9/23/13

വിദ്യാഭ്യാസ രംഗത്ത് വനിതകളുടെ കുതിപ്പ്



സൗദി അറേബ്യയിലെ പ്രവാസി തൊഴിലാളികള്‍ക്ക് മടക്കയാത്രയെ കുറിച്ച് ആലോചിക്കാന്‍ അവസരം നല്‍കിയ നിതാഖാത്തിന്റെ പ്രഥമലക്ഷ്യം അഭ്യസ്തവിദ്യരായ സ്വദേശി യുവജനങ്ങള്‍ക്ക് തൊഴില്‍ ലഭ്യമാക്കുക എന്നതാണ്. തിരുഗേഹങ്ങളുടെ സേവകന്‍ അബ്ദുല്ലാ രാജാവ് രാജ്യത്തെ വിദ്യാഭ്യാസത്തിനു നല്‍കി വരുന്ന പ്രധാന്യം സൗദി യുവജനങ്ങളുടെ ഈ രംഗത്തെ കുതിച്ചുചാട്ടത്തിനാണ് തുടക്കമിട്ടത്. സാങ്കേതിക വിദ്യാഭ്യാസത്തിലടക്കം സൗദിയില്‍ പ്രകടമായിക്കൊണ്ടിരിക്കുന്ന പുത്തനുണര്‍വ് അവിദഗ്ധ തൊഴിലിനു മാതം വിദേശികളെ ആശ്രിയിക്കുന്ന അവസ്ഥയിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. പ്രവാസി തൊഴിലാളികള്‍ക്ക് ഇപ്പോള്‍ അവരുടെ തൊഴില്‍ പദവി മാറ്റത്തോട് ഉദാര സമീപനം കൈക്കൊണ്ടിട്ടുണ്ടെങ്കിലും സമീപ ഭാവിയില്‍തന്നെ ഒട്ടുമിക്ക മേഖലകളും സ്വദേശികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തുമെന്ന് അധികൃതര്‍ തന്നെ സൂചന നല്‍കിയിട്ടുണ്ട്. ആദ്യഘട്ടത്തില്‍ സര്‍ക്കാര്‍ മേഖലയുടെ കവാടങ്ങളാണ് വിദേശികള്‍ക്ക്മുന്നില്‍ പൂര്‍ണമായും അടയ്ക്കുന്നത്.
സ്വന്തം പൗര•ാര്‍ക്ക് തൊഴിലും ക്ഷേമവും ഉറപ്പുവരുത്തുക എന്നത് ക്ഷേമരാഷ്ട്രം കെട്ടിപ്പടുക്കാന്‍ പ്രയത്‌നിക്കുന്ന ഏതൊരു ഭരണാധികാരിയുടേയും പ്രഥമ ലക്ഷ്യമാണ്.
പുരുഷ•ാരുമായി ഇടകലരാതെ തന്നെ സ്ത്രീകള്‍ക്കും വിദ്യാഭ്യാസ, തൊഴില്‍, സാമൂഹിക രംഗങ്ങളില്‍ വളരാനുതകുന്ന സൗകര്യങ്ങളാണ് സൗദി ഭരണാധികാരികള്‍ ഒരുക്കുന്നത്. സ്ത്രീ-പുരുഷ സമത്വം വെറും മുദ്രാവാക്യങ്ങളില്‍ ഒതുക്കാതെ സ്ത്രീകള്‍ക്ക് ഉന്നത വിദ്യാഭ്യാസം നേടുന്നതിനുള്ള അവസരങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള നടപടികളാണ് അബ്ദുല്ലാ രാജാവിന്റെ ദീര്‍ഘവീക്ഷണത്തോടെയുള്ള നടപടികളില്‍ മുന്നിട്ട് കാണുന്നത്.
പുരഷ•ാരെ ആശ്രയിച്ച് മാത്രം കഴിയുന്ന ദുര്‍ബലരായ സ്ത്രീകളാണ് സൗദിയിലുള്ളതെന്ന വിമര്‍ശനങ്ങള്‍ക്ക് ഇനി പ്രസക്തിയില്ല.
മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുന്ന സമൂഹത്തിന്റെ തുടക്കം കുടുംബത്തില്‍നിന്നാവണമെന്ന ഇസ്‌ലാമിക കാഴ്ചപ്പാടിനെ വികലമാക്കി അവതരിപ്പിക്കുന്നവരാണ് സ്ത്രീകള്‍ മക്കളുടെ വിദ്യാഭ്യാസത്തിലും അവരുടെ ധാര്‍മിക ശിക്ഷണത്തിലും ശ്രദ്ധിച്ചുകൊണ്ട് വീടുകളില്‍ കഴിയുന്നുവെന്ന ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. സാര്‍വത്രികമായി തൊഴിലെടുക്കുന്നില്ലെങ്കിലും സൗദി സ്ത്രീകള്‍ വിദ്യാസമ്പന്നകളാണ്. രാജ്യത്ത് പുരോഗതിയില്‍നിന്ന് പുരോഗതിയിലേക്ക് നീങ്ങുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആ വിജയഗാഥയാണ് വിളിച്ചോതുന്നത്. തൊഴിലിനുവേണ്ടി മാത്രമാണ് വിദ്യാഭ്യാസമെന്ന കാഴ്ചപ്പാടും ഇവിടെ തിരുത്തിയെഴുതപ്പെടുന്നു.
