12/30/09

ഫാമിലി വിസ




വാര്‍ത്തകള്‍ സുഖദായകവും അസ്വസ്ഥത സൃഷ്ടിക്കുന്നവയുമുണ്ട്.
അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമക്ക് അസ്വസ്ഥത പകര്‍ന്ന വാര്‍ത്ത ഏതായിരിക്കും?
സംശയമില്ല, സ്വന്തം നാട്ടിലേക്കുള്ള വിമാനത്തില്‍ ബോംബ് പൊട്ടിക്കാന്‍ ശ്രമം നടന്നതും അക്രമി അഫ്ഗാനിസ്ഥാനെ കുറിച്ചു പറഞ്ഞതുമായിരിക്കും.
മല്‍ബുവിന് സുഖം പകര്‍ന്ന വാര്‍ത്തയാണ് സൗദി അറേബ്യയില്‍ ഫാമിലി വിസയുടെ കാര്യത്തില്‍ വരാനിരിക്കുന്ന പരിഷ്കാരം.
ഔദ്യോഗിക അറിയിപ്പൊന്നുമില്ലെങ്കിലും വാര്‍ത്ത പരന്ന് പരന്ന് അതു സംഭവിച്ചതു പോലെയായി.
ഫാമിലി വിസക്ക് ഇനി മുതല്‍ ഇഖാമയിലെ തൊഴില്‍ മാനദണ്ഡമാക്കില്ലെന്ന വാര്‍ത്തയാണ് മല്‍ബുവിന് സുഖദായകമായത്.
സുഖദായകം എന്നൊന്നും പറഞ്ഞാല്‍ പോരാ.
ഇതിലപ്പുറം ഇിനിയൊരു വാര്‍ത്ത വരാനില്ലെന്നാണ് മല്‍ബുവിന്റെ കമന്റ്.
ഒക്കെ മടക്കിവെച്ചതായിരുന്നു. ഇനിയൊന്നു കൂടി പൊടി തട്ടണം.
പൊടി പിടിച്ചു കിടന്ന മനസ്സിലും കുളിര്‍മ. വാര്‍ത്ത വരുന്നതു വരെ മനസ്സ് തികച്ചും അസ്വസ്ഥമായിരുന്നു.
പ്രവാസ ജീവിതം അവസാനിപ്പിക്കണമെന്ന ചിന്തക്കാണ് ഇതോടെ അറുതിയായത്. നാട്ടില്‍ പോയി എന്തെങ്കിലുമൊക്കെ ചെയ്ത് കുടുംബത്തോടൊപ്പം കഴിയാമെന്നു പറഞ്ഞുകൊണ്ടേയിരുന്ന മല്‍ബുവിനെ കൂട്ടുകാരും കൂടെ താമസിക്കുന്നവരും ഒരു വിധം പിടിച്ചുനിര്‍ത്തുകയായിരുന്നു.
പഠിപ്പിനനുസരിച്ചുള്ള ജോലി തന്നെയാണ് ലഭിച്ചതെങ്കിലും ഇഖാമയില്‍ രേഖപ്പെടുത്തിയ തൊഴിലാണ് മല്‍ബുവിന് കീറാമുട്ടിയായത്. അതു മാറ്റിയെടുക്കാനും ശ്രമിക്കാതിരുന്നിട്ടില്ല. പക്ഷേ, നടന്നില്ല.
പിന്നെ പരാതി പ്രളയമായി.
ഇതെന്തൊരു നാട് എന്നു ദിവസം നൂറു തവണയെങ്കിലും പറയും -നല്ല ചൂടുള്ള ദിവസം ശ്ശൊ എന്തൊരു ചൂട് എന്നും നല്ല തണുപ്പുള്ള ദിവസം ശ്ശൊ എന്തൊരു തണുപ്പ് എന്നും പറയുന്ന ലാഘവത്തോടെ.
താന്‍ പറഞ്ഞതുകൊണ്ട് തണുപ്പോ ചൂടോ കുറയില്ലെന്നു അറിയത്താവനല്ല മല്‍ബു.
എന്നാലും അസ്വസ്ഥതയിലേക്ക് ഊര്‍ന്നിറങ്ങാന്‍ മല്‍ബുവിന് അതുമതി. സ്വന്തം അസ്വസ്ഥത മറ്റുള്ളവരിലേക്ക് കൂടി പകര്‍ന്നാലേ സമാധാനത്തോടെ ഉറങ്ങാന്‍ പറ്റൂ.
