6/20/09

ഒരു യാത്രയുടെ പുകില്‍


എയര്‍പോര്‍ട്ടില്‍നിന്ന്‌ വീട്ടിലെത്താന്‍ കാറും പടയുംവേണ്ടെന്ന മല്‍ബുവിന്റെ തീരുമാനം ചില്ലറ പുകിലൊന്നുമല്ല ഉണ്ടാക്കിയത്‌. എല്ലാവരും അന്വേഷിച്ചത്‌ കാരണമായിരുന്നു. ഇത്രയും കാലം കൂട്ടുകുടുംബങ്ങള്‍ വിമാനത്താവളത്തിലെത്തി ആര്‍ഭാടത്തോടെ ആനയിക്കാറുള്ള മല്‍ബു ഇപ്പോള്‍ ഇങ്ങനെ തീരുമാനിക്കാന്‍ എന്തു കാരണം.
കല്യാണം കഴിഞ്ഞ ശേഷം ആദ്യമായുള്ള വരവാണെന്നതു ശരി. അതിനുമുമ്പും അഞ്ചാറു തവണ നാട്ടില്‍ വന്നു പോയിട്ടുണ്ടല്ലോ? അന്നൊന്നും പത്രാസിനു ഒരു കുറവുമുണ്ടായിരുന്നില്ല. രണ്ട്‌ ജീപ്പ്‌ ആളുകളും വലിയ പെട്ടികളുമുയുള്ള മല്‍ബുവിന്റെ വരവ്‌ നാടിനു തന്നെ ഉത്സവമായിരുന്നു.
എയര്‍പോര്‍ട്ടില്‍നിന്ന്‌ താന്‍ തനിച്ച്‌ വീട്ടിലെത്തിക്കൊള്ളാമെന്നും സ്വീകരിക്കാന്‍ കാറുമായി ആരും വരേണ്ടതില്ലെന്നുമാണ്‌ മല്‍ബു അറിയിച്ചത്‌.
ആഗോള സാമ്പത്തിക പ്രതിസന്ധി മുതല്‍ കൂടോത്രം വരെ നീണ്ടുനീണ്ടു പോയി അതിന്റെ കാരണത്തെ കുറിച്ചുള്ള അന്വേഷണങ്ങള്‍.
ജോലിക്കെന്തെങ്കിലും വിഷമമുണ്ടായിക്കാണുമെന്ന ഭയമാണ്‌ മുന്‍ പ്രവാസിയായ ഉപ്പ മല്‍ബുവിനെ പിടികൂടിയതെങ്കില്‍
കൂടോത്രം നടന്നുവെന്ന കാര്യത്തില്‍ ഉമ്മ മല്‍ബിക്ക്‌ ഒട്ടും സംശയമില്ല.
ഗള്‍ഫ്‌ നാടുകളില്‍നിന്ന്‌ തിരിച്ചൊഴുക്ക്‌ തുടങ്ങിയെന്നും അവരെ പുനരധിവസിപ്പിക്കുകയെന്നത്‌ വന്‍വെല്ലുവിളിയാകുമെന്നും മന്ത്രിമാര്‍ തട്ടിവിടുന്നത്‌ വലിയ വാര്‍ത്തകളായപ്പോള്‍ ഗ്രാമങ്ങളില്‍ ചങ്കിടിപ്പേറി.
ജോലിക്കെന്തെങ്കിലും പ്രശ്‌നമുണ്ടോ എന്നു ചോദിച്ചപ്പോള്‍ ഒന്നും പേടിക്കാനില്ലെന്നായിരുന്നു മല്‍ബുവിന്റെ മറുപടി.
മന്ത്രിമാര്‍ക്ക്‌ പണിയൊന്നുമില്ലാത്തതിനാല്‍ പലതും തട്ടിവിടുമെന്ന കമന്റും.
ശരിയാണ്‌. പുതിയ സര്‍ക്കാരും മന്ത്രിമാരുമൊക്കെ റെഡിയായതോടെ പ്രവാസികളുടെ വോട്ടും പുനരധിവാസവും പത്രങ്ങളില്‍ നിറഞ്ഞു തുടങ്ങി.
വയലാര്‍ രവി വാ തുറന്നാല്‍ കുടുങ്ങി. ദിവസം മൂന്ന്‌ തവണ വീതം പ്രവാസി വോട്ടും പുനരധിവാസവും.
ആഗോള പ്രതിസന്ധിയുടെ പേരില്‍ കമ്പനികള്‍ നടപ്പാക്കുന്ന കോസ്റ്റ്‌ കട്ടിംഗ്‌ പോലെ മല്‍ബുവും ചെലവു കുറയ്‌ക്കുന്നതാകുമെന്ന്‌ സമാധാനിക്കാനാണ്‌ ഉപ്പ മല്‍ബു ശ്രമിച്ചത്‌.
