11/7/10

റോള്‍സ് റോയ്‌സ് മഴു





കൊല്ല്്, കൊല്ല്്, എന്നെയങ്ങ് കൊല്ല്് എന്ന സ്ഥിതിയിലായിപ്പോയി മല്‍ബു.
വോട്ടിനുവേണ്ടി എസ്.എം.എസ്് അയച്ച് പുലിവാല് പിടിച്ച മല്‍ബുവല്ല. പത്തുപതിനഞ്ച് വര്‍ഷായിട്ടും ശമ്പള വര്‍ധനയില്ലെന്ന് പായ്യ്യാരം പറഞ്ഞ്കഴിച്ചുകൂട്ടുന്ന ഒരു സാദാ മല്‍ബു.
ദൈനംദിന ആവശ്യങ്ങളെ കുറിച്ചുള്ള ആവലാതികള്‍ക്കു പുറമെ, മോള്വലുതാകുവല്ലേ, പത്ത് പവന്‍ പോലും ഇതുവരെ ഒരുക്കൂട്ടാന്‍ ആയില്ലല്ലോഎന്നുള്ള മല്‍ബിയുടെ ടെലിഫോണ്‍ സങ്കടം കേട്ടുകേട്ടു തളര്‍ന്നിരിക്കുന്ന ഒരാള്‍.
ശരിയാണ്. വന്ന നാള്‍ മുതല്‍ മാസം ഒരു പവന്‍ വീതം വാങ്ങിവെച്ചിരുന്നുവെങ്കില്‍ ഇപ്പോള്‍ ആരാകുമായിരുന്നു. അന്നൊക്കെ 200 റിയാലിനുലഭിച്ചിരുന്ന പവന്് ഇപ്പോള്‍ എന്താ വില. ആയിരത്തിനു മുകളില്‍. വിലയൊന്നുതാഴട്ടെ എന്നിട്ട് വേണം ഓരോ പവന്‍ വാങ്ങിവെക്കാനെന്നു ചിന്തിച്ചുതുടങ്ങിയിട്ട് വര്‍ഷം രണ്ടായി. വിലയുണ്ടോ താഴുന്നു? വാണം പോലെ കുതിച്ചുകയറുന്നു.
അങ്ങനെ ഗള്‍ഫിലുള്ള ഒരു എഴുപത്തഞ്ച് ശതമാനം മല്‍ബുകളെ പോലെസങ്കടക്കടലില്‍ കഴിയുന്നയാളാണ് നമ്മുടെ കഥാനായകന്‍. പ്രവാസിഭൂരിപക്ഷത്തിന്റെ ഒരു പ്രതിനിധിയെന്നു വേണമെങ്കില്‍ പറയാം.
തികഞ്ഞ ആശയക്കുഴപ്പത്തിലായിട്ട് ദിവസങ്ങളേ ആയുള്ളൂ. പിരിവുകാരെകൊണ്ട് രക്ഷയില്ലാതായിരിക്കുന്നു.
തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും പിരിവു തീര്‍ന്നില്ലേ എന്നു ചോദിക്കാന്‍ വരട്ടെ, രാഷ്ട്രീയ പാര്‍ട്ടിക്കാര്‍ മാത്രമല്ല യതീംഖാനകള്‍ മുതല്‍ കൊച്ചുകുട്ടികള്‍ക്ക്സൗജന്യമായി ഡാന്‍സ് പഠിപ്പിക്കുന്നവര്‍ വരെയുണ്ട് വന്‍ തുക പ്രതീക്ഷിച്ചുകാത്തിരിക്കുന്നവരില്‍. നാട്ടില്‍ ഹൃദ്രോഗം ബാധിച്ച് ശസ്ത്രക്രിയ കാത്തുകഴിയുന്ന ഒരു മുന്‍ പ്രവാസിയുടെ ചികിത്സാ ചെലവ് മുഴുവന്‍ഏറ്റെടുക്കണമെന്നാണ് ഏറ്റവും ഒടുവില്‍ കിട്ടിയിരിക്കുന്ന അഭ്യര്‍ഥന.
അടുത്തയാഴ്ച പാര്‍ട്ടി നേതാവ് പ്രവാസികളെ സന്ദര്‍ശിക്കുമ്പോള്‍ പ്രത്യേകംകാണാന്‍ വരുന്നുണ്ട് എന്ന അറിയിപ്പും ലഭിച്ചിട്ടുണ്ട്. പൊതുപരിപാടികളൊന്നുമില്ല. പാര്‍ട്ടിയെ സ്‌നേഹിക്കുന്ന കുറച്ചുപേരെകാണാന്‍വേണ്ടി മാത്രമാണ് നേതാവ് വരുന്നത്.
തെരഞ്ഞെടുപ്പ് കഴിഞ്ഞതല്ലേ, പാര്‍ട്ടി വലിയ കടത്തിലാണ്. അതുകൊണ്ടു നമ്മള്‍പ്രവാസികള്‍ തന്നെ വേണം രക്ഷപ്പെടുത്താന്‍.
അതൊക്കെ വലിയ വലിയ ആളുകള്‍ കൊടുക്കില്ലേ എന്നു ചോദിച്ചത് പ്രവാസിനേതാവിന് ഒട്ടും ഇഷ്ടപ്പെട്ടില്ല.
