1/19/11

കണ്ണൂര്‍ എയര്‍പോര്‍ട്ട്: ഓഹരിക്ക് അപേക്ഷിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം

അഞ്ച് വര്‍ഷത്തേക്ക് ഓഹരി വില്‍ക്കാനോ 
പണമാക്കി മാറ്റാനോ പറ്റില്ല  

ഉടനെ ലാഭം പ്രതീക്ഷിക്കാത്തവരും ദീര്‍ഘകാല നിക്ഷേപത്തിനു തയാറുള്ളവരുമായ പ്രവാസികള്‍ക്ക് ഇപ്പോള്‍ കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഓഹരികള്‍ക്ക് അപേക്ഷിക്കാം. ചുരുങ്ങിയത് 2001 ഓഹരിയെടുത്ത് 2,00,100 രൂപ നിക്ഷേപിക്കാന്‍ തയാറുള്ളവര്‍ക്കാണ് ഈ അവസരം. ഇതിന്റെ 25 ശതമാനം ഉടന്‍ നല്‍കുകയും വേണം. ബാക്കി തുക ഓഹരി അനുവദിച്ച ശേഷം നല്‍കിയാല്‍ മതി. ഓഹരിയൊന്നിന് 100 രൂപയാണ് വില.  
അഞ്ച് വര്‍ഷത്തേക്ക് ഓഹരി വില്‍ക്കാനോ കമ്പനിക്കു തന്നെ നല്‍കി പണമാക്കി മാറ്റാനോ പറ്റില്ല. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ പരിഗണനാര്‍ഹമാണെങ്കിലും ഉടനെയൊന്നും ലാഭവിഹിതം കിട്ടില്ല. അടിസ്ഥാന സൗകര്യ വികസന പദ്ധതിയായതിനാല്‍ ക്രമേണ മാത്രമേ ലാഭം പ്രതീക്ഷിക്കാനാവൂ.
എന്നാല്‍ അഞ്ച് വര്‍ഷത്തിനു ശേഷം ഓഹരി കൈമാറ്റത്തിലൂടെ ലാഭം നേടാം. അപ്പോഴേക്കും ഓഹരിയുടെ വില ഇരട്ടിയെങ്കിലുമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നെടുമ്പാശ്ശേരി എയര്‍പോര്‍ട്ട് പോലെ ഏഴു വര്‍ഷം കൊണ്ടെങ്കിലും കണ്ണൂര്‍ എയര്‍പോര്‍ട്ട് ലാഭത്തിലാകമെന്നു തന്നെയാണ് കണക്കാക്കുന്നത്. പ്രവാസികള്‍ ഉപയോഗിക്കുന്നതിനു പുറമെ, മലബാറിലെ ടൂറിസം സാധ്യതകള്‍ കൂടി കണക്കിലെടുത്താണ് ഈ നിഗമനം.
ഇപ്പോള്‍ മിനിമം ഓഹരി എടുക്കുക എന്നതാണ് വിദഗ്ധരുടെ നിര്‍ദേശം. ഏഴു വര്‍ഷത്തിനു ശേഷമേ, കമ്പനിക്ക് കൂടുതല്‍ ഓഹരികള്‍ വിപണയിലിറക്കാന്‍ കഴിയൂ. ഇപ്പോള്‍ ഓഹരി എടുക്കുന്നവര്‍ക്ക് ആ സമയത്ത്് പുതിയ ഷെയറുകള്‍ വാങ്ങുന്നതിന് പ്രത്യേക അവകാശം ലഭിക്കും. ഏഴു വര്‍ഷത്തെ പ്രവര്‍ത്തനത്തോടെ എയര്‍പോര്‍ട്ടിന്റെ ഭാവി സംബന്ധിച്ച് വ്യക്തമായ ചിത്രം ഉരുത്തിരിയുമെന്നിരിക്കേ അപ്പോള്‍ കൂടുതല്‍ ഓഹരിയെടുക്കുന്നതാണ് ഉചിതം. ഇപ്പോള്‍ ചുരുങ്ങിയ ഓഹരിയുള്ളവര്‍ക്കും ആ സമയം ഓഹരി വാങ്ങാന്‍ അവകാശമുണ്ടായിരിക്കും.