താന്‍ തന്നെ നിര്‍വഹിക്കേണ്ട ജോലിയാണെന്നും ആരോടു പറഞ്ഞിട്ടും ഫലമുണ്ടാകില്ലെന്നും അറിവുള്ള മല്‍ബു തന്നെ പറയും. എന്തൊരു ജോലി ഭാരമാണിത്.
രാവിലെ ഓഫീസിലെത്തിയാല്‍ മല്‍ബു തുടങ്ങും.
നോക്കിഷ്ടാ, എടുത്താല്‍ തീരാത്തതത്രയും പണിയുണ്ട്. ശമ്പളം മാത്രം കൂടുന്നില്ല.
ഇതൊന്നുമില്ലെങ്കില്‍ റോഡിലെ തിരക്കിനെ കുറിച്ചെങ്കിലും പരാതി പറയാതെ മല്‍ബുവിന് സമാധാനമാവില്ല.
അതല്ല മാഷേ, ഫാമിലി വിസ കിട്ട്വോ. ഒന്നും പറയാറായിട്ടില്ല അല്ലേ.
ഓ, സമാധാനമായി. ചോദ്യവും ഉത്തരവും മല്‍ബു തന്നെ പറഞ്ഞു.
കുറച്ചുകൂടി ക്ഷമിച്ചേ പറ്റൂ. അറിയിപ്പ് വല്ലതും വരട്ടെ.
അതല്ല കാര്യം, അടുത്ത മാസം നാട്ടില്‍ പോകാനിരുന്നതാ. ഞാനതങ്ങ് കാന്‍സല്‍ ചെയ്തു. ഫാമിലി വിസ കിട്ടുകയാണെങ്കില്‍ മല്‍ബിയെ ഇങ്ങോട്ടു കൊണ്ടുവന്നാല്‍ മതിയല്ലോ?
വന്നിട്ട് ഒരു വര്‍ഷമേ ആയുള്ളൂവെങ്കിലും സ്വന്തം ടിക്കറ്റില്‍ പോകാന്‍ മാനേജറുടെ കാലു പിടിച്ചിട്ടാ ഒരു മാസത്തെ വെക്കേഷന്‍ നേടിയത്.
ഫാമിലി വിസ കിട്ടിയില്ലെങ്കില്‍ കടിച്ചതുമില്ല, പിടിച്ചതുമില്ല എന്നതു പോലെയാകും.
ആട്ടെ, മല്‍ബിയോടു പറഞ്ഞോ?
ഞാനായിട്ട് പറഞ്ഞില്ല. അവിടെ പത്രത്തിലും ടി.വിയിലും വന്നൂത്രെ.
ഏതായാലും മല്‍ബി നല്ല പ്രതീക്ഷയിലാണ്. അവള്‍ ഒരുക്കം തുടങ്ങി. വെക്കേഷനില്‍ വരുന്നില്ലാന്നു കൂടി പറഞ്ഞപ്പോള്‍ വിശ്വാസം ഇരട്ടിച്ചു. ഇക്കുറി എന്തായാലും നടക്കും.
ഹലോ. ഹലോ..
ഫാമിലി വിസക്ക് അപ്ലിക്കേഷന്‍ കൊടുക്കാറായോ?
അയ്യോ .. ഇതു ഇസ്തിഖ്ദാമല്ല, പത്രം ഓഫീസാണ്.
പത്രം ഓഫീസിലേക്കു തന്നെയാ വിളിച്ചത്. എപ്പൊഴാ കൊടുക്കാന്‍ പറ്റ്വാ.
കുറച്ചൂടി ക്ഷമിക്കേണ്ടി വരും. ഒന്നും വ്യക്തത കൈവന്നിട്ടില്ല.
എന്നാലും ഒരാഴ്ച കൊണ്ട് കിട്ടുമോ. നാട്ടില്‍ പോകാനിരുന്നതാ. ഇനിയിപ്പോ ഫാമിലിയെ ഇങ്ങോട്ടു കൊണ്ടുവരാനാ തീരുമാനം.
നല്ലതു തന്നെ. എന്നാലും ക്ഷമിക്കേണ്ടിവരും.
ക്ഷമ മല്‍ബുവിന് പുത്തരിയല്ലല്ലോ. എയര്‍ ഇന്ത്യ വിമാനത്തില്‍ തന്നെ പോകാന്‍ എത്ര നേരം കാത്തിരിക്കുന്നു.

