Showing posts with label മലയാളം ന്യൂസ്‌. jeddah. Show all posts
Showing posts with label മലയാളം ന്യൂസ്‌. jeddah. Show all posts

1/9/11

കമ്മദിന്റെ വിജയഗാഥ


പായ്യ്യാരം പറയുന്ന വീട്ടു ഡ്രൈവര്‍മാരെതല്ലിക്കൊല്ലണമെന്ന പക്ഷക്കാരനാണ്മീത്തലെ കമ്മദ്. വെറുതെ പറയുന്നതല്ല, എവിഡന്‍സുണ്ടെന്നും അദ്ദേഹം പറയും. കാരണം കമ്മദും ഒരു മല്‍ബുവാണ്, ഹൗസ് ഡ്രൈവറാണ്. ഇപ്പോള്‍ആഴ്ചയില്‍ രണ്ടു ദിവസം സ്‌പോക്കണ്‍ഇംഗ്ലീഷിനു കൂടി പോകുന്നതുകൊണ്ട്സംസാരത്തില്‍ ഇടക്കിടെ ഇംഗ്ലീഷ്വരും. മലയാളത്തോടൊപ്പം അങ്ങനെകടന്നുവരുന്ന ഒരു വാക്കാണ്എവിഡന്‍സ്.
ഹൗസ് ഡ്രൈവര്‍മാര്‍ പറയുന്നപരാതികളിലൊന്നും കാര്യമില്ലെന്നുംഒത്തുനിന്നാല്‍ എല്ലാ ഹൗസ്ഡ്രൈവര്‍മാര്‍ക്കും വല്ലതുമൊക്കെനേടാമെന്നും കമ്മദ് പറയും.
സ്വന്തം ജീവിത കഥ തന്നെയാണ് കമ്മദിനു എവിഡന്‍സായി പറയാനുള്ളത്.
ഒരു ചക്ക വീണപ്പോള്‍ മുയല്‍ ചത്തൂന്ന് വെച്ച് എപ്പോഴും മുയല്‍ ചാകുമോ കമ്മദ്ക്കാ എന്നു ചോദിച്ചാല്‍വേണമെങ്കില്‍ ചക്ക വേരിന്മേലും കായ്ക്കും എന്നായിരിക്കും മറുപടി.
പിന്നെ ഒരു തത്ത്വജ്ഞാനിയെ പോലാകും കമ്മദ്.
എല്ലാ വാതിലുകള്‍ക്കും ഓരോ താക്കോലുണ്ട് മക്കളേ, അതു കണ്ടു പിടിക്കുകയാണ് പ്രധാനം.
കമ്മദ് പറയുന്നതില്‍ കാര്യമില്ലാതില്ല. ഹൗസ് ഡ്രൈവര്‍മാരെ കുറ്റം പറയുമ്പോള്‍, താനും ഇതുപോലെപായ്യ്യാരം പറഞ്ഞു കൊണ്ടിരുന്ന ഒരാളായിരുന്നുവെന്ന വസ്തുത അദ്ദേഹം മറന്നു പോകുന്നുവെന്നു മാത്രം.
ശമ്പളം കൃത്യമായി തരില്ല, ജോലിക്കാണെങ്കില്‍ ഒരു കൃത്യതയുമില്ല, കഫീലിെനയോ കഫീലിച്ചിയെയോകൊണ്ട് സൂഖില്‍ പോയാല്‍ ദിവസം മുഴുവനുള്ള കാത്തിരിപ്പ്, ഡ്രൈവര്‍ ജോലി കഴിഞ്ഞ്വീട്ടിലെത്തിയാല്‍ പിന്നെ അല്ലറ ചില്ലറ വീട്ടുപണികള്‍... അങ്ങനെ ഏതു കാലത്തും ഹൗസ്ഡ്രൈവര്‍മാര്‍ പറയുന്ന പരാതികള്‍ തന്നെയായിരുന്നു കമ്മദും പറഞ്ഞിരുന്നത്.
പിന്നീട് സംഭവിച്ചതാണ് പ്രധാനം.
800 റിയാല്‍ ശമ്പളത്തിനു വന്ന കമ്മദ് മൂന്ന് വര്‍ഷം കൊണ്ട് നാട്ടില്‍ സ്വന്തമായി ഒരു വീടുണ്ടാക്കി, ഇവിടെ രണ്ട് ബഖാലയില്‍ ഷെയറെടുത്തു, ശമ്പളമായ 800 റിയാലിനു പകരം ഇപ്പോള്‍ മാസംനാലായിരത്തിന്റെ വരുമാനം, ഏറ്റവും ഒടുവില്‍ തൊഴിലുടമ തന്നെ ഇംഗ്ലീഷ് പഠിക്കാന്‍ ഫീസ് കൊടുത്ത്പറഞ്ഞയക്കുന്നു.
ഒരാളുടെ പുരോഗതിക്ക് ഇതിലപ്പുറം എന്തുവേണം? പക്ഷേ വിജയത്തിനു പിന്നില്‍ ഒരു മല്‍ബിയുടെവിരുതുണ്ട്.
വിജയിച്ച ഏതൊരാണിന്റെ പിന്നിലും ഒരു പെണ്ണുണ്ട് എന്നാണല്ലോ?
ഗള്‍ഫിലെത്തി കമ്മദ് അഞ്ചാറു മാസം രൂപയൊന്നും നാട്ടിലേക്കയച്ചിരുന്നില്ല. മല്‍ബിയും രണ്ടു കുഞ്ഞുമല്‍ബികളും നാട്ടില്‍ അര്‍ധ പട്ടിണിയിലായിരുന്നു.
ഭര്‍ത്താവ് മല്‍ബുവിന് എന്തു സംഭവിച്ചു, അവിടെ വല്ല ബന്ധത്തിലും കുടുങ്ങിയോ എന്നറിയാന്‍സാധാരണ മല്‍ബികള്‍ ചെയ്യാറുള്ളതു പോലെ ഏതെങ്കിലും സിദ്ധനെ സമീപിക്കാനോ, ടെലിവിഷനില്‍പരിഹാരം നിര്‍ദേശിക്കുന്ന മൗലവിക്ക് എഴുതാനോ അല്ല കമ്മദിന്റെ മല്‍ബി മുതിര്‍ന്നത്.
പൊളിഞ്ഞുവീഴാറായ കുടിലിനു മുന്നില്‍ താനും രണ്ടു കുഞ്ഞുമല്‍ബികളും നില്‍ക്കുന്ന ഒരു ഫോട്ടൊയെടുത്ത്അയക്കുകയാണ് ബുദ്ധിമതിയായ മല്‍ബി ചെയ്തത്. ഇത്തിരി മനുഷ്യപ്പറ്റുള്ള ആരു കണ്ടാലുംനൊമ്പരപ്പെടുന്നതായിരുന്നു ഫോട്ടോ.
കമ്മദിനും അതു സംഭവിച്ചു.
പൊളിഞ്ഞു വീഴാറായ കുടിലും എല്ലും തോലുമായ മല്‍ബിയും മക്കളും കമ്മദിനെ തളര്‍ത്തിക്കളഞ്ഞു. ചിത്രംനോക്കി കുറേനേരം കരഞ്ഞു. കണ്ണീര്‍തുള്ളികള്‍ ഫോട്ടോയിലേക്ക് അടര്‍ന്നു വീണു.
അപ്പോഴാണ് കമ്മദിന്റെ കഫീലിച്ചി അതു വഴി വന്നത്. കരഞ്ഞു കലങ്ങിയ കണ്ണുകളുമായി നില്‍ക്കുന്നകമ്മദിന്റെ കൈയില്‍നിന്ന് ഫോട്ടോ വാങ്ങി അവര്‍ നോക്കി. കാര്യങ്ങള്‍ തിരക്കി.
നിനക്ക് വീട് ഞാന്‍ ഉണ്ടാക്കിത്തരാം.
പിശുക്കിയെന്ന് പല തവണ കൂട്ടുകാരോട് പറഞ്ഞ് പരിഹസിച്ച കഫീലിച്ചിയാണ്.
ഇപ്പോള്‍ ഇതാ തന്റെ കൈയിലുള്ള ഫോട്ടോ അവരുടെ ഹൃദയത്തിലേക്ക് കടക്കാനുള്ള താക്കോലോയിമാറിയിരിക്കുന്നു. കമ്മദിനു വിശ്വസിക്കാനായില്ല.
അവര്‍ വീണ്ടും ആശ്വസിപ്പിച്ചു.
നീ ഒരു പ്ലാനും എസ്റ്റിമേറ്റും തയാറാക്കി കൊണ്ടുവരൂ.
കമ്മദ് വൈകാതെ ആറ് ലക്ഷം രൂപയുടെ വീടിനുള്ള പ്ലാനും എസ്റ്റിമേറ്റും തയാറാക്കി കൊണ്ടുവന്നു.
പിന്നീട് എല്ലാം വേഗത്തിലായിരുന്നു എന്നു പറഞ്ഞാല്‍ മതിയല്ലോ. ആറു ലക്ഷത്തെ എട്ടായി വിഭജിച്ച്അവര്‍ ഗഡുക്കളായി പണം നല്‍കിത്തുടങ്ങി.
മല്‍ബിയെ പോലെ ബുദ്ധിമാന്‍ തന്നെയായിരുന്നു കമ്മദും. ആദ്യത്തെ ഗഡുക്കള്‍ നാട്ടിലേക്കയച്ചില്ല. പകരം അതുകൊണ്ട് നാട്ടുകാരന്റെ ബഖാലയില്‍ ഷെയറെടുത്തു.
വീടു പണി നടക്കുന്നുണ്ടല്ലോ എന്നു കഫീലിച്ചി ഇടക്കു ചോദിക്കും.
ഉഷാറായി നടക്കുന്നുണ്ടെന്ന് കമ്മദിന്റെ മറുപടി.
എന്നാല്‍ അതിന്റെ ഒരു ഫോട്ടോ എടുത്തയക്കാന്‍ മല്‍ബിയോട് പറ എന്നുമാത്രം കഫീലിച്ചി പറഞ്ഞില്ല.
ആദ്യത്തെ ഗഡുക്കള്‍ വകമാറ്റിയെങ്കിലും പിന്നീടുള്ള ഗഡുക്കളും പുഷ്ടിപ്പെട്ട ബഖാലയില്‍നിന്നുള്ളവരുമാനവുമൊക്കെ ആയപ്പോള്‍ ഒരു വര്‍ഷം കഴിഞ്ഞപ്പോഴേക്കും കമ്മദിന്റെ വീട് പൂര്‍ത്തിയായി.
കുറ്റൂഷക്ക് നാട്ടിലേക്ക് പോയ കമ്മദ് വീടിന്റെ വരാന്തയില്‍ കുടുംബത്തോടൊപ്പം സന്തോഷ നിമിഷംപങ്കിടുന്ന ഫോട്ടോ കൊണ്ടുവരാനും കഫീലിച്ചിയെ കാണിക്കാനും മറന്നില്ല.
സംഭവത്തിനു ശേഷമാണ് കമ്മദിന് പായ്യ്യാരം പറയുന്ന ഹൗസ് ഡ്രൈവര്‍മാരെ കണ്ടുകൂടാതായത്.
എല്ലാ ഹൃദയങ്ങള്‍ക്കും ഓരോ താക്കോലുണ്ടെന്നും അതു കണ്ടെത്തി ഉപയോഗിച്ചാല്‍ എല്ലാവര്‍ക്കും നന്മകൈവരുമെന്നും കമ്മദ് പഠിപ്പിക്കുന്നു.

12/26/10

ലക്കി നമ്പര്‍

അസമയത്ത് മല്‍ബുവിനെ തേടി വന്നതാരാണ്?
പഴഞ്ചന്‍ വാതിലിലെ മങ്ങിയ ലെന്‍സിലൂടെ അന്തേവാസികളില്‍ ഓരോരുത്തര്‍ മാറി മാറി നോക്കി. ആര്‍ക്കും എവിടെയും കണ്ടു പരിചയമില്ല. ചുവന്നു തുടുത്ത മുഖം. നീട്ടിവളര്‍ത്തിയ മുടി പിന്നോട്ട് ഇട്ടിരിക്കുന്നു. മാറി മാറി നോക്കിയിട്ടും മറ്റൊരാളോട് വിവരിക്കാന്‍ തക്കവിധം ശരിക്കും ദൃശ്യം ക്ലിയറാകുന്നില്ല. ഈ ഡോര്‍ ലെന്‍സ് മാറ്റാന്‍ പറഞ്ഞിട്ട് കുറേ നാളായി. ആരും കേട്ടില്ല.
സ്ത്രീയുടെ എല്ലാ ഹാവ ഭാവങ്ങളുമുണ്ട്. ഒട്ടുമില്ല മീശ. പര്‍ദ ധരിക്കാത്തതുകൊണ്ട് സ്ത്രീയല്ല എന്നുറപ്പിക്കാം.
യു മീന്‍ ചാന്തു പൊട്ട്.
എന്നൊന്നും പറയാനൊക്കില്ല. വേണമെങ്കില്‍ ആണ്‍വേഷം കെട്ടിയ സ്ത്രീയെന്നു വിശേഷിപ്പിക്കാം.
എന്നാലും ഒന്ന് വാതില്‍ തുറന്നു നോക്കാമായിരുന്നു. നിങ്ങള്‍ ഇത്രയും പേര്‍ ഉണ്ടായിരുന്നല്ലോ ഇവിടെ.
പേടിക്കുടലന്മാര്‍.
നിനക്കതു പറയാം. ഇതുപോലെ അസമയത്തു തന്നാ ഓരോ വയ്യാവേലി കയറിവരുന്നത്.
ആദ്യം ഒരാള്‍ വരും. ഫ്‌ളാറ്റിലെ ആരുടെയെങ്കിലും പേരായിരിക്കും പറയുക. വാതില്‍ തുറന്നാല്‍ അറിയാം പിന്നാലെ ആരൊക്കെയാ കയറിവരികയെന്ന്. എത്രയെത്ര അനുഭവങ്ങള്‍. ഞങ്ങള്‍ ചെയ്തതു തന്നെയാണ് ശരി.
ആഗതന്‍ മല്‍ബുവിനെയാണ് അന്വേഷിച്ചത്.
ആരാണ് എന്നു ചോദിച്ചപ്പോള്‍ സദീക്ക് എന്നായിരുന്നു മറുപടി.
ഉച്ചാരണത്തില്‍ ഫിലിപ്പിനോയോടാണ് സാമ്യം. ഉറപ്പിച്ചു പറയാന്‍ പറ്റില്ല. നേപ്പാളിയാകാം, ഇന്തോനേഷിയാകാം, ചൈനക്കാരനാകാം, ചിലപ്പോള്‍ അറബി തന്നെയാകാം.
ഇനി മല്‍ബുവാണ് ഉത്തരം പറയേണ്ടത്. ആരാണ് ഈ സുഹൃത്ത് ? അയാള്‍ക്ക് എന്തിന് ഈ ഫ്‌ളാറ്റ് പറഞ്ഞു കൊടുത്തു ?
ചട്ടലംഘനമാണിത്. അപരിചിതരെ ഫ്‌ളാറ്റിലേക്ക് കൊണ്ടുവരാന്‍ പാടില്ല എന്നതു ചട്ടം നമ്പര്‍ മൂന്നാണ്. അടച്ച വാടക പോലും തിരികെ നല്‍കാതെ തൂക്കിയെറിയാം പുറത്തേക്ക്.
പറയൂ. ആരായിരുന്നു അത്. എന്തിനു നിന്നെ തേടി വന്നു. എന്താണ് ഇടപാട്? ഇനിയും വരാനാണോ അയാള്‍ പോയിരിക്കുന്നത് ?
നോ ഐഡിയ. എനിക്കൊന്നും മനസ്സിലാകുന്നില്ല. ഞാന്‍ ആര്‍ക്കും ഫ്‌ളാറ്റിന്റെ അഡ്രസ്സ് കൊടുത്തിട്ടില്ല. അങ്ങനെ എനിക്കൊരു സദീക്കുമില്ല. ഇവിടെയെത്തി ആറു മാസം തികഞ്ഞിട്ടില്ല. ഓഫീസിനു പുറത്ത് ആകെ പരിചയമുള്ളവര്‍ ഈ നിങ്ങളാണ്. ഫ്‌ളാറ്റ്, ഓഫീസ് പിന്നെയും ഫ്‌ളാറ്റ് ഇതാണ് എന്റെ രീതി. പിന്നെ എനിക്കെങ്ങനെ സുഹൃത്തുണ്ടാവും?
അപ്പോള്‍ സംശയിച്ചതു തന്നെയാണ് ശരി. എന്തോ ഒരു ചതിയുണ്ട്. മീത്തലെ അയമുവിന്റെ ഫ്‌ളാറ്റിലും ഇങ്ങനെയാണല്ലോ സംഭവിച്ചത്. ആദ്യം അപരിചിതനായ ഒരു മല്‍ബുവാണ് വന്നത്. പച്ചമലയാളം കേട്ടപ്പോള്‍ മറ്റൊന്നും സംശയിക്കാതെ അവര്‍ വാതില്‍ തുറന്നു കൊടുത്തു. പിന്നാലെ മുറിയിലേക്ക് കയറിയത് മൂന്ന് സി.ഐ.ഡികള്‍, അതും ഒറിജിനലിനെ വെല്ലുന്നവര്‍. ഇഖാമയടക്കം സകലതും വാരിയശേഷമാണ് ആദ്യം മുട്ടിവിളിച്ചയാളും വ്യാജ മല്‍ബുവായിരുന്നുവെന്ന് മനസ്സിലായത്.
അറബികള്‍ ഇത്രയും സൂപ്പറായി മലയാളം പറയുമോ എന്ന് അയമുവിന് ഇനിയും വിശ്വസിക്കാന്‍ കഴിഞ്ഞിട്ടില്ല.
ഇനിയിപ്പോള്‍ നമ്മള്‍ ജാഗ്രത പാലിക്കണം. ഈ ഫ്‌ളാറ്റ് ആരോ നോട്ടമിട്ടു കഴിഞ്ഞു. ഏതു സമയത്തും അവരുടെ രണ്ടാം വരവുണ്ടാകും. ചില ഏര്‍പ്പാടുകളൊക്കെ നമ്മള്‍ ചെയ്‌തേ പറ്റൂ. ആദ്യം വാതിലിന്റെ ഈ ലെന്‍സൊന്ന് മാറ്റി തെളിച്ചമുള്ളത് വെക്കണം. പുറത്ത് ആരെങ്കിലും വന്നാലൊന്ന് ശരിക്ക് കാണുകയെങ്കിലും വേണമല്ലോ. അന്തേവാസികളില്‍ ആരും തന്നെ വാതിലില്‍ മുട്ടുകയോ ബെല്ലടിക്കുകയോ ചെയ്യരുത്. താക്കോല്‍ ഉണ്ടെങ്കില്‍ ഫ്‌ളാറ്റില്‍ കയറാം. പോകുമ്പോഴും വരുമ്പോഴും ആരും പിന്തുടരുന്നില്ല എന്നുറപ്പ് വരുത്തണം. വിലപിടിപ്പുള്ള സാധനങ്ങള്‍ തല്‍ക്കാലം സുഹൃത്തുക്കളുടെ മുറിയിലേക്ക് മാറ്റണം. എ.ടി.എം കാര്‍ഡും ക്രെഡിറ്റ് കാര്‍ഡും ഓഫീസില്‍ സൂക്ഷിച്ചാല്‍ മതി. ഇഖാമ ഷര്‍ട്ടിന്റെ പുറത്തെ പോക്കറ്റില്‍ വെക്കരുത്. അതിനായി ഷര്‍ട്ടിന്റെയോ പാന്റ്‌സിന്റെയോ അകത്ത് രഹസ്യ പോക്കറ്റ് റെഡിയാക്കണം.
എല്ലാ നിര്‍ദേശങ്ങളും ഉടന്‍ പ്രാബല്യത്തില്‍ വന്നു. കൂടാതെ കണ്ണൂരുകാരന്‍ മല്‍ബുവിന്റെ വക മുന്‍വാതിലിന് വിലങ്ങനെ ഇരുമ്പു കൊണ്ടുള്ള ഒരു പട്ട കൂടി സ്ഥാപിച്ച് കൊളുത്തിട്ടു.
പ്രതീക്ഷിച്ചതുപോലെ തന്നെ, മൂന്നാം നാള്‍ അയാള്‍ വീണ്ടും വന്നു. നട്ടുച്ച നേരത്ത്. ആദ്യം കണ്ടത് നേരത്തെ അന്വേഷിച്ചുവന്ന, അതേ മല്‍ബു തന്നെ. ഓഫീസില്‍നിന്ന് ഉച്ചഭക്ഷണത്തിനായി നടന്നു വരികയായിരുന്നു മല്‍ബു.
ഫ്‌ളാറ്റിനു പുറത്ത് കുറച്ചു മാറിയായിരുന്നു അപരിചിതന്റെ നില്‍പ്.
ഭയം കാരണം മൊബൈല്‍ ഫോണ്‍ ഓഫീസില്‍ വെച്ചിട്ടാണ് വന്നത്. അതു കൊണ്ടുതന്നെ ഫ്‌ളാറ്റിലുള്ളവരെ അറിയിക്കാന്‍ ഒരു വഴിയുമില്ല. അല്‍പം പേടിയോടെയാണെങ്കിലും മല്‍ബു നടന്നടുത്തു. ആകാംക്ഷയോടെ കണ്ണുകളയച്ചു. എവിടെയും കണ്ടതായി ഓര്‍ക്കുന്നില്ല.
പക്ഷേ, അപരിചിതന്‍ സദീക്ക് എന്നു വിളിച്ചുകൊണ്ട് നേരെ മുന്നിലേക്ക്. ഒന്നു പകച്ചുപോയെങ്കിലും പേടിക്കാനില്ല. പെണ്ണും മണ്ണാങ്കട്ടയുമൊന്നുമല്ല, സുന്ദരനായ ഒരു ഫിലിപ്പിനോ.
സദീക്ക് എന്നെ ഓര്‍മയില്ലേ? ദൂരേക്ക് കൈചൂണ്ടി അതല്ലേ നിങ്ങടെ ഓഫീസ്. ഞാന്‍ കഴിഞ്ഞയാഴ്ച അവിടെ വന്നിരുന്നു. കെ.എഫ്.സിയുമായി. ഓര്‍മയുണ്ടോ?
ആര് ഇതൊക്കെ ഓര്‍മിച്ചുവെക്കുന്നു. ഏതോ മാനേജര്‍ക്ക് ഏതോ ഫിലിപ്പിനോ കെ.എഫ്.സി കൊണ്ടുവന്നു. തനിക്കതിലെന്തു കാര്യം?
ങാ ഓര്‍മയുണ്ട്. എന്നങ്ങു കാച്ചി. ഇപ്പോള്‍ എന്തു വേണം?
എനിക്കൊരു മൂന്ന് നമ്പര്‍ കൂടി പറഞ്ഞു തരണം. അന്നു നിങ്ങള്‍ പറഞ്ഞുതന്ന മൂന്നക്കം എനിക്ക് ഭാഗ്യമായി.
മല്‍ബുവിന് എന്നിട്ടും മെല്ലെയേ കത്തിയുള്ളൂ.
അന്ന് ഓഫീസില്‍ വന്ന ഫിലിപ്പിനോ ഒരു മൂന്ന് നമ്പര്‍ പറയാന്‍ ആവശ്യപ്പെട്ടിരുന്നു. വായില്‍ തോന്നിയ 956 അങ്ങു പറഞ്ഞു കൊടുത്തു.
എന്തിനാ നമ്പര്‍ എന്നു ചോദിച്ചപ്പോള്‍ അതൊക്കെയുണ്ട് എന്നു പറഞ്ഞു മടങ്ങിപ്പോയ ഫിലിപ്പിനോ ആണ് ഇപ്പോള്‍ മുന്നില്‍. പ്ലീസ്... ഒരു മൂന്ന് നമ്പര്‍ കൂടി പറ, പ്ലീസ്. നിങ്ങളൊരു ലക്കിയാണ്. ഫിലിപ്പിനോ കെഞ്ചി.
എന്തിനാ നമ്പര്‍ ? എങ്ങനെ ഭാഗ്യമായത്?
നിങ്ങള്‍ പറഞ്ഞുതന്ന ആ മൂന്നക്കം എഴുതിയാണ് കഴിഞ്ഞയാഴ്ച ഞാന്‍ തായ്‌ലന്റ് ലോട്ടറിയില്‍ പങ്കെടുത്തത്. ആയിരം റിയാലാണടിച്ചത്.
കേട്ടതോര്‍മയുണ്ട്. തായ്‌ലന്റ് ലോട്ടറിയില്‍ പങ്കെടുക്കാന്‍ നമ്പര്‍ അങ്ങോട്ടാണ് എഴുതിക്കൊടുക്കേണ്ടത്.
ഫ്‌ളാറ്റിന്റെ സുരക്ഷക്കായി ആയിരം റിയാല്‍ ഇവിടേം ചെലവായി മോനേ എന്നു മല്‍ബു പറഞ്ഞില്ല.
ഫിലിപ്പിനോ നീട്ടിയ കടലാസില്‍ എഴുതിക്കൊടുത്തു 256. ഫ്‌ളാറ്റിന്റെ എക്‌സ്ട്രാ സുരക്ഷക്കായി ഏര്‍പ്പെടുത്തിയ സംവിധാനങ്ങള്‍ക്ക് മല്‍ബു കൊടുക്കേണ്ട ഷെയറായിരുന്നു അത്.

