5/10/09

ലാസിം സബബ്‌ -കാരണം നിര്‍ബന്ധം

ഫയല്‍ വലിച്ചെറിഞ്ഞുകൊണ്ട്‌ മല്‍ബു പിറുപിറുത്തു.
ലാസിം സബബ്‌.
മുറിയില്‍ കാത്തുനിന്നിരുന്ന സഹ മല്‍ബുകള്‍ക്കൊന്നും കാര്യം പിടികിട്ടിയില്ല.
കൂട്ടത്തില്‍ ബഖാലയില്‍ ജോലി ചെയ്യുന്ന അയമൂട്ടി അതു തിരിച്ചറിഞ്ഞു.
അതാണോ കാര്യം?
ഇതു തന്നെയല്ലേ പണ്ടേയുള്ള നിയമം. പിന്നെ ആരാ പറഞ്ഞത്‌ മാറീന്ന്‌.
പുതിയവരും പഴയവരുമായ മല്‍ബുകളെല്ലാം കാതോര്‍ത്തു.
അയമൂട്ടി ചോദിച്ചു: നീ അവിടെ അറബി പറഞ്ഞിരുന്നോ?
രാവിലെ വെറും ചായ മാത്രം കുടിച്ച്‌ മഹാ ദൗത്യത്തിനിറങ്ങി നിരാശനായി തിരിച്ചെത്തിയ മല്‍ബു തലയാട്ടിക്കൊണ്ടു പറഞ്ഞു. ഇല്ല.
അറബി പറയരുതെന്ന്‌ നിങ്ങള്‍ മാത്രമല്ല, സബ്‌അ സിത്തീനും പറഞ്ഞിരുന്നു.
സബ്‌അ സിത്തീന്‍ -അറുപത്തിയേഴ്‌
ആരുടെ പേരാ ഇത്‌.
കോട്ടയത്തെ അച്ചായന്‍ സെബാസ്റ്റ്യന്‍.
സെബാസ്റ്റ്യന്‍ സബ്‌അ സിത്തീന്‍ ആയത്‌ വലിയ കഥയൊന്നുമല്ല.
കടലാസിനു വേണ്ടി കാത്തിരിക്കുകയായിരുന്നു സെബാസ്റ്റ്യന്‍. പലരുടേയും പേരുകള്‍ വിളിക്കുന്നു. തന്റെ പേര്‌ വിളിക്കുന്നില്ലെന്ന നിരാശയോടെ അക്ഷമനായി.
അവസാനം രണ്ടു മൂന്ന്‌ പേര്‍ ബാക്കിയായപ്പോഴാണ്‌ കൂട്ടത്തില്‍ ഒരാള്‍ അന്വേഷിച്ചത്‌.
എന്താ നിങ്ങളുടെ പേര്‌?
സെബാസ്റ്റ്യന്‍
കൈയിലുണ്ടായിരുന്ന കടലാസ്‌ വാങ്ങി നോക്കി.
ഓ സബഅ സിത്തീന്‍.
ഇത്‌ ഒരു മണിക്കൂര്‍ മുമ്പേ ഇവിടെനിന്ന്‌ പല തവണ വിളിക്കുന്നത്‌ കേട്ടല്ലോ?
ഒരു മണിക്കൂര്‍ കാത്തുനിന്നെങ്കിലും സെബാസ്റ്റ്യന്‍ കാര്യം സാധിച്ചത്‌ അറബി ഒരക്ഷരം പോലും ഉരിയാടാതെയായിരുന്നു.
അറബി ക്ലാസില്‍ പോയി പഠിച്ചിരുന്നെങ്കിലും അറിയാത്ത ഭാവത്തിലങ്ങനെ സബ്‌അ സിത്തീന്‍ നിന്നു.
മല്‍ബു കഥ തുടര്‍ന്നു.
പക്ഷേ എന്നോട്‌ അയാള്‍ അറബി മാത്രമേ പറഞ്ഞുള്ളൂ.
ഇംഗ്ലീഷില്‍ പലതും ചോദിച്ചു നോക്കിയെങ്കിലും അയാള്‍ ഒറ്റ അക്ഷരം ഇംഗ്ലീഷില്‍ ഇങ്ങോട്ടു പറഞ്ഞില്ല.
എല്ലാം അറബിയില്‍.
ദൂരെ ബോര്‍ഡ്‌ ചൂണ്ടി തഅ്‌ലീമാത്‌ എന്നും പറഞ്ഞു.
ഭാഷകള്‍ക്ക്‌ ഇങ്ങനെയൊരു സൗകര്യമുണ്ട്‌.