പക്ഷേ, അതൊന്നും ഉമ്മ മല്‍ബിയുടെ മനസ്സ്‌ തണുപ്പിച്ചില്ല. കൂടോത്രമാണ്‌ അവര്‍ക്ക്‌ മണക്കുന്നത്‌.
ഇത്‌ ഓള്‌ ചെയ്‌ത കൂടോത്രം തന്നെയാ. അല്ലാതെ ഇത്ര നാളും ഞാന്‍ എയര്‍പോര്‍ട്ടില്‍ പോയാ അവനെ കൂട്ടിക്കൊണ്ടു വന്നത്‌. ഇപ്പോള്‍ കല്യാണം കഴിഞ്ഞ ശേഷം ആദ്യ വരവില്‍ തന്നെ ഓള്‌ കൂടോത്രം ചെയ്‌തിരിക്ക്യാ. ഉറപ്പാ.
എങ്ങനെ ഉറപ്പല്ലാതിരിക്കും.
നാട്ടിലെ പുകിലൊക്കെ അറിഞ്ഞ കൂട്ടുകാരിലൊരാള്‍ മല്‍ബുവിനെ തേടി എത്തി.
അല്ലിഷ്‌ടാ, നിനക്കാരോ കൂടോത്രം ചെയുതൂന്നൊക്കയാണല്ലോ നാട്ടില്‍നിന്നുള്ള വാര്‍ത്ത. ലുംഗി ന്യൂസൊന്നും അല്ല. ശരിക്കും അറിഞ്ഞതു തന്നെയാ, എന്താ കാര്യം.
അടുത്തയാഴ്‌ച നാട്ടില്‍ പോകുന്നുണ്ട്‌. എയര്‍പോര്‍ട്ടിലേക്ക്‌ കാറുമായി ആരും വരേണ്ട, ഞാന്‍ വീട്ടിലെത്തിക്കോളാം എന്ന്‌ അറിയിച്ചതാണ്‌ ഈ പുകിലിനു കാരണം.
ഭാര്യ കൂടോത്രം ചെയ്‌തതാണെന്ന്‌ അവര്‌ കണ്ടെത്തിയിരിക്കുന്ന കാരണം. സ്വന്തം വീട്ടിലേക്ക്‌ പോകാതെ ഭാര്യ വീട്ടിലേക്ക്‌ തന്നെ എത്താന്‍ എന്റെ ഭാര്യ ചെയ്‌ത കൂടോത്രം.
നീ എന്തിനാ അറിയിക്കാന്‍ പോയത്‌. നേരെയങ്ങ്‌ പോയാല്‍ പോരായിരുന്നു. പിന്നെ കൂടോത്രക്കാര്‌ കമലാ സുറയ്യയെ പോലും വെറുതെ വിട്ടിട്ടില്ലാന്നാ കേള്‍വി.
നല്ല ഉറക്കം കിട്ടാന്‍ തലയിണക്കടിയില്‍ വെക്കുന്നതിന്‌ ഇസ്‌മെഴുതിയ കടലാസുമായി പോയ പുരോഹിതന്മാര്‍ കമലാ സുറയ്യയെ ഞെട്ടിച്ച സംഭവം അവരെ കുറിച്ചുള്ള അനുസ്‌മരണ കുറിപ്പിലുണ്ട്‌.
പ്രവാസികളെ കുറിച്ചാകുമ്പോള്‍ എളുപ്പം ചെലവാകും ഈ കൂടോത്രങ്ങളും ഇസ്‌മിന്റെ പണിയുമൊക്കെ.
പിന്നെ, ഏതായാലും നിന്റെ കല്യാണം കഴിഞ്ഞുള്ള ആദ്യത്തെ പോക്കല്ലെ, കാര്‍ വരുന്നത്‌ തന്നെയായിരുന്നു നല്ലത്‌. അതിനായിട്ടെന്തിനാ ഒരു പിശുക്ക്‌.
പിശുക്കൊന്നും അല്ല മാഷേ കാര്യം. ഞാനൊരു സര്‍വേ നടത്തിയതിന്റെ ഫലമായിട്ടാ ഈ തീരുമാനം.
എന്തു സര്‍വേ, ബുദ്ധിജീവി ചമയാതെ കാര്യം പറ.
അതേയ്‌, കണ്ണൂര്‍, കാസര്‍കോട്‌, വയനാട്‌ ജില്ലകളില്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കുടുംബ സമേതമുള്ള അപകട മരണങ്ങളാണ്‌ പഠന വിധേയമാക്കിയത്‌. മിക്ക അപകടങ്ങളും എയര്‍പോര്‍ട്ടിലേക്കോ പ്രിയപ്പെട്ടവരെ സ്വീകരിച്ച്‌ വീട്ടിലേക്കോ ഉള്ള യാത്രകളിലായിരുന്നു.
