12/26/10

ലക്കി നമ്പര്‍

അസമയത്ത് മല്‍ബുവിനെ തേടി വന്നതാരാണ്?
പഴഞ്ചന്‍ വാതിലിലെ മങ്ങിയ ലെന്‍സിലൂടെ അന്തേവാസികളില്‍ ഓരോരുത്തര്‍ മാറി മാറി നോക്കി. ആര്‍ക്കും എവിടെയും കണ്ടു പരിചയമില്ല. ചുവന്നു തുടുത്ത മുഖം. നീട്ടിവളര്‍ത്തിയ മുടി പിന്നോട്ട് ഇട്ടിരിക്കുന്നു. മാറി മാറി നോക്കിയിട്ടും മറ്റൊരാളോട് വിവരിക്കാന്‍ തക്കവിധം ശരിക്കും ദൃശ്യം ക്ലിയറാകുന്നില്ല. ഈ ഡോര്‍ ലെന്‍സ് മാറ്റാന്‍ പറഞ്ഞിട്ട് കുറേ നാളായി. ആരും കേട്ടില്ല.
സ്ത്രീയുടെ എല്ലാ ഹാവ ഭാവങ്ങളുമുണ്ട്. ഒട്ടുമില്ല മീശ. പര്‍ദ ധരിക്കാത്തതുകൊണ്ട് സ്ത്രീയല്ല എന്നുറപ്പിക്കാം.
യു മീന്‍ ചാന്തു പൊട്ട്.
എന്നൊന്നും പറയാനൊക്കില്ല. വേണമെങ്കില്‍ ആണ്‍വേഷം കെട്ടിയ സ്ത്രീയെന്നു വിശേഷിപ്പിക്കാം.
എന്നാലും ഒന്ന് വാതില്‍ തുറന്നു നോക്കാമായിരുന്നു. നിങ്ങള്‍ ഇത്രയും പേര്‍ ഉണ്ടായിരുന്നല്ലോ ഇവിടെ.
പേടിക്കുടലന്മാര്‍.
നിനക്കതു പറയാം. ഇതുപോലെ അസമയത്തു തന്നാ ഓരോ വയ്യാവേലി കയറിവരുന്നത്.
ആദ്യം ഒരാള്‍ വരും. ഫ്‌ളാറ്റിലെ ആരുടെയെങ്കിലും പേരായിരിക്കും പറയുക. വാതില്‍ തുറന്നാല്‍ അറിയാം പിന്നാലെ ആരൊക്കെയാ കയറിവരികയെന്ന്. എത്രയെത്ര അനുഭവങ്ങള്‍. ഞങ്ങള്‍ ചെയ്തതു തന്നെയാണ് ശരി.
ആഗതന്‍ മല്‍ബുവിനെയാണ് അന്വേഷിച്ചത്.
ആരാണ് എന്നു ചോദിച്ചപ്പോള്‍ സദീക്ക് എന്നായിരുന്നു മറുപടി.
ഉച്ചാരണത്തില്‍ ഫിലിപ്പിനോയോടാണ് സാമ്യം. ഉറപ്പിച്ചു പറയാന്‍ പറ്റില്ല. നേപ്പാളിയാകാം, ഇന്തോനേഷിയാകാം, ചൈനക്കാരനാകാം, ചിലപ്പോള്‍ അറബി തന്നെയാകാം.
ഇനി മല്‍ബുവാണ് ഉത്തരം പറയേണ്ടത്. ആരാണ് ഈ സുഹൃത്ത് ? അയാള്‍ക്ക് എന്തിന് ഈ ഫ്‌ളാറ്റ് പറഞ്ഞു കൊടുത്തു ?
ചട്ടലംഘനമാണിത്. അപരിചിതരെ ഫ്‌ളാറ്റിലേക്ക് കൊണ്ടുവരാന്‍ പാടില്ല എന്നതു ചട്ടം നമ്പര്‍ മൂന്നാണ്. അടച്ച വാടക പോലും തിരികെ നല്‍കാതെ തൂക്കിയെറിയാം പുറത്തേക്ക്.
പറയൂ. ആരായിരുന്നു അത്. എന്തിനു നിന്നെ തേടി വന്നു. എന്താണ് ഇടപാട്? ഇനിയും വരാനാണോ അയാള്‍ പോയിരിക്കുന്നത് ?
