Pages

About Me

My Photo
കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂര്‍ സ്വദേശം. പഠനം കാസര്‍കോട് ഗവ. കോളേജ്. മാധ്യമ പ്രവര്ത്തകനായി മാധ്യമത്തില്‍നിന്ന് തുടക്കം. ഇപ്പോള്‍ സൗദി അറേബ്യയില്‍നിന്ന് പുറത്തിറങ്ങുന്ന മലയാളം ന്യൂസില്‍.

2/4/13

പ്രവാസികളുടെ പണം ആരു കൊണ്ടുപോകുന്നു?



പ്രവാസികള്‍ അയക്കുന്ന പണത്തെ കുറിച്ച് പ്രകീര്‍ത്തിക്കാന്‍ നമ്മുടെ നേതാക്കള്‍ക്കും മന്ത്രിമാര്‍ക്കും നൂറുനാക്കാണ്. കുടുംബം പുലര്‍ത്താന്‍ നാടു വിട്ടുപോയവര്‍ പണം അയച്ചിരുന്നില്ലെങ്കില്‍ നാടിന്റെ നടുവൊടിഞ്ഞേനേ എന്നു പറയുമ്പോള്‍ പ്രവാസികള്‍ സുഖിക്കുന്ന കാലം കഴിഞ്ഞുപോയ കാര്യം എല്ലാവരും സൗകര്യപൂര്‍വം വിസ്മരിക്കുന്നു. കൊച്ചിയില്‍ ഈ മാസം നടന്ന പ്രവാസി സമ്മേളനത്തില്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് തന്നെ പ്രവാസിപ്പണത്തിനു ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്‍കി. 
ഗള്‍ഫ് നാടുകളില്‍നിന്ന് പ്രവാസികള്‍ നാട്ടിലയച്ച പണത്തിന്റെ കണക്കുകള്‍ ഗള്‍ഫ് രാജ്യങ്ങളും അതു സ്വീകരിച്ച ഇന്ത്യയും പുറത്തു വിടാറുണ്ട്. കഴിഞ്ഞ മാസം അയച്ച പണം ഒന്നിനും തികഞ്ഞില്ലെന്ന കുടുംബക്കാരുടെ പരാതികളുടെ ഷോക്കില്‍നിന്ന് മുക്തമാകാന്‍ പ്രവാസി ടി.വിക്കു മുന്നില്‍ ചടഞ്ഞിരിക്കുമ്പോഴായിരിക്കും അമ്പരപ്പിക്കുന്ന കോടികളുടെ കണക്കു കേള്‍ക്കുന്നത്.
ഗള്‍ഫില്‍നിന്നു കിട്ടുന്ന ശമ്പളത്തില്‍ ഒട്ടും മിച്ചം വെക്കാതെ അയച്ചിട്ടും കുടുംബത്തിന്റെ ആവശ്യങ്ങള്‍ തീരുന്നില്ല. അടുത്ത മാസം പണം അയക്കാനാകുമ്പോഴേക്കും അവിടുന്നും ഇവിടുന്നും  വായ്പ വാങ്ങിയതിന്റെ കണക്കു കൂടി എത്തുകയായി. 
വിലക്കയറ്റം ആഗോള പ്രതിഭാസമാണെന്നു പറഞ്ഞ് നേതാക്കളും മന്ത്രിമാരും ജനങ്ങളെ ആശ്വസിപ്പിക്കുന്നതിലെ വസ്തുത തൊട്ടറിയുന്നവനാണ് പ്രവാസി. ഇവിടെയും അവിടെയും ഒരുപോലെ വിലക്കയറ്റം. രണ്ടിടത്തും പ്രവാസിക്ക് വരുമാനത്തില്‍ ചെറിയൊരു ഭാഗം പോലും മിച്ചം വെക്കാന്‍ സാധിക്കുന്നില്ല. രൂക്ഷമായിക്കൊണ്ടേയിരിക്കുന്ന വിലക്കയറ്റമാണ് പ്രവാസികളുടെ നടുവൊടിക്കുന്നതില്‍ മുഖ്യ പങ്കു വഹിക്കുന്നത്. ഗള്‍ഫുകാര്‍ ആഡംബരത്തിനും പൊങ്ങച്ചത്തിനും പണം വാരിക്കോരി ചെലവഴിക്കുന്നുവെന്ന് ആദ്യമൊക്കെ നാട്ടില്‍ ഒരു പറച്ചിലുണ്ടായിരുന്നു. ഇന്നിപ്പോള്‍ പ്രവാസികളുടെ കുടുംബങ്ങളും രണ്ടറ്റം മുട്ടിക്കാന്‍ പാടുപെടുന്നു.
അയ്യോ, നാട്ടില്‍ ഒരു മാസം തികച്ചുനില്‍ക്കാനാവില്ലെന്ന പരിഭവങ്ങളാണ് അവധിക്കാലം കഴിഞ്ഞ് തിരിച്ചെത്തുന്ന പ്രവാസികള്‍ പങ്കുവെക്കുന്നത്. 
വിലക്കയറ്റം ഇന്ത്യയിലും ഗള്‍ഫിലും മാത്രമല്ല, ലോകാടിസ്ഥാനത്തില്‍ തന്നെ ഇന്ന് ചര്‍ച്ചാവിഷയമാണ്  -പ്രത്യേകിച്ചും ഭക്ഷ്യസാധനങ്ങളുടെ വിലക്കയറ്റം. വരുമാനത്തിന്റെ ഭൂരിഭാഗവും വിശപ്പടക്കാന്‍ വേണ്ടി മാത്രം വിനിയോഗിക്കുന്ന അവസ്ഥയിലേക്കാണ് ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം ജനങ്ങളെ എത്തിച്ചിരിക്കുന്നത്. ഫുഡ് ഇന്‍ഫ്‌ളേഷന്‍ എന്നു പേരിട്ട് സാമ്പത്തിക ശാസ്ത്രജ്ഞരും വിദഗ്ധരും അതേക്കുറിച്ച് ചര്‍ച്ച ചെയ്യുമ്പോഴും പാവങ്ങളുടെയും സാധാരണക്കാരുടെയും സ്ഥിതി ദയനീയമായിക്കൊണ്ടിരിക്കുന്നു. 
പാവങ്ങളുടെ സാഹചര്യങ്ങളെ കുറിച്ചും പരിഹാര മാര്‍ഗങ്ങളെ കുറിച്ചുമുള്ള ചര്‍ച്ചകള്‍ക്കു മാത്രമാണ് പഞ്ഞമില്ലാത്തത്. കഴിഞ്ഞയാഴ്ച ജയ്പൂരില്‍ സമാപിച്ച കോണ്‍ഗ്രസിന്റെ ചിന്തന്‍ ശിബിറും അതുപോലുള്ള സമ്മേളനങ്ങളും പാവങ്ങള്‍ക്കു വേണ്ടി ഒഴുക്കിയ കണ്ണീരിനു കണക്കില്ല.
പണിയും വരുമാനവുമില്ലാതെ കോടികള്‍ ജീവിക്കുന്ന ഇന്ത്യയില്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗും ധനമന്ത്രി പി.ചിദംബരവും അതുപോലെ സാമ്പത്തിക ശാസ്ത്രജ്ഞരും നൂറുകൂട്ടം സിദ്ധാന്തങ്ങള്‍ അവതരിപ്പിക്കുന്നു. സിദ്ധാന്തങ്ങള്‍ കൊണ്ട് വിശപ്പടക്കാന്‍ പാവങ്ങളും സിദ്ധാന്തങ്ങളില്‍നിന്ന് ആനുകൂല്യങ്ങള്‍ നേടി വരുമാനം വര്‍ധിപ്പിക്കാന്‍ ധനികരും എന്നതാണ് ഇന്ത്യയിലെ ഇന്നത്തെ അവസ്ഥ. രാജ്യത്തെ പാവങ്ങള്‍ കൂടുതല്‍ പാവങ്ങളും സമ്പന്നര്‍ കൂടുതല്‍ സമ്പന്നരുമാകുന്നുവെന്ന് പൊതുവെ പറയാറുണ്ട്. 
