2/15/09

രണ്ടു ചാലെങ്കിലും പൂട്ടാതെങ്ങനാ

വയലാര്‍ രവിയേയും ഇ. അഹമ്മദിനേയുമൊക്കെ ശപിച്ചുകൊണ്ടാണ്‌ മല്‍ബു കോഴിക്കോട്‌ നഗരത്തില്‍ ലുങ്കിയും തോര്‍ത്തും പരതി നടന്നത്‌. വലിയ ഹോട്ടലിലാണ്‌ കൊണ്ടുവന്ന്‌ നിറച്ചതെങ്കിലും അതിനു മുമ്പില്‍ തോര്‍ത്തും ലുങ്കിയും വില്‍ക്കുന്ന കടയുടെ അഭാവം അന്ന്‌ ശരിക്കും അനുഭവപ്പെട്ടു.
ഉച്ചക്ക്‌ മുമ്പ്‌ അത്യുത്തര കേരളത്തില്‍നിന്ന്‌ കാറില്‍ കയറി കരിപ്പൂരിലെത്തി അവിടത്തെ കാത്തിരിപ്പിനുശേഷം നഗരത്തിലെ ഹോട്ടലിലെത്തിയ മല്‍ബുവിന്‌ കളസമൊന്നഴിച്ച്‌ കുളിച്ച്‌ വിയര്‍പ്പിന്റെ ഗന്ധമകറ്റാന്‍ വലിയങ്ങാടിയില്‍ പോയി തോര്‍ത്തും ലുങ്കിയും വാങ്ങേണ്ടിവന്നു.
ഓട്ടോക്ക്‌ പോകാമായിരുന്നെങ്കിലും നാളേയും പണ്ടാരം പോയില്ലെങ്കില്‍ ടെലിഫോണില്‍ ആരെയെങ്കിലും ഒന്നു വിളിക്കണ്ടേ എന്നു കരുതി കാശ്‌ പിശുക്കാനായിരുന്നു പത്രാസുള്ള ഗള്‍ഫുകാരനായിട്ടും തോര്‍ത്തിനു വേണ്ടിയുള്ള നടപ്പ്‌.
ആ നടപ്പില്‍ എയര്‍ ഇന്ത്യയെ പ്‌രാകുന്നതോടൊപ്പം മനസ്സില്‍ പ്രവാസികളുടെ യാത്രാ പ്രശ്‌നമോര്‍ത്ത്‌ ഉറങ്ങാന്‍ കഴിയാത്ത മന്ത്രിപുംഗവന്മാരും കടന്നുവന്നെങ്കില്‍ മല്‍ബൂനെ എങ്ങനെ കുറ്റം പറയും.
വസ്‌ത്രങ്ങളൊക്കെ ലഗേജില്‍ അയച്ച്‌, രാത്രി എത്തിയ ഉടന്‍ കൂട്ടുകാര്‍ക്കും കുടുംബക്കാര്‍ക്കും വിളമ്പാനുള്ള പത്തിരിയും ഇറച്ചിയും ബ്രീഫ്‌ കെയ്‌സില്‍ നിറച്ച മല്‍ബുവിനെയല്ലോ പറയേണ്ടൂ.
അതൊക്കെ ലോഡ്‌ജില്‍ സഹമുറിയനായി ലഭിച്ചയാള്‍ക്ക്‌ സമ്മാനിച്ചപ്പോള്‍ അയാളില്‍നിന്ന്‌ ഉഗ്രനായിരിക്കുന്നു, ഭക്ഷണ കാര്യത്തില്‍ നിങ്ങള്‍ വടക്കന്മാരെ സമ്മതിക്കണമെന്ന അഭിനന്ദന പ്രവാഹമുണ്ടായപ്പോഴും മല്‍ബുവിന്റെ മനസ്സ്‌ രോഷത്തില്‍ തിളച്ചുമറിയുകയായിരുന്നു.
ദുരനുഭവം.
അതുതന്നെ, ദുരനുഭവം. ഇതൊന്ന്‌ വാക്യത്തില്‍ പ്രയോഗിക്കാന്‍ പറഞ്ഞാല്‍, ഞാന്‍ കഴിഞ്ഞ തവണ എയര്‍ ഇന്ത്യയില്‍ യാത്ര ചെയ്‌തപ്പോള്‍ എനിക്ക്‌ ദുരനുഭവമുണ്ടായി എന്ന്‌ എഴുതാത്ത മല്‍ബുകള്‍ കുറവായിരിക്കും.
ടിക്കറ്റ്‌ കിട്ടാതിരിക്കുക, കിട്ടിയാല്‍ തന്നെ ക്ലാസിന്റെ പേരിലുള്ള ചൂഷണം, എയര്‍പോര്‍ട്ടിലെത്തിയാല്‍ ഓഫ്‌ ലോഡിംഗിന്‌ വിധേയനാവുക, വിമാനം സമയത്തിനു പോകാതെ താമസസ്‌ഥലത്തേക്ക്‌ മടങ്ങേണ്ടി വരിക, ഹോട്ടിലിലാണെങ്കില്‍ അവിടെ മുറിയും കുടിവെള്ളവും കിട്ടാതാവുക തുടങ്ങി ദുരനുഭവങ്ങളുടെ വിശദാംശങ്ങള്‍ പലര്‍ക്കും പലതരത്തിലായിരിക്കും.