9/27/09

സെബാസ്റ്റ്യന്‍ പോള്‍- പകയും ധര്‍മവും


പിന്തുണയ്ക്കുകയും സ്ഥാനമാനങ്ങള്‍ നല്‍കുകയും ചെയ്യുന്ന പാര്‍ട്ടിയുടെ വക്കാലത്ത് ഏറ്റെടുക്കുക അനിവാര്യമാണെന്ന് അഭിഭാഷകന്‍കൂടിയായ മുന്‍ എം.പി സെബാസ്റ്റ്യന്‍ പോളിന് അറിയാതിരിക്കില്ലല്ലോ? വക്കാലത്ത് ഏറ്റെടുക്കാന്‍ കഴിയില്ലെങ്കില്‍ കക്ഷിയെ ഒഴിവാക്കാതെ നിര്‍വാഹവുമില്ല. മറ്റാരുടെയും വക്കാലത്ത് ഏറ്റെടുക്കാതിരുന്നാല്‍ പോലും പിന്തുണക്കുന്നവരുടെ വാദങ്ങള്‍ക്ക് എതിര്‍വാദങ്ങള്‍ ഉന്നയിക്കുമ്പോള്‍ അല്‍പം കരുതിയിട്ടുതന്നെ വേണം.
സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഉപജാപക സംഘത്തിന്റെ പിടിയിലാണെന്ന് കണ്ടെത്താനുള്ള ദിവ്യദൃഷ്ടി സെബാസ്റ്റ്യന്‍ പോളിന് കഴിഞ്ഞ ദിവസം, അതായത് വെള്ളിയാഴ്ച ലഭിച്ചതാണെന്ന് കരുതാന്‍ ഒട്ടും ന്യായമില്ല. ഏറ്റവും ചുരുങ്ങിയത് കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എറണാകുളം മണ്ഡലത്തിലെ സ്ഥാനാര്‍ഥിയെ നിര്‍ണയിക്കുന്ന വേളയിലെങ്കിലും അദ്ദേഹത്തിനു ബോധ്യമായ സംഗതിയായിരിക്കണം അത്.
താന്‍ നയിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന് ഭാരമാകുമെന്നു കണ്ടെത്തിയ പിണറായിയുടെ ദീര്‍ഘദൃഷ്ടിയായിരിക്കണം പലവിധ സമ്മര്‍ദമുണ്ടായിട്ടും ഇക്കുറി സെബാസ്റ്റ്യന്‍ പോളിന് വോട്ട് ചോദിക്കാന്‍ ഇടവരുത്താതിരുന്നത്. ഇവിടെ നിറവേറ്റപ്പെട്ടിരിക്കുന്നത് പാര്‍ട്ടി ധര്‍മമാണ്. മാധ്യമ സ്വാതന്ത്ര്യ നിഷേധമല്ല.
പകയും വിദ്വേഷവും മാധ്യമ പ്രവര്‍ത്തകര്‍ക്ക് പാടില്ലെങ്കിലും തങ്ങള്‍ക്ക് ചേരുന്നതാണെന്ന് രാഷ്ട്രീയ പ്രവര്‍ത്തകര്‍ എപ്പോഴും തെളിയിച്ചുകൊണ്ടിരിക്കുന്നതാണ്.
പിണറായിയുടെ പകയാണോ സെബാസ്റ്റ്യന്‍ പോളിന്റെ പകയാണോ ജയിക്കേണ്ടതെന്ന് സി.പി.എമ്മിന്റെ ചരിത്രവും ആ പാര്‍ട്ടി ഇന്നകപ്പെട്ട പ്രതിസന്ധിയും മുന്നില്‍വെച്ച് കണ്ടെത്തേണ്ടതാണ്. വ്യക്തികളെ അവഹേളിക്കരുതെന്ന ധര്‍മത്തെക്കുറിച്ച് പലപ്പോഴും വാചാലനാകാറുള്ള സെബാസ്റ്റ്യന്‍ പോള്‍ കൊണ്ടുനടക്കുന്ന പൂച്ചയുടെ നിറം കണ്ടെത്താനുള്ള ശ്രമമാണ് ദേശാഭിമാനി ലേഖനത്തിലൂടെ നടത്തിയത്. അതാകട്ടെ, ഉണ്ട ചോറിനു നന്ദി കാണിക്കാത്തയാളെന്ന് ഏറ്റവും ചുരുങ്ങിയത് സാധാരണക്കാരായ പാര്‍ട്ടിക്കാരെെയങ്കിലും ധരിപ്പിക്കാന്‍ സെബാസ്റ്റ്യന്‍ പോള്‍ നടത്തിയ ശ്രമത്തിലൂടെ വിളിച്ചു വരുത്തിയതും.