അഞ്ച് വര്‍ഷത്തേക്ക് വലിയൊരു തുക കെട്ടിക്കിടക്കുമെന്ന കാര്യം കൂടി പരിഗണിച്ചു വേണം ഉടന്‍ തന്നെ ലാഭത്തിനു സാധ്യതയുള്ള മാര്‍ഗങ്ങള്‍ തുറന്നു കിടക്കുന്നവര്‍ തീരുമാനമെടുക്കാന്‍. കൂടുതല്‍ ഓഹരിക്ക് അപേക്ഷിക്കുമ്പോള്‍ കൂടുതല്‍ തുക മാറ്റിവെക്കേണ്ടി വരും. 
ഈ മാസം 31 വരെയാണ് ഓഹരികള്‍ക്ക് അപേക്ഷിക്കാനുള്ള സമയം. മിനിമം നിബന്ധനയായ 2001 ഓഹരികള്‍ക്കു ശേഷം ഒരാള്‍ക്ക് എത്ര ഓഹരിക്ക് വേണമെങ്കിലും അപേക്ഷിക്കാം. അപേക്ഷിക്കുന്ന എല്ലാവര്‍ക്കും കുറഞ്ഞ ഓഹരി ലഭിക്കുമെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് (കെ.ഐ.എ.എല്‍) ഡയറക്ടര്‍ ബോര്‍ഡിന്റെ തീരുമാനം അനുസരിച്ചായിരിക്കും കൂടുതല്‍ ഓഹരി അനവദിക്കുക. ജനുവരി 31 നു ശേഷമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക.
രണ്ടു ലക്ഷം രൂപ തനിച്ചു നിക്ഷേപിക്കാന്‍ കഴിയാത്തവര്‍ക്ക് ബന്ധുക്കളെയോ സുഹൃത്തുക്കളെയോ ചേര്‍ത്ത് ഒറ്റ അപേക്ഷയില്‍ മിനിമം ഷെയറിനു അപേക്ഷിക്കാം. അപേക്ഷയിലുള്‍പ്പെടുത്തിയ എല്ലാവരുടേയും പേരില്‍ ഓഹരികള്‍ അനുവദിക്കുമെന്ന് ഫെഡറല്‍ ബാങ്ക് പയ്യന്നൂര്‍ ബ്രാഞ്ച് ചീഫ് മാനേജര്‍ എ. അലിയാര്‍ റാവുത്തര്‍ പറഞ്ഞു.
പൊതു ഓഹരിയോ ഐ.പി.ഒയോ അല്ലാത്തതിനാല്‍ ഓഹരികള്‍ക്ക് അപേക്ഷിക്കാന്‍ പ്രത്യേക അപേക്ഷാ ഫോറമില്ല. അതുകൊണ്ട് വെള്ളക്കടലാസില്‍ അപേക്ഷിച്ചാല്‍ മതി. പേര്, ഇന്ത്യയിലേയും വിദേശത്തേയും വിലാസം, പാസ്‌പോര്‍ട്ട് നമ്പര്‍, ടെലിഫോണ്‍ നമ്പറുകള്‍, ഇ-മെയില്‍, ആവശ്യമായ ഓഹരികളുടെ വിവരം, ഡിമാന്‍് ഡ്രാഫ്റ്റിന്റെ വിവരങ്ങള്‍ (തുക, ബാങ്ക്, ബ്രാഞ്ച് ) എന്നിവയാണ് അപേക്ഷയില്‍ ഉള്‍പ്പെടുത്തേണ്ടത്.