12/19/10

രവിക്കും അഹമ്മദിനും ഹുറൂബ്


എല്ലാരും ഉണ്ടല്ലോ?

അയമു പച്ചച്ചെങ്കൊടി, ഉദയന്‍ ഇടപെടല്‍, ബൈജു പത്രാങ്കുരന്‍, ഹരി പിളര്‍പ്പന്‍,

മമ്മു കാലുവാരി, അന്ത്രു ബാഗുപിടിത്തക്കാരന്‍, ചവച്ചിറക്കി മല്‍ബു.

എന്താ ഇത്ര അമാന്തം, വേഗം വേഗം വര്വാ.

പന്തിക്കു മുമ്പ് ചര്‍ച്ചയിലേക്ക് കടക്കണം.

വളരെ ഗൗരവമായൊരു വിഷയം ആലോചിക്കാന്‍ വേണ്ടിയാണ് ഇന്നെല്ലാവരോടും ഇവിടെ വരാന്‍ പറഞ്ഞത്. എല്ലാവരും സശ്രദ്ധം കേള്‍ക്കേണ്ട സംഗതിയാണ്. ഒരാള്‍ കേട്ടില്ല, മനസ്സിലായില്ല, ആക്കിപ്പറഞ്ഞു എന്നൊന്നും പിന്നീട് പറയാന്‍ ഇടവരരുത്.

പത്രങ്ങളും ടി.വിയും നോക്കാന്‍ വയ്യാതായിരിക്കുന്നു. എവിടെ തിരിഞ്ഞു നോക്കിയാലും ഹുറൂബിന്റെ കാര്യേ കേള്‍ക്കാനുള്ളൂ.

ഇങ്ങനെ പോയാല്‍ നമ്മളെയൊക്കെ ഹുറൂബുകാര്‍ കൂട്ടം ചേര്‍ന്ന് വെട്ടിനുറുക്കി തിന്നാലും വലിയ അത്ഭുതമൊന്നും പറയാനുണ്ടാവില്യ. സാമൂഹിക സേവനം, രാഷ്ട്രീയ പ്രര്‍ത്തനം എന്നൊക്കെ പറഞ്ഞോണ്ടാണല്ലോ നമ്മുടെയൊക്കെ നില്‍പ്.

പ്രവാസികളുടെ ക്ഷേമാണല്ലോ എല്ലാരുടേയും ലക്ഷ്യം.

അക്കൂട്ടത്തില്‍ പത്രത്തിലൊരു ഫോട്ടോ, ടി.വിയിലൊരു ഡയലോഗ്, ഏറ്റവും കൂടിയാല്‍ എല്ലാരും കൂടിച്ചേര്‍ന്നുള്ള ഒരു ആദരവും പുരസ്‌കാര സമര്‍പ്പണവും. അതിലൊന്നും ആരെയും കുറ്റപ്പെടുത്താനൊന്നും പറ്റില്യ.

മത്സരമൊക്കെ വേണ്ടതുതന്നെ. സേവിക്കുന്നവര്‍ മത്സരിക്കുമ്പോള്‍ നേട്ടം സഹായം ആവശ്യമുള്ള പാവങ്ങള്‍ക്കു തന്നെ.

ലക്ഷങ്ങള്‍ ചെലവാക്കി തീര്‍ഥാടനത്തിനു വരുന്നവരെ സേവിക്കാനും സഹായിക്കാനും എന്തായിരുന്നു മത്സരം. ഹാജിമാര്‍ക്ക് വഴി പറഞ്ഞു കൊടുക്കുന്നതും തളര്‍ന്നുവീണ ഹാജിക്ക് കഞ്ഞി കൊടുക്കുന്നതും യഥാസമയം പത്രത്തിലും ടി.വിയിലുമെത്തിച്ച് നാലാളെ അറിയിക്കാനും കണ്ടു മത്സരം.

സേവിക്കാനൊരു ഹാജിയെ തേടി സേവകര്‍ മത്സരിച്ചപ്പോള്‍ പോലീസുകാരന്‍ ചോദിച്ചൂത്രെ- വഴി തെറ്റിയ ഒരാളെ ടെന്റിലെത്തിക്കാന്‍ എത്ര കാശാ വാങ്ങുന്നതെന്ന്. താന്‍ ഇന്നയാളാണെന്ന് പറഞ്ഞിട്ടും തളര്‍ന്നുവീണ ഹാജിയില്‍നിന്ന് പ്രതികരണമില്ലാതായപ്പോള്‍ നടന്നു തുടങ്ങിയ മല്‍ബുവിനോട് പോലീസുകാരന്‍ അങ്ങനെ ചോദിച്ചതില്‍ അത്ഭുതമൊന്നുമില്ല. മിസ്‌രി ഹാജിക്കെന്തിനു മല്‍ബു സേവനം? അയാള്‍ക്കെങ്ങനെ ബാഡ്ജ് തിരിയും?

കാടടച്ച് വെടിവെക്കരുത്. ഹാജി സേവനം പേരിനു വേണ്ടി ഉപയോഗിച്ചത് ആരാന്ന് വെച്ചാ തുറന്നങ്ങു പറയണം -മമ്മു കാലുവാരിക്ക് സഹിച്ചില്ല.

സേവക്കു പോകുന്നവര്‍ കുറച്ചു പബ്ലിസിറ്റി കൊതിക്കുന്നത് അത്ര വലിയ അപരാധമൊന്നുമല്ല. ബാഡ്ജും കുത്തി അവിടെ സ്വന്തക്കാരെയും കാത്തിരിക്കയായിരുന്നില്ല. സേവനം ചെയ്യുക തന്നെയായിരുന്നു -ബാഗു പിടിത്തക്കാരന്‍ അന്ത്രുവിന്റെ തകര്‍പ്പന്‍ മറുപടി.

വിഴുപ്പലക്കണ്ടാട്ടോ. ഇത്ര നിസ്സാരമായ കാര്യങ്ങള്‍ക്കുവേണ്ടി മത്സരിക്കാന്‍ തുടങ്ങിയാല്‍ എന്താകും പാവം പ്രവാസികളുടെ ഗതി?

മത്സരിക്കാന്‍ വേറെ എന്തൊക്കെ കിടക്കുന്നു. ഹുറൂബ് തന്നെയെടുക്കാം. ആയിരക്കണക്കിനാളുകളല്ലേ ഈ കെണിയില്‍ കുടുങ്ങിക്കിടക്കുന്നത്.

എല്ലാരും കൂടി മത്സരിച്ചാല്‍ എന്തെങ്കിലും ഒരു വഴി കണ്ടെത്താന്‍ കഴിയില്ലേ?

ഇതിലൊന്നും ചെയ്യാന്‍ കഴിയില്ലാട്ടോ. വരുമ്പോള്‍ സൂക്ഷിക്കണായിരുന്നു. അംബാസഡറുടെ നിലപാട് തന്നെയാ ശരി -ബൈജു പത്രാങ്കുരന്‍.

ഇങ്ങനെയൊരു ഗതിയിലകപ്പെടും എന്നു അറിഞ്ഞുകൊണ്ടല്ലല്ലോ പത്രാങ്കുരാ ഇങ്ങോട്ടാരും വരുന്നത്. വന്നു കുടുങ്ങിപ്പോകുവല്ലേ. പുറമെ ജോലിയെടുക്കുന്നതിനായി കഫീലിന് കൃത്യമായി കാശ് കൊടുക്കുന്നവര്‍ ഒരു സുപ്രഭാതത്തില്‍ ഹുറൂബാകുവാണല്ലോ. പണിക്കാരന്‍ ഓടിപ്പോയീന്ന് റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ സ്‌പോണ്‍സര്‍ക്ക് പുതിയ വിസക്ക് വഴി തുറക്കുന്നു.

പ്രവാസികളെ പൂര്‍ണാവകാശമുള്ളവരാക്കിയെന്നും പറഞ്ഞ് മന്ത്രിമാര്‍ ഇന്ദ്രപ്രസ്ഥത്തില്‍ വിശ്രമിക്കുകയാണല്ലോ? അവര്‍ക്ക് പണവും പിന്തുണയും തേടുന്നവര്‍ ഇവിടെയുണ്ടല്ലോ? എന്തുകൊണ്ട് സമ്മര്‍ദം ചെലുത്തുന്നില്ല -ഹരി പിളര്‍പ്പന്‍ ഗംഭീര പ്രസംഗം തുടങ്ങി.

പ്രവാസികള്‍ക്ക് വോട്ടവകാശം നേടിക്കൊടുത്തത് വലിയ കാര്യം തന്നെയാണ്. അതിനെ പരിഹസിക്കരുത് -അയമു പച്ചച്ചെങ്കൊടി ചാടി വീണു.

അതിന്റെ ക്രെഡിറ്റ് രവി സാറിനാ. വേറെ ആരും പങ്കുപറ്റേണ്ട -ഉദയന്‍ ഇടപെടല്‍ നിരുത്സാഹപ്പെടുത്തി.

ഇതിപ്പോ തര്‍ക്കം നീണ്ടു പോകാനേ തരമുള്ളൂ.

പരിഹാരത്തിന് എന്തേലും നടക്കണമെങ്കില്‍ രവീനേം അഹമ്മദിനേം ഇങ്ങോട്ടു കൊണ്ടുവന്ന് ഒന്നു ഹുറൂബ് ആക്കണം.

അതിനെന്താ ഒരു വഴി? അപ്പോഴേ അവര്‍ക്ക് ബോധ്യാകൂ. ഹുറൂബ് കെണിയില്‍ കുടുങ്ങി മൂന്നും നാലും വര്‍ഷമായി നാട്ടില്‍ പോകാനാവതെ ഇവിടെ കഴിയുന്നവരുടെ കണ്ണീരും സങ്കടവും ചവച്ചിറക്കി മല്‍ബു ഐഡിയ വെച്ചങ്ങു കാച്ചി.

എടോ, മന്ത്രിമാരെ ഹുറൂബാക്കുക പ്രായോഗികമല്ല -മമ്മു കാലുവാരി യാഥാര്‍ഥ്യം പറഞ്ഞു.

തല്‍ക്കാലം ഇങ്ങനെ ചെയ്യാം. ഹുറൂബ് അനന്തമായി നീണ്ടുപോയാല്‍ കാത്തുകാത്തിരുന്ന് നേടിത്തന്ന വോട്ടവകാശം വിനിയോഗിക്കാന്‍ പ്രവാസികള്‍ ബാക്കിയുണ്ടാവില്ലെന്നും ഇനിയും ഉറക്കം നടിക്കുകയാണെങ്കില്‍ രണ്ടുപേരേം ഹുറൂബാക്കുമെന്നും മൊത്തം പ്രവാസികളുടെ ഒപ്പു ശേഖരിച്ചുകൊണ്ട് ഒരു ഭീമ ഹരജി നല്‍കാം -കാലുവാരി വിശദീകരിച്ചു.

അഹമ്മദ് എന്താക്കാനാ...ഹുറൂബുകാരെ കൊണ്ടുപോകാന്‍ ട്രെയിന്‍ സര്‍വീസ് തുടങ്ങുകയോ? ആദ്യം വകുപ്പ് മാറ്റിക്കൊടുക്ക് എന്നിട്ടു കാണാം -

അയമുവിന്റെ പച്ച ശരിക്കും ചെങ്കൊടിയായി.