സി.പി.എമ്മിനും സെബാസ്റ്റ്യന്‍ പോളിനും അറിയാമായിരുന്ന വഴിപിരിയല്‍ പൊതുസമൂഹത്തിന് കൂടി ബോധ്യപ്പെടുത്തേണ്ട ഘട്ടമായെന്നു മാത്രം.
മാധ്യമ സിന്‍ഡിക്കേറ്റിനെക്കുറിച്ചുള്ള ആരോപണങ്ങളും വിവാദവും സി.പി.എം നേരത്തെ തന്നെ തുടങ്ങിവെച്ചതാണ്. രണ്ടു വര്‍ഷം മുമ്പ് സെബാസ്റ്റ്യന്‍ പോളിലെ രാഷ്ട്രീയ പ്രവര്‍ത്തകനും മാധ്യമ പ്രവര്‍ത്തകനും തമ്മില്‍ ഏറ്റുമുട്ടിയപ്പോള്‍ അദ്ദേഹത്തെ പിണറായി വിജയന്‍ ശാസിച്ചതായിരുന്നു. പത്രക്കാര്‍ സി.ഐ.എയുടെ പണം പറ്റിയിട്ടില്ലെന്ന് സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞപ്പോഴായിരുന്നു അത്.
ക്രൈസ്തവ സമുദായത്തിലേക്ക് പാലം പണിതതുകൊണ്ടോ എറണാകുളത്ത് അവിശ്വസനീയ ജയം നേടിക്കൊടുത്തതുകൊണ്ടോ പാര്‍ട്ടി നിലപാടുകളെ പരസ്യമായി ചോദ്യം ചെയ്യുന്ന ഒരാളെ പാര്‍ട്ടി വെച്ചു പൊറുപ്പിക്കുമോ? പുരക്കുനേരെ ചായുന്ന മരം വെട്ടാതെ പിന്നെ എന്തു ചെയ്യും?
പാര്‍ട്ടിയുമായുള്ള ബന്ധങ്ങള്‍ ഉപേക്ഷിച്ചുകൊണ്ട് മാധ്യമ സ്വാതന്ത്ര്യത്തിനുവേണ്ടി നിലകൊള്ളാന്‍ ഇനി സമ്പൂര്‍ണ സ്വാതന്ത്ര്യം.

9/20/09

കൂട്ടം തെറ്റിയ കുഞ്ഞ്

അത്വിയ്യയിട്ട മൈലാഞ്ചി കഴുകാനുള്ള അഫ്രയുടെ കാത്തിരിപ്പ്

എല്ലാവര്‍ക്കും പെരുന്നാള്‍ ആശംസകള്‍.
രാവിലെ കുടുംബത്തോടൊപ്പം പെരുന്നാള്‍ നമസ്കാരത്തിനായി ഈദ് ഗാഹില്‍ ചെന്നപ്പോള്‍
കൂട്ടം തെറ്റിയ ഒരു കുഞ്ഞിന്റെ മുഖഭാവങ്ങള്‍ എനിക്ക് കൗതുകമായി.
അണിയായി ഇരുന്ന ആള്‍ക്കൂട്ടത്തിനിടയിലൂടെ അവന്റെ പിതാവ് തേടിയെത്തുമെന്ന് ഉറപ്പായിരുന്നതുകൊണ്ടു തന്നെ അവന്റെ മുഖത്ത് മാറി മാറി പ്രകടമായ ഭാവങ്ങളില്‍ തന്നെയായി എന്റെ ശ്രദ്ധ.
പെരുന്നാള്‍ നമസ്കാരം കഴിഞ്ഞ് ഇമാം പ്രസംഗം തുടങ്ങിയപ്പോഴാണ് കരഞ്ഞു കരഞ്ഞില്ല എന്ന മട്ടിലൂള്ള അവന്റെ മുഖം ശ്രദ്ധയില്‍ പെട്ടത്.