താന്‍ തന്നെയായിരിക്കും അടുത്ത തവണയും പ്രവാസികാര്യ മന്ത്രിയെന്ന്‌ പ്രഖ്യാപിച്ച വയലാര്‍ രവിയുടെ തൊലിക്കട്ടിയെ കുറിച്ച്‌ സന്ദേഹിച്ച മല്‍ബുവിന്‌ രവി രാജ്യസഭാംഗമാകുമെന്ന്‌ ഉറപ്പായതോടെ അതല്‍പം മാറി.
വീണ്ടും സര്‍ക്കാരുണ്ടാക്കുമെന്ന കാര്യത്തില്‍ രവിക്ക്‌ മാത്രമല്ല, കോണ്‍ഗ്രസിനാകെ തന്നെ ഒട്ടും സംശയമില്ല.
പക്ഷേ, വീണ്ടും പ്രവാസികാര്യ വകുപ്പ്‌ തന്നെ മതിയെന്നു തീരുമാനിക്കാന്‍ രവിക്കെങ്ങനെ തോന്നിയെന്ന്‌ ആലോചിച്ചുകൊണ്ട്‌ ഒരു ട്രാവല്‍സില്‍ ഇരിക്കെയാണ്‌ മല്‍ബുവിനെ തേടി മേനിക്കടലാസില്‍ എയര്‍ ഇന്ത്യയില്‍ യാത്ര ചെയ്യാനുള്ള മഹാരാജാവിന്റെ ക്ഷണം.
ങ്ങള്‌ അങ്ങനെ ക്ഷണിക്കാറൊക്കെ ഉണ്ടോ?
ന്നാല്‌ സൗദി വരട്ടെ, എന്നിട്ടുവേണം എയര്‍ ഇന്ത്യ യിലൊന്ന്‌ യാത്ര ചെയ്യാന്‍.
മല്‍ബു പറഞ്ഞപ്പോള്‍
പിണറായി വിജയനേയും മന്ത്രി സുധാകരനേയും പോലെ ക്ഷുഭിതനായില്ലെങ്കിലും അതൊന്നും എയറിന്ത്യയെ ബാധിക്കില്ലെന്നായിരുന്നു മഹാരാജായുടെ മറുമൊഴി.
അപ്പോള്‍ മല്‍ബൂനൊരു സംശയം-
പടച്ചോനെ, സൗദി വരൂല്ലേ?
അവസാനം കരിപ്പൂരില്‍ മാഫിയ ഇറങ്ങുമോ?
കിഴക്കും പടിഞ്ഞാറും തമ്മില്‍ ബന്ധിപ്പിച്ചോണ്ട്‌ ഉണ്ടായിരുന്ന ഒരു വിമാനത്തെ തകര്‍ക്കാന്‍ കണ്‍ട്രോള്‍ ടവറില്‍ മാഫിയ ഇറങ്ങിയതായി കേട്ടിട്ടുണ്ട്‌.
കിഴക്കും പടിഞ്ഞാറും സൗദിയുമൊക്കെയായാലും സമയമാണ്‌ പ്രധാനം. കൃത്യത. ഷെഡ്യൂള്‍ ചെയ്‌ത സമയത്ത്‌ വിമാനം ഉയരുമെന്നും ഇറങ്ങുമെന്നുമുള്ള പ്രതീക്ഷ.
സമയത്തിന്‌ ഇറങ്ങാന്‍ സമ്മതിക്കാതിരുന്നാല്‍ പിന്നെ ആ വിമാനത്തില്‍ ആരെങ്കിലും കയറുമോ?
മാഫിയ കളിച്ചാലും കാര്‍മേഘം കളിച്ചാലും പത്തു തവണ ആകാശത്ത്‌ കറക്കിയാല്‍ വിശ്വാസ്യത നഷ്‌ടപ്പെടുത്താന്‍ ആരെങ്കിലും മുതിരുമോ?
വല്ലാഹി, കഥീര്‍ മുശ്‌കില... ഹിന്ദി കഥീര്‍ മുശ്‌കില...
അത്ര കേട്ടാല്‍ മതി ഇപ്പോള്‍ ജിദ്ദയില്‍ മല്‍ബുകളില്‍ മൊട്ടിട്ട പ്രതീക്ഷകള്‍ അസ്‌തമിക്കാന്‍.
സൗദി എയര്‍ലൈന്‍സിന്റെ വരവ്‌ സാധ്യമായാല്‍ പ്രവാസികളുടെ ഭാഗത്തുനിന്നുള്ള അലമ്പ്‌ കുറച്ച്‌ കുറയുമല്ലോ എന്നുകരുതി വീണ്ടും പ്രവാസികാര്യ വകുപ്പ്‌ മതിയെന്ന്‌ തീരുമാനിക്കാന്‍ വയലാര്‍ രവിയേയും വിദേശകാര്യം മതിയെന്ന്‌ തീരുമാനിക്കാന്‍ ഇ. അഹമ്മദിനേയും (തീരുമാനിച്ചെന്ന്‌ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല) പ്രേരിപ്പിച്ചെങ്കിലും
ഏറനാട്ടുകാരന്‍ മല്‍ബു പറഞ്ഞതുതന്നെ ശരി. സൗദിക്ക്‌ ബുക്കിംഗൊക്കെ നടക്കട്ടെ, രണ്ടുചാല്‌ പൂട്ടാതെങ്ങനാ... കാത്തിരിക്കാം.

