8/1/10

ടഫ് ആന്റ് കൂള്‍



നിസ്സാര കാര്യമാണെങ്കിലും അതെങ്ങനെ പറയുമെന്ന ആശയക്കുഴപ്പത്തിലാണ് മല്‍ബു. വ്യക്തിത്വ വികസന ക്ലാസിനു പോയതില്‍ പിന്നെയാ ഈ കുഴപ്പം. എന്തെങ്കിലും ഉച്ചരിക്കുംമുമ്പ് പത്തുവട്ടം ആലോചന.
അര മാസത്തെ ശമ്പളം എണ്ണിക്കൊടുത്തു ചേര്‍ന്ന കോഴ്‌സാണ്. അതോണ്ടിത്തിരി മെച്ചമൊക്കെയുണ്ട്. നാലാഴ്ചത്തെ ക്ലാസ് കഴിഞ്ഞതേയുള്ളൂ. അപ്പോള്‍ തന്നെ കാണാനുണ്ട് വ്യക്തിത്വത്തില്‍ നേരിയ വികസനം.
അടുത്താഴ്ചയാകട്ടെ, സാറിനോട് ഒന്നു പ്രത്യേകം ചോദിച്ചുകളയാം. ജീവിതത്തില്‍ ആദ്യമായിട്ടാണല്ലോ ഇങ്ങനെയൊരു അവസ്ഥ. മുമ്പാണെങ്കില്‍ ഒരു പ്രശ്‌നവുമില്ലായിരുന്നു. ആരോടും എന്തും വിളിച്ചു പറയാം. ഇനിയതു പറ്റില്ല. പെഴ്‌സണാലിറ്റി ഡെവലപ്‌മെന്റ് കോച്ചിംഗിനു പോകുന്ന കാര്യം എല്ലാവര്‍ക്കുമറിയാം. ഓഫീസിലായാലും റോഡിലായാലും സംസാരിക്കുമ്പോഴും ഇരിക്കുമ്പോഴും നടക്കുമ്പോഴുമൊക്കെ ഇപ്പോള്‍ ഒരു കരുതലുണ്ട്.
മുഖവ്യായാമം തുടങ്ങിയതില്‍പിന്നെ ചിരിക്കും വന്നിട്ടുണ്ട് ഒരു ചെയിഞ്ച്. ആരും ഇങ്ങോട്ടു പറഞ്ഞില്ലെങ്കിലും സ്വന്തം ചിരി ചെകുത്താന്റേതാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ചെകുത്താനെ ഇതുവരെ നേരിട്ട് കണ്ടിട്ടില്ലെങ്കിലും അതിന്റെ രൂപത്തെ കുറിച്ചും ചിരിയെ കുറിച്ചും ഏകദേശ ധാരണ എല്ലാവര്‍ക്കുമുണ്ടല്ലോ?
ടി.വി പരസ്യത്തില്‍ വരുന്നതുപോലുള്ള ചിരിക്കുവേണ്ടി എത്രമാത്രം ആഗ്രഹിച്ചതാണ്. ടൂത്ത് പേസ്റ്റ് മാറ്റിയാല്‍ ചിരി ശരിയാകുമെന്ന് കരുതിയത് വിഡ്ഢിത്തമായെന്ന് പിന്നീടല്ലേ മനസ്സിലായത്.
മല്‍ബി പറഞ്ഞതിനെ തുടര്‍ന്നായിരുന്നു അത്.
ദേ ഇതുപോലെ ചിരിച്ചൂടെ നിങ്ങള്‍ക്ക്. എന്തൊരു ചേലാ കാണാന്‍. നമുക്ക് പേസ്റ്റൊന്ന് മാറ്റാം. ആ ഖദറിന്റെ ഭാര്യ പറയുന്നതുകേട്ടു. പേസ്റ്റ് മാറ്റിയിട്ട് അവര്‍ക്ക് നല്ല മാറ്റമുണ്ടെന്ന്.
ഇന്നലെയും ഞാന്‍ ഖദറിനെ കണ്ടിരുന്നു. എന്തൊരു വെളുത്ത ചിരി. സ്ഥാനാര്‍ഥി ആയാല്‍ പോലും ഇത്ര നന്നായി ചിരിക്കാന്‍ കഴിയില്ല.
അവരുടെ പരീക്ഷണം കഴിയട്ടെയെന്നു പറഞ്ഞെങ്കിലും മല്‍ബി കാത്തുനിന്നില്ല. രണ്ട് ദിവസം മുമ്പ് എട്ടു റിയാല്‍ കൊടുത്തു വാങ്ങിയ പേസ്റ്റ് വലിച്ചെറിഞ്ഞ് പുതിയതു വാങ്ങി.
