7/27/07

ടൊക്കീവ

ടൊക്കീവ
വെബ്‌ സൈറ്റില്‍നിന്ന്‌ ടെലിഫോണുകളെ ബന്ധിപ്പിക്കുന്ന പുതിയൊരു സൈറ്റാണ്‌ ടൊക്കീവ. രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക്‌ ആദ്യത്തെ 15 മിനിറ്റ്‌ സൌജന്യവും വാഗ്ദാനം ചെയ്യുന്നു. ഞാന്‍ ഉപയോഗിച്ചുനോക്കി.
സൌജന്യം ഉപയോഗപ്പെടുത്തിയ ശേഷം താല്‍പര്യമുള്ളവര്‍ക്ക്‌ കുറഞ്ഞ നിരക്കില്‍ അന്താരാഷ്ട്ര കോളുകള്‍ക്ക്‌ ആശ്രയിക്കാം.

https://www.tokiva.com/signup.php?refercode=622707

7/26/07

പണമില്ലേ, പ്രശ്നമില്ല

എം. അഷ്‌റഫ്‌

( 2007 ജൂലൈ 27 -ന്‌ മലയാളം ന്യൂസില്‍
പ്രസിദ്ധീകരിച്ച ലേഖനം)‌


നാട്ടില്‍ പോകുന്ന നാളടുത്താല്‍ നാട്ടില്‍നിന്നുള്ള കത്തുകള്‍ കിട്ടാറില്ലെന്നത്‌ പ്രവാസികളെ കുറിച്ച്‌ പണ്ടേ പറഞ്ഞു പരത്തിയ അപഖ്യാതിയാണ്‌. വലിയ അടിസ്ഥാനമൊന്നുമില്ലെങ്കിലും നാട്ടിലേക്ക്‌ മടങ്ങാനുള്ള അവധിക്കാലമടുത്താല്‍ അവര്‍ക്കു പിന്നെ ബന്ധുക്കള്‍ അയക്കുന്ന കത്തുകള്‍ കിട്ടാറില്ലെന്നതാണ്‌ ഈ പരാതിക്ക്‌ കാരണമായി പറഞ്ഞിരുന്നത്‌. രണ്ടും മൂന്നും വര്‍ഷം കഴിഞ്ഞ്‌ നാട്ടിലേക്ക്‌ തിരിക്കാനൊരുങ്ങുമ്പോഴാണ്‌ ഗള്‍ഫുകാരന്‌ ബന്ധുജനങ്ങളില്‍നിന്ന്‌ ആവശ്യങ്ങളുടെ നീണ്ട പട്ടിക ലഭിക്കാറുള്ളത്‌. സ്നേഹാന്വേഷണങ്ങള്‍ക്കുപരി ഗള്‍ഫ്‌ മണമുള്ള സാധനങ്ങളുടെ ആ കുറിപ്പടി ലഭിച്ചില്ലെങ്കിലെന്ന്‌ ആഗ്രഹിക്കാന്‍ ഇപ്പോള്‍ പ്രവാസികള്‍ക്ക്‌ നിര്‍വാഹമില്ല. മൊബൈലിലെ മിസ്ഡ്‌ കോളുകള്‍ കണ്ടില്ലെന്ന്‌ പറയാന്‍ കഴിയില്ലെന്നു മാത്രമല്ല, ഗള്‍ഫ്‌ സാധനങ്ങള്‍ നാട്ടിലെത്താന്‍ ഇപ്പോള്‍ പ്രവാസി അവയും ചുമന്ന്‌ നേരിട്ടെത്തിക്കൊള്ളണമെന്നില്ല, ആ സൌകര്യം ഏര്‍പ്പെടുത്തിക്കൊണ്ട്‌ ഡോര്‍ ഡു ടോര്‍ കാര്‍ഗോ സര്‍വീസുകള്‍ എമ്പാടുമായി. ഇവിടെനിന്ന്‌ ഡ്രാഫ്റ്റ്‌ അയച്ചുകൊടുത്താല്‍ ഇഷ്ടമുള്ള സാധനങ്ങള്‍ ബന്ധുജനങ്ങള്‍ക്കെത്തിക്കാന്‍ നാട്ടില്‍ തന്നെ ഏജന്‍സികള്‍ ഇഷടം പോലെ വേറെയുമുണ്ട്‌. അവയുടെ പരസ്യങ്ങള്‍ പത്രങ്ങളിലും ടി.