പുലര്‍ച്ചെ തന്നെ എയര്‍പോര്‍ട്ടിലേക്ക്‌ ഉറക്കമൊഴിച്ചുള്ള യാത്ര പലപ്പോഴും ദുരന്തത്തില്‍ അവസാനിച്ചിട്ടുണ്ട്‌.

6/14/09

ആളും വേണ്ട, കാറും വേണ്ട

മല്‍ബുഗൃഹം മരിച്ച വീടു പോലെയായി.
ഇടിത്തീ പോലെ ആയിരുന്നു ആ ഫോണ്‍ കോള്‍.
കൂട്ടാന്‍ ആളും വേണ്ട, കാറും വേണ്ട എന്നു മല്‍ബു പറഞ്ഞപ്പോള്‍ ഉമ്മക്കു മാത്രമല്ല, പ്രവാസത്തിന്റെ നോവും ദുരന്തവും അനുഭവിച്ചു തീര്‍ത്ത ഉപ്പ മൊയ്‌തീന്‍ കുഞ്ഞിക്കും അതു സഹിക്കാനായില്ല.
എന്താ ഓന്‌ പറ്റീത്‌. കോലായിലിരുന്നു മുറുക്കാന്‍ നീട്ടി തുപ്പിക്കൊണ്ട്‌ ഇരുവരും പരസ്‌പരം ചോദിച്ചു.
കല്യാണം കഴിഞ്ഞ ശേഷം മല്‍ബൂന്റെ ആദ്യത്തെ വരവാ ഇത്‌. ഇതുവരെയുള്ള എല്ലാ പോക്കുവരവുകളിലും ഉപ്പയും ഉമ്മയും മാത്രമല്ല, കുടുംബക്കാരുടെ മുഴുവന്‍ സാന്നിധ്യമുണ്ടായിരുന്നു.
അവനെ യാത്രയാക്കാനും സ്വീകരിക്കാനും രണ്ട്‌ ജിപ്പ്‌ ആളുകളാ പോകാറുള്ളത്‌.
അതിരാവിലേയും സന്ധ്യക്കും കരിപ്പൂര്‍ വിമാനത്താവളത്തില്‍ രൂപപ്പെടാറുള്ള മഹാ സമ്മേളനത്തിലെ കണ്ണികള്‍. മോന്‍ വരുന്നൂന്ന്‌ അറിഞ്ഞാല്‍ തലേ രാത്രി ആരും ഉറങ്ങാറില്ല. കാഞ്ഞങ്ങാട്ടുനിന്ന്‌ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തി മോന്‍ ഇറങ്ങിവരുന്നത്‌ നോക്കിക്കാണുന്നതിന്‌ ഒത്ത സ്ഥലത്തുനില്‍ക്കാന്‍ പുലര്‍ച്ചെ രണ്ട്‌ മണിക്കെങ്കിലും പുറപ്പെടണം.
പിന്നെ എയര്‍പോര്‍ട്ട്‌ യാതക്കായി വൈവകിട്ട്‌ തന്നെ എത്തുന്ന കുഞ്ഞുകുട്ടിമക്കള്‍ക്ക്‌ ഭക്ഷണം ഉണ്ടാക്കണം. അര്‍ധ കല്യാണ വീടുപോലെയാകുന്ന തറവാട്ടില്‍ പിന്നെ എങ്ങനെ ഉറങ്ങും.
അങ്ങനെ മല്‍ബൂന്റെ വരവും പോക്കും ഒരു ആഘോഷമായി കൊണ്ടാടിയിരുന്ന വീട്ടിലാണ്‌ ഇപ്പോള്‍ അതിനൊക്കെ അറുതിയാവുന്നത്‌.
മരിച്ച വീടു പോലെ ആയില്ലെങ്കിലേ അത്ഭുതമുള്ളൂ.
അവന്റെ ജോലിക്ക്‌ വല്ലതും സംഭവിച്ചു കാണുമോ? എയര്‍പോര്‍ട്ടില്‍നിന്ന്‌ ബസിലും ട്രെയിനിലും കയറി വീടണയാനുള്ള തീരുമാനം പിശുക്ക്‌ കൊണ്ടാവാനേ തരമില്ല. കാരണം അവന്‍ ആനപ്പുറത്ത്‌ കയറി ഭാര്യവീട്ടിലേക്ക്‌ പോയ മൊയ്‌തീന്‍ കുഞ്ഞിയുടെ മോനാ. ഉപ്പയുടെ ആത്മഗതം ഇത്തിരി ഒച്ചത്തിലായിപ്പോയി.
എന്നാ പിന്നെ ഇത്‌ ഓളെ പണി തന്ന്യാ. ആ മൂസീബത്ത്‌ വന്നു ചേര്‍ന്നതില്‍ പിന്നെ ന്റെ മോന്‍ ഒരു പാട്‌ മാറിപ്പോയി.
കൊടുത്തയക്കുന്ന സാധനങ്ങളും കുറഞ്ഞു, ഫോണ്‍ വിളിയും കറഞ്ഞു. മയോണൈസും ഓട്‌സും കിട്ടീട്ട്‌ നാളെത്രയായി.