വിവിധ ബാങ്കുകള്‍ ഡ്രാഫ്റ്റ് എടുക്കുന്നതിനും അയക്കുന്നതിനും പ്രവാസികളെ സഹായിക്കുന്നുണ്ട്. നിങ്ങളുടെ ബാങ്കുമായി ബന്ധപ്പെട്ട് സൗകര്യം ഉറപ്പുവരുത്തി ഡ്രാഫ്റ്റിനുള്ള അപേക്ഷയും മറ്റു രേഖകളും ബാങ്കില്‍ എത്തിച്ചാല്‍ അവര്‍ ബന്ധപ്പെട്ട ഓഫീസിലേക്ക് അയക്കും. നാട്ടില്‍ ആരെയെങ്കിലും ചുമതലപ്പെടുത്തിയും അപേക്ഷയും ഡ്രാഫ്റ്റും യഥാസമയം എത്തിക്കാവുന്നതാണ്.

1/17/11

സ്വന്തമായി ഒരു വീടുണ്ടാക്കി

http://malbuandmalbi.blogspot.com/

പ്രിയ സുഹൃത്തുക്കളെ,
മല്‍ബു സ്വന്തമായി ഒരു വീടുണ്ടാക്കി അങ്ങോട്ടു മാറുന്നു. നിങ്ങളുടെ പിന്തുണയും സ്‌നേഹവും മല്‍ബു എന്നും ആഗ്രഹിക്കുന്നു. പുതിയ വീട്ടിലേക്ക് സ്‌നേഹാദരപൂര്‍വം ക്ഷണിക്കുന്നു.
മല്‍ബി ഇന്‍ ഹൈപ്പര്‍ എന്ന പുതിയ പോസ്റ്റ് അവിടെയാണ്. മാറ്റം നിങ്ങള്‍ക്കുണ്ടാക്കിയ അസൗകര്യത്തില്‍ ഖേദിക്കുന്നു.
പ്രാര്‍ഥനയോടെ
സഹോദരന്‍
അഷ്‌റഫ്‌

1/9/11

കമ്മദിന്റെ വിജയഗാഥ


പായ്യ്യാരം പറയുന്ന വീട്ടു ഡ്രൈവര്‍മാരെതല്ലിക്കൊല്ലണമെന്ന പക്ഷക്കാരനാണ്മീത്തലെ കമ്മദ്. വെറുതെ പറയുന്നതല്ല, എവിഡന്‍സുണ്ടെന്നും അദ്ദേഹം പറയും. കാരണം കമ്മദും ഒരു മല്‍ബുവാണ്, ഹൗസ് ഡ്രൈവറാണ്. ഇപ്പോള്‍ആഴ്ചയില്‍ രണ്ടു ദിവസം സ്‌പോക്കണ്‍ഇംഗ്ലീഷിനു കൂടി പോകുന്നതുകൊണ്ട്സംസാരത്തില്‍ ഇടക്കിടെ ഇംഗ്ലീഷ്വരും. മലയാളത്തോടൊപ്പം അങ്ങനെകടന്നുവരുന്ന ഒരു വാക്കാണ്എവിഡന്‍സ്.
ഹൗസ് ഡ്രൈവര്‍മാര്‍ പറയുന്നപരാതികളിലൊന്നും കാര്യമില്ലെന്നുംഒത്തുനിന്നാല്‍ എല്ലാ ഹൗസ്ഡ്രൈവര്‍മാര്‍ക്കും വല്ലതുമൊക്കെനേടാമെന്നും കമ്മദ് പറയും.
സ്വന്തം ജീവിത കഥ തന്നെയാണ് കമ്മദിനു എവിഡന്‍സായി പറയാനുള്ളത്.
ഒരു ചക്ക വീണപ്പോള്‍ മുയല്‍ ചത്തൂന്ന് വെച്ച് എപ്പോഴും മുയല്‍ ചാകുമോ കമ്മദ്ക്കാ എന്നു ചോദിച്ചാല്‍വേണമെങ്കില്‍ ചക്ക വേരിന്മേലും കായ്ക്കും എന്നായിരിക്കും മറുപടി.
