2/25/09

തല മാറ്റിയ മല്‍ബു




മധുവിധു ആഘോഷിക്കാന്‍ ജിദ്ദ നഗരത്തിലേക്കു വന്നതാണ്‌ ദമ്പതികള്‍. ചെറുതെങ്കില്‍ ചെറുത്‌, ഒരു യാത്ര ഇല്ലാതെ എന്തു ഹണിമൂണ്‍ എന്നായിട്ടുണ്ടല്ലോ. അങ്ങനെ നഗരത്തിലെത്തിയ ഒരു പൊട്ടന്‌ മണവാട്ടിയെ തന്നെ നഷ്‌ടപ്പെട്ട സംഭവമുണ്ടായി.
ആരെങ്കിലും അടിച്ചുമാറ്റിയതായിരിക്കും, അല്ലേ?
തോക്കില്‍ കയറി വെടിവെക്കാതെ. അങ്ങനെയൊന്നുമല്ല. മണവാളന്റെ പൊട്ടത്തരം കൊണ്ടു മാത്രം സംഭവിച്ചതാ.
ശരിക്കും ഉണ്ടായതാണോ?
അതെ, നാട്ടുകാരൊക്കെ അറിഞ്ഞു. പത്രത്തിലൊക്കെ വന്നു. പെണ്ണിന്റെ ബാപ്പയും ആങ്ങളമാരും ക്ഷമയുള്ളവരായതുകൊണ്ടാ മണവാളനു ജീവന്‍ തിരിച്ചു കിട്ടിയത്‌.
എന്തായാലും വലിച്ചുനീട്ടാതെ സംഭവം പറ. കേള്‍ക്കാന്‍ ധൃതിയായി.
വിദൂര ഗ്രാമത്തില്‍നിന്ന്‌ നഗരത്തിലെത്തിയതായിരുന്നു നവ ദമ്പതികള്‍.
യുവതികളുടെ രക്ഷിതാക്കള്‍ വിവാഹമൂല്യം കുറച്ചുകൊണ്ട്‌ യുവാക്കളെ സഹായിക്കണമെന്ന കാമ്പയിന്‍ തുടങ്ങിയതിനുശേഷമാണോ ഇവരുടെ വിവാഹം എന്നറിയില്ല.
അങ്ങനെയൊരു കാമ്പയിനുണ്ടോ?
പിന്നെ, രണ്ടു മൂന്ന്‌ വെബ്‌സൈറ്റുകളിലൂടെ വമ്പിച്ച പ്രചാരണമല്ലേ നടക്കുന്നത്‌. മഹര്‍ തുക കുറച്ച്‌ വിവാഹം എളുപ്പമാക്കുന്നില്ലെങ്കില്‍ നാട്ടുകാരെ വേണ്ടെന്നുവെച്ച്‌ വിദേശത്തുപോയി കെട്ടുമെന്നാണ്‌ യുവാക്കളുടെ ഭീഷണി.
ശരിയാ. ഇങ്ങനെയൊരു കാമ്പയിന്‍ അത്യാവശ്യം തന്നെയാ. പെണ്‍മക്കളുണ്ടെന്നുവച്ച്‌ അവരെ വിട്ടുകൊടുക്കാന്‍ ഇങ്ങനെയുമുണ്ടോ ഒരു മഹ്‌ര്‍ ചോദിക്കല്‍. ശരിക്കും ചൂഷണം തന്നെയാ ഇത്‌.
മല്‍ബൂന്റെ നാട്ടിലാണെങ്കില്‍ പത്ത്‌ മാര്‍ച്ച്‌ കഴിയേണ്ട സമയം കഴിഞ്ഞു.
താങ്ങാനാവാത്ത മഹ്‌ര്‍ ചോദിച്ച്‌ വലയ്‌ക്കുന്ന പിതാകിങ്കരന്മാര്‍ക്കെതിരെ യുവജനരക്ഷാ മാര്‍ച്ച്‌.
അതിരിക്കട്ടെ, നമ്മുടെ കഥയിലേക്ക്‌ വരാം.