മല്‍ബൂമ്മയുടെ മനസ്സിലേക്ക്‌ മല്‍ബൂന്റെ ഓള്‌ മുസീബത്തായി അലിഞ്ഞു ചേര്‍ന്നു.
അല്ല ശൈഖേ, ഓന്‌ ഇക്കുറി ഓളെ വീട്ടിലേക്ക്‌ നേരിട്ട്‌ വരാനായിരിക്കും പരിപാടി അല്ലേ.
മല്‍ബൂമ്മ മൊയ്‌തീന്‍ കുഞ്ഞിയോട്‌ ചോദിച്ചു.
മരുഭൂമിയില്‍ പണിയെടുക്കുമ്പോള്‍ ആളുകള്‍ വിളിച്ചിരുന്ന പേരാണ്‌ ശൈഖ്‌. അതു തന്നെ പിന്നെ വീട്ടിലെ വിളിപ്പേരുമായി.
ഒരറബിയോട്‌ ആദ്യമായി പേരു പറഞ്ഞപ്പോള്‍ കേട്ട മറുപടിയായിരുന്നു അത്‌. യാ ശൈഖ്‌�
ങ്ങളെന്താ ഒന്നും പറയാത്തത്‌. ഫോണ്‍ ചെയ്‌തപ്പോള്‍ ഓനോട്‌ നേരിട്ട്‌ ചോദിച്ചൂടായിരുന്നു. നീ വീട്ടിലേക്കാണോ വരുന്നതെന്ന്‌.
മല്‍ബൂന്‌ രണ്ട്‌ വീടുണ്ട്‌. ഒന്ന്‌ സ്വന്തം വീട്‌, അതു പുര, രണ്ടാമത്തേത്‌ ഭാര്യ വീട്‌. അത്‌ വീട്‌.
ഉത്തര കേരളത്തിലെ സായാഹ്നങ്ങള്‍ ഗള്‍ഫ്‌ അത്തറുകളുടെ സുഗന്ധത്തിലലിയാറുള്ളത്‌ പുരകളില്‍നിന്ന്‌ പുതിയപ്പിളമാര്‍ വീടുകളിലേക്ക്‌ ഇറങ്ങുമ്പോഴാണ്‌. ബസും കാറും ഓട്ടോകളുമൊക്കെ ഈ സുഗന്ധം ഏറ്റുവാങ്ങും.
അങ്ങനെ എത്രയെത്ര പുതിയാപ്പിള ബസുകളും ഓട്ടോകളും സായാഹ്നങ്ങളില്‍ ശ്ലീലമല്ലാത്ത മാപ്പിളപ്പാട്ടകളും കേള്‍പ്പിച്ചുകൊണ്ട്‌ തലങ്ങും വിലങ്ങും പോകുന്നു.
അതെങ്ങനാ കദീസു ഓനോട്‌ ചോദിക്കാ. ജോലി നഷ്‌ടപ്പെട്ടിട്ടാണോ പിടിത്തം കൊടുത്തിട്ടാണോ എങ്ങനാ വരുന്നതെന്ന്‌ അറിയാതെ ഓനോട്‌ എങ്ങനാ ചോദിക്കുക.-ശൈഖ്‌ പറഞ്ഞു.
അങ്ങനെയൊന്നും സംഭവിച്ചിട്ടില്ല. ഇതെന്തോ കാര്യമായ സാധനങ്ങള്‍ ഓള്‍ക്ക്‌ കൊണ്ടുവരാന്‍ തന്നെയാ. ഇവിടെ കൊണ്ടുവരണ്ടാന്ന്‌ ഓള്‍ ഉപദേശിച്ചിട്ടുണ്ടാകും. ആ മുസീബത്ത്‌.
എ.സി കൊടുത്തയച്ച്‌ നമ്മളാരെങ്കിലും അറിഞ്ഞിരുന്നാ. നമ്മക്കൊന്നും വേണ്ടെ. ഓനും ഓളും സുഖിക്കട്ട.
മല്‍ബൂമ്മയുടെ സങ്കടം മെല്ലെ മെല്ലെ മെല്ലെ രോഷത്തിനു വഴിമാറി.
നീ ഏതായാലും ഓന്‍ വരുന്നത്‌ ആരോടും പറയണ്ട. കൂട്ടാന്‍ കാറുമായി ആളുകള്‍ പോകേണ്ട എന്നു പറയുന്നത്‌ വലിയ നാണക്കേടാ. ആളുകള്‍ നമ്മളെ അളന്നു കളയും.- ശൈഖ്‌ മല്‍ബൂമ്മയെ ഉപദേശിച്ചു.
ങാ ഞാനാരോടും പറയാന്‍ പോകുന്നില്ല. ന്നാലും അതൊന്ന്‌ അറിയണമല്ലോ?