നോ ഐഡിയ. എനിക്കൊന്നും മനസ്സിലാകുന്നില്ല. ഞാന്‍ ആര്‍ക്കും ഫ്‌ളാറ്റിന്റെ അഡ്രസ്സ് കൊടുത്തിട്ടില്ല. അങ്ങനെ എനിക്കൊരു സദീക്കുമില്ല. ഇവിടെയെത്തി ആറു മാസം തികഞ്ഞിട്ടില്ല. ഓഫീസിനു പുറത്ത് ആകെ പരിചയമുള്ളവര്‍ ഈ നിങ്ങളാണ്. ഫ്‌ളാറ്റ്, ഓഫീസ് പിന്നെയും ഫ്‌ളാറ്റ് ഇതാണ് എന്റെ രീതി. പിന്നെ എനിക്കെങ്ങനെ സുഹൃത്തുണ്ടാവും?
അപ്പോള്‍ സംശയിച്ചതു തന്നെയാണ് ശരി. എന്തോ ഒരു ചതിയുണ്ട്. മീത്തലെ അയമുവിന്റെ ഫ്‌ളാറ്റിലും ഇങ്ങനെയാണല്ലോ സംഭവിച്ചത്. ആദ്യം അപരിചിതനായ ഒരു മല്‍ബുവാണ് വന്നത്. പച്ചമലയാളം കേട്ടപ്പോള്‍ മറ്റൊന്നും സംശയിക്കാതെ അവര്‍ വാതില്‍ തുറന്നു കൊടുത്തു. പിന്നാലെ മുറിയിലേക്ക് കയറിയത് മൂന്ന് സി.ഐ.ഡികള്‍, അതും ഒറിജിനലിനെ വെല്ലുന്നവര്‍. ഇഖാമയടക്കം സകലതും വാരിയശേഷമാണ് ആദ്യം മുട്ടിവിളിച്ചയാളും വ്യാജ മല്‍ബുവായിരുന്നുവെന്ന് മനസ്സിലായത്.
അറബികള്‍ ഇത്രയും സൂപ്പറായി മലയാളം പറയുമോ എന്ന് അയമുവിന് ഇനിയും വിശ്വസിക്കാന്‍ കഴിഞ്ഞിട്ടില്ല.
ഇനിയിപ്പോള്‍ നമ്മള്‍ ജാഗ്രത പാലിക്കണം. ഈ ഫ്‌ളാറ്റ് ആരോ നോട്ടമിട്ടു കഴിഞ്ഞു. ഏതു സമയത്തും അവരുടെ രണ്ടാം വരവുണ്ടാകും. ചില ഏര്‍പ്പാടുകളൊക്കെ നമ്മള്‍ ചെയ്‌തേ പറ്റൂ. ആദ്യം വാതിലിന്റെ ഈ ലെന്‍സൊന്ന് മാറ്റി തെളിച്ചമുള്ളത് വെക്കണം. പുറത്ത് ആരെങ്കിലും വന്നാലൊന്ന് ശരിക്ക് കാണുകയെങ്കിലും വേണമല്ലോ. അന്തേവാസികളില്‍ ആരും തന്നെ വാതിലില്‍ മുട്ടുകയോ ബെല്ലടിക്കുകയോ ചെയ്യരുത്. താക്കോല്‍ ഉണ്ടെങ്കില്‍ ഫ്‌ളാറ്റില്‍ കയറാം. പോകുമ്പോഴും വരുമ്പോഴും ആരും പിന്തുടരുന്നില്ല എന്നുറപ്പ് വരുത്തണം. വിലപിടിപ്പുള്ള സാധനങ്ങള്‍ തല്‍ക്കാലം സുഹൃത്തുക്കളുടെ മുറിയിലേക്ക് മാറ്റണം. എ.ടി.എം കാര്‍ഡും ക്രെഡിറ്റ് കാര്‍ഡും ഓഫീസില്‍ സൂക്ഷിച്ചാല്‍ മതി. ഇഖാമ ഷര്‍ട്ടിന്റെ പുറത്തെ പോക്കറ്റില്‍ വെക്കരുത്. അതിനായി ഷര്‍ട്ടിന്റെയോ പാന്റ്‌സിന്റെയോ അകത്ത് രഹസ്യ പോക്കറ്റ് റെഡിയാക്കണം.
എല്ലാ നിര്‍ദേശങ്ങളും ഉടന്‍ പ്രാബല്യത്തില്‍ വന്നു. കൂടാതെ കണ്ണൂരുകാരന്‍ മല്‍ബുവിന്റെ വക മുന്‍വാതിലിന് വിലങ്ങനെ ഇരുമ്പു കൊണ്ടുള്ള ഒരു പട്ട കൂടി സ്ഥാപിച്ച് കൊളുത്തിട്ടു.
പ്രതീക്ഷിച്ചതുപോലെ തന്നെ, മൂന്നാം നാള്‍ അയാള്‍ വീണ്ടും വന്നു. നട്ടുച്ച നേരത്ത്. ആദ്യം കണ്ടത് നേരത്തെ അന്വേഷിച്ചുവന്ന, അതേ മല്‍ബു തന്നെ. ഓഫീസില്‍നിന്ന് ഉച്ചഭക്ഷണത്തിനായി നടന്നു വരികയായിരുന്നു മല്‍ബു.