12/5/10

തിരോധാനം



തീര്‍ന്നോ? ഇനി വല്ലതും ചോദിക്കാനുണ്ടോ?
രാവിലെ തന്നെ കയറി വരും ഓരോ ശല്യം. ഞാനിവിടെ ഇതും തുറന്നിരിക്കുന്നത് കസ്റ്റമേഴ്‌സിനു വേണ്ടിയാ. അല്ലാതെ നിങ്ങളെ പോലുള്ളവരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാനല്ല.
നിങ്ങള്‍ ജോലി ചെയ്യുന്ന സ്ഥലത്തു വന്ന് ഇങ്ങനെ ശല്യം ചെയ്താല്‍ എന്തായിരിക്കും സ്ഥിതി?
അതിനു ഞാന്‍ നിങ്ങളോട് ആകെ രണ്ട് മൂന്ന് കാര്യങ്ങളല്ലേ ചോദിച്ചുള്ളൂ മാഷേ. മറ്റെന്തു ബന്ധമില്ലെങ്കിലും ഞാനും ഒരു മല്‍ബുവല്ലേ. ആ ഒരു പരിഗണന തന്നുകൂടേ?
തണുക്കുന്ന മട്ടില്ല.
നിങ്ങളെന്താ പോലീസുകാരനോ? അതോ പത്രക്കാരനോ? ഇങ്ങനെ ചോദ്യങ്ങള്‍ ചോദിക്കാന്‍.
നിങ്ങളുടെ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ഒരാളെ കുറിച്ച് നിങ്ങളോടല്ലാതെ പിന്നെ വേറെ ആരോടാ ചോദിക്കേണ്ടത്?
സംയമനം വിട്ടില്ലെങ്കിലും മല്‍ബു ഇത്തിരി കടുപ്പത്തിലാക്കി ചോദ്യം. ഉഷ്ണം ഉഷ്‌ണേന ശാന്തി.
കസ്റ്റമേഴ്‌സ് ഒന്നും ഇല്ലാത്തതിനാല്‍ ശബ്ദം കനപ്പിച്ചു തന്നെ.
ബഖാല മുതലാളിയെ കുറിച്ച് മുമ്പൊരിക്കല്‍ കൂട്ടുകാരന്‍ ചെറിയൊരു വിവരണം നല്‍കിയിരുന്നതിനാല്‍ ഇത്തിരി ഭയമുണ്ടായിരുന്നു. ആ ചിത്രം മനസ്സില്‍ നിന്നു മാഞ്ഞിട്ടില്ല. ഒരു വലിയ ഭരണി തന്റെ നേരെ ഏതു സമയവും വരാനുള്ള സാധ്യത മുന്നില്‍ കാണുന്നു. തല വെട്ടിച്ച് അതില്‍നിന്ന് രക്ഷപ്പെടാനുള്ള പാകത്തിലാണ് നിലകൊണ്ടത്. ദേഷ്യം വന്നാല്‍ കൈയില്‍ കിട്ടുന്ന സാധനം എന്തായാലും ദേഹത്തേക്ക് വലിച്ചെറിയുക എന്നതാണ് ഈ ആജാനബാഹുവിന്റെ ശീലം.
ഒരിക്കലും പല്ല് പുറത്തു കാണിക്കാത്തയാള്‍ എന്നാണ് മുതലാളിയെ കുറിച്ച് കൂട്ടുകാരന്‍ പറയാറുള്ളത്. ആദ്യമായാണ് മല്‍ബു നേരില്‍ കാണുന്നത്. ഇയാള്‍ പല്ല് പുറത്തു കാണിക്കാത്തതു തന്നെ നല്ലതെന്നാണ് രൂപഭാവങ്ങള്‍ വെച്ചുള്ള മല്‍ബുവിന്റെ വിലയിരുത്തല്‍.
വീട്ടില്‍നിന്ന് കുടിച്ച ചായ ശരിയായില്ലെങ്കില്‍പോലും അതു മുഖത്തും പിന്നെ തന്റെ നേര്‍ക്കും കാണിക്കുമെന്ന് കൂട്ടുകാരന്‍ പറഞ്ഞിട്ടുണ്ട്.
മുഖം കണ്ടാലറിയാം. ഇന്നും ഇയാളുടെ ചായ കുടി ശരിയായിട്ടില്ലെന്ന്. അങ്ങാടിയില്‍ തോറ്റതിനു അമ്മയോട് എന്ന ചൊല്ല് മാറ്റി അമ്മയോട് തോറ്റതിന് അങ്ങാടിയില്‍ എന്നാക്കിയത് ഇയാള്‍ക്കുവേണ്ടിയാണെന്നു പറയാം.
ഒരു കസ്റ്റമറിനു സിഗരറ്റ് നല്‍കിയ ശേഷം നിങ്ങളെന്താ പോകാന്‍ ഭാവമില്ലേ എന്ന നിലയില്‍ മല്‍ബുവിനു നേരെയായി നോട്ടം.
നിങ്ങളുടെ കടയില്‍ ജോലി ചെയ്തിരുന്നയാളെ കുറിച്ച് ഞാന്‍ പിന്നെ എവിടെ ചെന്നു ചോദിക്കണം? മല്‍ബു ചോദ്യം ആവര്‍ത്തിച്ചു.
ആരു പറഞ്ഞു, അവന്‍ എന്റെ ജോലിക്കാരനാണെന്ന്. ഇഖാമ പോലുമില്ലാത്ത അവന്‍ എന്റെ ജോലിക്കാരനോ? നാണമില്ലേ വിഡ്ഢിത്തം വിളമ്പാന്‍?
അതല്ല, കാക്കാ അവന്‍ ഇവിടെയല്ലേ രണ്ടു ദിവസം മുമ്പു വരെ ജോലിക്ക് നിന്നിരുന്നത്. ഇപ്പോള്‍ സ്ഥിതി ഗുരുതരമാണ്. അവന്‍ എവിടെയാണെന്ന് ഒരു വിവരവുമില്ല. ഇതാ നോക്കിയേ, ഫോണ്‍ ആണെങ്കില്‍ സ്വിച്ച്ഡ് ഓഫ്. നിങ്ങള്‍ തന്നെയാണ് വിവരം തരേണ്ടത്. അവന്‍ എവിടെ പോയി? അവന്റെ വീട്ടില്‍നിന്നും രാവിലെ മുതല്‍ വിളിയോട് വിളിയാണ്. അവനെ നിങ്ങള്‍ എന്തു ചെയ്തു?
ഞാന്‍ അവനെ പുഴുങ്ങി തിന്നു. നിങ്ങള്‍ക്ക് ചെയ്യാന്‍ പറ്റുന്നതു ചെയ്‌തോളൂ.
നിങ്ങള്‍ ആ കുടുംബത്തിന്റെ കാര്യം ഒന്നോര്‍ക്കണം. മല്‍ബുവിന്റെ തിരോധാനമെന്നു പറഞ്ഞ് പത്രത്തില്‍ വാര്‍ത്ത കൂടി വന്നാല്‍ നിങ്ങളായിരിക്കും ആദ്യം കുടുങ്ങുക. വെറുതെ കുഴപ്പത്തിനു നില്‍ക്കേണ്ട. അവന്‍ എവിടെ പോയി? ജവാസാത്ത് പിടിച്ചോ? എന്താണ് സംഭവിച്ചത്? അവന്റെ ഫോണിനെന്തു പറ്റി?
അവനൊന്നും പറ്റിയിട്ടൊന്നുമില്ല. ഫോണ്‍ ഇതാ ഇവിടെ കിടക്കുന്നു. പിന്നെ അവന്‍ എങ്ങനെ എടുക്കും. ഞാന്‍ ഓഫാക്കി വെച്ചിരിക്കാ.
ഇഷ്ടന്‍ ഒരാഴ്ച റസ്‌റ്റെടുക്കാന്‍ പോയതാ. വലിവിന്റെ അസുഖം ഇത്തിരി കൂടി. ഒരാഴ്ച മുമ്പ് അതു കലശലായപ്പോള്‍ ഞാന്‍ തന്നെയാണ് വിശ്രമം നിര്‍ദേശിച്ചത്. കുറച്ചു നാള്‍ മുമ്പെ ചെറിയ തോതിലുണ്ടായിരുന്നു. ആരും അതത്ര കാര്യമാക്കിയില്ല. വലിവ് കൂടാന്‍ ദാ ഈ ഫോണും കാരണമാണ്.
ഓണ്‍ ചെയ്്താ അപ്പോള്‍ കിളിനാദം കേള്‍ക്കാം. പിന്നെ മെസേജ് വരും റീചാര്‍ജിനുള്ള റിക്വസ്റ്റ്.
ആശുപത്രയിലൊന്നും കാണിച്ചില്ലേ. ഇപ്പോള്‍ കക്ഷി എവിടെയുണ്ട്?
ഏതോ ചങ്ങാതീടെ മുറിയില്‍ കാണും. ഇവിടെ നിന്നിറങ്ങിയിട്ട് മൂന്ന് ദിവസമായി. അയമൂന്റെ റൂമില്‍ ഒന്നു പോയി നോക്കൂ. അവനാണല്ലോ അടുത്ത ചങ്ങാതി. റീ ചാര്‍ജിനായി കിളിനാദങ്ങള്‍ കാത്തിരിപ്പുണ്ടെന്നും ഈ വഴി കണ്ടു പോകരുതെന്നും പ്രത്യേകം പറഞ്ഞേക്കണം.
ചിരിക്കാത്ത മുഖം പറഞ്ഞതു പോലെ തന്നെ മല്‍ബു അയമൂന്റെ മുറയിലുണ്ട്. മുഖത്ത് ഇത്തിരി നിരാശയുണ്ടെന്നല്ലാതെ വലിവിന്റെ ലക്ഷണമൊന്നും കാണാനില്ല.
വലിവിന്റെ അസുഖമെന്നു പറഞ്ഞ് കടയില്‍ പോകാതെ സുഖിച്ചു കഴിയാ അല്ലേ?
വലിവിന്റെ അസുഖമോ ആര്‍ക്ക്? ആരാ പറഞ്ഞത്?
ചിരിക്കാത്ത മുഖം തന്നെ, നിന്റെ മുതലാളി.
ങാ, അയാള്‍ അങ്ങനെ പറഞ്ഞോ? അയാളുടെ ഒരു റിയാല്‍ പോലും ഞാന്‍ വലിച്ചിട്ടില്ല. കച്ചവടം കുറഞ്ഞതിനെ തുടര്‍ന്ന് അയാള്‍ക്ക് തോന്നിത്തുടങ്ങിയതാ ഞാന്‍ മേശയില്‍നിന്ന് റിയാല്‍ വലിക്കുന്നുണ്ടെന്ന്. ഇനിയിപ്പോ ഒറ്റക്ക്‌നിന്നു നോക്കട്ടെ, കച്ചവടം കൂടൂമോന്ന് അറിയാലോ?
ആ വലിവല്ല ഈ വലിവെന്ന് അപ്പോഴാണ് മല്‍ബൂന് പിടി കിട്ടിയത്.

11/28/10

മിസ്‌രിപ്പെട്ടിയുടെ രഹസ്യം




കാറും പത്രാസും ഒക്കെ ഉണ്ടായിട്ടെന്താ?
തേപ്പു പെട്ടി മിസ്‌രിയില്‍നിന്ന് കടം വാങ്ങണം.
പ്രവാസിയുടെ വോട്ടവകാശം കയ്യാലപ്പുറത്തുനിന്ന് താഴെ എത്തിയ വാര്‍ത്തവായിച്ചുകൊണ്ടിരിക്കേ മല്‍ബിയുടെ കമന്റ്.
ആരുടെ കാര്യമാ ഇത്?
അപ്പുറത്തെ മല്‍ബുവിന്റേതു തന്നെ. പിന്നെ ആരാ ഇങ്ങനൊക്കെ ചെയ്യുക. കാര്‍വാങ്ങിയ അവര്‍ക്കൊരു തേപ്പുപെട്ടി വാങ്ങിക്കൂടേ?
മിസ്‌രിത്തട്ടം പോലെ മിസ്‌രിപ്പെട്ടിക്കു വല്ല പ്രത്യേകതയും കാണും. നീയങ്ങുനാട്ടിലായിരുന്നപ്പോള്‍ മിസ്‌രിത്തട്ടത്തിനു വേണ്ടി എന്ന വട്ടം കറക്കിയത്ഓര്‍മയുണ്ടോ? മിസ്‌രിപ്പെട്ടി കൊണ്ടു തേച്ചാല്‍ കഞ്ഞി മുക്കിയതു പോലെഇരിക്കുമായിരിക്കും. അല്ലാതെ അവര്‍ക്കൊരു അയേണ്‍ ബോക്‌സ്ഇല്ലാതിരിക്കുമോ? വാങ്ങിയാലെന്ത്? വാങ്ങിയില്ലെങ്കിലെന്ത്? തനിക്കിത് വേറെപണിയൊന്നുമില്ലേ? രാവിലെ തന്നെ കണ്ടുപിടിച്ചിരിക്കുന്നു, അയല്‍വാസിയുടെകുറ്റം. അതും ഒരു മല്‍ബിയുടെ.
വേറെ വേല ഒന്നുമില്ലെങ്കില്‍ ഇതാ വായിച്ചു നോക്ക്.
നമ്മളും വോട്ടര്‍മാരായി. ഇനിയിപ്പോ നാട്ടിലുണ്ടെങ്കില്‍ വോട്ട് ചെയ്യാം. ആറുമാസത്തില്‍ കൂടുതല്‍ നാട്ടില്‍ നിന്നു വിട്ടുനിന്നാലും ഇനി പട്ടികയില്‍നിന്ന്പുറത്താവില്ല.
പട്ടികയില്‍ ഉണ്ടായിട്ടെന്താ? വോട്ട് ചെയ്യാനും ഭാഗ്യം വേണ്ടേ. അതൊക്കെമാന്യന്മാരു ചെയ്‌തോളും -മല്‍ബിയുടെ പ്രതികരണം.
പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ പോയ അയമുവിന്റെഅവസ്ഥയായിരിക്കും നമുക്ക്.
വാര്‍ഡില്‍ മത്സരിക്കുന്നത് മുന്‍ പ്രവാസിയായ കൂട്ടുകരാനായതിനാല്‍ ഒരു കൈസഹായിക്കാന്‍ അവധിക്കാലം വോട്ടെടുപ്പ് തീയതിയോട് അടുപ്പിച്ചുകൊണ്ടാണ്അയമു നാട്ടിലേക്ക് പറന്നത്. ചില വോട്ടര്‍മാരെ സ്വാധീനിക്കാന്‍ മേത്തരംപെര്‍ഫ്യൂം കൊണ്ടുപോകുകയും ചെയ്തിരുന്നു. ചെക്കന്മാരുടെ വോട്ടുറപ്പിക്കാന്‍പച്ചനോട്ടിനേക്കാള്‍ നല്ലത് പെര്‍ഫ്യൂമാണെന്ന് നിര്‍ദേശിച്ചത് സ്ഥാനാര്‍ഥിതന്നെയായിരുന്നു. മുന്‍ പ്രവാസിയായതിനാല്‍ വോട്ടു പിടിത്തം സുഗന്ധപൂരിതംതന്നെയാകണം.
അവിടെയെത്തി നോക്കിയപ്പോള്‍, ഒരേ പഞ്ചായത്തില്‍ മൂന്ന് വാര്‍ഡുകളില്‍അയമുവിന് വോട്ടുണ്ട്. വീട്ടുപേരില്‍ ഇത്തിരി അക്ഷരത്തെറ്റുണ്ടെങ്കിലും.
അക്ഷരത്തെറ്റ്
മല്‍ബുവിന് ഒരു പ്രശ്‌നമാണോ? ഇവിടെ ഇഖാമയില്‍അയമുവിന്റെ വീട്ടുപേര് ചേര്‍ത്തിരിക്കുന്നത് ഉച്ചത്തില്‍ വായിച്ചാല്‍കുടുങ്ങിയതു തന്നെ. ഒന്നു രണ്ട് സ്ഥലത്ത് പേര് വിളിക്കാന്‍ ഇട വന്നപ്പോള്‍ശരിക്കും ചൂളിപ്പോയിട്ടുണ്ട് അയമു. അയമുവിന്റേതു മാത്രമല്ല, ഒട്ടുമിക്കമല്‍ബുകളും സ്വന്തം പേരുകള്‍ക്കും വീട്ടുപേരുകള്‍ക്കും വന്ന ദുര്‍ഗതിയോര്‍ത്ത്അസ്തിത്വ ദുഃഖം പേറുന്നവരാണ്.
അയമു രാവിലെ തന്നെ ഏറ്റവും മുന്തിയ പേര്‍ഫ്യൂമൊക്കെ പൂശി വോട്ട് ചെയ്യാന്‍ബൂത്തില്‍ ചെന്നപ്പോള്‍ വോട്ട് തൊട്ടു മുമ്പ് അത് ചെയ്തു പോയിരിക്കുന്നു. നിങ്ങള്‍ തന്നെയാണല്ലോ ഇവിടെ വന്ന് വോട്ട് ചെയ്തു പോയതെന്ന ചോദ്യംകൂടിയായപ്പോള്‍ ബോധം കെട്ട് വീഴാനൊരുങ്ങിയ അയമുവിനെ ഇനിയും രണ്ട്വാര്‍ഡുകള്‍ ഉണ്ടല്ലോ എന്നു പറഞ്ഞ് ആരൊക്കെയോആശ്വസിപ്പിക്കുകയായിരുന്നു. പക്ഷേ ആശ്വാസവും പ്രതീക്ഷയും രണ്ടുവാര്‍ഡുകളില്‍ എത്തുന്നതു വരെയോ ഉണ്ടായിരുന്നുള്ളൂ. രണ്ടിടത്തുംസമ്മതിദാനാവകാശം വിനിയോഗിക്കപ്പെട്ടിരിക്കുന്നു.
അയമുനേക്കാളും കെട്ട അവസ്ഥയല്ലേ ഇത്. തേപ്പുപെട്ടി കടം വാങ്ങുക
-മല്‍ബി വിഷയം വിടുന്നില്ല.
ചിലര്‍ അങ്ങനെയാണല്ലോ. ഉപദ്രവമേല്‍പിക്കാന്‍ ഒരു വിധേനയുംസാധ്യമാകുന്നില്ലെങ്കില്‍ നാവു കൊണ്ടെങ്കിലും അതു നിര്‍വഹിക്കും. ഉള്ളതാണെങ്കിലും ഇല്ലാത്തതാണെങ്കിലും ഇത്തിരി പബ്ലിസിറ്റി.
ടെലിഫോണ്‍ ചെലവു പോലുമില്ല. ഗൂഗിള്‍ ടോക്കില്ലാത്ത മല്‍ബികള്‍ഇല്ലാത്തതിനാല്‍ പബ്ലിസിറ്റിക്കൊട്ടും കുറവുണ്ടായില്ല.
മിസ്‌രിപ്പെട്ടി വാര്‍ത്തയാവാന്‍ അധികനേരം വേണ്ടിവന്നില്ല. സംഭവംകഥാനായികയായ മല്‍ബിയുടെ ചെവയിലുമെത്തി.
ഒടുവില്‍ മല്‍ബിക്ക് മിസ്‌രിപ്പെട്ടിയുടെ രഹസ്യം വെളിപ്പെടുത്തേണ്ടി വന്നു. സങ്കീര്‍ണതയൊന്നുമില്ലായിരുന്നു. തേപ്പുപെട്ടി വര്‍ഷങ്ങളായി മല്‍ബിയുടെകരസ്പര്‍ശമേറ്റു തേഞ്ഞതായിരുന്നു. ഒരിക്കല്‍ പോലും അതില്‍ മല്‍ബുവിന്റെകരം പതിഞ്ഞിട്ടില്ല.
മിസ്‌രി കുടുംബം ആഴ്ചയില്‍ രണ്ടു തവണ അതു കൊണ്ടുപോകും. പക്ഷേ, തേച്ചുകഴിഞ്ഞ ഉടന്‍ എത്തിക്കാമെന്ന വാഗ്ദാനം ഒരിക്കലും പാലിക്കാറില്ല. മല്‍ബിക്ക് ആവശ്യം വരുമ്പോള്‍ അവിടെ പോയി ഡോറിനു മുട്ടിവാങ്ങിക്കൊണ്ടു വരാതിരിക്കാന്‍ പറ്റില്ലല്ലോ? മല്‍ബു ഉണ്ടക്കണ്ണു കൊണ്ട്തുറിച്ചുനോക്കും മുമ്പ് പാന്റ്‌സും ഷര്‍ട്ടും തേച്ചു വെച്ചില്ലെങ്കില്‍ പിന്നെ പറയണ്ട.


11/21/10

ഹാരിസ് ഏലിയാസ് കള്ളന്‍ എസ്‌കേപ്ഡ്




സംഗതി മോഷണമാണ്.
കാര്‍ഗില്‍ ഫ്‌ളാറ്റ്, ബൊഫോഴ്‌സ്, ലാവ്‌ലിന്‍, സ്‌പെക്ട്രം തുടങ്ങി വലിയ വലിയ കുംഭകോണമൊന്നുമല്ല. അതൊക്കെ വലിയ വലിയ ആളുകളുടെ ചെറിയ ചെറിയ മോഷണങ്ങള്‍.
ഇനിയിപ്പോള്‍ സാധാരണ മോഷണമാണെങ്കില്‍പോലും പറയാതിരിക്കുന്നതില്‍ കാര്യമൊന്നുമില്ല. പറയണം.
നമ്മെ നേരിട്ടു ബാധിക്കുന്നതാണല്ലോ നമ്മെ സംബന്ധിച്ചിടത്തോളം ശരിക്കും മോഷണം.
സ്‌പെക്ട്രം കുംഭകോണത്തില്‍ ഖജനാവിന് രണ്ട് ലക്ഷത്തോളം കോടി പോയാല്‍ നമുക്കെന്ത്?
അതൊക്കെ ഒരു ചെവിയിലൂടെ കേട്ട് മറു ചെവിയിലൂടെ വിടാം.
ഇവിടെ പലതുകൊണ്ടും വ്യത്യസ്തമായൊരു മോഷണമാണ്.
മോഷണത്തോടെ തീര്‍ന്നതുമില്ല പുകില്‍. മല്‍ബുവിന്റെ വര്‍ഗ ബോധവും സാഹോദര്യവും ചോദ്യംചെയ്യപ്പെട്ട സംഭവമായി മാറി അത്. മാത്രമല്ല, കൂടിനിന്ന മല്‍ബുകളില്‍ അയല്‍ രാജ്യത്തോടുള്ളവിദ്വേഷം പോലും ആരോപിക്കപ്പെട്ടു.

എന്തെങ്കിലും മോഷ്ടിച്ചതിനാണ് പഴിയൊക്കെ കേട്ടതെങ്കില്‍ കൊള്ളാം.
അങ്ങനെയല്ല, അതിവിദഗ്ധനും പരിചയ സമ്പന്നനുമായ ഒരു കള്ളനെ അതിനേക്കാള്‍ മികച്ചവൈദഗ്ധ്യം ഉപയോഗിച്ച് പിടികൂടിയ സംഭവത്തിലാണ് മല്‍ബുകള്‍ പഴി കേട്ടത്.
പോയതു പോട്ടെ, ഇനി സൂക്ഷിക്കാം. കേസും പുലിവാലുമൊന്നും വേണ്ട എന്നതാണ് സാധാരണ മല്‍ബുരീതി. ഇഖാമ അടിച്ചുമാറ്റുന്നുവെങ്കില്‍ അതു മല്‍ബുവിനെ നോക്കി വേണമെന്ന ചൊല്ല് ഇഖാമ പോക്കറ്റടിസ്‌പെഷലിസ്റ്റുകളുടെയിടയില്‍ പ്രചരിക്കാന്‍ തന്നെ കാരണം ഇതാണ്.

