6/24/16

ഇഫ്താര്‍ ഒരു പോരാട്ടമാക്കാം


നോമ്പ് തുറക്കാനുള്ള വിഭവങ്ങള്‍ നിരത്തിയ സുഫ്രക്ക് മുന്നില്‍ പ്രാര്‍ഥന നിറഞ്ഞ മനസ്സുമായി ഇരുന്ന അഹമ്മദിന് തൊട്ടടുത്തിരുന്ന അനൂപ് ഒരു കാരയ്ക്ക എടുത്തു നല്‍കി. ഒരെണ്ണം അനൂപും കൈയില്‍ കരുതി. സമീപത്തെ പള്ളിയില്‍നിന്നുള്ള ബാങ്ക് വിളിക്ക് കാതോര്‍ക്കുകയാണ് ഇരുവരും. ബാങ്ക് വിളി തുടങ്ങിയപ്പോള്‍ ഇരുവരും ഒരുമിച്ച് നോമ്പ് തുറന്നു.
തുറന്ന മൈതാനത്ത് വിരിച്ചിരിക്കുന്ന സുഫ്രകള്‍ക്ക് ഇരുവശവും നോമ്പെടുത്തവരോടൊപ്പം നോമ്പെടുക്കാത്തവരും നിരന്നിരിക്കുന്നു. പേരു കൊണ്ട് മുസ്്‌ലിം അല്ലെങ്കിലു കൂട്ടുകാര്‍ സംഘടിപ്പിക്കുന്ന ഇഫ്താറില്‍ പങ്കെടുക്കാനുളളതുകൊണ്ട് നോമ്പെടുത്തവരും അക്കൂട്ടത്തിലുണ്ട്. ജീവതത്തില്‍ സൂക്ഷ്മത പരിശീലിക്കുന്നതിന് വിശ്വാസികള്‍ക്ക് നിര്‍ബന്ധമാക്കപ്പെട്ട വ്രതാനുഷ്ഠാനത്തിന്റെ ഒരു പ്രത്യേകത, പ്രകടനപരതയിലെ അര്‍ഥമില്ലായ്മയാണ്. നോറ്റവരേയും നോല്‍ക്കാത്തവരേയും വേര്‍തിരിക്കാനാവില്ല.
മുസ്്‌ലിംകളുടെ നിര്‍ബന്ധ അനുഷ്ഠാനമാണ് റമദാനിലെ വ്രതമെങ്കിലും നോമ്പ് നോല്‍ക്കാത്ത അനേകം സുഹൃത്തുക്കളുടെ സാന്നിധ്യം നോമ്പ്തുറ വേളകളില്‍ പുതുമയുള്ള സംഗതിയല്ല. 

അയല്‍ക്കാരായ മുസ്്‌ലിംകളല്ലാത്തവരെ പല ദിവസങ്ങളിലായി വീട്ടിലേക്ക് വിളിച്ച് നോമ്പ് തുറയില്‍ പങ്കെടുപ്പിക്കുകയെന്നത് കണിശമായും തുടരുന്നവരാണ് പലരും. നാട്ടില്‍ മാത്രമല്ല, പ്രവാസ ലോകത്തും ഇതു തന്നെയാണ് സ്ഥിതി. 