ഫ്‌ളാറ്റിനു പുറത്ത് കുറച്ചു മാറിയായിരുന്നു അപരിചിതന്റെ നില്‍പ്.
ഭയം കാരണം മൊബൈല്‍ ഫോണ്‍ ഓഫീസില്‍ വെച്ചിട്ടാണ് വന്നത്. അതു കൊണ്ടുതന്നെ ഫ്‌ളാറ്റിലുള്ളവരെ അറിയിക്കാന്‍ ഒരു വഴിയുമില്ല. അല്‍പം പേടിയോടെയാണെങ്കിലും മല്‍ബു നടന്നടുത്തു. ആകാംക്ഷയോടെ കണ്ണുകളയച്ചു. എവിടെയും കണ്ടതായി ഓര്‍ക്കുന്നില്ല.
പക്ഷേ, അപരിചിതന്‍ സദീക്ക് എന്നു വിളിച്ചുകൊണ്ട് നേരെ മുന്നിലേക്ക്. ഒന്നു പകച്ചുപോയെങ്കിലും പേടിക്കാനില്ല. പെണ്ണും മണ്ണാങ്കട്ടയുമൊന്നുമല്ല, സുന്ദരനായ ഒരു ഫിലിപ്പിനോ.
സദീക്ക് എന്നെ ഓര്‍മയില്ലേ? ദൂരേക്ക് കൈചൂണ്ടി അതല്ലേ നിങ്ങടെ ഓഫീസ്. ഞാന്‍ കഴിഞ്ഞയാഴ്ച അവിടെ വന്നിരുന്നു. കെ.എഫ്.സിയുമായി. ഓര്‍മയുണ്ടോ?
ആര് ഇതൊക്കെ ഓര്‍മിച്ചുവെക്കുന്നു. ഏതോ മാനേജര്‍ക്ക് ഏതോ ഫിലിപ്പിനോ കെ.എഫ്.സി കൊണ്ടുവന്നു. തനിക്കതിലെന്തു കാര്യം?
ങാ ഓര്‍മയുണ്ട്. എന്നങ്ങു കാച്ചി. ഇപ്പോള്‍ എന്തു വേണം?
എനിക്കൊരു മൂന്ന് നമ്പര്‍ കൂടി പറഞ്ഞു തരണം. അന്നു നിങ്ങള്‍ പറഞ്ഞുതന്ന മൂന്നക്കം എനിക്ക് ഭാഗ്യമായി.
മല്‍ബുവിന് എന്നിട്ടും മെല്ലെയേ കത്തിയുള്ളൂ.
അന്ന് ഓഫീസില്‍ വന്ന ഫിലിപ്പിനോ ഒരു മൂന്ന് നമ്പര്‍ പറയാന്‍ ആവശ്യപ്പെട്ടിരുന്നു. വായില്‍ തോന്നിയ 956 അങ്ങു പറഞ്ഞു കൊടുത്തു.
എന്തിനാ നമ്പര്‍ എന്നു ചോദിച്ചപ്പോള്‍ അതൊക്കെയുണ്ട് എന്നു പറഞ്ഞു മടങ്ങിപ്പോയ ഫിലിപ്പിനോ ആണ് ഇപ്പോള്‍ മുന്നില്‍. പ്ലീസ്... ഒരു മൂന്ന് നമ്പര്‍ കൂടി പറ, പ്ലീസ്. നിങ്ങളൊരു ലക്കിയാണ്. ഫിലിപ്പിനോ കെഞ്ചി.
എന്തിനാ നമ്പര്‍ ? എങ്ങനെ ഭാഗ്യമായത്?
നിങ്ങള്‍ പറഞ്ഞുതന്ന ആ മൂന്നക്കം എഴുതിയാണ് കഴിഞ്ഞയാഴ്ച ഞാന്‍ തായ്‌ലന്റ് ലോട്ടറിയില്‍ പങ്കെടുത്തത്. ആയിരം റിയാലാണടിച്ചത്.
കേട്ടതോര്‍മയുണ്ട്. തായ്‌ലന്റ് ലോട്ടറിയില്‍ പങ്കെടുക്കാന്‍ നമ്പര്‍ അങ്ങോട്ടാണ് എഴുതിക്കൊടുക്കേണ്ടത്.
ഫ്‌ളാറ്റിന്റെ സുരക്ഷക്കായി ആയിരം റിയാല്‍ ഇവിടേം ചെലവായി മോനേ എന്നു മല്‍ബു പറഞ്ഞില്ല.
ഫിലിപ്പിനോ നീട്ടിയ കടലാസില്‍ എഴുതിക്കൊടുത്തു 256. ഫ്‌ളാറ്റിന്റെ എക്‌സ്ട്രാ സുരക്ഷക്കായി ഏര്‍പ്പെടുത്തിയ സംവിധാനങ്ങള്‍ക്ക് മല്‍ബു കൊടുക്കേണ്ട ഷെയറായിരുന്നു അത്.

