നീലക്കടലിനോട് കിന്നരിക്കുമ്പോള്‍ നീന്തിക്കടക്കാന്‍ ഭ്രമിപ്പിച്ചുകൊണ്ട് മാടിവിളിക്കുന്നു സീനായ് മലനിരകള്‍. ഇടതുവശം തിരിഞ്ഞുനിന്ന് ദൂരേക്ക് കണ്ണു പായിച്ചാല്‍ അകലെ കാണാം, മറ്റൊരു ചരിത്ര ദേശത്തിന്റെ മുനമ്പ്. അവിടെ അവ്യക്തമായി കാണുന്ന കെട്ടിടങ്ങളും സന്ധ്യ കഴിഞ്ഞാല്‍ അരിച്ചെത്തുന്ന വെളിച്ചവും ബൈത്തുല്‍ മഖ്ദിസ് ഉള്‍പ്പെടുന്ന ചരിത്ര ഭൂമിയില്‍നിന്നാണെന്നറിയുമ്പോള്‍ സഞ്ചാരിയുടെ മനസ്സിലേക്ക് ആഹ്ലാദം തിരതല്ലിയെത്തുന്നു.
നില്‍ക്കുന്നത് അഖബ കടലിടുക്കിനോട് ചേര്‍ന്നാണ്. നാല് ദേശങ്ങള്‍ പങ്കിടുന്ന ഈ ഉള്‍ക്കടലിന്റെ ശാന്തതയും മനോഹാരിതയും മറ്റൊരു സമുദ്രത്തിനുമില്ലെന്ന് തോന്നും. അതുകൊണ്ടു തന്നെയാണ് യാത്രക്കൊരുങ്ങുന്ന സൗദി അറേബ്യയിലെ സ്വദേശികളും വിദേശികളും ഈ മനോഹര തീരത്തണയാന്‍ കൊതിക്കുന്നത്.
ജോര്‍ദാന്‍ അതിര്‍ത്തിയോട് ചേര്‍ന്നു കിടക്കുന്ന ഹഖല്‍ എന്ന കൊച്ചു പട്ടണം വികസനക്കുതിപ്പിലാണ്. ടൂറിസ്റ്റു റിസോര്‍ട്ടുകളും ഉല്ലാസ നൗകകളും ഹഖലിന്റെ പുതിയ കാഴ്ച.
ഹഖലിന്റെ കിഴക്കന്‍ അതിര്‍ത്തിയാണ് ജോര്‍ദാന്‍. ഇന്ത്യ-പാക് അതിര്‍ത്തിയിലെ സൈനിക കോലാഹലങ്ങളാണ് മനസ്സിലെങ്കില്‍ ഇവിടെ പട്ടാള ദൃശ്യങ്ങളില്ല. സൗദി അറേബ്യയും ജോര്‍ദാനും ഈ അതിര്‍ത്തി അടയാളപ്പെടുത്താന്‍ തീരുമാനിച്ചതും ജോര്‍ദാനിലെ ഏക തുറമുഖമായ അഖബയോട് ചേര്‍ന്ന് ജോര്‍ദാന് അല്‍പം ഭൂമി ലഭിച്ചതും 1965 ലാണ്. മുന്നിലെ കടലിന്റെ ശാന്തത പോലെ ഈ അതിര്‍ത്തിയും ശാന്തമാണ്. പടിഞ്ഞാറ് കടലിനപ്പുറത്ത് ഈജിപ്തും സീനായ് പര്‍വത നിരകളും. പിന്നെ വിദൂരമായി കാണുന്നത് ഇസ്രായിലില്‍ ഉള്‍പ്പെടുന്ന ഈലാത് പട്ടണത്തിലെ ടവറില്‍നിന്നുള്ള വെളിച്ചം.