1/21/09

ദവാദ്‌മിയും ദോ ആദ്‌മിയും

ചെറുപ്പക്കാരായ രണ്ട്‌ മല്‍ബുകള്‍ കാറില്‍ കയറിയതിനു ജയിലിലായി.
അങ്ങനെ സംഭവിക്കുമോ? കാറില്‍ കയറിയതിനു ജയിലിലാവുകയോ? അവിശ്വസനീയം.
വാര്‍ത്തക്ക്‌ ഇത്രയൊക്കെ മതീട്ടോ. കഥകള്‍ പിന്നീട്‌ മെനയുകയാണ്‌ മാധ്യമങ്ങളുടെ ഇപ്പോഴത്തെ രീതി. കഥകള്‍ നീണ്ടു നീണ്ടുപോയി ഒടുവിലായിരിക്കും വാര്‍ത്തയുടെ ഗുട്ടന്‍സ്‌ വായനക്കാര്‍ക്ക്‌ പിടികിട്ടുക.
ഇതങ്ങനെയല്ലാട്ടോ.
കാറില്‍ കയറി എന്നതല്ലാതെ, മറ്റൊരു കുറ്റവും അവര്‍ ചെയ്‌തിട്ടില്ല.
അങ്ങനെ പറഞ്ഞൂടാ. കാര്‍ ഓടിച്ചിരുന്ന ബംഗാളി അടുത്ത സുഹൃത്താണെന്നുകൂടി പറഞ്ഞു.
പത്ത്‌ മിനുട്ടിന്റെ പരിചയമാണെങ്കിലും ബംഗാളി ഡ്രൈവര്‍ മല്‍ബുകളുടേയും അവര്‍ തിരിച്ചും പേരുകള്‍ ചൊല്ലി പഠിച്ചു. മിയാന്‍ തൂഫൈല്‍ എന്ന ബംഗാളി പേര്‌ പഠിക്കാന്‍ എളുപ്പമായിരുന്നെങ്കിലും മല്‍ബു പേരുകള്‍ മനഃപാഠമാക്കാന്‍ ബംഗാളി കുറച്ചു മെനക്കെട്ടിരുന്നു.
അതങ്ങനെന്യാ. ഈയിടെ ദവാദ്‌മിയിലേക്ക്‌ പോകേണ്ടിയിരുന്ന രണ്ട്‌ ബംഗാളികളെ ടാക്‌സി ഡ്രൈവര്‍ മദീനയില്‍ കൊണ്ടുപോയി.
ബംഗാളികള്‍ ദവാദ്‌മി എന്നുതന്നെയാണ്‌ പറയാന്‍ ഉദ്ദേശിച്ചതെങ്കിലും ഡ്രൈവര്‍ കേട്ടത്‌ ദോ ആദ്‌മി എന്നതായിരുന്നു. മദീന എന്നു ഡ്രൈവര്‍ വിളിച്ചികൊണ്ടിരുന്നെങ്കിലും ബംഗാളികള്‍ അതു കേട്ടിരുന്നില്ല. മദീനയിലേക്ക്‌ രണ്ട്‌ പേര്‍ എന്നാണ്‌ ഡ്രൈവര്‍ മനസ്സിലാക്കിയതും.
ബംഗാളികളുടെ ഉര്‍ദു, ഹിന്ദി സംസാരത്തെ കുറിച്ച്‌ കഥകള്‍ ധാരാളമുണ്ടെങ്കിലും ഇവിടെ കാറില്‍ കയറിയവരും ഡ്രൈവറും ഇഖാമയിലുള്ളതുപോലെ തന്നെയാണ്‌ പേരുകള്‍ പഠിച്ചത്‌.
പോലീസ്‌ ചോദിച്ചാല്‍ മൂവരും സുഹൃത്തുക്കളാണെന്നു പറയാന്‍ ശട്ടം കെട്ടുകുയും ചെയ്‌തു.
പ്രതീക്ഷിച്ചതുപോലെ പോലീസ്‌ കൈ നീട്ടി. ഒട്ടും തെറ്റാതെ മല്‍ബുകള്‍ ഡ്രൈവര്‍ തങ്ങളുടെ ഉറ്റ സുഹൃത്താണെന്ന്‌ പോലീസിനെ ധരിപ്പിക്കുകയും ചെയ്‌തു.
ഓ, കള്ള ടാക്‌സിയായിരിക്കും. അത്‌ എല്ലാവരും ചെയ്യുന്നതാ. ബന്ധുക്കളോ സുഹൃത്തുക്കളോ ആണെന്ന്‌ പറഞ്ഞാണ്‌ അങ്ങനെയുള്ള അവസരങ്ങളില്‍ കള്ള ടാക്‌സിക്കാര്‍ രക്ഷപ്പെടുക. എന്നാല്‍ അതിന്‌ യാത്രക്കാര്‍ എങ്ങന്യാ ജയിലിലാകുന്നേ. അപ്പോള്‍ അത്‌ വാര്‍ത്ത തന്ന്യാ.
ദേ പിന്നേം തോക്കില്‍ കയറി വെടിവെക്കുന്നു. മുഴുവന്‍ കഴിയട്ടെ, എന്നിട്ടാകാം നിഗമനം.