അവനെ ഉയര്‍ത്തിപ്പിടിച്ചാല്‍ ദൂരെ എവിടെ നിന്നെങ്കിലും ബന്ധുക്കള്‍ എത്തുമല്ലോ എന്നു കരുതി കൈ ആഞ്ഞപ്പോഴേക്കും തൊട്ടുമുമ്പത്തെ നിരയിലെ ഒരു ആജാനുബാഹു ആ ദൗത്യം ഏറ്റെടുത്തു.
ഒക്കത്തെടുത്ത ഉടന്‍ ആ സുന്ദരമുഖത്ത് അദ്ദേഹം സമ്മാനിച്ച ചുംബനം അവന്റെ ചകിതമായ മനസ്സിനെ പാതി തണുപ്പിച്ചുവെന്നു തോന്നി. കളഞ്ഞുപോയ കുഞ്ഞിനെ തിരികെ കിട്ടിയെന്ന നിലയിലായിരുന്നു അദ്ദേഹത്തിന്റെ സ്‌നേഹപ്രകടനമെന്നതിനാല്‍ ചുറ്റുമുള്ളവര്‍ക്ക് അത് അയാളുടെ കുട്ടിതെന്ന എന്നു തോന്നിയിരിക്കാം.
റമദാന്‍ വ്രതത്തിലൂടെ നേടിയെടുത്ത അച്ചടക്കവും കരുത്തും തുടര്‍ ജീവിതത്തിലും നിലനിര്‍ത്തണമെന്ന ആഹ്വാനത്തോടെ ഇമാം പ്രസംഗം തുടര്‍ന്നപ്പോഴും എന്റെ കണ്ണുകള്‍ അവന്റെ കുഞ്ഞിക്കണ്ണുകളിലേക്കായിരുന്നു. നിമിഷങ്ങളുടെ വ്യത്യാസത്തില്‍ ഒട്ടേറെ ഭാവങ്ങള്‍ പ്രകടമായെങ്കിലും അവന്‍ കരഞ്ഞില്ല.
അല്‍പ സമയത്തിനകം മറ്റൊരു ദിശയില്‍നിന്ന് വന്ന പിതാവിനെ കണ്ടപ്പോള്‍ കുഞ്ഞുമോന്റെ മുഖത്ത് പ്രകടമായ പുഞ്ചിരി ഇപ്പോഴും എന്റെ മനസ്സില്‍ തങ്ങി നില്‍ക്കുന്നു.
പെരുന്നാള്‍ സന്തോഷങ്ങളൊക്കെ പങ്കിട്ട് മെയില്‍ തുറന്ന് നോക്കിയപ്പോഴാണ് സുഹൃത്ത് അത്വിയ്യ അയച്ച ഫോട്ടോ കണ്ടത്.
പെരുന്നാള്‍ തലേന്ന് മകള്‍ അഫ്രാഹ് ഫാത്തിമക്ക് അത്വിയ്യ മൈലാഞ്ചി ചോപ്പണിയിച്ച ചിത്രമായിരുന്നു അത്. ദല്‍ഹിക്കാരി അത്വിയ്യ പത്രങ്ങളിലെഴുതുന്ന കോളങ്ങള്‍ പോലെ മനോഹരം തന്നെ ഈ മൈലാഞ്ചി സൗന്ദര്യവും.
ചിത്രത്തിലെ അഫ്രയുടെ മുഖത്ത് നോക്കിയപ്പോള്‍
ഈദ് ഗാഹില്‍ കൂട്ടം തെറ്റിയ കുഞ്ഞിന്റെ മുഖം തന്നെ വീണ്ടും മനസ്സിലേക്ക്.
ഇത്തവണ റമദാനില്‍ കുടുംബത്തോടൊപ്പം വിശുദ്ധ ഹറമില്‍ ഉംറ നിര്‍വഹിക്കാന്‍ ചെന്നപ്പോള്‍ ഞങ്ങളെ കണ്ണീരിന്റെ വക്കോളമെത്തിച്ച് അഫ്ര മോളും അല്‍പനേരം അപ്രത്യക്ഷയായിരുന്നു. കൂട്ടം തെറ്റി ജനക്കൂട്ടത്തില്‍ അലിഞ്ഞുചേര്‍ന്ന അഫ്രയെ കണ്ടെത്താനെടുത്ത അരമണിക്കൂര്‍.