അതൊക്കെ അറിയാന്നെ. അവനിങ്ങോട്ട്‌ വരട്ടെ.

6/13/09

അഭയം നല്‍കിയതിന്‌ ജയില്‍


മല്‍ബുവിനെ പോലീസ്‌ കൊണ്ടു പോയി.
കേട്ടവര്‍ കേട്ടവര്‍ മൂക്കത്ത്‌ വിരല്‍ വെച്ചു. ആര്‍ക്കും വിശ്വസിക്കാനായില്ല. ഇതു സത്യം തന്നെയോ?
ആളുകള്‍ മൊബൈലുകളില്‍ പരക്കെ അന്വേഷണം തുടങ്ങി. സംഭവം സത്യം തന്നെ.
പേടിക്കാനില്ലെന്നും കഫീല്‍ പോയി ഇറക്കിക്കൊള്ളുമെന്നും ചിലര്‍. അത്രയും നല്ല കഫീലാണ്‌..
ഈയിടെ സൂപ്പര്‍ മാര്‍ക്കറ്റില്‍ വെച്ച്‌ മല്‍ബു പിടിയിലായപ്പോള്‍ അദ്ദേഹം ഗുഡ്‌ സര്‍ട്ടിഫിക്കറ്റ്‌ നല്‍കിയതു കൊണ്ടു മാത്രമാണ്‌ രക്ഷപ്പെട്ടത്‌. അല്ലെങ്കില്‍ അകത്താകുമായിരുന്ന കേസായിരുന്നു.
എന്നാല്‍ ഇക്കുറി അങ്ങനെയൊന്നും രക്ഷപ്പെടില്ലെന്ന്‌ സംഭവം മുഴുവന്‍ അറിയുന്ന ചിലര്‍.
മല്‍ബു ഒരു പ്രതിഭാസം തന്നെയായിരുന്നു. ഹൗസ്‌ ഡ്രൈവറായിരുന്നിട്ടും ഉശിരന്‍ വളര്‍ച്ച.
മറ്റു ഹൗസ്‌ ഡ്രൈവര്‍മാരൊക്കെ മൂക്കത്ത്‌ വിരല്‍ വെച്ചിട്ടുണ്ട്‌, മല്‍ബു ഇടക്കിടെ ബാങ്കിലേക്കൊടുമ്പോള്‍.
എല്ലാ മാസവും ഒന്നോ രണ്ടോ തവണ നാട്ടിലേക്ക്‌ ബാങ്കിലേക്കായും ഉണ്ടിയായും പണം അയക്കും.
ഇതെങ്ങനെ സ എന്നു ചോദിക്കുമ്പോള്‍
തലേവരയെന്നും ജാതക ഗുണമെന്നുമൊക്കെ പറയുന്നവരുണ്ട്‌.
കഫീല്‍ നന്നായാല്‍ ഇതുപോലിരിക്കുമെന്നാണ്‌ ചില നേരേ വാ നേരോ പോ മല്‍ബുകള്‍ പറയുക. ചെന്നു പറ്റുന്നിടം നന്നായാല്‍ പിന്നെ ഒന്നും നോക്കേണ്ട. നല്ല കഫീലുമാരുടെ ഡ്രൈവര്‍മാരായി വന്ന്‌ പിന്നെ പുഷ്‌പിച്ച്‌, പുഷ്‌പിച്ച്‌ ധനാഢ്യന്മാരായ എത്രയെങ്കിലും മല്‍ബുകളുണ്ട്‌. സ്വന്തം ജോലിക്കാരെ പൊന്നു പോലെ നോക്കുന്ന കഫിലുമാര്‍.
കഫീലുമാരെ മാത്രമല്ല, മണിയടിച്ച്‌, മണിയടിച്ച്‌ ബോസുമാരില്‍നിന്ന്‌ അവിഹിത ആനുകൂല്യം പറ്റുന്ന മല്‍ബുകള്‍ അനവധി. സ്വന്തം കാര്യങ്ങള്‍ നേടുന്നതിനു പുറമെ, മറ്റുള്ളവര്‍ക്ക്‌ എന്തെങ്കിലും കിട്ടുന്നത്‌ ഇല്ലാതാക്കാനും ഇക്കൂട്ടര്‍ക്കറിയാം. നാട്ടുകാര്‍ക്ക്‌ വിതരണം ചെയ്യാന്‍ കമ്പനികള്‍ ഏല്‍പിക്കുന്ന കോംപ്ലിമെന്റ്‌സുകള്‍ മുതല്‍ സഹജീവനക്കാര്‍ക്ക്‌ നല്‍കാന്‍ ബോസുമാര്‍ നല്‍കുന്ന രണ്ടു റിയാല്‍ സാധനങ്ങള്‍ വരെ നാട്ടിലേക്കുള്ള പെട്ടിയുടെ ഭാരം കൂട്ടാന്‍ മാറ്റി വെക്കുന്നവരാണ്‌ അത്തരം മല്‍ബു മേലാളന്മാര്‍.