പാര്‍ട്ടി ലേബലില്‍ നടന്നാല്‍ മതിയോ? കാര്യങ്ങളൊക്കെ അറിയേണ്ടേഎന്നായിരുന്നു മറുചോദ്യം. ചില പഞ്ചായത്തുകളൊക്കെ പിടിക്കാന്‍ലക്ഷങ്ങളാണ് ചെലവഴിച്ചത്. ഒരിടത്ത് 50 വോട്ട് കിട്ടാന്‍ ഒരു ലക്ഷത്തിന്റെപുത്തനാ കൊടുത്തത്. നിങ്ങളെ പോലുള്ള ബിസിനസുകാരൊക്കെ അല്ലാതെആരാ പിന്നെ ഇതൊക്ക തരിക.
എനിക്കോ, ബിസിനസോ...? മല്‍ബു ഒന്ന് ഞെട്ടാതിരുന്നില്ല.
അതെ, നിങ്ങളുടെ ബിസിനസ് തന്നെ. നിങ്ങളുടെ പുരോഗതിയില്‍ ഏറെസന്തോഷിക്കുന്നവരാണ് ഞങ്ങളെല്ലാവരും.
ഞാന്‍ ബിസിനസുകാരനൊന്നുമല്ല ഭായീ. ഇവിടെ ഇങ്ങനെയങ്ങുകഴിഞ്ഞുപോകുന്ന ഒരു സാദാ തൊഴിലാളി. തുക്കടാ ഓഫീസിലെ സെക്രട്ടറി.
അതൊക്കെ നിങ്ങള്‍ വിനയം കൂടിയതുകൊണ്ടു പറയുന്നതല്ലേ എന്നുപറഞ്ഞുകൊണ്ടാണ് നേതാവ് ഫോണ്‍ വെച്ചത്. ഇവിടെ തൊഴില്‍ ചെയ്തുകൊണ്ടുതന്നെ അല്ലേ ഇക്കണ്ടയാളുകളൊക്കെ നാട്ടില്‍ ബിസിനസ് സാമ്രാജ്യംപടുത്തുയര്‍ത്തിയത്. ഗള്‍ഫില്‍ ഹൗസ് ഡ്രൈവറായിരുന്നയാളാ ഇപ്പോള്‍ നാട്ടില്‍റോള്‍സ് റോയ്‌സില്‍ വിലസുന്നത്.
എവിടെയോ എന്തോ കുഴഞ്ഞുമറിഞ്ഞിരിക്കുന്നു.
താന്‍ വലിയ ബിസിനസുകാരനായിരിക്കുന്നു. അതിനായി അറിഞ്ഞോണ്ട് ഒന്നുംചെയ്തിട്ടില്ല- മല്‍ബു ഓര്‍ത്തുനോക്കി.
മരണത്തെ ഓര്‍ത്തു ജീവിക്കണം എന്ന ഒരു -മെയില്‍ 100 പേര്‍ക്കയച്ചാല്‍ വലിയഅനുഗ്രഹം ഉണ്ടാകും. അടിവെച്ചടിവെച്ചായിരിക്കും നേട്ടമെന്നുമുള്ള കല്‍പനഅനുസരിച്ചിരുന്നു. അതു ഫലിച്ചു തുടങ്ങിയോ പടച്ചോനെ.
പക്ഷേ, അതു യുക്തിക്ക് നിരക്കുന്നതല്ല. അടിവെച്ചടിവെച്ചുപുരോഗതിയുണ്ടാകാന്‍ എന്തെങ്കിലും ബിസിനസ് തുടങ്ങിയിട്ടുവേണ്ടേ. ബിസിനസ് പ്രമുഖന്‍ എന്ന നിലയിലാണ് എല്ലാ പിരിവുകാരും സമീപിക്കുന്നത്. ഇനി തന്റെ പേരില്‍ ആരെങ്കിലും ബിനാമി ബിസിനസുകള്‍ വല്ലതുംആരംഭിച്ചിട്ടുണ്ടാകുമോ? പറയാന്‍ കഴിയില്ല. അതിലപ്പുറവും നടക്കുന്നകാലമാണ്. കോടികളുടെ സ്വിസ് നിക്ഷേപമുള്ള ഒരാളെ പൂനെയില്‍വെച്ച്പിടികൂടിയ സംഭവമാണ് മല്‍ബുവിന് ഓര്‍മ വന്നത്.
അധികം പരുങ്ങേണ്ടിവന്നില്ല. വിവര സാങ്കേതിക വിദ്യക്ക് നന്ദി. പര്യവസാനമായി -മെയില്‍ എത്തി.
17 ലക്ഷം റിയാലിനു വാങ്ങിയ റോള്‍സ് റോയ്‌സ് ഫാന്റത്തിന്റെ ഇന്‍ഷുറന്‍സ്തുക അന്വേഷിച്ചുകൊണ്ട് ഇന്‍ഷുറന്‍സ് ഏജന്റിനെഴുതിയ -മെയിലിനുള്ളമറുപടി.
ഇവനായിരുന്നു കോടാലി.
മല്‍ബു ബിസിനസ് പ്രമുഖന്‍ റോള്‍സ് റോയ്‌സ് വാങ്ങിയെന്ന് തെറ്റിദ്ധരിച്ചഇന്‍ഷുറന്‍സ് എജന്റ് അതു രഹസ്യമാക്കി വെച്ചില്ല. -മെയിലിലൂടെപറപറത്തി. ഒരു മല്‍ബുവിന്റെ വളര്‍ച്ചയില്‍ ആരാ സന്തോഷിക്കാതിരിക്കാ.