12/19/10

രവിക്കും അഹമ്മദിനും ഹുറൂബ്


എല്ലാരും ഉണ്ടല്ലോ?

അയമു പച്ചച്ചെങ്കൊടി, ഉദയന്‍ ഇടപെടല്‍, ബൈജു പത്രാങ്കുരന്‍, ഹരി പിളര്‍പ്പന്‍,

മമ്മു കാലുവാരി, അന്ത്രു ബാഗുപിടിത്തക്കാരന്‍, ചവച്ചിറക്കി മല്‍ബു.

എന്താ ഇത്ര അമാന്തം, വേഗം വേഗം വര്വാ.

പന്തിക്കു മുമ്പ് ചര്‍ച്ചയിലേക്ക് കടക്കണം.

വളരെ ഗൗരവമായൊരു വിഷയം ആലോചിക്കാന്‍ വേണ്ടിയാണ് ഇന്നെല്ലാവരോടും ഇവിടെ വരാന്‍ പറഞ്ഞത്. എല്ലാവരും സശ്രദ്ധം കേള്‍ക്കേണ്ട സംഗതിയാണ്. ഒരാള്‍ കേട്ടില്ല, മനസ്സിലായില്ല, ആക്കിപ്പറഞ്ഞു എന്നൊന്നും പിന്നീട് പറയാന്‍ ഇടവരരുത്.

പത്രങ്ങളും ടി.വിയും നോക്കാന്‍ വയ്യാതായിരിക്കുന്നു. എവിടെ തിരിഞ്ഞു നോക്കിയാലും ഹുറൂബിന്റെ കാര്യേ കേള്‍ക്കാനുള്ളൂ.

ഇങ്ങനെ പോയാല്‍ നമ്മളെയൊക്കെ ഹുറൂബുകാര്‍ കൂട്ടം ചേര്‍ന്ന് വെട്ടിനുറുക്കി തിന്നാലും വലിയ അത്ഭുതമൊന്നും പറയാനുണ്ടാവില്യ. സാമൂഹിക സേവനം, രാഷ്ട്രീയ പ്രര്‍ത്തനം എന്നൊക്കെ പറഞ്ഞോണ്ടാണല്ലോ നമ്മുടെയൊക്കെ നില്‍പ്.

പ്രവാസികളുടെ ക്ഷേമാണല്ലോ എല്ലാരുടേയും ലക്ഷ്യം.

അക്കൂട്ടത്തില്‍ പത്രത്തിലൊരു ഫോട്ടോ, ടി.വിയിലൊരു ഡയലോഗ്, ഏറ്റവും കൂടിയാല്‍ എല്ലാരും കൂടിച്ചേര്‍ന്നുള്ള ഒരു ആദരവും പുരസ്‌കാര സമര്‍പ്പണവും. അതിലൊന്നും ആരെയും കുറ്റപ്പെടുത്താനൊന്നും പറ്റില്യ.

മത്സരമൊക്കെ വേണ്ടതുതന്നെ. സേവിക്കുന്നവര്‍ മത്സരിക്കുമ്പോള്‍ നേട്ടം സഹായം ആവശ്യമുള്ള പാവങ്ങള്‍ക്കു തന്നെ.

ലക്ഷങ്ങള്‍ ചെലവാക്കി തീര്‍ഥാടനത്തിനു വരുന്നവരെ സേവിക്കാനും സഹായിക്കാനും എന്തായിരുന്നു മത്സരം. ഹാജിമാര്‍ക്ക് വഴി പറഞ്ഞു കൊടുക്കുന്നതും തളര്‍ന്നുവീണ ഹാജിക്ക് കഞ്ഞി കൊടുക്കുന്നതും യഥാസമയം പത്രത്തിലും ടി.വിയിലുമെത്തിച്ച് നാലാളെ അറിയിക്കാനും കണ്ടു മത്സരം.