ഒന്നു രണ്ടാഴ്‌ച കഴിഞ്ഞ്‌ മടങ്ങിയാല്‍ മതിയെന്ന്‌ തീരുമാനിച്ച ദമ്പതികള്‍ ഫര്‍ണിഷ്‌ഡ്‌ അപ്പാര്‍ട്ടുമെന്റിലാണ്‌ താമസം തുടങ്ങിയത്‌. രണ്ടാം ദിവസം ഉച്ചക്ക്‌ ഫാസ്റ്റ്‌ ഫുഡ്‌ വാങ്ങാന്‍ നഗരത്തിന്റെ മറ്റൊരു ഭാഗത്തേക്ക്‌ പോയ മണവാളന്‌ അക്കിടി പറ്റി. തിരിച്ച്‌ അപ്പാര്‍ട്ട്‌മെന്റിലെത്താനുള്ള വഴി മറന്നു. അപ്പാര്‍ട്ട്‌മെന്റിന്റെ പേരും മറന്നു. ടെലിഫോണ്‍ നമ്പറില്ല. മണവാട്ടിയുടെ കൈയിലും ഫോണില്ല.
എത്ര നേരാ വിഷണ്ണനായി നില്‍ക്കുക. പുള്ളിക്കാരന്‍ നേരെ സ്വന്തം ഗ്രാമത്തിലേക്ക്‌ മടങ്ങിപ്പോയി.
മണവാട്ടി എങ്ങനെയെങ്കിലും എത്തിക്കോളും എന്നാണോ അയാള്‍ വിചാരിച്ചിരുന്നതെന്നറിയില്ല.
ഭക്ഷണം വാങ്ങാന്‍ പോയ മണവാളനെ കാത്തിരുന്ന്‌ കാത്തിരുന്ന്‌ മുഷിഞ്ഞ മണവാട്ടിക്ക്‌ പരിഭ്രമം തുടങ്ങി.
അതു പിന്നെ പറയാനുണ്ടോ. എങ്ങനെ പരിഭ്രമിക്കാതിരിക്കും? വിദൂര ഗ്രാമത്തില്‍നിന്ന്‌ തീരെ പരിചയമില്ലാത്ത നഗരത്തിലെത്തുക. ഉച്ചക്ക്‌ ഭക്ഷണം വാങ്ങാന്‍ പോയ ഭര്‍ത്താവ്‌ രാത്രിയായിട്ടും അപ്പാര്‍ട്ട്‌മെന്റില്‍ തിരിച്ചെത്താതിരിക്കുക. ആരായാലും പരിഭ്രമിക്കും.
മണവാട്ടി ഏതായാലും ബുദ്ധിമതിയായിരുന്നു. ഗ്രാമത്തിലുള്ള സഹോദരനുമായി ബന്ധപ്പെട്ട്‌ വിവരം അറിയിച്ചു.
പരിഭ്രാന്തരായ സഹോദരനും പിതാവും മരുമോന്റെ വീട്ടില്‍ വിവരം അറിയിക്കാമെന്ന്‌ കരുതി അവിടെ ചെന്നു.
അപ്പോള്‍ അതാ കഥാപുരുഷന്‍ അവിടെ ഇരുന്ന്‌ സിഗരറ്റ്‌ വലിക്കുന്നു. ഭാര്യ എപ്പോള്‍ എത്തുമെന്ന ചിന്ത മൂത്തായിരിക്കാം സിഗരറ്റ്‌ വലിച്ചു തള്ളിത്തുടങ്ങിയത്‌.
സിഗരറ്റ്‌ പുകച്ചില്ലെങ്കില്‍ എങ്ങനെ ചിന്താമഗ്‌നനാകും? ഈയിടെ മല്‍ബുവിന്റെ ഒരു ഇലക്‌ട്രോണിക്‌സ്‌ റിപ്പയര്‍ കടയിലെത്തിയ ഒരാള്‍ സിഗരറ്റ്‌ വലിക്കാത്ത മല്‍ബു ടെക്‌നീഷ്യനെ കണ്ട്‌ അത്ഭുതം കൂറിയത്രെ.
സിഗരറ്റ്‌ പോലും വലിക്കാതെ എന്തു മുഹന്തിസ്‌ എന്നായിരുന്നുവത്രെ ചോദ്യം.
മണവാളനിലേക്ക്‌ വരാം.
മകളെ ഏതോ നഗരത്തിലാക്കി നാട്ടിലേക്ക്‌ മടങ്ങിവന്ന മരുമോനെ കൂടുതല്‍ വിശദീകരിക്കാനൊന്നും പരിഭ്രാന്തനായ ആ പിതാവ്‌ അനുവദിച്ചില്ല. എല്ലാം അവിടെവെച്ച്‌ അവസാനിപ്പിച്ചു.
കഥാനായകന്‍ മല്‍ബു അല്ലായിരിക്കും, അല്ലേ?