പിന്നെ ഒരു തത്ത്വജ്ഞാനിയെ പോലാകും കമ്മദ്.
എല്ലാ വാതിലുകള്‍ക്കും ഓരോ താക്കോലുണ്ട് മക്കളേ, അതു കണ്ടു പിടിക്കുകയാണ് പ്രധാനം.
കമ്മദ് പറയുന്നതില്‍ കാര്യമില്ലാതില്ല. ഹൗസ് ഡ്രൈവര്‍മാരെ കുറ്റം പറയുമ്പോള്‍, താനും ഇതുപോലെപായ്യ്യാരം പറഞ്ഞു കൊണ്ടിരുന്ന ഒരാളായിരുന്നുവെന്ന വസ്തുത അദ്ദേഹം മറന്നു പോകുന്നുവെന്നു മാത്രം.
ശമ്പളം കൃത്യമായി തരില്ല, ജോലിക്കാണെങ്കില്‍ ഒരു കൃത്യതയുമില്ല, കഫീലിെനയോ കഫീലിച്ചിയെയോകൊണ്ട് സൂഖില്‍ പോയാല്‍ ദിവസം മുഴുവനുള്ള കാത്തിരിപ്പ്, ഡ്രൈവര്‍ ജോലി കഴിഞ്ഞ്വീട്ടിലെത്തിയാല്‍ പിന്നെ അല്ലറ ചില്ലറ വീട്ടുപണികള്‍... അങ്ങനെ ഏതു കാലത്തും ഹൗസ്ഡ്രൈവര്‍മാര്‍ പറയുന്ന പരാതികള്‍ തന്നെയായിരുന്നു കമ്മദും പറഞ്ഞിരുന്നത്.
പിന്നീട് സംഭവിച്ചതാണ് പ്രധാനം.
800 റിയാല്‍ ശമ്പളത്തിനു വന്ന കമ്മദ് മൂന്ന് വര്‍ഷം കൊണ്ട് നാട്ടില്‍ സ്വന്തമായി ഒരു വീടുണ്ടാക്കി, ഇവിടെ രണ്ട് ബഖാലയില്‍ ഷെയറെടുത്തു, ശമ്പളമായ 800 റിയാലിനു പകരം ഇപ്പോള്‍ മാസംനാലായിരത്തിന്റെ വരുമാനം, ഏറ്റവും ഒടുവില്‍ തൊഴിലുടമ തന്നെ ഇംഗ്ലീഷ് പഠിക്കാന്‍ ഫീസ് കൊടുത്ത്പറഞ്ഞയക്കുന്നു.
ഒരാളുടെ പുരോഗതിക്ക് ഇതിലപ്പുറം എന്തുവേണം? പക്ഷേ വിജയത്തിനു പിന്നില്‍ ഒരു മല്‍ബിയുടെവിരുതുണ്ട്.
വിജയിച്ച ഏതൊരാണിന്റെ പിന്നിലും ഒരു പെണ്ണുണ്ട് എന്നാണല്ലോ?
ഗള്‍ഫിലെത്തി കമ്മദ് അഞ്ചാറു മാസം രൂപയൊന്നും നാട്ടിലേക്കയച്ചിരുന്നില്ല. മല്‍ബിയും രണ്ടു കുഞ്ഞുമല്‍ബികളും നാട്ടില്‍ അര്‍ധ പട്ടിണിയിലായിരുന്നു.
ഭര്‍ത്താവ് മല്‍ബുവിന് എന്തു സംഭവിച്ചു, അവിടെ വല്ല ബന്ധത്തിലും കുടുങ്ങിയോ എന്നറിയാന്‍സാധാരണ മല്‍ബികള്‍ ചെയ്യാറുള്ളതു പോലെ ഏതെങ്കിലും സിദ്ധനെ സമീപിക്കാനോ, ടെലിവിഷനില്‍പരിഹാരം നിര്‍ദേശിക്കുന്ന മൗലവിക്ക് എഴുതാനോ അല്ല കമ്മദിന്റെ മല്‍ബി മുതിര്‍ന്നത്.
