ രൂപപ്പെടുത്തുന്ന നിയമത്തിലൂടെ ഇല്ലാതാക്കാന്‍ കഴിയുന്ന ഒന്നല്ല ഇന്ത്യയുടെ ശരീരത്തെ ആമൂലാഗ്രം ഗ്രസിച്ചിരിക്കുന്ന അഴിമതിയെന്ന് എല്ലാവര്‍ക്കും അറിയാം. അഴിമതിക്കാരെ പിടികൂടണമെന്ന ഉറച്ച നിലപാടുണ്ടെങ്കില്‍ നിലവിലെ നിയമങ്ങള്‍ തന്നെ ധാരാളം മതി. പക്ഷേ, ഇന്ത്യയുടെ സ്വഭാവം നിര്‍ണയിക്കാന്‍ ഒരു നിയമത്തിലൂടെ സാധിക്കില്ല. ഒരു കുറ്റവാളിയെ അയാള്‍ കുറ്റവാളിയെന്നു തെളിഞ്ഞാല്‍ മാത്രമേ നിയമം കൊണ്ട് ശിക്ഷിക്കാന്‍ കഴിയൂ. അണ്ണാ ഹസാരെയെ നിര്‍മിച്ചതും ഇല്ലാതാക്കിയതും ടെലിവിഷന്‍ ക്യാമറകളാണെന്ന് തിരിച്ചറിഞ്ഞതു കൊണ്ടു മാത്രമല്ല അദ്ദേഹം ഉയര്‍ത്തിയ മഹിത മുദ്രാവാക്യത്തിന്റെ പകിട്ടില്‍നിന്ന് ജനങ്ങള്‍ മടങ്ങിപ്പോയത്. തിരിഞ്ഞുനടക്കാതെ അവര്‍ക്ക് നിവൃത്തിയില്ലായിരുന്നു.
അഴിമതിയില്ലാത്ത സമൂഹമെന്ന സ്വപ്‌നം പൂവണിയണമെങ്കില്‍ ടെലിവിഷന്‍ ക്യാമറകള്‍ക്കും ചെന്നു കയറാന്‍ സാധിച്ചിട്ടില്ലാത്ത അടിത്തട്ടില്‍നിന്നു തുടങ്ങണം. അവിടെ ഗാന്ധിജി കണ്ട ഉമറിന്റെ വിദ്യാഭ്യാസം പ്രസക്തമാണ്. പാലില്‍ വെള്ളം ചേര്‍ക്കുന്നത് ഭരണാധികാരിയായ ഉമര്‍ കണ്ടില്ലെങ്കിലും എല്ലാം കാണുന്ന ഒരാളുണ്ടെന്ന് പെണ്‍കുട്ടി തിരിച്ചറിഞ്ഞ ധാര്‍മികപാഠം.
കൊട്ടാരമോ അംഗരക്ഷകരോ ഇല്ലാതെ ലളിത ജീവിതം നയിച്ച് സ്വയം മാതൃക കാണിച്ച ഖലീഫാ ഉമറിന് സ്വന്തമായി ഒരു നല്ല വീടുപോലും ഇല്ലായിരുന്നു. പലപ്പോഴും കീറിയ വസ്ത്രം തുന്നിച്ചേര്‍ത്താണ് അദ്ദേഹം ധരിച്ചിരുന്നത്. യൂഫ്രട്ടീസിന്റെ തീരത്ത് ഒരു ആട്ടിന്‍കുട്ടി വിശന്നു ചത്താല്‍ പോലും താനതിന്റെ പേരില്‍ പരലോകത്ത് ഉത്തരം പറയേണ്ടി വരുമെന്ന ചിന്തയായിരുന്നു ഖലീഫാ ഉമറിന്റെ ലോക്പാല്‍. ഗാന്ധിജി മാത്രമല്ല, പില്‍ക്കാലത്തു വന്ന അനേകം ചിന്തകരും ഭരണ തന്ത്രജ്ഞരും ഉമറിന്റെ മാര്‍ഗം കൊതിച്ചു.

1/4/12

മുന്‍വിധിയുടെ ഇര

അയാള്‍ക്ക് ഒരു കാലില്ല, നടുവേദനയും ഒട്ടേറെ ശാരീരിക അവശതകളുമുണ്ട്. ക്രമസമാധാനപാലന ഏജന്‍സികള്‍ക്ക് അയാള്‍ ഒരു ഭീഷണിയേ ആയിരുന്നില്ല- മഅ്ദനിക്ക് ജാമ്യവും ചികിത്സയും ലഭ്യമാക്കാന്‍ അഭിഭാഷകര്‍ പലതും പറഞ്ഞുനോക്കി. 
അപ്പോള്‍ സുപ്രീം കോടതി ജഡ്ജി സദാശിവം. അയാള്‍ എവിടേയും പോകേണ്ടതില്ല. ഒരു സ്ഥലത്തിരുന്ന് കൊണ്ട് അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയും. നേരത്തെ ഒമ്പതര വര്‍ഷം ജയിലിലിട്ടശേഷം നിരപരാധിയെന്നു പറഞ്ഞ് വിട്ടയച്ച മഅ്ദനിയുടെ കാര്യത്തില്‍ വിധിയല്ല, മുന്‍വിധിയാണ് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. 
അതു കൊണ്ടാണല്ലോ നേരത്തെ ജാമ്യം അനുവദിക്കുന്നതിനെ ചൊല്ലി രണ്ട് ജഡ്ജിമാര്‍ തമ്മില്‍ വിയോജിപ്പ് പ്രകടമായ കേസില്‍ ഇങ്ങനെ കരുണവറ്റിയ ഒരു വിധി.
http://www.thehindu.com/news/national/article2771507.ece
Related Posts Plugin for WordPress, Blogger...