ചിന്തിക്കാന്‍ കൂടി വയ്യ.
അഫ്രയും കരഞ്ഞിരുന്നില്ല. കരച്ചിലിന്റെ വക്കോളമെത്തിയതേയുള്ളൂ.
ഒന്നാം ക്ലാസുകാരി അഫ്ര എന്റെ മൊബൈല്‍ നമ്പര്‍ കാണാതെ പഠിച്ചപ്പോള്‍ വലിയ സന്തോഷത്തിലായിരുന്നു. ഹറമില്‍വെച്ച് ഞാന്‍ ഒരിക്കല്‍ കൂടി ചോദിച്ചു. മൊബൈല്‍ നമ്പര്‍ ഓര്‍മയില്ലേ..
എന്നാ പറഞ്ഞേ…
സീറോ ഫൈവ് സീറോ.. അവള്‍ പറഞ്ഞു തുടങ്ങി.
കരഞ്ഞു കലങ്ങിയ അവളുടെ കണ്ണുകളിലേക്ക് നോക്കി ഏതോ ഒരു സഹോദരന്‍ മോളേ വീട്ടിലെ ഫോണ്‍ നമ്പര്‍ അറിയുമോ എന്നു ചോദിക്കുന്ന ദൃശ്യമായിരുന്നു എന്റെ മനസ്സില്‍.
മൂത്ത മകന്‍ അമീനും രണ്ടു തവണ കൂട്ടം തെറ്റി ഞങ്ങള്‍ക്ക് കണ്ണീരു സമ്മാനിച്ചിട്ടുണ്ട്. പക്ഷേ, മണിക്കൂറുകള്‍ക്കകം ആ പരീക്ഷണങ്ങളില്‍നിന്ന് ഞങ്ങള്‍ മോചിതരായി.
മക്കയിലെ ചരിത്രപധാന സ്ഥലങ്ങള്‍ സന്ദര്‍ശിക്കുമ്പോഴായിരുന്നു അത്. ഹിറാ ഗുഹ കയറി തളര്‍ന്ന്, ഛര്‍ദിച്ച് അവശനായ അവനെ ബസില്‍ ഇരുത്തി ഞങ്ങള്‍ ഹറമില്‍ ജുമുഅ നമസ്കാരത്തിനു പോയതായിരുന്നു. ബസ് അവിടെ തന്നെ ഉണ്ടാകുമെന്ന് ഡ്രൈവര്‍ നല്‍കിയ വാക്കുകള്‍ വിശ്വസിച്ച ഞങ്ങള്‍ക്ക് പിന്നെ കരയാനായിരുന്നു വിധി. ബസ് അവിടെനിന്ന് നീക്കിയപ്പോള്‍ ബസില്‍ ഉണ്ടായിരുന്ന മറ്റുള്ളവരോടൊപ്പം ഇറക്കി വിട്ട അമീന്‍ കൂട്ടം തെറ്റി.
മൂന്ന് തവണ ഞാന്‍ ഹറമിലേക്കും തിരിച്ചും നടന്ന് നിരാശനായി മടങ്ങി ബസിനു സമീപമെത്തിയപ്പോഴേക്കും അതാ നില്‍ക്കുന്നു അമീന്‍.
ബസ് നിര്‍ത്തിയിരുന്ന സ്ഥലം ഏകദേശം പറഞ്ഞു കൊടുത്ത് ഒരു മലപ്പുറം സ്വദേശിയുടെ സഹായത്തോടെയാണ് അവന്‍ തിരികെ എത്തിയത്.
മദീന സന്ദര്‍ശനത്തിലായിരുന്നു രണ്ടാമത്തെ കൂട്ടം തെറ്റല്‍. പലതവണച്ചുറ്റിത്തിരഞ്ഞ് തെരഞ്ഞ ഞങ്ങളുടെ കണ്‍മമ്പില്‍ തന്നെ അവന്‍ എത്തിപ്പെട്ടു.
പെരുന്നാള്‍ നമസ്കാരം കഴിഞ്ഞ് അമീന്‍ ഈദ് ഗാഹില്‍.





8/14/09

അസൂയ നല്‍കുന്ന പാഠം

സ്വകാര്യ ദുഃഖങ്ങള്‍ അയവിറക്കുകയായിരുന്നു മല്‍ബു.