സേവിക്കാനൊരു ഹാജിയെ തേടി സേവകര്‍ മത്സരിച്ചപ്പോള്‍ പോലീസുകാരന്‍ ചോദിച്ചൂത്രെ- വഴി തെറ്റിയ ഒരാളെ ടെന്റിലെത്തിക്കാന്‍ എത്ര കാശാ വാങ്ങുന്നതെന്ന്. താന്‍ ഇന്നയാളാണെന്ന് പറഞ്ഞിട്ടും തളര്‍ന്നുവീണ ഹാജിയില്‍നിന്ന് പ്രതികരണമില്ലാതായപ്പോള്‍ നടന്നു തുടങ്ങിയ മല്‍ബുവിനോട് പോലീസുകാരന്‍ അങ്ങനെ ചോദിച്ചതില്‍ അത്ഭുതമൊന്നുമില്ല. മിസ്‌രി ഹാജിക്കെന്തിനു മല്‍ബു സേവനം? അയാള്‍ക്കെങ്ങനെ ബാഡ്ജ് തിരിയും?

കാടടച്ച് വെടിവെക്കരുത്. ഹാജി സേവനം പേരിനു വേണ്ടി ഉപയോഗിച്ചത് ആരാന്ന് വെച്ചാ തുറന്നങ്ങു പറയണം -മമ്മു കാലുവാരിക്ക് സഹിച്ചില്ല.

സേവക്കു പോകുന്നവര്‍ കുറച്ചു പബ്ലിസിറ്റി കൊതിക്കുന്നത് അത്ര വലിയ അപരാധമൊന്നുമല്ല. ബാഡ്ജും കുത്തി അവിടെ സ്വന്തക്കാരെയും കാത്തിരിക്കയായിരുന്നില്ല. സേവനം ചെയ്യുക തന്നെയായിരുന്നു -ബാഗു പിടിത്തക്കാരന്‍ അന്ത്രുവിന്റെ തകര്‍പ്പന്‍ മറുപടി.

വിഴുപ്പലക്കണ്ടാട്ടോ. ഇത്ര നിസ്സാരമായ കാര്യങ്ങള്‍ക്കുവേണ്ടി മത്സരിക്കാന്‍ തുടങ്ങിയാല്‍ എന്താകും പാവം പ്രവാസികളുടെ ഗതി?

മത്സരിക്കാന്‍ വേറെ എന്തൊക്കെ കിടക്കുന്നു. ഹുറൂബ് തന്നെയെടുക്കാം. ആയിരക്കണക്കിനാളുകളല്ലേ ഈ കെണിയില്‍ കുടുങ്ങിക്കിടക്കുന്നത്.

എല്ലാരും കൂടി മത്സരിച്ചാല്‍ എന്തെങ്കിലും ഒരു വഴി കണ്ടെത്താന്‍ കഴിയില്ലേ?

ഇതിലൊന്നും ചെയ്യാന്‍ കഴിയില്ലാട്ടോ. വരുമ്പോള്‍ സൂക്ഷിക്കണായിരുന്നു. അംബാസഡറുടെ നിലപാട് തന്നെയാ ശരി -ബൈജു പത്രാങ്കുരന്‍.

ഇങ്ങനെയൊരു ഗതിയിലകപ്പെടും എന്നു അറിഞ്ഞുകൊണ്ടല്ലല്ലോ പത്രാങ്കുരാ ഇങ്ങോട്ടാരും വരുന്നത്. വന്നു കുടുങ്ങിപ്പോകുവല്ലേ. പുറമെ ജോലിയെടുക്കുന്നതിനായി കഫീലിന് കൃത്യമായി കാശ് കൊടുക്കുന്നവര്‍ ഒരു സുപ്രഭാതത്തില്‍ ഹുറൂബാകുവാണല്ലോ. പണിക്കാരന്‍ ഓടിപ്പോയീന്ന് റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ സ്‌പോണ്‍സര്‍ക്ക് പുതിയ വിസക്ക് വഴി തുറക്കുന്നു.

പ്രവാസികളെ പൂര്‍ണാവകാശമുള്ളവരാക്കിയെന്നും പറഞ്ഞ് മന്ത്രിമാര്‍ ഇന്ദ്രപ്രസ്ഥത്തില്‍ വിശ്രമിക്കുകയാണല്ലോ? അവര്‍ക്ക് പണവും പിന്തുണയും തേടുന്നവര്‍ ഇവിടെയുണ്ടല്ലോ? എന്തുകൊണ്ട് സമ്മര്‍ദം ചെലുത്തുന്നില്ല -ഹരി പിളര്‍പ്പന്‍ ഗംഭീര പ്രസംഗം തുടങ്ങി.

പ്രവാസികള്‍ക്ക് വോട്ടവകാശം നേടിക്കൊടുത്തത് വലിയ കാര്യം തന്നെയാണ്. അതിനെ പരിഹസിക്കരുത് -അയമു പച്ചച്ചെങ്കൊടി ചാടി വീണു.