അത്‌ കള്ളക്കാറായിരുന്നില്ല, ശരിക്കും കള്ളുംകാറായിരുന്നു.
സുഹൃത്തുക്കളാണോ എന്ന്‌ പോലീസ്‌ രണ്ടു തവണ മല്‍ബുകളോട്‌ ചോദിച്ചതാ.
പിന്നെ, സംശയമെന്താ? മിയാന്‍ ഞങ്ങളുടെ ഉറ്റ സുഹൃത്താ. അറബിയിലും ഇംഗ്ലീഷിലുമൊക്കെയായി മല്‍ബുകള്‍ പറഞ്ഞൊപ്പിച്ചു.
പിന്നീടാണ്‌ പോലീസ്‌ കാര്‍ പരിശോധിച്ചത്‌. കിട്ടിയതോ, രണ്ടു കുപ്പികള്‍.
വെറും കുപ്പികളല്ല, അതിനകത്ത്‌ ഉഗ്രന്‍ സാധനമുണ്ടായിരുന്നു. അങ്ങനെയാണ്‌ ഒരിക്കലും കുടിക്കുകയോ, കുപ്പികള്‍ കടത്തുകയോ ചെയ്യാത്ത, നിരപരാധികളായ മല്‍ബുകള്‍ ജയിലിലായത്‌.
കഷ്‌ടായിപ്പോയി അല്ലേ.
എത്രയോ ആളുകള്‍ കള്ള ടാക്‌സികളെ ആശ്രയിക്കുന്നു. എത്രയോ മല്‍ബുകള്‍ അതുകൊണ്ട്‌ ഉപജീവനം തേടുന്നു.
ടാക്‌സിക്കൂലിയില്‍ ചില്ലറ ലാഭം നോക്കിയും അവര്‍ക്കൊരു സഹായമായിക്കോട്ടെ എന്നു കരുതിയും കള്ള ടാക്‌സിയില്‍ കയറുന്നവരുണ്ട്‌. ലിമോസിന്‍ തന്നെയാണ്‌ സുരക്ഷിതമെന്ന്‌ അറിയാവുന്നവര്‍ പോലും മല്‍ബുവല്ലേ, കയറിക്കളയാം എന്നു കരുതി ഇത്തരം ടാക്‌സികളെ ആശ്രയിക്കുന്നവര്‍ ധാരാളമുണ്ടെങ്കിലും ലാഭം നോക്കുന്നവര്‍ തന്നെയാണ്‌ കൂടുതലും.
കാര്‍ ഇത്തിരി പഴഞ്ചനാണെങ്കിലും എ.സി ഇല്ലെങ്കിലും അഞ്ച്‌ റിയാല്‍ കുറയുമല്ലോ എന്നതാണ്‌ അവരുടെ നോട്ടം.
അങ്ങനെയൊന്നും അല്ലാട്ടോ...
കള്ള ടാക്‌സിക്കാരില്‍ ലിമോസിനേക്കാള്‍ വാടക വാങ്ങുന്നവരുമുണ്ട്‌. അവരില്‍ ചിലര്‍ ലിമോസിന്‍ കാര്‍ നല്‍കുന്ന ഇളവ്‌ പോലും നല്‍കാറുമില്ല.
വന്നുവന്ന്‌ അവര്‍ നാട്ടിലെ പോലെ യൂനിയനായാണ്‌ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്‌.
ശരിക്കും.
അതേ ശരിക്കും തന്ന്യാ. നഗരത്തിലെ ചില ആശുപത്രിക്ക്‌ പുറത്ത്‌ കാത്തുനില്‍ക്കുന്ന
മല്‍ബു ടാക്‌സികള്‍ നിരക്ക്‌ ഏകീകരിച്ചിട്ടുണ്ട്‌. അവര്‍ ടേണ്‍ വെച്ചാണ്‌ ആളുകളെ എടുക്കുക. അതു തെറ്റിച്ചാല്‍ നാട്ടിലെ എയര്‍പോര്‍ട്ടിലെ പോലെ കശപിശയും പതിവായിട്ടുണ്ട്‌.
കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ ഒരു യാത്രക്കാരനെ എടുക്കാന്‍ വന്ന കാറില്‍, ടാക്‌സി അന്വേഷിക്കുന്നതായി ഡ്രൈവര്‍മാരുടെ ശ്രദ്ധയില്‍ പെടുന്ന മറ്റൊരു യാത്രക്കാരനെ കയറ്റിയാല്‍ പിന്നെ രക്ഷ ഉണ്ടാവാറില്ല. ബഹളം കയ്യാങ്കളിയില്‍ വരെ എത്താം.
ഇവിടെ ഏതായാലും അത്രത്തോളം എത്തിയിട്ടില്ല. കാരണം മല്‍ബൂനറിയാലോ, കള്ള ടാക്‌സിയുടെ അതിരും ഗതിയും.

