4/30/09

മല്‍ബുവിന്റെ കാത്തിരിപ്പ്‌

കാത്തിരിപ്പ്‌ തുടങ്ങിയിട്ട്‌ കുറേ നേരമായി.
അയാള്‍ വരുമോ? അതോ കഴിഞ്ഞ തവണത്തെ പോലെ അവസാനം ഫോണ്‍ കോളായിരിക്കുമോ വരിക?
അസ്വസ്ഥനായ മല്‍ബു ചിന്താമല്‍ബുവായി.
കഫീലിന്റെ കൂടെ അത്യാവശ്യമായി ഒരു സ്ഥലംവരെ പോകേണ്ടിവന്നു എന്നായിരുന്നു അന്ന്‌ അവസാനം ഫോണില്‍ അയാളുടെ മറുപടി.
രണ്ടു മണിക്കൂറോളം നടുറോഡില്‍ കാത്തുനിന്ന ശേഷം കേട്ട മറുപടിയില്‍ രക്തം തിളച്ചുവന്നതായിരുന്നു. പക്ഷേ എന്തു ചെയ്യാന്‍ കഴിയും, ജീവിതം അയാളുടെ കൈയിലായിപ്പോയില്ലേ?
ഇത്രയും നേരം ഇവിടെ നിര്‍ത്തിയിട്ടാണോ ഇപ്പോള്‍ നിങ്ങളുടെ ഈ മറുപടി?
ഞാനൊരു ഹൗസ്‌ ഡ്രൈവറാണേ എന്നായിരുന്നു പിന്നീട്‌ അയാളുടെ വിശദീകരണം.
അറിയാലോ, ഹൗസ്‌ ഡ്രൈവറുടെ പരിപാടി. ഒന്നിനും ഒരു നിശ്ചയോം കാണില്ല.
പാസ്‌പോര്‍ട്ടിനായി കഴിഞ്ഞയാഴ്‌ച രണ്ടു മണിക്കൂറോളം കാത്തിരുന്ന വിവരം ഇതുവരെ ആരോടും പറഞ്ഞിരുന്നില്ല. ഒന്നുകൂടി കളിയാക്കാനായി റൂമിലുള്ളവരോടും കൂട്ടുകാരോടും എന്തിനു പറയണം?
അലമ്പില്ലാതെ നാട്ടിലെത്താന്‍ അലവിയുടെ കൈയില്‍ പാസ്‌പോര്‍ട്ട്‌ ഏല്‍പിച്ചപ്പോള്‍ തന്നെ എല്ലാവരും പറഞ്ഞതാ. ഇനി കാത്തിരിപ്പും മൊബൈല്‍ വിളിയും തന്നെയായിരിക്കുമെന്ന്‌.
അപ്പോഴൊന്നും മല്‍ബു പ്രതീക്ഷ കൈവെടിഞ്ഞിട്ടില്ല.
അയാളുടെ സംസാരത്തില്‍ അങ്ങനെ പറ്റിക്കുന്നയാളാണെന്ന്‌ ഒരിക്കലും തോന്നിയിട്ടില്ല. എടങ്ങേറില്ലാതെ നാട്ടില്‍ പോയി കെട്ട്യോളേം മക്കളേം കണ്ട്‌ പുതിയ വിസയില്‍ സുഖായി മടങ്ങിവരാമെന്ന്‌ അയാള്‍ പറയുമ്പോള്‍ മാത്രമാണ്‌ ആശ്വാസം.
ഇപ്പോള്‍ കുടുംബക്കാരും കൂട്ടുകാരുമൊക്കെ കുറ്റപ്പെടുത്തുന്നത്‌ തന്നെയാണ്‌.
ആരെങ്കിലും പാസ്‌പോര്‍ട്ട്‌ കൈമാറുമോ? അത്രക്കും പൊട്ടനാണോ നീ എന്നാണ്‌ എല്ലാവരുടേയും ചോദ്യം.
മഹാ പൊട്ടത്തരം തന്നെയാ ചെയ്‌തത്‌.
നാട്ടില്‍ പോയി പുതിയ വിസയില്‍ വരാനുള്ള തിടുക്കം കാരണം മറ്റൊന്നും ആലോചിച്ചില്ല. അലമ്പില്ലാതെ നാട്ടിലെത്താനും മടങ്ങിവരാനും മറ്റെന്താണൊരു വഴി.
നാലുവര്‍ഷം ജോലി ചെയ്‌തതില്‍ മിച്ചമുള്ളതും കടം വാങ്ങിയുമാണ്‌ പുതിയ വിസ ഒപ്പിച്ചത്‌. അതും കൊണ്ട്‌ പിടികൊടുക്കാതെ പോയി വരാന്‍ മറ്റൊരു മാര്‍ഗവുമില്ലാതെ ആലോചിച്ചിരിക്കുമ്പോഴാണ്‌ പടച്ചവന്‍ അലവിയെ മുന്നിലെത്തിച്ചത്‌.