ഏറ്റവും ഒടുവില്‍ സ്വര്‍ണം ഇറക്കുമതിയുടെ തീരുവ 50 ശതമാനം വര്‍ധിപ്പിച്ച് പുറത്തേക്കുള്ള ഡോളറിന്റെ ഒഴുക്കിനു തടയിടാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. ഇറക്കുമതി ചുങ്കം നാല് ശതമാനത്തില്‍നിന്ന് ആറു ശതമാനമായി വര്‍ധിപ്പിച്ചത് സ്വര്‍ണത്തിന്റെ നിക്ഷേപ ഡിമാന്റ് കുറക്കുമെന്നാണ് ധനമന്ത്രി കണക്കുകൂട്ടുന്നത്. സവാള വാങ്ങുന്നതു പോലെ സാധാരണക്കാരന്‍ സ്വര്‍ണം വാങ്ങില്ലെങ്കിലും ഈ തീരുവവര്‍ധനയും സ്വര്‍ണ നിരക്കില്‍ വര്‍ധന വരുത്തി അവനെ തന്നെയാണ് അന്തിമമായി ബാധിക്കുക. പുതിയ തീരുവ മറികടക്കാന്‍ കള്ളക്കടത്തിന്റെ മാര്‍ഗങ്ങള്‍ തുറന്നുകിടക്കുന്നു. അത് കള്ളപ്പണത്തിന്റെ ഒഴുക്ക് ഒന്നു കൂടി വര്‍ധിപ്പിച്ച് പണപ്പെരുപ്പവും വിലക്കയറ്റവും രൂക്ഷമാക്കുമെന്നത് സിദ്ധാന്തത്തിനുമപ്പുറത്ത് സാധാരണക്കാരനു മനസ്സിലാകുന്ന പ്രായോഗിക വശം. 
ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെയും പ്രതിസന്ധിയുടെയും ആഘാതത്തില്‍ നഷ്ടപ്പെട്ടുപോയ വളര്‍ച്ചാനിരക്ക് തിരിച്ചുപിടിക്കാന്‍ വെമ്പുന്ന പ്രധാനമന്ത്രിയുടെ സ്വപ്‌ന ഇന്ത്യയുടെ മറുഭാഗത്ത് കൊയ്ത്തു കഴിഞ്ഞ പാടങ്ങളില്‍ അവശേഷിക്കുന്ന ധാന്യമണികള്‍ക്കായി അടിപിടി കൂടുന്ന പാവങ്ങളുണ്ട്. ഇക്കൂട്ടരെ വിസ്മരിച്ചുകൊണ്ടാണ് അമേരിക്കയടക്കമുള്ള സാമ്പത്തിക ശക്തികളുടെ തീട്ടൂരങ്ങള്‍ക്ക് അനുസൃതമായ ആഗോളവല്‍ക്കരണ, ഉദാരവല്‍ക്കരണ നയങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്. വളര്‍ച്ചാ നിരക്ക് മാത്രം മുന്നില്‍ കണ്ട് പരക്കം പായുമ്പോള്‍ സര്‍ക്കാര്‍ സബ്‌സിഡികളുടെ ബലത്തിലെങ്കിലും ജീവിതം മുന്നോട്ടു നീക്കിയിരുന്ന പാവങ്ങള്‍ ഞെരിഞ്ഞമരുന്നു. സാമ്പത്തിക പരിഷ്‌കരണത്തിന്റെ ഫലമായി ഇന്ത്യയിലെ പട്ടിണിപ്പാവങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെട്ടുവെന്നും അവര്‍ ധാരാളമായി ഭക്ഷണ സാധനങ്ങള്‍ വാങ്ങി കഴിച്ചു തുടങ്ങിയെന്നും അതുകൊണ്ടാണ് വില വര്‍ധിക്കുന്നതെന്നും ഇവിടെ സിദ്ധാന്തങ്ങള്‍ മെനയപ്പെട്ടു.  സബ്‌സിഡി ഒഴിവാക്കിയും മറ്റും പൊതുവിതരണ ശൃംഖല തകര്‍ക്കുമ്പോള്‍ പൂഴ്ത്തിവെപ്പും കരിഞ്ചന്തയും സാധാരണമാവുകയും വിലക്കയറ്റത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. ഉല്‍പാദകനും ഉപഭോക്താവിനും ഇടയിലുള്ള ഏജന്റുമാര്‍ക്ക് തടിച്ചുകൊഴുക്കാനുള്ള മാര്‍ഗങ്ങളാണ് എല്ലാ മേഖലയിലും സര്‍ക്കാര്‍ തുറന്നു കൊടുക്കുന്നത്. അവശ്യ വസ്തുക്കള്‍ പൊതുവിതരണം വഴി ന്യായവിലക്ക് ലഭ്യമാക്കിയാല്‍ വിലക്കയറ്റം തടയാനാകുമെന്ന സാധാരണക്കാരന്റെ പക്കലുള്ള സിദ്ധാന്തം മുദ്രാവാക്യങ്ങളായി പരിണമിക്കുന്നു.  എല്ലാം വിപണി അധിഷ്ഠിതമാകണമെന്ന് ശഠിക്കുമ്പോള്‍ വിപണി ശക്തികള്‍ നിര്‍ണയിക്കുന്ന വിളകള്‍ക്കു മാത്രമായി സ്ഥാനം. 
വിലക്കയറ്റത്തിന്റെ കെടുതികള്‍ അനുഭവിക്കുന്ന തൊഴിലാളികളുടെയും കൃഷിക്കാരുടെയും  കൂട്ടത്തില്‍ തന്നെയാണ് പ്രവാസി സാധാരണക്കാരുടെ കുടുംബങ്ങളുമിന്ന്. പണിയെടുക്കുന്ന സ്ഥലങ്ങളില്‍ ജീവിതച്ചെലവിന്റെ വര്‍ധനയും നാട്ടില്‍ അതിരൂക്ഷമായ വലിക്കയറ്റവും പ്രവാസിയെ ഒരുപോലെ പിടിച്ചുമുറുക്കുന്നു. സ്വദേശിവല്‍ക്കരണത്തിന്റെ ഭാഗമായുള്ള തിരിച്ചുപോക്ക് പല കുടുംബങ്ങളിലും പ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കുകയും ചെയ്യുന്നു. 
പ്രവാസികളുടെ സാമൂഹിക സുരക്ഷ ഉറപ്പു വരുത്തുമെന്ന് കേന്ദ്ര, സംസ്ഥാന  പ്രവാസി മന്ത്രിമാര്‍ ആവര്‍ത്തിക്കുമ്പോള്‍ എന്താണ് അര്‍ഥമാക്കുന്നതെന്നു പോലും പ്രവാസികള്‍ക്ക് മനസ്സിലാകുന്നില്ല. ദശാബ്ദങ്ങളുടെ പ്രവാസത്തിനു ശേഷം തിരിച്ചെത്തുന്നവര്‍ക്ക് ശിഷ്ട ജീവിതം തള്ളിനീക്കുന്നതിനുള്ള എന്തെങ്കിലും മാര്‍ഗമുണ്ടാക്കി നല്‍കണമെന്ന  ആവശ്യങ്ങള്‍ നിരാകരിച്ചവര്‍ ഇന്നു വാഗ്ദാനം ചെയ്യുന്നത്  നിശ്ചിത വിഹിതം അടച്ചാല്‍ ആയിരവും രണ്ടായിരവും രൂപ പെന്‍ഷനാെണന്നാണ്. 
വലിയ നോട്ടുകെട്ടുകള്‍ സഞ്ചിയില്‍ നിറച്ച് കടകളില്‍ പോകുന്നത് ഇന്തോനേഷ്യക്കാരെ കുറിച്ച് മാത്രമല്ല, നമ്മളെ കുറിച്ച് കൂടിയാകുന്ന സാഹചര്യത്തിലേക്കാണ് പോക്ക്. റിയാലിന് കൂടുതല്‍ രൂപ കിട്ടി എന്ന് ആശ്വസിക്കുമ്പോള്‍, അത് ഒന്നിനും തികയാത്ത കടലാസുകളായി മാറുകയാണ് മറുഭാഗത്ത്. പോക്കറ്റില്‍ കാശുമായി പോയി സഞ്ചി നിറയെ സാധനങ്ങള്‍ വാങ്ങിയിരുന്ന സ്ഥാനത്ത് സഞ്ചിയില്‍ പണം കൊണ്ടുപോയാല്‍ പോക്കറ്റില്‍ വെക്കാവുന്ന സാധനങ്ങള്‍ മാത്രം ലഭിക്കുന്ന സാഹചര്യമാണ് മടങ്ങുന്ന പ്രവാസികളെയും ഇവിടെ തുടരാന്‍ ഭാഗ്യമുള്ളവരെയും ഒരുപോലെ തുറിച്ചുനോക്കുന്നത്. 