പൊളിഞ്ഞുവീഴാറായ കുടിലിനു മുന്നില്‍ താനും രണ്ടു കുഞ്ഞുമല്‍ബികളും നില്‍ക്കുന്ന ഒരു ഫോട്ടൊയെടുത്ത്അയക്കുകയാണ് ബുദ്ധിമതിയായ മല്‍ബി ചെയ്തത്. ഇത്തിരി മനുഷ്യപ്പറ്റുള്ള ആരു കണ്ടാലുംനൊമ്പരപ്പെടുന്നതായിരുന്നു ഫോട്ടോ.
കമ്മദിനും അതു സംഭവിച്ചു.
പൊളിഞ്ഞു വീഴാറായ കുടിലും എല്ലും തോലുമായ മല്‍ബിയും മക്കളും കമ്മദിനെ തളര്‍ത്തിക്കളഞ്ഞു. ചിത്രംനോക്കി കുറേനേരം കരഞ്ഞു. കണ്ണീര്‍തുള്ളികള്‍ ഫോട്ടോയിലേക്ക് അടര്‍ന്നു വീണു.
അപ്പോഴാണ് കമ്മദിന്റെ കഫീലിച്ചി അതു വഴി വന്നത്. കരഞ്ഞു കലങ്ങിയ കണ്ണുകളുമായി നില്‍ക്കുന്നകമ്മദിന്റെ കൈയില്‍നിന്ന് ഫോട്ടോ വാങ്ങി അവര്‍ നോക്കി. കാര്യങ്ങള്‍ തിരക്കി.
നിനക്ക് വീട് ഞാന്‍ ഉണ്ടാക്കിത്തരാം.
പിശുക്കിയെന്ന് പല തവണ കൂട്ടുകാരോട് പറഞ്ഞ് പരിഹസിച്ച കഫീലിച്ചിയാണ്.
ഇപ്പോള്‍ ഇതാ തന്റെ കൈയിലുള്ള ഫോട്ടോ അവരുടെ ഹൃദയത്തിലേക്ക് കടക്കാനുള്ള താക്കോലോയിമാറിയിരിക്കുന്നു. കമ്മദിനു വിശ്വസിക്കാനായില്ല.
അവര്‍ വീണ്ടും ആശ്വസിപ്പിച്ചു.
നീ ഒരു പ്ലാനും എസ്റ്റിമേറ്റും തയാറാക്കി കൊണ്ടുവരൂ.
കമ്മദ് വൈകാതെ ആറ് ലക്ഷം രൂപയുടെ വീടിനുള്ള പ്ലാനും എസ്റ്റിമേറ്റും തയാറാക്കി കൊണ്ടുവന്നു.
പിന്നീട് എല്ലാം വേഗത്തിലായിരുന്നു എന്നു പറഞ്ഞാല്‍ മതിയല്ലോ. ആറു ലക്ഷത്തെ എട്ടായി വിഭജിച്ച്അവര്‍ ഗഡുക്കളായി പണം നല്‍കിത്തുടങ്ങി.
മല്‍ബിയെ പോലെ ബുദ്ധിമാന്‍ തന്നെയായിരുന്നു കമ്മദും. ആദ്യത്തെ ഗഡുക്കള്‍ നാട്ടിലേക്കയച്ചില്ല. പകരം അതുകൊണ്ട് നാട്ടുകാരന്റെ ബഖാലയില്‍ ഷെയറെടുത്തു.
വീടു പണി നടക്കുന്നുണ്ടല്ലോ എന്നു കഫീലിച്ചി ഇടക്കു ചോദിക്കും.
ഉഷാറായി നടക്കുന്നുണ്ടെന്ന് കമ്മദിന്റെ മറുപടി.
എന്നാല്‍ അതിന്റെ ഒരു ഫോട്ടോ എടുത്തയക്കാന്‍ മല്‍ബിയോട് പറ എന്നുമാത്രം കഫീലിച്ചി പറഞ്ഞില്ല.