ഏയ്‌, മല്‍ബു അല്ല. അറബി തന്നെ.
മല്‍ബു കാണിക്കാറുള്ളത്‌ അതിലും വലിയ പൊട്ടത്തരമല്ലേ. അതുവെച്ചു നോക്കുമ്പോള്‍ ഇതൊക്കെ നിസ്സാരം.
അതോണ്ടാണല്ലോ, അയല്‍ സംസ്ഥാനക്കാരന്‍ പ്രേമിച്ച പെണ്ണിന്‌ വ്യാജ പാസ്‌പോര്‍ട്ട്‌ സംഘടിപ്പിച്ചു കൊടുക്കുകയെന്ന പൊട്ടത്തരത്തിന്‌ മല്‍ബു മുതിര്‍ന്നത്‌.
തല മാറ്റിയ പാസ്‌പോര്‍ട്ടില്‍ സൗദി വനിതയെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ കൊണ്ടിറക്കിയ മംഗലാപുരത്തുകാരന്‍ ഇപ്പോള്‍ ജയിലിലാണ്‌. കൂട്ടുകാരന്‍ മല്‍ബുവാണ്‌ ബുദ്ധി ഉപദേശിച്ചതെന്നും തലമാറ്റിയ പാസ്‌പോര്‍ട്ട്‌ സംഘടിപ്പിച്ചതെന്നുമാണ്‌ അയാള്‍ നല്‍കിയ മൊഴി.
ഡ്രൈവിംഗ്‌ ലൈസന്‍സിനുള്ള അപേക്ഷയോടൊപ്പം നല്‍കാറുള്ള ഇന്ത്യന്‍ ലൈസന്‍സിന്റെ വ്യാജനെ ഫ്‌ളാറ്റിന്റെ മുകളില്‍ വെയിലത്തുവെച്ച്‌ ഉണക്കിയെടുക്കാന്‍ കാണിക്കാറുള്ള ജാഗ്രതപോലും പൊട്ടന്‍ മല്‍ബു ഇക്കാര്യത്തില്‍ കാണിച്ചില്ല.
സൗദി പൗരത്വമുള്ളയാള്‍ക്ക്‌ ജനിച്ച, ഒറ്റ ഇന്ത്യന്‍ ഭാഷയും അറിയാത്ത പെണ്ണിനെ, രണ്ടാം പാസ്‌പോര്‍ട്ടുകാര്‍ക്കായി കണ്ണില്‍ എണ്ണയൊഴിച്ച്‌ കാത്തിരിക്കുന്ന എമിഗ്രേഷന്‍ ഉദ്യോഗസ്ഥരുടെ മുന്നില്‍ കൊല്ലത്തുകാരിയുടെ പാസ്‌പോര്‍ട്ടില്‍ കാഴ്‌ചവെക്കണമെങ്കില്‍ കുറഞ്ഞ പൊട്ടത്തരമൊന്നും പോരാ. മല്‍ബുത്തരം തന്നെ വേണം.

2/15/09

രണ്ടു ചാലെങ്കിലും പൂട്ടാതെങ്ങനാ

വയലാര്‍ രവിയേയും ഇ. അഹമ്മദിനേയുമൊക്കെ ശപിച്ചുകൊണ്ടാണ്‌ മല്‍ബു കോഴിക്കോട്‌ നഗരത്തില്‍ ലുങ്കിയും തോര്‍ത്തും പരതി നടന്നത്‌. വലിയ ഹോട്ടലിലാണ്‌ കൊണ്ടുവന്ന്‌ നിറച്ചതെങ്കിലും അതിനു മുമ്പില്‍ തോര്‍ത്തും ലുങ്കിയും വില്‍ക്കുന്ന കടയുടെ അഭാവം അന്ന്‌ ശരിക്കും അനുഭവപ്പെട്ടു.
ഉച്ചക്ക്‌ മുമ്പ്‌ അത്യുത്തര കേരളത്തില്‍നിന്ന്‌ കാറില്‍ കയറി കരിപ്പൂരിലെത്തി അവിടത്തെ കാത്തിരിപ്പിനുശേഷം നഗരത്തിലെ ഹോട്ടലിലെത്തിയ മല്‍ബുവിന്‌ കളസമൊന്നഴിച്ച്‌ കുളിച്ച്‌ വിയര്‍പ്പിന്റെ ഗന്ധമകറ്റാന്‍ വലിയങ്ങാടിയില്‍ പോയി തോര്‍ത്തും ലുങ്കിയും വാങ്ങേണ്ടിവന്നു.