12/1/12

കണ്ണ് തുറന്ന ലോകം




ഫലസ്തീന്‍ ജനതക്ക് ലഭ്യമായിരിക്കുന്ന അംഗീകാരം അമേരിക്കയുടേയും ഇസ്രായിലിന്റേയും ശിക്ഷയാവാതിരിക്കാനും രക്ഷയാകാനും ലോകം ഇപ്പോള്‍ തുറന്നിരിക്കുന്ന കണ്ണും കാതും അടക്കാതിരിക്കുക മാത്രമാണ് വഴി.  

ഫലസ്തീന് ജനന സര്‍ട്ടിഫിക്കറ്റ് ലഭിച്ച ആഹ്ലാദത്തിലാണ് പ്രസിഡന്റ് മഹ്മൂദ് അബ്ബാസ്. ആറര പതിറ്റാണ്ടായി വെച്ചുതാമസിപ്പിച്ച അംഗീകാരം ലഭ്യമായതിലുള്ള സന്തോഷമാണ് അദ്ദേഹം യു.എന്‍. പൊതുസഭയില്‍ പ്രകടിപ്പിച്ചത്. ഗാസയില്‍ ഇസ്രായില്‍ നടത്തിയ നരനായാട്ടിനു പിന്നാലെ ഫലസ്തീന്‍ ചരിത്രനേട്ടം കൈവരിച്ചു എന്നത് ഫലസ്തീന്‍ ജനതയുടെ ദുരിതങ്ങളില്‍ നോവനുഭവിക്കുന്ന ലോകത്തെമ്പാടുമുള്ള മനുഷ്യസ്‌നേഹികള്‍ക്കും ആഹ്ലാദം പകരുന്നു.
ഐക്യരാഷ്ട്ര സംഘടനയില്‍ ലഭിച്ച നിരീക്ഷക രാഷ്ട്രപദവി ഫലസ്തീന് ഏതൊക്കെ തരത്തില്‍ പ്രയോജനപ്പെടും എന്നതിനേക്കാളും അമേരിക്കയുടേയും ഇസ്രായിലിന്റേയും കടുത്ത എതിര്‍പ്പുകളെ അതിജീവിച്ചുകൊണ്ട് ഈ നേട്ടം കൈവരിക്കാന്‍ സാധിച്ചു എന്നതു തന്നെ അഭിമാനാര്‍ഹമാണ്. വോട്ടവകാശമോ സ്ഥിരാംഗത്വമോ ഇല്ലാത്ത നിരീക്ഷക രാഷ്ട്രമായാണ് ഫലസ്തീനെ തെരഞ്ഞെടുത്തിരിക്കുന്നത്.
സമാധാനപ്രിയരായ ജനാധിപത്യ രാഷ്ട്രങ്ങളെ കൂടെ നിര്‍ത്തുന്നതില്‍ ഫലസ്തീന്‍ നയതന്ത്രം ഒരിക്കല്‍ കൂടി വിജയിച്ചിരിക്കുന്നു. ആയുധങ്ങളും സാങ്കേതിക വിദ്യയും കയറ്റി അയച്ച് വിവിധ രാജ്യങ്ങളുമായി കരാറുകളുണ്ടാക്കി ഫലസ്തീനില്‍ തങ്ങള്‍ നടത്തുന്ന അധിനിവേശത്തിനും കിരാത കൃത്യങ്ങള്‍ക്കും മറയിടാമെന്ന ഇസ്രായിലിന്റെ കണക്കുകൂട്ടലിനേറ്റ തിരിച്ചടി കൂടിയാണിത്. വെസ്റ്റ് ബാങ്കില്‍ നാമമാത്രമായി നിലനില്‍ക്കുന്ന ഫലസ്തീന്‍ സര്‍ക്കാരിനുള്ള ധനസഹായം പിന്‍വലിച്ചുകൊണ്ട് ശിക്ഷിക്കുമെന്ന് ഇസ്രായിലും അമേരിക്കയും ഭീഷണിപ്പെടുത്തിയിരുന്നു.
ഇതുവരെ ഉണ്ടായിരുന്ന നിരീക്ഷക പദവയില്‍നിന്ന് വത്തിക്കാനെ പോലെ പരമാധികാര രാഷ്ട്ര പദവിയിലേക്ക് ഉയര്‍ത്തപ്പെടുന്നത് തടയാന്‍ അമേരിക്കയും ഇസ്രായിലും, തങ്ങളെ പിന്തുണക്കുന്ന ഒരു പിടി രാഷ്ട്രങ്ങളുമായി ചേര്‍ന്ന് പരമാവധി ശ്രമങ്ങള്‍ നടത്തിയിരുന്നു. പാണ്ടന്‍നായുടെ പല്ലിന്‍ ശൗര്യം പണ്ടേപ്പോലെ ഫലിക്കുന്നില്ല എന്നതാണ് ചുരുക്കിപ്പറഞ്ഞാല്‍ അമേരിക്കക്കും ഇസ്രായിലിനും നയതന്ത്രതലത്തിലേറ്റ തിരിച്ചടി. യു.എന്നില്‍ പൂര്‍ണ തോതിലുള്ള അംഗത്വമല്ലെങ്കിലും പരമാധികാര രാഷ്ട്രം എന്ന നിലയിലുള്ള അംഗീകാരമാണ് 193 അംഗ യു.എന്‍ പൊതുസഭ ബഹുഭൂരിപക്ഷത്തോടെ ഫലസ്തീന് നല്‍കിയിരിക്കുന്നത്. ഇന്ത്യയുടേതടക്കം 138 വോട്ടുകള്‍ അനുകൂലമായി ലഭിച്ചപ്പോള്‍ ഒമ്പത് രാഷ്ട്രങ്ങള്‍ മാത്രമാണ് എതിര്‍ത്ത് വോട്ട് ചെയ്തത്. ബാക്കി രാഷ്ട്രങ്ങള്‍ വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നു. ഫലസ്തീനെ ജൂതരാഷ്ട്രമായും അറബ് രാജ്യങ്ങളായും പകുത്ത 181- ാം യു.എന്‍ പ്രമേയത്തിന്റെ 65-ാം വാര്‍ഷികത്തിലാണ് മധ്യപൗരസ്ത്യ ദേശത്ത് പുതിയ പ്രതീക്ഷകള്‍ സമ്മാനിക്കുന്ന ചരിത്ര സംഭവം. 1974 ലാണ് ഫലസ്തീന് യു.എന്നില്‍ നിരീക്ഷക പദവി ലഭിച്ചത്. 1988-ല്‍ മധ്യവര്‍ത്തികളുടെ സഹായമില്ലാതെ ആശയവിനിമയം നടത്താനും ഫലസ്തീന്‍ എന്ന പേരുപയോഗിക്കാനുള്ള അവകാശവും രാജ്യത്തിന് ലഭിച്ചു. പിന്നീട് യുനസ്‌കോ അംഗീകാരവും ഫലസ്തീന് ലഭിക്കുകയുണ്ടായി.
രാഷ്ട്രപദവിയെ നിരര്‍ഥക നടപടിയെന്ന ഇസ്രായിലിന്റെ വിലയിരുത്തിലിനു പിന്നാലെ ഫലസ്തീന്‍ രാഷ്ട്രത്തിനുള്ള നിയമപരമായ ഔപചാരിക അംഗീകാരമായി ഇതിനെ കണക്കാക്കരുതെന്നും നിയമപരമായ അംഗത്വം നല്‍കേണ്ടത് ഉഭയകക്ഷി തലത്തിലാണെന്നും പാശ്ചാത്യ നയതന്ത്ര വിദഗ്ധരും അഭിപ്രായപ്പെടുന്നുണ്ട്.
വഞ്ചനകള്‍  ആവര്‍ത്തിക്കാത്ത സംഭാഷണ പ്രക്രിയയിലേക്ക് ഇസ്രായിലിനെ കൊണ്ടുവരുന്നതിനുള്ള സമ്മര്‍ദമായി ഫലസ്തീന്റെ രാഷ്ട്രപദവി നയിക്കുമെന്നാണ് കരുതപ്പെടുന്നത്. ഫലസ്തീന്‍-ഇസ്രായില്‍ നേരിട്ടുള്ള ചര്‍ച്ച ആരംഭിക്കണമെന്ന് അമേരിക്കയും യു.എസിന് ഇസ്രായിലുള്ള സ്വാധീനം അതിനായി ഉപയോഗിക്കണമെന്ന് ബ്രിട്ടനും ആവശ്യപ്പെട്ടു കഴിഞ്ഞു.
യു.എന്നില്‍ അംഗമല്ലാത്ത നിരീക്ഷക പദവിയാണ് ഫലസ്തീന് കൈവന്നതെങ്കിലും ദൂരവ്യാപകമായ ഒട്ടേറെ പ്രത്യാഘാതങ്ങള്‍ക്ക് ഇത് ഇടവരുത്തുമെന്ന് ജൂതരാഷ്ട്രം ഭയപ്പെടുന്നുണ്ട്. അന്താരാഷ്ട്ര  ക്രിമിനല്‍ കോടതിയടക്കമുള്ള (ഐ.സി.സി) രാജ്യാന്തര വേദികളില്‍ ചേരുന്നതിന് ഫലസ്തീനു വഴി തുറന്നുകിട്ടിയിരിക്കയാണ്. ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും അനധികൃത പാര്‍പ്പിട കേന്ദ്രങ്ങളുടെ നിര്‍മാണം തുടരുന്ന ഇസ്രായിലിനെതിരെ ഐ.സി.സിയെ സമീപിക്കുമെന്ന് ഫലസ്തീന്‍ നേതാക്കള്‍ സൂചന നല്‍കിയിട്ടുണ്ട്.
എന്നാല്‍ അന്താരാഷ്ട്ര കോടതിയെ സമീപിക്കുന്നതില്‍നിന്ന് ഫലസ്തീനെ തടയുന്നതിനുള്ള സമ്മര്‍ദം അമേരിക്ക ആരംഭിച്ചു കഴിഞ്ഞു. കടന്നകൈക്ക് മുതിര്‍ന്നാല്‍ വാഷിംഗ്ടണിലെ ഫലസ്തീന്‍ ഓഫീസ് അടക്കുമെന്നും ഫല്‌സതീന്‍ അതോറിറ്റിക്കുള്ള എല്ലാ സഹായവും നിര്‍ത്തുമെന്നുമാണ് പുതിയ മുന്നറിയിപ്പ്. നിര്‍ണായക സന്ദര്‍ഭത്തില്‍ ഫലസ്തീനെ പിന്തുണക്കാതെ വിട്ടുനില്‍ക്കുക എന്ന നിലപാട് സ്വീകരിച്ചിരുന്നെങ്കില്‍ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ആത്മഹത്യാപരമാകുമായിരുന്നു.
ഒരു ഭാഗത്ത് ഫലസ്തീനെ പിന്തുണക്കുന്നതോടൊപ്പംതന്നെ ഇസ്രായിലുമായി ബന്ധം ദൃഢമാക്കുന്നതിനുള്ള നടപടികളും കരാറുകളുമായും മുന്നോട്ടു പോകുന്ന യു.പി.എ സര്‍ക്കാര്‍ പരമാവധി പഴി കേള്‍ക്കുന്നുണ്ട്. അമേരിക്കയുടേയും ഇസ്രായിലിന്റെയും ഗുഡ് സര്‍ട്ടിഫിക്കറ്റ് നേടാനായി സ്വന്തം ജനതയെ വിസ്മരിച്ചുകൊണ്ട് കൈക്കൊള്ളുന്ന നിലപാടുകള്‍ തിരുത്താനുള്ള അവസരമാണ് ഫലസ്തീന്റെ ചരിത്രനേട്ടം  കേന്ദ്ര സര്‍ക്കാരിനും നല്‍കിയിരിക്കുന്നത്.
അന്താരാഷ്ട്ര മുറവിളികള്‍ക്ക് ചെവി കൊടുക്കാതെ വെസ്റ്റ് ബാങ്കില്‍ കുടിയേറ്റ കേന്ദ്രങ്ങള്‍ വ്യാപിപ്പിച്ച ഇസ്രായില്‍ നടപടിയാണ് രണ്ട് വര്‍ഷം മുമ്പ് വരെ പേരിനെങ്കിലും നടന്നിരുന്ന സമാധാന സംഭാഷണങ്ങള്‍ക്ക് വിരാമമിട്ടത്. ഇസ്രായിലിനെ വീണ്ടും ഒത്തുതീര്‍പ്പിന്റെ പാതയിലേക്ക് കൊണ്ടുവരാന്‍ പുതിയ സാഹചര്യം അമേരിക്കയെ പ്രേരിപ്പിക്കുമെന്നുവേണം പ്രതീക്ഷിക്കാന്‍. ലോകപോലീസ് ചമയാറുള്ള അമേരിക്കയുടെ പിന്തുണ ഏതുവിധേനയും ലഭിക്കുമെന്ന അഹങ്കാരവും അമേരിക്കന്‍ സര്‍ക്കാര്‍ സംവിധാനത്തില്‍ അവസാനിക്കാതെ തുടരുന്ന ജൂതസ്വാധീനവുമാണ്  ഫലസ്തീന്‍ ജനതയുടെ മേലുള്ള നരനായാട്ടിന് ഇസ്രായിലിന് എന്നും പ്രേരകമായിട്ടുള്ളത്. ലോകത്തെവിടെയും മനുഷ്യാവകാശ സംരക്ഷകരായി എത്താറുള്ള അമേരിക്കന്‍ ഭരണകൂടം ഇസ്രായില്‍ കൊന്നൊടുക്കിയ ഫലസ്തീന്‍ കുരുന്നുകളെ ഒരിക്കലും കണ്ണ് തുറന്നു കണ്ടിട്ടില്ല.
കുടിയേറ്റ കേന്ദ്രങ്ങളുടെ നിര്‍മാണം നിര്‍ത്തിവെച്ചും കൂട്ടക്കൊലകളടക്കമുള്ള അതിക്രമങ്ങള്‍ അവസാനിപ്പിച്ചും ഫലസ്തീന്‍ ജനതയുടെ പൗരാവകാശങ്ങള്‍ വകവെച്ചു കൊടുക്കാന്‍ ഇസ്രായിലിനെ പ്രേരിപ്പിക്കാന്‍ ലോകം ഇപ്പോള്‍ തുറന്ന കണ്ണ് ഇനി അടക്കാതിരിക്കണം. ഫലസ്തീന്‍ ജനതക്ക് ലഭ്യമായിരിക്കുന്ന അംഗീകാരം അമേരിക്കയുടേയും ഇസ്രായിലിന്റേയും ശിക്ഷയാവാതിരിക്കാനും രക്ഷയാകാനും അതു മാത്രമാണ് വഴി.