മുസ്്‌ലിംകളല്ലാത്ത അയല്‍ക്കാരേയും കൂട്ടുകാരേയും ഇവിടേയും നോമ്പ്തുറ വിരുന്നിന് വീട്ടിലേക്ക് വിളിക്കുന്നവരാണ് ചുറ്റും.
ഒരേ ഫഌറ്റില്‍ താമസിക്കുന്ന വിവിധ മതക്കാരുടെ കാര്യം എടുത്തുപറയേണ്ടതുമില്ല. ഡൈനിംഗ് ടേബിളുകളിലെ വിഭവങ്ങളുടെ വ്യത്യാസം പോലെ അതു കഴിക്കുന്നുവരിലും വീക്ഷണ വ്യത്യാസങ്ങളുണ്ട്. പക്ഷേ, കടല്‍ കടന്നവനു മുമ്പില്‍ മതമോ രാഷ്ട്രീയമോ സംഘടനാ വ്യത്യാസമോ അതിര്‍വരമ്പുകള്‍ സൃഷ്ടിക്കാറില്ല.
വ്യക്തികള്‍ മാത്രമല്ല, നാട്ടിലേതു പോലെ പ്രവാസി കൂട്ടായ്മകളും തങ്ങള്‍ സംഘടിപ്പിക്കുന്ന ഇഫ്താറുകളിലേക്ക് ഇതര മതസ്ഥരായ സുഹൃത്തുക്കളെ ക്ഷണിക്കാറും പങ്കെടുപ്പിക്കാറുമുണ്ട്. കഴിഞ്ഞ ദിവസം യൂത്ത് ഇന്ത്യ ജിദ്ദയില്‍ സംഘടിപ്പിച്ച ഇഫ്താറില്‍ പങ്കെടുത്തത് അമുസ്്‌ലിം സുഹൃത്തുക്കളോടൊപ്പമാണ്.
ഇതൊക്കെ ഓര്‍മിക്കാന്‍ കാരണം, ആര്‍.എസ്.എസ് നേതാവ് ഇന്ദ്രേഷ്‌കുമാര്‍ കഴിഞ്ഞ ദിവസം നടത്തിയ ആഹ്വാനമാണ്. നാട്ടിലെ സൗഹാര്‍ദവും സമാധാനവും തിരിച്ചുപിടിക്കുന്നതിന് മുസ്്‌ലിംകള്‍ അയല്‍ക്കാരായ ഹിന്ദുക്കളേയും മറ്റു മതസ്ഥരേയും വീടുകളിലേക്ക് ഇഫ്താറിനു ക്ഷണിക്കണമെന്നാണ് അദ്ദേഹം ആഹ്വാനം ചെയ്തിരിക്കുന്നത്. സാമൂഹിക ബന്ധങ്ങള്‍ ശക്തമാക്കാന്‍ സഹായകമാകുന്ന ഈ നിര്‍ദേശത്തില്‍ നാം കേരളീയര്‍ക്ക് പുതുമ തോന്നില്ലെങ്കിലും സാമൂഹികാന്തരീക്ഷം കലുഷിതമാക്കാന്‍ ആസൂത്രിത ശ്രമം നടക്കുന്ന ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളെ സംബന്ധിച്ചിടത്തോളം പ്രസക്തമാണ്. രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഹിന്ദുത്വ സംഘടനകളുടെ പേരില്‍ സ്വാമിമാരും സന്യാസിനികളും നടത്തിയ വിദ്വേഷ പ്രചാരണങ്ങള്‍ തകര്‍ത്തുകളഞ്ഞ ഹിന്ദു-മുസ്്‌ലിം ബന്ധങ്ങള്‍ തിരിച്ചുപിടിക്കാന്‍ ഇതേക്കാളും നല്ലൊരു മാര്‍ഗമില്ല. ഇഫ്താറുകളും അതുപോലെ മറ്റു ആഘോഷ അവസരങ്ങളും സൗഹൃദങ്ങളും അയല്‍പക്ക ബന്ധങ്ങളും ദൃഢമാക്കാനുള്ള മാര്‍ഗമായി മാറേണ്ടതുണ്ട്. 
പട്ടിണി കിടക്കുന്ന പാവങ്ങള്‍ ഏതു നാട്ടിലാണെങ്കിലും തങ്ങളുടെ വ്യതിരിക്തമായ മതവിശ്വാസം നിലനിര്‍ത്തിക്കൊണ്ടുതന്നെ കാത്തു സൂക്ഷിച്ചുപോരുന്ന ബന്ധങ്ങള്‍ വഷളാക്കാന്‍ മുന്‍പന്തിയിലുള്ളത് ഹിന്ദുത്വ സംഘടനകളാണെന്ന കാര്യത്തില്‍ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ വന്ന ശേഷം വിവിധ നേതാക്കള്‍ നടത്തിയ പ്രസ്താവനകള്‍ മാത്രം പരിശോധിച്ചാല്‍ മതി. ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ മുഹമ്മദ് അഖ്‌ലാഖിന്റെ വീട്ടില്‍ സദ്യക്കു പോയവര്‍ തന്നെയാണ് പിന്നീട് വൈകാരികതക്ക് അടിപ്പെട്ട് ആ പാവം മനുഷ്യനെ കരിങ്കല്ല് കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയത്. 
ആര്‍.എസ്.എസിന്റെ മുസ്്‌ലിം വിഭാഗമായ മുസ്്‌ലിം രാഷ്ട്രീയ മഞ്ചിന്റെ രക്ഷാധികാരി കൂടിയായ ഇന്ദ്രേഷ് കുമാര്‍, മഞ്ചിന്റെ നേതൃത്വത്തില്‍ വിദേശനയതന്ത്ര പ്രതിനിധികളെയടക്കം പങ്കെടുപ്പിച്ച് ജൂലൈ രണ്ടിന് നടത്താനിരിക്കുന്ന ഗ്രാന്റ് ഇഫ്താറിന്റെ കാര്യം വിശദീകരിക്കുമ്പോഴാണ് സൗഹാര്‍ദത്തിന്റെ ടൂളായി ഇഫ്താറിനെ മാറ്റണമെന്ന നിര്‍ദേശം മുന്നോട്ടുവെച്ചത്. 
ബാബ്‌രി മസ്ജിദില്‍ തുടങ്ങി ഗോധ്രയും ദാദ്രിയും പിന്നിട്ട് തുടരുന്ന വെറുപ്പിന്റെ രാഷ്ട്രീയം അവസാനിക്കാതെ എങ്ങനെ സാമൂഹികാന്തരീക്ഷം സൗഹാര്‍ദപൂര്‍ണമാകുമെന്ന ചോദ്യത്തിനു ഉത്തരം നല്‍കേണ്ടവരാണ് മറുഭാഗത്ത് ഇത്തരത്തിലുള്ള കാപട്യ നിര്‍ദേശങ്ങളും മുന്നോട്ടുവെക്കുന്നത്. മദ്രസകളില്‍ രാജ്യസ്‌നേഹികളായ മുസ്്‌ലിംകളെ കുറിച്ച് പഠിപ്പിച്ച് കുട്ടികളെ ദേശസ്‌നേഹമുള്ളവരാക്കണമെന്ന് ആഹ്വാനം ചെയ്ത് ഇന്ദ്രേഷ് കുമാര്‍ തന്നെയാണ് ജവഹര്‍ലാല്‍ നെഹ്‌റുവിനെ രാജ്യദ്രോഹിയായി ചിത്രീകരിക്കുന്നതും. 