ബസില്‍ പോകുന്ന മല്‍ബു എവിടെയൊക്കെ ഇഖാമ സുരക്ഷിതമായി വെക്കുമെന്നുപോലുംഅവര്‍ക്കറിയാം.
മല്‍ബു കള്ളനെ പിടിച്ചുവെന്ന വാര്‍ത്ത കാട്ടുതീ പോലെ പരന്നുവെന്ന് വേണമെങ്കില്‍ പറയാം. സ്വാഭാവികമായും മോഷ്ടാവായിരുന്നില്ല ശ്രദ്ധാകേന്ദ്രം. കള്ളനെ പിടിച്ച മല്‍ബുവായിരുന്നു. കള്ളന്റെവരവും പോക്കും പതിവാണെങ്കിലും പിടിയിലാകുന്നത് അപൂര്‍വമാണല്ലോ? അതില്‍ ചെറുകളവ്, പെരുങ്കളവ് എന്ന വ്യത്യാസമൊന്നുമില്ല.
ആരായാലും പ്രകീര്‍ത്തിച്ചുപോകും. മല്‍ബുവിന് പ്രശംസ തികച്ചും അര്‍ഹമാണു താനും. കാരണങ്ങള്‍പലതുണ്ട്.
ഫ്‌ളാറ്റില്‍നിന്ന് ചില്ലറ സാധനങ്ങള്‍ നഷ്ടമായ മോഷണം വിധിയെ പഴിച്ചു മറന്നുകളയേണ്ട ഒന്നല്ലഎന്നു തോന്നിയതുതന്നെയാണ് ഒന്നാമത്തേത്.
ആരായിരിക്കും കള്ളന്‍ എന്നു ചിന്തിച്ചു, കള്ളനെ കുടുക്കാന്‍ കെണിയൊരുക്കി കാത്തിരുന്നു തുടങ്ങിയവമറ്റു കാരണങ്ങള്‍.
പിടികൂടാന്‍ കാത്തിരുന്നവരുടെ മുന്നിലേക്ക് വാതില്‍ തുറന്ന് കയറിയ കള്ളന്‍ മറ്റാരുമായിരുന്നില്ല. സ്ഥിരമായി കാണുന്നവനും മാസാമാസം വണ്ടി കഴുകിയ വകയില്‍ പണം കൈപ്പറ്റുന്നവനുമായ ഹാരിസ്അഥവാ വാച്ച്മാന്‍.
കള്ളന്റെ കൈയില്‍ താക്കോല്‍ ഏല്‍പിക്കുന്നതു പോലെ ഫ്‌ളാറ്റിന്റെ താക്കാല്‍ കാവല്‍ക്കാരനെഏല്‍പിച്ചതായിരുന്നില്ല. തുറന്നു കയറാന്‍ പിന്നെ കീ എവിടെനിന്നു കിട്ടിയെന്ന ചോദ്യത്തില്‍ രണ്ട്ഗുണപാഠങ്ങളുണ്ട്. ഒന്ന്, വണ്ടി കഴുകാന്‍ ഒരിക്കലും വാച്ച്മാനെ ഏല്‍പിക്കരുത്. രണ്ട്, ഏല്‍പിച്ചാലുംഒരിക്കലും സ്വന്തം മുറിയുടെ കീ വണ്ടിക്കകത്ത് കളഞ്ഞുപോകരുത്.
കള്ളനെ പിടിച്ച സ്ഥിതിക്ക് ഇനി പോലീസില്‍ ഏല്‍പിക്കുകയാണല്ലോ വേണ്ടത്. പോലീസ്വരുന്നതുവരെ കള്ളനെ മുറയിലിട്ട് പൂട്ടണം. അതുതന്നെയാണ് ചെയ്തത്.
പോലീസിനായുള്ള കാത്തിരിപ്പിലാണ് കള്ളന്റെയാളുകളുടെ വരവ്. കട്ടതൊക്കെ തരാം, കള്ളനെതുറന്നുവിടൂ, എന്തായാലും നമ്മളൊക്കെ ഒരു ജാതിക്കാരല്ലേ, ഇത്തിരി മനുഷ്യത്വം വേണ്ടേ. ചോദ്യങ്ങള്‍അവസാനിച്ചില്ല.
കള്ളന്മാരുടെ ജാതിയോ എന്നു കൂട്ടത്തിലൊരു മല്‍ബു തിരിച്ചു ചോദിച്ചുവെങ്കിലും കൂടിനിന്നവരുടെസമുദായ മനസ്സ് ഇളക്കുകയായിരുന്നു ലക്ഷ്യം. കള്ളനായാലും സമുദായക്കരനാണെങ്കില്‍സംരക്ഷിക്കണമെന്നാണല്ലോ വെപ്പ്. അതു നടക്കാതായപ്പോള്‍ മല്‍ബുകള്‍ അയല്‍ക്കാരെദ്രോഹിക്കുന്നുവെന്നായി. വെറുമൊരു കള്ളനായ പച്ചയെ പോലീസിനു പിടിച്ചുകൊടുക്കാന്‍ ഹിന്ദികള്‍ഇറങ്ങിയെന്ന് പച്ചമലയാളം. ആദ്യത്തെ പച്ച പാക്കിസ്ഥാനിക്ക് മല്‍ബു നല്‍കിയ വിളിപ്പേര്. രണ്ടാമത്തെ പച്ച മല്‍ബുവിനും സ്വന്തം. ഈച്ചകളും പച്ചകളുമുള്ള നാടെന്നാണ് പണ്ടു പറയുക. ഇപ്പോള്‍ഈച്ചയില്ലാത്തതു കൊണ്ടും പച്ചകളോടൊപ്പം മറ്റുള്ളവരും ഉള്ളതുകൊണ്ടും പറയുന്നില്ല.
മല്‍ബു ഇറങ്ങിയാല്‍ ഇറങ്ങിയതാണെന്ന് കാണിച്ചു കൊടുക്കാന്‍ പോലീസിനായുള്ള കാത്തിരിപ്പ് തുടര്‍ന്നു.
പക്ഷേ എന്തു ചെയ്യാം. കഥാന്ത്യത്തില്‍ മല്‍ബു തോറ്റുപോയി. പൂട്ടിയിട്ട മുറിയില്‍നിന്ന് കള്ളന്‍സ്റ്റീമായിപ്പോയി. താഴെ ഇന്ത്യ-പാക് ചര്‍ച്ച പൊടിപൊടുക്കുന്നതിനിടെ രണ്ടാം നിലയില്‍നിന്ന് സൂപ്പര്‍മാനെ പോലെ കള്ളന്‍ തൂങ്ങിയിറങ്ങി രക്ഷപ്പെട്ടു.
കളഞ്ഞുപോയ താക്കോല്‍ കിട്ടിയതു ഭാഗ്യം. മുറി തുറന്നു കയറാന്‍ മറ്റൊരു കള്ളന്‍ വരില്ലല്ലോ?


10/24/10

ടുക്കഡ ടുക്കഡ കരോ..... മല്‍ബിയുടെ ഹിന്ദി



കാണാന്‍ കാത്തിരുന്നവരെ കണ്ടെന്നു വരുത്തിത്തീര്‍ത്ത ഉടന്‍ കട്ടിലിലേക്ക് വീണതാണ് മല്‍ബു.
യാത്രാക്ഷീണം. അതാര്‍ക്കും മനസ്സിലാക്കാവുന്നതാണല്ലോ?
മുമ്പൊക്കെ എയര്‍പോര്‍ട്ടില്‍ വന്നു സ്വീകരിച്ചിരുന്നവര്‍ ആരും ഇത്തവണ ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ കാറില്‍ നിര്‍ത്താതെ സംസാരിച്ചുകൊണ്ടിരുന്ന ഡ്രൈവര്‍ മാത്രമായിരുന്നു കൂട്ട്. റോഡിലെ കുണ്ടും കുഴിയും മന്ത്രിമാരും അയാളുടെ ശാപ വാക്കുകള്‍ക്ക് ഇരയായിക്കൊണ്ടിരുന്നു. വിമാനത്തിലിരുന്നതിനേക്കാള്‍ സമയം കാറിലിരുന്നെങ്കിലും ഒരിക്കല്‍ പോലും കണ്‍പോളകളടഞ്ഞില്ല. ഡ്രൈവര്‍ അതിനു സമ്മതിച്ചില്ല എന്നതിനേക്കാള്‍ വലിയ ഗര്‍ത്തങ്ങള്‍ക്കു നടുവിലൂടെ അയാള്‍ നടത്തിയ അഭ്യാസങ്ങളാണ് അതിനു തടസ്സമായതെന്നുവേണം പറയാന്‍.
ഒരാള്‍ സംസാരിക്കുമ്പോള്‍ മൂളിയെങ്കിലും കൊടുക്കുക എന്നത് സാമാന്യ മര്യാദയാണ്. ബംഗാളിയോ പാക്കിസ്ഥാനിയോ ആണ് ഡ്രൈവറെങ്കില്‍ മൂളല്‍ ധാരാളം മതി. കാരണം ഭാഷ ഒരു തടസ്സമാണല്ലോ? ജീ... ഹാ, സഹീ ബാത്ത് ഹെ, അച്ചാ ജീ തുടങ്ങി മൂന്നു നാലു വാക്കുകള്‍ മാത്രമേ നിഘണ്ടുവിലുള്ളൂവെങ്കിലും ചറപറാന്നുള്ള ഉര്‍ദുവിനു പോലും എത്രതവണ വഴങ്ങിക്കൊടുത്തിരിക്കുന്നു. നിങ്ങള്‍ മല്‍ബുകള്‍, ഭാഷകളില്‍ കേമന്മാര്‍ എന്ന പ്രശംസാ വാചകങ്ങളും പലതവണ കേട്ടിട്ടുണ്ട്.
ഇതിപ്പോള്‍ നാടാണ്. രണ്ടുവര്‍ഷം പ്രതീക്ഷയോടെ കാത്തിരുന്ന ശേഷം യാഥാര്‍ഥ്യമായിരിക്കുന്ന അവധിക്കാലം. ഡ്രൈവര്‍ സംസാരിക്കുന്നത് പച്ചമലയാളവും. അതുകൊണ്ടുതന്നെ ഉര്‍ദുക്കാരോടും ബംഗാളികളോടും സ്വീകരിക്കുന്നതുപോലെ വെറുമൊരു മൂളലിലൊതുക്കുന്നത് പ്രവാസിയുടെ ധാരാളിത്തത്തിനു ഒട്ടും ചേര്‍ന്നതല്ല. ഈ തിരിച്ചറിവു കാരണം ഇടക്കിടെ വാക്കുകളുടെ പിശുക്ക് ഒഴിവാക്കി ഡ്രൈവറെ പ്രോത്സാഹിപ്പിച്ചു. റോഡിലെ കുഴിയടക്കാത്ത മന്ത്രിമാരുടെ വായാണ് അടക്കേണ്ടതെന്ന പ്രയോഗം അയാള്‍ക്കു നന്നായി ബോധിച്ചു.
നിങ്ങള്‍ പ്രവാസികള്‍ ഭാഗ്യവാന്മാരാണ്. അവിടെ യാത്ര ചെയ്യാന്‍ നല്ല റോഡുകളെങ്കിലുമുണ്ടല്ലോ. ചാരിക്കിടന്ന് ഉറങ്ങിക്കോളൂ എന്ന് ഡ്രൈവര്‍ ഇടക്കിടെ പറയുമെങ്കിലും അത് ഒട്ടും ആത്മാര്‍ഥതയോടെ അല്ല. വെറുതെ ഒരു ഫോര്‍മാലിറ്റി.
ഇതെന്താ നിങ്ങളെ സ്വീകരിക്കാന്‍ ആരും എയര്‍പോര്‍ട്ടിലേക്ക് വരാതിരുന്നത്?
ആരും വരേണ്ട എന്നു ഞാന്‍ തന്നെ പറഞ്ഞതാ.
ഓ, ശരിയായ തീരുമാനം. അല്ലെങ്കിലും ഈ റോഡിലൂടെ യാത്ര ചെയ്‌തൊന്നും ആരും വരില്ല. ഒരു ദിവസം യാത്ര ചെയ്താല്‍ രണ്ടുദിവസം കിടക്കേണ്ടി വരും.
പണ്ടത്തെപ്പോലെ ആളുകള്‍ ഇപ്പോള്‍ സ്വീകര്‍ത്താക്കളായി എയര്‍പോര്‍ട്ടിലേക്ക് വരുന്നില്ല എന്ന പ്രസ്താവന ആരും എളുപ്പം സമ്മതിച്ചുതരില്ല. ചുറ്റുമുള്ള കമ്പികളില്‍ പിടിച്ച്് പ്രതീക്ഷയോടെ കാത്തിരിക്കുന്ന ജനക്കൂട്ടത്തെ ഓരോ തവണയും കാണുന്നവര്‍ ഇതെങ്ങനെ സമ്മതിക്കും? പ്രവാസികളെ യാത്രയാക്കാനും സ്വീകരിക്കാനും എത്തുന്നവരുടെ എണ്ണം കൂടിയിട്ടേയുള്ളൂ, കുറഞ്ഞിട്ടില്ല എന്നു സ്ഥാപിക്കാനായിരിക്കും അവരുടെ ശ്രമം.
തര്‍ക്കം വേണ്ട. വടക്കോട്ടുള്ള ഈ മല്‍ബു ഇപ്പോള്‍ ഒറ്റക്കാണല്ലോ? റോഡിലെ കുഴികളുടെ എണ്ണവും ആഴവും കൂടുന്നതിനനുസരിച്ച് സ്വീകരിക്കാനെത്തുന്നവരുടെ എണ്ണവും കുറയുന്നു എന്നെങ്കിലും പറയാമല്ലോ?
ടുക്കഡ ടുക്കഡ കരോ...
ഹിന്ദിയിലുള്ള കല്‍പന കേട്ടാണ് മല്‍ബു ഞെട്ടിയത്.
സംശയത്തോടെ, പാതി തുറന്ന കണ്ണുകള്‍ നിവര്‍ത്താന്‍ ശ്രമിച്ചു. ഇല്ല, നാട്ടില്‍ തന്നെയാണ്. പക്ഷേ, ആരെയും കാണാനില്ല.
ഇന്നാണല്ലോ നാട്ടിലെത്തിയതെന്നും കിടക്കുന്നത് സ്വന്തം വീട്ടിലാണെന്നും ഒരിക്കല്‍കൂടി ഉറപ്പു വരുത്തി തുറന്നു കിടന്ന വാതിലിലൂടെ മുന്നോട്ടു നോക്കി.

പുറത്തേക്കുള്ള വാതില്‍ക്കല്‍ മല്‍ബി നില്‍ക്കുന്നുണ്ട്. ആരോടോ സംസാരിക്കുകയാണ്. ഹിന്ദി തന്നെ.
വീണ്ടും സ്ഥലകാലബോധം നഷ്ടപ്പെട്ട നിലയിലായി മല്‍ബു.
മല്‍ബി ഹിന്ദി സംസാരിക്കുന്നോ? അവിശ്വസനീയം. കണ്ണു തിരുമ്മി ഒന്നുകൂടി നോക്കി.
അല്ലാ, നീ ഇതാരോടാ സംസാരിക്കുന്നത്?
അതു മുന്ന ഭായി. വിറകു കീറാന്‍ വന്നതാ. ഞാന്‍ ചെറിയ കഷ്്ണങ്ങളാക്കാന്‍ പറയുകാരുന്നു.
ഹിന്ദിയിലോ?
അതെ, ഹിന്ദി തന്നെ. അല്ലാതെ ബംഗാളീന്ന് വന്ന മുന്ന ഭായിയോട് മലയാളം പറഞ്ഞിട്ടെന്തു കാര്യം?
നീ എവിടുന്ന് ഹിന്ദി പഠിച്ചു.
ഹിന്ദി ഹമാരാ രാഷ്ട്രഭാഷാ ഹേ... ഹിന്ദി പഠിക്കാതെ ഇനി ഇവിടെ ജീവിക്കാന്‍ കഴില്ലാട്ടോ.
വിറകു കീറാന്‍ വരെ ഇനി ഹിന്ദിക്കാരെയേ കിട്ടൂ. ബംഗാളി, രാജസ്ഥാനി...
എന്നെ ശരിക്കും ഹിന്ദി പഠിപ്പിച്ചിട്ട് മടങ്ങിപ്പോയാ മതീട്ടോ.