11/21/12

പൊണ്ണത്തടിയന്മാരുടെ ഒരു കാര്യം



 


വണ്ണം ഇനിയും കൂടിയാല്‍ വിമാനത്തില്‍ രണ്ട് സീറ്റ് ബുക്ക് ചെയ്യേണ്ടി വരും. ജാഗ്രതൈ
 
സഹയാത്രികനായി ഒരു പൊണ്ണത്തടിയനുണ്ടെങ്കില്‍ അയാള്‍ക്കുവേണ്ടി ഇത്തിരി വിട്ടുവീഴ്ച ചെയ്ത് സീറ്റില്‍ ഒതുങ്ങയിരിക്കുക എന്നത് സാമാന്യ മര്യാദയാണ്. ബസിലായാലും ട്രെയിനിലായാലും വിമാനത്തിലായാലും ഉറക്കം തൂങ്ങി ദേഹത്തേക്ക് വീഴുന്നവരെ പോലെ തന്നെ ശപിക്കപ്പെടുന്നവരാണ് സീറ്റിന്റെ ബഹുഭൂരിഭാഗവും കവര്‍ന്ന് ഒന്നനങ്ങാന്‍ പോലുമാകാത്ത വിധം മുറുകി ഇരിക്കുന്നവര്‍. 
എന്തൊരു കഷ്ടപ്പാടാണിത്, തടി കുറയ്ക്കാന്‍ എന്തെങ്കിലും ചെയ്തുകൂടേ എന്ന നമ്മുടെ സഹതാപര്‍ഹമായ ചോദ്യത്തില്‍ ഒട്ടും കാര്യമില്ല. ഓരോ പൊണ്ണത്തടിയനും തടിച്ചിയും കൊണ്ടുനടക്കുന്ന ആധി പറഞ്ഞാല്‍ തീരില്ല. ഭക്ഷണം പാതിയാക്കിയും കഠിനവ്യായാമത്തിലേര്‍പ്പെട്ടും ചികിത്സകള്‍ നടത്തിയും പരാജയപ്പെട്ട് വിധിയെ പഴിച്ചു കഴിയുന്നവരായിരിക്കും മിക്ക പൊണ്ണത്തിടയന്മാരും. ഇക്കൂട്ടരുടെ എണ്ണം ഓരോ സമൂഹത്തിലും കൂടിക്കൂടി വരികയാണ്. അതില്‍ പണക്കാരെന്നോ പാവങ്ങളെന്നോ ഇല്ല. അധികമായി തിന്ന് മദിക്കാന്‍ അവസരങ്ങളില്ലാത്തവരും തടി കൊണ്ടുള്ള അലോസരങ്ങള്‍ ഏറ്റുവാങ്ങുന്നുണ്ട്. തിന്നിട്ടുള്ള തടിയല്ല, ഒരുതരം രോഗാവസ്ഥയാണ് പൊണ്ണത്തടി പലര്‍ക്കും. മരുന്നു കമ്പനികള്‍ക്കും വിദഗ്ധ ഡോക്ടര്‍മാര്‍ക്കും പണം കൊയ്യാനുള്ള അവസരം കൂടി ഒരുക്കിയാണ് ഓരോ പൊണ്ണത്തടിയനും നമ്മോടൊപ്പം യാത്ര ചെയ്യാനും പ്രാര്‍ഥനകളില്‍ അണി ചേരാനും എത്തുന്നു. സാഷ്ടാംഗം വരെയുള്ള ശരീര ചലനങ്ങള്‍ ആവശ്യമായ നമസ്‌കാരത്തില്‍ ആയാസപ്പെടുന്നവര്‍ നമുക്ക് ദൈവത്തോട് നന്ദി പറയാനുള്ള അവസരം ഒരുക്കുന്നതോടപ്പം നമ്മുടെ പ്രാര്‍ഥനക്കും അര്‍ഹരായിത്തീരുന്നു. 
അമിതവണ്ണമുള്ളവരെ ലക്ഷ്യമിട്ട് പുറത്തിറക്കുന്ന വാഹനങ്ങള്‍ മുതല്‍ എല്ലാ രംഗത്തും അവസരങ്ങള്‍ മുതലെടക്കാനുള്ള കച്ചവടക്കണ്ണ് താമസിയാതെ വിമാനയാത്രക്കാരെയും പിടികൂടും. അതിനുള്ള സൂചനകള്‍ ഉദാരവല്‍കരണത്തിനും ആഗോളവല്‍കരണത്തിനുമായി നാം കണ്ണയച്ചുകൊണ്ടിരിക്കുന്ന അമേരിക്കയില്‍ കണ്ടു തുടങ്ങി. പ്രായപൂര്‍ത്തിയായവരില്‍ 30 ശതമാനത്തിലേറെ അമിതവണ്ണമുള്ളവര്‍ താമസിക്കുന്ന അമേരിക്കയിലെ വിമാനക്കമ്പനികള്‍ ഭീമന്‍ യാത്രക്കാരെ എങ്ങനെ ചൂഷണം ചെയ്യാമെന്ന ചിന്തയിലാണ്. അവരുടെ ചിന്ത അനുകരിക്കാന്‍ നിര്‍ബന്ധിതരായ മൂന്നാം ലോകത്തെ നമ്മുടെ വിമാനക്കമ്പനികള്‍ക്കും വേറിട്ടൊരു ആലോചനക്ക് പഴുതില്ല. പാശ്ചാത്യലോകത്തുനിന്ന് അനുകരിക്കുമ്പോള്‍ നല്ലതു മാത്രമേ ആകാവു എന്ന ചിന്ത പാടുള്ളതല്ല. നല്ലതുമതി നമ്മള്‍ക്കു എന്നു ചിന്തിക്കുമ്പോള്‍ ഒന്നിനും കൊള്ളാത്തവനെന്ന് ്ചിത്രീകരിച്ച് പ്രധാനമന്ത്രിയെ പോലും സമ്മര്‍ദത്തില്‍ അകപ്പെടുത്തും. നാട്ടിലെ സമ്മര്‍ദം കാരണം ഉദാരവല്‍കരണത്തില്‍ ഇത്തിരി മെല്ലെപ്പോക്ക് നയം സ്വീകരിച്ച പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് അമേരിക്കന്‍ മാധ്യമങ്ങളില്‍് വിമര്‍ശിക്കപ്പെട്ടപ്പോള്‍ വര്‍ധിതവീര്യത്തോടെയാണ് ഇപ്പോള്‍ അവരുടെ കാര്യങ്ങള്‍ നടപ്പിലാക്കിക്കൊടുക്കുന്നത്. 
അമിതവണ്ണമുള്ളവരോട് വിമാന യാത്രക്ക് അമിത ചാര്‍ജ് ഈടാക്കുന്നതില്‍ തെറ്റില്ലെന്ന നിഗമനത്തിലേക്കാണ് ചര്‍ച്ചകളുടെ പോക്ക്. ചില കമ്പനികളാകട്ടെ തടിയന്മാര്‍ക്ക് ഒരു സീറ്റ് അധികം നല്‍കി ചാര്‍ജ് ഈടാക്കിത്തുടങ്ങി.  
ഭക്ഷണം, ബാഗേജ് മുതല്‍  കാല് നീട്ടിവെക്കാനുള്ള സൗകര്യംവരെ യാത്രക്കാര്‍ക്ക് ആവശ്യമുണ്ടെങ്കില്‍  അധിക ചാര്‍ജ് നല്‍കി ലഭ്യമാക്കാവുന്ന സൗകര്യങ്ങളുണ്ട്. അതേസമയം, വിമാനത്തിലെ സാധാരണ സീറ്റില്‍ കൊള്ളാത്തവര്‍ അധിക തുക നല്‍കി പാപഭാരം പേറണമെന്ന വിവേചനത്തിലേക്കാണ് കാര്യങ്ങളുടെ പോക്ക്. 17 ഇഞ്ച് വീതിയുള്ള ഇക്കണോമി ക്ലാസ് സീറ്റില്‍ കൊള്ളാത്തവരെ പിഴിയാന്‍ വിമാനക്കമ്പനികള്‍ നയം രൂപപ്പെടുത്തിയെന്ന് എയര്‍വാച്ച്‌ഡോഗ് ഡോട് കോം പ്രസിദ്ധീകരിച്ച റിലീസില്‍ പറയുന്നു. ബാഗേജിന്റെ സൈസ് തീരുമാനിച്ചതുപോലെ യാത്രക്കാരുടേയും സൈസ് തീരുമാനിക്കപ്പെടുകയാണ്. അമിതവണ്ണമുള്ളവര്‍ രണ്ടാമതൊരു സീറ്റ് കൂടി ബുക്ക് ചെയ്യാന്‍ നിര്‍ബന്ധിതരാകും.