മല്‍ബൂനെ പറഞ്ഞാല്‍ മതിയല്ലോ. ജോലി ചെയ്യുന്ന കമ്പനിയുടെ മുതലാളിയാണ്കാര്‍ വാങ്ങിയതെന്ന് മാത്രം -മെയിലില്‍ ചേര്‍ത്തിരുന്നില്ല. റോള്‍സ് റോയ്‌സ്കോടാലി വന്നു കാലില്‍ വീണാല്‍ പോലും അറിയാത്ത ഒരു മറവി.





10/31/10

ചൊറഞ്ഞ ഒരു എസ്.എം.എസ്




തെരഞ്ഞെടുപ്പെന്നാല്‍ മല്‍ബുവിന് ഓണവും വിഷുവും പെരുന്നാളും പോലെ തന്നെ. വിജയാഹ്ലാദത്തിന്ലഡുവിനൊപ്പം വര്‍ണപ്പായസം ഒഴിച്ചുകൂടാനാവാത്തതും.
വോട്ടെടുപ്പും ഫലവും കാത്തിരിക്കയായിരുന്നു ഒരു മല്‍ബുക്കഥ പറയാന്‍. അനുകരണം മല്‍ബുകളുടെപൊതു സ്വഭാവമായതിനാല്‍ അതൊഴിവക്കാനുള്ള ജാഗ്രത.
ആര്‍ക്കും അനുകരിക്കാന്‍ പെട്ടെന്ന് തോന്നില്ലെങ്കിലും അത്യാവേശത്തിന് ആരെങ്കിലുംഅനുകരിച്ചെങ്കിലോ എന്ന സംശയം ന്യായമാണല്ലോ?
ഇലക്ഷന്‍ നാട്ടിലാണെങ്കിലും അതു ചിന്തിച്ച് ഉറക്കം നഷ്ടപ്പെടുത്തിയവരാണ് മല്‍ബുകള്‍. ആവേശംവകതിരിവ് നഷ്ടപ്പെടുത്തുമോ എന്നുകൂടി ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നതാണ് മല്‍ബുവിനുണ്ടായ അനുഭവം.
ആത്മാര്‍ഥത കൂടിപ്പോയതിനാല്‍ കരുതിക്കൂട്ടി ചെയ്തതാണെന്ന് ഒരു കൂട്ടരും അതിരു കടന്ന തമാശവരുത്തിയ വിനയാണെന്ന് മറ്റൊരു കൂട്ടരും പറയുന്നു. ഇതേച്ചൊല്ലി ബാച്ചിലേഴ്‌സ് ഫ്‌ളാറ്റില്‍ ഉടലെടുത്തതര്‍ക്കം തണുപ്പിക്കാന്‍ ചുടുപായസത്തിനോ ലഡുവിനോ കഴിഞ്ഞിട്ടില്ല. വര്‍ഷങ്ങളായി കാത്തുസൂക്ഷിച്ചഒരു സുഹൃദ്ബന്ധത്തെ അതു തകര്‍ത്തുകളഞ്ഞുവെന്ന് എല്ലാവരും സമ്മതിക്കുന്ന യാഥാര്‍ഥ്യം.
രാഷ്ട്രീയത്തില്‍ വലിയ പിടിപാടോ താല്‍പര്യമോ ഉള്ളയാളായിരുന്നില്ല കഥാ നായകന്‍. ആരെയുംചിരിപ്പിക്കണമെന്ന് മാത്രം ആഗ്രഹിക്കുന്ന ഒരു സാദാ മല്‍ബു. എന്നുവെച്ച് രാഷ്ട്രീയ തിമിരം വന്നുപിടിപെടാന്‍ അത്ര സമയമൊന്നും വേണ്ട. കുറേക്കാലമായി കാത്തുസൂക്ഷിക്കുന്ന മോഹം പെട്ടെന്നൊരുദിവസം സടകുടഞ്ഞെഴുന്നേല്‍ക്കാം. ന്യായമായ ഒരാവശ്യത്തിന് പോലീസ് സ്റ്റേഷനില്‍പോകണമെങ്കില്‍ പോലും രാഷ്ട്രീയ നിറം ആവശ്യമുള്ള കാലമാണ്. എന്നാലും ഇയാള്‍ പാര്‍ട്ടിയില്‍ചേര്‍ന്നതിനോ പ്രവാസി ഘടകം സംഘടിപ്പിച്ച ഏതെങ്കിലും പരിപാടിയില്‍ പങ്കെടുത്തതിനോ ഒരുതെളിവുമില്ല. നേതാക്കളിലാരെങ്കിലും വന്നാല്‍ മുഖംകാണിക്കുന്നതിനുണ്ടാകാറുള്ള തിക്കിലുംതിരക്കിലുമൊന്നും കണ്ടിട്ടുമില്ല.
എന്നിട്ടും എന്തിനിതു ചെയ്തു?
ഇതൊന്നും പോരാ. അവന്റെ കൈ വെട്ടുകയാണ് വേണ്ടിയിരുന്നത്.
മേലാല്‍ ഇത് തോന്നരുത്.
വെച്ചോണ്ടിരിക്കുന്നതെന്തിനാ? വലിച്ചെറിഞ്ഞൂടേ? ഫ്‌ളാറ്റീന്ന് പുറത്താക്കണം വിശ്വസിക്കാന്‍കൊള്ളാത്ത സാധനത്തെ.
