3/30/08

ബ്ലോഗന്മാരുടെ ധര്‍മം

നീയെന്‍ പൃഷ്‌ഠം ചൊറിഞ്ഞിടില്
‍ഞാന്‍ നിന്‍ പൃഷ്‌ഠം ചൊറിഞ്ഞിടാം
എന്നത്‌ സാഹിത്യ നിരൂപണ ധര്‍മമാണെന്നറിയാം.
അത്‌ തന്നെയാണ്‌ ബ്‌ളോഗന്മാരുടേയും ധര്‍മമെന്ന്‌ എന്റെ സുഹൃത്ത്‌ ആരോപിക്കുന്നു. എല്ലാ ബ്ലോഗന്മാരേയും അവനും ചൊറിഞ്ഞു നോക്കുകയാണത്രെ ഇപ്പോള്‍. മാന്യമഹാ ബ്ലോഗന്മാരെ ഇതില്‍ വല്ല കാര്യവുമുണ്ടോ?

3/26/08

അമളി

അമേരിക്കന്‍ ആസ്ഥാനമായുള്ള കമ്പനിയുടെ ജനറല്‍ മാനേജരെ തേടിപ്പോയി പറ്റിയ അമളിയെ കുറിച്ചാണ്‌ ഈ കുറിപ്പ്‌. ജിദ്ദയിലേക്ക്‌ പുതുതായി സ്ഥലം മാറിവരുന്ന മാനേജര്‍ ഡീസന്റ്‌ സുഹൃത്തുക്കളെ തേടുന്നതായുള്ള നെറ്റിലെ പരസ്യമാണ്‌ എന്നെ ആകര്‍ഷിച്ചത്‌. ജിദ്ദയിലേക്ക്‌ വരുന്ന അദ്ദേഹത്തിന്‌ എന്തെങ്കിലും വിവിരങ്ങള്‍ നല്‍കാമല്ലോ എന്നു കരുതി ഫോണ്‍ നമ്പറും നല്‍കി. ബ്രിട്ടനില്‍നിന്നും മറ്റും സൗദി അറേബ്യയിലേക്ക്‌ വരുന്ന ഉദ്യോഗസ്ഥര്‍ ഇവിടത്തെ കാലാവസ്ഥയെ കുറിച്ചും ജീവിത ചെലവുകളെ കുറിച്ചുമൊക്കെ അന്വേഷിക്കാറുണ്ട്‌.ഏതായാലും നമ്മുടെ സുഹൃത്ത്‌ ജിദ്ദയിലെത്തി ടെലിഫോണ്‍ ചെയ്‌തതനുസരിച്ചാണ്‌ അദ്ദേഹത്തെ കാണാന്‍ ചെന്നത്‌. ഓഫീസ്‌ പ്രവര്‍ത്തിക്കുന്ന കെട്ടിടം കണ്ടെത്താന്‍ പ്രയാസപ്പെട്ടതിനെ തുടര്‍ന്ന്‌ അദ്ദേഹം കാറിലെത്തി. ഏതുതരത്തിലുള്ള ബിസിനസ്‌ സ്ഥാപനമാണെന്ന എന്റെ ചോദ്യത്തിന്‌ മാര്‍ക്കറ്റിംഗ്‌ സ്ഥാപനമെന്നാണ്‌ പാക്കിസ്ഥാനിയായ സുഹൃത്ത്‌ പറഞ്ഞു.അങ്ങനെ ഞങ്ങള്‍ ഓഫീസിലെത്തിയപ്പോഴാണ്‌ അത്‌ ഹെല്‍ത്ത്‌ പ്രേഡക്ട്‌സ്‌ മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിംഗ്‌ വഴി വില്‍പന നടത്തുന്ന സ്ഥാപനമാണെന്ന്‌ അറിയാന്‍ കഴിഞ്ഞത്‌. സുഹൃത്തിനെ തേടിയ നമ്മുടെ മാനേജര്‍ നേരെ ബിസിനസ്‌ വിഷയത്തിലേക്ക്‌ കടക്കുയും ചെയ്‌തു. ഫോര്‍ എവര്‍ കമ്പനിയുടെ ഉല്‍പന്നങ്ങളെ കുറിച്ചും നെറ്റ്‌ വര്‍ക്ക്‌ മാര്‍ക്കറ്റിംഗിനെ കുറിച്ചുള്ള ലീഫ്‌ ലെറ്റുകള്‍ തുരുതുരാ പ്രവഹിക്കുകയായി. കമ്പനിയുടെ ഉടമ കോടീശ്വരനായ റെക്‌സിനോടൊപ്പം യു.എ.ഇ.യിലെ ബുര്‍ജുല്‍ അറബില്‍ പ്രാതല്‍ കഴിച്ചതുവരെയുള്ള കഥകള്‍ നിരത്തിയപ്പോള്‍ താങ്കള്‍ക്ക്‌ ഇതുവഴി മാസം എത്ര റിയാല്‍ ലഭിക്കുന്നുണ്ടെന്ന്‌ ഞാന്‍ അദ്ദേഹത്തോട്‌ ചോദിച്ചു. പതിനായിരത്തില്‍ കൂടുതലെന്നായിരുന്നു മറുപടി. മള്‍ട്ടിലെവല്‍ മാര്‍ക്കറ്റ്‌ നെറ്റ്‌ വര്‍ക്കില്‍ ചേര്‍ന്ന്‌ പരാജയപ്പെട്ട മെംബര്‍മാര്‍ എത്ര വരുമെന്ന ചോദ്യത്തിന്‌ 50 ശതമാനമെന്ന്‌ അദ്ദേഹം സത്യസന്ധമായി മറുപടി നല്‍കി. ചതിക്കപ്പെട്ട ആ 50 ശതമാനത്തിന്റെ കണ്ണീരാണ്‌ താങ്കള്‍ നേടിക്കൊണ്ടിരിക്കുന്ന പതിനായിരത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നതെന്നും ഈ സാമൂഹ്യ ബോധമാണ്‌ കേരളത്തില്‍നിന്ന്‌്‌ വളരെ കുറച്ച്‌്‌ അതിമോഹികളെ മാത്രമേ മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിംഗ്‌ില്‍ ലഭിക്കുന്നുള്ളൂ എന്ന യാഥാര്‍ഥ്യത്തിനു പിന്നിലുള്ളതെന്നും ഞാന്‍ അദ്ദേഹത്തെ ധരിപ്പിച്ചു. കമ്പനിയില്‍ ചേരാന്‍ ഫീയില്ലെന്ന്‌ പറയുമ്പോഴും ആദ്യ വില്‍പനക്ക്‌ ഏല്‍പിക്കുന്ന ഉല്‍പന്നങ്ങള്‍ ഒരിക്കലും കമ്പനി തിരിച്ചെടുക്കില്ലെന്ന വസ്‌തുതയും ഞാന്‍ അദ്ദേഹത്തെ കൊണ്ട്‌ പറയിച്ചു. ബിസിനസ്‌ ബന്ധമുണ്ടാക്കാന്‍ ഇത്തരത്തില്‍ തെറ്റിദ്ധരിപ്പിച്ചത്‌ ശരിയായില്ലെന്ന്‌ പറഞ്ഞതിനു പുറമെ, മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിംഗിലെ ചതികളെ കുറിച്ച്‌ അദ്ദേഹത്തോടും എം.ബി.എ കഴിഞ്ഞ്‌ ഈ ബിസിനസിലേക്ക്‌ കടന്നുവെന്ന പാക്കിസ്ഥാനി തന്നെയായ മറ്റൊരു മാനേജറോടും വിശദീകരിച്ച ചാരിതാര്‍ഥ്യത്തോടെയാണ്‌ ഞാന്‍ മടങ്ങിയത്‌. അമളിയാണ്‌ സംഭവിച്ചതെങ്കിലും സഹജീവികളുടെ അവകാശങ്ങള്‍ കവര്‍ന്നെടുത്ത്‌ പേരും പ്രശസ്‌തിയും പണവും നേടാനുള്ള ആര്‍ത്തിയെ കുറിച്ച്‌ നന്നായി പറയാന്‍ എനിക്ക്‌ സാധിച്ചു.

3/25/08

രാപ്പാര്‍ക്കാന്‍ ഇടം കൊടുത്തു;പണവുമായി കടന്നു

എം. അഷ്‌റഫ്‌
മാര്‍ച്ച്‌ 24- മലയാളം ന്യൂസ്‌
ജിദ്ദ: തട്ടിപ്പുകളുടേയും പിടിച്ചുപറിയുടേയും വാര്‍ത്തകള്‍ ധാരാളം കേള്‍ക്കാറുണ്ടെങ്കിലും ജോലി നഷ്‌ടപ്പെട്ട മലയാളിക്ക്‌ അഭയം നല്‍കാന്‍ തോന്നിയ നിമിഷത്തെ ശപിച്ചു കഴിയുകയാണ്‌ മലപ്പുറം മഞ്ചേരി നെല്ലിക്കുത്ത്‌ പാല സ്വദേശി കൊല്ലേരി മൂസ. ജാമിഅയില്‍ ഹാരിസായി ജോലി ചെയ്യുന്ന മൂസ നാട്ടിലെ അത്യാവശ്യത്തിനായി കരുതി വെച്ച 1970 റിയാല്‍ നഷ്‌ടപ്പെട്ട സങ്കടത്തിലാണ്‌. പണം നഷ്‌ടപ്പെട്ടതിനോടൊപ്പം നാട്ടുകാരനില്‍നിന്നുണ്ടായ ചതിയും ഓര്‍ത്ത്‌ വിഷമിക്കുന്ന മൂസയെ ആശ്വസിപ്പിക്കാന്‍ സുഹൃത്തുക്കള്‍ക്കാവുന്നില്ല.ഖുന്‍ഫുദയില്‍നിന്നെത്തി രണ്ടു മാസത്തോളം മൂസ ജോലി ചെയ്‌ത ഫ്‌ളാറ്റിനു സമീപത്തെ ബഖാലയില്‍ ജോലി ചെയ്‌തിരുന്ന മലയാളിയാണ്‌ രാവിലെ മൂസ ഉണരും മുമ്പേ പണവുമായി കടന്നത്‌. പരപ്പനങ്ങാടി സ്വദേശി അബ്‌ദുല്‍ മജീദ്‌ എന്നാണ്‌ യുവാവ്‌ പരിചയപ്പെടുത്തിയിരുന്നത്‌. ബഖാലയിലെ ജോലി ഒഴിവായ ശേഷം അബ്‌ദുല്‍ മജീദ്‌ രാപ്പാര്‍ക്കാനിടം ആവശ്യപ്പെടുകയായിരുന്നു. രാത്രി മജീദ്‌ കാണ്‍കെ തന്നെയാണ്‌ താന്‍ പണം വെച്ചിരുന്നതെന്നും പുലര്‍ച്ചെ ഉണരുമ്പോഴേക്കും മജീദ്‌ പോയിക്കഴിഞ്ഞിരുന്നുവെന്നും മൂസ പറയുന്നു. മൊബൈല്‍ ഫോണ്‍ ഓഫാക്കിയ മജീദിനെ കുറിച്ച്‌ പരപ്പനങ്ങാടിക്കാരോട്‌ അന്വേഷിച്ചപ്പോള്‍ ഉള്ളണം സ്വദേശിയാണെന്നാണ്‌ സുഹൃത്തുക്കള്‍ക്ക്‌ അറിയാന്‍ കഴിഞ്ഞത്‌. ഖുന്‍ഫുദയിലേയോ ജിദ്ദയിലേയോ ഉള്ളണം സ്വദേശികള്‍ മജീദിനെ കണ്ടെത്തി തന്റെ പണം ലഭ്യമാക്കുമെന്ന പ്രതീക്ഷയിലാണ്‌ മൂസ.

