6/6/10

സ്ഥിരം കസ്റ്റമര്‍



മല്‍ബു സ്ഥിരം കസ്റ്റമറായതിനു പിന്നിലൊരു കഥയുണ്ട്‌. സ്വത്വ ബോധം, സ്വത്വ രാഷ്‌ട്രീയം തുടങ്ങിയതു പോലെ വലിയ കാര്യമൊന്നുമല്ല സ്ഥിരം കസ്റ്റമര്‍. ഏതെങ്കിലും ഒരു കടയില്‍ പോയി സ്ഥിരമായി സാധനങ്ങള്‍ വാങ്ങിയാല്‍ നമ്മളൊരു സ്ഥിരം കസ്റ്റമറായി. ഒരിടത്തുനിന്നുതന്നെ ഇങ്ങനെ സാധനങ്ങള്‍ വാങ്ങുന്നതു തുടര്‍ന്നാല്‍ കുറച്ചുകൂടി പുരോഗതിയുണ്ടാകും. പറ്റുകാരനായി മാറ്റം കിട്ടും. പറ്റു തീര്‍ക്കുന്ന കാര്യം മാസാവസാനം നോക്കിയാല്‍ മതി. അതായതു സ്ഥിരം കസ്റ്റമര്‍ തന്നെ രണ്ടു വിധമുണ്ടെന്നര്‍ഥം. ഒന്ന്‌ സാധാരണ സ്ഥിരം കസ്റ്റമറും രണ്ടാമത്തേതു പറ്റു പുസ്‌തകത്തില്‍ രേഖപ്പെടുത്തുന്ന സ്ഥിരം കസ്റ്റമറും.
സാദാ സ്ഥിരം കസ്റ്റമറാണെങ്കില്‍ ചില ഇളവുകളൊക്കെ ലഭിക്കും. കാരണം ഇത്തരം സ്ഥിരം കസ്റ്റമര്‍മാര്‍ നഷ്‌ടപ്പെടാതിരിക്കേണ്ടത്‌ കടക്കാരന്റെ ബാധ്യതയാണ്‌. അതുകൊണ്ട്‌ ചിലപ്പോള്‍ ലാഭത്തില്‍ കുറച്ച്‌ നഷ്‌ടമൊക്കെ സഹിച്ച്‌ വില കുറച്ചു നല്‍കേണ്ടിവരും. സാദാ കസ്റ്റമര്‍ സ്ഥാനത്തുനിന്ന്‌ പറ്റു കസ്റ്റമറായി മാറുന്നതോടെ നേരത്തെ ഉണ്ടായ നഷ്‌ടം ഈടാക്കിത്തുടങ്ങാം. അപ്പോള്‍ സാദാ സ്ഥിരം കസ്റ്റമര്‍ക്കും പറ്റു കസ്റ്റമര്‍ക്കും രണ്ടുതരം വിലയായിരിക്കും.
സത്യം പറഞ്ഞാല്‍ മല്‍ബുവിന്‌ ഒരു താല്‍പര്യവുമുണ്ടായിരുന്നില്ല ഇക്കാര്യത്തില്‍. സാഹചര്യം അങ്ങനെ ആയപ്പോള്‍ നിര്‍ബന്ധിതനായതാണ്‌. മല്‍ബിയെ നാട്ടില്‍നിന്ന്‌ കൊണ്ടുവരുമ്പോള്‍ സ്വാഭാവികമായ ഒരു ചോദ്യം ഉണ്ടായിരുന്നു.
നിങ്ങള്‍ വൈകുന്നേരം ഓഫീസ്‌ വിട്ടുവരുന്നതുവരെ മല്‍ബി അവിടെ മുറിയില്‍ തനിച്ചിരിക്കേണ്ടി വരില്ലേ?
ഭക്ഷണം ഉണ്ടാക്കണം, സീരിയലുകള്‍ കാണണം, പത്രം വായിക്കണം, ഫ്‌ളാറ്റ്‌ വൃത്തിയാക്കണം, ഇസ്‌തിരിയിടണം പിന്നെ പിന്നെ എന്തെല്ലാം പണി കിടക്കുന്നു. സമയം തികയാതിരിക്കാനാണ്‌ സാധ്യത എന്നതായിരുന്നു ഉത്തരം.
