9/27/09

സെബാസ്റ്റ്യന്‍ പോള്‍- പകയും ധര്‍മവും


പിന്തുണയ്ക്കുകയും സ്ഥാനമാനങ്ങള്‍ നല്‍കുകയും ചെയ്യുന്ന പാര്‍ട്ടിയുടെ വക്കാലത്ത് ഏറ്റെടുക്കുക അനിവാര്യമാണെന്ന് അഭിഭാഷകന്‍കൂടിയായ മുന്‍ എം.പി സെബാസ്റ്റ്യന്‍ പോളിന് അറിയാതിരിക്കില്ലല്ലോ? വക്കാലത്ത് ഏറ്റെടുക്കാന്‍ കഴിയില്ലെങ്കില്‍ കക്ഷിയെ ഒഴിവാക്കാതെ നിര്‍വാഹവുമില്ല. മറ്റാരുടെയും വക്കാലത്ത് ഏറ്റെടുക്കാതിരുന്നാല്‍ പോലും പിന്തുണക്കുന്നവരുടെ വാദങ്ങള്‍ക്ക് എതിര്‍വാദങ്ങള്‍ ഉന്നയിക്കുമ്പോള്‍ അല്‍പം കരുതിയിട്ടുതന്നെ വേണം.
സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഉപജാപക സംഘത്തിന്റെ പിടിയിലാണെന്ന് കണ്ടെത്താനുള്ള ദിവ്യദൃഷ്ടി സെബാസ്റ്റ്യന്‍ പോളിന് കഴിഞ്ഞ ദിവസം, അതായത് വെള്ളിയാഴ്ച ലഭിച്ചതാണെന്ന് കരുതാന്‍ ഒട്ടും ന്യായമില്ല. ഏറ്റവും ചുരുങ്ങിയത് കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എറണാകുളം മണ്ഡലത്തിലെ സ്ഥാനാര്‍ഥിയെ നിര്‍ണയിക്കുന്ന വേളയിലെങ്കിലും അദ്ദേഹത്തിനു ബോധ്യമായ സംഗതിയായിരിക്കണം അത്.
താന്‍ നയിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന് ഭാരമാകുമെന്നു കണ്ടെത്തിയ പിണറായിയുടെ ദീര്‍ഘദൃഷ്ടിയായിരിക്കണം പലവിധ സമ്മര്‍ദമുണ്ടായിട്ടും ഇക്കുറി സെബാസ്റ്റ്യന്‍ പോളിന് വോട്ട് ചോദിക്കാന്‍ ഇടവരുത്താതിരുന്നത്. ഇവിടെ നിറവേറ്റപ്പെട്ടിരിക്കുന്നത് പാര്‍ട്ടി ധര്‍മമാണ്. മാധ്യമ സ്വാതന്ത്ര്യ നിഷേധമല്ല.
പകയും വിദ്വേഷവും മാധ്യമ പ്രവര്‍ത്തകര്‍ക്ക് പാടില്ലെങ്കിലും തങ്ങള്‍ക്ക് ചേരുന്നതാണെന്ന് രാഷ്ട്രീയ പ്രവര്‍ത്തകര്‍ എപ്പോഴും തെളിയിച്ചുകൊണ്ടിരിക്കുന്നതാണ്.