സുരക്ഷിതമായി വിമാനത്തിലെത്തിച്ചാല്‍ 2000 റിയാല്‍.
മറ്റൊന്നും ആലോചിച്ചില്ല. ഈ ഉംറി പിന്നെ എന്താ ചെയ്യുക? ഇപ്പോള്‍ കുറ്റപ്പെടുത്താന്‍ വരുന്ന കുടുംബക്കാരും കൂട്ടുകാരുമൊന്നും അന്ന്‌ ഉണ്ടായിരുന്നില്ല.
പലരുടേയും മുഖങ്ങള്‍ മനസ്സിലൂടെ കടന്നുപോവുകയാണ്‌. നാലു വര്‍ഷത്തിനുശേഷം നാട്ടിലേക്ക്‌ മടങ്ങുമ്പള്‍ മക്കള്‍ക്കായി വാങ്ങിയ സാധനങ്ങള്‍ റൂമില്‍ തയാറാക്കി വെച്ച പെട്ടിയില്‍ ഭദ്രമാണ്‌. പുതിയ വിസയില്‍ മടങ്ങിയെത്തിയിട്ട്‌ വേണം അലമ്പില്ലാതെ പണിയെടുക്കാനും എന്തെങ്കിലുമൊക്കെ മിച്ചം വെച്ച്‌ വീടുണ്ടാക്കാനും.
ചിന്തയുടെ വേഗം വാച്ചിലെ സമയസൂചിക്കില്ലല്ലോ. പറഞ്ഞ സമയവും കടന്ന്‌ ഇപ്പോള്‍ മണിക്കൂര്‍ രണ്ടാകുന്നു. മൊബൈല്‍ എടുത്ത്‌ ഡയല്‍ ചെയ്‌തു നോക്കി. സ്വിച്ച്‌ ഓഫാണ്‌.
പടച്ചോനേ, ഇന്നും കാത്തിരിപ്പ്‌ വെറുതെയാകുമോ?
ദേ സമീപത്ത്‌ തന്നെപോലെ അസ്വസ്ഥനായി വിരല്‍ കടിച്ചുകൊണ്ട്‌ നില്‍ക്കുന്നു മറ്റൊരു മല്‍ബു.
മലയാളിയാ അല്ലേ?
അതേ, നാട്ടില്‍ എവിടാ?
കൊണ്ടോട്ടി. ആരെയോ കാത്തുനില്‍ക്കുകാ അല്ലേ?
അതേ, മുഹമ്മദ്‌ക്കാനെ കാത്തുനില്‍ക്കുവാ. നിങ്ങളോ?
ഞാനും ഒരാളെ കാത്തുനില്‍ക്കുവാ, അലവിയെ.
പാസ്‌പോര്‍ട്ടും കൊണ്ട്‌ അയാള്‍ കറങ്ങിനടക്കുകാ.
രണ്ടുപേരും പറഞ്ഞത്‌ ഒരേ സമയത്തായിരുന്നു.
തുല്യ ദുഃഖിതര്‍.
ആട്ടെ എത്ര മണിക്ക്‌ എത്തുമെന്നാ പറഞ്ഞത്‌?
ആറ്‌ മണി.
എന്നോടും ആറ്‌ മണി.
ഇരുവരുടേയും കൈയിലുള്ളത്‌ ഒരേ മൊബൈല്‍ നമ്പര്‍.
രണ്ട്‌ മല്‍ബുകളും ഞെട്ടി.
വെപ്പ്‌മുടി പോലെ തോന്നിക്കുന്ന മുടിയുള്ളയാള്‍ക്കാണോ നിങ്ങള്‍ പാസ്‌പോര്‍ട്ട്‌ കൊടുത്തത്‌?
അല്ല, അലവി നല്ല ഒത്ത കഷണ്ടിയാ.
ഇയാള്‍ എവിടാ താമസിക്കുന്നതെന്ന്‌ അറിയാമോ?
അയാള്‍ പറയുന്ന ഏതെങ്കിലും സ്ഥലത്ത്‌ വരികയാ പതിവ്‌. ഇവിടെ വെച്ചാ ഒരു മാസം മുമ്പ്‌ പാസ്‌പോര്‍ട്ട്‌ കൊടുത്തത്‌.
ഞാന്‍ സൂഖില്‍ വെച്ചാ കൊടുത്തത്‌.
രണ്ടും ഒരാള്‍ തന്നെയായിരിക്കും. അപ്പോള്‍ അയാളുടേത്‌ വെപ്പുമുടിതന്നെയായിരിക്കും.
പടച്ചോനേ, കുടുങ്ങിയോ?
രണ്ടുപേരും പറഞ്ഞത്‌ ഒരേ സമയം.
അതേ, മല്‍ബുകള്‍ ഒരേ പോലെ ചിന്തിക്കുന്നു.
മണ്ടത്തരമാകുന്ന മല്‍ബുത്തരത്തിലും ഒപ്പത്തിനൊപ്പം.