വികളിലും നാട്ടുകാരും കാണുന്നുണ്ട്‌. ഈ മാസം ഒന്നും ബാക്കിയായില്ല, അടുത്ത മാസമാവട്ടെയെന്നു പറയാനും നിര്‍വാഹമില്ലാതായിരിക്കുന്നു ഗള്‍ഫുകാരന്‌. നിനക്കെന്താ ക്രെഡിറ്റ്‌ കാര്‍ഡില്ലേ എന്ന ചോദ്യത്തിന്‌ മുന്നില്‍ ഇല്ല എന്നു തറപ്പിച്ചു പറയാന്‍ അവനു സാധിക്കുന്നില്ല. ഒരു ക്രെഡിറ്റ്‌ കാര്‍ഡ്‌ പോലുമില്ലാത്തവന്‍ എന്തു പ്രവാസി. അവനൊരു ദരിദ്രവാസി. ഗള്‍ഫുകാര്‍ക്ക്‌ മാത്രമല്ല, നാട്ടുകാര്‍ക്കും ക്രെഡിറ്റ്‌ കാര്‍ഡ്‌ ഇന്നൊരു സ്റ്റാറ്റസ്‌ പ്രതീകമായി മാറിയിട്ടുണ്ട്‌. താന്‍ വാങ്ങുന്ന കടം കൂട്ടിവെക്കുന്ന ബാധ്യതാ കാര്‍ഡാണ്‌ അതെന്ന വസ്തുത പോലും വിസ്മരിക്കപ്പെട്ട്‌ അഞ്ചും ആറും ക്രെഡിറ്റ്‌ കാര്‍ഡുകള്‍ കൊണ്ടുനടക്കുന്ന പ്രവാസികള്‍ നമുക്ക്‌ ചുറ്റും ധാരാളമുണ്ട്‌. ജിദ്ദയില്‍നിന്ന്‌ കൊണ്ടുപോയ സാധനങ്ങള്‍ക്കുപുറമെ ൪൦,൦൦൦ രൂപയുടെ സാധനങ്ങള്‍ മുംബൈയില്‍നിന്ന്‌ ക്രെഡിറ്റ്‌ കാര്‍ഡ്‌ ഉപയോഗിച്ച്‌ വാങ്ങിയ സുഹൃത്തിനോട്‌ അതേക്കുറിച്ച്‌ ചോദിച്ചപ്പോള്‍ എന്നിട്ടുപോലും എല്ലാവരേയും തൃപ്തിപ്പെടുത്താനായില്ലെന്നായിരുന്നു മറുപടി. പിശുക്കനെന്ന വിളിയും വെറുപ്പും ബാക്കി. കടം വാങ്ങുന്നത്‌ ആരും സന്തോഷത്തോടെയല്ല. നിര്‍ബന്ധിത സാഹചര്യത്തില്‍ വാങ്ങിപ്പോകുന്നതാണ്‌ കടം. കടബാധ്യതകള്‍ നിറവേറ്റാനാവതെ ജീവനൊടുക്കുന്നവരുടെ കഥകള്‍ നാം നിത്യേന വായിക്കുന്നു. നാട്ടുകാരുടെ കടങ്ങളെ കുറിച്ച്‌ ധാരാളം പറയാറുണ്ടെങ്കിലും കടത്തില്‍ മുങ്ങിയ പ്രവാസിയെ കുറിച്ച്‌ ആരും പറയാറില്ല. കെട്ടിപ്പൊക്കിയ മണിമന്ദിരങ്ങള്‍ക്ക്‌ പെയിണ്റ്റടിക്കാന്‍ പോലും പ്രവാസി ആശ്രയിക്കുന്നത്‌ പലിശ കൊടുത്ത്‌ വാങ്ങുന്ന കടത്തെയാണെന്നത്‌ വസ്തുത. ആകര്‍ഷകമായ എത്രയൊക്കെ വശങ്ങള്‍ എണ്ണിപ്പറഞ്ഞാലും ക്രെഡിറ്റ്‌ കാര്‍ഡ്‌ മാനിയയും ഗള്‍ഫുകാരെ കടബാധ്യതകളിലേക്കാണ്‌ നയിക്കുന്നത്‌. പൊങ്ങച്ചപ്പുടവകള്‍ അഴിച്ചുമാറ്റാനാവാത്ത, പ്രവാസിയുടെ ഒട്ടും അച്ചടക്കമില്ലാത്ത ജീവിതം കൂടിയാകുമ്പോള്‍ കഥ പൂര്‍ണമാകുന്നു. അമേരിക്കയിലും മറ്റു പാശ്ചാത്യ നാടുകളിലും ക്രെഡിറ്റ്‌ കാര്‍ഡിനെതിരെ ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ സിനിമകളും ഡോക്യുമെണ്റ്ററികളും ഇറങ്ങുമ്പോഴാണ്‌ അവരുടെ ഉല്‍പന്നങ്ങള്‍ അടിച്ചേല്‍പിക്കപ്പെടുന്ന പട്ടിണി നാടുകളില്‍ ക്രെഡിറ്റ്‌ കാര്‍ഡ്‌ ജ്വരം പടര്‍ന്നു പിടിക്കുന്നത്‌. ആസ്തിയും വരുമാനവുമുള്ള സ്വദേശികള്‍ക്ക്‌ മാത്രമേ ക്രെഡിറ്റ്‌ കാര്‍ഡുകള്‍ ലഭിക്കുകയുള്ളൂവെന്ന ധാരണ തിരുത്തപ്പെട്ടതോടെ അവ സ്വന്തമാക്കാനുള്ള മത്സരത്തില്‍ പ്രവാസികളും ഏര്‍പ്പെട്ടു തുടങ്ങി. വിവിധ കമ്പനികളുടെ കാര്‍ഡുകളുമായി ബാങ്കുകളുടെ പ്രതിനിധികള്‍ ഓഫീസുകളിലും താമസ സ്ഥലങ്ങളിലും എത്തിത്തുടങ്ങിയതോടെ വേണമെങ്കില്‍ ഉപയോഗിച്ചാല്‍ മതിയല്ലോ, ഇരിക്കട്ടെ ഒന്ന്‌ എന്ന ചിന്തയിലേക്ക്‌ മാറിത്തുടങ്ങി ഓരോരുത്തരും. ക്രെഡിറ്റ്‌ കാര്‍ഡ്‌ ഉപയോഗത്തില്‍ നിരുത്തരവാദിത്തവും അച്ചടക്കമില്ലായ്മയും കാണിച്ച പലര്‍ക്കും അതൊരു കെണിയായി മാറിയിരിക്കയാണ്‌. എങ്ങനെയെങ്കിലും രക്ഷപ്പെട്ടാല്‍ മതിയെന്നായിരിക്കുന്നു പലിശയും കൂട്ടുപലിശയുമായി വലിയ തുകയുടെ ബാധ്യത വന്നവരുടെ ചിന്ത. ക്രെഡിറ്റ്‌ കാര്‍ഡ്‌ ബില്ലിലെ തുക കൃത്യമായി അടച്ചില്ലെങ്കില്‍ അതിണ്റ്റെ പലിശക്ക്‌ കൂടി പലിശ നല്‍കാന്‍ ഉപയോക്താക്കള്‍ നിര്‍ബന്ധിതരാണ്‌. ക്രെഡിറ്റ്‌ കാര്‍ഡ്‌ എടുത്തശേഷം ചെലവ്‌ ഗണ്യമായി വര്‍ധിച്ചുവെന്നു പറയുന്നവര്‍ ധാരാളമാണ്‌. വാര്‍ഷിക ഫീസ്‌ നല്‍കിയാല്‍ ടെലിഫോണ്‍ ബില്ലും ഇലക്ട്രിക്‌ ബില്ലും അടക്കാം, അത്യാവശ്യം വേണമെങ്കില്‍ എയര്‍ ടിക്കറ്റ്‌ വാങ്ങാം തുടങ്ങിയ ചിന്തകളാണ്‌ പലരേയും ക്രെഡിറ്റ്‌ കാര്‍ഡിലേക്ക്‌ ആകര്‍ഷിച്ചത്‌. അക്കൌണ്ട്‌ ഏതെങ്കിലും ബാങ്കിലാകട്ടെ, കാര്‍ഡ്‌ തരാമെന്ന വാഗ്ദാനവുമായുള്ള ബാങ്ക്‌ പ്രതിനിധികളുടെ ഓഫീസുകളിലെ കാത്തിരിപ്പ്‌ അതിന്‌ ആക്കം കൂട്ടുകയും ചെയ്തു. ജീവിതത്തില്‍ ഒഴിച്ചുകൂടാനാവാത്ത, അല്ലെങ്കില്‍ ദൌര്‍ഭാഗ്യകരമായ ആവശ്യം നേരിട്ടതിനാലാകാം ചിലര്‍ ക്രെഡിറ്റ്‌ കാര്‍ഡ്‌ കടത്തില്‍ മുങ്ങിയത്‌. എന്നാല്‍ തെറ്റായ രീതിയിലുള്ള ഉപയോഗം തന്നെയാണ്‌ ബഹുഭൂരിഭാഗം പേര്‍ക്കും വിനയായി മാറിയിരിക്കുന്നത്‌. കാര്‍ഡ്‌ കടം വീട്ടാന്‍ വഴികള്‍ പലതുമുണ്ടെങ്കിലും അപൂര്‍വം ചിലര്‍ മാത്രമേ അതില്‍ യഥാസമയം വിജയിക്കുന്നുള്ളൂ. ആസൂത്രണവും കര്‍ശനമായ അച്ചടക്കവും നിയന്ത്രണവും പാലിക്കാന്‍ കഴിയുന്നവരെ മാത്രമേ ക്രെഡിറ്റ്‌ കാര്‍ഡുകള്‍ വിഴുങ്ങാതിരിക്കൂ. പണമില്ലേ അതൊരു പ്രശ്നമാക്കേണ്ട എന്ന മുദ്രാവാക്യത്തിനു മുന്നില്‍ രണ്ടു തവണ ആലോചിച്ചാല്‍ ഈ കെണിയില്‍നിന്ന്‌ രക്ഷപ്പെടാം. ഒന്നോ രണ്ടോ മാസത്തെ ശമ്പളത്തിണ്റ്റെ തുക സുഹൃത്തുക്കളില്‍നിന്നോ ബന്ധുക്കളില്‍നിന്നോ വായ്പയായി കിട്ടാനിടയുള്ളവര്‍ ക്രെഡിറ്റ്‌ കാര്‍ഡിനെ കുറിച്ച്‌ ചിന്തിക്കാതിരിക്കുന്നതാണ്‌ ഉത്തമം. അഞ്ചോ പത്തോ പേര്‍ ചേര്‍ന്ന്‌ ചെറിയ കൂട്ടായ്മകളുണ്ടാക്കി മാസം നിശ്ചിത തുക നീക്കിവെച്ചാല്‍ കൂട്ടായ്മയിലെ അംഗങ്ങളുടെ അത്യാവശ്യങ്ങള്‍ നികത്താനാകുമെന്ന്‌ ചില സുഹൃത്തുക്കള്‍ തെളിയിച്ചിട്ടുണ്ട്‌. പത്ത്‌ പേര്‍ ചേര്‍ന്നുള്ള ഒരു സംഘത്തിന്‌ ഏതാനും വര്‍ഷമായി തുടരുന്ന ഈ സംവിധാനത്തിലൂടെ പണം ലാഭകരമായ ഒരു കച്ചവടത്തില്‍ നിക്ഷേപിക്കാന്‍ പോലും സാധിച്ചു. ഒരു ക്രെഡിറ്റ്‌ കാര്‍ഡിലെ വായ്പയും പലിശയും അടച്ചു തീര്‍ത്താലും കാര്‍ഡുകളുടെ മായിക ലോകത്ത്‌ സംഘര്‍ഷമില്ലാത്ത ജീവിതം നയിക്കണമെങ്കില്‍, കടമില്ലാത്ത സ്ഥിതി തുടരുമെന്ന ഉറച്ച തീരുമാനവും ദൃഢനിശ്ചയവുമുണ്ടെങ്കിലേ സാധിക്കൂ. പേഴ്സില്‍ ക്രെഡിറ്റ്‌ കാര്‍ഡുള്ളവര്‍ അത്‌ ഏതൊക്കെ തരത്തില്‍ ഉപയോഗപ്പെട്ടുവെന്നും എന്തു ബാധ്യതകള്‍ വരുത്തിയെന്നും വിലയിരുത്തിയശേഷം അത്‌ നല്‍കുന്ന പാഠങ്ങള്‍ യഥാവിധി ഉള്‍ക്കൊള്ളുന്നില്ലെങ്കില്‍ ഒരിക്കല്‍ രക്ഷപ്പെട്ട കെണി വീണ്ടും മുറുകുമെന്ന്‌ വിസ്മരിക്കേണ്ട. ക്രെഡിറ്റ്‌ കാര്‍ഡ്‌ ഉപയോഗിക്കുകയും അത്‌ വിനയായി മാറുകയും ചെയ്ത പലരുടേയും അനുഭവങ്ങളില്‍നിന്ന്‌ മനസ്സിലാക്കാന്‍ സാധിച്ച ഏതാനും മുന്‍കരുതലുകള്‍: ആകര്‍ഷകമായ ധാരാളം ഓഫറുകളും ഡിസ്കൌണ്ടുകളും എത്തിയാലും അത്യാവശ്യമുള്ള സാധനങ്ങളേ വാങ്ങൂ എന്ന്‌ തീരുമാനിക്കാന്‍ സാധിക്കണം. ആരുടെ സമ്മര്‍ദമുണ്ടായാലും അമിതമായി ചെലവഴിക്കില്ലെന്ന ദൃഢനിശ്ചയത്തില്‍ ഉറച്ചുനില്‍ക്കാന്‍ കഴിയണം. കാര്‍ഡ്‌ അനുവദിക്കുന്ന പരിധിയുടെ ൭൫ ശതമാനം കടക്കുന്നില്ലെന്നും സമയത്ത്‌ ബില്‍ തുക അടക്കുന്നുണ്ടെന്നും ഉറപ്പുവരുത്തണം. രണ്ടിലധികം കാര്‍ഡുകള്‍ ഉണ്ടെങ്കില്‍ ബാക്കിയുള്ളവ ഉപേക്ഷിക്കണം. അത്യാവശ്യങ്ങള്‍ നിറവേറ്റാന്‍ ഈ കാര്‍ഡുകള്‍ തന്നെ ധാരാളം.