പിണറായിയുടെ പകയാണോ സെബാസ്റ്റ്യന്‍ പോളിന്റെ പകയാണോ ജയിക്കേണ്ടതെന്ന് സി.പി.എമ്മിന്റെ ചരിത്രവും ആ പാര്‍ട്ടി ഇന്നകപ്പെട്ട പ്രതിസന്ധിയും മുന്നില്‍വെച്ച് കണ്ടെത്തേണ്ടതാണ്. വ്യക്തികളെ അവഹേളിക്കരുതെന്ന ധര്‍മത്തെക്കുറിച്ച് പലപ്പോഴും വാചാലനാകാറുള്ള സെബാസ്റ്റ്യന്‍ പോള്‍ കൊണ്ടുനടക്കുന്ന പൂച്ചയുടെ നിറം കണ്ടെത്താനുള്ള ശ്രമമാണ് ദേശാഭിമാനി ലേഖനത്തിലൂടെ നടത്തിയത്. അതാകട്ടെ, ഉണ്ട ചോറിനു നന്ദി കാണിക്കാത്തയാളെന്ന് ഏറ്റവും ചുരുങ്ങിയത് സാധാരണക്കാരായ പാര്‍ട്ടിക്കാരെെയങ്കിലും ധരിപ്പിക്കാന്‍ സെബാസ്റ്റ്യന്‍ പോള്‍ നടത്തിയ ശ്രമത്തിലൂടെ വിളിച്ചു വരുത്തിയതും.
സി.പി.എമ്മിനും സെബാസ്റ്റ്യന്‍ പോളിനും അറിയാമായിരുന്ന വഴിപിരിയല്‍ പൊതുസമൂഹത്തിന് കൂടി ബോധ്യപ്പെടുത്തേണ്ട ഘട്ടമായെന്നു മാത്രം.
മാധ്യമ സിന്‍ഡിക്കേറ്റിനെക്കുറിച്ചുള്ള ആരോപണങ്ങളും വിവാദവും സി.പി.എം നേരത്തെ തന്നെ തുടങ്ങിവെച്ചതാണ്. രണ്ടു വര്‍ഷം മുമ്പ് സെബാസ്റ്റ്യന്‍ പോളിലെ രാഷ്ട്രീയ പ്രവര്‍ത്തകനും മാധ്യമ പ്രവര്‍ത്തകനും തമ്മില്‍ ഏറ്റുമുട്ടിയപ്പോള്‍ അദ്ദേഹത്തെ പിണറായി വിജയന്‍ ശാസിച്ചതായിരുന്നു. പത്രക്കാര്‍ സി.ഐ.എയുടെ പണം പറ്റിയിട്ടില്ലെന്ന് സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞപ്പോഴായിരുന്നു അത്.
ക്രൈസ്തവ സമുദായത്തിലേക്ക് പാലം പണിതതുകൊണ്ടോ എറണാകുളത്ത് അവിശ്വസനീയ ജയം നേടിക്കൊടുത്തതുകൊണ്ടോ പാര്‍ട്ടി നിലപാടുകളെ പരസ്യമായി ചോദ്യം ചെയ്യുന്ന ഒരാളെ പാര്‍ട്ടി വെച്ചു പൊറുപ്പിക്കുമോ? പുരക്കുനേരെ ചായുന്ന മരം വെട്ടാതെ പിന്നെ എന്തു ചെയ്യും?
പാര്‍ട്ടിയുമായുള്ള ബന്ധങ്ങള്‍ ഉപേക്ഷിച്ചുകൊണ്ട് മാധ്യമ സ്വാതന്ത്ര്യത്തിനുവേണ്ടി നിലകൊള്ളാന്‍ ഇനി സമ്പൂര്‍ണ സ്വാതന്ത്ര്യം.