അവന് പാര്‍ട്ടിയൊന്നും ഇല്ലാന്നേ. എന്തോ തമാശ കാണിച്ചതെന്നു തന്നെയാ എനിക്കു തോന്നുന്നത്. അവനോട് പണ്ടേ ഞാന്‍ പറഞ്ഞതാ. തമാശ ഇത്തിരി കൂടുന്നുണ്ട്. അവസാനം കുഴിയില്‍ ചാടുമെന്ന്.
അന്തേവാസികളുടെ അഭിപ്രായങ്ങള്‍ ഇങ്ങനെ പല വഴിക്കാണ്.
ഇവന്‍ അന്നൊരിക്കല്‍ കസേര വലിച്ചതിന് ഛോട്ടാ മല്‍ബൂന്റെ കൈയീന്ന് അടി കിട്ടിയത്ഓര്‍മയുണ്ടോ?
എല്ലാരും കൂടിയിരുന്ന് ടി.വി കാണുമ്പോഴായിരുന്നല്ലോ സംഭവം.
ഛോട്ടാ മല്‍ബു വെള്ളം കുടിക്കാന്‍ എഴുന്നേറ്റതായിരുന്നു. തക്കം നോക്കി അവന്‍ കസേര വലിച്ചുകളഞ്ഞു. വീഴ്ചയില്‍ ആറാഴ്ചയാ ഛോട്ടാ മല്‍ബു കിടപ്പിലായത്.
അന്ന് ഇവനെ താക്കീത് ചെയ്തതാ. ഇങ്ങനെ ആളുകളെ ചിരിപ്പിക്കാന്‍ കഠോര രീതികള്‍സ്വീകരിക്കരുതെന്ന്.
പിന്നൊരിക്കല്‍ കൂര്‍ക്കം വലിക്കുകയായിരുന്ന ഒരു മല്‍ബുവിന്റെ തലയില്‍ മുണ്ടിട്ട് മൂടിക്കളഞ്ഞു.
ങാ, പിന്നെ അതു മറന്നുപോയോ?
നിവര്‍ന്നു കിടന്നുറങ്ങുകയായിരുന്ന കുഞ്ഞിക്കാനെ വെള്ളത്തുണി മൂടി മയ്യിത്താക്കിയത്.
ഇതൊക്കെ അനുഭവങ്ങളാണെങ്കിലും ഇപ്പോള്‍ ചെയ്തത് പൊറുത്തുകൊടുക്കാന്‍ ഫ്‌ളാറ്റില്‍ കൂടെതാമസിക്കുന്ന ആരും തയ്യാറല്ല. ഒരു എസ്.എം.എസ് ആണ് വിനയായി മാറിയത്.
വോട്ട് ചെയ്യാന്‍ എസ്.എം.എസ് അയക്കുന്നത് വലിയ കാര്യമൊന്നുമല്ല. എല്ലാ പാര്‍ട്ടിക്കാരും ചെയ്യുന്നസാദാ കാര്യം. ഉശിരന്മാരായ പ്രവര്‍ത്തകര്‍ക്ക് നാട്ടില്‍ പോയി പ്രവര്‍ത്തിക്കാന്‍ വിമാന ടിക്കറ്റുകൊടുക്കുന്നത് പോലെ എസ്.എം.എസ് അയക്കാനുള്ള ചെലവ് പാര്‍ട്ടികള്‍ തന്നെയാണ് നല്‍കുന്നത്.
ഗള്‍ഫില്‍നിന്ന് നേരിട്ട് വിളിച്ച് വോട്ട് ചോദിക്കണമെന്നാണ് ആദ്യം നിര്‍ദേശം നല്‍കിയിരുന്നതെങ്കിലുംഗള്‍ഫില്‍നിന്നുള്ള ഫോണുകള്‍ നാട്ടുകാര്‍ എടുക്കാതായതോടെയാണ് എസ്.എം.എസിനെആശ്രയിച്ചത്.
ടെലിവിഷന്‍ ചാനലുകളിലെ റിയാലിറ്റി ഷോകള്‍ക്ക് എസ്.എം.എസ് അയക്കാനുള്ള ചെലവ് ഇതിനൊട്ടുവരില്ല താനും.
പാര്‍ട്ടികള്‍ തന്നെ തയാറാക്കി നല്‍കുന്ന എസ്.എം.എസുകള്‍ അടുത്ത ബന്ധുക്കള്‍ക്കുംസുഹൃത്തുക്കള്‍ക്കും അയക്കുകയാണ് ഓരോരുത്തരും ചെയ്യേണ്ടത്.
മല്‍ബുവും ഒരു എസ്.എം.എസ് അയക്കുകയേ ചെയ്തിട്ടുള്ളൂ. അത് ഇത്രമേല്‍ പുലിവാലാകുമെന്ന് ഓര്‍ത്തുകാണില്ല. പക്ഷെ, പുലിവാലായില്ലെങ്കിലേ അദ്ഭുതമുള്ളൂവെന്ന് ആരും സമ്മതിക്കും.
എന്തുകൊണ്ട്?
മല്‍ബു മെസേജ് അയച്ചത് സ്വന്തം മൊബൈലില്‍ നിന്നായിരുന്നില്ല.
സ്വന്തം ഭാര്യയുടെ നമ്പറിലേക്കുമായിരുന്നില്ല.
സഹമുറിയന്‍ ബാത്ത്‌റൂമില്‍ പോയ തക്കത്തിന് അയാളുടെ ഫോണില്‍നിന്ന് അയാളുടെ ഭാര്യയുടെഫോണിലേക്കായിരുന്നു മെസേജ്.