7/24/07

അപൂര്‍വ സൌഹൃദം

സുനാമി തിരമാലകളില്‍നിന്ന്‌ രക്ഷപ്പെട്ട ഹിപ്പൊ കുട്ടിയും നൂറ്റാണ്ട്‌ പ്രായമുള്ള കൂറ്റന്‍ ആമയും തമ്മില്‍ ഉടലെടുത്ത സ്നേഹവും സൌഹൃദവും ചിത്രങ്ങളിലൂടെ. നെയ്‌റോബിയില്‍നിന്നുള്ള കാഴ്ച. അടിക്കുറിപ്പ്‌ വേണ്ടാത്ത വിധം ഈ ചിത്രങ്ങള്‍ നമ്മോട്‌ സംസാരിക്കുന്നു.






7/20/07

ലിഫ്റ്റും കണ്ണാടിയും

എം. അഷ്‌റഫ്‌
(2007 ജൂലൈ 20-ന്‌ മലയാളം ന്യൂസില്‍ പ്രസിദ്ധീകരിച്ച ലേഖനം)
കഷണ്ടിയില്‍ അങ്ങിങ്ങായി അവശേഷിക്കുന്ന മുടികള്‍ ചീകിയൊതുക്കുന്നത്‌ നലാളുകള്‍ കാണാതിരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്‌ പലപ്പോഴും ലിഫ്റ്റിലെ കണ്ണാടി അനുഗ്രഹമാകാറുണ്ട്‌. മുടിചീകി സുന്ദരന്‍മാരായി ഓഫീസിലേക്ക്‌ കയറാനാണ്‌ എല്ലാ കെട്ടിടങ്ങളിലേയും ലിഫ്റ്റുകളില്‍ മനോഹരമായ കണ്ണാടി വെച്ചിരിക്കുന്നതെന്ന്‌ കരുതുന്നവരുമുണ്ട്‌. ഇന്‍ ചെയ്ത പാണ്റ്റ്സും ഷര്‍ട്ടും കോട്ടുമൊക്കെ ഒന്ന്‌ ശരിയാക്കി, താന്‍ കൊള്ളാമല്ലോ എന്ന ചിന്തയോടെ ലിഫ്റ്റില്‍നിന്ന്‌ പുറത്തിറങ്ങുമ്പോള്‍ ആത്മവിശ്വാസം ഇരട്ടിയാകും. ലിഫ്റ്റില്‍ മുകളിലോട്ടും താഴോട്ടും പോകുമ്പോള്‍ ഒരുതവണയെങ്കിലും കണ്ണാടിയില്‍ നോക്കാത്തവരുണ്ടാവില്ല. മുടി ചീകുന്നില്ലെങ്കില്‍ പല്ലിനിടയില്‍ തൊട്ടുമുമ്പ്‌ കഴിച്ച ഭക്ഷണത്തിണ്റ്റെ അവശിഷ്ടം വല്ലതുമുണ്ടോയെന്നെങ്കിലും നോക്കിയിരിക്കും. ലിഫ്റ്റില്‍ എന്തിനാണ്‌ കണ്ണാടി സ്ഥാപിച്ചിരിക്കുന്നതെന്ന ചോദ്യത്തിന്‌ പലര്‍ക്കും പല ഉത്തരമാണുണ്ടാവുക. കണ്ണാടിയില്ലാത്ത ലിഫ്റ്റിനെക്കുറിച്ച്‌ ചിന്തിച്ചു നോക്കുക. എത്ര ഇടുങ്ങിയതായിരിക്കും അത്‌. ഇടുങ്ങിയ സ്ഥലം ചിലരില്‍ ഉണര്‍ത്തുന്ന ക്രമാതീത ഭയത്തെ ക്ളോസ്ട്രോഫോബിയ എന്നാണ്‌ പറയാറുള്ളത്‌. ഇത്തരം ഭീതി ഒഴിവാക്കാനാണ്‌ ലിഫ്റ്റില്‍ കണ്ണാടി സ്ഥാപിച്ചിരിക്കുന്നതെന്നാണ്‌ ചിലര്‍ പറയുക. അടുത്ത തവണ ലിഫ്റ്റില്‍ കയറുമ്പോള്‍ കണ്ണാടിയില്ലെന്ന്‌ വെറുതെ ഒന്ന്‌ സങ്കല്‍പിച്ചുനോക്കുക. ലിഫ്റ്റിനെ കുറിച്ചും കണ്ണാടിയെ കുറിച്ചും ചിന്തിക്കാന്‍ ഒരു പ്രത്യേക കാരണമുണ്ട്‌. കാസര്‍കോട്‌ മൊഗ്രാലിലെ ശാഫിയെന്ന പ്രവാസി യുവാവുമായി ബന്ധപ്പെട്ടതാണത്‌. ജിദ്ദയിലെ കിംഗ്‌ ഫഹ്ദ്‌ ആശുപത്രിയില്‍ മൂന്ന്‌ ശസ്ത്രക്രിയക്ക്‌ വിധേയനായ ശേഷം ബാക്കി ചികിത്സക്കായി ശാഫി കഴിഞ്ഞയാഴ്ച നാട്ടിലേക്ക്‌ പോയി. ആരിലും അദ്ഭുതമുണര്‍ത്തുന്ന ഒരു രക്ഷപ്പെടലിണ്റ്റെ കഥയാണ,്‌ നമ്മെയൊക്കെ പോലെ സ്വപ്നങ്ങളും പ്രതീക്ഷകളുമായി പ്രവാസം തെരഞ്ഞെടുത്ത ഈ യുവാവിണ്റ്റേത്‌. ബഹുനില കെട്ടിടത്തിലെ മൂന്നാം നിലയില്‍നിന്ന്‌ ലിഫ്റ്റ്‌ എത്തിയെന്നുകരുതി കാലെടുത്തുവെച്ച ശാഫി താഴേക്ക്‌ പതിക്കുകയായിരുന്നു. വീഴ്ചയുടെ ശബ്ദം ആരുടെയോ കാതില്‍ പതിഞ്ഞതുകൊണ്ട്‌ ലിഫ്റ്റ്‌ താഴേക്ക്‌ വരുന്നത്‌ നിര്‍ത്താന്‍ കഴിഞ്ഞു. അല്ലെങ്കില്‍ ലിഫ്റ്റ്‌ വന്ന്‌ നേരെ അമരേണ്ടിയിരുന്നത്‌ താഴേക്ക്‌ പതിച്ച ശാഫിയുടെ ദേഹത്തായിരുന്നു. വീഴ്ചയില്‍ തലക്ക്‌ എവിടേയും പോറലേല്‍ക്കാത്തതുകൊണ്ട്‌ ശാഫിയുടെ ജീവന്‍ തിരിച്ചുകിട്ടി. ഏതു നിലയിലായാലും സാധാരണ ഗതിയില്‍ ലിഫ്റ്റ്‌ എത്താതെ അതിണ്റ്റെ ഡോര്‍ തുറക്കാറില്ല. സാങ്കേതിക പിഴവുകൊണ്ടാണ്‌ ഇവിടെ അങ്ങനെ സംഭവിച്ചത്‌. ലിഫ്റ്റില്‍ കയറാനൊരുങ്ങുന്ന നമ്മളാരും അത്രയേറെ ജാഗ്രത പുലര്‍ത്താറില്ലെന്നതും നേര്‌. ലിഫ്റ്റ്‌ എത്തിക്കഴിഞ്ഞാലല്ലേ വാതില്‍ തുറക്കൂ എന്ന ധാരണ നമ്മില്‍ ഉറച്ചതുകൊണ്ടാണത്‌. തിരിഞ്ഞുനിന്നും മൊബൈലില്‍ സംസാരിച്ചുകൊണ്ടും ആളുകള്‍ അശ്രദ്ധമായി ലിഫ്റ്റില്‍ കയറുന്നത്‌ കാണാറുണ്ട്‌. കുടുംബത്തോടൊപ്പമാകുമ്പോള്‍ കുട്ടികളായിരിക്കും ലിഫ്റ്റിണ്റ്റെ ബട്ടണ്‍ അമര്‍ത്തുന്നതും തുറക്കുന്നതുമൊക്കെ. അപൂര്‍വമായേ ഇങ്ങനെ ഡോര്‍ തുറന്നിട്ടും ലിഫ്റ്റ്‌ എത്താതിരിക്കൂ എന്നു കരുതേണ്ട. ശാഫിയുടെ ശസ്ത്രക്രിയക്കും രക്തദാനം ചെയ്യുന്നതിന്‌ ആളുകളെ ഏര്‍പ്പാടാക്കാനും മറ്റും ഉണ്ടായിരുന്ന കാസര്‍കോട്‌ സ്വദേശി സി.