അതിന്റെ ക്രെഡിറ്റ് രവി സാറിനാ. വേറെ ആരും പങ്കുപറ്റേണ്ട -ഉദയന്‍ ഇടപെടല്‍ നിരുത്സാഹപ്പെടുത്തി.

ഇതിപ്പോ തര്‍ക്കം നീണ്ടു പോകാനേ തരമുള്ളൂ.

പരിഹാരത്തിന് എന്തേലും നടക്കണമെങ്കില്‍ രവീനേം അഹമ്മദിനേം ഇങ്ങോട്ടു കൊണ്ടുവന്ന് ഒന്നു ഹുറൂബ് ആക്കണം.

അതിനെന്താ ഒരു വഴി? അപ്പോഴേ അവര്‍ക്ക് ബോധ്യാകൂ. ഹുറൂബ് കെണിയില്‍ കുടുങ്ങി മൂന്നും നാലും വര്‍ഷമായി നാട്ടില്‍ പോകാനാവതെ ഇവിടെ കഴിയുന്നവരുടെ കണ്ണീരും സങ്കടവും ചവച്ചിറക്കി മല്‍ബു ഐഡിയ വെച്ചങ്ങു കാച്ചി.

എടോ, മന്ത്രിമാരെ ഹുറൂബാക്കുക പ്രായോഗികമല്ല -മമ്മു കാലുവാരി യാഥാര്‍ഥ്യം പറഞ്ഞു.

തല്‍ക്കാലം ഇങ്ങനെ ചെയ്യാം. ഹുറൂബ് അനന്തമായി നീണ്ടുപോയാല്‍ കാത്തുകാത്തിരുന്ന് നേടിത്തന്ന വോട്ടവകാശം വിനിയോഗിക്കാന്‍ പ്രവാസികള്‍ ബാക്കിയുണ്ടാവില്ലെന്നും ഇനിയും ഉറക്കം നടിക്കുകയാണെങ്കില്‍ രണ്ടുപേരേം ഹുറൂബാക്കുമെന്നും മൊത്തം പ്രവാസികളുടെ ഒപ്പു ശേഖരിച്ചുകൊണ്ട് ഒരു ഭീമ ഹരജി നല്‍കാം -കാലുവാരി വിശദീകരിച്ചു.

അഹമ്മദ് എന്താക്കാനാ...ഹുറൂബുകാരെ കൊണ്ടുപോകാന്‍ ട്രെയിന്‍ സര്‍വീസ് തുടങ്ങുകയോ? ആദ്യം വകുപ്പ് മാറ്റിക്കൊടുക്ക് എന്നിട്ടു കാണാം -

അയമുവിന്റെ പച്ച ശരിക്കും ചെങ്കൊടിയായി.