സൗദിയുടെ വടക്കു പടിഞ്ഞാറ് ചെങ്കടല്‍ തീരത്ത് ഈജിപ്തിന് അഭിമുഖമായുള്ള തബൂക്ക് പ്രവിശ്യയില്‍ ഉള്‍പ്പെടുന്നതാണ് ഹഖല്‍. അതിവേഗം ടൂറിസ്റ്റുകളുടെ പറുദീസയായി മാറിക്കൊണ്ടിരിക്കുന്നു ഹഖല്‍. പ്രവിശ്യയുടെ തലസ്ഥാനമായ തബൂക്ക് സിറ്റിയില്‍ നിന്ന് 250 കി.മീ അകലെയാണ്. തദ്ദേശീയരും വിദേശികളും പ്രകൃതി ഭംഗിയും സവിശേഷമായ കാലാവസ്ഥയും തേടി വാരാന്ത്യത്തില്‍ ഇങ്ങോട്ടൊഴുകുമ്പോള്‍ വിദൂര പ്രദേശങ്ങളില്‍നിന്നുള്ളവര്‍ക്ക് ഹഖലിലെ കാഴ്ചകള്‍ ചരിത്ര പഠന യാത്രകളുടെ ഭാഗമാണ്.
പൈതൃക കേന്ദ്രങ്ങളായ മദായിന്‍ സാലിഹും മദായിന്‍ ശുഐബും സന്ദര്‍ശിച്ചുകൊണ്ടാണ് ചരിത്രമുറങ്ങുന്ന സീനായ് മലനിരകളും അഖബ കടലിടുക്കും കാണാനെത്തുക. പൂര്‍വ പ്രവാചകന്മാരുടെ ചരിത്രത്തോടൊപ്പം ലോക മഹാ യുദ്ധത്തിന്റെ ശേഷിപ്പുകളും ഈ ഭൂമി ഏറ്റുവാങ്ങിയിരിക്കുന്നു. ഈദ് അവധി ദിനങ്ങളില്‍ ജിദ്ദയില്‍നിന്ന് പുറപ്പെട്ട ഇതുപോലൊരു പഠന യാത്രയിലാണ് ഹഖലില്‍ എത്തിച്ചേര്‍ന്നത്.
പ്രകൃതി മനോഹാരതിക്കൊപ്പം ചരിത്രമുറങ്ങുന്ന ഹഖലിലും സൗദി അറേബ്യയിലെ മറ്റു പ്രദേശങ്ങളിലെന്ന പോലെ മലയാളി സാന്നിധ്യമുണ്ട്. തബൂക്ക് മൊത്തം അതിശൈത്യത്തിലമര്‍ന്നാലും ഇവിടെ നല്ല കാലാവസ്ഥയായിരിക്കുമെന്നത് മറ്റൊരു സവിശേഷത.
കടലിനോട് ചേര്‍ന്നുള്ള പള്ളിയുടെ പുറത്തെ ഭാഗം സഞ്ചാരികള്‍ക്കായി എപ്പോഴും തുറന്നിട്ടിരിക്കുന്നു. മരത്തണലുകള്‍ കൂടിയുള്ള ഈ പള്ളിയില്‍ പ്രാര്‍ഥന നിര്‍വഹിക്കാം, വിശ്രമിക്കാം.
ശാന്തത ആസ്വാദിച്ചുകൊണ്ട് കടലിലേക്ക് നോക്കിയിരുന്നാല്‍ ദൂരെ സീനായ് മലകളുടെ പശ്ചാത്തലത്തില്‍ കപ്പലുകള്‍ കടന്നു പോകുന്നത് കാണാം. ദൈവ ധിക്കാരത്തിന്റെ ഫലമായി മദായിന്‍ സാലിഹിലും മദായിന്‍ ശുഐബിലും തകര്‍ന്നടിഞ്ഞ ജനപഥങ്ങളുടെ ചരിത്രം അയവിറക്കിയ ശേഷം ഹഖലിലെത്തുന്ന സഞ്ചാരികള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെടുന്ന സീനായ് മലനിരകള്‍ പറയുന്നതും പ്രവാചക ചരിത്രം തന്നെ.