എച്ച്‌. ബഷീര്‍ പറയുന്നത്‌ നേരത്തെ, സൌദിയുടെ മറ്റു നഗരങ്ങളിലും ഇത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നാണ്‌. ലിഫ്റ്റുകളില്‍ നിര്‍ബന്ധമായും സ്ഥാപിക്കുന്ന കണ്ണാടിയുടെ സുരക്ഷാ വശത്തിലേക്കാണ്‌ ഈ അപകടം വിരല്‍ചൂണ്ടുന്നത്‌. ലിഫ്റ്റില്‍ സഞ്ചരിക്കാനെത്തുന്നവര്‍ക്ക്‌ താന്‍ കയറാന്‍ പോകുന്ന കാറിണ്റ്റെ സാന്നിധ്യം അറിയിക്കുകയെന്ന ദൌത്യമാണ്‌ കണ്ണാടി നിര്‍വഹിക്കുന്നത്‌. ഇടുക്കം തോന്നാതിരിക്കുകെയന്നതുപോലെതന്നെ പ്രാധാന്യമുള്ളതാണ്‌ വാതില്‍ തുറന്നാല്‍ അകത്ത്‌ വെളിച്ചത്തോടുകൂടി സാന്നിധ്യമറിയിക്കാനുള്ള സംവിധാനം. മുന്നോട്ടു നോക്കിത്തന്നെയാണ്‌ നാം ലിഫ്റ്റില്‍ കയറുന്നതെങ്കില്‍ അസാന്നിധ്യം നമ്മുടെ ശ്രദ്ധയില്‍ പെടാതിരിക്കില്ല. എന്നാല്‍ മറ്റുള്ളവരോടോ മൊബൈലിലോ സംസാരിച്ചുകൊണ്ടാണെങ്കില്‍ ഡോര്‍ തുറന്ന സ്ഥിതിക്ക്‌ ലിഫ്റ്റ്‌ എത്തിയിട്ടുണ്ടാകുമെന്ന ധാരണ അപകടത്തിലേക്ക്‌ നയിക്കും. ജിദ്ദയിലെ ഹറമൈനി ബില്‍ഡിംഗിലെ ഫ്ളാറ്റില്‍ ബോട്ടില്‍വെള്ളം എത്തിക്കാനാണ്‌ ശാഫി കയറിയിരുന്നത്‌. ജോലിയുടെ ധിറുതിയില്‍ നമുക്കൊക്കെയുള്ള അമിത വിശ്വാസംതന്നെയാണ്‌ ഈ യുവാവിനേയും പിടികൂടിയിരുന്നത്‌. ലിഫ്റ്റ്‌ തുറന്ന സ്ഥിതിക്ക്‌ ലിഫ്റ്റ്‌ എത്താതിരിക്കുമോ എന്ന ചോദ്യമാണല്ലോ ഇപ്പോഴും നമ്മുടെ മനസ്സിലുള്ളത്‌. ഏതായാലും കിംഗ്‌ ഫഹ്ദ്‌ ആശുപത്രിയില്‍ അഡ്മിറ്റ്‌ ചെയ്യാന്‍ സാധിച്ചത്‌ പ്രാരബ്ധങ്ങള്‍ അവസാനിച്ചിട്ടില്ലാത്ത ശാഫിക്ക്‌ ആശ്വാസമായി. ഇത്രയും ശസ്ത്രകിയകള്‍ക്കും മറ്റും സ്വകാര്യ ആശുപത്രിയെ സമീപിക്കുന്ന കാര്യം ചിന്തിക്കാന്‍ പോലുമാകുന്ന സ്ഥിതിയിലല്ല ശാഫിയും അദ്ദേഹത്തിണ്റ്റെ ഇവിടെയുള്ള ബന്ധുക്കളും. അടിയന്തര ഘട്ടങ്ങളില്‍ ഇവിടെയുള്ള സര്‍ക്കാര്‍ ആശുപത്രികള്‍ പ്രവാസികള്‍ക്കുമുമ്പിലും തുറക്കപ്പെടുമെന്ന യാഥാര്‍ഥ്യത്തിലേക്കാണ്‌ മലപ്പുറം എ.