വോട്ടില്ല, പകരം അടി

ബന്ധങ്ങള്‍ ഉണ്ടാക്കുന്നയാളാണ്‌ ശശി തരൂര്‍. കടല്‍ കടന്നും ബന്ധങ്ങള്‍ വളര്‍ത്തുന്നയാള്‍. ലോകമേ തറവാട്‌. ഇസ്രായിലുമായി പോലും വേണം ബന്ധമെന്ന്‌ വാദിക്കുന്നയാള്‍. വേണ്ടാ എന്നു പറയുന്നവര്‍ മഹാത്മാ ഗാന്ധിയോടൊപ്പം എന്നോ പോയി മറയേണ്ടിയിരുന്നവര്‍. കാലത്തിനു കൊള്ളാത്തവര്‍.
അങ്ങനെയുള്ള ശശി തരൂര്‍ ബന്ധം കുളമാക്കിയെന്നു പറഞ്ഞാല്‍ ആരും ഒന്നമ്പരക്കും. പക്ഷേ ഇതു വാസ്‌തവം.
ഒരു പാത്രത്തിലുണ്ടും ഒരേ കട്ടിലില്‍ കിടന്നും എന്നൊക്കെ പറയാവുന്ന രണ്ട്‌ മല്‍ബുകളെ തമ്മില്‍ തെറ്റിച്ചിരിക്കയാണ്‌ അനന്തപുരിയിലെ ലോക്‌സഭാ മണ്ഡലത്തില്‍ വിജയം പ്രതീക്ഷിച്ച്‌ കഴിയുന്ന ശശി തരൂര്‍.
ഒരേ പാത്രത്തിലുണ്ടു, ഒരേ കിടക്കയില്‍ കിടന്നു എന്നൊക്കെ പണ്ടാണെങ്കില്‍ ഉറപ്പിച്ചു പറയാമായിരുന്നു. അക്ഷരാര്‍ഥത്തില്‍ ഇതുറപ്പില്ലാത്തതു കൊണ്ട്‌ അങ്ങനെ പറയാന്‍ വയ്യ. കാരണം ഒരേ സമയത്തല്ല രണ്ടു പേരുടേയും ഭക്ഷണം. ജോലി കഴിഞ്ഞ്‌ രണ്ടു പേരും ഒരേ സമയത്ത്‌ മുറിയിലെത്താറില്ല എന്നതു തന്നെ കാരണം. വേണമെങ്കില്‍ ഒരാള്‍ ഭക്ഷണം കഴിച്ച്‌ കഴുകിവെച്ച പാത്രത്തില്‍ രണ്ടാമത്തെയാള്‍ ഉണ്ടു എന്നു പറയാം.
ഒരേ കട്ടിലില്‍ കിടന്നു എന്നു വേണമെങ്കില്‍ ശങ്കയില്ലാതെ പറയാം. ഇടുങ്ങിയ മുറിയില്‍ രണ്ടാമതൊരു കട്ടിലിടാന്‍ സ്ഥലമില്ലാത്തതിനാല്‍ നിലത്ത്‌ ബ്ലാങ്കറ്റ്‌ വിരിച്ചാണ്‌ അയമുവിന്റെ കിടപ്പ്‌. പക്ഷേ കട്ടിലിന്റെ ഉടമയായ നാണി മുറിയിലില്ലാത്തപ്പോഴെല്ലാം അയമു കട്ടിലില്‍ കിടന്നാണ്‌ ടി.വി കണ്ടിരുന്നത്‌. ലോക വിവരം കൂടുതല്‍ അയമുവിനു തന്നെയാണ്‌ കൂടുതല്‍. കാരണം കൂടുതല്‍ സമയം ടി.