8/29/10

സൂരി പറഞ്ഞ വിദ്യ



ശുക്‌റന്‍ ഹബീബി. ഒരുപാട് നന്ദീണ്ട്‌ട്ടോ. എന്നെ ഹുണ്ടീന്നും കള്ളനോട്ടീന്നും അമേരിക്കന്‍ ഇന്റലിജന്‍സീന്നും ഒക്കെ രക്ഷിച്ചില്ലേ?
നോക്കിയേ ഇതൊക്കെയും അവിടന്നു കിട്ടിയ സമ്മാനങ്ങളാ. കൂട്ടുകാരന്‍ സൂരി ഒരു വിദ്യ പറഞ്ഞു തന്നു. അതങ്ങു പയറ്റി. പക്ഷേ എത്ര ശ്രമിച്ചിട്ടും സമ്മാനങ്ങളുടെ കൂട്ടത്തില്‍നിന്ന് ആ കിടിലന്‍ ഇങ്ങു പോന്നില്ല. എല്‍.സി.ഡി ടെലിവിഷന്‍. അതായിരുന്നു പ്രതീക്ഷ.
രണ്ട് വലിയ സഞ്ചിയിലും കൊള്ളാത്തത്ര സമ്മാനങ്ങളുമായാണ് മല്‍ബുവിന്റെ വരവ്.
ഇതെന്താ? ഏതെങ്കിലും ചാനലിന്റെ മത്സര പരിപാടിയില്‍ പങ്കെടുത്തിട്ടു വരികാണോ?
ഏയ് അതൊന്നുമല്ല. ഇത് സ്വാതന്ത്ര്യദിനം ആഘോഷിച്ചതാ. അഞ്ച്, പത്ത് കൊല്ലായില്ലേ ഇവിടെ. ഇന്നാണ് ആദ്യായിട്ട് അതൊന്ന് ആഘോഷിച്ചത്.
എന്താ കോണ്‍സുലേറ്റില്‍ പോയി പതാക ഉയര്‍ത്താന്‍ കൂടിയോ? അവിടെ സമ്മാനങ്ങളുടെ കഥയൊന്നും കേട്ടില്ലല്ലോ.
കോണ്‍സുലേറ്റിലൊന്നും പോയില്ല. ഇത് ബാങ്കില്‍ പോയിട്ടാ ആഘോഷിച്ചത്. രണ്ടു കൂട്ടരാണല്ലോ നമ്മുടെ സ്വാതന്ത്ര്യദിനം മറക്കാതെ ഓര്‍മിക്കുന്നവര്‍. ഒന്നു ബാങ്കും മറ്റൊന്ന് ടെലികോം കമ്പനിയും.
പണമയച്ച് ആഘോഷിക്കാന്‍ ബാങ്കും കൂടുതല്‍ കൂടുതല്‍ സംസാരിച്ച് ആഘോഷം കേമമാക്കാന്‍ ടെലികോം കമ്പനിയും ഓരോ വര്‍ഷവും ആഹ്വാനം ചെയ്യുന്നു.
ആഹാ അപ്പോള്‍ ബാങ്കില്‍ പോയി അല്ലേ?
ഉം പോയി. കൈ നിറയെ സമ്മാനങ്ങളും കിട്ടി.
ആദ്യാനുഭവം തന്നെ കേമായി അല്ലേ. ഇനി ഹുണ്ടീന്നും ഇപ്പോ തന്നെ കിട്ടണം എന്നൊന്നും പറഞ്ഞ് ഇങ്ങോട്ടു വരരുത്.
പത്രത്തില്‍ വായിച്ചില്ലേ? ഒരാള്‍ നാട്ടിലേക്ക് അയച്ച പതിനായിരം രൂപ തീവ്രവാദിക്കാണെന്ന സംശയത്തിന്റെ പേരില്‍ പിടിച്ചുവെച്ചിരിക്കുന്നു. ആശുപത്രിയില്‍ കിടക്കുന്ന ബന്ധുവിന്റെ ചികിത്സക്കുള്ള പണമാണ് സഹോദരന്റെ പേരില്‍ അയച്ചത്. ഉടനെ കിട്ടാന്‍ വേണ്ടി വെസ്റ്റേണ്‍ യൂണിയനെ ആശ്രയിച്ചു. വേഗം കിട്ടിയതുമില്ല, ഇനി അന്വേഷണം തീരുന്നതുവരെ കാത്തിരിക്കേം വേണം.
വാര്‍ത്ത ഞാനും വായിച്ചു. ഇനി അമേരിക്കന്‍ ഇന്റലിജന്‍സിന്റെ അന്വേഷണം കൂടി കഴിയണം അല്ലേ, പണം കിട്ടാന്‍.
അതേ, കഴിയേണ്ടിവരും. ബാക്കി എല്ലാ കാര്യങ്ങള്‍ക്കും സമയമുണ്ട്. നാട്ടിലെ ബാങ്കില്‍ ഒരു അക്കൗണ്ട് തുടങ്ങാനും അതിലേക്ക് പണമയക്കാനും മാത്രം സമയമില്ല. ഇത് ഒരു കഥ. മറ്റൊരു മല്‍ബു അക്കൗണ്ട് തുടങ്ങാന്‍ തയാറായത് ഹുണ്ടിക്കാരന്‍ വീട്ടില്‍ കള്ളനോട്ട് എത്തിച്ചപ്പോഴാണ്. റിയാല്‍ ഇവിടെ രണ്ട് ദിവസം കഴിഞ്ഞു കൊടുത്താല്‍ മതി, മല്‍ബിക്ക് ബാങ്കില്‍ പോകേണ്ട... അങ്ങനെ പല ന്യായങ്ങളാണ് മല്‍ബു നിരത്തിയിരുന്നത്.
അവസാനം ഹുണ്ടിക്കാരന്‍ കൊടുത്ത അഞ്ഞൂറുകളുമായി മല്‍ബി ജ്വല്ലറിയില്‍ ചെന്നപ്പോള്‍ മൂന്നെണ്ണം കള്ളനോട്ട്. പരിചയക്കാരുടെ ജ്വല്ലറി ആയതിനാല്‍ പോലീസും കേസും ആയില്ല. ഇല്ലെങ്കില്‍ അമേരിക്കന്‍ ഇന്റലിജന്‍സിനേക്കാളും വലിയ അന്വേഷണം ആയേനെ.
ശരിയാണ്, ഞാന്‍ ഇപ്പോള്‍ കാണുന്നവരോടൊക്കെ പറയാറുണ്ട്. എന്തിനാ വെറുതെ റിസ്ക് എടുക്കുന്നേ. നാട്ടിലെ ബാങ്കില്‍ ഒരു എന്‍.ആര്‍.ഐ അക്കൗണ്ട് തുടങ്ങിക്കൂടേ? അയക്കുന്ന തുകക്കൊക്കെ ഒരു റെക്കോര്‍ഡ് ആകും. ഏത് തരത്തിലുള്ള അന്വേഷണം വന്നാലും പ്രശ്്‌നവുമില്ല. പിന്നെ ഹുണ്ടിക്കാരന്റെ റേറ്റിനേക്കാള്‍ നല്ല റേറ്റ് കിട്ടുകേം ചെയ്യും. ഇതൊക്കെ കേട്ടിട്ട് എന്നെ പോലെ പല മടിയന്‍ മല്‍ബുകളും ഇപ്പോള്‍ അക്കൗണ്ട് തുടങ്ങുന്നുണ്ട്.
വേറേം ഒരു ഗുണമുണ്ട് കേട്ടോ. അതും ഒരു ഗുണം തന്നെയാണ്.
എന്താ അത്?
ഞാന്‍ ഇതാ വെസ്‌റ്റേണ്‍ യൂണിയനില്‍ കാത്തു നില്‍ക്കുവാണ്. നീ ഉടനെ പണം അയക്കൂ, എന്നിട്ട് കോഡ് വിളിച്ചു പറയൂ എന്നു പറയുന്നവരോട് അയ്യോ അതു പറ്റില്ല. ബാങ്ക് അക്കൗണ്ടിലേക്കേ അയക്കാന്‍ പറ്റൂ. രണ്ട് ദിവസം ക്ഷമിക്കൂ എന്നെങ്കിലും പറയാമല്ലോ?
ആഹാ... അതും ഒരു ഐഡിയാ. അത്യാവശ്യമാണെങ്കില്‍ വേറെ വഴി നോക്കിക്കൊള്ളുമല്ലോ?
വേറെ വഴി നോക്കാനൊന്നും സാധ്യതയില്ല. പത്ത് ദിവസം വേണമെങ്കിലും കാത്തുനിന്നോളും. ആട്ടെ, എങ്ങനാ ഇത്രയും സമ്മാനങ്ങള്‍ കിട്ടിയത്?
എ.ടി.എം വഴി പണം അയക്കാന്‍ സൗകര്യമുള്ള ബാങ്കിലാ പോയത്. നമുക്ക് തന്നെ മെഷീനില്‍ പണമിട്ട് കിട്ടേണ്ട ആളെ സെലക്ട് ചെയ്ത് അപ്പോള്‍ തന്നെ പണമയക്കാം. സ്വാതന്ത്ര്യദിനം പ്രമാണിച്ച് ചാര്‍ജ് ഫ്രീ ആയിരുന്നു. പണമയച്ചാല്‍ കാര്‍ഡ് ചുരണ്ടി സമ്മാനവും. രണ്ട് മൂന്ന് തവണ പണം അയച്ച് ചുരണ്ടി സമ്മാനം ലഭിക്കുന്നതു കണ്ടപ്പോ കൂടെ ഉണ്ടായിരുന്ന സിറിയന്‍ കൂട്ടുകാരന്‍ പറഞ്ഞു. എന്തിനാ ആയിരം വീതം അയക്കുന്നത്? 200 വീതം അയച്ചാല്‍ സമ്മാനങ്ങള്‍ക്ക് കൂടുതല്‍ ചാന്‍സ്. അങ്ങനെ 200 വീതം അയച്ചിട്ടാ ഇത്രേം സമ്മാനങ്ങള്‍ കിട്ടിയത്. ഓരോ തവണയും ആ എല്‍.സി.ഡിയായിരിക്കണേ എന്നു തന്നെയായിരുന്നു പ്രാര്‍ഥന.
അപ്പോള്‍ രണ്ട് ലക്ഷം രൂപക്കുള്ള 16,000 റിയാല്‍ അയച്ചപ്പോള്‍ 80 സ്ക്രാച്ച് ആന്റ് വിന്‍ ചാന്‍സ് കിട്ടി അല്ലേ. ഇതു സൂരി പറഞ്ഞുതന്ന വിദ്യയാണോ അതോ മല്‍ബൂന്റെ സ്വന്തം ബുദ്ധിയില്‍ തോന്നിയതോ?
ആയിരം വീതം അയക്കാനാണ് ഞാന്‍ വിചാരിച്ചിരുന്നത്. അത് 200 ആക്കിയതിന്റെ ക്രെഡിറ്റ് സൂരിക്ക് തന്നെ.

8/22/10

തിരക്കിലൊരു കൂട്ട്



അറവു തന്നെ അറവ്. എയര്‍ ഇന്ത്യയെ പോലെ തന്നെയായി ടാക്‌സികളും അല്ലേ?
മല്‍ബുവിന്റെ ആത്മഗതം തൊട്ടടുത്തുനിന്നിരുന്നയാളുടെ കാതില്‍ ചെന്നു തറച്ചു.
തുറിച്ചു നോക്കിയ അയാള്‍ ചെവിയില്‍ ബ്ലൂ ടൂത്ത് ഇല്ലെന്ന് ഉറപ്പുവരുത്തിയശേഷം ഇങ്ങനെ മൊഴിഞ്ഞു.
അതേ അതേ, രക്ഷയില്ല. ശരിക്കും കൊള്ളയല്ലേ ഇത്.
പത്ത് റിയാലിനാ ഇങ്ങോട്ട് പോന്നത്. ഇപ്പോ ചോദിക്കുന്നത് നാല്‍പതും അമ്പതും. തിരക്ക് കുറഞ്ഞാനിരക്ക് കുറയൂന്ന് കരുതി കുറച്ചുനേരം കാത്തുനിന്നതാ ഞാന്‍. വന്ന ഉടനെ 25 റിയാലിന് ഒന്നു രണ്ട് വണ്ടിഉണ്ടായിരുന്നു.
മക്കയിലെ രാത്രി നമസ്കാരവും കഴിഞ്ഞ് ജിദ്ദയിലേക്കുള്ള വണ്ടി കാത്തിരിക്കയാണ് ഇരുവരും. തിരക്കൊന്നൊഴിഞ്ഞാല്‍ ചാര്‍ജ് ഇത്തിരി കുറയുമെന്ന രണ്ടു പേരുടേയും പ്രതീക്ഷകള്‍ തെറ്റി. തുല്യദുഃഖിതര്‍ ഉടന്‍ കൂട്ടുകാരായി.
വിശുദ്ധ ഹറമിന് അഭിമുഖമായി പുതുതായി സ്ഥാപിച്ച വലിയ ഘടികാരത്തിലെ സൂചിനീങ്ങുന്നതിനനുസരിച്ച്് ടാക്‌സി നിരക്ക് കൂടിക്കൂടി വരികയാണ്. തിരക്കിനല്ല, സമയത്തിനാണ് ഇപ്പോള്‍വില.
ടാക്‌സികളും എയര്‍ ഇന്ത്യയെ പോലെ ആയീന്ന്് നിങ്ങള്‍ പറഞ്ഞപ്പോള്‍ എന്നോടാന്ന് നിരീച്ചില്ലാട്ടോ?
ബ്ലൂ ടൂത്തുണ്ടോന്നാ ഞാന്‍ ആദ്യം നോക്കീത്. ഇങ്ങോട്ട് പോരുമ്പോള്‍ ഒരു അമളി പറ്റീതാ.
എന്താ സംഭവിച്ചത്?

പിറകീന്ന് ഒരാള് സലാം ചൊല്ലി. തിരിഞ്ഞു നോക്കി സലാം മടക്കിയപ്പോള്‍ അയാള്‍ ഏതോ ഭാഗത്തുനോക്കി നടക്കുന്നു. സൂക്ഷിച്ചു നോക്കിയപ്പോള്‍ ഒരു കൊച്ചു ഹെഡ് ഫോണ്‍ അയാളുടെ ചെവിയില്‍.

അത് പലര്‍ക്കും പറ്റുന്നതാ. ചിലപ്പോള്‍ നമുക്ക് പിച്ചും പേയുമായി തോന്നും. ഈയിടെ ഒരാള്‍പറയുന്നത് കേട്ടതാ. അഞ്ച് കപ്പല്‍ വരേണ്ട സ്ഥാനത്ത് രണ്ട് കപ്പലേ വന്നുള്ളൂന്ന്. ഇറാനെആക്രമിക്കാന്‍ വരുന്ന യുദ്ധക്കപ്പലാണോ ചൈനയില്‍നിന്ന് ഡ്യപ്ലിക്കേറ്റുമായി വരുന്ന കപ്പലാണോ. അല്ലാഹു അഅ്‌ലം.
ഞാന്‍ പിന്നെ വെറുതെ അങ്ങ് കാച്ചീതാ. കൂട്ടത്തില്‍ ഒന്നല്ല, ഒരു പത്ത് മല്‍ബുവിനെയെങ്കിലുംചുരുങ്ങിയതു പ്രതീക്ഷിക്കാം. എല്ലാരും തിരക്ക് കുറയാന്‍ കാത്തിരിക്കുവല്ലേ.

ഏതായാലും നിങ്ങളാ കൊത്തീത്. എന്താ പറഞ്ഞത് ശരിയല്ലേ, എയര്‍ ഇന്ത്യയും ഇങ്ങനെ തന്നെയല്ലേചെയ്യുന്നത്.

കാറ്റുള്ളപ്പോള്‍ തൂറ്റുക. തിരക്കുള്ള സീസണില്‍ അവര്‍ കഴുത്തറക്കുന്നു. ബഹിഷ്കരിക്കണം എന്നൊക്കെനമ്മള്‍ പറയുമെങ്കിലും തിരക്കുകൂട്ടാന്‍ നമ്മള്‍ തന്നെയല്ലേ മുന്നില്‍.

ങാ.. അതു ശരി തന്നെയാ. എല്ലാവര്‍ക്കും വേഗം നാട്ടിലെത്തണം. പിന്നെ എന്തു ബഹിഷ്കരണം.
ഇനിയിപ്പോ ചാര്‍ജ് കുറഞ്ഞിട്ട് ജിദ്ദയിലെത്തൂന്ന് തോന്നുന്നില്ല. ആദ്യം 25 ആയിരുന്നു. ഇപ്പോള്‍ ഇതാകൂടിക്കൂടി 50 ലെത്തിയിരിക്കുന്നു.
നമുക്ക് ഒരു വണ്ടി സ്‌പെഷല്‍ വിളിച്ചു പോയാലോ? നമ്മള്‍ രണ്ട് പേരായി. ബാക്കി എട്ടുപേരെ കൂടിഎന്തായാലും കിട്ടും. ജിദ്ദ ജിദ്ദ അശ്‌റ റിയാല്‍ എന്നുവിളിച്ചാല്‍ മതി. ആളുകള്‍ ചുറ്റും കൂടും.
അങ്ങനെ സ്‌പെഷല്‍ പോയാലും ചാര്‍ജ് കുറയൂന്നൊന്നും പറയാന്‍ പറ്റില്ല.
എന്നാലും വെറുതെയൊന്ന് ചോദിച്ചു നോക്കാലോ? നമ്പൂതിരി പറഞ്ഞതു പോലെ എന്തേലും കാരണംപറയാം.
ങേ, നമ്പൂരി ഇങ്ങോട്ട് വര്വേ.
എന്താ നമ്മളൊക്കെ പണ്ട് നമ്പൂരീം നായരും ചെറുമനും ഒക്കെ തന്നെ ആയിരുന്നില്ലേ. എന്റെ ഒരുചങ്ങാതീണ്ട്. അവന്‍ എഴുതേം പറയേം ഒക്കെ ചെയ്യുക അന്‍സാര്‍ നായരെന്നാ. അവന്റെ വാപ്പാന്റെവാപ്പാന്റെ വാപ്പാന്റെ വാപ്പാന്റെ വാപ്പ നായര്‍ ആയിരുന്നാത്രെ വിശ്വാസം.
ആട്ടെ എന്താ നമ്പൂരി പറഞ്ഞത്.

ഒരിക്കല്‍ ഒരു നമ്പൂരി കിതച്ചോണ്ട് റെയില്‍വേ സ്റ്റേഷനില്‍ എത്തി. നേരെ സ്‌റ്റേഷന്‍ മാസ്്റ്ററുടെമുറിയിലേക്ക് കയറിയ നമ്പൂതിരി ചോദിച്ചു.
ഇപ്പോള്‍ തെക്കോട്ട് വണ്ടിയുണ്ടോ?
ഇല്ലല്ലോ. സ്‌റ്റേഷന്‍ മാസ്റ്ററുടെ മറുപടി.
അപ്പോ. വടക്കോട്ട് ഉണ്ടാകുമല്ലേ. നമ്പൂതിരിയുടെ അടുത്ത ചോദ്യം.
വടക്കോട്ടും വണ്ടിയില്ല. അല്ല, നമ്പൂതിരിക്കിതെങ്ങോട്ടാ പോകേണ്ടത്.
എങ്ങോട്ടുല്ല്യാ. ഒന്നപ്പുറം കടക്കാന്‍ വേണ്ട്യാ.
നമ്പൂതിരീടെ ഐഡിയ കൊള്ളാലോ അല്ലേ. ശരിയാ ഇതു പോലെ എന്തേലും ടാക്‌സിക്കാരനോടുംപറയാം.
ദേ വണ്ടിക്കാരനോട് ചോദിച്ചു നോക്കാം. ഒരു പത്താള്‍ക്ക് സുഖായിട്ട് പോകാം. പിറകില്‍ വരെതണുപ്പ് കിട്ടുകേം ചെയ്യും.
തണുപ്പിന്റെ കാര്യം പറഞ്ഞപ്പോഴാ. ഇന്നൊരു മല്‍ബു മറ്റൊരു മല്‍ബൂനോട് പറയാണേ. തവാഫൊക്കെകഴിഞ്ഞ് രണ്ടുപേരും മാര്‍ബിള്‍ തറയില്‍ ഇത്തിരി വിശ്രമിക്കാരുന്നു.
നല്ല ചൂടാണെങ്കിലും തറ നല്ല തുണുപ്പാണല്ലേ?
അതു പിന്നെ താഴെ മുഴുവന്‍ പെട്ടിത്തല്ലാജ് വെച്ച് തണുപ്പിക്കുന്നതല്ലേ?
പെട്ടിത്തല്ലാജോ. എന്താത്. അതേന്നെ കടകളിലൊക്കെ കാണുന്നില്ലേ, ചിക്കനും മറ്റും സ്റ്റോര്‍ചെയ്യുന്ന ഫ്രീസര്‍.
നമ്പൂതിരീനെ കടത്തി വെട്ടീട്ടോ. വാട്ട് ആന്‍ ഐഡിയ മല്‍ബു.
ഉം ഏതായാലും വണ്ടിക്കാരനോട് ചോദിക്ക്്.
പത്ത് പേരെ കൊള്ളും അല്ലേ.
പിന്നെ ഒട്ടും സംശയിക്കേണ്ട. അത്രേം ആളെ കിട്ടിയാ മതി.
അശ്രദ്ധനായി ഇരിക്കുകയായിരുന്ന ഡ്രൈവറുടെ അടുത്തെത്തി.
കം ഫുലൂസ് യാ അഹീ ജിദ്ദ. ജിദ്ദയിലേക്ക് പോകാന്‍ എത്രയാ ചാര്‍ജ് സഹോദരാ.
ഹംസീന്‍ റിയാല്‍. 50 റിയാല്‍.
സ്‌പെഷല്‍ കം. സ്്‌പെഷലായിട്ട് പോകാന്‍ എത്രയാ.
സിത്ത മിയ. യാള്ള. 600 റിയാല്‍ വാ പോകാം.
600 റിയാല്‍ അപ്പോള്‍ ഒരാള്‍ക്ക് 60 റിയാല്‍.
മല്‍ബുവിന്റെ ആത്മഗതം വീണ്ടും ഉച്ചത്തിലായപ്പോള്‍ പിടി കിട്ടിയ ഡ്രൈവര്‍.
കം നഫര്‍ ..ഇന്‍ത അശറ. നിങ്ങള്‍ എത്ര പേരാ. പത്താണോ.
യാള്ള. മാഫി മുശ്കില. ഹംസ മിയ ആഖിര്‍.
കുഴപ്പോല്ല. കയറിക്കോ. 500 തന്നാ മതി.
ലാ ഹബീബി ലാ..
ങാ.. എത്ര കുറയൂന്ന് നോക്കീതാ. 100 കുറച്ചു അല്ലേ. കൊച്ചുകള്ളന്‍.




8/16/10

കുക്കിന്റെ തിരോധാനം


കണ്ടില്ലേ ഒരു ജാഥ.
മുന്നില്‍ ചൊങ്കന്‍ തൊപ്പി വെച്ചു പോകുന്നയാളാ നേതാവ്. അതേ, മല്‍ബുതന്നെ.
ഹെയര്‍ ഫിക്‌സിംഗുകാര്‍ക്ക് വെല്ലുവിളിയാണ് ഈ തൊപ്പി.
മിന്നിത്തിളങ്ങുന്ന കഷണ്ടിയുള്ളവരോടൊക്കെ മല്‍ബു ചോദിക്കും: ഇതുപോലൊരു തൊപ്പി വാങ്ങി വെച്ചൂടേ?
എന്നെ കണ്ടില്ലേ, തൊപ്പി ഒരിക്കലും തലയില്‍നിന്ന് എടുക്കാറില്ല.

അത്ര പ്രയാസമാണെങ്കില്‍ ഹെയര്‍ ഫിക്‌സിംഗില്‍ പോയി മുടി വെച്ചൂടേ എന്നു ചോദിച്ചാല്‍, ഏയ് അതിന്റെയൊന്നും ആവശ്യമില്ല എന്നായിരിക്കും മല്‍ബുവിന്റെ മറുപടി.
ഈ തൊപ്പി വെച്ചാല്‍ എനിക്ക് ഇത്രേം പോന്ന കഷണ്ടിയുണ്ടെന്ന് ആരെങ്കിലും പറയുമോ? ഹെയര്‍ ഫിക്‌സിംഗുകാര്‍ പലരും ഡിസ്‌കൗണ്ട് ഓഫര്‍ ചെയ്തതാ. പക്ഷേ ഞാന്‍ പോയില്ല. ഈ തൊപ്പി തന്നെ എന്റെ അടയാളം. ഇനിയിപ്പോ രൂപമാറ്റം സംഭവിച്ചാല്‍ പിന്നെ മല്‍ബിക്കുപോലും തിരിച്ചറിയാന്‍ പറ്റാതാവും.