3/23/08

ഗുട്ടന്‍സറിയാതെ പാവം സ്വര്‍ണം

സൗദിയില്‍ വെക്കേഷന്‍ കാലം അടുക്കുകയായി. നാട്ടില്‍ പോകാനുള്ള ഒരുക്കങ്ങള്‍ക്കിടയില്‍ ഇത്തവണയും കുറച്ച്‌ പൊന്ന്‌്‌ വാങ്ങാതെ എങ്ങനെ പോകുമെന്ന ചോദ്യം പ്രിയതമ എറഞ്ഞു കഴിഞ്ഞു. പ്രവാസി കുടുംബങ്ങള്‍ നാട്ടിലെത്തിയാല്‍ ബന്ധുക്കളും കൂട്ടുകാരികളുമൊക്കെ ചോദിക്കാറുള്ളതവയില്‍ ഒരു പ്രധാന ചോദ്യം എന്തൊക്കെ ആഭരണങ്ങള്‍ കൊണ്ടുവന്നു എന്നതാണ്‌. ഓഗസ്‌റ്റ്‌, സെപ്‌റ്റംബര്‍ മാസങ്ങള്‍ വെക്കേഷനായതിനാല്‍ സ്വര്‍ണ വിലയിലെ കുതിപ്പും കിതപ്പും നിരീക്ഷിച്ചു വരികയാണ്‌ പ്രവാസികള്‍. വില അല്‍പം കുറഞ്ഞുകിട്ടിയെങ്കില്‍ കണ്ണില്‍ പൊടിയിടാനെങ്കിലും വല്ലതും വാങ്ങാനാണ്‌ ഈ നോട്ടം.വീട്ടുകാരിയുടെ ഒരു കൂട്ടുകാരി കഴിഞ്ഞ ദിവസം സ്വര്‍ണ വിലയില്‍ അല്‍പം ഇടിവുണ്ടായപ്പോള്‍ അഞ്ചു പവന്റെ ആഭരണം വാങ്ങി.അവരാകട്ടെ എല്ലാ വര്‍ഷവും ഇങ്ങനെ സ്വര്‍ണം വാങ്ങിക്കൂട്ടുമത്രെ. അമേരിക്കയിലെ ഓളങ്ങളില്‍ ഓഹരി വിപണിയും ഉലഞ്ഞതോടെ സ്വര്‍ണം വലിയ നിക്ഷേപ സാധ്യതയായി മാറിയിട്ടുണ്ടെങ്കിലും നമ്മുടെ കൂട്ടുകാരി സ്വര്‍ണം വാങ്ങിക്കൂട്ടുന്നതിന്റെ ഗുട്ടന്‍സ്‌ മറ്റൊന്നാണ്‌. അവര്‍ ഭര്‍ത്താവിനോട്‌ പറഞ്ഞുപോലും. മക്കളില്ലാത്ത നമ്മളെ ആപത്ത്‌ കാലത്ത്‌ ആരെങ്കിലും നോക്കണമെങ്കില്‍ ഇങ്ങനെ വല്ലതും സൂക്ഷിച്ചേ തീരൂ എന്ന്‌്‌.അവര്‍ക്ക്‌ സ്വര്‍ണത്തേക്കാളും തിളങ്ങുന്ന സന്താനങ്ങളേ നല്‍കണേ എന്ന പ്രാര്‍ഥനയോടെ...
Related Posts Plugin for WordPress, Blogger...