നല്ല ജ്ഞാനമുള്ള കാര്യമായാല്‍ പോലും ചിലപ്പോള്‍ മൗനം പാലിക്കേണ്ടിവരും. മൗനം വിദ്വാനു മാത്രമല്ല മല്‍ബൂനും ഭൂഷണമാകുന്ന സന്ദര്‍ഭങ്ങളുണ്ടാകുമെന്നര്‍ഥം. കയര്‍ത്തുകൊണ്ടിരിക്കുന്ന കഫീലിനു മുന്നിലും പൊരിവെയിലത്ത്‌ മോട്ടോര്‍ സൈക്കിളുമായി കാത്തുനിന്ന്‌ ഇരയെ കിട്ടിയല്ലോ എന്നു സന്തോഷിക്കുന്ന ട്രാഫിക്‌ പോലീസുകാരനു മുന്നിലും അന്യായമായി ആളാകാന്‍ ശ്രമിക്കുന്ന ഇടത്തരം ബോസുമാര്‍ക്കു മുന്നിലും എന്നുവേണ്ട അസമയത്ത്‌ സൂപ്പര്‍ മാര്‍ക്കറ്റിലേക്ക്‌ പോകാനിറങ്ങുന്ന മല്‍ബിക്കു മുന്നില്‍ പോലും മൗനം ആയുധമാക്കാം.
നിയമം മാറീന്ന വാര്‍ത്ത കേട്ട്‌ സന്തോഷിച്ച ആയിരങ്ങളില്‍ ഒരാളാണ്‌ മല്‍ബു.
ഭാര്യയേയും മക്കളേയും കൊണ്ടുവരാന്‍ പാങ്ങുണ്ടെങ്കിലും പ്രായമായ മാതാവിനെ തനിച്ചാക്കി എങ്ങനെ ആ കടുംകൈ ചെയ്യുമെന്ന ചിന്തയിലായിരുന്ന മല്‍ബുവിന്‌ സന്തോഷം പകര്‍ന്ന വാര്‍ത്തയായിരുന്നു അത്‌.
ആര്‍ക്കും വിസിറ്റിംഗ്‌ വിസ കിട്ടും.
കേട്ടവര്‍ കേട്ടവര്‍ ഓഫീസുകളില്‍നിന്ന്‌ ഓഫീസുകളിലേക്ക്‌ ഓടി.
അങ്ങനെ ഇന്റര്‍നെറ്റ്‌ വഴി അപേക്ഷ നല്‍കിയും ഓഫീസുകള്‍ കയറിയിറങ്ങിയും ഒരു വക വിസ കിട്ടുമെന്ന തോന്നാല്‍ പ്രതീക്ഷയായി കടല്‍ കടന്നപ്പോഴാണ്‌ മല്‍ബുവിനു മുന്നില്‍ അതു പൊട്ടീവീണത്‌.
ലാസിം സബബ്‌.
മാതാവിനെ എന്തിനു കൊണ്ടുവരുന്നുവെന്ന്‌ തെളിയിക്കണം. അതായത്‌ കാരണം നിര്‍ബന്ധം.
പൊട്ടനെപ്പോലെ നിന്ന മല്‍ബുവിന്‌ മുന്നില്‍ ഉദ്യോഗസ്ഥന്‍ വീണ്ടും വീണ്ടും ലാസിം സബബ്‌ ആവര്‍ത്തിച്ചു.
കാര്യവിവരമുള്ള അയമൂട്ടി പറഞ്ഞു.
മല്‍ബൂ നിനക്ക്‌ ഇനി ഒറ്റ വഴിയേയുള്ളൂ.
ആദ്യം മല്‍ബിയെ കൊണ്ടുവരിക. എന്നിട്ട്‌ പുഷ്‌പിണിയാക്കുക. പിന്നീട്‌ സര്‍ട്ടിഫിക്കറ്റുമായി ചെല്ലുക.
അപ്പോള്‍ സബബായി. വിസ റെഡി.

5/9/09

മല്‍ബുവിന്റെ തിരോധാനം

വലിയ ഭാണ്ഡങ്ങളുമായി നാട്ടില്‍ പോകുന്നവരോട്‌ അയാള്‍ക്ക്‌ പരമ പുഛമായിരുന്നു.
കുടുംബ ബന്ധവും സ്‌നേഹവും ഇങ്ങനെ വല്ലതുമൊക്കെ കൊണ്ടുപോയി കൊടുത്ത്‌ നേടേണ്ടതല്ലെന്നും അതു പ്രതിഫലേഛകളൊന്നുമില്ലാതെ, നിഷ്‌കളങ്കമായി നിര്‍ഗളിക്കേണ്ടതാണെന്നുമൊക്കെ ആദര്‍ശം പുരട്ടി അയാളുടെ നാവില്‍നിന്ന്‌ അടര്‍ന്നുവീഴുമ്പോള്‍ ലോറി മാറിപ്പോയി എന്ന പാട്ടു പാടിയാണ്‌ കൂട്ടുകാരനായ മല്‍ബു അതിനെ നേരിടുക.