1/18/09

പഴ്‌സിന്റെ കനവും രതിമൂര്‍ഛയും



പുരുഷന്‍ ധരിക്കുന്ന പാന്റ്‌സിന്റെ പോക്കിറ്റിലെ കനംതൂങ്ങുന്ന പഴ്‌സ്‌ സ്‌ത്രീകളുടെ ലൈംഗികാസ്വാദനം കൂട്ടുമെന്ന്‌ പഠനം. വേറെ വിഷയങ്ങളൊന്നുമില്ലാത്തതു കൊണ്ടാണോ എന്നറിയില്ല, ബ്രിട്ടനിലെ ഗവേഷകരാണ്‌ കൗതുകമുള്ള പഠനം നടത്തിയത്‌. പങ്കാളിയുടെ ബാങ്ക്‌ ബാലന്‍സിലാണ്‌ സ്‌ത്രീകളുടെ ലൈംഗികാസ്വാദനത്തിന്റെ താക്കോല്‍ കിടക്കുന്നതെന്ന്‌. സമ്പന്നനാണെങ്കില്‍ പങ്കാളിയുടെ രതിമൂര്‍ഛ ഉറപ്പിക്കാമെന്നും പഠനം പറയുന്നു.
പണം കൂടുന്നതിനനുസരിച്ച്‌ സ്‌ത്രീകളുടെ രതിമൂര്‍ഛ കൂടുമെന്ന്‌ ഗവേഷണത്തിനു നേതൃത്വം നല്‍കിയ ന്യൂ കാസ്‌ല്‍ യൂനിവേഴ്‌സിറ്റിയിലെ തോമസ്‌ പൊള്ളറ്റ്‌ പറയുന്നു. ദ സണ്‍ഡേ ടൈംസാണ്‌ ഇക്കാര്യം റിപ്പോര്‍ട്ട്‌ ചെയ്‌തത്‌.
ഇത്‌ വെറുതെ തട്ടിവിടുന്നതല്ല കേട്ടോ. ലൈംഗികതയേയും വരുമാനത്തേയും കുറിച്ച്‌ അയ്യായിരം ആളുകളുമായി അഭിമുഖം നടത്തി തയാറാക്കിയ ചൈനീസ്‌ ഹെല്‍ത്ത്‌ ആന്റ്‌ ഫാമിലി സര്‍വേയിലൂടെ ലഭിച്ച നിഗമനമാണിത്‌.
ഈ പഠനത്തെ കുറിച്ച്‌ ബൂലോഗത്തെ അഭിപ്രായമെന്താണ്‌. പാന്റസില്‍ പൊങ്ങി നില്‍ക്കുന്ന പഴ്‌സിലേക്കാണോ സ്‌ത്രീകളുടെ നോട്ടം.