വിക്കു മുമ്പില്‍ ഇരിക്കാറുള്ളത്‌ അയമു തന്നയാണ്‌. ചാനലുകള്‍ കിട്ടാതായപ്പോള്‍ അയമുവിന്‌ ശരിക്കും ഭ്രാന്ത്‌ വന്നിരുന്നു. ഒടുവില്‍ എന്തൊക്കെ വിദ്യകള്‍ ഒപ്പിച്ചതിനു ശേഷമാണെന്നോ എല്ലാ ചാനലുകളും ഒപ്പിച്ചെടുത്തത്‌. എല്ലാ ചാനലുകളും കാണാറില്ലെങ്കിലും അതൊക്കെ റിസീവറില്‍ കിട്ടിയിരിക്കണം. ഒന്നും ഇല്ല എന്നു പറയാന്‍ ഇടവരരുത്‌.
നാണിക്ക്‌ താല്‍പര്യം സംഗീതവും കംപ്യൂട്ടറുമാണ്‌. ഒരു കട്ടിലിടാന്‍ മാത്രമേ മുറിയില്‍ സ്ഥലമുള്ളൂ എങ്കിലും വലിയ ടി.വിയും ഉഗ്രന്‍ മ്യൂസിക്‌ സിസ്റ്റവും നാണിയുടെ മുതലാണ്‌. ഇടുങ്ങിയ മുറിയില്‍ അത്യുച്ചത്തില്‍ എല്ലാ ഗാംഭീര്യത്തോടെയും കേള്‍ക്കുമ്പോള്‍ മാത്രമാണ്‌ അതു സംഗീതമാകുന്നത്‌. ജയ്‌ ഹോ പാടുമ്പോള്‍ കിടിലം കൊള്ളണം. പാട്ടു കേട്ടുകൊണ്ടു വേണം നാണിക്ക്‌ കംപ്യൂട്ടറില്‍ ചാറ്റിംഗ്‌.
ഇഷ്‌ടാനിഷ്‌ടങ്ങള്‍ വേറെയാണെങ്കിലും വിട്ടുവീഴ്‌ചയാണ്‌ നാണിയുടേയും അയമുവിന്റേയും മുഖമുദ്ര. പ്രവാസ ലോകത്തെ ഒട്ടുമിക്ക മല്‍ബുകളുടേയും മുഖമുദ്ര തന്നെ. വിട്ടുവീഴ്‌ചാ മനോഭാവം ഇല്ലായിരുന്നെങ്കില്‍ എത്രയെത്ര മല്‍ബുകള്‍ തല്ലിപ്പിരിയുമായിരുന്നു. കണ്ടില്ല, കേട്ടില്ല എന്നു വിചാരിക്കാന്‍ കഴിയുന്നതുകൊണ്ടുള്ള ഈ ഒരുമയെ വാഴ്‌ത്താത്തവരില്ല.
പ്രവാസികളുടെ ഒരുമയെ തകര്‍ക്കാന്‍ ഒരു ശക്തിക്കുമാവില്ല, തകര്‍ക്കാനെത്തുന്നവരെ തകര്‍ത്തുകളയും എന്നൊക്കെ സന്ദര്‍ശകരായെത്തുന്ന രാഷ്‌ട്രീയ പാര്‍ട്ടി നേതാക്കളും കവികളും സാഹിത്യകാരന്മാരുമൊക്കെ കാച്ചുമ്പോള്‍ മല്‍ബുകള്‍ അകമേ ചിരിക്കുന്നുണ്ടാകും.
ഗതികേട്‌ കൊണ്ടാണ്‌ മാഷേ ഈ ഒരുമ. അല്ലെങ്കിലും ഇവനെപ്പോലുള്ള എരുമയെയൊന്നും ഒരിക്കലും സഹിക്കാനാവില്ലേ.
അങ്ങനെ വിട്ടുവീഴ്‌ച ചെയ്‌തും അല്ലാതെയും ഉല്ലസിച്ചു പോന്നിരുന്ന നാണിയും അയമുവും ശശി തരൂരിന്റെ ജയത്തെ ചൊല്ലി ഒന്നും രണ്ടും പറഞ്ഞു പറഞ്ഞ്‌ കയ്യാങ്കളിയിലെത്തിച്ചുവെന്ന്‌ പറഞ്ഞാല്‍ മതിയല്ലോ.