പിന്നെ, പറഞ്ഞാല്‍ മതി.
കഫീല്‍ നന്നായിട്ടൊന്നുമല്ല ഈ മല്‍ബു നന്നായത്‌. ശരിക്കും അനര്‍ഹമായതു തന്നെയാ നാട്ടിലേക്‌ അയച്ചു കൊണ്ടിരുന്നത്‌.
ജയിലിലായ മല്‍ബുവിനെ ശരിക്കും അറിയുന്ന നാണി വിടുന്നില്ല.
സൂപ്പര്‍ മാര്‍ക്കറ്റിലെ കാഷ്യറുമായി ഒത്തു കളിച്ച്‌ എത്ര പണമാ നാട്ടിലേക്കയച്ചത്‌. അവസാനം പിടിയിലായപ്പോള്‍ രക്ഷിച്ചത്‌ കഫീലാണെന്നതു നേരു തന്നെ.
അതെങ്ങനാ ഹൗസ്‌ ഡ്രൈവറായ ഇയാള്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍നിന്ന്‌ അടിച്ചു മാറ്റുന്നേ..
ഗംശയം ന്യായമാണ്‌.
ഹൗസ്‌ ഡ്രൈവറായ മല്‍ബുവിന്‌ സൂപ്പര്‍ മാര്‍ക്കറ്റില്‍ പോക്കായിരുന്നു ഏറ്റവും ഇഷ്‌ടമുള്ള കാര്യം. ദിവസം പലതവണ സൂപ്പര്‍ മാര്‍ക്കറ്റ്‌ സന്ദര്‍ശിക്കും.
അവിടെ ക്യാഷറുമായുള്ള അഡ്‌ജസ്റ്റ്‌മെന്റ്‌ പ്രകാരം സാധനങ്ങള്‍ പുറത്തേക്ക്‌ കടത്തി വില്‍പന നടത്തിയാണ്‌ മല്‍ബു പണക്കാരനായത്‌.
~ഒടുവില്‍ സെക്യൂരിറ്റിക്കാരനാണ്‌ സൂപ്പര്‍മാര്‍ക്കറ്റിന്റെ രക്ഷക്കെത്തിയത്‌. മല്‍ബു വാങ്ങിയ സാധനങ്ങള്‍ പരിശോധിച്ചപ്പോള്‍ പകുതിയലധികവും ബില്ലില്ലാത്തത്‌.
ക്യാഷ്യര്‍ക്ക്‌ തെറ്റിയതാകുമെന്നും തന്റെ ഡ്രൈവര്‍ക്ക്‌ പങ്കില്ലെന്നും കഫീല്‍ ആണയിട്ടതുകൊണ്ടാണ്‌ അന്ന്‌ മല്‍ബു ഊരിപ്പോന്നത്‌.
നാണി പലപ്പോഴും പറഞ്ഞതാ..
എന്തിനാ മല്‍ബൂ ഇങ്ങനെ സമ്പാദിക്കുന്നത്‌. ഇതൊന്നും ബാക്കിയാകൂല്ല.
അതൊക്കെ വെറുതെ തോന്നുന്നതാണെന്നായിരുന്നു മല്‍ബൂന്റെ കമന്റ്‌.
പണം സൂക്ഷിക്കാനറിഞ്ഞാല്‍ ബാക്കിയാകും. ഇല്ലെങ്കില്‍ ഒന്നും കാണില്ല-പലപ്പോഴും മല്‍ബു സൈദ്ധാന്തികനാകും.
അഭയം നല്‍കിയതിനാണ്‌ ഇപ്പോള്‍ മല്‍ബു പിടിയിലായത്‌.
മറ്റുള്ളവരെ സഹായിക്കുന്നതും അഭയം നല്‍കുന്നതുമൊക്കെ മല്‍ബുവിന്‌ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നതാണല്ലോ?
അഭയം നല്‍കുന്നതിനെതന്തിനാ പോലീസ്‌ കൊണ്ടു പോകുന്നത്‌?
അതേ, കഫില്‍ താമസിക്കാന്‍ നല്‍കിയ ചെറിയ മുറിയില്‍ നമ്മുടെ മല്‍ബു അഭയം നല്‍കിയത്‌ ആറ്‌ സ്‌ത്രീകള്‍ക്കായിരുന്നു.


6/3/09

അയാള്‍ എന്തിനാണ്‌ ചിരിച്ചത്‌?