ആരോഗ്യ, വിദ്യാഭ്യാസ, ബിസിനസ് മേഖലകളിലേക്ക് കടന്നുവന്നിരിക്കുന്ന സൗദി വനിതകള്‍ പ്രകടിപ്പിക്കുന്ന കാര്യശേഷി അതിശയാവഹമാണ്. ഏതുമേഖലയിലേക്കുള്ള കുതിപ്പിനും ശരീരം മറയ്ക്കുന്ന വസ്ത്രങ്ങള്‍ ഒരു തടസ്സമില്ലെന്ന് തെളിയിച്ചുകൊണ്ടിരിക്കുന്ന സൗദി വനിതകള്‍ക്കുമുന്നില്‍ പര്‍ദയെ വികലമായി ചിത്രീകരിച്ചുകൊണ്ടുള്ള എല്ലാ ശ്രമങ്ങളും പരാജയമടയുന്നു.
ദേശീയ വരുമാനത്തിന്റെ എട്ടുശതമാനത്തോളം വിദ്യാഭ്യാസത്തിനായി ചെലവഴിക്കുന്ന സൗദി അറേബ്യ ഓരോ വര്‍ഷവും അതു കൂട്ടിക്കൊണ്ടിരിക്കയാണ്. പുതിയ വിദ്യാഭ്യാസ സ്ഥാപനങ്ങളും കോഴ്‌സുകളും രാജ്യത്ത് വര്‍ഷം തോറും വര്‍ധിച്ചുകൊണ്ടിരിക്കുന്നു.
വനിതാ ശാക്തീകരണത്തിനും വിദ്യാഭ്യാസത്തിനും ഈ നാട് നല്‍കുന്ന പ്രാധാന്യം വിളിച്ചോതുന്നതാണ് തലസ്ഥാനമായ റിയാദിലെ അമീറ നൂറ സര്‍വകലാശാല. ലോകത്തിലെ ഏറ്റവും വിശാലമായ ക്യാമ്പസുള്ള യൂനിവേഴ്‌സിറ്റിയാണിത്. മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ വനിതാ സര്‍വകലാശാല അമീറ നൂറ വാഴ്‌സിറ്റി 80 ലക്ഷം ചതു. അടി സ്ഥലത്ത് വ്യാപിച്ചുകിടക്കുന്നു.  15 കോളേജുകളിലായി 40,000 വിദ്യാര്‍ഥിനികളെ ഉള്‍ക്കൊള്ളുന്ന സര്‍വകലാശാല ക്യാമ്പസിനകത്തു യാത്രചെയ്യുവാന്‍ മെട്രോ ട്രെയിന്‍ സര്‍വീസുമുണ്ട്.
തലസ്ഥാന നഗരിയുടെ വടക്ക് കിഴക്കന്‍ പ്രദേശത്ത് വിമാനത്താവളത്തിലേക്കുള്ള ഹൈവേയുടെ ചാരത്താണ് അമീറ നൂറ ബിന്‍ത് അബ്ദുറഹ്മാന്‍ സര്‍വകലാശാല സ്ഥിതി ചെയ്യുന്നത്.
ഇവിടത്തെ കെട്ടിടങ്ങള്‍ തന്നെ 30 ലക്ഷത്തിലധികം ചതുരശ്ര അടി വിസ്താരമുള്ളതാണ്. 20 ബില്യന്‍ റിയാല്‍ ചെലവഴിച്ചാണ് ഇതിന്റെ പണി പൂര്‍ത്തിയാക്കിയത്. അധ്യാപകര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കുമുള്ള താമസ സൗകര്യങ്ങള്‍, ലേഡീസ് ഹോസ്റ്റല്‍, ജുമാ മസ്ജിദ്, ഷോപ്പിംഗ്, വിനോദ കേന്ദ്രങ്ങള്‍, സ്‌കൂളുകള്‍, ആശുപത്രി, റിസര്‍ച്ച് സെന്റര്‍ എന്നിവയും സര്‍വകലാശാലാ സമുച്ചയത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
മെഡിക്കല്‍ കോളജിനോട് ചേര്‍ന്ന് 700 കട്ടിലുകളു ആശുപത്രികളുണ്ട്. കിംഗ് അബ്ദുല്‍ അസീസ് സിറ്റി ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജിയുമായി (കാസ്റ്റ്) സഹകരിച്ച് മൂന്ന് റിസര്‍ച്ച് സെന്ററുകളും ഇവിടെ പ്രവര്‍ത്തിക്കുന്നു. നാനോ ടെക്‌നോളജി, ബയോ സയന്‍സ്, വിവരസാങ്കേതികവിദ്യ എന്നീ മേഖലയിലാണ് ഗവേഷണ കേന്ദ്രങ്ങള്‍.