ശശി തരൂര്‍ ജയിക്കുമെന്ന്‌ ലോക വിവരമുള്ള അയമു പറയുമ്പോള്‍ നാണി വിട്ടുകൊടുക്കേണ്ടതല്ലേ.
ജയിക്കുമെങ്കില്‍ അതു വോട്ട്‌ വില കൊടുത്ത്‌ വാങ്ങിയിട്ടാകുമെന്ന നാണിയുടെ കമന്റ്‌ ഒരു ഊഹം മാത്രമാണ്‌. പക്ഷേ, മുറിയില്‍ കിടക്കാന്‍ ഇടം കൊടുത്തയാളോടാണോ ഊഹം കാച്ചുന്നത്‌.
നിങ്ങള്‍ പണ്ടേ വോട്ട്‌ കച്ചടവക്കാരാണെന്നു കൂടി പറഞ്ഞതോടെ രണ്ടു പേരുടേയും രാഷ്‌ട്രീയത്തിന്‌ നാട്ടിലേതുപോലെ തന്നെ വീറും വാശിയുമായി.
അയമു വിട്ടുകൊടുത്തില്ല, കൊടുത്തു ഒരെണ്ണം.
അഞ്ച്‌ വര്‍ഷമായി ഒരുമിച്ച്‌ താമസിക്കുന്നു.
എന്നാലും എന്നെ അടിക്കാന്‍ പാടുണ്ടോ? നാണിക്ക്‌ സങ്കടം സഹിക്കാനാവുന്നില്ല.
വോട്ടില്ലെങ്കിലെന്താ അടി കിട്ടിയില്ലേ മല്‍ബുവിന്‌.
നിങ്ങള്‍ക്ക്‌ പന്തയം വെച്ചാല്‍ പോരായിരുന്നോ. വോട്ടെണ്ണി ഫലപ്രഖ്യാപനം വന്ന ശേഷമാകാമായിരുന്നില്ലേ അടി.
പന്തയം വെച്ച്‌ എത്രയെത്ര മല്‍ബുകളാണ്‌ ദിവസങ്ങള്‍ എണ്ണിക്കഴിയുന്നത്‌. ഫോണ്‍ കാര്‍ഡുകള്‍ മുതല്‍ പതിനായിരങ്ങള്‍ വരെ പന്തയങ്ങളില്‍ മറിയും. പിന്നെ ചിലരെങ്കിലും മൊട്ടയടിച്ച്‌ നടക്കേണ്ടിയും വരും.

4/10/09

വണ്ടി റെഡി, ഇനി പോകാം

മരുഭൂമിയില്‍ പോയി വര്‍ഷങ്ങളോളം കഴിയാം.



കൂടുതല്‍ ചിത്രങ്ങള്‍ ഇവിടെ

4/5/09

എന്റെ ഹസ്‌ ഇങ്ങനെയാവണം

പ്രവാസ ലോകത്ത്‌ ഇരട്ടക്കുട്ടികളുടെ അച്ഛനായ ശേഷം ഡൊമസ്റ്റിക്‌ വര്‍ക്ക്‌ കൊണ്ട്‌ കുറച്ചൊക്കെ പ്രയാസപ്പെടുന്ന ഒരു സുഹൃത്ത്‌ അയച്ചു തന്നതാണ്‌ ഈ ഫോട്ടോ. എവിടുന്ന്‌ തപ്പിയെടുത്തൂന്ന്‌ അറിയില്ല.
ഭര്‍ത്താവിനെ കുറിച്ച്‌ സ്വപ്‌നം കാണുന്ന എല്ലാ ബ്ലോഗികള്‍ക്കും ഇത്‌ സമര്‍പ്പിക്കുന്നു.
Related Posts Plugin for WordPress, Blogger...