മൂസാ നബിയുമായി ബന്ധപ്പെട്ട് വിശുദ്ധ ഖുര്‍ആനിലും ബൈബിളിലും പരാമര്‍ശിക്കുന്ന പര്‍വത നിരകളാണ് സീനായ്. മൂസാ നബിക്ക് വേദഗ്രന്ഥം നല്‍കപ്പെട്ടത് ഈ പര്‍വത നിരയില്‍ വെച്ചായിരുന്നുവെന്ന് വേദഗ്രന്ഥങ്ങള്‍ പറയുന്നു. മൂസായും കുടുംബവും സീനായുടെ ദക്ഷിണ ഭാഗത്തുകൂടി സഞ്ചരിക്കുമ്പോഴാണ് അകലെ ഒരു വെളിച്ചം കണ്ടതെന്ന് ഖുര്‍ആന്‍ വിവരിക്കുന്നു. അവിടെ പോയി കുറച്ചു തീ കൊണ്ടുവരികയാണെങ്കില്‍ കുട്ടികള്‍ക്കും കുടുംബത്തിനും രാത്രി ശൈത്യത്തില്‍നിന്ന് രക്ഷപ്പെടാനുള്ള ഏര്‍പ്പാടുകള്‍ ചെയ്യാമെന്നായിരുന്നു മൂസാ കരുതിയത്. ഏറ്റവും ചുരുങ്ങിയത് മുന്നോട്ട് സഞ്ചരിക്കാനുള്ള വഴി മനസ്സിലാക്കുകയെങ്കിലും ചെയ്യാമല്ലോ എന്നു കരുതി അങ്ങോട്ട് പോയ അദ്ദേഹത്തിനു മോക്ഷത്തിലേക്കുള്ള വഴി കൂടി അവിടെനിന്ന് ലഭിച്ചു.
ഹഖലിന്റെ മനോഹാരിത ആവോളം ആസ്വദിച്ച് തീരദേശത്തുകൂടി മടങ്ങുമ്പോള്‍ ഒന്നു നീന്തിയിട്ട് പോകാം എന്നു പറയും മഗ്‌ന ബീച്ച്. ദൂരെ ഈജിപ്തിലെ വെളിച്ചം നോക്കിക്കൊണ്ട് വൃത്തിയും വെടിപ്പുമുള്ള ഇവിടെ നീന്തിത്തുടിക്കാം. ആഴവും വലിയ തിരകളുമുണ്ടെങ്കിലും കൂര്‍ത്തു മൂര്‍ത്ത കല്ലുകള്‍ തറയ്ക്കാനില്ലാത്ത ഇവിടെ നീന്താന്‍ ആഗ്രഹിക്കുന്നവര്‍ക്കായി അടയാളപ്പെടുത്തിയ ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ട്.
ഹഖലില്‍ നിന്ന് ജിദ്ദയിലേക്ക് തീരദേശ പാതയുണ്ട്. ഈജിപ്തിലേക്ക് ഫെറി, കപ്പല്‍ സര്‍വീസ് നടത്തുന്ന ദുബയിലേക്ക് ഇതുവഴി എത്താം. അഖബ ഉള്‍ക്കടല്‍ ആരംഭിക്കുന്ന ദുബയില്‍നിന്ന് ഈജിപ്തിലെ രണ്ട് തുറമുഖങ്ങളിലെത്താന്‍ ചുരുങ്ങിയത് മൂന്ന് മണിക്കൂര്‍ മതി. ഈ കൊച്ചു തുറമുഖ നഗരം തിരക്കു കൊണ്ട് വീര്‍പ്പുമുട്ടുന്നുണ്ട്. ഇവിടെ നിന്ന് 180 കി.മീ അകലെയുള്ള തബൂക്കിലും 160 കി.മീ അകലെയുള്ള അല്‍വാജിലും വിമാനത്താവള സൗകര്യമുണ്ട്. ജിദ്ദയില്‍നിന്നും മക്കയില്‍നിന്നും തബൂക്കിലേക്കുള്ള സാപ്റ്റ്‌കോ ബസ് സര്‍വീസ് ദുബ വഴിയാണ്.