വിജയമുറപ്പിക്കാന്‍ സഹമുറിയന്‍ കഠിനാധ്വാനം ചെയ്യുന്ന സ്ഥാനാര്‍ഥിയുടെ എതിരാളിക്ക് വോട്ടുചെയ്യാനുള്ള അഭ്യര്‍ഥന.
അഭ്യര്‍ഥന ലഭിച്ച മല്‍ബി ആര്‍ക്കാണ് വോട്ടു ചെയ്തതെന്ന് തല്‍ക്കാലം ചോദിക്കേണ്ട. കാരണംസ്വകാര്യമായി വിനിയോഗിക്കുന്ന അവകാശമാണല്ലോ അത്.




10/24/10

ടുക്കഡ ടുക്കഡ കരോ..... മല്‍ബിയുടെ ഹിന്ദി



കാണാന്‍ കാത്തിരുന്നവരെ കണ്ടെന്നു വരുത്തിത്തീര്‍ത്ത ഉടന്‍ കട്ടിലിലേക്ക് വീണതാണ് മല്‍ബു.
യാത്രാക്ഷീണം. അതാര്‍ക്കും മനസ്സിലാക്കാവുന്നതാണല്ലോ?
മുമ്പൊക്കെ എയര്‍പോര്‍ട്ടില്‍ വന്നു സ്വീകരിച്ചിരുന്നവര്‍ ആരും ഇത്തവണ ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ കാറില്‍ നിര്‍ത്താതെ സംസാരിച്ചുകൊണ്ടിരുന്ന ഡ്രൈവര്‍ മാത്രമായിരുന്നു കൂട്ട്. റോഡിലെ കുണ്ടും കുഴിയും മന്ത്രിമാരും അയാളുടെ ശാപ വാക്കുകള്‍ക്ക് ഇരയായിക്കൊണ്ടിരുന്നു. വിമാനത്തിലിരുന്നതിനേക്കാള്‍ സമയം കാറിലിരുന്നെങ്കിലും ഒരിക്കല്‍ പോലും കണ്‍പോളകളടഞ്ഞില്ല. ഡ്രൈവര്‍ അതിനു സമ്മതിച്ചില്ല എന്നതിനേക്കാള്‍ വലിയ ഗര്‍ത്തങ്ങള്‍ക്കു നടുവിലൂടെ അയാള്‍ നടത്തിയ അഭ്യാസങ്ങളാണ് അതിനു തടസ്സമായതെന്നുവേണം പറയാന്‍.
ഒരാള്‍ സംസാരിക്കുമ്പോള്‍ മൂളിയെങ്കിലും കൊടുക്കുക എന്നത് സാമാന്യ മര്യാദയാണ്. ബംഗാളിയോ പാക്കിസ്ഥാനിയോ ആണ് ഡ്രൈവറെങ്കില്‍ മൂളല്‍ ധാരാളം മതി. കാരണം ഭാഷ ഒരു തടസ്സമാണല്ലോ? ജീ... ഹാ, സഹീ ബാത്ത് ഹെ, അച്ചാ ജീ തുടങ്ങി മൂന്നു നാലു വാക്കുകള്‍ മാത്രമേ നിഘണ്ടുവിലുള്ളൂവെങ്കിലും ചറപറാന്നുള്ള ഉര്‍ദുവിനു പോലും എത്രതവണ വഴങ്ങിക്കൊടുത്തിരിക്കുന്നു. നിങ്ങള്‍ മല്‍ബുകള്‍, ഭാഷകളില്‍ കേമന്മാര്‍ എന്ന പ്രശംസാ വാചകങ്ങളും പലതവണ കേട്ടിട്ടുണ്ട്.
ഇതിപ്പോള്‍ നാടാണ്. രണ്ടുവര്‍ഷം പ്രതീക്ഷയോടെ കാത്തിരുന്ന ശേഷം യാഥാര്‍ഥ്യമായിരിക്കുന്ന അവധിക്കാലം. ഡ്രൈവര്‍ സംസാരിക്കുന്നത് പച്ചമലയാളവും. അതുകൊണ്ടുതന്നെ ഉര്‍ദുക്കാരോടും ബംഗാളികളോടും സ്വീകരിക്കുന്നതുപോലെ വെറുമൊരു മൂളലിലൊതുക്കുന്നത് പ്രവാസിയുടെ ധാരാളിത്തത്തിനു ഒട്ടും ചേര്‍ന്നതല്ല. ഈ തിരിച്ചറിവു കാരണം ഇടക്കിടെ വാക്കുകളുടെ പിശുക്ക് ഒഴിവാക്കി ഡ്രൈവറെ പ്രോത്സാഹിപ്പിച്ചു. റോഡിലെ കുഴിയടക്കാത്ത മന്ത്രിമാരുടെ വായാണ് അടക്കേണ്ടതെന്ന പ്രയോഗം അയാള്‍ക്കു നന്നായി ബോധിച്ചു.
നിങ്ങള്‍ പ്രവാസികള്‍ ഭാഗ്യവാന്മാരാണ്. അവിടെ യാത്ര ചെയ്യാന്‍ നല്ല റോഡുകളെങ്കിലുമുണ്ടല്ലോ. ചാരിക്കിടന്ന് ഉറങ്ങിക്കോളൂ എന്ന് ഡ്രൈവര്‍ ഇടക്കിടെ പറയുമെങ്കിലും അത് ഒട്ടും ആത്മാര്‍ഥതയോടെ അല്ല. വെറുതെ ഒരു ഫോര്‍മാലിറ്റി.