രാഷ്ട്രസ്ഥാപകന്‍ അബ്ദുല്‍ അസീസ് രാജാവിനെ ഏറ്റവും സ്വാധീനിച്ച സഹോദരി അമീറ നൂറയുടെ പേരിലുള്ള സര്‍വകലാശാല വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ റിയാദിന്റെ കിഴക്ക് ഭാഗത്തുള്ള ഗര്‍നാതയില്‍ ആരംഭിച്ചിരുന്നെങ്കിലും കൂടുതല്‍ വിശാലമായ സമുച്ചയത്തിലേക്ക് പ്രവര്‍ത്തനം മാറ്റുകയായിരുന്നു.
വിദ്യാസമ്പന്നരായ വനിതകളെ വാര്‍ത്തെടുക്കുന്നതില്‍ രാജ്യത്തെ സ്വകാര്യ സര്‍വകലാശാലകളും  കലയാലങ്ങളും സ്തുത്യര്‍ഹമായ സംഭാവനകള്‍ അര്‍പ്പിക്കുന്നുണ്ട്.  ഇതില്‍ എടുത്തുപറയേണ്ട ഒരു സ്ഥാപനമാണ് ഇഫത്ത് സര്‍വകലശാല. ലോകത്തിന്റെ വിവിധ ഭാഗങ്ങളി#െ പ്രമുഖ കമ്പനികള്‍, സാമ്പത്തിക സ്ഥാപനങ്ങള്‍, തുടങ്ങിയവയുടെ സഹകരണത്തോടെ നല്‍കുന്ന പരിശീലനങ്ങളും കോഴ്‌സുകളും ഇഫത്തിന്റെ സവിശേഷതയാണ്. ഫൈസല്‍ രാജാവിന്റെ പത്‌നി ഇഫത്ത് 1999- ല്‍   തന്റെ മക്കളുടെയും പ്രമുഖ വിദ്യാഭ്യാസ വിദഗ്ധരുടേയും നേതൃത്ത്വത്തില്‍ തുടക്കമിട്ട സ്ഥാപനമാണ് ഇഫത്ത് വനിതാ കോളേജ്. കിംഗ് ഫൈസല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കീഴില്‍ സ്വകാര്യ വനിതാ കോളേജായി ആരംഭിച്ച സ്ഥാപനം 2005-ലാണ്  മൂന്ന് കോളേജുകളെ ഉള്‍പ്പെടുത്തി സര്‍വകലാശാലയായി മാറിയത്.  അമേരിക്കയിലെയും ബ്രിട്ടനിലെയും ലോകപ്രശസ്ത സര്‍വകലാശാലകളുമായി ഇഫത്തിന് അക്കാദമിക്ക് സഹകരണ കരാറുകളുണ്ട്. 2008-ല്‍ മൈക്രോസോഫ്റ്റ് മിഡില്‍ ഈസ്റ്റിലെ ആദ്യത്തെ മൈക്രോസോഫ്റ്റ് അക്കാദമി തുടങ്ങിയത് ഇഫത്തിലാണ്.
ഇസ്‌ലാമിന്റെ ധാര്‍മിക അധ്യാപനങ്ങള്‍ പാലിച്ചുകൊണ്ട് രാജ്യത്ത് ധാരാളം ഗേള്‍സ് സ്‌കൂളുകളും കലാലയങ്ങളും ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
എല്ലാ രംഗത്തും വനിതകളുടെ കൂടി മികവിനായി യത്‌നിക്കുന്ന സൗദി അറേബ്യയില്‍ സ്ത്രീകളുടെ വിദ്യാഭ്യാസത്തിനും മാത്രമായി ടെലവിഷന്‍ ചാനല്‍ കൂടി തുടങ്ങുകയാണ്. എല്ലാ രംഗവും വനിതകള്‍ തന്നെ കൈകാര്യം ചെയ്യുന്ന ഈ ചാനലിന്റെ പ്രവര്‍ത്തനം അടുത്ത വര്‍ഷം തുടങ്ങുമെന്നാണ് കരുതുന്നത്.

Related Posts Plugin for WordPress, Blogger...