ജാഥ നയിക്കുന്നത് നേതാവായിട്ടൊന്നുമല്ല കേട്ടോ.
പ്രതിയായിക്കൊണ്ടാണ് ഈ നടപ്പ്. ഓരോരുത്തരെ പിടിക്കുമ്പോഴും പോലീസുകാര്‍ പറയാറുള്ളതുപോലെ മുഖ്യ പ്രതി തന്നെ.
ഇങ്ങനെ പ്രതിസ്ഥാനത്ത് എത്തിപ്പെട്ടതിനു പിന്നിലൊരു കഥയുണ്ട്. മല്‍ബുകള്‍ക്ക് കുക്കിനെ ഏര്പ്പെടുത്തിക്കൊടുത്തതിനെ തുടര്‍ന്നാണ് ഈ ദുര്‍ഗതി. മല്‍ബുകള്‍ക്ക് ഫുഡ് ഉണ്ടാക്കുന്നത്
തിരക്കേറിയ മദീനാ റോഡ് മുറിച്ചുകടക്കുന്നതിനു തുല്യമാണെന്ന് കുക്കുകള്‍ക്കിടയിലൊരു ചൊല്ലുണ്ട്.
ഈ ചൊല്ലിനെ അന്വര്‍ഥമാക്കിക്കൊണ്ട് ബാച്ചിലര്‍ റൂമുകളിലേക്കിപ്പോള്‍ കുക്കിനെ കിട്ടാതായിട്ടുണ്ട്. ചൊല്ല് കൊണ്ടൊന്നുമല്ല, വിരലടയാളം വന്നതിനുശേഷം, നാട്ടില്‍നിന്നുള്ള റിഹേഴ്‌സല്‍ യാത്ര ആളുകള്‍ അവസാനിപ്പിച്ചതിനാലാണെന്നാണ് വിദഗ്ധാഭിപ്രായം.

ഉംറ വിസയിലെത്തി, ഒന്നോ രണ്ടോ വര്‍ഷം ഏലാക്കിയശേഷം തൊഴില്‍ വിസ നേടുന്ന ഏര്‍പ്പാടില്‍ വലിയ മാറ്റം വന്നതോടെ, ഫ്രീ വിസയെന്ന തൊഴില്‍വിസയുടെ നിരക്ക് കുത്തനെ കൂടുകയും ചെയ്തു.

കുക്കിനെ കുറിച്ച് പരാതിപ്പെട്ട് പരാതിപ്പെട്ട് മല്‍ബു മുന്നോട്ടു നീങ്ങിക്കൊണ്ടിരിക്കെയാണ്, കുറേ കാലായല്ലോ ഇങ്ങനെ പരാതിപ്പെടാന്‍ തുടങ്ങിയിട്ട്, എന്നാ നീ പോയി നല്ല ഒരു കുക്കിനെ കൊണ്ടുവാ എന്ന് റൂം മേറ്റുകള്‍ എല്ലാവരുംകൂടി പറഞ്ഞത്.

താളിപ്പിനെ ശപിച്ചതിനുള്ള ശിക്ഷ.
കഴിഞ്ഞ കൊല്ലത്തെ നോമ്പിന് അത്താഴത്തിനുണ്ടാക്കിയിരുന്ന താളിപ്പിനെയായിരുന്നു ഏറ്റവും കൂടുതല്‍ ശപിച്ചത്. താളിപ്പല്ലാതെ കുക്കിനു മറ്റൊന്നും ഉണ്ടാക്കാനറിയാത്തതുകൊണ്ടല്ല, ഭൂരിപക്ഷം താളിപ്പുകാരായിപ്പോയി. ജനാധിപത്യത്തിന്റെ വിജയം.

പകല്‍ മുഴുവന്‍ കാലിയാക്കിയിടേണ്ട വയറ്റില്‍ പുലര്‍ച്ചെതന്നെ മസാലകള്‍ അടിച്ചുകയറ്റേണ്ടെന്നും മായമില്ലാത്ത വെറും താളിപ്പാണ് ഏറ്റവും ഉചിതമെന്നുമുള്ള വാദം വിജയിച്ചു. അപ്പോള്‍ പിന്നെ എരിവോ പുളിയോ ഉപ്പോ ഇല്ലാത്ത താളിപ്പിനെ ഒന്നു ശപിച്ചിട്ടായാലും കുക്കിനെ ഒന്നു കുറ്റപ്പെടുത്തിയിട്ടായാലും ചോറ് വാരി വിഴുങ്ങുക തന്നെ. ജനാധിപത്യത്തെ പഴിക്കാന്‍ തോന്നിയ നിമിഷങ്ങള്‍.

കിട്ടിയ അവസരം മുതലെടുത്തുകൊണ്ട് മല്‍ബു സ്വന്തം നാട്ടുകാരനായ കുക്കിനെ തന്നെ തെരഞ്ഞുകണ്ടു പിടിച്ചു.
താളിപ്പുകാരുടെ സമ്മര്‍ദത്തിനു വഴങ്ങിയാലും, നമ്മള്‍ ഒരേ നാട്ടുകാരാണെന്ന കാര്യം മറക്കരുതെന്ന് രണ്ടുമാസം മുമ്പേ ശട്ടം കെട്ടി.
അതായത് അവര്‍ക്ക് താളിപ്പുണ്ടാക്കിയാലും നമുക്ക് കണ്ണൂര്‍ മോഡല്‍ തേങ്ങയരച്ച കറിയുണ്ടാക്കണം. തേങ്ങ എല്ലായിടത്തും അരയ്ക്കുമെങ്കിലും കണ്ണൂരില്‍ അങ്ങനെയുമൊരു മോഡലുണ്ട്.

അങ്ങനെ റമദാന്‍ അമ്പിളിയെ കാത്തിരിക്കെ, കുക്ക് മുങ്ങി.
പുണ്യമാസത്തില്‍ ഫ്‌ളാറ്റിലെ താമസക്കാരുടെയൊക്കെ പതിന്മടങ്ങ് അതൃപ്തി വാങ്ങിയുള്ള ഈ അപ്രത്യക്ഷമാകലിനു പിന്നില്‍ സാക്ഷാല്‍ മല്‍ബു തന്നെ.

വിസയെടുക്കാന്‍ നാട്ടില്‍ പണ്ടം പണയം വെച്ചതും അതിനു മാസാമാസം പലിശയടക്കുന്നതുമൊക്കെ കുക്ക് വിശദീകരിക്കുന്നതു കേട്ടപ്പോള്‍ സ്വാഭാവികമായ ഒരു ആശയം മുന്നോട്ടുവെച്ചതായിരുന്നു മല്‍ബു.
എന്നാല്‍ ഒരു ചിട്ടി തുടങ്ങിക്കിട്ടുന്ന ആദ്യ നറുക്കുകൊണ്ട് പണ്ടം തിരിച്ചെടുത്തുകൂടേ?

അങ്ങനെയാണ് കുക്ക് കുറി തുടങ്ങിയതും ആദ്യ നറുക്കില്‍ പണ്ടം തിരിച്ചെടുത്തതും രണ്ടാം നറുക്കുമായി മുങ്ങിയതും.

നാട്ടുകാരന്‍ കുക്ക് മുങ്ങിയതിന്റെ പഴി സ്വാഭാവികമായും ഏറ്റെടുക്കാന്‍ അയാളെ ഏര്‍പ്പാടാക്കിയ ആളെന്ന നിലക്ക് മല്‍ബു ബാധ്യസ്ഥനാണ്. അങ്ങനെയാണ് മുഖ്യ പ്രതി നായകനായത്. ആളുകളെ നയിക്കാനുള്ള ഈ നിയോഗം.

നോമ്പ് കാലമാണല്ലോ. ജോലി കഴിഞ്ഞ് തളര്‍ന്നെത്തിയ ആര്‍ക്കും അടുക്കളയില്‍ കയറാന്‍ കഴിയില്ല എന്ന പരമാര്‍ഥമാണ് ജാഥയായി പരിണമിച്ച് നോമ്പുതുറക്കായി ഏറ്റവും അടുത്തുള്ള പള്ളികളിലേക്ക് നീങ്ങുന്നത്.

മുറിയിലിരുന്ന് വാരിവലിച്ചുതിന്നാന്‍ സമയം കളയാതെ യഥാസമയം സംഘടിത പ്രാര്‍ഥനയില്‍ പങ്കുകൊള്ളാന്‍ കഴിയുന്നുവെന്നത് പള്ളിയിലെ നോമ്പുതുറ പുണ്യത്തിന്റെ മറ്റൊരു നേട്ടമെന്ന് വിവരിച്ചുകൊണ്ട് ഇതാ മറ്റൊരു ചെറു ജാഥ നയിച്ചുകൊണ്ട് വേറൊരു മല്‍ബു.

ചുറ്റും നോക്കിക്കേ, കൊച്ചുകൊച്ചു ജാഥകള്‍.

8/8/10

ബ്ലാക്‌ബെറി ചിന്തകള്‍


ബ്രിട്ടീഷ് രാജ്ഞിക്കു ലഭിച്ച സമ്മാനമാണ് തനിക്കും അടിച്ചതെന്ന് മല്‍ബു അറിഞ്ഞിരുന്നില്ല. കോടിക്കണക്കിനു പൗണ്ട് സമ്മാനമടിച്ചുവെന്നും ഉടന്‍ അക്കൗണ്ട് തുടങ്ങണമെന്നും
ആവശ്യപ്പെട്ടുവരുന്ന ഇ-മെയിലുകളും എസ്.എം.എസുകളുമല്ല. ഇതു റിയല്‍ സമ്മാനം തന്നെയായിരുന്നു.
കിട്ടേണ്ടതു കിട്ടിയില്ല എന്നു മാത്രം.
അതും നാട്ടുകാരനായ ഒരു മല്‍ബുവാണല്ലോ ചതിച്ചതെന്നോര്‍ക്കുമ്പോഴായിരുന്നു കൂടുതല്‍ വിഷമം. ഒരു പാക്കിസ്ഥാനിയോ ബംഗാളിയോ ആണെങ്കില്‍ എന്തായാലും ഇത്ര സങ്കടം വരില്ല.
എവിടെ ചെന്നാലും മല്‍ബുവിന്റെ കട തേടി നടക്കുക ഒരു ശീലമായിരുന്നു.
നല്ലതേതെന്നു ചോദിച്ചു വാങ്ങാം, വലിയ ഡിസ്‌കൗണ്ടൊന്നും ലഭിച്ചില്ലെങ്കിലും കഴുത്തറുക്കില്ല, ഇങ്ങനെ പല ഗുണങ്ങള്‍ പ്രതീക്ഷിച്ചായിരുന്നു അത്.
എന്നാല്‍ മല്‍ബുവിനു മല്‍ബു തന്നെയാ പാര എന്ന് ആരോ പറഞ്ഞത് എത്രയോ ശരി.
പക്ഷേ പരാജയം വിജയത്തിനു മുന്നോടിയാണെന്ന്് കേട്ടിട്ടില്ലേ?
ഇതാ നോക്കിയേ, വാര്‍ത്ത കണ്ടോ? റൂം മേറ്റ് പയ്യന്‍ പത്രം നിവര്‍ത്തിക്കോണ്ട് പറഞ്ഞു.
ശരിയാണല്ലോ സംഗതി നിരോധം തന്നെ.
ബ്ലാക്‌ബെറി സര്‍വീസുകള്‍ നിരോധിക്കുന്നു.
ഇതാ പറഞ്ഞത് നമ്മള്‍ നേരെയാണെങ്കില്‍ ഒരാള്‍ക്കും കബളിപ്പിക്കാനാവില്ല. എവിടെയും കുടുങ്ങില്ല. അന്നവന്‍ പറ്റിച്ചത് ഇപ്പോള്‍ തുണയായതു കണ്ടില്ലേ.
അന്ന് ബ്ലാക്‌ബെറിയെന്നു കേട്ടു തുടങ്ങിയിട്ടേയുള്ളൂ. സ്‌ട്രോബറി പോലെ ഏതോ പഴമായിരിക്കുമെന്നു ധരിച്ചവര്‍ പോലുമുണ്ട്. ബ്ലാക് ബെറി തിന്നാല്‍ ബ്ലൂ ടൂത്താകുമെന്ന തമാശ പോലും തിരിച്ചറിഞ്ഞില്ല. ഈ പഴം തിന്നാല്‍ ശരിക്കും പല്ല് നീലയാകുമെന്നായി വിശ്വാസം.
ബ്ലാക്‌ബെറി സമ്മാനം വാങ്ങാന്‍ ചെന്നപ്പോള്‍ അവിടെ ഒരു മല്‍ബു.
സന്തോഷമായി. ഞാന്‍ ഇങ്ങനെ നോക്കുവാരുന്നു. ഒരു മല്‍ബുവിനെയെങ്കിലും കാണാതിരിക്കില്ലെന്ന് മനസ്സു പറഞ്ഞു.
പിന്നെ മല്‍ബുവില്ലാത്ത ഇടമുണ്ടോ ഈ ഭൂലോകത്ത്?
ഇതാ കണ്ടോ, എനിക്ക് ബ്ലാക്‌ബെറി അടിച്ചിട്ടുണ്ട്. റൂമിലാരോടും പറഞ്ഞിട്ടില്ല. അവര്‍ ഇതിന്റെ വിലയേക്കാള്‍ എന്നെക്കൊണ്ട് ചെലവു ചെയ്യിക്കും. ഇന്നാളൊരു നൂറു റിയാലടിച്ചപ്പോ ചെലവായത് 150 റിയാല്‍.
ഈ ഫോണിനെ കുറിച്ച് കൂടുതെലാന്നും അറിയില്ല. എങ്ങനാ സാധാനം കൊള്ളാമോ?
ഓ.. അതൊന്നിനും കൊള്ളില്ല. പകരം നോക്കിയ എടുത്തോളൂ. അതിനല്ലേ മാര്‍ക്കറ്റ്. എപ്പോള്‍ വിറ്റാലും വില കിട്ടും.
നോക്കിയയെ മറികടക്കാന്‍ ഒരു ബ്രാന്റും വരില്ല. അതുറപ്പാ.
അങ്ങനെയാണ് ബ്ലാക്‌ബെറിക്കു പകരം നോക്കിയ നോക്കിയെടുത്തത്.
പിന്നെയല്ലേ കൈവിട്ടുപോയത് വലിയ സാധനമാണെന്ന് തിരിച്ചറിഞ്ഞത്. ബ്രിട്ടീഷ് രാജ്ഞിക്കു പോലും സമ്മാനമായി നല്‍കുന്ന സാധനമാണിതെന്നു മനസ്സിലായപ്പോള്‍ നിരാശ മനസ്സിനെ പിടികൂടി. കാനഡ സന്ദര്‍ശിക്കാനെത്തിയപ്പോഴാണ് ബ്ലാക്‌ബെറിയുടെ പുതിയ മോഡല്‍ രാജ്ഞിക്കു സമ്മാനമായി നല്‍കിയത്. ആ വാര്‍ത്ത വായിച്ച അന്ന് ഉറങ്ങാന്‍ കഴിഞ്ഞില്ല.
പയ്യെ പയ്യെ ബ്ലാക്‌ബെറി ഏതോ പഴമാണെന്നു കരുതി മാറി നിന്ന മല്‍ബുകള്‍ പോലും അതു സ്വന്തമാക്കിത്തുടങ്ങി.
ചെലവു ചെയ്യാന്‍ മടിച്ചല്ലേ, സമ്മാനമടിച്ച കാര്യം ആരോടും പറയാതിരുന്നത്. അതിന്റെ ഫലമെന്നു കരുതി സമാധാനിച്ചോളൂ. മനസ്സ് ആശ്വസിപ്പിച്ചു.
അടുത്ത ബെഡില്‍ കിടക്കുന്ന മല്‍ബു ബ്ലാക്‌ബെറിയില്‍ മെസേജ് അയച്ച് രസിക്കുമ്പോള്‍ ചിലപ്പോള്‍ വിഷമം വല്ലാതെ കൂടും. അപ്പോള്‍ ഒന്നു കൂടി ആ പറ്റിച്ച മല്‍ബൂനെ ശപിക്കും.
പിന്നെ ഇടക്ക് അവര്‍ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെ വിറ്റു കാശാക്കാന്‍ ശ്രമിച്ചപ്പോള്‍ ദേശാഭിമാനം ഇളകുന്നതു പോലെ ആക്കിയും സമാധാനിച്ചു.
തനി തോന്ന്യാസമല്ലേ അവര്‍ ചെയ്തത്.
ഗാന്ധിജിയുടെ ചിത്രത്തിനു താഴെ ബ്ലാക്‌ബെറി എന്നെഴുതാന്‍ പാടുണ്ടായിരുന്നോ? ദക്ഷിണാഫ്രിക്കയിലായിരുന്നപ്പോള്‍ വിദ്വേഷം പ്രകടിപ്പിച്ച വെളുത്തവരോടുള്ള അടങ്ങാത്ത രോഷത്തില്‍ ബ്ലാക്കിനോട് വെറി കാണച്ചതുകൊണ്ടൊന്നുമായിരിക്കില്ല ബ്ലാക്‌ബെറിയുടെ ഗാന്ധി പ്രേമം. ഇന്ത്യയില്‍ സാധനം വില്‍ക്കാന്‍ ഗാന്ധിജിയേക്കാള്‍ പിന്നെ ആരുണ്ടെന്ന തെറ്റിദ്ധാരണ ആയിരിക്കാം.
പരസ്യത്തില്‍ എന്തും ആകാമെന്നായിട്ടുണ്ടിപ്പോള്‍.
ഫോണ്‍ വില്‍ക്കാന്‍ ഗാന്ധിജിയെ ഉപയോഗിച്ചതില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതിഷേധിച്ചപ്പോള്‍ കൈയിലുള്ള ബ്ലാക്‌ബെറികളെല്ലാം ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും കെ.പി.സി.സി പ്രസിഡന്റായി കഴിവു തെളിയിച്ച മുരളിയെ വലിച്ചെറിഞ്ഞതു പോലെ ഗാന്ധിയന്മാര്‍ വലിച്ചെറിഞ്ഞുകാണുമെന്നു കരുതിയും മല്‍ബു സമാധാനിച്ചു.
ഇപ്പോള്‍ ഇതാ ശരിക്കും സമാധാനിക്കാന്‍ ഒരവസരം.
അതിലെ ഇന്റര്‍നെറ്റും മെസേജിംഗും ഒക്കെ പോയില്ലേ.. ഇനി എന്തിനുകൊള്ളാം. സാദാ ഫോണ്‍.
അപ്പോഴേ, മല്‍ബൂ ഈ നിരോധം സ്ഥായില്ല കേട്ടോ.
സ്വന്തം സെര്‍വര്‍ സ്ഥാപിച്ചോ അല്ലാതെയോ ബ്ലാക്‌ബെറി ഈ നിരോധത്തെ മറികടക്കും.
കടന്നോട്ടെടോ. നമുക്ക് വിധിച്ചിട്ടില്ല, അത്ര തന്നെ.