ഓട്ടോക്ക്‌ പോകാമായിരുന്നെങ്കിലും നാളേയും പണ്ടാരം പോയില്ലെങ്കില്‍ ടെലിഫോണില്‍ ആരെയെങ്കിലും ഒന്നു വിളിക്കണ്ടേ എന്നു കരുതി കാശ്‌ പിശുക്കാനായിരുന്നു പത്രാസുള്ള ഗള്‍ഫുകാരനായിട്ടും തോര്‍ത്തിനു വേണ്ടിയുള്ള നടപ്പ്‌.
ആ നടപ്പില്‍ എയര്‍ ഇന്ത്യയെ പ്‌രാകുന്നതോടൊപ്പം മനസ്സില്‍ പ്രവാസികളുടെ യാത്രാ പ്രശ്‌നമോര്‍ത്ത്‌ ഉറങ്ങാന്‍ കഴിയാത്ത മന്ത്രിപുംഗവന്മാരും കടന്നുവന്നെങ്കില്‍ മല്‍ബൂനെ എങ്ങനെ കുറ്റം പറയും.
വസ്‌ത്രങ്ങളൊക്കെ ലഗേജില്‍ അയച്ച്‌, രാത്രി എത്തിയ ഉടന്‍ കൂട്ടുകാര്‍ക്കും കുടുംബക്കാര്‍ക്കും വിളമ്പാനുള്ള പത്തിരിയും ഇറച്ചിയും ബ്രീഫ്‌ കെയ്‌സില്‍ നിറച്ച മല്‍ബുവിനെയല്ലോ പറയേണ്ടൂ.
അതൊക്കെ ലോഡ്‌ജില്‍ സഹമുറിയനായി ലഭിച്ചയാള്‍ക്ക്‌ സമ്മാനിച്ചപ്പോള്‍ അയാളില്‍നിന്ന്‌ ഉഗ്രനായിരിക്കുന്നു, ഭക്ഷണ കാര്യത്തില്‍ നിങ്ങള്‍ വടക്കന്മാരെ സമ്മതിക്കണമെന്ന അഭിനന്ദന പ്രവാഹമുണ്ടായപ്പോഴും മല്‍ബുവിന്റെ മനസ്സ്‌ രോഷത്തില്‍ തിളച്ചുമറിയുകയായിരുന്നു.
ദുരനുഭവം.
അതുതന്നെ, ദുരനുഭവം. ഇതൊന്ന്‌ വാക്യത്തില്‍ പ്രയോഗിക്കാന്‍ പറഞ്ഞാല്‍, ഞാന്‍ കഴിഞ്ഞ തവണ എയര്‍ ഇന്ത്യയില്‍ യാത്ര ചെയ്‌തപ്പോള്‍ എനിക്ക്‌ ദുരനുഭവമുണ്ടായി എന്ന്‌ എഴുതാത്ത മല്‍ബുകള്‍ കുറവായിരിക്കും.
ടിക്കറ്റ്‌ കിട്ടാതിരിക്കുക, കിട്ടിയാല്‍ തന്നെ ക്ലാസിന്റെ പേരിലുള്ള ചൂഷണം, എയര്‍പോര്‍ട്ടിലെത്തിയാല്‍ ഓഫ്‌ ലോഡിംഗിന്‌ വിധേയനാവുക, വിമാനം സമയത്തിനു പോകാതെ താമസസ്‌ഥലത്തേക്ക്‌ മടങ്ങേണ്ടി വരിക, ഹോട്ടിലിലാണെങ്കില്‍ അവിടെ മുറിയും കുടിവെള്ളവും കിട്ടാതാവുക തുടങ്ങി ദുരനുഭവങ്ങളുടെ വിശദാംശങ്ങള്‍ പലര്‍ക്കും പലതരത്തിലായിരിക്കും.
താന്‍ തന്നെയായിരിക്കും അടുത്ത തവണയും പ്രവാസികാര്യ മന്ത്രിയെന്ന്‌ പ്രഖ്യാപിച്ച വയലാര്‍ രവിയുടെ തൊലിക്കട്ടിയെ കുറിച്ച്‌ സന്ദേഹിച്ച മല്‍ബുവിന്‌ രവി രാജ്യസഭാംഗമാകുമെന്ന്‌ ഉറപ്പായതോടെ അതല്‍പം മാറി.