ആര്‍. നഗര്‍ സ്വദേശി മുഹമ്മദിണ്റ്റെ കഥയും വിരല്‍ ചൂണ്ടുന്നത്‌. ഹൃദയാഘാതത്തെ തുടര്‍ന്ന്‌ ബൈപാസ്‌ കഴിഞ്ഞ്‌ ജിദ്ദയിലെ കിംഗ്‌ അബ്ദുല്‍ അസീസ്‌ മെഡിക്കല്‍ യൂനിവേഴ്സിറ്റി ആശുപത്രിയില്‍ കഴിയുകയാണ്‌ മുഹമ്മദ്‌ ഇപ്പോള്‍. എത്ര ഗുരുതരമായ അസുഖമായാലും സര്‍ക്കാര്‍ ആശുപത്രികളില്‍ ഒരിക്കലും പ്രവാസികള്‍ക്ക്‌ ചികിത്സ ലഭിക്കില്ലെന്നാണ്‌ പ്രചരിപ്പിച്ചുവരുന്നത്‌. മുഹമ്മദ്‌ തന്നെയും ഒരു ദിവസം സ്വകാര്യ ആശുപത്രിയില്‍ കഴിഞ്ഞിരുന്നു. പതിനാറായിരം റിയാലായിരുന്നു അവിടത്തെ ബില്‍. ബൈപാസ്‌ നടത്തണമെങ്കില്‍ ചുരുങ്ങിയത്‌ ൬൦,൦൦൦ റിയാലെങ്കിലും വേണ്ടിവരുമെന്ന വിവരം ഭാര്യയോടും മകനോടുമൊപ്പം ഉംറ നിര്‍വഹിക്കാനെത്തിയ മുഹമ്മദിണ്റ്റെ ഇവിടെ ജോലി ചെയ്യുന്ന മകനേയും മറ്റു ബന്ധുക്കളേയും തളര്‍ത്തിയപ്പോഴാണ്‌ ചില സാമൂഹിക പ്രവര്‍ത്തകര്‍ ഈ വഴിയെ കുറിച്ച്‌ ചിന്തിച്ചത്‌. പ്രൈവറ്റ്‌ ഹോസ്പിറ്റല്‍ സംവിധാനം കൂടിയുള്ള കിംഗ്‌ അബ്ദുല്‍ അസീസ്‌ യൂനിവേഴ്സിറ്റിയില്‍ ഫീ ആവശ്യമില്ലാത്ത സര്‍ക്കാര്‍ സംവിധാനത്തില്‍തന്നെയാണ്‌ മുഹമ്മദിന്‌ പ്രവേശനം ലഭിച്ചത്‌. യൂനിവേഴ്സിറ്റി ഹോസ്പിറ്റലില്‍ നഴ്സുമാരും മറ്റുമായി ധാരാളം മലയാളി ജീവനക്കാരുമുണ്ട്‌. ഹൃദയാഘാതത്തിന്‌ പ്രവാസി ചികിത്സക്കെത്തിയത്‌ അവര്‍ക്കും പുതിയ അനുഭവമായി. മലയാളി നഴ്സുമാരുള്ളതുകൊണ്ട്‌ കുടിക്കാന്‍ ചൂടുവെള്ളം നല്‍കുന്നതിനുപോലും അവര്‍ പ്രത്യേകം ശ്രദ്ധിക്കുന്നുവെന്ന്‌ ജിദ്ദയില്‍ ൨൦ വര്‍ഷം പ്രവാസജീവിതം നയിച്ച്‌ മടങ്ങിപ്പോയിരുന്ന മുഹമ്മദിണ്റ്റെ കമണ്റ്റ്‌. അത്യാവശ്യഘട്ടത്തില്‍ പ്രവാസിയായാലും സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ നേടാനാകുമെന്ന അറിവിനോടൊപ്പം, ശസ്ത്രക്രിയ നടക്കുന്നതിനിടയിലും ഹൃദയാഘാതം അതിജീവിച്ച മുഹമ്മദിനു വേണ്ടി നമുക്ക്‌ പ്രാര്‍ഥിക്കാം.
Related Posts Plugin for WordPress, Blogger...