12/5/10

തിരോധാനം



തീര്‍ന്നോ? ഇനി വല്ലതും ചോദിക്കാനുണ്ടോ?
രാവിലെ തന്നെ കയറി വരും ഓരോ ശല്യം. ഞാനിവിടെ ഇതും തുറന്നിരിക്കുന്നത് കസ്റ്റമേഴ്‌സിനു വേണ്ടിയാ. അല്ലാതെ നിങ്ങളെ പോലുള്ളവരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാനല്ല.
നിങ്ങള്‍ ജോലി ചെയ്യുന്ന സ്ഥലത്തു വന്ന് ഇങ്ങനെ ശല്യം ചെയ്താല്‍ എന്തായിരിക്കും സ്ഥിതി?
അതിനു ഞാന്‍ നിങ്ങളോട് ആകെ രണ്ട് മൂന്ന് കാര്യങ്ങളല്ലേ ചോദിച്ചുള്ളൂ മാഷേ. മറ്റെന്തു ബന്ധമില്ലെങ്കിലും ഞാനും ഒരു മല്‍ബുവല്ലേ. ആ ഒരു പരിഗണന തന്നുകൂടേ?
തണുക്കുന്ന മട്ടില്ല.
നിങ്ങളെന്താ പോലീസുകാരനോ? അതോ പത്രക്കാരനോ? ഇങ്ങനെ ചോദ്യങ്ങള്‍ ചോദിക്കാന്‍.
നിങ്ങളുടെ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ഒരാളെ കുറിച്ച് നിങ്ങളോടല്ലാതെ പിന്നെ വേറെ ആരോടാ ചോദിക്കേണ്ടത്?
സംയമനം വിട്ടില്ലെങ്കിലും മല്‍ബു ഇത്തിരി കടുപ്പത്തിലാക്കി ചോദ്യം. ഉഷ്ണം ഉഷ്‌ണേന ശാന്തി.
കസ്റ്റമേഴ്‌സ് ഒന്നും ഇല്ലാത്തതിനാല്‍ ശബ്ദം കനപ്പിച്ചു തന്നെ.
ബഖാല മുതലാളിയെ കുറിച്ച് മുമ്പൊരിക്കല്‍ കൂട്ടുകാരന്‍ ചെറിയൊരു വിവരണം നല്‍കിയിരുന്നതിനാല്‍ ഇത്തിരി ഭയമുണ്ടായിരുന്നു. ആ ചിത്രം മനസ്സില്‍ നിന്നു മാഞ്ഞിട്ടില്ല. ഒരു വലിയ ഭരണി തന്റെ നേരെ ഏതു സമയവും വരാനുള്ള സാധ്യത മുന്നില്‍ കാണുന്നു. തല വെട്ടിച്ച് അതില്‍നിന്ന് രക്ഷപ്പെടാനുള്ള പാകത്തിലാണ് നിലകൊണ്ടത്. ദേഷ്യം വന്നാല്‍ കൈയില്‍ കിട്ടുന്ന സാധനം എന്തായാലും ദേഹത്തേക്ക് വലിച്ചെറിയുക എന്നതാണ് ഈ ആജാനബാഹുവിന്റെ ശീലം.
ഒരിക്കലും പല്ല് പുറത്തു കാണിക്കാത്തയാള്‍ എന്നാണ് മുതലാളിയെ കുറിച്ച് കൂട്ടുകാരന്‍ പറയാറുള്ളത്. ആദ്യമായാണ് മല്‍ബു നേരില്‍ കാണുന്നത്. ഇയാള്‍ പല്ല് പുറത്തു കാണിക്കാത്തതു തന്നെ നല്ലതെന്നാണ് രൂപഭാവങ്ങള്‍ വെച്ചുള്ള മല്‍ബുവിന്റെ വിലയിരുത്തല്‍.
വീട്ടില്‍നിന്ന് കുടിച്ച ചായ ശരിയായില്ലെങ്കില്‍പോലും അതു മുഖത്തും പിന്നെ തന്റെ നേര്‍ക്കും കാണിക്കുമെന്ന് കൂട്ടുകാരന്‍ പറഞ്ഞിട്ടുണ്ട്.
മുഖം കണ്ടാലറിയാം. ഇന്നും ഇയാളുടെ ചായ കുടി ശരിയായിട്ടില്ലെന്ന്. അങ്ങാടിയില്‍ തോറ്റതിനു അമ്മയോട് എന്ന ചൊല്ല് മാറ്റി അമ്മയോട് തോറ്റതിന് അങ്ങാടിയില്‍ എന്നാക്കിയത് ഇയാള്‍ക്കുവേണ്ടിയാണെന്നു പറയാം.
ഒരു കസ്റ്റമറിനു സിഗരറ്റ് നല്‍കിയ ശേഷം നിങ്ങളെന്താ പോകാന്‍ ഭാവമില്ലേ എന്ന നിലയില്‍ മല്‍ബുവിനു നേരെയായി നോട്ടം.
നിങ്ങളുടെ കടയില്‍ ജോലി ചെയ്തിരുന്നയാളെ കുറിച്ച് ഞാന്‍ പിന്നെ എവിടെ ചെന്നു ചോദിക്കണം? മല്‍ബു ചോദ്യം ആവര്‍ത്തിച്ചു.
ആരു പറഞ്ഞു, അവന്‍ എന്റെ ജോലിക്കാരനാണെന്ന്. ഇഖാമ പോലുമില്ലാത്ത അവന്‍ എന്റെ ജോലിക്കാരനോ? നാണമില്ലേ വിഡ്ഢിത്തം വിളമ്പാന്‍?