ഗള്‍ഫില്‍ വന്നത് വളരെ പ്രതീക്ഷകളോടെ ആയിരുന്നു. വിസ കിട്ടിയതോടെ നാട്ടിലെ ജോലി കളഞ്ഞ് ഉമ്മയുടെ സ്വര്‍ണം പണയം വെച്ച് വാങ്ങിയ പണം കൊണ്ട് ടിക്കറ്റ് സമ്പാദിച്ച് ഗള്‍ഫിലെത്തി.
ജോലി ചെയ്ത് ശമ്പളം കിട്ടിത്തുടങ്ങിയാല്‍ വിസയുടെ പണം കൊടുത്തു തുടങ്ങിയാല്‍ മതിയെന്ന ആശ്വാസമുണ്ടായിരുന്നു. കാരണം അകന്ന ഒരു ബന്ധുവാണ് വിസ തരപ്പെടുത്തി നല്‍കിയത്.
യാത്ര തിരിക്കുന്നതിനുമുമ്പ്, മറ്റുള്ളവരൊക്കെ ചെയ്തതു പോലെ തങ്ങളെ കണ്ട് അനുഗ്രഹം തേടിയിരുന്നു. നല്ലൊരു ജോലി ലഭിക്കാനും കുടുംബത്തെ കരകയറ്റാനും സാധിക്കട്ടെ എന്ന ആശംസകളോടെ തങ്ങള്‍ മന്ത്രിച്ചൂതി നല്‍കിയ 100 രൂപയുടെ നോട്ട് ഭദ്രമായി പഴ്‌സില്‍ സൂക്ഷിച്ചിരുന്നു.
തനിക്ക് മുമ്പേ ഇക്കരെ കടന്ന പല ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും നമ്പറുകള്‍ എഴുതി വളരെ ഭദ്രമായി ഡയറിയില്‍ വെച്ചിട്ടുണ്ടായിരുന്നു.
ഗള്‍ഫില്‍ എത്തിയശേഷം ആദ്യം ശ്രമിച്ചത് അവരില്‍ ഓരോരുത്തരെയും കണ്ടെത്തി നല്ലൊരു ജോലിക്ക് എന്തെങ്കിലും വഴിയുണ്ടോ എന്ന് അന്വേഷിക്കുകയായിരുന്നു. പക്ഷേ, തിരസ്കാരമായിരുന്നു എവിടേയും.
നാട്ടിലെ നല്ലൊരു ജോലി കളഞ്ഞ് ഇങ്ങോട്ട് കെട്ടിയെടുക്കേണ്ടിയിരുന്നോ എന്നായിരുന്നു പലരുടേയും ചോദ്യം. ആരോടും സഹായമൊന്നും ചോദിച്ചിരുന്നില്ല. ജോലി കണ്ടെത്താനുള്ള വഴി മാത്രമാണ് അന്വേഷിച്ചത്. പരിചയമേ നടിക്കാത്തവരുമുണ്ടായിരുന്നു. ഫോണ്‍ നമ്പര്‍ നല്‍കിയെങ്കിലും ഇടക്കിടെ വിളിക്കരുതെന്ന് പറഞ്ഞവരുണ്ടായിരുന്നു. കിട്ടിയ ജോലിക്ക് കയറി പിന്നീട് മാത്രമേ നല്ലതിനു ശ്രമിക്കാവൂ എന്ന് ഉപദേശിച്ചവരുമുണ്ട്.
അവസാനം, ഒട്ടും പരിചയമില്ലാത്ത ഏതോ നാട്ടുകാരനാണ് കൂടെ താമസിപ്പിച്ചതും ജോലി കണ്ടെത്താന്‍ സഹായിച്ചതും.
കിട്ടിയ ജോലിയാകട്ടെ മനഃസമാധാനം നല്‍കിയെങ്കിലും പ്രതീക്ഷകള്‍ക്കും സ്വപ്നങ്ങള്‍ക്കും കരുത്തേകിയില്ല. ബാധ്യതകള്‍ വര്‍ധിച്ചുകൊണ്ടേയിരുന്നു. സ്വന്തമായൊരു പാര്‍പ്പിടമെന്ന സ്വപ്നം പോലും അകന്നകന്നുപോയി.
എത്ര പെട്ടെന്നാണ് ചിലര്‍ ധനികരാകുന്നത്. കണ്ണടച്ച് തുറക്കും മുമ്പ്, ലോട്ടറി അടിച്ചതുപോലെ.