ആദ്യത്തെ ഗഡുക്കള്‍ വകമാറ്റിയെങ്കിലും പിന്നീടുള്ള ഗഡുക്കളും പുഷ്ടിപ്പെട്ട ബഖാലയില്‍നിന്നുള്ളവരുമാനവുമൊക്കെ ആയപ്പോള്‍ ഒരു വര്‍ഷം കഴിഞ്ഞപ്പോഴേക്കും കമ്മദിന്റെ വീട് പൂര്‍ത്തിയായി.
കുറ്റൂഷക്ക് നാട്ടിലേക്ക് പോയ കമ്മദ് വീടിന്റെ വരാന്തയില്‍ കുടുംബത്തോടൊപ്പം സന്തോഷ നിമിഷംപങ്കിടുന്ന ഫോട്ടോ കൊണ്ടുവരാനും കഫീലിച്ചിയെ കാണിക്കാനും മറന്നില്ല.
സംഭവത്തിനു ശേഷമാണ് കമ്മദിന് പായ്യ്യാരം പറയുന്ന ഹൗസ് ഡ്രൈവര്‍മാരെ കണ്ടുകൂടാതായത്.
എല്ലാ ഹൃദയങ്ങള്‍ക്കും ഓരോ താക്കോലുണ്ടെന്നും അതു കണ്ടെത്തി ഉപയോഗിച്ചാല്‍ എല്ലാവര്‍ക്കും നന്മകൈവരുമെന്നും കമ്മദ് പഠിപ്പിക്കുന്നു.

1/2/11

സവാളയും സായിക് ഖാസും

സവാളയും സായിക് ഖാസും തമ്മില്‍ വലിയ ബന്ധമില്ലെങ്കിലും ഇപ്പോള്‍ രണ്ടിനും ക്ഷാമമുണ്ട്.
സൂപ്പര്‍ മാര്‍ക്കറ്റില്‍ പോയി സവാളയെന്ന നമ്മുടെ സ്വന്തം ഉള്ളി വാങ്ങിക്കൊണ്ടുവരാന്‍ കല്‍പിക്കുന്നവരോട് സായിക് ഖാസെന്ന ഹൗസ് ഡ്രൈവര്‍ക്ക് ഇപ്പോള്‍ ധൈര്യത്തോടെ കണ്ണുരുട്ടാം. ദിസ് ഈസ് നോട്ട് മൈ ജോബ് എന്നു തെളിച്ചു പറയാം. കണ്ണെറിയേണ്ടി വരില്ല.
തല്‍ക്കാലം പിരിച്ചുവിടില്ലെന്ന് നൂറു ശതമാനം ഉറപ്പ്.
വീട്ടു ഡ്രൈവര്‍മാരെ കിട്ടാതായിരിക്കയാണല്ലോ?
കൊന്നാലും ഇനി വീട്ടു ഡ്രൈവര്‍മാരായി ഹിന്ദികളെ കിട്ടില്ലാന്ന് നെഞ്ചു വിരിച്ചുകൊണ്ടല്ലേ ചില മല്‍ബുകള്‍ പറയുന്നത്.
ഈയിടെ ഒരു മല്‍ബു വീട്ടു ഡ്രൈവറെ റിക്രൂട്ട് ചെയ്യാന്‍ മുതലാളിയുടെ ചെലവില്‍ നാട്ടില്‍ പോയി. ഇവിടെയൊന്നും തപ്പിയിട്ടും കിട്ടിയില്ലെന്ന് വിശ്വസിപ്പിച്ചാണ് ചുളുവില്‍ ടിക്കറ്റും ചെലവും ഒപ്പിച്ചത്. നാട്ടില്‍ പോയി വന്നതാണെങ്കിലും മൂന്നു മാസം കൊണ്ടു വീണ്ടുമൊരു യാത്ര.
രണ്ടാഴ്ച തിരിഞ്ഞു കളിച്ച ശേഷം തിരിച്ചുവന്ന് മുതലാളിക്ക് മുഖം കാണിച്ചു.