പാക്കിസ്ഥാനടക്കം നൂറിലേറെ രാജ്യങ്ങളില്‍നിന്നുള്ള അംബാസഡര്‍മാരെ പങ്കെടുപ്പിച്ച് നടത്തുന്ന ഇഫ്താറിലൂടെ ഇന്ത്യയിലെ ജനങ്ങള്‍ക്കിടയില്‍ സ്വരച്ചേര്‍ച്ചയുണ്ടെന്ന് ലോകത്തിനു കാണിച്ചുകൊടുക്കുമെന്നാണ് ആര്‍.എസ്.എസ് അവകാശപ്പെടുന്നത്. ഇഷ്ടമുള്ള ഭക്ഷണം കഴിക്കുന്നതിനു പോലും വിലക്കുളള രാജ്യമാക്കി മാറ്റി ഇന്ത്യയെ ലോകരാജ്യങ്ങള്‍ക്കു മുന്നില്‍ നാണം കെടുത്തിയവര്‍ തന്നെയാണ് പ്രതിഛായ വീണ്ടെടുക്കാനുള്ള മറുവിദ്യകള്‍ കണ്ടെത്തുന്നതും. 

1992 ല്‍ ബാബ്്‌രി മസ്ജിദ് തകര്‍ത്തതിനുശേഷം ഹിന്ദുത്വ ഭീകരര്‍ ഒളിഞ്ഞും തെളിഞ്ഞും ഇന്ത്യയെ അസഹിഷ്ണുതയുടെ രാജ്യമാക്കി മാറ്റാന്‍ ശ്രമിച്ചുവരികയാണ്. ഗുണ്ടാസംഘങ്ങള്‍ ഒരു ഭാഗത്ത് ജനങ്ങളെ കൈകാര്യം ചെയ്യുമ്പോള്‍ മറുഭാഗത്ത് എല്ലാ മേഖലകളിലും ഹിന്ദുത്വ നിര്‍ബന്ധങ്ങള്‍ അടിച്ചേല്‍പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ വഴിയൊരുക്കുന്നു. നമ്മള്‍ എന്തു കഴിക്കണം, എന്തു ധരിക്കണം, എന്ത് വായിക്കണം, എന്ത് കാണണം, ആരെ കാണണം, ആരെ വിവാഹം കഴിക്കണം, ആരെ ആരാധിക്കണം എന്നുതുടങ്ങി എന്ത് ചിന്തിക്കണമെന്നുവരെ തീരുമാനിക്കാനുള്ള അവകാശമാണ് ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. 
ഇങ്ങനെ പൊതു അന്തരീക്ഷം വെറുപ്പിനാല്‍ വഷളാക്കിക്കൊണ്ടിരിക്കെ, വിഭജനത്തിന്റെ മുറിവുകള്‍ ഇപ്പോഴും പേക്കിനാവായി തുടരുന്ന, അല്ലെങ്കില്‍ അതിനുള്ള സാഹചര്യം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ഉത്തരേന്ത്യയില്‍ അതിനെ മറികടക്കാന്‍ ഏറ്റവും അനയോജ്യമായ ആയുധം തന്നെയാണ് ആഘോഷവേളകളിലെ പങ്കാളിത്തം. പറഞ്ഞത് കുതന്ത്രങ്ങളുടെ ആശാനായ ഇന്ദ്രേഷ് കുമാറായതുകൊണ്ട് അതിന്റെ പ്രസക്തി നഷ്ടപ്പെടുന്നില്ല. 

അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ബി.ജെ.പിയുടേയും ആര്‍.എസ്.എസിന്റേയും നേതൃത്തില്‍ കേരളത്തില്‍ പോലും ഇപ്പോഴേ ആസൂത്രണവും പരിപാടികളും ആരംഭിച്ചിരിക്കെ, വിദ്വേഷ പ്രചാരണമാണ് കരുതിയിരിക്കേണ്ട ഏറ്റവും പ്രധാന വിഷയം. മുസ്്‌ലിംകളല്ലാത്തവരുമായി ബന്ധം സ്ഥാപിക്കാനും സൗഹൃദം പുതുക്കാനും ലഭിക്കുന്ന ഒരവസരവും മുസ്്‌ലിംകള്‍ പാഴാക്കാന്‍ പാടുള്ളതല്ല. കാരണം, സംഘ്്പരിവാറിന്റെ നേതൃത്വത്തില്‍ മുസ്്‌ലിം ന്യൂനപക്ഷത്തെ എതിര്‍പക്ഷത്തു നിര്‍ത്തിക്കൊണ്ടാണ് വെറുപ്പിന്റെ രാഷ്ട്രീയം പ്രചരിപ്പിക്കുന്നത്.

വെറുപ്പിനെ മറികടക്കാനുള്ള ഏറ്റവും ഫലപ്രദമായ ജിഹാദാണ് ആഘോഷവേളകളിലെ പരസ്പര പങ്കാളിത്തമെന്ന തിരിച്ചറിവ് നേടാനാണ് കാലം ആവശ്യപ്പെടുന്നത്. ഇഫ്താറും പെരുന്നാളുമൊക്കെ വെറുപ്പിന്റെ ശക്തികള്‍ക്കെതിരായ പോരാട്ടമാക്കി മാറ്റണം.

6 comments:

  1. ഇന്നത്തെ കാലത്ത് ഇങ്ങനെയൊരു ലേഖനം വളരെ നന്നായിരിക്കുന്നു,,, പലതരം ജാതിയും മതവും ഉള്ള ചുറ്റുപാടുകളിൽ ഞങ്ങളെല്ലാവരും നല്ല അയൽക്കാർ ആണ്. ഈ വർഷം ആദ്യമായി ഞാൻ നോമ്പുതുറയിൽ പങ്കെടുത്തു എന്ന് സന്തോഷപൂർവ്വം അറിയിക്കുന്നു.

    ReplyDelete
  2. അൽഹംദുലില്ലാഹ്............. നന്നായിട്ടുണ്ട്.

    ReplyDelete
  3. ഇഫ്‌താർ , പോരാട്ടമാക്കേണ്ട ..... സ്നേഹത്തിന്റെ , സഹവർത്തിത്വത്തിന്റെ , സൗഹാർദ്ദത്തിന്റെ ആഘോഷമാക്കാം നമുക്ക് .... നാട്ടിലും മറുനാട്ടിലും എല്ലാ മതസ്ഥരുടെയും ആഘോഷങ്ങൾ പരസ്പരം പങ്കുവെച്ചു ഹൃദയം കൊണ്ട് പുഞ്ചിരിക്കാം നമുക്ക് ....

    ലേഖനം കാലോചിതമായി അഷ്റഫ് ഭായ് ....

    ReplyDelete
  4. good... nannayi...ippol prasakthamanu

    ReplyDelete

Related Posts Plugin for WordPress, Blogger...