രാത്രി ആയായാന്നേ എന്താ ചാക്കോച്ചാ. ഓ എന്തരു ചാക്കോച്ചാ.
ലോറി മാറിപ്പോയി..പ്രകൃതം മായിച്ചോനെ..
ചിന്താഭാരം റോഡില്‍ മാവോയിസം വീട്ടില്‍..
ചിന്താഭാരം ചിന്താഭാരം.. മൂങ്ങാക്കൂട്ടില്‍ ചാടി.
ഇവാന്‍ കുപ്പാലയുടെ റഷ്യന്‍ നാടോടി ഗാനം കേള്‍ക്കുമ്പോള്‍ മലയാളത്തില്‍ ഇങ്ങനെ ഈണത്തില്‍ തോന്നും എന്ന്‌ കണ്ടെത്തി ഏതോ മലയാളി വിദ്വാന്‍ ഇന്റര്‍നെറ്റില്‍ യൂ ട്യൂബിലൂടെ പ്രചരിപ്പിച്ച ഗാനമാണിത്‌.
മനസ്സിലാകാത്ത തത്വം പ്രസംഗിക്കുന്നവരോട്‌ പ്രതികരിക്കാന്‍ ഇതിലപ്പുറം നല്ല ഒരു പാട്ടില്ല.
മൗനം മല്‍ബൂന്‌ ഭൂഷണം എന്നറിയാത്തതുകൊണ്ടല്ല, ഇങ്ങനെയൊരു പാട്ടു പാടിയെങ്കിലും തനിക്കുമുണ്ട്‌ ചിന്താശേഷിയെന്നു തെളിയിച്ചില്ലെങ്കില്‍ പിന്നെ താനെന്തൊരു മല്‍ബു.
സ്‌നേഹം അനന്തമായി നിര്‍ഗളിക്കണമെന്ന്‌ പറയാറുള്ള ബുദ്ധിജീവി മല്‍ബു മര്യാദയെക്കുറിച്ചും പഠിപ്പിക്കാറുണ്ട്‌.
ഇംഗ്ലണ്ടിലെ ജന്‍ട്രിയുടെ കഥയാണ്‌ അതിനു പറയാറുള്ളത്‌.
ജന്‍ട്രി ചെറിയ ഒരു കുട്ടിയായിരുന്നു. ഒരു ദിവസം അവന്‍ അമ്മയോടൊപ്പം ബസില്‍ കയറി. സീറ്റ്‌ കണ്ടെത്താനുള്ള തിരക്കിനിടയില്‍ ഇരിക്കുകയായിരുന്ന ഒരാളുടെ ദേഹത്ത്‌ ചെന്ന്‌ തട്ടി.
സോറി, അറിയാതെ പറ്റിയതാണെന്നു പറഞ്ഞുകൊണ്ട്‌ ക്ഷമ ചോദിച്ചത്‌ യാത്രക്കാരന്‌ നന്നേ ബോധിച്ചു. അയാള്‍ കുട്ടിയെ അടുത്ത്‌ പിടിച്ചിരുത്തി പേരും വിലാസവുമൊക്കെ ചോദിച്ചറിഞ്ഞു. പിന്നെ എല്ലാ വര്‍ഷവം ജെന്‍ട്രിക്ക്‌ സമ്മാനം കിട്ടിത്തുടങ്ങി. ബസില്‍ വെച്ചു കണ്ട സഹോദരന്റെ വക എന്നു മാത്രമാണ്‌ അതിലൊക്കെയും എഴുതിയിരുന്നത്‌. പിറന്നാളുകളില്‍ മുറ തെറ്റാതെ വന്നുകൊണ്ടിരുന്നു സമ്മാനം. പതിനേഴ്‌ വയസ്സായപ്പോള്‍ ജെന്‍ട്രിയും കുടുംബവും തണുപ്പ്‌ കൂടിയ പ്രദേശത്തേക്ക്‌ താമസം മാറ്റി. കല്‍ക്കരി കത്തിക്കാതെ കഴിയാന്‍ പറ്റാത്ത വീടായിരുന്നു അത്‌. ഒരു ഐസ്‌ കൂടു തന്നെ. കല്‍ക്കരിയാണെങ്കില്‍ ആവശ്യത്തിനു കിട്ടാനുമില്ല.