വീണ്ടും സര്‍ക്കാരുണ്ടാക്കുമെന്ന കാര്യത്തില്‍ രവിക്ക്‌ മാത്രമല്ല, കോണ്‍ഗ്രസിനാകെ തന്നെ ഒട്ടും സംശയമില്ല.
പക്ഷേ, വീണ്ടും പ്രവാസികാര്യ വകുപ്പ്‌ തന്നെ മതിയെന്നു തീരുമാനിക്കാന്‍ രവിക്കെങ്ങനെ തോന്നിയെന്ന്‌ ആലോചിച്ചുകൊണ്ട്‌ ഒരു ട്രാവല്‍സില്‍ ഇരിക്കെയാണ്‌ മല്‍ബുവിനെ തേടി മേനിക്കടലാസില്‍ എയര്‍ ഇന്ത്യയില്‍ യാത്ര ചെയ്യാനുള്ള മഹാരാജാവിന്റെ ക്ഷണം.
ങ്ങള്‌ അങ്ങനെ ക്ഷണിക്കാറൊക്കെ ഉണ്ടോ?
ന്നാല്‌ സൗദി വരട്ടെ, എന്നിട്ടുവേണം എയര്‍ ഇന്ത്യ യിലൊന്ന്‌ യാത്ര ചെയ്യാന്‍.
മല്‍ബു പറഞ്ഞപ്പോള്‍
പിണറായി വിജയനേയും മന്ത്രി സുധാകരനേയും പോലെ ക്ഷുഭിതനായില്ലെങ്കിലും അതൊന്നും എയറിന്ത്യയെ ബാധിക്കില്ലെന്നായിരുന്നു മഹാരാജായുടെ മറുമൊഴി.
അപ്പോള്‍ മല്‍ബൂനൊരു സംശയം-
പടച്ചോനെ, സൗദി വരൂല്ലേ?
അവസാനം കരിപ്പൂരില്‍ മാഫിയ ഇറങ്ങുമോ?
കിഴക്കും പടിഞ്ഞാറും തമ്മില്‍ ബന്ധിപ്പിച്ചോണ്ട്‌ ഉണ്ടായിരുന്ന ഒരു വിമാനത്തെ തകര്‍ക്കാന്‍ കണ്‍ട്രോള്‍ ടവറില്‍ മാഫിയ ഇറങ്ങിയതായി കേട്ടിട്ടുണ്ട്‌.
കിഴക്കും പടിഞ്ഞാറും സൗദിയുമൊക്കെയായാലും സമയമാണ്‌ പ്രധാനം. കൃത്യത. ഷെഡ്യൂള്‍ ചെയ്‌ത സമയത്ത്‌ വിമാനം ഉയരുമെന്നും ഇറങ്ങുമെന്നുമുള്ള പ്രതീക്ഷ.
സമയത്തിന്‌ ഇറങ്ങാന്‍ സമ്മതിക്കാതിരുന്നാല്‍ പിന്നെ ആ വിമാനത്തില്‍ ആരെങ്കിലും കയറുമോ?
മാഫിയ കളിച്ചാലും കാര്‍മേഘം കളിച്ചാലും പത്തു തവണ ആകാശത്ത്‌ കറക്കിയാല്‍ വിശ്വാസ്യത നഷ്‌ടപ്പെടുത്താന്‍ ആരെങ്കിലും മുതിരുമോ?
വല്ലാഹി, കഥീര്‍ മുശ്‌കില... ഹിന്ദി കഥീര്‍ മുശ്‌കില...
അത്ര കേട്ടാല്‍ മതി ഇപ്പോള്‍ ജിദ്ദയില്‍ മല്‍ബുകളില്‍ മൊട്ടിട്ട പ്രതീക്ഷകള്‍ അസ്‌തമിക്കാന്‍.
സൗദി എയര്‍ലൈന്‍സിന്റെ വരവ്‌ സാധ്യമായാല്‍ പ്രവാസികളുടെ ഭാഗത്തുനിന്നുള്ള അലമ്പ്‌ കുറച്ച്‌ കുറയുമല്ലോ എന്നുകരുതി വീണ്ടും പ്രവാസികാര്യ വകുപ്പ്‌ മതിയെന്ന്‌ തീരുമാനിക്കാന്‍ വയലാര്‍ രവിയേയും വിദേശകാര്യം മതിയെന്ന്‌ തീരുമാനിക്കാന്‍ ഇ. അഹമ്മദിനേയും (തീരുമാനിച്ചെന്ന്‌ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല) പ്രേരിപ്പിച്ചെങ്കിലും
ഏറനാട്ടുകാരന്‍ മല്‍ബു പറഞ്ഞതുതന്നെ ശരി. സൗദിക്ക്‌ ബുക്കിംഗൊക്കെ നടക്കട്ടെ, രണ്ടുചാല്‌ പൂട്ടാതെങ്ങനാ... കാത്തിരിക്കാം.