9/20/09

കൂട്ടം തെറ്റിയ കുഞ്ഞ്

അത്വിയ്യയിട്ട മൈലാഞ്ചി കഴുകാനുള്ള അഫ്രയുടെ കാത്തിരിപ്പ്

എല്ലാവര്‍ക്കും പെരുന്നാള്‍ ആശംസകള്‍.
രാവിലെ കുടുംബത്തോടൊപ്പം പെരുന്നാള്‍ നമസ്കാരത്തിനായി ഈദ് ഗാഹില്‍ ചെന്നപ്പോള്‍
കൂട്ടം തെറ്റിയ ഒരു കുഞ്ഞിന്റെ മുഖഭാവങ്ങള്‍ എനിക്ക് കൗതുകമായി.
അണിയായി ഇരുന്ന ആള്‍ക്കൂട്ടത്തിനിടയിലൂടെ അവന്റെ പിതാവ് തേടിയെത്തുമെന്ന് ഉറപ്പായിരുന്നതുകൊണ്ടു തന്നെ അവന്റെ മുഖത്ത് മാറി മാറി പ്രകടമായ ഭാവങ്ങളില്‍ തന്നെയായി എന്റെ ശ്രദ്ധ.
പെരുന്നാള്‍ നമസ്കാരം കഴിഞ്ഞ് ഇമാം പ്രസംഗം തുടങ്ങിയപ്പോഴാണ് കരഞ്ഞു കരഞ്ഞില്ല എന്ന മട്ടിലൂള്ള അവന്റെ മുഖം ശ്രദ്ധയില്‍ പെട്ടത്.
അവനെ ഉയര്‍ത്തിപ്പിടിച്ചാല്‍ ദൂരെ എവിടെ നിന്നെങ്കിലും ബന്ധുക്കള്‍ എത്തുമല്ലോ എന്നു കരുതി കൈ ആഞ്ഞപ്പോഴേക്കും തൊട്ടുമുമ്പത്തെ നിരയിലെ ഒരു ആജാനുബാഹു ആ ദൗത്യം ഏറ്റെടുത്തു.
ഒക്കത്തെടുത്ത ഉടന്‍ ആ സുന്ദരമുഖത്ത് അദ്ദേഹം സമ്മാനിച്ച ചുംബനം അവന്റെ ചകിതമായ മനസ്സിനെ പാതി തണുപ്പിച്ചുവെന്നു തോന്നി. കളഞ്ഞുപോയ കുഞ്ഞിനെ തിരികെ കിട്ടിയെന്ന നിലയിലായിരുന്നു അദ്ദേഹത്തിന്റെ സ്‌നേഹപ്രകടനമെന്നതിനാല്‍ ചുറ്റുമുള്ളവര്‍ക്ക് അത് അയാളുടെ കുട്ടിതെന്ന എന്നു തോന്നിയിരിക്കാം.
റമദാന്‍ വ്രതത്തിലൂടെ നേടിയെടുത്ത അച്ചടക്കവും കരുത്തും തുടര്‍ ജീവിതത്തിലും നിലനിര്‍ത്തണമെന്ന ആഹ്വാനത്തോടെ ഇമാം പ്രസംഗം തുടര്‍ന്നപ്പോഴും എന്റെ കണ്ണുകള്‍ അവന്റെ കുഞ്ഞിക്കണ്ണുകളിലേക്കായിരുന്നു. നിമിഷങ്ങളുടെ വ്യത്യാസത്തില്‍ ഒട്ടേറെ ഭാവങ്ങള്‍ പ്രകടമായെങ്കിലും അവന്‍ കരഞ്ഞില്ല.
അല്‍പ സമയത്തിനകം മറ്റൊരു ദിശയില്‍നിന്ന് വന്ന പിതാവിനെ കണ്ടപ്പോള്‍ കുഞ്ഞുമോന്റെ മുഖത്ത് പ്രകടമായ പുഞ്ചിരി ഇപ്പോഴും എന്റെ മനസ്സില്‍ തങ്ങി നില്‍ക്കുന്നു.
പെരുന്നാള്‍ സന്തോഷങ്ങളൊക്കെ പങ്കിട്ട് മെയില്‍ തുറന്ന് നോക്കിയപ്പോഴാണ് സുഹൃത്ത് അത്വിയ്യ അയച്ച ഫോട്ടോ കണ്ടത്.
പെരുന്നാള്‍ തലേന്ന് മകള്‍ അഫ്രാഹ് ഫാത്തിമക്ക് അത്വിയ്യ മൈലാഞ്ചി ചോപ്പണിയിച്ച ചിത്രമായിരുന്നു അത്. ദല്‍ഹിക്കാരി അത്വിയ്യ പത്രങ്ങളിലെഴുതുന്ന കോളങ്ങള്‍ പോലെ മനോഹരം തന്നെ ഈ മൈലാഞ്ചി സൗന്ദര്യവും.
ചിത്രത്തിലെ അഫ്രയുടെ മുഖത്ത് നോക്കിയപ്പോള്‍