സ്വാഭാവികമായും ഇരകളാക്കപ്പെടുന്ന തടിയന്മാരുടെ ഭാഗത്തുനിന്ന് ക്രൂരവിവേചനമെന്ന ആവലാതികള്‍ ഉയരുമ്പോള്‍ യാത്രക്കാരുടെ സുരക്ഷക്കും സൗകര്യത്തിനും അനിവാര്യമെന്നാണ് ഒരിക്കലെങ്കിലും സമീപത്തിരിക്കുന്ന പൊണ്ണത്തടിയന്റ അസൗകര്യം അനുഭവിച്ചവരും അത്തരക്കാര്‍ ശല്യമായിരിക്കുമെന്ന നിഗമനത്തിലെത്തുന്നവരും അഭിപ്രായപ്പെടുന്നത്. എന്നാല്‍ യാത്രക്കാര്‍ക്കല്ല, വിമാനക്കമ്പനികള്‍ക്കാണ് ഉത്തരവാദിത്തമെന്നാണ് എയര്‍വാച്ച്‌ഡോഗ് സ്ഥാപകനായ ജോര്‍ജ് ഹോബിക്കയുടെ അഭിപ്രായം.
വിമാനക്കമ്പനികള്‍ക്ക് പൊതുസുരക്ഷാ നിബന്ധനകളുണ്ട്. തൊട്ടടുത്ത സീറ്റ് കവരുന്നതിനേക്കാള്‍ പ്രധാനമാണ് ഇത്. സീറ്റിലെ കൈത്താങ്ങ് താഴ്ത്താനും സൗകര്യപ്രദമായി സീറ്റ് ബെല്‍റ്റ് ഇടാനും സാധിക്കണം. ചില വിമാനക്കമ്പനികള്‍ തടിന്മാര്‍ക്ക് സീറ്റ് ബെല്‍റ്റിന് നീളും കൂട്ടാനുള്ള എക്്‌സറ്റന്‍ഡേഴ്‌സ് നല്‍കാറുണ്ട്. അമിതവണ്ണമുള്ള യാത്രക്കാര്‍ സ്വന്തമായി എക്‌സറ്റന്‍ഡേഴ്‌സ കരുതുന്നതിനു വിലക്കുമുണ്ട്. ആളുകളുടെ തടി കൂടുന്നതല്ലാതെ വിമാനങ്ങളിലെ സീറ്റികളില്‍ മാറ്റം വരുന്നില്ല.
എയര്‍ കാനഡ പോലുളള ചില അന്താരാഷ്ട്ര വിമാനക്കമ്പനികള്‍ ഡോക്ടര്‍മാരുടെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ അമിതവണ്ണമുള്ളവര്‍ക്ക് കൂടുതലായി ഒരു സീറ്റ് സൗജന്യമായി നല്‍കാറണ്ട്. ഒറ്റ സീറ്റില്‍ കൊള്ളാത്തവരാണെന്നു ബോധ്യമുള്ളവര്‍ ഒരു സീറ്റ് കൂടി ബുക്ക് ചെയ്യണമെന്നാണ് അമേരിക്കന്‍ എയര്‍ലൈന്‍സ് പോലുള്ള കമ്പനികളുടെ നയം. കൂടുതല്‍ സ്ഥലം ആവശ്യമുള്ളവപരോട് സൗകര്യപ്രഥമായ അടുത്ത വിമാനത്തില്‍ വന്നാല്‍ മതിയെന്ന് പറയാന്‍ അവകാശമുണ്ടെന്ന് ഡെല്‍റ്റ എയര്‍ലൈന്‍സ് പോലുള്ള ചില കമ്പനികള്‍ വ്യവസ്ഥ വെച്ചിട്ടുണ്ട്. അന്യന്റെ സീറ്റിീലെ അല്‍പഭാഗം കവര്‍ന്നാല്‍ ഒരു സീറ്റിന്റെ ചാര്‍ജ് കൂടി ഈടാക്കും സൗത്ത് വെസ്റ്റ് എയര്‍ലൈന്‍സ്. വിമാനത്തില്‍ വേണ്ടത്ര യാത്രക്കാരില്ലെങ്കില്‍ കൂടുതല്‍ പണം പിടുങ്ങുന്നതില്‍ ഒട്ടും വിട്ടുവീഴ്ചയില്ലതെ ഈ നയം നടപ്പിലാക്കും. കൈത്താങ്ങ് താഴ്ത്താന്‍ പറ്റാത്തവര്‍ രണ്ടാമതൊരു സീറ്റിന്റെ തുക വാങ്ങുന്ന അമേരിക്കന്‍ എയര്‍ലൈന്‍സും എയര്‍ ട്രാനും സാധ്യമായ ഏറ്റവും കുറഞ്ഞ നിരക്കിലാണ് രണ്ടാമത്തെ ടിക്കറ്റ് നല്‍കുകയെന്ന് അവകാശപ്പെടുന്നു. അടുത്ത വിമാനത്തില്‍ പോകാമെന്ന നിര്‍ദേശത്തിനു വഴങ്ങാത്ത തടിയന്മാര്‍ക്ക് മറ്റൊരു ടിക്കറ്റ് ചാര്‍ജ് കൂടി നല്‍കാതെ യു.എസ്.എയര്‍വേസില്‍ പോകാനാവില്ല. സാധാരണ സീറ്റികളേക്കാള്‍ ഒരു ഇഞ്ച് വീതിയുള്ള സീറ്റ് ഏര്‍പ്പെടുത്തിയ ജെറ്റ് ബ്ലൂ അധിക ചാര്‍ജ് ഈടാക്കാതെ തടിയന്മാര്‍ക്കായി വേറിട്ടുനില്‍ക്കുന്നു. 
ചുരുക്കത്തില്‍ ലഗേജ് പോലെ തന്നെ യാതക്കാരേയും തടിയും തൂക്കവും നോക്കി കടത്തിവിടുന്ന രീതിയിലാണ് കാര്യങ്ങള്‍.
അങ്ങനെ തന്നെ വേണമെന്നായിരിക്കും അടുത്ത സീറ്റിലെ തടിയനെ കൊണ്ടു കുഴങ്ങിയ യാത്രക്കാരുടെ പക്ഷം. കാശ് കൊടുത്തു് ടിക്കറ്റ് വാങ്ങുന്നത് സൗകര്യമായി ഇരുന്നു പോകാനാണല്ലോ. വിമാനത്തില്‍ കയറിയാലും ടേക്ക് ഓഫിനു മണിക്കൂറുകള്‍ എടുക്കുന്ന എയര്‍ ഇന്ത്യയിലാണ് യാത്രയെങ്കില്‍ പറയാനുമില്ല. 
പരിഹാരമായി എയര്‍വാച്ച്‌ഡോഗ് മുന്നോട്ടുവെക്കുന്ന ഒരു നിര്‍ദേശം ഇതാണ്. അധിക തുക വാങ്ങി കാല് നീട്ടിവെക്കാവുന്ന സീറ്റ് നല്‍കുന്നതുപോലെ ഇക്കണോമി ക്ലാസില്‍ വീതി കൂടുതലുള്ള വലിയ സീറ്റ് ഏര്‍പ്പെടുത്തണം. 
രണ്ടു സീറ്റിന്റെ ടിക്കറ്റെടുത്ത് യാത്ര ചെയ്യേണ്ട പ്രവാസി മലയാളിത്തടിന്മാരുണ്ടോ എന്ന ചോദ്യത്തിന് ഇപ്പോള്‍ അത്രയില്ലെങ്കിലും ഉണ്ടാകാതിരിക്കാന്‍ തരമില്ലെന്നാണ് ഡോക്ടര്‍മാരുടെ അഭിപ്രായം. 