1/21/09

ദവാദ്‌മിയും ദോ ആദ്‌മിയും

ചെറുപ്പക്കാരായ രണ്ട്‌ മല്‍ബുകള്‍ കാറില്‍ കയറിയതിനു ജയിലിലായി.
അങ്ങനെ സംഭവിക്കുമോ? കാറില്‍ കയറിയതിനു ജയിലിലാവുകയോ? അവിശ്വസനീയം.
വാര്‍ത്തക്ക്‌ ഇത്രയൊക്കെ മതീട്ടോ. കഥകള്‍ പിന്നീട്‌ മെനയുകയാണ്‌ മാധ്യമങ്ങളുടെ ഇപ്പോഴത്തെ രീതി. കഥകള്‍ നീണ്ടു നീണ്ടുപോയി ഒടുവിലായിരിക്കും വാര്‍ത്തയുടെ ഗുട്ടന്‍സ്‌ വായനക്കാര്‍ക്ക്‌ പിടികിട്ടുക.
ഇതങ്ങനെയല്ലാട്ടോ.
കാറില്‍ കയറി എന്നതല്ലാതെ, മറ്റൊരു കുറ്റവും അവര്‍ ചെയ്‌തിട്ടില്ല.
അങ്ങനെ പറഞ്ഞൂടാ. കാര്‍ ഓടിച്ചിരുന്ന ബംഗാളി അടുത്ത സുഹൃത്താണെന്നുകൂടി പറഞ്ഞു.
പത്ത്‌ മിനുട്ടിന്റെ പരിചയമാണെങ്കിലും ബംഗാളി ഡ്രൈവര്‍ മല്‍ബുകളുടേയും അവര്‍ തിരിച്ചും പേരുകള്‍ ചൊല്ലി പഠിച്ചു. മിയാന്‍ തൂഫൈല്‍ എന്ന ബംഗാളി പേര്‌ പഠിക്കാന്‍ എളുപ്പമായിരുന്നെങ്കിലും മല്‍ബു പേരുകള്‍ മനഃപാഠമാക്കാന്‍ ബംഗാളി കുറച്ചു മെനക്കെട്ടിരുന്നു.
അതങ്ങനെന്യാ. ഈയിടെ ദവാദ്‌മിയിലേക്ക്‌ പോകേണ്ടിയിരുന്ന രണ്ട്‌ ബംഗാളികളെ ടാക്‌സി ഡ്രൈവര്‍ മദീനയില്‍ കൊണ്ടുപോയി.
ബംഗാളികള്‍ ദവാദ്‌മി എന്നുതന്നെയാണ്‌ പറയാന്‍ ഉദ്ദേശിച്ചതെങ്കിലും ഡ്രൈവര്‍ കേട്ടത്‌ ദോ ആദ്‌മി എന്നതായിരുന്നു. മദീന എന്നു ഡ്രൈവര്‍ വിളിച്ചികൊണ്ടിരുന്നെങ്കിലും ബംഗാളികള്‍ അതു കേട്ടിരുന്നില്ല. മദീനയിലേക്ക്‌ രണ്ട്‌ പേര്‍ എന്നാണ്‌ ഡ്രൈവര്‍ മനസ്സിലാക്കിയതും.
ബംഗാളികളുടെ ഉര്‍ദു, ഹിന്ദി സംസാരത്തെ കുറിച്ച്‌ കഥകള്‍ ധാരാളമുണ്ടെങ്കിലും ഇവിടെ കാറില്‍ കയറിയവരും ഡ്രൈവറും ഇഖാമയിലുള്ളതുപോലെ തന്നെയാണ്‌ പേരുകള്‍ പഠിച്ചത്‌.
പോലീസ്‌ ചോദിച്ചാല്‍ മൂവരും സുഹൃത്തുക്കളാണെന്നു പറയാന്‍ ശട്ടം കെട്ടുകുയും ചെയ്‌തു.