ഉത്തരം അത്ര കിറുകൃത്യമൊന്നുമല്ലെങ്കിലും പ്രവാസി വീട്ടമ്മമാര്‍ക്ക്‌ ഏറ്റവും കൂടുതല്‍ റിലാക്‌സ്‌ ലഭിക്കുന്നത്‌ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ പോയാലാണെന്ന്‌ ഒരു മഹതി വിശദീകരിക്കുന്നതു കേട്ടിട്ടുണ്ട്‌. അപ്പോള്‍ ആഴ്‌ചയില്‍ ആറു ദിവസം ഭക്ഷണം പുറത്തുനിന്ന്‌ വാങ്ങാമെന്നു തീരുമാനിക്കുന്ന മല്‍ബിക്കും ഒരു ദിവസം പോലും ഭക്ഷണം പുറത്തുനിന്നില്ല എന്നു തീരുമാനിക്കുന്ന മല്‍ബിക്കും സൂപ്പര്‍മാര്‍ക്കറ്റും ഹൈപ്പര്‍മാര്‍ക്കറ്റും അവിഭാജ്യ ഘടകം തന്നെ.
എല്ലാ വാരങ്ങളിലും വാതില്‍പ്പുറത്തെത്തുന്ന വര്‍ണക്കടലാസുകള്‍ എന്തു വലിയ അനുഗ്രഹമാണ്‌ ചെയ്യുന്നത്‌. അവയിലൂടെ തേടിയെത്തുന്ന ഓഫറുകള്‍ വഴി സവാളയും തക്കാളിയും മുതല്‍ ലൊട്ടുലൊടുക്ക്‌ സാധനങ്ങള്‍ വരെ ചുളുവിലക്ക്‌ ലഭ്യമാവുക മാത്രമല്ല പ്രവാസി വീട്ടമ്മമാര്‍ക്ക്‌ ഉല്ലാസത്തിനുളള അവസരം കൂടി തുറക്കുകയാണ്‌ ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍.
ആഴ്‌ചയിലൊരു ദിവസം സൂപ്പര്‍ മാര്‍ക്കറ്റിലോ ഹൈപ്പര്‍മാര്‍ക്കറ്റിലോ പോയില്ലെങ്കില്‍ ഉണ്ടാകുന്ന വല്ലായ്‌മ ഡെബിറ്റ്‌, ക്രെഡിറ്റ്‌ കാര്‍ഡുകളിലെ ബാലന്‍സ്‌ കുറയുന്നതു കൊണ്ടുണ്ടാകുന്ന വല്ലായ്‌മയോളം വരില്ല ഒരിക്കലും.
രണ്ടാമതു പറഞ്ഞ വല്ലായ്‌മ മൂര്‍ധന്യത്തിലെത്തിയതിനെ തുടര്‍ന്നാണ്‌ ഒരു സ്ഥിരം കസ്റ്റമറായി മാറാന്‍ മല്‍ബു തീരുമാനിച്ചത്‌. സവാളയുടേയും തക്കാളിയുടേയും അതിശയിപ്പിക്കുന്ന വിലക്കുറവില്‍ സൂപ്പര്‍ മാര്‍ക്കറ്റ്‌ തേടിപ്പോയ ഓരോ യാത്രയിലും അത്യാവശ്യമില്ലാത്ത നൂറുകൂട്ടം സാധനങ്ങള്‍ ട്രോളികളില്‍ കയറിയപ്പോള്‍ ഇതല്ലാതെ മറ്റൊരു വഴിയിലില്ലായിരുന്നു.