1/17/09

ന്റെ ഉംറീ, ഇത്‌ കൊലച്ചതി

മല്‍ബു നിസ്സഹായനാണ്‌. മാത്രമല്ല, നിസ്സഹായാവസ്ഥ ബോധ്യപ്പെടുത്താന്‍ നിര്‍ബന്ധിതന്‍ കൂടിയാണ്‌. പരാജയപ്പെട്ടാല്‍ വരാന്‍ പോകുന്നത്‌ വലിയ പേരുദോഷം.
ടെലിഫോണ്‍ കമ്പനിക്ക്‌ നന്ദി പറയാം. അതുകൂടി ഇല്ലായിരുന്നെങ്കില്‍ ഇക്കുറി ശരിക്കും കുഴങ്ങിയേനേ. നാട്ടുകാരും വീട്ടുകാരുമൊക്കെ എത്തുന്ന വേളയില്‍ മല്‍ബു നേരിടാനിരിക്കുന്ന നിസ്സഹായാവസ്ഥ അറിഞ്ഞുകൊണ്ടു തന്നെയായിരിക്കണം ടെലിഫോണ്‍ കമ്പനികളുടെ ബംബര്‍ ഓഫര്‍. ഉറ്റവരായാലും അല്ലെങ്കിലും ഹജിനായി എത്തുന്നവരെ മക്കയില്‍ പോയി കാണുന്നതും അവര്‍ക്ക്‌ ആവശ്യമായ സഹായങ്ങള്‍ നല്‍കുന്നതും ജിദ്ദയിലും പരിസരങ്ങളിലുമുള്ള മല്‍ബുകള്‍ കാലങ്ങളായി തുടരുന്ന പതിവാണ്‌.
ക്ഷേമാന്വേഷണത്തിലുപരി, വിശുദ്ധ ഹജിന്റെ പശ്ചാത്തലത്തില്‍ മക്കയിലേക്കുള്ള യാത്രക്ക്‌ ഏര്‍പ്പെടുത്തിയ യാത്രാ നിയന്ത്രണത്താല്‍ വന്നു ചേര്‍ന്ന നിസ്സഹായാവസ്ഥ ബോധ്യപ്പെടുത്താനാണ്‌ ഈ വിളി.
ഹലോ. . . . ഹലോ.. .
ചുമയൊന്നും പിടിച്ചില്ലല്ലോ എന്ന ക്ഷേമാന്വേഷണം നിസ്സഹായവസ്ഥ ബോധ്യപ്പെടുത്തുന്നതിലേക്ക്‌ മാറി.
ഇങ്ങോട്ട്‌ കൊണ്ടുവരണം. സിറ്റിയൊക്കെ കാണിക്കണം. രണ്ട്‌ ദിവസം ഇവിടെ താമസിപ്പിക്കണം. കുറച്ച്‌ സാധനങ്ങള്‍ വാങ്ങിത്തരണം എന്നൊക്കെ കണക്കു കൂട്ടിയതായിരുന്നു. ഇക്കാക്ക കുറച്ച്‌ സ്വര്‍ണം വാങ്ങിത്തരാനും പറഞ്ഞിരുന്നു.
കുട്ടികളാണെങ്കില്‍ ങ്ങളെ കാണാന്‍ കാത്തിരക്കയാ. ന്താ ചെയ്യാ. എല്ലാം അല്‍ക്കുല്‍ത്തായി.
ഇത്തവണ നിയമം ഇങ്ങനെ കര്‍ശനമാക്കുമെന്ന്‌ വിചാരിച്ചതല്ല. കഴിഞ്ഞ വര്‍ഷം മുതലേ നിയമം ഉണ്ടെങ്കിലും ഇത്തവണ ഇതാ വലിയ വലിയ ബോര്‍ഡുകള്‍ വെച്ചിരിക്കുന്നു. ഹജിന്‌ അനുമതി പത്രം ലഭിച്ചവര്‍ക്കു മാത്രമേ ഹജ്‌ കര്‍മം കഴിയുന്നതുവരെ മക്കയിലേക്ക്‌ പ്രവേശനമുള്ളൂ.
ചെക്ക്‌ പോസ്റ്റില്‍ മാത്രമല്ല. അവിടെ എത്തിയാലും ചുറ്റും സി.ഐ.ഡികളാ. എപ്പോഴാ പരിശോധിക്കാന്ന്‌ പറയാന്‍ പറ്റൂല.
പിടിച്ചാല്‍ പിന്നെ ഒരു രക്ഷയുമില്ല. നേരേ നാട്ടിലേക്കാ.. പലരേയും പിടിച്ചു. കുറച്ചു പേരെ കയറ്റിവിട്ടു. കുറച്ചു പേര്‌ ഇപ്പോഴും ജയിലിലാ.