8/1/10

ടഫ് ആന്റ് കൂള്‍



നിസ്സാര കാര്യമാണെങ്കിലും അതെങ്ങനെ പറയുമെന്ന ആശയക്കുഴപ്പത്തിലാണ് മല്‍ബു. വ്യക്തിത്വ വികസന ക്ലാസിനു പോയതില്‍ പിന്നെയാ ഈ കുഴപ്പം. എന്തെങ്കിലും ഉച്ചരിക്കുംമുമ്പ് പത്തുവട്ടം ആലോചന.
അര മാസത്തെ ശമ്പളം എണ്ണിക്കൊടുത്തു ചേര്‍ന്ന കോഴ്‌സാണ്. അതോണ്ടിത്തിരി മെച്ചമൊക്കെയുണ്ട്. നാലാഴ്ചത്തെ ക്ലാസ് കഴിഞ്ഞതേയുള്ളൂ. അപ്പോള്‍ തന്നെ കാണാനുണ്ട് വ്യക്തിത്വത്തില്‍ നേരിയ വികസനം.
അടുത്താഴ്ചയാകട്ടെ, സാറിനോട് ഒന്നു പ്രത്യേകം ചോദിച്ചുകളയാം. ജീവിതത്തില്‍ ആദ്യമായിട്ടാണല്ലോ ഇങ്ങനെയൊരു അവസ്ഥ. മുമ്പാണെങ്കില്‍ ഒരു പ്രശ്‌നവുമില്ലായിരുന്നു. ആരോടും എന്തും വിളിച്ചു പറയാം. ഇനിയതു പറ്റില്ല. പെഴ്‌സണാലിറ്റി ഡെവലപ്‌മെന്റ് കോച്ചിംഗിനു പോകുന്ന കാര്യം എല്ലാവര്‍ക്കുമറിയാം. ഓഫീസിലായാലും റോഡിലായാലും സംസാരിക്കുമ്പോഴും ഇരിക്കുമ്പോഴും നടക്കുമ്പോഴുമൊക്കെ ഇപ്പോള്‍ ഒരു കരുതലുണ്ട്.
മുഖവ്യായാമം തുടങ്ങിയതില്‍പിന്നെ ചിരിക്കും വന്നിട്ടുണ്ട് ഒരു ചെയിഞ്ച്. ആരും ഇങ്ങോട്ടു പറഞ്ഞില്ലെങ്കിലും സ്വന്തം ചിരി ചെകുത്താന്റേതാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ചെകുത്താനെ ഇതുവരെ നേരിട്ട് കണ്ടിട്ടില്ലെങ്കിലും അതിന്റെ രൂപത്തെ കുറിച്ചും ചിരിയെ കുറിച്ചും ഏകദേശ ധാരണ എല്ലാവര്‍ക്കുമുണ്ടല്ലോ?
ടി.വി പരസ്യത്തില്‍ വരുന്നതുപോലുള്ള ചിരിക്കുവേണ്ടി എത്രമാത്രം ആഗ്രഹിച്ചതാണ്. ടൂത്ത് പേസ്റ്റ് മാറ്റിയാല്‍ ചിരി ശരിയാകുമെന്ന് കരുതിയത് വിഡ്ഢിത്തമായെന്ന് പിന്നീടല്ലേ മനസ്സിലായത്.
മല്‍ബി പറഞ്ഞതിനെ തുടര്‍ന്നായിരുന്നു അത്.
ദേ ഇതുപോലെ ചിരിച്ചൂടെ നിങ്ങള്‍ക്ക്. എന്തൊരു ചേലാ കാണാന്‍. നമുക്ക് പേസ്റ്റൊന്ന് മാറ്റാം. ആ ഖദറിന്റെ ഭാര്യ പറയുന്നതുകേട്ടു. പേസ്റ്റ് മാറ്റിയിട്ട് അവര്‍ക്ക് നല്ല മാറ്റമുണ്ടെന്ന്.
ഇന്നലെയും ഞാന്‍ ഖദറിനെ കണ്ടിരുന്നു. എന്തൊരു വെളുത്ത ചിരി. സ്ഥാനാര്‍ഥി ആയാല്‍ പോലും ഇത്ര നന്നായി ചിരിക്കാന്‍ കഴിയില്ല.
അവരുടെ പരീക്ഷണം കഴിയട്ടെയെന്നു പറഞ്ഞെങ്കിലും മല്‍ബി കാത്തുനിന്നില്ല. രണ്ട് ദിവസം മുമ്പ് എട്ടു റിയാല്‍ കൊടുത്തു വാങ്ങിയ പേസ്റ്റ് വലിച്ചെറിഞ്ഞ് പുതിയതു വാങ്ങി.
ഈ ഖദറിന്റെ ഭാര്യയെകൊണ്ടു തോറ്റു. എന്തിനും ഏതിനും ഉദാഹരണം ഇപ്പോള്‍ ഖദറിന്റെ ഭാര്യയാണ്.
നമ്മുടെ സാക്ഷാല്‍ അബ്ദുല്‍ ഖാദറിനെ മിസ്റ്റര്‍ ഖദര്‍, ഹായ് ഖദര്‍ എന്നൊക്കെ ഇംഗ്ലീഷില്‍ നേരാംവണ്ണം ഉച്ചരിച്ച് ഖദറായതൊന്നമല്ല.
ഇതു ശരിക്കും ഖദര്‍ തന്നെയാണ്, ഖാദറല്ല.
പ്രവാസിയായിട്ടും ഖദര്‍ ഉപേക്ഷിക്കാത്ത, ഉയര്‍ന്ന രാഷ്ട്രീയ ബോധംകൊണ്ടു വന്നുചേര്‍ന്ന പേരാണിത്. എല്ലാവരും സ്‌നേഹത്തോടെ വിളിച്ചു തുടങ്ങിയ പേര് നേരിയ പോരാട്ടത്തിനുശേഷമാണെങ്കിലും പ്രിയതമക്കും അംഗീകരിക്കേണ്ടിവന്നു
പിന്നെ, നിങ്ങളേ ഉള്ളൂ ഒരു രാഷ്ട്രീയക്കാരന്‍. എത്രയോ പേരെടുത്ത രാഷ്ട്രീയക്കാര്‍ ഒന്നാന്തരം സ്യൂട്ടിട്ട് നില്‍ക്കുന്ന ചിത്രങ്ങള്‍ പത്രങ്ങളില്‍ വരുന്നു. നാട്ടില്‍നിന്ന് വരുന്ന നേതാക്കളോ? ആരെങ്കിലും ഈ ഒടിഞ്ഞു കുത്തുന്ന ഖദറുമിട്ടോണ്ട് വരുന്നുണ്ടോ ഇങ്ങോട്ട്.
അതൊക്കെ രാഷ്ട്രീയ പ്രയാണത്തില്‍ ഒരുഘട്ടം കഴിഞ്ഞവരാണെന്ന് പ്രിയതമയെ വിശ്വസിപ്പിക്കാന്‍ ഖദറിനു സാധിച്ചു. ആ ഘട്ടം കഴിഞ്ഞാല്‍ പിന്നെ നമുക്കും ഈ ഖദറിനോടു വിട പറയാമെന്ന വാക്കു വിശ്വസിച്ച് സമാധാനിച്ചിരിക്കുന്ന അവള്‍ ഈയിടെ ഏതോ റിസേര്‍ച്ച് വായിച്ചൂത്രെ. 30 വയസ്സ് കഴിഞ്ഞാലാണ് സ്ത്രീയുടെ യഥാര്‍ഥ സൗന്ദര്യം പ്രകടമാകുന്നതെന്നാണ് ഗവേഷണ ഫലം. അതു വായിച്ചതില്‍ പിന്നെ സൗന്ദര്യ സംരക്ഷണത്തെ കുറിച്ചും ഫാഷനെ കുറിച്ചും മാത്രമേ അവള്‍ക്ക് ചിന്തയുള്ളൂ. അതുകൊണ്ട് ഖദറിന് അല്‍പം തലവേദന കുറഞ്ഞെങ്കിലും മറ്റുള്ളവര്‍ക്ക് കട്ടപ്പാരയായീന്ന് പറഞ്ഞാല്‍ മതിയല്ലോ?
ആ ഖദറിന്റെ ഭാര്യയുടെ ശിഷ്യയാണ് ഇപ്പോള്‍ മല്‍ബി. അതുകൊണ്ടാണ് രണ്ടാമതൊന്ന് ചിന്തിക്കാതെ പേസ്റ്റ് മാറ്റം സംഭവിച്ചത്. ഇനിയെന്തൊക്കെ മാറ്റങ്ങളും പരീക്ഷണങ്ങളും വരാനിരിക്കുന്നു, കണ്ടറിയാം.
പരീക്ഷണങ്ങളുടെ ആ പണിപ്പുരയില്‍ കയറിയാണ് മല്‍ബുവിന് കാര്യം ബോധിപ്പിക്കാനുള്ളത്. സാക്ഷാല്‍ ഖദറിനോടുതന്നെ. അതു ഖദറിന്റെ മനസ്സിനെ നോവിക്കാതെ ആയിരിക്കണം. എത്ര കടുത്ത വിമര്‍ശനമായാലും കേള്‍ക്കുന്നയാള്‍ അതു മധുരത്തോടെ സ്വീകരിക്കണമെന്നാണല്ലോ വ്യക്തിത്വ വികസന പാഠം.
സൂക്ഷിച്ച് ഉപയോഗിക്കാനാണ് നാവിനുചറ്റും പല്ലുകള്‍ കൊണ്ടുള്ള കോട്ട. നാവില്‍നിന്നു വീണുപോയാല്‍ പിന്നെ തിരിച്ചെടുക്കാന്‍ കഴിയില്ല.
ചിന്താമഗ്‌നനായിരിക്കുമ്പോള്‍ മല്‍ബി ഇടപെട്ടു.
നിങ്ങള്‍ ഇത് എന്തോന്നാ ആലോചിക്കുന്നേ. അയാളുടെ ഭാര്യ എന്തെങ്കിലുമായിക്കോട്ടെ. ഉടുത്തൊരുങ്ങി നടന്നാലെന്താന്ന്്, നമ്മുടെ നന്മയെ കരുതി അവള്‍ പറയുന്നു. ഇഷ്ടമുണ്ടെങ്കില്‍ കേട്ടാ പോരേ. നാളെ മുതല്‍ ഞാന്‍ അവളുടെ ഫോണ്‍ എടുക്കുന്നില്ല. പോരേ, സമാധാനായിട്ട് കിടന്നുറങ്ങാന്‍ നോക്ക്.
പുതിയ റോള്‍ മോഡലായ ഖദറിന്റെ ഭാര്യയെ കുറിച്ച് പരാതിപ്പെടാനാണെന്നാ മല്‍ബി ചിന്തിച്ചത്. കാര്യമതല്ലെങ്കിലും കൂട്ടത്തില്‍ അതും കിടക്കട്ടെ ബോണസ്.
എന്നാലും മല്‍ബിയോടുകൂടി ഒന്നു ചോദിച്ചു നോക്കാം.
ബിഹൈന്റ് സക്‌സസ്്ഫുള്‍ മാന്‍, ദേര്‍ ഈസ് എ വുമണ്‍ എന്നാണല്ലോ?
അങ്ങാടീന്ന് കേട്ട വാക്കുകള്‍ ഇപ്പോഴും മനസ്സില്‍ മുഴങ്ങുന്നുണ്ട്.
തന്ത ഖദറൊക്കെയിട്ടാ നടപ്പ്. മോനെ കണ്ടില്ലേ... ഇവനെന്തിനാ പിന്നെ പാന്റ്‌സും അണ്ടര്‍വെയറും ഒക്കെ വലിച്ചുകയറ്റുന്നേ? ഒന്നും ഇടാതെയങ്ങു നടന്നാപ്പോരേ? അതല്ലേ ഇതേക്കാളും നല്ല ഫാഷന്‍?
അപ്പോഴാണ് ഖദറിന്റെ മോനെ ശ്രദ്ധിച്ചത്. പിറകില്‍ അടിവസ്ത്രം പകുതിയും കാണത്തക്ക വിധത്തില്‍ പാന്റ്‌സ് താഴ്ത്തിയിരിക്കുന്നു.
ഓഹോ, ഇതാണോ വലിയ കാര്യം. മല്‍ബി തുടങ്ങി. ഇന്നലേം കൂടി ഖദറിന്റെ ഭാര്യ പറഞ്ഞതാ, മോന്റെ പാന്റ്‌സ് കയറ്റിക്കൊടുത്ത് അവളുടെ കൈ കഴഞ്ഞൂന്ന്. കുറച്ചു കഴിയുമ്പോള്‍ പിന്നേം ചെക്കന്‍ പാന്റ്‌സ് താഴ്ത്തീട്ടുണ്ടാവും.
ഈ ഫാഷന്റെ ഗുട്ടന്‍സും ഗൂഗിള്‍ വഴി അവള്‍ കണ്ടെത്തിയിട്ടുണ്ട്. ടഫ് ആന്റ് കൂള്‍ ആകാനാണത്രെ പയ്യന്മാര്‍ ഇങ്ങനെ പാന്റ്‌സിടുന്നത്. ഉഴപ്പന്മാരായി തോന്നിക്കാന്‍. ജയിലില്‍നിന്നാത്രെ ഇവര്‍ക്ക് ഇതിനു പ്രചോദനം.
ജയില്‍ പുള്ളികളുടെ ബെല്‍റ്റ് അധികൃതര്‍ വാങ്ങിവെക്കുമല്ലോ. അപ്പോള്‍ പാന്റ്‌സ് താഴോട്ടിറങ്ങിപ്പോരും. അടിവസ്ത്രം ദൃശ്യമാകും.

7/18/10

റിസെഷന്‍ തിരിച്ചറിവ്


പുതുമുഖങ്ങളെ ഉള്‍പ്പെടുത്തിയുള്ള കേരള ടീമിന്റെ സന്തോഷ് ട്രോഫി പ്രതീക്ഷകളെ കുറിച്ച് ചാനലുകള്‍ അഭിപ്രായം ചോദിക്കാത്ത ആളുകളില്ല. ഇങ്ങോട്ട് ചോദിക്കാത്തവര്‍ അങ്ങോട്ട് വിളിച്ചും അഭിപ്രായം കാച്ചി.
ലോകകപ്പ് പ്രവചനങ്ങളിലൂടെ ലോക ശ്രദ്ധ പിടിച്ചുപറ്റിയ പോള്‍ നീരാളിയോട് ഇക്കാര്യം എന്തുകൊണ്ട് ചോദിച്ചുകൂടാ എന്ന് ആലോചിച്ചിരിക്കുമ്പോഴാണ് പോള്‍ മരിച്ചുവെന്ന സുഹൃത്തിന്റെ ബ്രേക്കിംഗ് ന്യൂസ് ഇ മെയില്‍.
സ്‌പെയിനിന്റെ ഒന്നാം സ്ഥാനവും ജര്‍മനിയുടെ മൂന്നാം സ്ഥാനവുമൊക്കെ പ്രവചിച്ച പോളിനോട് ഇന്ത്യയുടെ സാധ്യതയെ കുറിച്ച് ചോദിച്ചപ്പോള്‍ ചിരിച്ചു ചിരിച്ച് ശ്വാസംമുട്ടി മരിക്കുകയായിരുന്നുവത്രെ.
നീരാളിയുടെ രംഗപ്രവേശത്തെ തുടര്‍ന്നുള്ള ഹാസ്യ ഭാവനകള്‍ ഇ മെയിലുകളായും എസ്.എം.എസുകളായും പരന്നുകൊണ്ടിരിക്കുന്നു.
നീരാളി സ്ഥാനം പിടിച്ചടക്കിയതിനെ തുടര്‍ന്ന് പാവം തത്തമ്മയ്ക്ക് ജോലി പോയെന്നും തത്തമ്മ വേറെ ജോലി അന്വേഷിക്കുകയാണെന്നും ചിത്രസഹിതമുള്ള ഇ മെയില്‍ വേറെ.
ഇന്ത്യക്കാരോ ആഫ്രിക്കക്കാരോ ആയിരുന്നു നീരാളിക്കു പിറകിലെങ്കില്‍ അന്ധവിശ്വാസത്തേയും ബ്ലാക്ക് മാജിക്കിനെയുമൊക്കെ പഴിക്കാമായിരുന്നു. ഇതിപ്പോ സായ്പ്പന്മാര്‍ പറയുമ്പോള്‍... നീരാളി പറഞ്ഞതിനനുസരിച്ചായിരുന്നുവത്രെ വമ്പന്മാരായ താരങ്ങള്‍ പോലും പന്തുരുട്ടിയിരുന്നത്.
ആഗോള സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ആലിബാബ 41 കള്ളന്മാരുടെ സംഘത്തില്‍നിന്ന് 20 പേരെ പിരിച്ചുവിട്ടുവെന്ന് അന്ന് പ്രചരിച്ച തമാശകളിലൊന്ന്. സാമ്പത്തിക പ്രതിസന്ധി മെല്ലെ നീങ്ങിത്തുടങ്ങിയപ്പോള്‍ സംഘബലം 41 തന്നെയാക്കാനുള്ള പുതിയ റിക്രൂട്ട്‌മെന്റ് തുടങ്ങിയിരിക്കയാണത്രെ ഇപ്പോള്‍ ആലിബാബ.
അപ്രതീക്ഷിതമായി പിടിമുറുക്കിയ സാമ്പത്തിക പ്രതിസന്ധി ഗള്‍ഫ് നാടുകളില്‍ ജോലിയെടുക്കുന്ന പ്രവാസികളുടെ ജീവിത രീതിയില്‍ വലിയ മാറ്റം വരുത്തിയെന്നാണ് ചില മഹാന്മാരൊക്കെ ഇപ്പോള്‍ അഭിപ്രായപ്പെടുന്നത്.
വീണ്ടും ഗള്‍ഫ് നാടുകള്‍ ചുറ്റിക്കറങ്ങിയ ശേഷമാണ് ചിലര്‍ ഈ അഭിപ്രായത്തിലെത്തിയതെങ്കില്‍ മറ്റുചിലര്‍ ഇങ്ങോട്ടുവരാതെ തന്നെയാണ് നിഗമനത്തിലെത്തിയത്.
വര്‍ഷത്തിലൊരിക്കലെങ്കിലും ഗള്‍ഫ് കാണാന്‍ അവസരം ലഭിച്ചവര്‍ ഇപ്പോള്‍ വീണ്ടുമൊരവസരത്തിനായി കാത്തിരുന്ന് മടുത്തു. അതുകൊണ്ടുതന്നെ അവര്‍ക്കൊക്കെ നിഗമനത്തിലെത്തുക എളുപ്പം.
മടങ്ങിപ്പോകുമ്പോള്‍ മുമ്പൊക്കെ വലിയ ഭാണ്ഡവും പേറി പോയിരുന്നവര്‍ കനമില്ലാതെ മടങ്ങിയപ്പോഴും നിഗമനം എളുപ്പമായി.
മുമ്പ് നൂറു റിയാലിന്റെ പെര്‍ഫ്യൂം നല്‍കിയ സ്ഥാനത്ത് ഇപ്പോള്‍ അഞ്ചും പത്തും റിയാലിന്റേത് കൊണ്ട് ഒപ്പിക്കുമ്പോള്‍ പ്രവാസിയുടെ പ്രതിസന്ധി എളുപ്പം മനസ്സിലാക്കാമല്ലോ?
പ്രതിസന്ധി നീങ്ങിവരുന്നതേയുള്ളൂ മാഷേ. കുറച്ചൂടി ഒന്നു ക്ഷമിക്ക്.
അടുത്ത പരിപാടി തട്ടിക്കൂട്ടുമ്പോള്‍ ആദ്യത്തെ ചാന്‍സ് നിങ്ങള്‍ക്ക്.
പേരുകേട്ട ഗള്‍ഫിലെ ആതിഥേയനായ മല്‍ബു ഫോണില്‍ മറുപടി നല്‍കുകയായിരുന്നു.
ആര്‍ക്കാ ചാന്‍സ് ഉറപ്പു നല്‍കുന്നത്?
ഒന്നും പറയണ്ടാ. ഗള്‍ഫ് കണ്ട നാളു മറന്നൂന്നും എന്താ ഞങ്ങളെയൊക്കെ മറന്നോന്നും ആണ് ചോദ്യം. പ്രതിസന്ധിയൊക്കെ നീങ്ങി ഗള്‍ഫ് പണ്ടത്തെ പോലെ തന്നെ ആയെന്നാണ് എല്ലാവരുടേയും വിചാരം. നമുക്കല്ലേ അറിയൂ ഇവിടത്തെ കാര്യങ്ങള്‍. അവര്‍ക്കൊക്കെ വരണം, കാണണം, പണം പിരിക്കണം, സമ്മാനങ്ങളുമായി മടങ്ങണം.
കണ്‍സ്ട്രക്ഷന്‍ കമ്പനിക്ക് ഒറ്റ കോണ്‍ട്രാക്ടും ഇനി ബാക്കിയില്ല. പണിക്കാരെ എന്തു ചെയ്യണം എന്നറിയതെ മേലോട്ട് നോക്കുകയാ ഞാന്‍.
എന്നാലും പ്രതിസന്ധി ഇപ്പോള്‍ അത്ര ഗുരുതരമല്ലല്ലോ? നിങ്ങളുടെ മറ്റു സ്ഥാപനങ്ങളെല്ലാം ഉഷാറല്ലേ? ആശുപത്രിയില്‍ തിരക്കോടു തിരക്കാണല്ലോ?
അങ്ങനെയൊന്നും പറയാറായിട്ടില്ല. പ്രതിസന്ധി മെല്ലെ നീങ്ങിത്തുടങ്ങുന്നു എന്നു വേണമെങ്കില്‍ പറയാം. എന്നാലും നമ്മള്‍ സൂക്ഷിക്കണം. ചെലവു നന്നായി ചുരുക്കണം. പത്ത് വണ്ടിയുണ്ടായിരുന്നു എനിക്ക്. ഇപ്പോള്‍ രണ്ടെണ്ണം മാത്രമേയുള്ളൂ. ദാ നോക്കിയേ, രണ്ട് പാക്കറ്റ് സിഗരറ്റ് വലിച്ചിരുന്നിടത്ത് ഇപ്പോള്‍ ഒരു പാക്കറ്റ് മാത്രമേ വലിക്കുന്നുള്ളൂ.
പിന്നെ കാര്യമായിട്ടുള്ള ഒരു ചെലവ് നാട്ടില്‍നിന്ന് വരുന്ന നേതാക്കള്‍ക്കായിരുന്നു. ജാതിയോ മതമോ പാര്‍ട്ടിയോ സാഹിത്യകാരന്മാരുടെ പരസ്പര വൈരമോ ഒന്നും നോക്കിയിരുന്നില്ല. ആരു വന്നാലും അവരെ എയര്‍പോര്‍ട്ടില്‍നിന്ന് പിക്ക് ചെയ്യുന്നതു മുതല്‍ തിരിച്ചെത്തിക്കുന്നതുവരെ എല്ലാ കാര്യങ്ങളും നോക്കിയിരുന്നു.
അതല്ലേ നിങ്ങളിത്രയും പ്രശസ്തനാകാന്‍ കാരണം. ഗള്‍ഫിലേക്ക് ആരു വരുമ്പോഴും നിങ്ങളെയല്ലേ ആദ്യം വിളിക്കുന്നത്.
അതൊക്കെ അവരുടെ കാര്യത്തിനല്ലേ. ദേ ഇപ്പോ കണ്ടില്ലേ, മറന്നുപോയോ എന്നു ചോദിച്ചായിരുന്നു വിളി. അതുതന്നെ കാര്യം. കഴിഞ്ഞാഴ്ച നാട്ടില്‍ എന്റെ ഒരു വണ്ടി പിടിച്ചു. പലരേയും ഞാന്‍ വിളിച്ചു നോക്കി. ഒരാളും ഫോണെടുത്തില്ല. ഈയിടെ വന്ന് പണം പിരിച്ചു ബാഗ് നിറച്ചു പോയവരുടെ പത്ര പ്രസ്താവനകള്‍ വായിച്ചില്ലേ. ഗള്‍ഫ് പണത്തെ കുറിച്ച് അന്വേഷിക്കണമെന്ന്. കേട്ടാല്‍ തോന്നും അവരൊക്കെ ഉംറ നിര്‍വഹിക്കാനാണ് വന്നിരുന്നതെന്ന്.
ഇല്ല, ഇനി സംഭാവനകളൊക്കെ എഴുതുംമുമ്പ് രണ്ടുവട്ടം ആലോചിക്കണം.
താങ്ക്‌സ് ടു റിസെഷന്‍.