പ്രതീക്ഷിച്ചതുപോലെ പോലീസ്‌ കൈ നീട്ടി. ഒട്ടും തെറ്റാതെ മല്‍ബുകള്‍ ഡ്രൈവര്‍ തങ്ങളുടെ ഉറ്റ സുഹൃത്താണെന്ന്‌ പോലീസിനെ ധരിപ്പിക്കുകയും ചെയ്‌തു.
ഓ, കള്ള ടാക്‌സിയായിരിക്കും. അത്‌ എല്ലാവരും ചെയ്യുന്നതാ. ബന്ധുക്കളോ സുഹൃത്തുക്കളോ ആണെന്ന്‌ പറഞ്ഞാണ്‌ അങ്ങനെയുള്ള അവസരങ്ങളില്‍ കള്ള ടാക്‌സിക്കാര്‍ രക്ഷപ്പെടുക. എന്നാല്‍ അതിന്‌ യാത്രക്കാര്‍ എങ്ങന്യാ ജയിലിലാകുന്നേ. അപ്പോള്‍ അത്‌ വാര്‍ത്ത തന്ന്യാ.
ദേ പിന്നേം തോക്കില്‍ കയറി വെടിവെക്കുന്നു. മുഴുവന്‍ കഴിയട്ടെ, എന്നിട്ടാകാം നിഗമനം.
അത്‌ കള്ളക്കാറായിരുന്നില്ല, ശരിക്കും കള്ളുംകാറായിരുന്നു.
സുഹൃത്തുക്കളാണോ എന്ന്‌ പോലീസ്‌ രണ്ടു തവണ മല്‍ബുകളോട്‌ ചോദിച്ചതാ.
പിന്നെ, സംശയമെന്താ? മിയാന്‍ ഞങ്ങളുടെ ഉറ്റ സുഹൃത്താ. അറബിയിലും ഇംഗ്ലീഷിലുമൊക്കെയായി മല്‍ബുകള്‍ പറഞ്ഞൊപ്പിച്ചു.
പിന്നീടാണ്‌ പോലീസ്‌ കാര്‍ പരിശോധിച്ചത്‌. കിട്ടിയതോ, രണ്ടു കുപ്പികള്‍.
വെറും കുപ്പികളല്ല, അതിനകത്ത്‌ ഉഗ്രന്‍ സാധനമുണ്ടായിരുന്നു. അങ്ങനെയാണ്‌ ഒരിക്കലും കുടിക്കുകയോ, കുപ്പികള്‍ കടത്തുകയോ ചെയ്യാത്ത, നിരപരാധികളായ മല്‍ബുകള്‍ ജയിലിലായത്‌.
കഷ്‌ടായിപ്പോയി അല്ലേ.
എത്രയോ ആളുകള്‍ കള്ള ടാക്‌സികളെ ആശ്രയിക്കുന്നു. എത്രയോ മല്‍ബുകള്‍ അതുകൊണ്ട്‌ ഉപജീവനം തേടുന്നു.
ടാക്‌സിക്കൂലിയില്‍ ചില്ലറ ലാഭം നോക്കിയും അവര്‍ക്കൊരു സഹായമായിക്കോട്ടെ എന്നു കരുതിയും കള്ള ടാക്‌സിയില്‍ കയറുന്നവരുണ്ട്‌. ലിമോസിന്‍ തന്നെയാണ്‌ സുരക്ഷിതമെന്ന്‌ അറിയാവുന്നവര്‍ പോലും മല്‍ബുവല്ലേ, കയറിക്കളയാം എന്നു കരുതി ഇത്തരം ടാക്‌സികളെ ആശ്രയിക്കുന്നവര്‍ ധാരാളമുണ്ടെങ്കിലും ലാഭം നോക്കുന്നവര്‍ തന്നെയാണ്‌ കൂടുതലും.
കാര്‍ ഇത്തിരി പഴഞ്ചനാണെങ്കിലും എ.സി ഇല്ലെങ്കിലും അഞ്ച്‌ റിയാല്‍ കുറയുമല്ലോ എന്നതാണ്‌ അവരുടെ നോട്ടം.
അങ്ങനെയൊന്നും അല്ലാട്ടോ...
കള്ള ടാക്‌സിക്കാരില്‍ ലിമോസിനേക്കാള്‍ വാടക വാങ്ങുന്നവരുമുണ്ട്‌. അവരില്‍ ചിലര്‍ ലിമോസിന്‍ കാര്‍ നല്‍കുന്ന ഇളവ്‌ പോലും നല്‍കാറുമില്ല.