അച്ഛനും അമ്മയും തണുത്തു വിറച്ച്‌ മരിച്ചുപോകുമെന്ന്‌ ഭയപ്പെട്ട ജെന്‍ട്രി കല്‍ക്കരിക്ക്‌ വേണ്ടി നെട്ടോട്ടമോടി. കല്‍ക്കരി കമ്പനിയില്‍ ഫോണ്‍ ചെയ്‌തപ്പോള്‍ സ്റ്റോക്കില്ലെന്നും കിട്ടിയാല്‍ അറിയിക്കാമെന്നും പറഞ്ഞ്‌ പേരും വിലാസവും എഴുതിയെടുത്തു.
രണ്ട്‌ മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ പുറത്ത്‌ ഒരു കാര്‍ വന്നു നില്‍ക്കുന്നു. അതില്‍നിന്ന്‌ ജെന്‍ട്രിക്ക്‌ എന്നെഴുതിയ ഏതാനും കല്‍ക്കരിച്ചാക്കുകള്‍ വീട്ടിലേക്ക്‌ എടുത്തു വെക്കുന്നു. ഇത്‌ ഞങ്ങളുടെ മാനേജര്‍ തന്നയച്ചതാണെന്നും ബസില്‍ വെച്ചു കണ്ട സഹോദരന്‍ തന്നയച്ചതാണെന്ന്‌ പറയാന്‍ എല്‍പിച്ചതായും അവ കൊണ്ടുവന്നവര്‍ പറഞ്ഞു.
സന്തോഷം കൊണ്ട്‌ സംസാരിക്കാന്‍ കഴിയാതായി ജെന്‍ട്രിക്ക്‌.
ചെറുപ്രായത്തില്‍ കാണിച്ച മര്യാദയുടെ ഫലം.
സ്‌നേഹത്തിന്റെയും മര്യാദയുടെയും കഥകള്‍ക്ക്‌ പഞ്ഞമില്ലാത്ത സഹമുറിയനായ ബുദ്ധിജീവിയോട്‌ മറ്റു മല്‍ബുകള്‍ക്ക്‌ സ്‌നേഹമില്ലാതിരിക്കാന്‍ കാരണം അയാള്‍ കുഞ്ഞാലിക്കുട്ടിയുടെ ആരാധകനായിരുന്നില്ല എന്നതു മാത്രമല്ല.
മറ്റുള്ളവരെ സ്‌നേഹത്തിന്റെ രസതന്ത്രം പഠിപ്പിക്കുന്ന ബുദ്ധിജീവിക്ക്‌ വ്യത്യാസങ്ങള്‍ പലതായിരുന്നു. കൂട്ടുകാര്‍ പ്‌രാന്തനെന്ന്‌ വിളിക്കുന്ന അയാള്‍ക്ക്‌ നാട്ടില്‍ പോകുന്നതിനേക്കാളേറെ സന്തോഷം നാട്ടില്‍ നിന്ന്‌ തിരിച്ചുവരുമ്പോഴായിരുന്നു. പ്രവാസ ലോകത്തേക്ക്‌ തിരിച്ചെത്തുമ്പോള്‍ ചിരിച്ചുകൊണ്ട്‌ വിമാനമിറങ്ങുന്ന ഒരേ ഒരാള്‍ എന്നു വേണമെങ്കില്‍ പറയാം.
അങ്ങനെ ഒരു നാള്‍ അപ്രത്യക്ഷനായ മല്‍ബു ബുദ്ധിജീവിയെ കുറിച്ച്‌ ആര്‍ക്കും ഒരു വിവരവുമില്ലാതായി.
അന്വേഷണത്തിനൊടുവില്‍ ഒമ്പതു മാസമായി ജയിലിലുള്ള അയാള്‍ക്ക്‌ ഇപ്പോഴും നിസ്സംഗത തന്നെ. ~
ങാ.., ഒമ്പതു മാസായി. രണ്ടു മാസം കഴിഞ്ഞാ ഇറങ്ങാനാകൂന്നാ തോന്നുന്നത്‌.
പുറംലോകവുമായി ബന്ധപ്പെടാന്‍ സഹ തടവുകാര്‍ക്ക്‌ മൊബൈല്‍ സേവനം നല്‍കുന്ന ബുദ്ധിജീവിയുടെ വാക്കുകള്‍ക്ക്‌ എന്തൊരു ലാഘവം!
ഇന്തോനേഷ്യന്‍ യുവതിയോടൊപ്പം പിടിയിലായ കഥാപുരുഷന്‌ നാട്ടിലേക്കുള്ള യാത്ര വിരസമായി തോന്നിയതിന്റെ ഗുട്ടന്‍സ്‌ അപ്പോഴാണ്‌ കൂട്ടുകാര്‍ക്ക്‌ പിടികിട്ടിയത്‌.
Related Posts Plugin for WordPress, Blogger...