4/17/10

ചുടുചായയും സൈക്കിള്‍ ബെല്ലും



സത്യം പുറത്തുകൊണ്ടുവരാനും അതിനായുള്ള അന്വേഷണത്തിന് ഏതറ്റംവരെ പോകാനും പത്രങ്ങള്‍ക്ക്മാത്രമേ കഴിയൂ എന്ന അഭിപ്രായക്കാരനാണ് മുന്‍ സോവിയറ്റ് ചാര സംഘടനയായ കെ.ജി.ബിയില്‍ഉദ്യോഗസ്ഥനായിരുന്ന ലെബദേവ്.
ഒരു മുന്‍ ചാരന്റെ അഭിപ്രായം എന്നു പറഞ്ഞു തള്ളിക്കളയാന്‍ വരട്ടെ, ഇപ്പോള്‍ അദ്ദേഹം വലിയമുതലാളിയാണ്. സ്വതന്ത്രവും നിഷ്പക്ഷവുമായ പത്രപവര്‍ത്തനം ഇല്ലാതായിക്കൂടാ എന്നു പറഞ്ഞുകൊണ്ടാണ് ആരും ഇഷ്ടപ്പെടാന്‍ രണ്ടാമതൊന്ന് ചിന്തിക്കേണ്ടി വരാത്ത ബ്രിട്ടനിലെ ഇന്‍ഡിപന്റന്റ്, ഇന്‍ഡിപെന്റന്റ് ഓണ്‍ സണ്‍ഡേ എന്നീ ദിനപത്രങ്ങള്‍ അദ്ദേഹം ഏറ്റെടുത്തത്. നഷ്ടത്തിലായ രണ്ടുപത്രങ്ങളിലും കൂടുതല്‍ നിക്ഷേപമിറക്കാനും അവയുടെ പാരമ്പര്യം നിലനിര്‍ത്താനുമാണ് ലെബദേവ്കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ഇന്‍ഡിപെന്ററ് പ്രിന്റ് കമ്പനിയുടെ തീരുമാനം. ലണ്ടന്‍ ഈവനിംഗ്സ്റ്റാന്റേര്‍ഡ് പത്രത്തിനു നല്‍കിയ വിജയഗാഥയുമായാണ് ലെബദേവ് മുതലാളിയുടെഇന്‍ഡിപ്പെന്‍ഡന്റിലേക്കുള്ള വരവ്. ഈവനിംഗ് സ്റ്റാന്റേര്‍ഡിന്റെ 75 ശതമാനം ഷെയര്‍ വാങ്ങുമ്പോള്‍രണ്ടര ലക്ഷം കോപ്പിയായിരുന്നത് ആറ് ലക്ഷമായി ഉയര്‍ത്താന്‍ ലബദേവിനു സാധിച്ചു. മന്‍ പ്രസിഡന്റ്മിഖായേല്‍ ഗൊര്‍ബച്ചേവുമായി ചേര്‍ന്ന് വേറയും പത്രങ്ങള്‍ നടത്തുന്നുണ്ട് ലെബദേവ്.
ആഗോള സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് പത്രങ്ങളുടെ പരസ്യ വരുമാനത്തില്‍ ഇടിവുണ്ടാവുകയുംപാശ്ചാത്യ ലോകത്ത് പല പ്രമുഖ പത്രങ്ങളും പ്രതിസന്ധി നേരിടുകയുണ്ടായി. നിരവധി പത്രങ്ങള്‍ അടച്ചുപൂട്ടേണ്ടി വരികയോ ഉടമസ്ഥത കൈമാറുകയോ വേണ്ടി വന്നു. വന്‍ ബാധ്യത വന്നു കുമിഞ്ഞതിനാലാണ്ഇന്‍ഡിപ്പെന്റന്‍ഡ് പത്രവും കൈമാറേണ്ടി വന്നത്.
ഡിജിറ്റല്‍ ലോകത്ത് പത്രങ്ങള്‍ക്ക് പ്രസക്തി നഷ്ടപ്പെട്ടുവെന്ന പ്രചാരണം ശക്തമാകുന്ന സമയത്ത്തന്നെയായിരുന്നു സാമ്പത്തിക പ്രതിസന്ധിയും പിടിമുറുക്കിയത്. ഇന്റര്‍നെറ്റും ടെലിവിഷനുംസാര്‍വത്രികമായതോടെ പത്രങ്ങള്‍ ഇനി നിലനില്‍ക്കുമോ എന്ന ചര്‍ച്ച 1970-കളില്‍തന്നെതുടങ്ങിയതായിരുന്നു. 24 മണിക്കൂറും വാര്‍ത്തകള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ടെലിവിഷന്‍ചാനലുകള്‍ക്കും വാര്‍ത്തകളിലേക്കും അതിന്റെ പിന്നാമ്പുറങ്ങളിലേക്കും ക്ഷണിക്കുന്ന വെബ്ലോകത്തിനുമിടയില്‍ പത്രങ്ങള്‍ക്ക് എന്തു പ്രസക്തിയെന്നായിരുന്നു ചര്‍ച്ചകളില്‍ ഉയര്‍ന്നിരുന്നസുപ്രധാന ചോദ്യം.
പരസ്യങ്ങള്‍ നഷ്ടപ്പെടുന്നതിനെ തുടര്‍ന്ന് അച്ചടി മാധ്യമങ്ങള്‍ പ്രതിസന്ധി നേരിടുന്നുണ്ടെന്നവസ്തുതക്കിടയിലും വാര്‍ത്തകളുടെ ലോകത്ത് പത്രങ്ങള്‍ക്ക് തന്നെയാണ് വിശ്വാസ്യതയുംമേല്‍ക്കൈയുമെന്ന് തെളിയിക്കുന്നതാണ് പുതിയ പഠനങ്ങള്‍. പഠനങ്ങളുടെ ആകത്തുകയാണ്ലെബദേവും ആവര്‍ത്തിച്ചത്. അന്വേഷണാത്മക റിപ്പോര്‍ട്ടിംഗ് രംഗത്ത് പത്രങ്ങള്‍ക്കു മാത്രമേവിജയിക്കാന്‍ കഴിയൂ എന്നും ആഗോള തലത്തില്‍ ശക്തിപ്പെടുന്ന അഴിമിതി തടയാന്‍ പത്രങ്ങളുടെ അന്വേഷണത്തിനു മാത്രമേ സാധിക്കൂ എന്നുമാണ് അദ്ദേഹം പറഞ്ഞത്.
ടെലിവിഷന്‍ ചാനലുകളില്‍ വാര്‍ത്താവതാരകന്‍ ശബ്ദമേളം കൂട്ടുന്നതുകൊണ്ടോ രാഷ്ട്രീയനേതാക്കളുടേയും ബുദ്ധിജീവികളുടേയും ചര്‍ച്ചാ പ്രഹസനങ്ങള്‍ കൊണ്ടോ വായനക്കാരനും പത്രങ്ങളുംതമ്മിലുള്ള ആത്മബന്ധം തകര്‍ക്കാനാവില്ലെന്ന് പാശ്ചാത്യ ലോകത്തെ പഠനങ്ങള്‍ തന്നെ പറയുന്നു. വീടുകളിലും ഓഫീസുകളിലും അതിവേഗ ഇന്റര്‍നെറ്റ് സൗകര്യം എത്തിയതോടെ പാശ്ചാത്യ ലോകത്ത്പത്ര വായന കുറയുകയും വെബ് വായന കൂടുകയും ചെയ്തതോടെയാണ് പത്ര വായന മരിക്കുന്നുവെന്നആശങ്ക ശക്തമായത്. പുതിയ തലമുറ പത്രങ്ങള്‍ ശ്രദ്ധിക്കുന്നില്ലെന്ന് പഠനങ്ങള്‍ വന്നതോടെ പത്രങ്ങള്‍തന്നെ വെബ് എഡിഷനുകള്‍ക്ക് നിര്‍ബന്ധിതമായി.
ഡിജിറ്റല്‍ രംഗം മാനംമുട്ടെ ഉയര്‍ന്നെങ്കിലും പത്രങ്ങളുയുള്ള ആത്മബന്ധം ഒരിക്കലും തകരില്ലെന്ന്, നേരത്തെ, പത്രങ്ങളുടെ മരണമണിയെ കുറിച്ച് സംസാരിച്ചിരുന്നവര്‍ പോലും ഇപ്പോള്‍ പറയുന്നു.
ഇന്ത്യയിലേക്കും കൊച്ചു കേരളത്തിലേക്കും പ്രവാസ ലോകത്തേക്കും വരുമ്പോള്‍പത്രപാരായണത്തിന്റെ പ്രാധാന്യം ഇരട്ടിക്കുന്നു.
അതിരാവിലെ കട്ടന്‍ ചായയോടപ്പം പത്രവുമെന്ന ശീലം ഉപേക്ഷിക്കാന്‍ കഴിയാത്തവരാണ്മലയാളികള്‍. രാവിലെ ശാന്തമായ മനസ്സിലേക്ക് വായനയിലൂടെ കയറ്റി വിടുന്നത് ആധികാരികമായവിവരങ്ങളാണെന്നതാണ് മലയാളിയെ പത്രവുമായുള്ള ആത്മബന്ധം നിലനിറുത്താന്‍ പ്രേരിപ്പിക്കുന്നഘടകം. ഇന്റര്‍നെറ്റിലെ വാര്‍ത്താ ലോകത്തുനിന്ന് ലഭിക്കുന്ന വിവരങ്ങള്‍ ആധികാരികമല്ലെന്നുംടെലിവിഷനിലൂടെ ലഭിക്കുന്ന ചില എക്‌സ്ക്ലൂസീവ് വാര്‍ത്തകള്‍ തട്ടിപ്പുകളാണെന്നും അനുഭവങ്ങള്‍പഠിപ്പിച്ചിരിക്കുന്നു. ബുദ്ധി ജീവികളെന്നു നടിക്കുന്നവരുടെ ചര്‍വിത ചര്‍വണങ്ങളില്‍നിന്നുണ്ടാകുന്നതോടെലവിഷനില്‍നിന്ന് കണ്ണെടുക്കാന്‍ തോന്നുന്ന മടുപ്പും. ഡിജിറ്റല്‍ ലോകത്തും പത്രങ്ങള്‍സാന്നിധ്യമറിയിക്കുന്നുണ്ടെങ്കിലും ഗൗരവമായ വായന ഇഷ്ടപ്പെടുന്നവര്‍ക്കു ഇപ്പോഴും പ്രിയംചാരുകസേരയില്‍ ചാഞ്ഞിരുന്ന് പത്രം നിവര്‍ത്തിപ്പിടിച്ചുള്ള വായന തന്നെ.
കൈയില്‍ ചുടുചായ എത്തിയിട്ടും പത്രവിതരണക്കാരന്റെ സൈക്കിളിന്റെ ബെല്‍ കേള്‍ക്കാഞ്ഞാല്‍അസ്വസ്ഥമാകുന്ന മനസ്സു തന്നെയാണ് മലയാളി ഇപ്പോഴും കാത്തു സൂക്ഷിക്കുന്നത്.
സാക്ഷരതയില്‍മുന്നിട്ടു നില്‍ക്കുന്ന മലയാളിയെ എന്തുകൊണ്ടാണ് ഇലക്‌ട്രോണിക് മീഡിയകളുടെചതിക്കുഴികള്‍ക്ക് വശീകരിക്കാന്‍ കഴിയാത്തതെന്ന ചോദ്യത്തിനുള്ള ഉത്തരം മലയാളി തേടുന്നത്ആധികാരികതയാണെന്നായിരിക്കും മറുപടി. കഴിഞ്ഞ ദിവസത്തെ സംഭവങ്ങളുടെ ഉള്ളറകളിലൂടെകടന്നുപോകുമ്പോള്‍ എന്തെങ്കിലും പിശക് സംഭവിച്ചിട്ടുണ്ടെങ്കില്‍തന്നെ അടുത്ത ദിവസം അതിന്റെതിരുത്തും ക്ഷമാപണവും വായനക്കാരനു പ്രതീക്ഷിക്കാം.
എത്ര വേഗമാണ് ചാനലുകള്‍ ആടിനെ പട്ടിയാക്കുന്നതെന്ന് തിരിച്ചറിയുന്നവരുടെ എണ്ണംപ്രേക്ഷകര്‍ക്കിടയില്‍ വര്‍ധിച്ചുവരുന്നു. ഏതു വിഷയമായാലും മൂന്നോ നാലോ പേരുടെ മുഖത്തേക്ക്മൈക്ക് നീട്ടിപ്പിടിച്ച് നേരത്തെ തയാറാക്കി വെച്ച ഉത്തരങ്ങള്‍ക്ക് അനുയോജ്യമായ ചോദ്യങ്ങള്‍ഉന്നയിച്ചുകൊണ്ട് അവര്‍ അതു സാധിക്കുന്നു.
സൗകര്യപ്രദമായ വസ്ത്രമെന്ന രീതിയില്‍ പര്‍ദ ധരിക്കുന്ന അനേകായിരങ്ങള്‍ ഉണ്ടായിരിക്കെയുംപര്‍ദക്കെതിരാണ് കേരളീയ മനസ്സെന്ന ധാരണ സൃഷ്ടിക്കാന്‍ അവര്‍ക്ക് മൂന്നോ നാലോ പേരുടെഅഭിപ്രായങ്ങള്‍ മതി. പാലക്കാട് പുത്തൂരിലെ വീട്ടമ്മ ഷീല നിഷ്ഠൂരമായി കൊലചെയ്യപ്പെട്ട വസ്തുതവിസ്മരിക്കാനും ഒരു പ്രതി കസ്റ്റഡിയിലിരിക്കെ മരിച്ചത് വലിയ സംഭവമാക്കാനും അതിന്മേല്‍അവസാനിക്കാത്ത ചര്‍ച്ചകള്‍ നടത്താനും ചാനലുകള്‍ക്ക് സാധിക്കുന്നു.
ആര്‍ക്കും വെള്ളം ചേര്‍ക്കാനും വാര്‍ത്തകളും വിശകലനങ്ങളും തങ്ങള്‍ക്ക് അനുകൂലമാക്കാനുംഇന്‍ര്‍നെറ്റിലൂടെ സാധിക്കുമ്പോള്‍ വിശ്വസ്യത തന്നെയാണ് വെബ് പേജുകള്‍ക്കും ടെലിവിഷന്‍ചാനലുകള്‍ക്കും മുഖ്യമായും നഷ്ടമാകുന്നത്.
ടെലിവിഷന്‍ ചാനലുകളിലെ പരസ്യ പ്രളയത്തിനിടെ മിന്നി മറഞ്ഞു പോകുന്ന വാര്‍ത്തയുടെവിശദാശംങ്ങള്‍ ആധികാരികമായി അറിയാന്‍ ആളുകള്‍ പത്രങ്ങളെയെല്ലാതെ പിന്നെ എന്തിനെആശ്രയിക്കും.
കൊച്ചു കേരളത്തെ പത്രങ്ങളാണ് ഭരിക്കുന്നതെന്ന് പറയാറുണ്ട്. അജണ്ട നിര്‍ണയിക്കുന്നതില്‍പത്രങ്ങളും ചാനലുകളും മത്സരിക്കുന്ന കാഴ്ചയാണ് ഇന്നുള്ളത്. ടെലിവിഷനുകളോട് മത്സരിക്കുന്നതിന്വലിയ കളര്‍ ചിത്രങ്ങള്‍ ചേര്‍ത്തും തലക്കെട്ടുകളുടെ മനോഹാരിത കൂട്ടിയും പത്രങ്ങളുടെ കെട്ടും മട്ടുംമാറ്റിയെടുക്കാന്‍ പത്ര സ്ഥാപനങ്ങള്‍ ഇന്നു ശ്രമിക്കുന്നുണ്ട്. വാര്‍ത്തകളോടൊപ്പം വായനക്കാരന്ആവശ്യമായ മറ്റു വിഭവങ്ങള്‍ നല്‍കാനും പത്രങ്ങള്‍ മത്സരിക്കുന്നു.
ജീവവായുവായിരുന്ന അന്വേഷണാത്മക റിപ്പോര്‍ട്ടിംഗ് കുറഞ്ഞുവരുന്നുവെന്ന നിരീക്ഷണം പത്രങ്ങളെസംബന്ധിച്ചിടത്തോളം വസ്തുതയാണ്. ചെലവു ചുരുക്കാനുള്ള വെപ്രാളത്തില്‍ പത്രമാനേജ്‌മെന്റുകള്‍ക്ക്അതിലൊന്നുമല്ല താല്‍പര്യം. പകരം സര്‍ക്കുലേഷന്‍ നഷ്ടപ്പെടാതിരിക്കാന്‍ ഏതെങ്കിലും വിഭാഗത്തെപ്രീണിപ്പിക്കുകയെന്ന തന്ത്രം അവര്‍ പയറ്റി നോക്കുന്നു. ലൗ ജിഹാദു മാത്രമല്ല ഇതിന് ഉദാഹരണം. പത്രങ്ങള്‍ തലക്കെട്ട് തെരഞ്ഞെടുക്കുന്നിടത്തും വിശകലനങ്ങള്‍ക്ക് വിഷയം കണ്ടെത്തുന്നിടത്തും പ്രീണന നയത്തിനാണ് ഇപ്പോള്‍ മേല്‍ക്കൈ.
ഇതുവഴി താല്‍ക്കാലിക വിജയം നേടാന്‍ കഴിയുമെങ്കിലും ആദ്യം പറഞ്ഞ കെ.ജി.ബി. ചാരന്റെനിലപാടില്‍ തന്നെയായിരിക്കും പത്രങ്ങളുടെ വിജയം.

Related Posts Plugin for WordPress, Blogger...