നിങ്ങള്‍ ഈ പറയുന്ന ശമ്പളത്തിന് നാട്ടില്‍നിന്ന് ഒരാളും ഇങ്ങോട്ടു വരാന്‍ തയാറില്ല. 15,000 രൂപ അവിടെ ഏതു കൂലിപ്പണിക്കും കിട്ടും. ആയിരം റിയാലിന് പിന്നെ ആര് ഇങ്ങോട്ടു കയറി വരും?
നിങ്ങള്‍ക്ക് കേള്‍ക്കണോ. ഇപ്പോള്‍ ഹിന്ദികള്‍ ബംഗാളികളെയാണ് ഡ്രൈവര്‍മാരായി ജോലിക്ക് വെക്കുന്നത്. എവിടെ തിരിഞ്ഞു നോക്കിയാലും ബംഗാളികളാ. ഏതു ജോലിക്കും അവരെയേ കിട്ടാനുള്ളൂ. ജോലി കൃത്യമായി ചെയ്തു തീര്‍ക്കും. ശമ്പളം കുറച്ചു കൊടുത്താലും മതി.
കത്തീര്‍ മുഷ്കില.
ഇന്ത്യ കുതിക്കുകയാണ് മുദീര്‍. വമ്പിച്ച പുരോഗതി. ഇഷ്ടം പോലെ ജോലി. ഇവിടെ നിന്നൊക്കെ മുഹന്ദിസുകളും മറ്റും കൂട്ടം കൂട്ടമായാണ് ഇപ്പോള്‍ നാട്ടിലേക്ക് മടങ്ങുന്നത്.
ഇത് എല്ലാവര്‍ക്കും ഒരു പാഠമാണ്. മാന്യമായ ശമ്പളവും ആനുകൂല്യങ്ങളും നല്‍കാന്‍ തയാറാകുന്നില്ലെങ്കില്‍ ഒറ്റ ഹിന്ദിയേയും മേലില്‍ കിട്ടിയെന്നു വരില്ല.
പറഞ്ഞതിന്റെ ഇരട്ടി ശമ്പളം കൊടുക്കാമെങ്കില്‍ എന്റെ ഒരു അടുത്ത സുഹൃത്ത് വരാമെന്ന് സമ്മതിച്ചിട്ടുണ്ട്. നിങ്ങളോട് സംസാരിച്ച ശേഷം അറിയിക്കാമെന്ന് പറഞ്ഞ് പോന്നിരിക്കയാ ഞാന്‍.
(മുദീറിനോട് അങ്ങനെയാണ് പറഞ്ഞതെങ്കിലും യാഥാര്‍ഥ്യം വേറെ ആയിരുന്നു. നാട്ടിലെത്തിയ ഉടന്‍ വിസ വില്‍പന നടത്തി അര ലക്ഷം വാങ്ങി പോക്കറ്റിലിടുകയായിരുന്നു.
ഏതു സമയവും വിവരം തരും. പുറപ്പെടാന്‍ തയാറായിരിക്കണമെന്നാണ് ഇരയോട് ശട്ടം കെട്ടിയിരിക്കുന്നത്.)
പ്രസംഗം നീണ്ടു നീണ്ടു പോയപ്പോള്‍ മുതലാളി മൂക്കത്തു വിരല്‍ വെച്ചു.
ഇന്ത്യയുടെ പുരോഗതിയെ കുറിച്ച് വിസ്്മയപ്പെട്ടതായിരിക്കാം. എത്രായിരം ഹിന്ദികളാണ് ഇങ്ങോട്ട് വന്നിരുന്നത്. ഇപ്പോള്‍ ആയിരം റിയാലിനു ആരെയും കിട്ടാനില്ലെന്ന്.
മുദീറിന്റെ ചിന്ത അങ്ങനെ ആയിരുന്നിരിക്കാമെങ്കിലും
മാലീഷ്, നമുക്ക്് വേറെ വഴി നോക്കാമെന്നേ പറഞ്ഞുള്ളൂ.