ഈദ് ഗാഹില്‍ കൂട്ടം തെറ്റിയ കുഞ്ഞിന്റെ മുഖം തന്നെ വീണ്ടും മനസ്സിലേക്ക്.
ഇത്തവണ റമദാനില്‍ കുടുംബത്തോടൊപ്പം വിശുദ്ധ ഹറമില്‍ ഉംറ നിര്‍വഹിക്കാന്‍ ചെന്നപ്പോള്‍ ഞങ്ങളെ കണ്ണീരിന്റെ വക്കോളമെത്തിച്ച് അഫ്ര മോളും അല്‍പനേരം അപ്രത്യക്ഷയായിരുന്നു. കൂട്ടം തെറ്റി ജനക്കൂട്ടത്തില്‍ അലിഞ്ഞുചേര്‍ന്ന അഫ്രയെ കണ്ടെത്താനെടുത്ത അരമണിക്കൂര്‍.
ചിന്തിക്കാന്‍ കൂടി വയ്യ.
അഫ്രയും കരഞ്ഞിരുന്നില്ല. കരച്ചിലിന്റെ വക്കോളമെത്തിയതേയുള്ളൂ.
ഒന്നാം ക്ലാസുകാരി അഫ്ര എന്റെ മൊബൈല്‍ നമ്പര്‍ കാണാതെ പഠിച്ചപ്പോള്‍ വലിയ സന്തോഷത്തിലായിരുന്നു. ഹറമില്‍വെച്ച് ഞാന്‍ ഒരിക്കല്‍ കൂടി ചോദിച്ചു. മൊബൈല്‍ നമ്പര്‍ ഓര്‍മയില്ലേ..
എന്നാ പറഞ്ഞേ…
സീറോ ഫൈവ് സീറോ.. അവള്‍ പറഞ്ഞു തുടങ്ങി.
കരഞ്ഞു കലങ്ങിയ അവളുടെ കണ്ണുകളിലേക്ക് നോക്കി ഏതോ ഒരു സഹോദരന്‍ മോളേ വീട്ടിലെ ഫോണ്‍ നമ്പര്‍ അറിയുമോ എന്നു ചോദിക്കുന്ന ദൃശ്യമായിരുന്നു എന്റെ മനസ്സില്‍.
മൂത്ത മകന്‍ അമീനും രണ്ടു തവണ കൂട്ടം തെറ്റി ഞങ്ങള്‍ക്ക് കണ്ണീരു സമ്മാനിച്ചിട്ടുണ്ട്. പക്ഷേ, മണിക്കൂറുകള്‍ക്കകം ആ പരീക്ഷണങ്ങളില്‍നിന്ന് ഞങ്ങള്‍ മോചിതരായി.
മക്കയിലെ ചരിത്രപധാന സ്ഥലങ്ങള്‍ സന്ദര്‍ശിക്കുമ്പോഴായിരുന്നു അത്. ഹിറാ ഗുഹ കയറി തളര്‍ന്ന്, ഛര്‍ദിച്ച് അവശനായ അവനെ ബസില്‍ ഇരുത്തി ഞങ്ങള്‍ ഹറമില്‍ ജുമുഅ നമസ്കാരത്തിനു പോയതായിരുന്നു. ബസ് അവിടെ തന്നെ ഉണ്ടാകുമെന്ന് ഡ്രൈവര്‍ നല്‍കിയ വാക്കുകള്‍ വിശ്വസിച്ച ഞങ്ങള്‍ക്ക് പിന്നെ കരയാനായിരുന്നു വിധി. ബസ് അവിടെനിന്ന് നീക്കിയപ്പോള്‍ ബസില്‍ ഉണ്ടായിരുന്ന മറ്റുള്ളവരോടൊപ്പം ഇറക്കി വിട്ട അമീന്‍ കൂട്ടം തെറ്റി.
മൂന്ന് തവണ ഞാന്‍ ഹറമിലേക്കും തിരിച്ചും നടന്ന് നിരാശനായി മടങ്ങി ബസിനു സമീപമെത്തിയപ്പോഴേക്കും അതാ നില്‍ക്കുന്നു അമീന്‍.
ബസ് നിര്‍ത്തിയിരുന്ന സ്ഥലം ഏകദേശം പറഞ്ഞു കൊടുത്ത് ഒരു മലപ്പുറം സ്വദേശിയുടെ സഹായത്തോടെയാണ് അവന്‍ തിരികെ എത്തിയത്.
മദീന സന്ദര്‍ശനത്തിലായിരുന്നു രണ്ടാമത്തെ കൂട്ടം തെറ്റല്‍. പലതവണച്ചുറ്റിത്തിരഞ്ഞ് തെരഞ്ഞ ഞങ്ങളുടെ കണ്‍മമ്പില്‍ തന്നെ അവന്‍ എത്തിപ്പെട്ടു.
പെരുന്നാള്‍ നമസ്കാരം കഴിഞ്ഞ് അമീന്‍ ഈദ് ഗാഹില്‍.





Related Posts Plugin for WordPress, Blogger...