ഇതെന്താ നിങ്ങളെ സ്വീകരിക്കാന്‍ ആരും എയര്‍പോര്‍ട്ടിലേക്ക് വരാതിരുന്നത്?
ആരും വരേണ്ട എന്നു ഞാന്‍ തന്നെ പറഞ്ഞതാ.
ഓ, ശരിയായ തീരുമാനം. അല്ലെങ്കിലും ഈ റോഡിലൂടെ യാത്ര ചെയ്‌തൊന്നും ആരും വരില്ല. ഒരു ദിവസം യാത്ര ചെയ്താല്‍ രണ്ടുദിവസം കിടക്കേണ്ടി വരും.
പണ്ടത്തെപ്പോലെ ആളുകള്‍ ഇപ്പോള്‍ സ്വീകര്‍ത്താക്കളായി എയര്‍പോര്‍ട്ടിലേക്ക് വരുന്നില്ല എന്ന പ്രസ്താവന ആരും എളുപ്പം സമ്മതിച്ചുതരില്ല. ചുറ്റുമുള്ള കമ്പികളില്‍ പിടിച്ച്് പ്രതീക്ഷയോടെ കാത്തിരിക്കുന്ന ജനക്കൂട്ടത്തെ ഓരോ തവണയും കാണുന്നവര്‍ ഇതെങ്ങനെ സമ്മതിക്കും? പ്രവാസികളെ യാത്രയാക്കാനും സ്വീകരിക്കാനും എത്തുന്നവരുടെ എണ്ണം കൂടിയിട്ടേയുള്ളൂ, കുറഞ്ഞിട്ടില്ല എന്നു സ്ഥാപിക്കാനായിരിക്കും അവരുടെ ശ്രമം.
തര്‍ക്കം വേണ്ട. വടക്കോട്ടുള്ള ഈ മല്‍ബു ഇപ്പോള്‍ ഒറ്റക്കാണല്ലോ? റോഡിലെ കുഴികളുടെ എണ്ണവും ആഴവും കൂടുന്നതിനനുസരിച്ച് സ്വീകരിക്കാനെത്തുന്നവരുടെ എണ്ണവും കുറയുന്നു എന്നെങ്കിലും പറയാമല്ലോ?
ടുക്കഡ ടുക്കഡ കരോ...
ഹിന്ദിയിലുള്ള കല്‍പന കേട്ടാണ് മല്‍ബു ഞെട്ടിയത്.
സംശയത്തോടെ, പാതി തുറന്ന കണ്ണുകള്‍ നിവര്‍ത്താന്‍ ശ്രമിച്ചു. ഇല്ല, നാട്ടില്‍ തന്നെയാണ്. പക്ഷേ, ആരെയും കാണാനില്ല.
ഇന്നാണല്ലോ നാട്ടിലെത്തിയതെന്നും കിടക്കുന്നത് സ്വന്തം വീട്ടിലാണെന്നും ഒരിക്കല്‍കൂടി ഉറപ്പു വരുത്തി തുറന്നു കിടന്ന വാതിലിലൂടെ മുന്നോട്ടു നോക്കി.

പുറത്തേക്കുള്ള വാതില്‍ക്കല്‍ മല്‍ബി നില്‍ക്കുന്നുണ്ട്. ആരോടോ സംസാരിക്കുകയാണ്. ഹിന്ദി തന്നെ.
വീണ്ടും സ്ഥലകാലബോധം നഷ്ടപ്പെട്ട നിലയിലായി മല്‍ബു.
മല്‍ബി ഹിന്ദി സംസാരിക്കുന്നോ? അവിശ്വസനീയം. കണ്ണു തിരുമ്മി ഒന്നുകൂടി നോക്കി.
അല്ലാ, നീ ഇതാരോടാ സംസാരിക്കുന്നത്?
അതു മുന്ന ഭായി. വിറകു കീറാന്‍ വന്നതാ. ഞാന്‍ ചെറിയ കഷ്്ണങ്ങളാക്കാന്‍ പറയുകാരുന്നു.
ഹിന്ദിയിലോ?
അതെ, ഹിന്ദി തന്നെ. അല്ലാതെ ബംഗാളീന്ന് വന്ന മുന്ന ഭായിയോട് മലയാളം പറഞ്ഞിട്ടെന്തു കാര്യം?
നീ എവിടുന്ന് ഹിന്ദി പഠിച്ചു.
ഹിന്ദി ഹമാരാ രാഷ്ട്രഭാഷാ ഹേ... ഹിന്ദി പഠിക്കാതെ ഇനി ഇവിടെ ജീവിക്കാന്‍ കഴില്ലാട്ടോ.
വിറകു കീറാന്‍ വരെ ഇനി ഹിന്ദിക്കാരെയേ കിട്ടൂ. ബംഗാളി, രാജസ്ഥാനി...
എന്നെ ശരിക്കും ഹിന്ദി പഠിപ്പിച്ചിട്ട് മടങ്ങിപ്പോയാ മതീട്ടോ.

8/29/10

സൂരി പറഞ്ഞ വിദ്യ



ശുക്‌റന്‍ ഹബീബി. ഒരുപാട് നന്ദീണ്ട്‌ട്ടോ. എന്നെ ഹുണ്ടീന്നും കള്ളനോട്ടീന്നും അമേരിക്കന്‍ ഇന്റലിജന്‍സീന്നും ഒക്കെ രക്ഷിച്ചില്ലേ?