അപ്പോള്‍ സുഹൃത്തിനെ കൊണ്ടുവരുന്ന കാര്യം?
നേരെ ഇരട്ടിയാക്കുന്നില്ലെങ്കിലും പകുതിയെങ്കിലും കൂട്ടിക്കൊടുത്താല്‍ മതി. ഒരു ആയിരത്തഞ്ഞൂറ്. അവനെ ഇങ്ങോട്ടു കൊണ്ടുവരാം. കൂട്ടുകാരനായതു കൊണ്ടു പറയുകല്ല. നല്ല തങ്കപ്പെട്ട ഒരുത്തനാ അവന്‍.
മുതലാളി ഒന്നും പറഞ്ഞില്ല.
ഒരാഴ്ച കഴിഞ്ഞു. നാട്ടില്‍നിന്ന് സുഹൃത്തിന്റെ വിളി കൂടിയപ്പോള്‍ മല്‍ബു ഒന്നു കൂടി ചെന്നു നോക്കി.
മുതലാളി ടൂര്‍ കഴിഞ്ഞു വന്നതേയുള്ളൂ. ഒരു മണിക്കൂര്‍ കാത്തുനിന്ന ശേഷം മുഖം കാണിച്ചു.
ഡ്രൈവറെ കൊണ്ടുവരുന്ന കാര്യം എന്തായി?
ദേ കണ്ടില്ലേ, പുതിയ ഡ്രൈവര്‍, നീ പറഞ്ഞതു പോലെ എനിക്കും കിട്ടി ഒരു ബംഗാളിയെ.
പുറത്തു വണ്ടി കഴുകിക്കൊണ്ടിരുന്നയാളെ ചൂണ്ടിക്കാട്ടി മുദീര്‍ പറഞ്ഞു.
അപ്പോള്‍ എന്റെ കൈയില്‍ തന്ന വിസ.
ഹാദാ ഖലാസ്..
തളര്‍ന്നു വീഴാതിരിക്കാന്‍ മല്‍ബു അടുത്തു കണ്ട സോഫയില്‍ പിടിച്ചു.
ഇയാളല്ലേ പറഞ്ഞത്. ബംഗാളിയെ വേണ്ടേ വേണ്ടാന്ന്. വെറുതെ പറഞ്ഞു ബംഗാളിയെ കിട്ടുമെന്ന്. പോയ ബുദ്ധി പോയി. ഇനിയിപ്പോ ക്രെയിന്‍ കെട്ടി വലിച്ചാലും വരില്ല.
അര ലക്ഷം വാങ്ങിയവന് ഇനിയെങ്ങനെ വിസ കൊടുക്കമെന്നു ചിന്തിച്ചുകൊണ്ട് തളര്‍ന്ന മനസ്സുമായി മല്‍ബു വണ്ടി കഴുകുന്ന ബംഗാളിയുടെ അടുത്തേക്ക് ചെന്നു.
ഇക്കാനെ എവിടെയോ കണ്ടു മറന്ന പോലുണ്ടല്ലോ. നാട്ടില്‍ എവിടെയാ? മങ്കടയാണോ? കഫീലിന്റെ ഓഫീസിലാ ജോലി അല്ലേ? എങ്ങനെയാ കഫീല്‍. ഒരു നൂറു റിയാല്‍ കൂട്ടിക്കിട്ടാന്‍ എന്തെങ്കിലും വകുപ്പുണ്ടോ? 1300 ആണ് പറഞ്ഞിരിക്കുന്നത്.
മല്‍ബുവിന്റെ മുഖത്ത് നോക്കി ഡ്രൈവര്‍ തുരുതുരാ പറഞ്ഞിട്ടും മല്‍ബുവിന് ഒന്നും കേള്‍ക്കാന്‍ കഴിഞ്ഞില്ല. തല കറങ്ങുന്നതു പോലെ.



Related Posts Plugin for WordPress, Blogger...