മല്‍ബു കുറേ നേരം തലപുകഞ്ഞ്‌ ആലോചിച്ചു. ഇങ്ങനെ ആലോചിച്ചാല്‍ ഉള്ള മുടിയും പോകുമെന്നും ഗള്‍ഫ്‌ ഗേറ്റില്‍ പോകേണ്ടിവരുമെന്നും പറഞ്ഞുകൊണ്ടാണ്‌ മായിന്‍ കയറിവന്നത്‌. അല്ലെങ്കിലും മായിന്‌ ഇപ്പോള്‍ എല്ലാവരേയും ഗള്‍ഫ്‌ ഗേറ്റില്‍ അയക്കാനാ പൂതി. മുടിവെച്ച്‌ നാട്ടില്‍ പോയി നാട്ടുകാരേയും വീട്ടുകാരേയും ഞെട്ടിച്ച്‌ തിരികെ എത്തിയ ശേഷം കഷണ്ടിക്കാര്‍ക്കിടയില്‍ ബോധവല്‍ക്കരണത്തിന്‌ ഇറങ്ങിയിരിക്കയാ അവന്‍.
ഹോര്‍മോണ്‍ ഗുളിക കഴിച്ച്‌ തടി കൂട്ടിയും കഷണ്ടിത്തലയില്‍ മുടിവെച്ചും കരിപ്പൂര്‍ വിമാനത്താവളത്തിലിറങ്ങിയ മായിന്‍ പുറത്ത്‌ കാത്തുനിന്നിരുന്ന മല്‍ബിയെയും മക്കളെയും കുടുംബക്കാരെയുമൊക്കെ ഏറെ നേരം വട്ടം കറക്കിയിരുന്നുവത്രെ.
പ്രകടനം നയിക്കാനുള്ള ആള്‍ക്കൂട്ടമായി എയര്‍പോര്‍ട്ടില്‍ എത്തിയ കുടുംബക്കാര്‍ക്ക്‌ മായിനെ തിരിച്ചറിയാന്‍ പതിനഞ്ച്‌ മിനിറ്റ്‌ വേണ്ടി വന്നൂത്രെ. മല്‍ബി പോലും വാ പൊളിച്ചു നിന്നുപോയി.
മല്‍ബിയെ കെട്ടുമ്പോള്‍ മെലിഞ്ഞൊട്ടിയ മായിന്‍ രണ്ടുവര്‍ഷം കഴിഞ്ഞുള്ള ആദ്യത്തെ പോക്കില്‍ ശരിക്കുമൊരു കിടിലനായിരുന്നു എന്നര്‍ഥം.
മല്‍ബുവിന്റെ ചിന്ത അതൊന്നുമായിരുന്നില്ല.
എന്തു പറ്റിയെടാ?
മായിന്‍ വിടുന്നില്ല.
രൂപയുടെ വില കൂടിയതിനാലാണോ?
കോണ്‍ഗ്രസും ലീഗും ജയിക്കേം വേണം, രൂപയുടെ വില കൂടാനും പാടില്ല. രണ്ടും കൂടി എങ്ങനെയാ നടക്കാ. പച്ച ലഡുവും തിന്ന്‌ പച്ചപ്പായസവും കുടിക്കുമ്പോള്‍ പിന്നെ എന്താ കരുതീത്‌.
അതൊന്നും അല്ല മാഷേ കാര്യം.
ജാട കള, കുളമാക്കാന്‍ പറ്റുന്നതാണേല്‍ ഞാനും സഹായിക്കാം. എന്തായാലും പറ.
മല്‍ബു മൊബൈല്‍ എടുത്തു കാണിച്ചു.
ദേ പത്ത്‌ മിസ്‌ഡ്‌ കോളാ. രാവിലെ മുതല്‍ തുടങ്ങിയതാ.
പിന്നെ കെട്ടിയോള്‍ക്ക്‌ സമയത്ത്‌ പണം അയച്ചു കൊടുത്തില്ലെങ്കില്‍ പത്തല്ല, നൂറ്‌ മിസ്‌ഡ്‌ കോളും വരും. രൂപയുടെ വില കുറയാന്‍ കാത്തിരുന്നാലേ, അവര്‌ പട്ടിണി കിടന്നു ചാകും.
അതൊന്നും അല്ല മായിനേ കാര്യം.
നീ ഇതെന്താ ഇടതുമുന്നണിക്കാര്‌ തെരഞ്ഞെടുപ്പ്‌ തോല്‍വിയുടെ കാരണം പറയുന്നതുപോലെ വളച്ചു കെട്ടിപ്പറയുന്നേ. ഒന്നു പറഞ്ഞു തുലക്കെടോ.
ഞാനൊരു ജയില്‍ സഹായിയുടെ കാര്യം പറഞ്ഞിരുന്നില്ലേ, ചിരിച്ചു കൊണ്ടുവന്ന മല്‍ബു. അവന്റേതാ മിസ്‌ഡ്‌ കോള്‍.
എന്താ കാര്യം?
കഴിഞ്ഞ മാസം പിടിയിലായ മല്‍ബൂനെ പെട്ടെന്ന്‌ നാട്ടിലേക്ക്‌ കയറ്റിവിടാന്‍ വഴി അന്വേഷിച്ചിരുന്നല്ലോ. അതിനിടെയാണ്‌ ചിരിച്ചു കൊണ്ടുവന്ന പഹയനെ പരിചയപ്പെട്ടത്‌.