ലോട്ടറി അടിച്ചാല്‍ പണക്കാരനാകാന്‍ കഴിയുമെന്ന ചിന്ത മൂത്ത് മല്‍ബു തായ്‌ലന്റ് ലോട്ടറിക്ക് പിന്നാലെയൊന്നും പോയില്ല. കോടീശ്വരനാകാന്‍ കള്ളക്കടത്ത് നടത്തിയതുമില്ല.
അതല്ല, എന്താ ഈ ആലോചന.
മുറിയില്‍ അടുത്തിടെ താമസം തുടങ്ങിയ ചെറുപ്പക്കാരന്‍ തട്ടി വിളിച്ചപ്പോഴാ സംഭവ ലോകത്തെത്തിയത്.
ങാ സംഭവം പിടികിട്ടി. ഇതിനു തന്നെയാ അസൂയ എന്നു പറയുന്നത്.
മുന്നിലുള്ള പത്രത്തിലേക്ക് വിരല്‍ ചൂണ്ടിക്കൊണ്ട് ചെറുപ്പക്കാരന്‍ പറഞ്ഞു.
അതു തന്നെയായിരുന്നു കഥ.
രാവിലെ പത്രവായന തുടങ്ങിയതും ഈ ഫോട്ടോ കണ്ടതുമാണ് ചിന്തകളെ ഇങ്ങനെ വര്‍ഷങ്ങള്‍ക്കു പിറകിലേക്ക് കൊണ്ടുപോയത്.
തന്നോടൊപ്പം ഒരേ ബെഞ്ചിലിരുന്ന് പഠിച്ചയാള്‍, ഒരേ വര്‍ഷം ഗള്‍ഫിലേക്ക് വിമാനം കയറിയയാള്‍.
ഇപ്പോള്‍ വലിയ ബിസിനസ് സ്ഥാപനങ്ങളുടെ ഉടമ.
പലപ്പോഴും കഥാപുരുഷന്റെ നാട്ടുകാരനാണെന്നും ഒരുമിച്ച് പഠിച്ചിട്ടുണ്ടെന്നും ഒരേ വര്‍ഷമാണ് പ്രവാസം തുടങ്ങിയതെന്നുമൊക്കെ അഭിമാനപൂര്‍വം പറയാറുണ്ട്.
താന്‍ ഒന്നും നേടിയില്ലെങ്കിലും ബിസിനസ് രംഗത്തും രാഷ്ട്രീയ രംഗത്തും സ്ഥാനം നേടിയയാള്‍ തന്റെ നാട്ടുകാരനും സുഹൃത്തും ആണെന്ന് പറഞ്ഞ് അഭിമാനം കൊള്ളുന്നതിലും തെറ്റൊന്നുമില്ല.
ങ്ങനെ വിചാരിച്ചിരുന്നോണ്ട് വലിയ കാര്യമൊന്നുമില്ല മാഷേ.
ചെറുപ്പക്കാരന്‍ മല്‍ബു വിടുന്ന മട്ടില്ല.
ങ്ങളെ കൂടെ പഠിച്ചയാളാണല്ലോ ഇയാള്‍.
ങ്ങളെക്കാളും മുമ്പേ പഠിത്തം നിറുത്തിയയാള്‍.
ങ്ങളോടൊപ്പം വണ്ടി കയറിയ ആള്‍.
അയാള്‍ക്ക് കിട്ടിയ അവസരങ്ങള്‍ ങ്ങള്‍ക്കും ഉണ്ടായിരുന്നില്ലേ ഇവിടെ.
അയാള്‍ ചെയ്തതൊക്കെ ങ്ങള്‍ക്കും ചെയ്തു കൂടായിരുന്നോ?
കാല്‍ നൂറ്റാണ്ട് പിന്നിട്ടശേഷം അയാളും ഞാനും ഒരേ ബെഞ്ചിലിരുന്നാ പഠിച്ചതെന്നും ഒരേ വിമാനത്തിലാ വന്നതെന്നും പറഞ്ഞ്
അസൂയപ്പെടുന്നു.
എന്റെ മുന്നിലിരിക്കുന്ന ങ്ങളും ഫോട്ടോയില്‍ കാണുന്ന അയാളും തന്നെയാണ് എന്നെ പോലുള്ള പുതിയ പ്രവാസികള്‍ക്ക് എന്നും പാഠം.
Related Posts Plugin for WordPress, Blogger...