തബൂക്കില്‍നിന്ന് ചരിത്ര വിസ്മയങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഈജിപ്തിലേക്ക് വെറും 22 മിനിറ്റ് കൊണ്ട് എത്തിച്ചേരാവുന്ന പാലത്തിനായുള്ള പദ്ധതി പണിപ്പുരയിലാണ് സൗദി അറേബ്യയും ഈജിപ്തും. 300 കോടി ഡോളറിന്റെ പദ്ധതിയുമായി മുന്നോട്ടു പോകുകയാണെന്ന് ഈജിപ്ത് വിദേശകാര്യ മന്ത്രി മുഹമ്മദ് റഷീദ് അല്‍ മതീനി കഴിഞ്ഞ ദിവസം വ്യക്തമാക്കി. പദ്ധതിയുടെ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ സാങ്കേതിക കമ്മിറ്റി ഈ മാസം അവസാനം യോഗം ചേരും. തബൂക്കിലെ റാസ് ഹമീദില്‍നിന്ന് ഈജിപ്ഷ്യന്‍ ടൂറിസ്റ്റ് കേന്ദ്രമായ ശറുമഷെയ്ക്കിലെ റാസ് നസ്‌റാനിലേക്കുള്ള പാലത്തിന്റെ ദൂരം 32 കി.മീറ്ററാണ്. കഴിഞ്ഞ ജൂണ്‍ 30 ന് അധികാരമേറ്റ ശേഷം രണ്ടു തവണ സൗദി അറേബ്യ സന്ദര്‍ശിച്ച ഈജിപ്ത് പ്രസിഡന്റ് മുഹമ്മദ് മുര്‍സി പദ്ധതി നടപ്പിലാക്കാന്‍ അതീവ തല്‍പരനാണ്. കോസ് വേ വന്നാല്‍ ഇരുരാജ്യങ്ങളും തമ്മിലുളള വ്യാപാരത്തില്‍ 300 ശതമാനം വര്‍ധനയാണ് പ്രതീക്ഷിക്കുന്നത്. ഈജിപ്ത്, ജോര്‍ദാന്‍, സൗദി അറേബ്യ എന്നീ രാജ്യങ്ങളെ തമ്മില്‍ ബന്ധിപ്പിച്ചുള്ള അറബ് ടൂറിസത്തിനും കോസ്‌വേ സഹായകമാകും. ലോകത്തെ ഏറ്റവും വലിയ പാലമായിരിക്കും ഇത്. സൗദിയെ ബഹ്‌റൈനുമായി ബന്ധിപ്പിക്കുന്ന കിംഗ് ഫഹ്ദ് കോസ്‌വേയുടെ ദൂരം 25 കിലോ മീറ്ററാണ്. നിര്‍മാണം പൂര്‍ത്തിയാക്കാന്‍ മൂന്ന് വര്‍ഷമെങ്കിലുമെടുക്കുമെന്നാണ് കണക്കാക്കിയിരിക്കുന്നത്.
ഉംലജും യാമ്പുവും കടന്ന് ബസ് ജിദ്ദയിലെത്തിയപ്പോള്‍ അവിസ്മരണീയ പ്രകൃതിക്കാഴ്ചകളും ചരിത്ര ശേഷിപ്പുകളും വീണ്ടും മാടിവിളിക്കുന്നു.
മഗ്‌ന ബീച്ചില്‍നിന്ന് അസ്തമയം
നിര്‍ദിഷ്ട സൗദി-ഈജിപ്ത് പാലം ഇതാ ഇവിടെ
ഇവിടേക്കുള്ള യാത്രകളെ കുറിച്ചും അവിടെയുള്ള കാഴ്ചകളെ കുറിച്ചുമൊക്കെ മുമ്പും അഷ്‌റഫിന് മുമ്പേ നടന്നവരില്‍ നിന്ന് വായിച്ചിട്ടുണ്ട്.
ReplyDeleteപക്ഷേ എന്നാലും വായനക്കാരന് പെട്ടെന്ന് മനസിലാക്കാവുന്ന ലളിതമായ രീതിയിലുള്ള ചരിത്ര വിവരണം വായനാ സുഖത്തോടു കൂടി എഴുതിയതു കൊണ്ടു തന്നെ ഒരിക്കലും വിരസത അനുഭവപ്പെടുന്നില്ല......
ഇനിയും യാത്രകളും വിവരണങ്ങളും ഉണ്ടാവട്ടെ..................
rahim
അഷ്‌റഫ് ഭായ്.. ലളിതമായ വിവരണവും മനോഹര ചിത്രങ്ങളും. അസലായി.
ReplyDeleteനന്നായിരിക്കുന്നു ഈ വിവരണം. ചരിതത്തിന്റെ വഴികളിലൂടെ ലളിതമായ ഭാഷയിലൂടെ കൂട്ടിക്കൊണ്ടു പോയി..
ReplyDelete