അങ്ങനെ ആവശ്യം വരുമ്പോള്‍ മാത്രം സാധനങ്ങള്‍ വാങ്ങുകയെന്ന ലക്ഷ്യത്തോടെ മല്‍ബു ആദ്യം സ്ഥിരം കസ്റ്റമറും പിന്നെ പറ്റു കസ്റ്റമറും ആയി. രണ്ടും തമ്മിലുള്ള അന്തരം അറിയാന്‍ അധിക കാലം വേണ്ടിവന്നില്ല. സ്ഥിരം കസ്റ്റമര്‍ മാത്രമായപ്പോള്‍ ലഭിച്ച സാധനങ്ങള്‍ക്ക്‌ പറ്റു കസ്റ്റമറായതോടെ നേരിയ തോതിലുള്ള വില വര്‍ധന. പറയുന്നത്‌ ഒരു വില. പറ്റു പുസ്‌തകത്തില്‍ കുറിച്ചിടപ്പെടുന്നത്‌ മറ്റൊരു വില.
ഇനിയിപ്പോ അതേക്കുറിച്ചൊന്നും ചിന്തിച്ചിട്ട്‌ കാര്യമില്ല. പറ്റു തീര്‍ത്ത്‌ മെല്ലെ പുറത്തു കടക്കുക. മാസങ്ങളായി തുടരുന്ന വ്യാപാര ബന്ധം എങ്ങനെ അവസാനിപ്പിക്കും? പിന്നീട്‌ കടക്കാരന്റെ മുഖത്തു എങ്ങനെ നോക്കും തുടങ്ങിയ ചില ചോദ്യങ്ങളൊക്കെ ഉയര്‍ന്നുവന്നുവെങ്കിലും രക്ഷപ്പെടുകയെന്ന നിശ്ചയം തന്നെയാണ്‌ വിജയിച്ചത്‌.
അങ്ങനെ ഒരു സുപ്രഭാതത്തില്‍ മല്‍ബു പുതിയ കട കണ്ടു പിടിച്ചു. അധികം ദൂരെയല്ല. കണക്കില്‍ കൃത്യത, എല്ലാ സാധനങ്ങളും സുലഭം, സര്‍വോപരി നല്ല ഇടപെടല്‍ തുടങ്ങിയ ഗുണങ്ങളൊക്കെ കേട്ടിട്ടുണ്ട്‌. അങ്ങനെ മനഃസമാധാനം വന്നു തുടങ്ങിയ ഒരു വ്യാഴാഴ്‌ച സാധനങ്ങളുടെ വലിയ ലിസ്റ്റുമായി പുതിയ കടയിലെത്തി. പറ്റിന്റെ കാര്യമൊക്കെ പറഞ്ഞുറപ്പിച്ച്‌ സാധനങ്ങളൊക്കെ എടുത്തുവെച്ചു തുടങ്ങിയപ്പോള്‍ പിറകില്‍നിന്ന്‌ ഒരാള്‍ പുറത്തു തടവുന്നു.
എന്നിട്ട്‌ കടയിലെ സെയില്‍സ്‌മാനോട്‌:
ഇതേയ്‌, നമ്മുടെ സ്ഥിരം കസ്റ്റമറാട്ടോ. ശരിക്കും നോക്കിയേക്കണം.
മല്‍ബു ബോധംകെട്ടു വീണില്ലെന്നേയുള്ളൂ. പിറകില്‍വന്ന്‌ പുറം തടവി ഉപദേശം നല്‍കിയത്‌ മറ്റാരുമായിരുന്നില്ല. ആദ്യത്തെ പറ്റു കടയുടെ ഉടമ.


5 comments:

  1. Asharaf,
    Malbu is a grate opinion to the right person as the costmer.
    Nice writing.I enjoyed lot.!!

    ReplyDelete
  2. താന്‍ ആളു കൊള്ളാമല്ലോ

    ReplyDelete
  3. ഹ ഹ ഹ പാവം മല്‍ബൂ……

    ReplyDelete
  4. പാവം മല്‍ബൂ

    ReplyDelete
  5. ഹഹഹ.. അതു കലക്കി.

    ReplyDelete

Related Posts Plugin for WordPress, Blogger...