ങാ പോട്ടെ, സാരമില്ല. ഫോണിന്റെ അങ്ങേ തലക്കല്‍നിന്ന്‌ മല്‍ബൂന്‌ ഇങ്ങോട്ട്‌ ആശ്വസ വാചകം.
പിന്നെ നീ ഇവിടെ വന്നാ കാര്യമുണ്ടായിരുന്നു. ആ അമീറും ഞാനും തെറ്റി.
അയ്യോ ഹജിന്‌ വന്നാല്‍ അങ്ങനെ തെറ്റാനൊന്നും പാടില്ല.
നല്ല കാര്യത്തിനു തന്നെയാ തെറ്റീത്‌.
അതെന്താ.
അയാള്‍ ഞങ്ങള്‌ പെണ്ണുങ്ങളെ പള്ളീ പോകാന്‍ വിടുന്നില്ല.
ഞങ്ങള്‍ റൂമിലെ മൂന്നാല്‌ പെണ്ണുങ്ങള്‍ ഇന്നലെ പള്ളിയിലേക്കിറങ്ങിയപ്പോള്‍ വിലക്കി. ക്ലാസിലിരുന്നാ മതീ. പള്ളീ പോകേണ്ട എന്നാ പറഞ്ഞത്‌.
നിങ്ങള്‍ നാട്ടീന്ന്‌ പള്ളീ പോകാറുണ്ടോന്നും ചോദിച്ചു.
ഞാനും വിട്ടുകൊടുത്തില്ല.
ഇത്രേം പണം ചെലവാക്കി ഇവിടെ വന്നത്‌ റൂമിന്ന്‌ നിസ്‌കരിക്കാനാണോ എന്നു തിരിച്ചുചോദിച്ചു.
ഞങ്ങള്‍ക്ക്‌ ഇവിടെ റൂമീന്ന്‌ നിസ്‌കരിക്കാന്‍ സൗകര്യമൊക്കെ ഒരുക്കിട്ടൂണ്ട്‌. അമീറും മറ്റും പള്ളീ പോയി തിരിച്ചെത്തിയാല്‍ പിന്നെ ക്ലാസും ഹദ്ദാദും തുടങ്ങും.
ദേ ഇവിടെ പതിനായിരക്കണക്കിന്‌ പെണ്ണുങ്ങളല്ലേ ഹറമില്‍ പോയി നിസ്‌കരിക്കുന്നത്‌. ഞങ്ങക്കും വേണ്ടേ ലക്ഷക്കണക്കിനു കൂലി. അതില്ലാതാക്കുന്നത്‌ ശരിയാണോന്ന്‌ ഞാന്‍ അമീറിനോട്‌ ചോദിച്ചപ്പം അങ്ങേര്‌ പറയാ, ആരാ ഇതൊക്കെ പഠിപ്പിച്ചതീന്ന്‌. ഞാന്‍ പറഞ്ഞു. നാട്ടിലെ ഖത്തീബാന്ന്‌. അമീര്‍ എന്നിട്ട്‌ ഖത്തീബിന്റെ ടെലിഫോണ്‍ നമ്പര്‍ വാങ്ങീരിക്കാ.
അതെന്തിനാ?
അങ്ങേരെ പഠിപ്പിക്കാനാരിക്കും. വിളിച്ചോന്നറിയില്ല. വിളിച്ചാല്‍ ഖത്തീബ്‌ നല്ല മറുപടി കൊടുത്തോളും. അയാള്‍ ഇയാളേക്കാളും വലിയ ഉസ്‌താദാ.

ഹറമീന്ന്‌ തന്നെ നിസ്‌കരിക്കണോങ്കില്‍ ങ്ങള്‌ ഇവരുടെ കൂടെ വരണ്ടായിരന്നു. ഹറമില്‍ നിസ്‌കരിക്കാന്‍ വിടാത്തവരാണ്‌ ഇവരെന്ന്‌ അറിയില്ലേ. ഹറമില്‍ ബാങ്ക്‌ വിളിക്കുന്നതിന്‌ തൊട്ടു മുമ്പ്‌ ഉച്ചഭാഷിണിയിലൂടെ കേള്‍ക്കുന്ന ശബ്‌ദം ഹറമിലുള്ള പെണ്ണുങ്ങള്‍ റൂമിലേക്ക്‌ മടങ്ങാനുള്ള ഊത്താണെന്ന്‌ അവര്‌ പറയാറുണ്ടല്ലോ.. ഇനിയിപ്പോ എന്താ ചെയ്യാ. തവാഫിനാന്നും പറഞ്ഞ്‌ പോയി നിസ്‌കരിച്ചിട്ടു വന്നോ. അവരോട്‌ അധികം തര്‍ക്കിക്കാന്‍ നിക്കണ്ട. ഹജിനു വന്നാല്‍ കലമ്പും കൂട്ടോന്നും പാടില്ല.