10/11/12

അസ്ഥികള്‍ കഥ പറയുന്നു



 യെമന്‍ അതിര്‍ത്തിയോടു ചേര്‍ന്നു കിടക്കുന്ന സൗദി അറേബ്യന്‍ പ്രവിശ്യയാണ് നജ്‌റാന്‍. കാര്‍ഷിക നഗരമെന്നു പേരുകേട്ട ഇവിടെ വിശുദ്ധ ഖുര്‍ആനില്‍ ഇടംപിടിച്ച ഒരു ദുരന്ത സംഭവത്തിന്റെ ശേഷിപ്പുകള്‍ സഞ്ചാരികളെ കാത്തിരിക്കുന്നു.

അമേരിക്കയിലും പുറത്തും ഇസ്‌ലാം ഭീതി പടര്‍ത്തുന്നതിന് ഇന്ന് മുന്‍പന്തിയിലുള്ള ജൂതന്മാരുടെ ക്രൂരതയുടെ മുദ്രകളാണ് ഇവിടെ സംരക്ഷിക്കപ്പെട്ടിരിക്കുന്ന പ്രാചീന നഗരത്തിന്റെ ശേഷിപ്പുകള്‍. പച്ചപ്പുള്ള ഈ നഗരത്തിലെത്തുന്ന സഞ്ചാരികള്‍ തേടുന്ന അസ്ഥികള്‍ പറയുന്ന കഥയുടെ തുടര്‍ച്ചയാണ് ഈയിടെ അമേരിക്കയുടെ കൂടി പൗരത്വമുള്ള ഒരു ആധുനിക ജൂതന്‍ നൂറുപേരില്‍നിന്ന് പത്ത് ലക്ഷം ഡോളര്‍ പിരിച്ചെടുത്ത് നിര്‍മിച്ച സിനിമക്കു പിന്നിലെയും വിദ്വേഷം. നൂറ്റാണ്ടുകള്‍ക്കു മുമ്പ് ഒരു രാജാവ് പ്രകടിപ്പിച്ച വിദ്വേഷത്തിന്റേയും രാഷ്ട്രീയ, സാമ്പത്തിക മോഹങ്ങളുടേയും ആവര്‍ത്തനം തന്നെയാണ്  ഇസ്‌ലാമിനേയും മുഹമ്മദിനേയും അവഹേളിക്കുന്നതിന് കാലിഫോര്‍ണിയയിലെ റിയല്‍ എസ്‌റ്റേറ്റ് ബിസിനസുകാരനായ സാം ബാസിലി നിര്‍മിച്ച സിനിമക്കുപിന്നിലും.
 
അമേരിക്കയില്‍ നിലം പൊത്തിയ ഇരട്ട ടവറുകളും സെപ്റ്റംബര്‍ പതിനൊന്നും ഓരോ വര്‍ഷവും അനുസ്മരിക്കുമ്പോള്‍ ഇസ്‌ലാമിനെ വീഴ്ത്താന്‍ ശ്രമിക്കുന്ന ജൂത തന്ത്രങ്ങള്‍ നജ്‌റാനിലെ മായാത്ത ചരിത്രത്തിലെ വിറകുകൊള്ളികള്‍ക്കു സമാനമാണ്. വിശ്വാസികളെ പച്ചക്കു ചുട്ടുകൊന്നവരുടെ പാരമ്പര്യം പേറുന്നവരാണ് ഇന്നും ആഗോള ഇസ്‌ലാം ഭീതി ഉല്‍പാദിപ്പിച്ച് ഫലം കൊയ്യുന്നത്. വെന്തുതീരുന്ന വിശ്വാസികളെ നോക്കി നൂറ്റാണ്ടുകള്‍ക്കു മുമ്പ് അട്ടഹസിച്ചവരുടെ പിന്മുറക്കാര്‍ ഇന്ന് കൈയടക്കിവെച്ചിരിക്കുന്ന  ഇലക്‌ട്രോണിക് മാധ്യമങ്ങളില്‍ അതിന്റെ തനിയാവര്‍ത്തനം നടപ്പിലാക്കുന്നു.

കിടങ്ങുകാര്‍ ശപിക്കപ്പെട്ടിരിക്കുന്നു.
ആ കിടങ്ങുകള്‍ തീ ആളിക്കത്തുന്ന വിറകുള്ളതായിരുന്നു.
അവര്‍ അതിന്റെ വക്കില്‍ ഇരുന്ന് സത്യവിശ്വാസികളോട്
ചെയ്തതൊക്കെ നോക്കിക്കണ്ടത് ഓര്‍ക്കുക.
അജയ്യനും സ്തുത്യര്‍ഹനും ആകാശഭൂമികളുടെ അധിപനുമായ അല്ലാഹുവില്‍ വിശ്വസിച്ചു എന്നതു മാത്രമായിരുന്നു  അവര്‍ക്കുണ്ടായിരുന്ന വിരോധത്തിനു കാരണം.
അല്ലാഹു എല്ലാ കാര്യത്തിനും ദൃക്‌സാക്ഷിയാണ്.
വിശുദ്ധ ഖുര്‍ആന്‍ (85: 4-9)
നജ്‌റാന്റെ പ്രാചീന പേരാണ് ഖുര്‍ആന്‍ പരാമര്‍ശിച്ചിരിക്കുന്ന അല്‍ ഉഖ്ദൂദ്. നജ്‌റാന്‍ സിറ്റിയില്‍നിന്ന് ആറ് കിലോമീറ്റര്‍ തെക്കുമാറി ഈ പുരാതന നഗരത്തിന്റെ ശേഷിപ്പുകള്‍ പുരാവസ്തു വകുപ്പ് സംരക്ഷിച്ചിരിക്കുന്നു. നജ്‌റാന്‍ സിറ്റിയുടെ ഒരറ്റം തന്നെയാണ് ഉഖ്ദൂദ് പ്രദേശമെന്നു പറയാം. സമീപ പ്രദേശങ്ങളിലെല്ലാം ജനവാസമുണ്ട്. മുഹമ്മദ് നബിയുടെ ആഗമനത്തിനു 200 വര്‍ഷങ്ങള്‍ക്കു മുമ്പ് യഹൂദ മതം സ്വീകരിക്കാന്‍ വിസമ്മതിച്ച ക്രൈസ്തവ വിശ്വാസികളെ കിടങ്ങിലിട്ട് ചുട്ടെരിച്ച സംഭവമാണ്  വിശുദ്ധ ഖുര്‍ആന്‍ വിവരിക്കുന്നതെന്ന് മുസ്‌ലിം ചരിത്രകാരന്മാര്‍ അഭിപ്രായപ്പെടുന്നു. കിടങ്ങിലിട്ട് വിശ്വാസികളെ ചുട്ടുകളഞ്ഞ സംഭവം ചരിത്രത്തില്‍ വേറെയുമുണ്ടെങ്കിലും ഏറ്റവും പ്രശസ്തമായ സംഭവം നജ്‌റാനിലേതാണ്.
അറബ് ലോകത്തെ പാശ്ചാത്യ ലോകവുമായി ബന്ധിപ്പിച്ച കുന്തിരിക്ക പാതയിലെ പ്രധാനപ്പെട്ട ഒരു ഇടത്താവളമായിരുന്നു നജ്‌റാന്‍. നാലായിരം വര്‍ഷങ്ങള്‍ക്കു മുമ്പ് തന്നെ ജനവാസമുണ്ടായിരുന്നുവെന്ന് കരുതുന്ന ഇവിടെ വ്യാപാരം തഴച്ചുവളര്‍ന്നത് ക്രിസ്തുവിന് മുമ്പ് ഒന്നും രണ്ടും നൂറ്റാണ്ടുകളിലായിരുന്നു. പ്രാചീന നഗരശേഷപ്പുകളില്‍ നടത്തിയ പുരാവസ്തു ഖനനത്തില്‍ കണ്ടുകിട്ടിയ പാത്രങ്ങളും ലോഹങ്ങളും മറ്റും നജ്‌റാന്‍ മ്യൂസിയത്തില്‍ കാണാം. സവിശേഷമായ കെട്ടിടങ്ങളും കോട്ടയും മതിലുകളുമൊക്കെ തകര്‍ന്നടഞ്ഞതിന്റെ അവശിഷ്ടങ്ങളാണ് ഇന്ന്  ഉഖ്ദൂദില്‍ കാണാനുള്ളത്. ചുട്ടെരിച്ചവരുടെ എല്ലുകളാണെന്ന് പറയാനാവില്ലെങ്കിലും കല്ലുകള്‍ക്കിടയില്‍ പരതി നടന്നാല്‍ അസ്ഥികള്‍ കണ്ടെത്താം.
അവേശഷിക്കുന്ന ആ അസ്ഥികള്‍ നമ്മെ കൊണ്ടുപോകുന്നത് ഖുര്‍ആന്‍ പരാമര്‍ശിച്ച സംഭവത്തിലേക്കാകുമെന്നതില്‍ സംശയമില്ല.
ഈജിപ്തുകളിലെ പിരമിഡ് നിര്‍മിക്കാനുപയോഗിച്ചതു പോലുള്ള വലിയ കല്ലുകള്‍ കൊണ്ടാണ് ഉഖ്ദൂദ് നഗരത്തിലെ കോട്ട നിര്‍മിച്ചത്. സൗദി പുരാവസ്തു മന്ത്രാലയത്തിനു കീഴിലെ സംഘങ്ങള്‍ നജ്‌റാനില്‍ നടത്തിയ സര്‍വേയില്‍ ഇസ്‌ലാമിനും മുമ്പും ഇസ്‌ലാമിന്റെ ആദ്യകാലത്തുമുള്ള കേന്ദ്രങ്ങളുടെ ശേഷിപ്പുകള്‍ കണ്ടെത്തിയിരുന്നു. ഉഖ്ദൂദില്‍ കാണുന്ന കല്ലുകളിലും പാറകളിലും മൃഗങ്ങളുടെ ചിത്രങ്ങളും പുരാതന ലിഖിതങ്ങളുമുണ്ട്.
വസ്ത്രനിര്‍മാണത്തില്‍ പേരെടുത്ത യഹൂദ വിശ്വസികളാണ് ഈ പ്രദേശത്തു താമസിച്ചിരുന്നതെന്നും പിന്നീട് അവര്‍ ക്രൈസ്തവ വിശ്വാസികളായെന്നും പിന്മുറക്കാര്‍ ഒടുവില്‍ സി.ഇ 630-631-ല്‍ ഇസ്‌ലാം സ്വീകരിച്ചുവെന്നും  ചരിത്രം പറയുന്നു.
യെമനിലെ ഹിംയര്‍ രാജാവായിരുന്ന തുബാന്‍ യസ്‌രിബ് (മദീനയുടെ ആദ്യനാമം) സന്ദര്‍ശിച്ച വേളയില്‍ ജൂതന്മാരില്‍ ആകൃഷ്ടനായി ജൂതമതം സ്വീകരിച്ചുവെന്നും തുടര്‍ന്ന് ഖുറൈള ഗോത്രത്തിലെ ജൂതപണ്ഡിതന്മാരെ യെമനിലേക്ക് കൊണ്ടുപോയെന്നും ഇബ്‌നുഹിശാം, ത്വബരി, ഇബ്‌നു ഖല്‍ദൂന്‍ തുടങ്ങിയ ഇസ്‌ലാമിക ചരിത്രകാരന്മാര്‍ വിവരിക്കുന്നു. ഇന്ന് നജ്‌റാന്‍ പട്ടണത്തില്‍നിന്ന് 25 കിലോമീറ്റര്‍ കൂടി സഞ്ചരിച്ചാല്‍ യെമന്റെ അതിര്‍ത്തി ചെക്ക് പോസ്റ്റിലെത്താം.