വന്നുവന്ന്‌ അവര്‍ നാട്ടിലെ പോലെ യൂനിയനായാണ്‌ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്‌.
ശരിക്കും.
അതേ ശരിക്കും തന്ന്യാ. നഗരത്തിലെ ചില ആശുപത്രിക്ക്‌ പുറത്ത്‌ കാത്തുനില്‍ക്കുന്ന
മല്‍ബു ടാക്‌സികള്‍ നിരക്ക്‌ ഏകീകരിച്ചിട്ടുണ്ട്‌. അവര്‍ ടേണ്‍ വെച്ചാണ്‌ ആളുകളെ എടുക്കുക. അതു തെറ്റിച്ചാല്‍ നാട്ടിലെ എയര്‍പോര്‍ട്ടിലെ പോലെ കശപിശയും പതിവായിട്ടുണ്ട്‌.
കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ ഒരു യാത്രക്കാരനെ എടുക്കാന്‍ വന്ന കാറില്‍, ടാക്‌സി അന്വേഷിക്കുന്നതായി ഡ്രൈവര്‍മാരുടെ ശ്രദ്ധയില്‍ പെടുന്ന മറ്റൊരു യാത്രക്കാരനെ കയറ്റിയാല്‍ പിന്നെ രക്ഷ ഉണ്ടാവാറില്ല. ബഹളം കയ്യാങ്കളിയില്‍ വരെ എത്താം.
ഇവിടെ ഏതായാലും അത്രത്തോളം എത്തിയിട്ടില്ല. കാരണം മല്‍ബൂനറിയാലോ, കള്ള ടാക്‌സിയുടെ അതിരും ഗതിയും.

1/18/09

പഴ്‌സിന്റെ കനവും രതിമൂര്‍ഛയും



പുരുഷന്‍ ധരിക്കുന്ന പാന്റ്‌സിന്റെ പോക്കിറ്റിലെ കനംതൂങ്ങുന്ന പഴ്‌സ്‌ സ്‌ത്രീകളുടെ ലൈംഗികാസ്വാദനം കൂട്ടുമെന്ന്‌ പഠനം. വേറെ വിഷയങ്ങളൊന്നുമില്ലാത്തതു കൊണ്ടാണോ എന്നറിയില്ല, ബ്രിട്ടനിലെ ഗവേഷകരാണ്‌ കൗതുകമുള്ള പഠനം നടത്തിയത്‌. പങ്കാളിയുടെ ബാങ്ക്‌ ബാലന്‍സിലാണ്‌ സ്‌ത്രീകളുടെ ലൈംഗികാസ്വാദനത്തിന്റെ താക്കോല്‍ കിടക്കുന്നതെന്ന്‌. സമ്പന്നനാണെങ്കില്‍ പങ്കാളിയുടെ രതിമൂര്‍ഛ ഉറപ്പിക്കാമെന്നും പഠനം പറയുന്നു.
പണം കൂടുന്നതിനനുസരിച്ച്‌ സ്‌ത്രീകളുടെ രതിമൂര്‍ഛ കൂടുമെന്ന്‌ ഗവേഷണത്തിനു നേതൃത്വം നല്‍കിയ ന്യൂ കാസ്‌ല്‍ യൂനിവേഴ്‌സിറ്റിയിലെ തോമസ്‌ പൊള്ളറ്റ്‌ പറയുന്നു. ദ സണ്‍ഡേ ടൈംസാണ്‌ ഇക്കാര്യം റിപ്പോര്‍ട്ട്‌ ചെയ്‌തത്‌.
ഇത്‌ വെറുതെ തട്ടിവിടുന്നതല്ല കേട്ടോ. ലൈംഗികതയേയും വരുമാനത്തേയും കുറിച്ച്‌ അയ്യായിരം ആളുകളുമായി അഭിമുഖം നടത്തി തയാറാക്കിയ ചൈനീസ്‌ ഹെല്‍ത്ത്‌ ആന്റ്‌ ഫാമിലി സര്‍വേയിലൂടെ ലഭിച്ച നിഗമനമാണിത്‌.
ഈ പഠനത്തെ കുറിച്ച്‌ ബൂലോഗത്തെ അഭിപ്രായമെന്താണ്‌. പാന്റസില്‍ പൊങ്ങി നില്‍ക്കുന്ന പഴ്‌സിലേക്കാണോ സ്‌ത്രീകളുടെ നോട്ടം.
Related Posts Plugin for WordPress, Blogger...