അയ്യോ, അമീറിന്റെ കല്‍പന അനുസരിക്കാതിരുന്നാല്‍ പിന്നെങ്ങനാ ഹജ്‌ ശരിയാവുക. അതു മാത്രല്ല, നമ്മള്‍ പോകുന്നതൊക്കെ നോക്കാന്‍ ഗ്രൂപ്പിലെ സഹായികളുണ്ട്‌. ക്ലാസിനും ഹദ്ദാദിനൊന്നും സമയത്ത്‌ ചെന്നില്ലെങ്കില്‍ പിന്നെ പോലീസ്‌ സ്റ്റേഷനിലെ പോലാ. ചോദ്യം ചെയ്യാതെ വിടില്ല. ദാ ഇവിടെ ഒരാളുണ്ട്‌ . മറ്റേ റൂമിലെ താത്താനെ കാണാന്‍ ജിദ്ദേന്ന്‌ വന്നതാ. ഇങ്ങോട്ട്‌ വരാന്‍ ഒരു പ്രശ്‌നോം ഇല്ലെന്നാ അയാള്‌ പറയുന്നത്‌. നിനക്ക്‌ മാത്രാണോ ചെക്കിംഗും തടയലുമൊക്കെ. അയാളിത്‌ അഞ്ചാമത്തെ തവണയാ വന്നത്‌. താത്താക്ക്‌ ജിദ്ദേന്ന്‌ തന്നെയാ എല്ലാ സാധനങ്ങളും കൊണ്ടുകൊടുത്തത്‌.

ശരിക്കുമൊന്ന്‌ }ഞെട്ടിയ മല്‍ബുവിന്റെ നാവിറങ്ങിയപ്പോള്‍ ദാ വീണ്ടും.
ഞാനയാള്‍ക്ക്‌ ഫോണ്‍ കൊടുക്കാം. നീ തന്നെ ചോദിച്ചുനോക്ക്‌.

അല്ല മാഷേ, ഇതെങ്ങനാ ങ്ങള്‌ അവിടെ എത്തീത്‌.

അയിനെന്താ. ങ്ങളൊക്കെ പേടിക്കൊടല�ാരാ. ഞാന്‍ അഞ്ച്‌ തവണ വന്നിട്ടും ഇതുവരെ ഒരാളും ചെക്ക്‌ ചെയ്‌തിട്ടില്ല. പിടിച്ചൂന്നും ജയിലിട്ടൂന്നും നാട്ടിലയച്ചൂന്നും ഒക്കെ പറയുന്നുണ്ട്‌. അതൊക്കെ ലുങ്കി ന്യൂസുകളാ. . . .ശരിക്കും ലുങ്കി.

ങ്ങള്‌ ബോര്‍ഡും പരസ്യങ്ങളൊന്നും കണ്ടിട്ടില്ലേ. നിയമം ഇക്കുറി വളരെ കര്‍ശനമായി നടപ്പാക്കൂന്ന്‌ പല തവണ മുന്നറിയിപ്പ്‌ നല്‍കീട്ടുണ്ട്‌. എത്രയോ പേരെ മടക്കി അയക്കേം ചെയ്‌തു. ദാ ഇന്നലെ ന്റെ ഒരു സുഹൃത്തും കുടുംബവും പോയി ചെക്ക്‌ പോയന്റീന്ന്‌ മടങ്ങീതാ. ങ്ങളെ ഭയങ്കര ധൈര്യം തന്നെയാ.. സമ്മതിച്ചിരിക്കുന്നു.

എന്നെ ഇതുവരെ ആരും ചെക്ക്‌ ചെയ്‌തിട്ടില്ല. ഇനി ചെക്ക്‌ ചെയ്‌താ തന്നെ എനിക്ക്‌ പേടീം ഇല്ല. ഞാന്‍ ഉംറിയാ. നാട്ടീ പോകാന്‍ രാജാവിന്റെ ടിക്കറ്റും കാത്തുനില്‍ക്കുവാ. മൂന്ന്‌ കൊല്ലായി വന്നിട്ട്‌. . എത്ര നോക്കീട്ടും പിടിക്കുന്നില്ല. പോലീസും ജവാസാത്തും എന്നെ മാത്രം ചെക്ക്‌ ചെയ്യൂല.
മല്‍ബുവിന്റെ നാവ്‌ വീണ്ടും ഇറങ്ങി. സ്വബോധം വീണ്ടു കിട്ടിയപ്പോള്‍ പറഞ്ഞുപോയി.
ന്റെ ഉംറീ ഇതെന്തൊരു കൊലച്ചതി.
Related Posts Plugin for WordPress, Blogger...