യെമനില്‍ ജൂതമതം പ്രചരിപ്പിച്ച തുബാന്റെ പിന്‍ഗാമിയായി അധികാരമേറ്റ പുത്രന്‍ ദൂനവാസ്  സി.ഇ 523 ല്‍ ദക്ഷിണ അറേബ്യയിലെ െ്രെകസ്തവ മേഖലയായിരുന്ന നജ്‌റാന്റെ നിയന്ത്രണം പിടിച്ചതാണ്   കിടങ്ങുസംഭവത്തിന് ആധാരം. ക്രിസ്തുമതം ഉപേക്ഷിച്ച് ജനങ്ങള്‍  ജൂതമതം സ്വീകരിക്കണമെന്നും രാജാവ് ഉത്തരവിട്ടു. ഈ ക്രൈസ്തവരാകട്ടെ, ഒട്ടും മാര്‍ഗഭ്രംശമില്ലാതെ  ഈസാ(അ) പ്രബോധനം ചെയ്ത യഥാര്‍ഥ ദീനില്‍ നിലകൊണ്ടവരായിരുന്നുവെന്ന് ഇബ്‌നുഹിശാം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കോട്ടയുടേയും അധികാരത്തിന്റേയും ഹുങ്കില്‍ ദൂനവാസ്  ജനങ്ങളെ ജൂതമതത്തിലേക്ക് ക്ഷണിച്ചെങ്കിലും അവര്‍ വിസമ്മതിച്ചു. തുടര്‍ന്നാണ് കോട്ടക്കു സമീപം കിടങ്ങുകളില്‍ വലിയ അഗ്നികുണ്ഡങ്ങള്‍ തീര്‍ത്ത് ആയിരങ്ങളെ ചുട്ടുകൊന്നത്. നൂറുകണക്കിനാളുകളെ വധിക്കുകയും ചെയ്തു. ഇരുപതിനായിരത്തിലേറെ പേരാണ് കൊല്ലപ്പെട്ടത്.
ദൂനവാസിന്റെ ക്രൂരതയില്‍നിന്ന് ഓടിരക്ഷപ്പെട്ട ഒരു നജ്‌റാന്‍കാരന്‍ നല്‍കിയ വിവരങ്ങളാണ് പിന്നീട് ദൂനവാസ് നിഷ്‌കാസിതനാകാന്‍ നിമിത്തമായത്. 70,000 ഭടന്മാരുള്ള  അബിസീനിയന്‍ (എത്യോപ്യ) സൈന്യം യെമനെ ആക്രമിച്ചതോടെയാണ് ദൂനവാസിന്റെ നേതൃത്വത്തിലുള്ള ജൂതഭരണത്തിന്  അന്ത്യം കുറിച്ചത്. ദൂനവാസിന്റെ ക്രൂരതയുടെ വിവരങ്ങള്‍ റോമിലെ സീസര്‍ക്ക് ലഭിച്ചിരുന്നുവെന്നും അദ്ദേഹം അബിസീനിയയിലെ നജ്ജാശി (നേഗസ്) രാജാവിന് കത്തയച്ചിരുന്നുവെന്നും ചരിത്രകാരന്മാര്‍ പറയുന്നു. 