ആയിരം റിയാലാ ചോദിച്ചിരുന്നത്‌. അന്നുതന്നെ 500 കൊടുത്തിരുന്നു.
ഒരാഴ്‌ചക്കകം സെല്ല്‌ മാറ്റി നാട്ടിലയക്കാന്‍ ഏര്‍പ്പാടാക്കാമെന്നായിരുന്നു ഓഫര്‍. ദിവസങ്ങളങ്ങനെ കടന്നുപോയിട്ടും ഒന്നും സംഭവിച്ചിരുന്നില്ല.
പലതവണ ചോദിച്ചെങ്കിലും ഉടന്‍ ശരിയാകുമെന്നായിരുന്നു മറുപടി. ഓനെക്കൊണ്ടൊന്നും നടക്കൂലാന്ന്‌ പിന്നീടാ മനസ്സിലായത്‌.
പോയ 500 പോട്ടേന്ന്‌ കരുതി അവനെ ഒഴിവാക്കീതാ.
പോലീസിന്റേയും ജവാസാത്തിന്റേയും പിടിയിലാകുന്നവരെ എളുപ്പം നാട്ടിലെത്തിക്കാമെന്നു പറഞ്ഞ്‌ പണം പിടുങ്ങാന്‍ കുറേ മല്‍ബുകള്‍ രംഗത്തിറങ്ങിയിട്ടുണ്ടെന്ന കാര്യം പിന്നീടാണ്‌ അറിഞ്ഞത്‌.
പിടിയിലാകുന്നവര്‍ സമയമാകുമ്പോള്‍ നാട്ടിലെത്തുമെന്ന്‌ കരുതി സമാധാനിക്കുക മാത്രമേ നിര്‍വാഹമുള്ളൂ.
വിമാന ടിക്കറ്റുമായി ചെന്നാല്‍ നാളെ തന്നെ നാട്ടിലെത്തിക്കാമെന്ന്‌ ചിന്തിക്കുന്ന മല്‍ബുകളുമുണ്ട്‌. പൊട്ടത്തരം അഥവാ മല്‍ബുത്തരം എന്നേ പറയേണ്ടൂ.
അവന്‌ അവസാനം രണ്ടു ദിവസം അവധി നല്‍കീതാ.
രണ്ടു ദിവസത്തിനകം നാട്ടിലെത്തിയാല്‍ ബാക്കി 500 തരാന്ന്‌ പറഞ്ഞതാ. ഇപ്പോള്‍ ഒരു മാസം കഴിഞ്ഞ്‌ മല്‍ബു നാട്ടിലെത്തിയപ്പോഴാ അവന്റെ ഒരു വിളി.
ബാക്കി 500 ഉടന്‍ എത്തിക്കണമെന്ന്‌. അവന്‍ സെല്ല്‌ മാറാന്‍ സഹായിച്ചതു കൊണ്ടാണത്രെ ഇപ്പോഴെങ്കിലും നാട്ടിലെത്താന്‍ കഴിഞ്ഞത്‌.
രാവിലെ തുടങ്ങീതാ വിളി. ഇനിയിപ്പോ സിം മാറ്റേണ്ടി വരുമെന്നാ തോന്നുന്നത്‌.
അവന്‌ പോയി രണ്ട്‌ പൊട്ടിച്ചു കൊടുക്കാ വേണ്ടത്‌ -മായന്‍ അഭിപ്രായം പാസാക്കി.
ശരിയാ. വിസക്കച്ചവടം കുറഞ്ഞപ്പോള്‍ ജയിലും പോലീസ്‌ സ്‌റ്റേഷനും ചുറ്റിപ്പറ്റി തൊഴിലവസരം കണ്ടെത്തിയിരിക്കയാ ചില മല്‍ബുകള്‍.
ജയിലിലാകുന്ന അനധികൃത താമസക്കാര്‍ സമയമാകുമ്പോള്‍ പോകുമെന്ന്‌ അറിയുന്നവരാണ്‌ അവര്‍. അതുകൊണ്ടുതന്നെ സഹായ വാഗ്‌ദാനവുമായി എത്തി തുക പറഞ്ഞുറപ്പിക്കുന്നു അവര്‍. പിടിയിലായ ആള്‍ നാട്ടിലെത്തുന്നതുവരെ അവധി കേള്‍ക്കാം. നാട്ടിലെത്തിക്കഴിഞ്ഞാല്‍ അവര്‍ എത്തുകയായി. പറഞ്ഞുറപ്പിച്ച തുക സ്വീകരിക്കാന്‍ അവകാശവാദവുമായി.
കസ്റ്റഡിയിലായവര്‍ക്കു മുന്നില്‍ അയാള്‍ ചിരിക്കുന്നത്‌ വെറുതെയല്ല- മല്‍ബുച്ചിരി.
Related Posts Plugin for WordPress, Blogger...