നോക്കിയേ ഇതൊക്കെയും അവിടന്നു കിട്ടിയ സമ്മാനങ്ങളാ. കൂട്ടുകാരന്‍ സൂരി ഒരു വിദ്യ പറഞ്ഞു തന്നു. അതങ്ങു പയറ്റി. പക്ഷേ എത്ര ശ്രമിച്ചിട്ടും സമ്മാനങ്ങളുടെ കൂട്ടത്തില്‍നിന്ന് ആ കിടിലന്‍ ഇങ്ങു പോന്നില്ല. എല്‍.സി.ഡി ടെലിവിഷന്‍. അതായിരുന്നു പ്രതീക്ഷ.
രണ്ട് വലിയ സഞ്ചിയിലും കൊള്ളാത്തത്ര സമ്മാനങ്ങളുമായാണ് മല്‍ബുവിന്റെ വരവ്.
ഇതെന്താ? ഏതെങ്കിലും ചാനലിന്റെ മത്സര പരിപാടിയില്‍ പങ്കെടുത്തിട്ടു വരികാണോ?
ഏയ് അതൊന്നുമല്ല. ഇത് സ്വാതന്ത്ര്യദിനം ആഘോഷിച്ചതാ. അഞ്ച്, പത്ത് കൊല്ലായില്ലേ ഇവിടെ. ഇന്നാണ് ആദ്യായിട്ട് അതൊന്ന് ആഘോഷിച്ചത്.
എന്താ കോണ്‍സുലേറ്റില്‍ പോയി പതാക ഉയര്‍ത്താന്‍ കൂടിയോ? അവിടെ സമ്മാനങ്ങളുടെ കഥയൊന്നും കേട്ടില്ലല്ലോ.
കോണ്‍സുലേറ്റിലൊന്നും പോയില്ല. ഇത് ബാങ്കില്‍ പോയിട്ടാ ആഘോഷിച്ചത്. രണ്ടു കൂട്ടരാണല്ലോ നമ്മുടെ സ്വാതന്ത്ര്യദിനം മറക്കാതെ ഓര്‍മിക്കുന്നവര്‍. ഒന്നു ബാങ്കും മറ്റൊന്ന് ടെലികോം കമ്പനിയും.
പണമയച്ച് ആഘോഷിക്കാന്‍ ബാങ്കും കൂടുതല്‍ കൂടുതല്‍ സംസാരിച്ച് ആഘോഷം കേമമാക്കാന്‍ ടെലികോം കമ്പനിയും ഓരോ വര്‍ഷവും ആഹ്വാനം ചെയ്യുന്നു.
ആഹാ അപ്പോള്‍ ബാങ്കില്‍ പോയി അല്ലേ?
ഉം പോയി. കൈ നിറയെ സമ്മാനങ്ങളും കിട്ടി.
ആദ്യാനുഭവം തന്നെ കേമായി അല്ലേ. ഇനി ഹുണ്ടീന്നും ഇപ്പോ തന്നെ കിട്ടണം എന്നൊന്നും പറഞ്ഞ് ഇങ്ങോട്ടു വരരുത്.
പത്രത്തില്‍ വായിച്ചില്ലേ? ഒരാള്‍ നാട്ടിലേക്ക് അയച്ച പതിനായിരം രൂപ തീവ്രവാദിക്കാണെന്ന സംശയത്തിന്റെ പേരില്‍ പിടിച്ചുവെച്ചിരിക്കുന്നു. ആശുപത്രിയില്‍ കിടക്കുന്ന ബന്ധുവിന്റെ ചികിത്സക്കുള്ള പണമാണ് സഹോദരന്റെ പേരില്‍ അയച്ചത്. ഉടനെ കിട്ടാന്‍ വേണ്ടി വെസ്റ്റേണ്‍ യൂണിയനെ ആശ്രയിച്ചു. വേഗം കിട്ടിയതുമില്ല, ഇനി അന്വേഷണം തീരുന്നതുവരെ കാത്തിരിക്കേം വേണം.
വാര്‍ത്ത ഞാനും വായിച്ചു. ഇനി അമേരിക്കന്‍ ഇന്റലിജന്‍സിന്റെ അന്വേഷണം കൂടി കഴിയണം അല്ലേ, പണം കിട്ടാന്‍.
അതേ, കഴിയേണ്ടിവരും. ബാക്കി എല്ലാ കാര്യങ്ങള്‍ക്കും സമയമുണ്ട്. നാട്ടിലെ ബാങ്കില്‍ ഒരു അക്കൗണ്ട് തുടങ്ങാനും അതിലേക്ക് പണമയക്കാനും മാത്രം സമയമില്ല. ഇത് ഒരു കഥ. മറ്റൊരു മല്‍ബു അക്കൗണ്ട് തുടങ്ങാന്‍ തയാറായത് ഹുണ്ടിക്കാരന്‍ വീട്ടില്‍ കള്ളനോട്ട് എത്തിച്ചപ്പോഴാണ്. റിയാല്‍ ഇവിടെ രണ്ട് ദിവസം കഴിഞ്ഞു കൊടുത്താല്‍ മതി, മല്‍ബിക്ക് ബാങ്കില്‍ പോകേണ്ട... അങ്ങനെ പല ന്യായങ്ങളാണ് മല്‍ബു നിരത്തിയിരുന്നത്.