 രാഷ്ട്രീയ, സാമ്പത്തിക കാരണങ്ങളും  ദൂനവാസിനെ നജ്‌റാന്‍ ആക്രമിക്കാന്‍ പ്രേരിപ്പിച്ചതായി ചരിത്രരേഖകളില്‍ തെളിയുന്നുണ്ട്. ദക്ഷിണ അറേബ്യയിലെ പ്രമുഖ വ്യാപാര വ്യവസായ കേന്ദ്രമായിരുന്ന നജ്‌റാനില്‍ അന്ന് തുകല്‍ വ്യവസായവും ആയുധവ്യവസായവും പുഷ്ടിപ്പെട്ടിരുന്നു. യെമനീ വസ്ത്രങ്ങളിലൂടെയും നജ്‌റാന്‍ പ്രശ്‌സതമായി.
നേരത്തെ, ഫെയ്മിയോന്‍ എന്ന സന്യാസിയുടെ പ്രബോധന ഫലമായാണ് നജ്‌റാനിലെ വിഗ്രഹാരാധകര്‍ ഈസാ നബിയുടെ മതം സ്വീകരിച്ചത്.  നജ്‌റാനില്‍ അന്ന് ഭരണകാര്യങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചിരുന്ന ഗോത്രത്തലവനെയാണ് ദൂനവാസ് വധിച്ചത്. സുറിയാനി ചരിത്രകാരന്മാര്‍  അറത്താസ് എന്നു വിളിച്ച ഇദ്ദേഹത്തിന്റെ രണ്ടു പെണ്‍മക്കളെ ഭാര്യ വേമയുടെ മുമ്പില്‍വെച്ച് കൊന്ന് ആ ചോര അവരെക്കൊണ്ടു കുടിപ്പിച്ചതായും രേഖപ്പെടുത്തിയിട്ടുണ്ട്. തുടര്‍ന്നാണ് വിശ്വാസത്തില്‍ ഉറച്ചുനിന്ന സ്ത്രീകളും കുട്ടികളുമടങ്ങുന്ന സമൂഹത്തെ  അഗ്നി നിറച്ച കിടങ്ങുകളില്‍ തള്ളിയത്. രാജാവും കിങ്കരന്മാരും കിടങ്ങിനു ചുറ്റുമിരുന്ന് അത് ആസ്വദിച്ചു.
സി.ഇ 523 ഒക്ടോബറില്‍ ഈ സംഭവം നടന്ന് രണ്ടു വര്‍ഷത്തിനുശേഷം 525 ലാണ് അബിസീനിയന്‍ സേന ദൂനവാസിനെയും അയാളുടെ  ഭരണകൂടത്തെയും ഉന്മൂലനം ചെയ്തത്. യെമനിലെ പുരാവസ്തു ഗവേഷകര്‍ ഗുറാബു കോട്ടയില്‍നിന്ന് കണ്ടെടുത്ത രേഖകള്‍ ഈ വിവരങ്ങള്‍ ശരിവെക്കുന്നു. ആറാം നൂറ്റാണ്ടിലെ നിരവധി െ്രെകസ്തവരേഖകളിലും ക്രൈസ്തവ പീഡനത്തിന്റെ വിശദാംശങ്ങളുണ്ട്.  നജ്‌റാനില്‍ കൊലചെയ്യപ്പെട്ടവരുടെ പേരില്‍ ബിഷപ്പ് പോള്‍സ് എഴുതിയ വിലാപഗീതവും പ്രശ്‌സതമായിരുന്നു.
സുറിയാനി ഭാഷയിലുള്ള കിതാബുല്‍ ഹിംയരിയ്യീന്‍ എന്ന ഗ്രന്ഥത്തിന്റെ ഇംഗ്‌ളീഷ് തര്‍ജമയാ ബുക്ക് ഓഫ് ഹിംയരിറ്റ്‌സും  ബ്രിട്ടീഷ് മ്യൂസിയത്തിലുള്ള അബിസീനിയന്‍ ലിഖിതങ്ങളും  നജ്‌റാനിലെ ക്രൈസ്തവ പീഡന കഥ ശരിവെക്കുന്നു. കിടങ്ങു സംഭവം നടന്ന സ്ഥലം നജ്‌റാനിലെ ജനങ്ങള്‍ക്ക് സുപരിചിതമാണെന്നും ഉമ്മുഖര്‍ഖിനടുത്ത് പാറകളില്‍ കൊത്തിയ ചില ചിത്രങ്ങള്‍ കാണാമെന്നും ഫിലിപ്പി അദ്ദേഹത്തിന്റെ യാത്രാവിവരണമായ അറേബ്യന്‍ ഹൈലാന്റ്‌സില്‍ എഴുതിയിട്ടുണ്ട്.
ക്രൈസ്തവരെ ജൂതന്മാര്‍ കൂട്ടക്കൊല ചെയ്ത സംഭവം 2009-ല്‍ ബി.ബി.സി ടെലിവിഷന്‍ ഡോക്യുമെന്ററിയില്‍ ഉള്‍പ്പെടുത്തിയത് വിവാദമായിരുന്നു. കുന്തിരിക്കപ്പാതയിലുടെ സഞ്ചരിച്ച് കേറ്റ് ഹംബിള്‍ അവതരിപ്പിച്ച ഡോക്യുമെന്ററിയില്‍ ഉഖ്ദൂദ് സംഭവം ഉള്‍പ്പെടുത്തിയതില്‍ ചില കോണുകളില്‍നിന്നുയര്‍ന്ന പ്രതിഷേധത്തിനൊടുവില്‍ ഇസ്രായിലി ചരിത്രകാരന്മാര്‍ തന്നെ സംഭവം ശരിവെക്കുകയായിരുന്നു.  ഹിംയാര്‍ രാജവംശത്തിലുള്ളവരെ ഇസ്രായിലിലെ ബൈത്ത് ശാരിമില്‍ സംസ്‌കരിച്ചിട്ടുണ്ടെന്നും ജോസഫ് ദൂനവാസിന്റെ പേരില്‍ ഇസ്രായിലില്‍ ഒരു സ്ട്രീറ്റുണ്ടെന്നും അന്ന് വെളിപ്പെടുത്തിയിരുന്നു. ആധികാരിക സ്രോതസ്സകളില്‍നിന്നാണ് വിവരങ്ങളെന്നു വിശദീകരിച്ചുകൊണ്ട് ബി.ബി.സി ഡോക്യുമെന്ററിയില്‍ ഉറച്ചുനില്‍ക്കുകയും ചെയ്തു. തങ്ങള്‍ കൂട്ടക്കൊല നടത്തുന്നവരല്ലെന്നും ആരെങ്കിലും അങ്ങനെ ചെയ്തിട്ടുണ്ടാകാമെന്നും സ്ഥാപിക്കാനായിരുന്നു ജൂതന്മാരുടെശ്രമം. മരുഭൂ പട്ടണത്തില്‍ ഇരുപതിനായിരത്തിലേറെ പേരെ ഉള്‍ക്കൊള്ളാന്‍ സാധ്യമല്ലെന്ന വാദവും ഉന്നയിച്ചിരുന്നു. ഡോക്യുമന്ററി സംഘം ബേത്ത് അര്‍ഷാം ബിഷപ്പ് 524 ല്‍ എഴുതിയ രേഖക്കു പുറമെ, ഒട്ടേറെ ചരിത്രകാരന്മാരെ ഉദ്ധരിച്ചുകൊണ്ടാണ് എതിര്‍ വാദങ്ങളുടെ മുനയൊടിച്ചത്.
വിശുദ്ധ ഖുര്‍ആനിലെ 105-ാം അധ്യായമായ അല്‍ ഫീലില്‍ പരാമര്‍ശിച്ചിരിക്കുന്ന ആനക്കലഹ സംഭവത്തിലെ നായകനായ അബ്‌റഹത്തിനെയാണ് അബ്‌സീനിയന്‍ രാജാവ് നജ്ജാശി തന്റെ പ്രതിനിധിയായി പിന്നീട് നജ്‌റാനില്‍ നിയോഗിച്ചത്. അബ്‌സീനിയക്കാര്‍ ഇവിടെ കഅ്ബയുടെ മാതൃകയില്‍ ഒരു കെട്ടിടമുണ്ടാക്കി അതിനു മുഖ്യസ്ഥാനം നല്‍കാന്‍ ശ്രമിച്ചിരുന്നു. തലപ്പാവ് ധരിച്ച ബിഷപ്പുമാര്‍ പുണ്യസ്ഥലമായി പ്രഖ്യാപിച്ച ഇവിടേക്ക് റോമാ സാമ്രാജ്യവും സഹായങ്ങള്‍ എത്തിച്ചിരുന്നു. ഈ കഅ്ബയിലെ പുരോഹിതന്‍ ബിഷപ്പുമാരുടെ നേതാവായി മദീനയിലേക്ക് സംവാദത്തിനു വന്നതായി പ്രവാചക ചരിത്രത്തിലുണ്ട്. പ്രവാചകന്റെ പ്രബോധനത്തോടെ  ഉഖ്ദൂദുകാര്‍ ഇസ്‌ലാമിലേക്ക് വരികയായിരുന്നു. നജ്‌റാനില്‍ നിന്നുള്ള നിവേദക സംഘങ്ങള്‍ പലപ്പോഴായി പ്രവാചക സദസ്സില്‍ എത്തിയിരുന്നതായി ചരിത്രരേഖകളിലുണ്ട്. പുരാവശിഷ്ടങ്ങളില്‍ നജ്‌റാനില്‍ ആദ്യമായി സ്ഥാപിക്കപ്പെട്ട പള്ളിയുടെ തറയും കാണാം.
കിടിലം കൊള്ളിക്കുന്ന ചരിത്രശേഷപ്പ് പേറി നില്‍ക്കുന്ന നജ്‌റാനിലും ധാരാളം മലയാളികള്‍ ജോലി നോക്കുന്നു. ചിലപ്പോള്‍ കേരളത്തിലെ അതേ കാലാവസ്ഥ സമ്മാനിക്കുന്ന ഇവിടെ നാട്ടിലെ പോലെ കപ്പയും വാഴയും നട്ട് ഗൃഹാതുരത്വം മറക്കാന്‍ ശ്രമിക്കുന്നു അവര്‍. കാലവസ്ഥയും അണക്കെട്ടും വെള്ളം ഫലപ്രദമായി ഉപയോഗിക്കാനുള്ള സംവിധാനങ്ങളും നജ്‌റാനെ സൗദി അറേബ്യയിലെ മറ്റു മരൂുഭൂ പ്രദേശങ്ങളില്‍നിന്ന് വ്യതിരിക്തമാക്കക്കുന്നു. പര്‍വതനിരകളാല്‍ ചുറ്റപ്പെട്ട ഇവിടെ പച്ചപ്പ് നിറഞ്ഞ വിസ്തൃതമായ പാടങ്ങളോടൊപ്പം പുരാതന വാസ്തുവിദ്യ മുഴച്ചുനില്‍ക്കുന്ന കെട്ടിടങ്ങളും കാഴ്ചകളാണ്. പര്‍വതനിരകളിലെ കനത്ത മഴ പാറകള്‍ക്കിടയിലൂടെ അനുഗ്രഹമായി താഴ്‌വരകളെ നനക്കുമ്പോള്‍ നജ്‌റാന്‍ ഒരു കാര്‍ഷിക നഗരമായി മാറുന്നു. ഉഖ്ദൂദിനു പുറമെ, നജ്‌റാന്‍ അണക്കെട്ടും പരമ്പരാഗത ചന്തയും അല്‍ ആന്‍ കൊട്ടാരവും മ്യൂസിയവും പാറകളില്‍നിന്ന് ജലമൊഴുകുന്ന താഴ്‌വരകളും ഇവിടേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്നു. അബഹയില്‍നിന്ന് 280 കി.മീ കിഴക്കുള്ള നജ്‌റാനിലേക്ക് സൗദിയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് വിമാന സര്‍വീസുണ്ട്.
പ്രബോധനം പ്രസിദ്ധീകരിച്ച യാത്ര



Related Posts Plugin for WordPress, Blogger...