അതല്ല, കാക്കാ അവന്‍ ഇവിടെയല്ലേ രണ്ടു ദിവസം മുമ്പു വരെ ജോലിക്ക് നിന്നിരുന്നത്. ഇപ്പോള്‍ സ്ഥിതി ഗുരുതരമാണ്. അവന്‍ എവിടെയാണെന്ന് ഒരു വിവരവുമില്ല. ഇതാ നോക്കിയേ, ഫോണ്‍ ആണെങ്കില്‍ സ്വിച്ച്ഡ് ഓഫ്. നിങ്ങള്‍ തന്നെയാണ് വിവരം തരേണ്ടത്. അവന്‍ എവിടെ പോയി? അവന്റെ വീട്ടില്‍നിന്നും രാവിലെ മുതല്‍ വിളിയോട് വിളിയാണ്. അവനെ നിങ്ങള്‍ എന്തു ചെയ്തു?
ഞാന്‍ അവനെ പുഴുങ്ങി തിന്നു. നിങ്ങള്‍ക്ക് ചെയ്യാന്‍ പറ്റുന്നതു ചെയ്‌തോളൂ.
നിങ്ങള്‍ ആ കുടുംബത്തിന്റെ കാര്യം ഒന്നോര്‍ക്കണം. മല്‍ബുവിന്റെ തിരോധാനമെന്നു പറഞ്ഞ് പത്രത്തില്‍ വാര്‍ത്ത കൂടി വന്നാല്‍ നിങ്ങളായിരിക്കും ആദ്യം കുടുങ്ങുക. വെറുതെ കുഴപ്പത്തിനു നില്‍ക്കേണ്ട. അവന്‍ എവിടെ പോയി? ജവാസാത്ത് പിടിച്ചോ? എന്താണ് സംഭവിച്ചത്? അവന്റെ ഫോണിനെന്തു പറ്റി?
അവനൊന്നും പറ്റിയിട്ടൊന്നുമില്ല. ഫോണ്‍ ഇതാ ഇവിടെ കിടക്കുന്നു. പിന്നെ അവന്‍ എങ്ങനെ എടുക്കും. ഞാന്‍ ഓഫാക്കി വെച്ചിരിക്കാ.
ഇഷ്ടന്‍ ഒരാഴ്ച റസ്‌റ്റെടുക്കാന്‍ പോയതാ. വലിവിന്റെ അസുഖം ഇത്തിരി കൂടി. ഒരാഴ്ച മുമ്പ് അതു കലശലായപ്പോള്‍ ഞാന്‍ തന്നെയാണ് വിശ്രമം നിര്‍ദേശിച്ചത്. കുറച്ചു നാള്‍ മുമ്പെ ചെറിയ തോതിലുണ്ടായിരുന്നു. ആരും അതത്ര കാര്യമാക്കിയില്ല. വലിവ് കൂടാന്‍ ദാ ഈ ഫോണും കാരണമാണ്.
ഓണ്‍ ചെയ്്താ അപ്പോള്‍ കിളിനാദം കേള്‍ക്കാം. പിന്നെ മെസേജ് വരും റീചാര്‍ജിനുള്ള റിക്വസ്റ്റ്.
ആശുപത്രയിലൊന്നും കാണിച്ചില്ലേ. ഇപ്പോള്‍ കക്ഷി എവിടെയുണ്ട്?
ഏതോ ചങ്ങാതീടെ മുറിയില്‍ കാണും. ഇവിടെ നിന്നിറങ്ങിയിട്ട് മൂന്ന് ദിവസമായി. അയമൂന്റെ റൂമില്‍ ഒന്നു പോയി നോക്കൂ. അവനാണല്ലോ അടുത്ത ചങ്ങാതി. റീ ചാര്‍ജിനായി കിളിനാദങ്ങള്‍ കാത്തിരിപ്പുണ്ടെന്നും ഈ വഴി കണ്ടു പോകരുതെന്നും പ്രത്യേകം പറഞ്ഞേക്കണം.
ചിരിക്കാത്ത മുഖം പറഞ്ഞതു പോലെ തന്നെ മല്‍ബു അയമൂന്റെ മുറയിലുണ്ട്. മുഖത്ത് ഇത്തിരി നിരാശയുണ്ടെന്നല്ലാതെ വലിവിന്റെ ലക്ഷണമൊന്നും കാണാനില്ല.
വലിവിന്റെ അസുഖമെന്നു പറഞ്ഞ് കടയില്‍ പോകാതെ സുഖിച്ചു കഴിയാ അല്ലേ?
വലിവിന്റെ അസുഖമോ ആര്‍ക്ക്? ആരാ പറഞ്ഞത്?
ചിരിക്കാത്ത മുഖം തന്നെ, നിന്റെ മുതലാളി.
ങാ, അയാള്‍ അങ്ങനെ പറഞ്ഞോ? അയാളുടെ ഒരു റിയാല്‍ പോലും ഞാന്‍ വലിച്ചിട്ടില്ല. കച്ചവടം കുറഞ്ഞതിനെ തുടര്‍ന്ന് അയാള്‍ക്ക് തോന്നിത്തുടങ്ങിയതാ ഞാന്‍ മേശയില്‍നിന്ന് റിയാല്‍ വലിക്കുന്നുണ്ടെന്ന്. ഇനിയിപ്പോ ഒറ്റക്ക്‌നിന്നു നോക്കട്ടെ, കച്ചവടം കൂടൂമോന്ന് അറിയാലോ?
ആ വലിവല്ല ഈ വലിവെന്ന് അപ്പോഴാണ് മല്‍ബൂന് പിടി കിട്ടിയത്.
Related Posts Plugin for WordPress, Blogger...