ഈ ഖദറിന്റെ ഭാര്യയെകൊണ്ടു തോറ്റു. എന്തിനും ഏതിനും ഉദാഹരണം ഇപ്പോള്‍ ഖദറിന്റെ ഭാര്യയാണ്.
നമ്മുടെ സാക്ഷാല്‍ അബ്ദുല്‍ ഖാദറിനെ മിസ്റ്റര്‍ ഖദര്‍, ഹായ് ഖദര്‍ എന്നൊക്കെ ഇംഗ്ലീഷില്‍ നേരാംവണ്ണം ഉച്ചരിച്ച് ഖദറായതൊന്നമല്ല.
ഇതു ശരിക്കും ഖദര്‍ തന്നെയാണ്, ഖാദറല്ല.
പ്രവാസിയായിട്ടും ഖദര്‍ ഉപേക്ഷിക്കാത്ത, ഉയര്‍ന്ന രാഷ്ട്രീയ ബോധംകൊണ്ടു വന്നുചേര്‍ന്ന പേരാണിത്. എല്ലാവരും സ്‌നേഹത്തോടെ വിളിച്ചു തുടങ്ങിയ പേര് നേരിയ പോരാട്ടത്തിനുശേഷമാണെങ്കിലും പ്രിയതമക്കും അംഗീകരിക്കേണ്ടിവന്നു
പിന്നെ, നിങ്ങളേ ഉള്ളൂ ഒരു രാഷ്ട്രീയക്കാരന്‍. എത്രയോ പേരെടുത്ത രാഷ്ട്രീയക്കാര്‍ ഒന്നാന്തരം സ്യൂട്ടിട്ട് നില്‍ക്കുന്ന ചിത്രങ്ങള്‍ പത്രങ്ങളില്‍ വരുന്നു. നാട്ടില്‍നിന്ന് വരുന്ന നേതാക്കളോ? ആരെങ്കിലും ഈ ഒടിഞ്ഞു കുത്തുന്ന ഖദറുമിട്ടോണ്ട് വരുന്നുണ്ടോ ഇങ്ങോട്ട്.
അതൊക്കെ രാഷ്ട്രീയ പ്രയാണത്തില്‍ ഒരുഘട്ടം കഴിഞ്ഞവരാണെന്ന് പ്രിയതമയെ വിശ്വസിപ്പിക്കാന്‍ ഖദറിനു സാധിച്ചു. ആ ഘട്ടം കഴിഞ്ഞാല്‍ പിന്നെ നമുക്കും ഈ ഖദറിനോടു വിട പറയാമെന്ന വാക്കു വിശ്വസിച്ച് സമാധാനിച്ചിരിക്കുന്ന അവള്‍ ഈയിടെ ഏതോ റിസേര്‍ച്ച് വായിച്ചൂത്രെ. 30 വയസ്സ് കഴിഞ്ഞാലാണ് സ്ത്രീയുടെ യഥാര്‍ഥ സൗന്ദര്യം പ്രകടമാകുന്നതെന്നാണ് ഗവേഷണ ഫലം. അതു വായിച്ചതില്‍ പിന്നെ സൗന്ദര്യ സംരക്ഷണത്തെ കുറിച്ചും ഫാഷനെ കുറിച്ചും മാത്രമേ അവള്‍ക്ക് ചിന്തയുള്ളൂ. അതുകൊണ്ട് ഖദറിന് അല്‍പം തലവേദന കുറഞ്ഞെങ്കിലും മറ്റുള്ളവര്‍ക്ക് കട്ടപ്പാരയായീന്ന് പറഞ്ഞാല്‍ മതിയല്ലോ?
ആ ഖദറിന്റെ ഭാര്യയുടെ ശിഷ്യയാണ് ഇപ്പോള്‍ മല്‍ബി. അതുകൊണ്ടാണ് രണ്ടാമതൊന്ന് ചിന്തിക്കാതെ പേസ്റ്റ് മാറ്റം സംഭവിച്ചത്. ഇനിയെന്തൊക്കെ മാറ്റങ്ങളും പരീക്ഷണങ്ങളും വരാനിരിക്കുന്നു, കണ്ടറിയാം.
പരീക്ഷണങ്ങളുടെ ആ പണിപ്പുരയില്‍ കയറിയാണ് മല്‍ബുവിന് കാര്യം ബോധിപ്പിക്കാനുള്ളത്. സാക്ഷാല്‍ ഖദറിനോടുതന്നെ. അതു ഖദറിന്റെ മനസ്സിനെ നോവിക്കാതെ ആയിരിക്കണം. എത്ര കടുത്ത വിമര്‍ശനമായാലും കേള്‍ക്കുന്നയാള്‍ അതു മധുരത്തോടെ സ്വീകരിക്കണമെന്നാണല്ലോ വ്യക്തിത്വ വികസന പാഠം.
സൂക്ഷിച്ച് ഉപയോഗിക്കാനാണ് നാവിനുചറ്റും പല്ലുകള്‍ കൊണ്ടുള്ള കോട്ട. നാവില്‍നിന്നു വീണുപോയാല്‍ പിന്നെ തിരിച്ചെടുക്കാന്‍ കഴിയില്ല.
