5/10/09

ലാസിം സബബ്‌ -കാരണം നിര്‍ബന്ധം

ഫയല്‍ വലിച്ചെറിഞ്ഞുകൊണ്ട്‌ മല്‍ബു പിറുപിറുത്തു.
ലാസിം സബബ്‌.
മുറിയില്‍ കാത്തുനിന്നിരുന്ന സഹ മല്‍ബുകള്‍ക്കൊന്നും കാര്യം പിടികിട്ടിയില്ല.
കൂട്ടത്തില്‍ ബഖാലയില്‍ ജോലി ചെയ്യുന്ന അയമൂട്ടി അതു തിരിച്ചറിഞ്ഞു.
അതാണോ കാര്യം?
ഇതു തന്നെയല്ലേ പണ്ടേയുള്ള നിയമം. പിന്നെ ആരാ പറഞ്ഞത്‌ മാറീന്ന്‌.
പുതിയവരും പഴയവരുമായ മല്‍ബുകളെല്ലാം കാതോര്‍ത്തു.
അയമൂട്ടി ചോദിച്ചു: നീ അവിടെ അറബി പറഞ്ഞിരുന്നോ?
രാവിലെ വെറും ചായ മാത്രം കുടിച്ച്‌ മഹാ ദൗത്യത്തിനിറങ്ങി നിരാശനായി തിരിച്ചെത്തിയ മല്‍ബു തലയാട്ടിക്കൊണ്ടു പറഞ്ഞു. ഇല്ല.
അറബി പറയരുതെന്ന്‌ നിങ്ങള്‍ മാത്രമല്ല, സബ്‌അ സിത്തീനും പറഞ്ഞിരുന്നു.
സബ്‌അ സിത്തീന്‍ -അറുപത്തിയേഴ്‌
ആരുടെ പേരാ ഇത്‌.
കോട്ടയത്തെ അച്ചായന്‍ സെബാസ്റ്റ്യന്‍.
സെബാസ്റ്റ്യന്‍ സബ്‌അ സിത്തീന്‍ ആയത്‌ വലിയ കഥയൊന്നുമല്ല.
കടലാസിനു വേണ്ടി കാത്തിരിക്കുകയായിരുന്നു സെബാസ്റ്റ്യന്‍. പലരുടേയും പേരുകള്‍ വിളിക്കുന്നു. തന്റെ പേര്‌ വിളിക്കുന്നില്ലെന്ന നിരാശയോടെ അക്ഷമനായി.
അവസാനം രണ്ടു മൂന്ന്‌ പേര്‍ ബാക്കിയായപ്പോഴാണ്‌ കൂട്ടത്തില്‍ ഒരാള്‍ അന്വേഷിച്ചത്‌.
എന്താ നിങ്ങളുടെ പേര്‌?
സെബാസ്റ്റ്യന്‍
കൈയിലുണ്ടായിരുന്ന കടലാസ്‌ വാങ്ങി നോക്കി.
ഓ സബഅ സിത്തീന്‍.
ഇത്‌ ഒരു മണിക്കൂര്‍ മുമ്പേ ഇവിടെനിന്ന്‌ പല തവണ വിളിക്കുന്നത്‌ കേട്ടല്ലോ?
ഒരു മണിക്കൂര്‍ കാത്തുനിന്നെങ്കിലും സെബാസ്റ്റ്യന്‍ കാര്യം സാധിച്ചത്‌ അറബി ഒരക്ഷരം പോലും ഉരിയാടാതെയായിരുന്നു.
അറബി ക്ലാസില്‍ പോയി പഠിച്ചിരുന്നെങ്കിലും അറിയാത്ത ഭാവത്തിലങ്ങനെ സബ്‌അ സിത്തീന്‍ നിന്നു.
മല്‍ബു കഥ തുടര്‍ന്നു.
പക്ഷേ എന്നോട്‌ അയാള്‍ അറബി മാത്രമേ പറഞ്ഞുള്ളൂ.
ഇംഗ്ലീഷില്‍ പലതും ചോദിച്ചു നോക്കിയെങ്കിലും അയാള്‍ ഒറ്റ അക്ഷരം ഇംഗ്ലീഷില്‍ ഇങ്ങോട്ടു പറഞ്ഞില്ല.
എല്ലാം അറബിയില്‍.
ദൂരെ ബോര്‍ഡ്‌ ചൂണ്ടി തഅ്‌ലീമാത്‌ എന്നും പറഞ്ഞു.
ഭാഷകള്‍ക്ക്‌ ഇങ്ങനെയൊരു സൗകര്യമുണ്ട്‌.
നല്ല ജ്ഞാനമുള്ള കാര്യമായാല്‍ പോലും ചിലപ്പോള്‍ മൗനം പാലിക്കേണ്ടിവരും. മൗനം വിദ്വാനു മാത്രമല്ല മല്‍ബൂനും ഭൂഷണമാകുന്ന സന്ദര്‍ഭങ്ങളുണ്ടാകുമെന്നര്‍ഥം. കയര്‍ത്തുകൊണ്ടിരിക്കുന്ന കഫീലിനു മുന്നിലും പൊരിവെയിലത്ത്‌ മോട്ടോര്‍ സൈക്കിളുമായി കാത്തുനിന്ന്‌ ഇരയെ കിട്ടിയല്ലോ എന്നു സന്തോഷിക്കുന്ന ട്രാഫിക്‌ പോലീസുകാരനു മുന്നിലും അന്യായമായി ആളാകാന്‍ ശ്രമിക്കുന്ന ഇടത്തരം ബോസുമാര്‍ക്കു മുന്നിലും എന്നുവേണ്ട അസമയത്ത്‌ സൂപ്പര്‍ മാര്‍ക്കറ്റിലേക്ക്‌ പോകാനിറങ്ങുന്ന മല്‍ബിക്കു മുന്നില്‍ പോലും മൗനം ആയുധമാക്കാം.
നിയമം മാറീന്ന വാര്‍ത്ത കേട്ട്‌ സന്തോഷിച്ച ആയിരങ്ങളില്‍ ഒരാളാണ്‌ മല്‍ബു.
ഭാര്യയേയും മക്കളേയും കൊണ്ടുവരാന്‍ പാങ്ങുണ്ടെങ്കിലും പ്രായമായ മാതാവിനെ തനിച്ചാക്കി എങ്ങനെ ആ കടുംകൈ ചെയ്യുമെന്ന ചിന്തയിലായിരുന്ന മല്‍ബുവിന്‌ സന്തോഷം പകര്‍ന്ന വാര്‍ത്തയായിരുന്നു അത്‌.
ആര്‍ക്കും വിസിറ്റിംഗ്‌ വിസ കിട്ടും.
കേട്ടവര്‍ കേട്ടവര്‍ ഓഫീസുകളില്‍നിന്ന്‌ ഓഫീസുകളിലേക്ക്‌ ഓടി.
അങ്ങനെ ഇന്റര്‍നെറ്റ്‌ വഴി അപേക്ഷ നല്‍കിയും ഓഫീസുകള്‍ കയറിയിറങ്ങിയും ഒരു വക വിസ കിട്ടുമെന്ന തോന്നാല്‍ പ്രതീക്ഷയായി കടല്‍ കടന്നപ്പോഴാണ്‌ മല്‍ബുവിനു മുന്നില്‍ അതു പൊട്ടീവീണത്‌.
ലാസിം സബബ്‌.
മാതാവിനെ എന്തിനു കൊണ്ടുവരുന്നുവെന്ന്‌ തെളിയിക്കണം. അതായത്‌ കാരണം നിര്‍ബന്ധം.
പൊട്ടനെപ്പോലെ നിന്ന മല്‍ബുവിന്‌ മുന്നില്‍ ഉദ്യോഗസ്ഥന്‍ വീണ്ടും വീണ്ടും ലാസിം സബബ്‌ ആവര്‍ത്തിച്ചു.
കാര്യവിവരമുള്ള അയമൂട്ടി പറഞ്ഞു.
മല്‍ബൂ നിനക്ക്‌ ഇനി ഒറ്റ വഴിയേയുള്ളൂ.
ആദ്യം മല്‍ബിയെ കൊണ്ടുവരിക. എന്നിട്ട്‌ പുഷ്‌പിണിയാക്കുക. പിന്നീട്‌ സര്‍ട്ടിഫിക്കറ്റുമായി ചെല്ലുക.
അപ്പോള്‍ സബബായി. വിസ റെഡി.