അവസാനം ഹുണ്ടിക്കാരന്‍ കൊടുത്ത അഞ്ഞൂറുകളുമായി മല്‍ബി ജ്വല്ലറിയില്‍ ചെന്നപ്പോള്‍ മൂന്നെണ്ണം കള്ളനോട്ട്. പരിചയക്കാരുടെ ജ്വല്ലറി ആയതിനാല്‍ പോലീസും കേസും ആയില്ല. ഇല്ലെങ്കില്‍ അമേരിക്കന്‍ ഇന്റലിജന്‍സിനേക്കാളും വലിയ അന്വേഷണം ആയേനെ.
ശരിയാണ്, ഞാന്‍ ഇപ്പോള്‍ കാണുന്നവരോടൊക്കെ പറയാറുണ്ട്. എന്തിനാ വെറുതെ റിസ്ക് എടുക്കുന്നേ. നാട്ടിലെ ബാങ്കില്‍ ഒരു എന്‍.ആര്‍.ഐ അക്കൗണ്ട് തുടങ്ങിക്കൂടേ? അയക്കുന്ന തുകക്കൊക്കെ ഒരു റെക്കോര്‍ഡ് ആകും. ഏത് തരത്തിലുള്ള അന്വേഷണം വന്നാലും പ്രശ്്‌നവുമില്ല. പിന്നെ ഹുണ്ടിക്കാരന്റെ റേറ്റിനേക്കാള്‍ നല്ല റേറ്റ് കിട്ടുകേം ചെയ്യും. ഇതൊക്കെ കേട്ടിട്ട് എന്നെ പോലെ പല മടിയന്‍ മല്‍ബുകളും ഇപ്പോള്‍ അക്കൗണ്ട് തുടങ്ങുന്നുണ്ട്.
വേറേം ഒരു ഗുണമുണ്ട് കേട്ടോ. അതും ഒരു ഗുണം തന്നെയാണ്.
എന്താ അത്?
ഞാന്‍ ഇതാ വെസ്‌റ്റേണ്‍ യൂണിയനില്‍ കാത്തു നില്‍ക്കുവാണ്. നീ ഉടനെ പണം അയക്കൂ, എന്നിട്ട് കോഡ് വിളിച്ചു പറയൂ എന്നു പറയുന്നവരോട് അയ്യോ അതു പറ്റില്ല. ബാങ്ക് അക്കൗണ്ടിലേക്കേ അയക്കാന്‍ പറ്റൂ. രണ്ട് ദിവസം ക്ഷമിക്കൂ എന്നെങ്കിലും പറയാമല്ലോ?
ആഹാ... അതും ഒരു ഐഡിയാ. അത്യാവശ്യമാണെങ്കില്‍ വേറെ വഴി നോക്കിക്കൊള്ളുമല്ലോ?
വേറെ വഴി നോക്കാനൊന്നും സാധ്യതയില്ല. പത്ത് ദിവസം വേണമെങ്കിലും കാത്തുനിന്നോളും. ആട്ടെ, എങ്ങനാ ഇത്രയും സമ്മാനങ്ങള്‍ കിട്ടിയത്?
എ.ടി.എം വഴി പണം അയക്കാന്‍ സൗകര്യമുള്ള ബാങ്കിലാ പോയത്. നമുക്ക് തന്നെ മെഷീനില്‍ പണമിട്ട് കിട്ടേണ്ട ആളെ സെലക്ട് ചെയ്ത് അപ്പോള്‍ തന്നെ പണമയക്കാം. സ്വാതന്ത്ര്യദിനം പ്രമാണിച്ച് ചാര്‍ജ് ഫ്രീ ആയിരുന്നു. പണമയച്ചാല്‍ കാര്‍ഡ് ചുരണ്ടി സമ്മാനവും. രണ്ട് മൂന്ന് തവണ പണം അയച്ച് ചുരണ്ടി സമ്മാനം ലഭിക്കുന്നതു കണ്ടപ്പോ കൂടെ ഉണ്ടായിരുന്ന സിറിയന്‍ കൂട്ടുകാരന്‍ പറഞ്ഞു. എന്തിനാ ആയിരം വീതം അയക്കുന്നത്? 200 വീതം അയച്ചാല്‍ സമ്മാനങ്ങള്‍ക്ക് കൂടുതല്‍ ചാന്‍സ്. അങ്ങനെ 200 വീതം അയച്ചിട്ടാ ഇത്രേം സമ്മാനങ്ങള്‍ കിട്ടിയത്. ഓരോ തവണയും ആ എല്‍.സി.ഡിയായിരിക്കണേ എന്നു തന്നെയായിരുന്നു പ്രാര്‍ഥന.
അപ്പോള്‍ രണ്ട് ലക്ഷം രൂപക്കുള്ള 16,000 റിയാല്‍ അയച്ചപ്പോള്‍ 80 സ്ക്രാച്ച് ആന്റ് വിന്‍ ചാന്‍സ് കിട്ടി അല്ലേ. ഇതു സൂരി പറഞ്ഞുതന്ന വിദ്യയാണോ അതോ മല്‍ബൂന്റെ സ്വന്തം ബുദ്ധിയില്‍ തോന്നിയതോ?
ആയിരം വീതം അയക്കാനാണ് ഞാന്‍ വിചാരിച്ചിരുന്നത്. അത് 200 ആക്കിയതിന്റെ ക്രെഡിറ്റ് സൂരിക്ക് തന്നെ.
Related Posts Plugin for WordPress, Blogger...