ചിന്താമഗ്‌നനായിരിക്കുമ്പോള്‍ മല്‍ബി ഇടപെട്ടു.
നിങ്ങള്‍ ഇത് എന്തോന്നാ ആലോചിക്കുന്നേ. അയാളുടെ ഭാര്യ എന്തെങ്കിലുമായിക്കോട്ടെ. ഉടുത്തൊരുങ്ങി നടന്നാലെന്താന്ന്്, നമ്മുടെ നന്മയെ കരുതി അവള്‍ പറയുന്നു. ഇഷ്ടമുണ്ടെങ്കില്‍ കേട്ടാ പോരേ. നാളെ മുതല്‍ ഞാന്‍ അവളുടെ ഫോണ്‍ എടുക്കുന്നില്ല. പോരേ, സമാധാനായിട്ട് കിടന്നുറങ്ങാന്‍ നോക്ക്.
പുതിയ റോള്‍ മോഡലായ ഖദറിന്റെ ഭാര്യയെ കുറിച്ച് പരാതിപ്പെടാനാണെന്നാ മല്‍ബി ചിന്തിച്ചത്. കാര്യമതല്ലെങ്കിലും കൂട്ടത്തില്‍ അതും കിടക്കട്ടെ ബോണസ്.
എന്നാലും മല്‍ബിയോടുകൂടി ഒന്നു ചോദിച്ചു നോക്കാം.
ബിഹൈന്റ് സക്‌സസ്്ഫുള്‍ മാന്‍, ദേര്‍ ഈസ് എ വുമണ്‍ എന്നാണല്ലോ?
അങ്ങാടീന്ന് കേട്ട വാക്കുകള്‍ ഇപ്പോഴും മനസ്സില്‍ മുഴങ്ങുന്നുണ്ട്.
തന്ത ഖദറൊക്കെയിട്ടാ നടപ്പ്. മോനെ കണ്ടില്ലേ... ഇവനെന്തിനാ പിന്നെ പാന്റ്‌സും അണ്ടര്‍വെയറും ഒക്കെ വലിച്ചുകയറ്റുന്നേ? ഒന്നും ഇടാതെയങ്ങു നടന്നാപ്പോരേ? അതല്ലേ ഇതേക്കാളും നല്ല ഫാഷന്‍?
അപ്പോഴാണ് ഖദറിന്റെ മോനെ ശ്രദ്ധിച്ചത്. പിറകില്‍ അടിവസ്ത്രം പകുതിയും കാണത്തക്ക വിധത്തില്‍ പാന്റ്‌സ് താഴ്ത്തിയിരിക്കുന്നു.
ഓഹോ, ഇതാണോ വലിയ കാര്യം. മല്‍ബി തുടങ്ങി. ഇന്നലേം കൂടി ഖദറിന്റെ ഭാര്യ പറഞ്ഞതാ, മോന്റെ പാന്റ്‌സ് കയറ്റിക്കൊടുത്ത് അവളുടെ കൈ കഴഞ്ഞൂന്ന്. കുറച്ചു കഴിയുമ്പോള്‍ പിന്നേം ചെക്കന്‍ പാന്റ്‌സ് താഴ്ത്തീട്ടുണ്ടാവും.
ഈ ഫാഷന്റെ ഗുട്ടന്‍സും ഗൂഗിള്‍ വഴി അവള്‍ കണ്ടെത്തിയിട്ടുണ്ട്. ടഫ് ആന്റ് കൂള്‍ ആകാനാണത്രെ പയ്യന്മാര്‍ ഇങ്ങനെ പാന്റ്‌സിടുന്നത്. ഉഴപ്പന്മാരായി തോന്നിക്കാന്‍. ജയിലില്‍നിന്നാത്രെ ഇവര്‍ക്ക് ഇതിനു പ്രചോദനം.
ജയില്‍ പുള്ളികളുടെ ബെല്‍റ്റ് അധികൃതര്‍ വാങ്ങിവെക്കുമല്ലോ. അപ്പോള്‍ പാന്റ്‌സ് താഴോട്ടിറങ്ങിപ്പോരും. അടിവസ്ത്രം ദൃശ്യമാകും.

2 comments:

  1. ഇപ്പോഴത്തെ ചെക്കന്മാരുടെ ഫാഷന് ഇട്ടു താങ്ങിയല്ലേ..

    ReplyDelete
  2. ..
    ഈ പാഷന്റെ ഒരു ഫോര്‍വേര്‍ഡ് മെയില്‍ കിട്ടിയിരുന്നു, കുറേ മാസങ്ങള്‍ക്ക് മുമ്പ് :))
    ..

    ReplyDelete

Related Posts Plugin for WordPress, Blogger...