6 comments:

  1. മൗനം വിദ്വാനു മാത്രമല്ല മല്‍ബൂനും ഭൂഷണമാകുന്ന സന്ദര്‍ഭങ്ങളുണ്ടാകുമെന്നര്‍ഥം.
    മനോഹരം

    ReplyDelete
  2. മൗനം തണലാക്കിയ ഒരവസരമെങ്കിലും പാവപ്പെട്ടവനും ഉണ്ടായിക്കാണും ഈ പ്രവാസ ജീവിതത്തില്‍. മൗനം അല്ലെങ്കില്‍ ഒരു വിഡ്‌ഢിച്ചിരി അതു തന്നെയാണ്‌ നൊമ്പരം പേറുന്ന പല പ്രവാസികളുടേയും മുഖമുദ്ര.
    പാവപ്പെട്ടവനു നന്ദി.

    ReplyDelete
  3. Dear Ashraf sb, the content of your blog reminds me the remembrance of Vaykam Mohd. Basheers' short stories... You blog is excellent.
    Ashraf uneen

    ReplyDelete
  4. സബഅ സിത്തീൻ കലക്കി :)

    വേലായുധനെ വേലായുദ്ധീനാക്കിയ കഥ കേട്ടിരുന്നു.

    ReplyDelete

Related Posts Plugin for WordPress, Blogger...